Sunday, October 27, 2013

ഉള്ളി വാർത്തകൾ


ദേശീയ വാർത്തകൾ

യുവതിയെ തട്ടിക്കൊണ്ടുപോയി
ന്യൂഡൽഹി : ചന്തയിൽ നിന്ന് ഉള്ളിവാങ്ങിപ്പോവുകയായിരുന്ന യുവതിയെ തട്ടിക്കൊണ്ട്പോയതായി പരാതി. യുവതിയെ ന്യൂഡൽഹി റയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് പോലീസ് കണ്ടെത്തി. ചന്തയിൽ നിന്ന് അഞ്ചുകിലോ സവോളവാങ്ങി വീട്ടിലേക്ക് പോവുകയായിരുന്ന യുവതിക്ക് ലിഫ്റ്റ് നൽകാം എന്ന് പറഞ്ഞ് കാറിൽ എത്തിയവർ യുവതിയെ കാറിൽ കയറ്റി കൊണ്ടുപോയത്. യുവതിയും കുടൂംബവും നേരത്തെ താമസിച്ച സ്ഥലത്തിന് അടൂത്തുള്ള ആളാണ് യുവതിയെ കാറിൽ വിളിച്ച് കയറ്റിയത്. കാറിൽ കയറിയ ഉടനെ യുവതിയെ കത്തികാട്ടി ഭീക്ഷ്ണിപ്പെടൂത്തി സവോളവാന്ങിയിട്ട് റയിൽവേസ്റ്റേഷന്റെ പുറകിൽ ഇറക്കി വിടുകായിരുന്നു. സ്ത്രികൾ ഇനിമുതൽ ഉള്ളിവാങ്ങിയാത്രചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്നും കഴിവതും ഉള്ളിയുമായി ഒറ്റയ്ക്ക് യാത്രചെയ്യരുതെന്നും പോലീസ് അഭ്യർത്ഥിച്ചു.

ഉള്ളി കൊള്ള : പോലീസ് അന്വേഷ്ണം വ്യാപിപ്പിക്കുന്നു
യു.പി: ആഗ്ര-ഡൽഹി ഹൈവേയിൽ നിന്ന് ഉള്ളി കൊണ്ടുപോകുന്ന രണ്ട് ട്രക്കുകൾ തട്ടിയെടൂത്തവരെ പിടികൂടാൻ പോലീസ് അന്വേഷ്ണം ഇന്ത്യ ഒട്ടാകെ വ്യാപിപ്പിക്കുന്നു. കഴിഞ്ഞ ദിവസമാണ് ട്രക്കുകൾ തടഞ്ഞ് ഡ്രൈവർമാരെ തോക്കു ചൂണ്ടി ഭീക്ഷ്ണിപ്പെടുത്തി ഉള്ളി ട്രക്കുകൾ തട്ടിയെടുത്തത്. ഉള്ളി ട്രക്കുകളും പാൽ വാനുകളും തട്ടിക്കൊണ്ട് പോകുന്നതും കൊള്ളയടിക്കുന്നതും നിത്യ സംഭവമായി മാറിയിരിക്കുകയാണ്. കൊള്ളക്കാരെ കണ്ടാലുടനെ വെടിവെക്കാൻ പോലീസിനു നിർദ്ദേശം നൽകിയിട്ടുണ്ട്. ഉള്ളി ട്രക്കുകൾക്ക് സായുധ പോലീസിന്റെ അകമ്പടി നൽകാനും സർക്കാർ തലത്തിൽ തീീരുമാനമായിട്ടുണ്ട്.

കേരള വാർത്തകൾ

വിവാഹതലേന്ന് സവോളയുമായി യുവതി മുങ്ങി
മിത്രപുരം:: ഇന്ന് വിവാഹം നിശ്ചയിച്ചിരുന്ന യുവതി സവോളയുമായി കാമുകനോടൊത്ത് മുങ്ങി. മിത്രപുരം വില്ലേജിൽ മിത്രന്റെ മകൾ മിത്രാകുമാരിയാണ് വിവാഹതലേന്ന് വിവാഹസദ്യയ്ക്ക് സൂക്ഷിച്ചിരുന്ന മുപ്പതുകിലോ സവോളയുമായി മിത്രപുരം സ്വദേശിയുമായി മുങ്ങിയത്. ഇവരെ പോലീസ് അന്വേഷിക്കുന്നുണ്ട്. 

ഉള്ളിവടയിൽ ഉള്ളി:തോമാചേട്ടന് അഭിനന്ദന പ്രവാഹം
എറണാകുളം :: മറൗൻഡ്രൈവിൽ പലഹാരകച്ചവടം നടത്തുന്ന തോമാചേട്ടന് തനിക്ക് കിട്ടുന്ന അഭിനന്ദനങ്ങളിൽ മതിമറക്കാതെ ഉള്ളിവട ഉണ്ടാക്കുന്നു. ഇന്ന് വൈകിട്ട് എറണാകുളം പൗരാവലിയുടെ നേതൃത്വത്തിൽ കലൂർ സ്റ്റേഡിയപരിസരത്തിൽ തോമാചേട്ടന് സ്വീകരണം നൽകുന്നുണ്ട്. രാഷ്ട്രീയ സാമൂഹിക മത വ്യവസായ പ്രമുഖർ സ്വീകരണ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കോർപ്പറെഷൻ ജില്ലാ അധികാരികളുടെ നേതൃത്വത്തിൽ ഫുഡ് സ്വേഫ്റ്റി കമ്മീഷൻ അംഗങ്ങൾ നടത്തിയ പരിശോധനയിൽ തോമാചേട്ടന്റെ കടയിലെ എല്ലാ ഉള്ളിവടയിലും ഉള്ളികഷ്ണങ്ങൾ കണ്ടെത്തിയ വാർത്ത പുറത്തുവന്നതോടെയോണ് തോമാചേട്ടൻ വാർത്തയായത്. ഇന്ത്യയിലെ എല്ലാ ദേശിയ മാധ്യമങ്ങളും ഇത് വാർത്തയാക്കിയതോടെ തോമാചേട്ടനു നാടിന്റെ വിവിധഭാഗങ്ങളിൽ നിന്ന് അഭിനന്ദന പ്രവാഹമായിരുന്നു. പല പ്രവാസിമലയാളികളും തന്നെ വിളിച്ചു എന്നും അവർക്കൊക്കെ ഉള്ളിവട അയച്ചുനൽകണമെന്ന് പറഞ്ഞുവെന്നും തോമാചേട്ടൻ പറഞ്ഞു. 

ഓട്ടോയിൽ യാത്രക്കാരൻ മറന്ന ഉള്ളി തിരിച്ചു നൽകി യുവാവ് മാതൃകയായി
കോട്ടയം : കോട്ടയം ചന്തയിൽ നിന്ന് ഉള്ളിവാങ്ങി ഓട്ടോയിൽ യാത്രചെയ്ത യാത്രക്കാരൻ ഓട്ടോയിൽ മറന്നുവെച്ച എട്ടുകിലോ ഉള്ളി യാത്രക്കാരനെ തിരക്കികണ്ടുപിടിച്ച് നൽകി യുവാവ് മാതൃകയായി. ഉള്ളി നഷ്ടപ്പെട്ട വിഷമത്തിൽ വീട്ടിലെത്തി ആരോടും സംസാരിക്കാതെ കട്ടിലിൽ കയറിക്കിടന്ന ഗൃഹനാഥൻ ഉള്ളി തിരിച്ചു കിട്ടീയ സന്തോഷത്തിൽ ബോധം കെട്ട് വീണു. ഇന്നലെ ഉച്ചയ്ക്കാണ് കോട്ടയം ചന്തയിൽ നിന്ന് ഉള്ളിവാങ്ങി കൊച്ചാപ്പി ഓട്ടോയിൽ തിരുനക്കരവരെ വന്നത്. സാധനങ്ങൾ എടുക്കുന്ന കൂട്ടത്തിൽ അഞ്ചുകിലോ സവോളയും മൂന്നു കിലോ ചുവന്നുള്ളിയും ഓട്ടോയിൽ നിന്ന് എടുക്കാൻ കൊച്ചാപ്പി മറന്നു. കൊച്ചാപ്പിയെ ഇറക്കിയതിനു ശേഷം തിരികെ സ്റ്റാൻഡിൽ വന്നപ്പോഴാണ് ഓട്ടോ ഡ്രൈവർ ഓട്ടോയിലിരിക്കുന്ന ഉള്ളി കണ്ടത്. ഉടന്തന്നെ തിരുനക്കരയിൽ എത്തിയങ്കിലും കൊച്ചാപ്പി ബസിൽ കയറി പോയിരുന്നു. ഡ്രൈവർ പോലീസിൽ വിവരം അറിയിച്ചതിനെതുടർന്ന് പോലീസ് ഉള്ളിയുടെ ഉടമസ്ഥനെ തേടി ഇറങ്ങി. മൂന്നു മണിക്കൂറിനു ശേഷം കൊച്ചാപ്പിയെ കണ്ടത്തി ഡ്രൈവർ ഉള്ളി കൊച്ചാപ്പിക്ക് തിരികെ നൽകി. സത്യസന്ധരായ ഓട്ടോഡ്രൈവർമാർ ഇപ്പോഴും ഉണ്ടന്നുള്ളതിനു തെളിവാണ് ഈ സംഭവം എന്ന് പോലീസുകാർ ചൂണ്ടികാണിക്കുന്നു.

സ്ത്രിധനത്തിൽ മൂന്നുകിലോ ഉള്ളിയുടെ കുറവ്:യുവതിയുടെ വിവാഹം മുടങ്ങി
സ്ത്രിധനത്തിൽ മൂന്നുകിലോ ഉള്ളിയുടെ കുറവ് കണ്ടതിനെതുടർന്ന് വിവാഹമണ്ഡപത്തിൽ യുവാവ് എത്താത്തതിനെ തുടർന്ന് നിശ്ചയിച്ച വിവാഹം മുടങ്ങി. യുവതിയുടെയും ബന്ധുക്കളുടെയും പരാതിയെ തുടർന്ന് യുവാവിനും മാതാപിതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. സ്ത്രിധനമായി ഇരുപതുകിലോ സവോള വിവാഹത്തിനു മുമ്പ് നൽകാമെന്ന് യുവതിയുടെ ബന്ധുക്കൾ യുവാവിന്റെ വീട്ടുകാർക്ക് ഉറപ്പ് നൽകിയിരുന്നത്രെ. വിവാഹതലേന്ന് പതിനേഴ്കിലോ സവോളമാത്രമേ നൽകിയുള്ളൂ എന്ന് പറഞ്ഞാണ് യുവാവും ബന്ധുക്കളും വിവാഹത്തിൽ നിന്ന് പിന്മാറിയത്.

ഉള്ളിപ്പാടം തട്ടിപ്പ് : സംഗീത അറസ്റ്റിൽ
തിരുവനന്തപുരം: മഹാരാഷ്ട്രയിൽ ഉള്ളിപ്പാടം നൽകാം എന്ന് പറഞ്ഞ് ഒന്നരക്കോടി രൂപ തട്ടിയെടുത്തു എന്നുള്ള പരാതിയിൽ സംഗീതയെ പോലീസ് അറസ്റ്റ് ചെയ്തു. മണൽ വ്യവസായി ശശീധരന്റെ പരാതിയിന്മേലാണ് അറസ്റ്റ്. പത്തേക്കർ ഉള്ളിപ്പാടം നൽകാം എന്ന് പറഞ്ഞാണ് പണംവാങ്ങിയതന്ന് പരാതിക്കാരൻ പരാതിയിൽ പറയുന്നു .അന്വേഷ്ണത്തിൽ പോലീസ് വീഴ്ച വരുത്തുന്നു എന്ന് ആരോപിച്ച് പ്രതിപക്ഷം ഉപരോധമടക്കമുള്ള സമരമാർഗങ്ങളിലേക്ക് തിരിയുമെന്ന് ചില നേതാക്കൾ സൂചന നൽകി.

മറ്റൊരു തട്ടിപ്പ് കേസിൽ, ഉള്ളിക്കുരുവാണന്ന് പറഞ്ഞ് വെണ്ടയരിയും പഞ്ഞിയരിയും നൽകിയ സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആയിരം രൂപയ്ക്ക് ഒരുകവർ വെണ്ടയരിയും പഞ്ഞിയരിയും ആണ് തട്ടിപ്പ് നടത്തിയവർ തട്ടിപ്പിന് ഇരയായവർക്ക് നൽകിയത്.ഡോക്ടർ , എഞ്ചിനീയർ, മറ്റ് പ്രഫഷ്ണലുകൾ തുടങ്ങിയവർ ആണ് തട്ടിപ്പിനു ഇരയായത്. പലരും നാണക്കേട് ഓർത്ത് പരാതിയുമായി പോലീസിനെ സമീപിച്ചിട്ടില്ല. 

ബിസ്‌നസ് വാർത്തകൾ

ഉള്ളി വായ്പയുമായി ബാങ്കുകൾ
മുംബൈ :: ഉള്ളിവാങ്ങാനായി വായ്പ നൽകാൻ ബാങ്കുകൾ തീരുമാനിച്ചു. 10 മുതൽ 15 ശതമാനം വരെ പലിശ ആണ് വിവിധബാങ്കുകൾ ഈടാക്കുന്നത്. ഉള്ളി വാങ്ങാൻ വായ്പ നൽകുന്നു എന്നറിഞ്ഞതോടെ ആളുകൾ ബാങ്കുകൾക്ക് മുമ്പിൽ ക്യു നിൽക്കുകയാണ്. ഉള്ളി വായ്പ വാർത്തകൾ പുറത്തുവന്നതോടെ ബാങ്ക് ഓഹരികളുടെ മൂല്യവും വിപണിയിൽ വർദ്ധിച്ചിട്ടുണ്ട്.

ഉള്ളിയുമായി വാഹനനിർമ്മാതാക്കളുംഡീലർമാരും
ഗുഡ്ഗാവ് :: വിവിധ വാഹന ഉത്പാദകർ തങ്ങളുടെ വാഹനവില്പനയ്ക്കായി സൗജന്യ ഉള്ളി വിതരണവും നടത്തുന്നു. അഞ്ചുലക്ഷം രൂപവരെ വിലയുള്ള വാഹനങ്ങൾക്ക് വാഹനത്തോടൊപ്പം അഞ്ചുകിലോ ഉള്ളിയാണ് വാഹനനിർമ്മാതാക്കള് നൽകുന്നത്. ഡീലർമാരും ഇതോടൊപ്പം ഓരോകിലോ സവോള നൽകുന്നുണ്ട്. ചില വാഹന നിർമ്മാതാക്കൾ സൗജന്യ ഇൻഷുറൻസിനോടൊപ്പം ഒരു വർഷത്തേക്ക് ഓരോമാസവും സൗജന്യമായി ഓരോകിലോ ഉള്ളിയും പുതിയ ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്.

ബാങ്ക് ലോക്കർ ഫെസിലിറ്റിയുമായി ബാങ്കുകൾ
തങ്ങളുടെ കസ്റ്റമേഴ്സിനായി ബാങ്കുകൾ ശീതികരണ സംവിധാനമുള്ള ലോക്കർ ലഭ്യമാക്കുന്നു. സവോള സൂക്ഷിക്കാനാണ് ബാങ്കുകൾ ശീതികരണ സംവിധാനമുള്ള ലോക്കറുകൾ നൽകുന്നത്. ഒരു ലോക്കറിൽ പത്തുകിലോ സവോളവരെ സൂക്ഷിക്കാനുള്ള സംവിധാനം ഉണ്ടായിരിക്കും. മാസവാടകയായിരിക്കും ഇതിന് ഈടാക്കുക.

കാർഷിക വാർത്തകൾ

ബാർട്ടർ സമ്പ്രദായവുമായി കർഷകർ
തെക്കൻ കെരളം : റബറിന്റെ വിലയിടിയുകയും റബർ കച്ചവടക്കാർ റബർവാങ്ങാതെ കടകൾ അടയ്ക്കുകയും ചെയ്തതോടെ റബർ കർഷകർ പുതിയ മാർഗങ്ങൾ തേടുന്നു.റബർ നൽകി ഉള്ളിവാന്ങാനുള്ള ശ്രമങ്ങൾ ആണ് ചില കർഷകർ നടത്തുന്നത്. ഉള്ളി വ്യാപാരികളുമായി നടത്തിയ ചർച്ചകൾ വിജയമായിരുന്നു എന്നാണ് സൂചന. ഒരുകിലോ റബർ ഷീറ്റിന് ഒന്നരക്കിലോ സവോളവരെ നൽകാമെന്നാണ് ഉള്ളിവ്യാപാരികൾ അറിയിച്ചിരിക്കുന്നത്.

പത്ത് വർഷത്തിനു ശേഷമുള്ള ചില വാർത്തകൾ

ഉള്ളി ഇറക്കുമതിയിൽ 400 കോടിയുടെ അഴിമതിയെന്ന് സിഎജി റിപ്പോർട്ട്

500 കോടിയിൽ കൂടതലുള്ള തുകയേ അഴിമതിയുടെ നിർവചനത്തിൽ പെടൂ എന്ന് രാഷ്ട്രീയ പാർട്ടികൾ

ഉള്ളി കുംഭകോണം : അന്വേഷ്ണത്തിൽ നിന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസിനെ ഒഴിവാക്കി.

ഉള്ളിക്ക് വിലത്തകർച്ച :പത്ത് കർഷകർ കൂടി ആത്മഹത്യ ചെയ്തു.

ഉള്ളിപ്പാടം തട്ടിപ്പ് സംഗീതയെ കോടതി വെറുതെ വിട്ടു

ഉള്ളിവായ്പയ്ക്ക് ഈടാക്കുന്ന പലിശ ഉപേക്ഷിക്കണമെന്ന് ബാങ്കുകളോട് സർക്കാർ

Monday, June 3, 2013

ജൂണിലെ മഴയും സ്കൂൾ ഓർമ്മകളും

കേരളത്തിൽ പഠിച്ചവർക്കെല്ലാം ജൂണിനോട് ഒരിഷ്ടം തോന്നും. ഒരു ജൂണീൽ ആശാൻ പള്ളിക്കൂടത്തിൽ നിന്ന് വലിയ സ്കൂളിലേക്ക്  പോയ എനിക്കും ജൂണിനോട് ഒരിഷ്ടം ഉണ്ട്.? മണലിൽ എഴുതിയ എനിക്ക് സ്ലേറ്റിൽ എഴുതാം എന്നതുമാത്രമായിരിക്കില്ല ഒന്നാം ക്ലാസിൽ 'വലിയ സ്കൂളിൽ' പോയ എന്നെ സ്ന്തോഷിപ്പിച്ചത്. ഓലയുമായി ആശാൻ പള്ളിക്കൂടത്തിൽ പോയതിനു പകരം സ്ലേറ്റും പുസ്തകവും അലൂമിനിയം പെട്ടിയിൽ വെച്ചുകൊണ്ടു പോവുകയും ചെയ്യാം.

ഒന്നാം ക്ലാസിൽ 'തറ,പന,വര' എന്നൊക്കെ എഴുതിയ ഒരു പുസ്തകം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണോർമ്മ. അതിൽ കൂടുതൽ പുസ്ത്കങ്ങൾ കാണുമായിരിക്കുമെങ്കിലും എനിക്ക് ആ പുസ്തകം മാത്രമേ ഓർമ്മയുള്ളൂ. ഒരു പുസ്തകവും സ്ലേറ്റും സ്ലേറ്റുതുടയ്ക്കാനുള്ള കാക്കതണ്ടും അണ്ണാൻപോളയും ഇട്ട ആ പെട്ടിയുമായി 'വലിയ ആളായി' ഒന്നാം ക്ലാസിൽ പോയിതുടങ്ങിയതോടെ 'വിദ്യാഭ്യാസം' തുടങ്ങി. ഒന്നാം ക്ലാസിൽ പഠിക്കുന്നതാ വലിയ സ്കൂൾ എന്നു ആശാൻ പള്ളിക്കൂടത്തിൽ വെച്ച് കരുതിയതെങ്കിലും അടൂത്ത സ്കൂളുകളുകളിലേക്ക് അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലേക്കൂം ചാടിയപ്പോൾ ഒന്നാം ക്ലാസ്സുമുതൽ നാലാം ക്ലാസുവരെ പഠിച്ച വാഴമുട്ടം ഗവൺമെന്റ് എൽ.പി സ്കൂൾ കൊച്ചു സ്കൂളായി.

മഴയെത്തു പെട്ടിയും കുടയുമായി കൊച്ചു സ്കൂളിൽ പോകുന്ന എന്നെ ഓർത്തെടുക്കാൻ പലപ്പോഴും ശ്രമിച്ചു എങ്കിലും പരാജയപ്പെടൂകയായിരുന്നു. ഏതായാലും അന്ന് പത്ത് പന്ത്രണ്ടൂ പുസ്തകങ്ങളും അത്രയും തന്നെ ബുക്കുകളും, അതെടൂത്ത്‌വെച്ച ബാഗും ഒന്നും ഇല്ലായിരുന്നു. ഒന്നോരണ്ടോ പുസ്തകങ്ങളും സ്ലേറ്റും പെട്ടിയും മാത്രം. പെരുംമഴയത്ത് സെന്റ്.ജോർജ് കുട പലപ്പോഴും കാഴ്ചക്കാരനായി കൈയ്യിൽ തന്നെ. അലൂമിനിയം പെട്ടിയുടെ ഏതോ വിടവുകളിലൂടെ ഇറങ്ങുന്ന മഴത്തുള്ളികൾ പുസ്തകങ്ങൾ നനയ്ക്കുമ്പോൾ ഉണങ്ങാൻ അടുപ്പിനരികത്ത് കൊണ്ടു വയ്ക്കണം.

കൊച്ചുസ്കൂളിൽ പഠിക്കുന്ന സമയത്ത് ഒരു മഴക്കാലത്ത് സ്കൂൾ വിട്ടൂ  വരുമ്പോൾ വീടിനടുത്ത തോട്ടിൽ ഞാനും കൂട്ടുകാരനും ഒഴുക്കിൽ പെട്ടതാണ്.ഒരു ദിവസം സ്കൂൾ വിട്ടൂ വരുമ്പോൾ പെരും മഴ.മഴയൊക്കെ നനഞ്ഞ് രസിച്ചു പിള്ളാരെല്ലാവരും കൂടിയാണ് വരവ്.അന്ന് റോഡിൽ കൂടി മാത്രമേ സ്കൂളിൽ പോവുകയും വരികയും ചെയ്യാവൂ എന്ന് അലിഖിത നിയമം ഒന്നും ഇല്ലാത്തതുകൊണ്ട് വീടുകളുടെ മുറ്റത്ത് കൂടിയും പറമ്പിൽ കൂടിയൊക്കെയാണ് പോകൂം വരവും. കൂട്ടുകാരന്റെ വീട് തോടിന്റെ തൊട്ടടുത്താണ്. തോട് എന്ന് പറയുമ്പോൾ വലിയതൊന്നും അല്ല. തോടിന്റെ ഒരു കയ്യാലയിൽ നിന്ന് ചാടിയാൽ തോടിന്റെ അപ്പുറത്ത് അവന്റെ വീടിന്റെ പറമ്പിന്റെ കയ്യാലയിൽ എത്താം. പെരും മഴയത്ത് തോട് നിറഞ്ഞ് ഒഴുകുകയാണ്. തോട്ടിൽ നിന്ന് വെള്ളം പറമ്പിൽ എല്ലാം കയറിയിട്ടുണ്ട്. പതിവുപോലെ തോട് ചാടിക്കടക്കാം എന്ന് പറഞ്ഞ് ഞങ്ങളിൽ ആരോ ഒരാൾ തോടിന്റെ മറുകരയിലേക്ക് ചാടിയതും ചാട്ടം പിഴച്ച് തോട്ടിൽ വീണു. വീണവൻ തോട്ടിൽ ഒഴുക്കിൽ പെട്ട് ഒഴുകി തുടങ്ങിയതും അടുത്തവൻ അവനെ പിടിക്കാൻ കൂടെ ചാടി. രണ്ടുപേരും ഒഴുകി തുടങ്ങി.ഞങ്ങടെ നിലവിളി കേട്ട് കൂട്ടൂകാരന്റെ അച്ഛന്‍ വന്ന് ഞങ്ങളെ തോട്ടിൽ നിന്ന് വലിച്ചു കയറ്റി. 

കൊച്ചു സ്കൂളിൽ നിന്ന് യുപി സ്കൂളിലേക്ക്. റബറുംതോട്ടവും പാറയും ഒക്കെ കടന്നു വേണം സ്കൂളിൽ എത്താൻ. റോഡിൽ കൂടി മാത്രം പോയാൽ സ്കൂളിൽ എത്താൻ അരമണിക്കൂർ എടുക്കൂമെങ്കിൽ പറയൊക്കെ കയറാമെങ്കിൽ പതിനഞ്ച് മിനിട്ടു ലാഭിക്കാം. ആ ലാഭത്തിനായി തെന്നൽ ഉള്ള പാറകളിലൂടെ തന്നെ സഞ്ചരിച്ചു. മഴക്കോളു നിറയുമ്പോഴും മഴപെയ്യുമ്പോഴും ക്ലാസുമുറികളിൽ ഇരുട്ടാവും എന്നതുകൊണ്ടും എറിച്ചിൽ അടിക്കാതിരിക്കാൻ ജനൽ അടയ്ക്കും എന്നതും കൊണ്ടും മഴപെയ്യുമ്പോൾ ക്ലാസ് ഒന്നും ഉണ്ടാവില്ല. കൂനിപ്പിടിച്ച് കൊച്ചുവർത്തമാനങ്ങളുമായി ക്ലാസിൽ ഇരിക്കും....

മഴയുടെ സൗന്ദര്യം ശരിക്കും കണ്ടതും അനുഭവിച്ചതും ഹൈസ്ക്കൂൾ ക്ലാസിൽ എത്തിയപ്പോഴാണ്. സ്കൂളിലേക്കുള്ള വരവും പോക്കും രണ്ട് കിലോമീറ്റർ ദൂരം പാടത്തൂടെ ആയിരുന്നു. പൂട്ടിയവയലിലും നെല്ല് വളർന്ന വയലിലും ഉള്ള മഴ രണ്ട് അനുഭവങ്ങൾ ആയിരുന്നു. നോക്കത്താ ദൂരത്തോളം നെല്ല് വളർന്ന് നിൽക്കുന്ന വയലിലെ മഴകാണാൻ പ്രത്യേക ചന്തം തന്നെയാണ്. കാറ്റത്തും മഴയത്തും കൈത്തോടുകളിലെ വരമ്പുകളിലൂടെ പുസ്തകവുമായി ബാലൻസ് ചെയ്ത് നടക്കാൻ രസമാണ്. കാറ്റ് പലപ്പോഴും കുടയെ മടക്കി കളയും.കാറ്റിനെ വെല്ലുവിളിച്ച് കുടയെ പിടിക്കാൻ നോക്കിയാൽ ചിലപ്പോൾ ബാലസ് തെറ്റ് കൈത്തോട്ടിലോ കണ്ടത്തിലോ വീഴും.ഹൈസ്കൂളിൽ എത്തിയപ്പോൾ പുസ്തകവും ബുക്കും പ്ലാസ്റ്റിക കവറിലേക്ക് മാറ്റി. മഴയത്ത് അതാണ് സൗകര്യം. പുസ്തകം ഒക്കെ കവറിൽവെച്ച് റബർബാൻഡ് വലിച്ചിട്ട് അതിന്റെ മുകളിൽ ചോറ്റുപാത്രവും(വട്ടപാത്രം) വെച്ചാൽ പുസ്തകവും പാത്രവും കൈയ്യിലായി.

രാവിലത്തെ മഴയിൽ നനഞ്ഞ് കുതിർന്ന് ക്ലാസിൽ ചെന്നിരിക്കുമ്പോൾ ക്ലാസിലെ അരഭിത്തികളുടെ മുകളിലൂടെ വരുന്ന കാറ്റ് ശരീരത്തെ തണുപ്പിക്കും. കാന്തം കറുത്ത് മണ്ണിനെ പിടിക്കുന്നതുപോലെ ബഞ്ചിലിരിക്കുന്നവന്മാരെല്ലാം കൂടി ഈ കാറ്റ് അടിക്കുമ്പോൾ ഒട്ടിയിരിക്കും.ക്ലാസ് സമയത്ത് മഴയുടെ ഭംഗി കണ്ടത് പ്രമാടത്ത് ഹൈസ്കൂളിൽ പഠിച്ചപ്പോഴാണ്. ക്ലാസിൽ ഇരുന്നാൽ അരഭിത്തിക്ക് മുകളീലൂടെ നോക്കിയാൽ ചുറ്റിനും മഴപെയ്യുന്നത് കാണാം. 

സ്കൂളിന്റെ പുറകിൽ, ഞങ്ങൾ പോവുകയും വരികയും ചെയ്യുന്ന പാടത്ത് വരമ്പ് കോരിവയ്ക്കുമെങ്കിലും മഴയത്ത് ആ വരമ്പൊക്കെ ഒഴുകിപ്പോകും. പിന്നെ മുട്ടറ്റം വെള്ളത്തിൽ നടന്നു കയറണം. മഴയുടെ ശക്തി കൂടിയാൽ വെള്ളത്തിന്റെ ഒഴുക്കും കൂടും. മുട്ടറ്റം വെള്ളം എന്നുള്ളത് മുകളിലേക്ക് കയറും. മുണ്ട് ഉടുത്തവന്മാർക്ക് മുണ്ട് പൊക്കി പൊക്കി മുണ്ടിനെ നനയാതെ സംരക്ഷിക്കാം. പാന്റാണങ്കിൽ നനഞ്ഞതുതന്നെ. വേണമെങ്കിൽ പാടത്തു നിന്ന് കുടകൊണ്ട് മീനിനെ പിടിച്ച് തൂക്കുപാത്രത്തിൽ ഇട്ട് അടൂത്ത തോട്ടിലോ അപ്പുറത്തുള്ള വയലിലോ കൊണ്ടിടാം..... അമ്മൂമ്മത്തോട് കടക്കാൻ ഉണ്ടായിരുന്നത് ഒരു കോൺക്രീറ്റ് പോസ്റ്റ് ആയിരുന്നു. അതിലൂടെ തോട്ടിൽ വീഴാതെ ട്രിപ്പീസുകളിക്കാരനെപ്പോലെ ഞങ്ങൾ തോടു കടന്നു.....

ജൂണിലെ ഈ ദിവസത്തിൽ ചാരുകസേരയിൽ കിടന്ന് മഴകാണുമ്പോൾ പഴയ ഓർമ്മകൾ വീണ്ടും വരുന്നു..... നമ്മുടെ കുട്ടികൾക്ക് ഈ മഴക്കാഴചകളും മഴനനയലുകളും അന്യമായിപ്പോവുകയാണല്ലേ? 'അമ്മാവൻ സിൻഡ്രോം' ആണന്ന് അറിയാമെങ്കിലും മഴയും സ്കൂളും ഓർമ്മകളിൽ എവിടയോ പൊട്ടിപ്പോകാതെ നിൽക്കുന്നു. മഴയത്ത് പൊട്ടിപ്പോകുന്ന വലവീണ്ടൂം നെയ്യുന്ന എട്ടുകാലിയെപ്പോലെ പൊട്ടിപ്പോകുന്ന മഴ ഓർമ്മകൾ ഞാൻ വീണ്ടൂം നെയ്യുകയാണ്. പെരുഴയത്ത് ചിലന്തിവലകൾ ഇല്ലാതാകുംപോലെ എന്റെ മഴഓർമ്മകള്‍ ഓർമ്മകളിൽ നിന്ന് ഇല്ലാതാകുമോ എന്ന് ഞാൻ ഭയപ്പെടൂന്നു....

Thursday, April 25, 2013

കിളിത്തട്ടും പൂച്ചക്കണ്ണവും :: നാടൻ കളികൾ -1

ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്ത് സ്കൂളിലും അവധിക്കാലത്തും  പലപലകളികൾ കളിച്ചിരുന്നു. അവയിൽ ചിലതൊക്കെ ഓർമ്മയിൽ നിന്ന് എഴുതുകയാണ്.

കിളിത്തട്ട് ,അണ്ടർ ഓവർ , അണ്ടിയേറ് (പറങ്കാണ്ടി ഏറ്) , സാറ്റ് , പൂച്ചക്കണ്ണം , കുട്ടിയും കോലും , കബിടി , കുക്കുടു , ഏറുപന്ത് , കുഴിപ്പന്ത് , സെവന്റീസ് , അടിച്ചോചാട്ടം , പോച്ചേ ചവിട്ട് , പുളിങ്കുരു ഞൊട്ട് , ഈർക്കിലു കളി , പാറകൊത്ത്(കല്ലുകൊത്ത്) , വട്ട്(ഗോലി) കളി , അക്ക് കളി , സെറ്റ്(വളപ്പൊട്ട് കൊണ്ട്) ....... ഇതൊക്കെയായിരുന്നു ആ കളികൾ

1. പൂച്ചക്കണ്ണം
 കളിക്കളം
ചിത്രത്തിൽ കാണുന്നതുപോലെയുള്ള സ്ഥലമാണ് പൂച്ചക്കണ്ണത്തിനുപയോഗി ക്കുന്നത്. ചതുരം വരച്ച് കോണോടു കോൺ ബന്ധിപ്പിക്കുന്നു. ഇതിന്റെ നാലു കൊണിലും നടുക്കും ഒരു വട്ടം വരയ്ക്കുന്നു. ഈ വട്ടം വരയ്ക്കുന്നത് ഉപ്പൂറ്റി ചതുരത്തിന്റെ കോണിൽ ഉറപ്പിച്ച് കാലിന്റെ പൊത്ത കറക്കിയാണ്. (തള്ളവിരൽ മണ്ണിൽ അമർത്തുകയും ചെയ്യും). ചതുരത്തിന്റെ നടുക്കും ഇങ്ങനെ വരയ്ക്കും. അഞ്ച് പേർക്കാണ് കളിക്കാവുന്നത്. നാലാള്‍ ചതുരത്തിന്റെ കോണിലും(A,B,C,D) ഒരാൾ (E) നടുക്കും നിൽക്കും. നടുക്ക് നിൽക്കുന്ന ആൾ പൂച്ച.(ഇങ്ങനെയാണ് ഓർമ്മ)

കളി
ചതുരത്തിന്റെ വശങ്ങളിൽ നിൽക്കുന്ന ആൾക്കാർ പരസ്പരം കൈ പിടിച്ച് കണ്ണം ചാടി മാറും. ഇങനെ ചാടി മാറുമ്പോൾ  നടുക്ക് നിൽക്കുന്ന ആൾക്ക് പെട്ടന്ന് ഒഴിവായി കിടക്കുന്ന വട്ടത്തിൽ കയറി നിൽക്കാം. നടുക്ക് നിൽക്കൂന്ന ആൾ കയറി നിന്ന കണ്ണത്തിലെ(ചിത്രത്തിലെ പച്ചവട്ടത്തിലെ) ആൾ നടുക്കത്തെ കണ്ണത്തിലേക്ക് മാറും.

A യും B യും കൈപിടിച്ച് കണ്ണം ചാടുമ്പോൾ നടുക്ക് നിൽക്കുന്ന E യ്ക്ക് A യുടയോ B യുടയോ കണ്ണത്തിൽ (പച്ച വട്ടത്തിൽ) ചാടിക്കയറി നിൽക്കാം. കണ്ണത്തിൽ A യുടയോ B യുടയോ കാൽ എത്തുന്നതിനു മുമ്പ് E അവിടെ നിൽക്കണം. നടുക്ക് നിൽക്കുന്ന ആൾക്ക് കോണോടു കോൺ വഴിയുള്ള ചാട്ടങ്ങൾ (ചുവന്ന വരയിൽ കൂടിയുള്ളത്) മാത്രമേ പാടുള്ളൂ. വശങ്ങളിൽ നിൽക്കുന്നവർക്ക് (പച്ചവട്ടത്തിൽ) വശങ്ങളിൽ കൂടിയും (നീല വര) കോണൊടു കോണും(ചുവന്ന വര)ചാടാം.

(ചതുരത്തിന്റെ കുറുകയും നെടുകയും വരവരച്ച്(മങ്ങിയ ചുവന്ന വര) അവിടെ കണ്ണം വരച്ച് കളിക്കാരുടെ എണ്ണം 7,9 എന്നിങ്ങനെ ആക്കാം. അങ്ങനെയാകുമ്പോൾ ചതുരത്തിന്റെ അകത്തെ വരകളിലൂടെ(ചുമപ്പും, മങ്ങിയ ചുമപ്പും വരകളിലൂടെ) നടുക്ക് നിൽക്കുന്ന ആൾക്ക് കണ്ണത്തിൽ കയറാം.)


2. അണ്ടിയേറ്(പറങ്ങാണ്ടിയേറ്)
കളി
മണ്ണിൽ വച്ചിരിക്കുന്ന പറങ്ങാണ്ടി കല്ലുകൊണ്ട് എറിഞ്ഞ്പരന്ന പാറക്കല്ലായിരിക്കും എറിയാനായി ഉപയോഗിക്കുന്നത് വരയ്ക്ക് അപ്പുറത്ത് എത്തിക്കുന്ന കളിയാണ് പറങ്ങാണ്ടിയേറ്. എറിഞ്ഞ് എത്ര പറങ്ങാണ്ടി വരയ്ക്ക് അപ്പുറത്ത് എത്തിക്കുന്നോ അത്രയും പറങ്ങാണ്ടി എറിയുന്ന ആൾക്കെടുക്കാം.

കളിയ്ക്കുന്നരീതി
കളിയിൽ പങ്കെടുക്കുന്നവർ ഓരോ പറങ്ങാണ്ടി(ഒന്നിൽ കൂടുതലും വയ്ക്കാം) മണ്ണൽപ്പം ഉയർത്തി അതിൽ താഴെ വീഴാത്ത പോലെ ഉറപ്പിച്ച് വയ്ക്കുന്നു. എറിയാനുള്ളവരുടെ ഊഴം (കളിക്കുന്നവരുടെ ക്രമം) ആദ്യം നിശ്ചയിക്കുന്നു. അതിനു ആദ്യം കളിക്കാൻ ഉപയോഗിക്കുന്ന കല്ല് (പറങ്ങാണ്ടി എറിയാനുള്ള കല്ല്) പറങ്ങാണ്ടി വെച്ചിരിക്കുന്നതിന്റെ മുന്നിലുള്ള വരയുടെ (ചിത്രത്തിലെ ചുവന്ന വര) അപ്പുറത്തേക്ക് എറുയുന്ന. വരയോട് അടുത്ത്(ചിത്രത്തിൽ കൈചൂണ്ടിയിരിക്കുന്ന ഭാഗം) കല്ല് വീഴ്ത്തുന്ന ആൾക്ക് ആദ്യം പറങ്ങാണ്ടി എറിയാം. വരയിൽ/വരയുടെ ഇപ്പുറത്ത കല്ല് വീഴുത്തുന്ന ആൾക്കാരുടെ ക്രമം(കല്ലെറിയാനുള്ള ക്രമം) അവസാനം ആയിരിക്കും.  ചുവന്ന വരയുടെ അപ്പുറത്ത് ആദ്യം കല്ല് എറുയുന്ന ആൾക്ക് ആദ്യം പറങ്ങാണ്ടി എറിയാം. കല്ലിന്റെ സ്ഥാനം പുറകോട്ട് മാറുന്തോറും പറങ്ങാണ്ടിയിൽ എറീയാനുള്ള ക്രമവും പുറകോട്ട് മാറും. അവർക്ക് ശേഷമാണ് വരയ്ക്ക് ഇപ്പുറം കല്ലിട്ടവർക്ക് പറങ്ങാണ്ടി എറിയാനുള്ള അവസരം.

ഓരോരുത്തർക്ക് ഓരോ അവസരമേ പറങ്ങാണ്ടി എറിയാൻ കിട്ടൂ. കല്ലെറിഞ്ഞ് മണ്ണിൽ വെച്ചിരിക്കുന്ന പറങ്ങാണ്ടി അതിനു പുറകിലുള്ള വരയുടെ (ചിത്രത്തിലെ നീലവര) പുറകിൽ എത്തിക്കണം. വരയ്ക്ക് അപ്പുറം പോകുന്ന പറങ്ങാണ്ടി എറിയുന്ന ആൾക്ക് കിട്ടൂം. വരയ്ക്ക് ഇപ്പുറം വീഴുന്ന പറങ്ങാണ്ടി വീണ്ടൂം മണ്ണിൽ വെക്കും. ഇങ്ങനെ എല്ലാ പറങ്ങാണ്ടിയും എറിഞ്ഞ് വരയ്ക്ക് അപ്പുറത്ത് എത്തിക്കുമ്പോൾ കളി അവസാനിക്കുന്നു. ചിലപ്പോൾ ആദ്യം എറിയുന്ന രണ്ടോ മൂന്നോ പേരോടെ കളി അവസാനിക്കും.(പിന്നാലെ ഉള്ളവർക്ക് എറിഞ്ഞു വീഴ്ത്താൻ പറങ്ങാണ്ടി ഉണ്ടാവില്ല)


3. കിളിത്തട്ട്

കളിക്കളം
ചിത്രത്തിൽ കാണുന്നതുപോലെയുള്ള ചതുരക്കളമാണ് 'കിളിക്കണ്ണ'ത്തിനുപയോഗിക്കുന്നത്. ചതുരത്തിന്റെ നടുക്കൂടെ ഒരു വര വരച്ച് അതിനെ രണ്ട് ഭാഗമാക്കുന്നു.(രണ്ട് കൊളം).പിന്നെ കളിക്കാരുടെ എണ്ണത്തിനു അനുസരിച്ച് കളം/തട്ട്(റോ) തിരിക്കുന്നു.(ചിത്രത്തിലെ നീലവരകൾ).ഇതിൽ ആദ്യത്തെ തട്ട്(റോ, ചിത്രത്തിൽ തട്ട് A) മറ്റുള്ള തട്ടിനെക്കാൾ വലുതായിരിക്കും.
കളി
കളിക്കുന്നവരെ തുല്യ അംഗങ്ങളുള്ള രണ്ട് ടീമായി തിരിക്കുന്നു.(ടീം X , Y). കളിക്കാരുടെ എണ്ണത്തിനൂ അനുസരിച്ച് തട്ട് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. തട്ട് താക്കുന്നവരുടെ(തട്ടിൽ നിൽക്കുന്നവരുടെ) ടീമും , ഉപ്പ് ചാടൂന്നവരുടെ ടീമും എന്നിങ്ങനെ രണ്ട് ടീം ആയിരിക്കും.

കളിതുടങ്ങുമ്പോൾ തട്ട് താക്കുന്നവരുടെ ടീം തട്ടിൽ നിൽക്കും. (നീല വരയും നീല മനുഷ്യരും). ആദ്യത്തെ വരയിൽ നിൽക്കുന്ന ആളെ കിളി എന്നാണ് പറയുന്നത്. മറ്റുള്ളവർ തട്ടിൽ നിൽക്കുന്നവർ. ആ വരകളിൽ കൂടി ചലിക്കാൻ മാത്രമേ വരകളിൽ നിൽക്കുന്നവർക്ക് അവകാശം ഉള്ളൂ. ടീം X ആണ് തട്ട് താക്കുന്നതെങ്കിൽ(നീല വരയിൽ നിൽക്കൂന്നത്) ആടീമിന്റെ കിളി(ചുവന്ന കളർ) 'തട്ട് റെഡിയാണോ' എന്ന് വിളിച്ചു ചോദിക്കും. മറ്റുള്ളവർ വരയിൽ തയ്യാറായി നിൽക്കുകയാണങ്കിൽ 'റെഡി' എന്ന് വിളിച്ചു പറയും. ഈ സമയം ടീം Y യിൽ ഉള്ളവർ ചതുരത്തിന്റെ അകത്ത് കയറാതെ പുറത്ത് കിളിയുടെ മുന്നിൽ വരയ്ക്കു മുന്നിലായി നിൽക്കും. 'തട്ട് റെഡിയെങ്കിൽ പാസ്' എന്ന് കൈ അടിച്ചു കൊണ്ട് കിളി വിളിച്ചു പറയും. ഉടൻ തന്നെ ടീം Y യിൽ ഉള്ളവർ കിളിയുടെ അടികൊള്ളാതെ ആദ്യ കളം ചാടി ചാടി ഓരോ കളത്തിൽ തട്ട് താഴ്ത്തി നിൽക്കുന്നവരുടെ കൈയ്യിൽ നിന്ന് അടി വാന്ങതെ അവരെ വെട്ടിച്ച് അടുത്ത കളത്തിൽ ചാടി അവസാന കളവും കഴിഞ്ഞ് പുറത്ത് 'കിളിക്കണ്ണം' ചാടും. കിളിക്കണ്ണം ചാടാൻ തയ്യാറായി നിൽക്കുന്നവരെ ചപ്പ് എന്നാണ് പറയുന്നത്. കിളിക്കണ്ണം ചാടൂന്ന 'ചപ്പ്' തിരിച്ചു കയറുമ്പോൾ 'ഉപ്പ്' എന്നാണ് വിളിക്കപ്പെടൂന്നത്.
വിശദമായി
തട്ട് റെഡിയാണങ്കിൽ പാസ്' എന്ന് കിളി പറയുന്നടനെ എതിർ ടീമിലുള്ളവർ കളം എറങ്ങാൻ തുടങ്ങും. തട്ട് ഇറക്കുമ്പോൾ തന്നെ തങ്ങൾ ആരെയാണ് പിടിക്കുന്നതന്ന്/നോക്കുന്നതെന്ന് തട്ടിൽ നിൽക്കുന്നവർ പരസ്പരം ഒരു ധാരണയിൽ എത്തിയിരിക്കും. കളം ഇറങ്ങി വരുന്നവരെ അതിനനുസരിച്ച് തട്ടിൽ നിൽക്കുന്നവർ നോക്കും. തട്ടിൽ നിൽക്കുന്നവർക്ക് തങ്ങൾ നിൽക്കുന്ന വരയിൽ (നീല) കൂടി മാത്രമേ ചലിക്കാൻ സാധിക്കൂ. ചപ്പുകൾക്കും(കിളിക്കണ്ണം ചാടാൻ വരുന്നവർക്ക്) ഉപ്പുകൾക്കും(ഉപ്പ് ചാടാൻ വരുന്നവർക്കും) വരയിൽ ചവിട്ടാൻ അവകാശം ഇല്ല. മുന്നിലേക്ക് പോയ കളത്തിൽ നിന്ന് പുറകിലേക്കൂള്ള കളത്തിലേക്കൂം വരാൻ പറ്റില്ല.

കിളിക്കണ്ണം ചാടാൻ പോകുന്ന 'ചപ്പു'കൾക്ക് A,B,C,D,E,.. എന്ന ക്രമത്തിലുള്ള തട്ടും , ഉപ്പ് ചാടാൻ പോകുന്ന 'ഉപ്പു'കൾക്ക് ...,E,D,C,B,A എന്ന ക്രമത്തിലുള്ള തട്ടിലുള്ള കയറ്റവുമോ സാധിക്കൂ.

കിളിയുടെ അടി കിട്ടാതെ വേണം 'ചപ്പു'കൾ തട്ട് ഇറങ്ങേണ്ടത്. കളിക്കളത്തിന്റെ വശങ്ങളിലൂടയും നടുഭാഗത്തൂടയും(ചിത്രത്തിലെ ചുവന്ന വരഭാഗങ്ങൾ) കിളിക്ക് സഞ്ചരിക്കാം. മാത്രമല്ല ഈ ചുവന്ന വരയിൽ നിന്ന് എത്തി മറ്റ് തട്ടുകളിൽ നിൽക്കുന്ന എതിർ ഭാഗത്തെ കളിക്കാരെ(ചപ്പ്/ഉപ്പ്) അടിക്കാൻ കിളിക്ക് അവകാശം ഉണ്ട്. ഇങ്ങനെ അടിച്ചാൽ അടി കിട്ടൂന്ന ആളിന്റെ ടീം ഔട്ടായി 'തട്ട് ഇറക്കി' കൊടുക്കണം.
കിളിക്കണ്ണം ചാടൽ
ഇങ്ങനെ കിളിയുടെ അടി കിട്ടാതെയും തട്ടിൽ നിൽക്കുന്നവരുടെ(നീല വരയിൽ) അടി കിട്ടാതയും വേണം 'ചപ്പു'കൾ (ഉപ്പുകളും) കളം ചാടാൻ. താൻ പിടിച്ചിരിക്കുന്ന(തന്റെ കളത്തിൽ നിൽക്കുന്ന) ആൾ താൻ നിൽക്കുന്ന വരചാടി അപ്പുറത്തെ കളത്തിലേക്ക് പോകുമ്പോൾ മാത്രമേ വരയിൽ നിൽക്കുന്ന ആൾക്ക് എതിർ ടീമിലെ കളിക്കാരനെ അടിക്കാൻ പറ്റൂ.വര ചാടികഴിഞ്ഞിട്ട് അടിക്കാൻ പറ്റില്ല.
അതായത് B തട്ടിൽ നിൽക്കുന്ന ആൾക്ക് താൻ പിടിച്ചിരിക്കുന്ന ആൾ C തട്ടിലെക്ക് ചാടുന്നടനെ അടിക്കാനെ സാധിക്കൂ. അടികിട്ടിയാൽ അടി കിട്ടൂന്ന ആളിന്റെ ടീം ഔട്ടായി 'തട്ട് ഇറക്കി' കൊടുക്കണം. വര ക്രോസ് ചെയ്യുമ്പോൾ മാത്രമേ അടിക്കാൻ പാടുള്ളൂ. തട്ടിന്റെ വരയിൽ നിൽക്കുന്ന കളിക്കാരനെ വെട്ടിക്കാൻ തട്ടിൽ നിൽക്കുന്ന 'ചപ്പിനു' ആ തട്ടിൽ ചാടാൻ പൂർണ്ണ അവകാശം ഉണ്ട്. പക്ഷേ ചാട്ടത്തിൽ പുറകിലെ തട്ടിൽ ചവിട്ടിയാൽ ഫൗൾ ആകും. തട്ടിൽ ചാടൂമ്പോൾ കിളി കളത്തിന്റെ വശങ്ങളിലൂടയും നടുവിലൂടയും വന്ന് അടിക്കാതിരിക്കാൻ നോക്കുകയും വേണം.

ഇങ്ങനെ കിളിയുടയും തട്ടിൽ നിൽക്കുന്നവരുടയും അടി കിട്ടാതെ 'ചപ്പ്' 'കിളിക്കണ്ണം' ചാടിയാൽ ആ സമയം കിളി ആരെയെങ്കിലും തട്ടിൽ ഇറക്കാതെ പിടിച്ചു വെച്ചിട്ടൂണ്ടങ്കിൽ  ആളെ തട്ടിലേക്ക് ഇറക്കി വിടണം. (ചപ്പ് അവസാന തട്ടിൽ നിൽക്കുന്ന ആളെയും വെട്ടിച്ച് വെളിയിൽ വരുന്നതാണ് കിളിക്കണ്ണം ചാടൽ. ചപ്പ് കിളിക്കൺനം ചാടിയാൽ ഉടൻ 'കിളിക്കണ്ണം' എന്ന് വിളിച്ചു പറയണം).

ഉപ്പ് ചാടൽ
കിളിക്കണ്ണം ചാടിയ ചപ്പിനെ 'ഉപ്പ്' എന്നാണ് പറയുന്നത്. കിളിക്കണം ചാടിയ ചപ്പ് ഉപ്പായി കളത്തിൽ തിരിച്ചു കയറി ഓരോരോ തട്ടിറക്കി നിൽക്കുന്നവരെയും(നീല ആളുകൾ) വെട്ടിച്ച് അടികിട്ടാതെ കിളിയെയും വെട്ടീച്ച് പുറത്ത് വന്നാൽ ആ ടീം വിജയിക്കും.വെളിയിൽ വരുമ്പോൾ "ഉപ്പേ" എന്ന് വിളിച്ചു പറയണം. തട്ടിറക്കി നിൽക്കുന്ന ടീമിനു ഒരു 'ഉപ്പ്' കടം ആയി. തോൽക്കുന്ന ടിം വിജയിക്കുന്ന ടീമിനു വീണ്ടൂം തട്ടിറക്കി നൽകണം.

ഉപ്പ് ചാടൂമ്പോൾ ഉപ്പും ചപ്പും ഒരു കളത്തിൽ വന്നാൽ ആ ടീം ഫൗളായി പുറത്താകും.(ഫൗളാകുന്നവർ തട്ടിറക്കി  നൽകണം). അതായത് ഉപ്പോ ചപ്പോ ഒരേ കളത്തിൽ (ഒരേ റോ ഒരേ കോളം) വരാൻ പാടില്ല. ചിത്രത്തിൽ ഉപ്പ് ചാടാൻ കിളിക്കണ്ണത്തിൽ നിൽക്കുന്ന ആൾക്ക് E തട്ടിൽ ചപ്പ് നിൽക്കുന്നിടത്തേക്ക്(ചുവന്ന വരയ്ക്ക് അപ്പുറത്തേക്ക്) ചെല്ലാൻ പാടില്ല. D തട്ടിൽ നിൽക്കുന്ന ആൾ തിരിഞ്ഞ് ഉപ്പിനെ പിടിക്കും. ഇയാളെ വെട്ടിച്ച് അടികിട്ടാതെ ഉപ്പ് E തട്ടിൽ നിന്ന് D തട്ടിൽ ചെന്നാൽ ആ തട്ടിലെ രണ്ട് ഭാഗത്തേക്കും ഉപ്പിനു ചലിക്കാം. D യിൽ നിന്ന് ഉപ്പിനു ചപ്പ് നിൽക്കാത്ത ഭാഗത്തേക്ക് കയറാം. C യിൽ നിന്ന് B യിലെക്ക് കയറണമെങ്കിൽ,(ഉപ്പും ചപ്പും ഒരുമിച്ച് വരാതിരിക്കാൻ) മൂലയോട് മൂല ചാടിക്കയറണം. (ചിത്രത്തിലെ മഞ്ഞ ആരോ നോക്കുക)
ഉപ്പും ചപ്പും ഒരുമിച്ച് ഒരു തട്ടിലെ ഒരേ ഭാഗത്ത് വരികയാണങ്കിൽ തട്ടിൽ നിൽക്കുന്ന ആൾക്ക്(തട്ടിറക്കീ നിൽക്കുന്ന ടീമിനു) 'ഉപ്പും ചപ്പും'(ഫൗൾ) വിളിക്കാം.ഫൗൾ ആകുന്ന ടീം എതിർ ടീമിനു തട്ടിറക്കി നൽകണം.

ദാ, ഇത്രയേ ഉള്ളൂ സംഭവം
ചുവന്ന വരയിൽ കൂടി വരുന്ന 'കിളി'യുടെ അടിയും തട്ടിൽ നിൽക്കുന്ന 'നീല ആൾക്കാരുടെയും' അടി ഒഴിവാക്കി തട്ട് ചാടി ചാടി 'ചപ്പ്' കിളിക്കണ്ണം ചാടണം.(ചിത്രത്തിലെ കിളിക്കണ്ണം ഭാഗം നോക്കുക) കിളിക്കണ്ണം ചാടുന്ന 'ചപ്പ്/ചപ്പുകൾ' തിരിച്ച് ഉപ്പ് ചാടാനായി കളത്തിൽ കയറുമ്പോൾ ഉപ്പാകും. 'ഉപ്പും ചപ്പും' ഫൗൾ ആകാതെ 'കിളി'യുടെ അടിയും തട്ടിൽ നിൽക്കുന്ന 'നീല ആൾക്കാരുടെയും' അടിയും ഒഴിവാക്കി തട്ട് ചാടി ചാടി കളി തുടങ്ങിയ ഭാഗത്തേക്കൂ തന്നെഇറങ്ങി(ചിത്രത്തിലെ 'ഉപ്പ്'ഭാഗം-മഞ്ഞവര നോക്കുക) തട്ടിൽ നിൽക്കുന്ന ടീമിനു 'ഉപ്പ്' കയറ്റണം.
(ചപ്പിന്റെയും ഉപ്പിന്റെയും സഞ്ചാര പഥമാണ് ചിത്രത്തിന്റെ വശത്ത് അമ്പടയാളം ഇട്ട് കാണീച്ചിരിക്കുന്നത്)

'ഉപ്പും ചപ്പും' ഫൗൾ , കയറിയ തട്ടിൽ നിന്നുള്ള പുറകോട്ടിറക്കം ഫൗൾ, കിളി/തട്ടിൽ നിൽക്കുന്നവരുടെ അടി എന്നിവ സംഭവിച്ചാൽ ഫൗൾ സംഭവിച്ച ടീം ഇപ്പോൾ തട്ടിറക്കിയ ടീമിനു തട്ടിറക്കി നൽകണം. ഈ പറഞ്ഞിരിക്കുന്ന മൂന്നും സംഭവിക്കാതെ 'ഉപ്പ്' ചാടുന്ന ടീം വിജയിക്കും.

4. സാറ്റ്
എത്രപേർക്ക് വേണമെങ്കിലും കളിക്കാവുന്ന കളിയാണിത്. ഒരാൾ ഒരു മരത്തിന്റെയോ ഭിത്തിയുടയോ അടുത്ത്(ചാരി നിന്ന്) നിന്ന് കണ്ണടച്ച് ഒന്നു മുതൽ അമ്പത് / നൂറ് വരെ എണ്ണൂന്നു. എണ്ണൂന്ന ആൾ എണ്ണി തീരുന്നതിനു മുമ്പ് മറ്റുള്ളവർ ഒളിക്കുന്നു. എണ്ണുന്ന ആൾ ഒളിച്ചിരിക്കൂന്ന ആളെ കണ്ടു പിടിക്കുന്നതാണ് സാ കളി.

എണ്ണൂന്ന സ്ഥലത്തിന് (സാറ്റുകുറ്റി) തൊട്ടടൂത്ത് പാത്തിരിക്കാൻ പാടില്ല. എണ്ണുന്ന ആൾ എണ്ണിക്കഴിഞ്ഞാലുടനെ "സാറ്റേ' എന്ന് വിളിച്ചു പറയണം.(അമ്പതുവരെയാണ് എണ്ണൂന്നതെങ്കിൽ 1,2,3....... 47,48,49,50. "സാറ്റേ"). അതിനു ശേഷം ഒളിച്ചിരിക്കൂന്നവരെ കണ്ടുപിടിക്കണം. കണ്ടു പിടിച്ചാലുടനെ അയാളുടെ പേരു വിളിച്ചു പറഞ്ഞ് "സാറ്റേ" എന്നു പറഞ്ഞു കൊണ്ട് സാറ്റുകുറ്റിയിൽ തൊടണം. ഇങ്ങനെ എല്ലാവരയും കണ്ടു പിടിച്ച് കഴിഞ്ഞാൽ ആദ്യം കണ്ടുപിടിക്കപ്പെട്ടയാൾ എണ്ണണം.

എണ്ണിയ ആൾ ആളെ കണ്ടു പിടിക്കുമ്പോൾ ആളെ തെറ്റി പറഞ്ഞ് സാറ്റ് അടിച്ചാൽ ഒരു തെറ്റി പറച്ചിലിനു ശിക്ഷയായി 'ഇരുപത്തഞ്ച്' വരെ എല്ലാവരയും കണ്ടു പിടിച്ചതിനു ശേഷം വീണ്ടും എണ്ണണം. ആ സമയത്ത് മറ്റുള്ളവർക്ക് വീണ്ടും പാത്തിരിക്കാം. എണ്ണുന്ന ആൾ വീണ്ടും പാത്തിരിക്കൂന്നവരെ കണ്ടു പിടിക്കണം.

എണ്ണുന്ന ആൾ ആളെ കണ്ടു പിടിക്കുന്ന സമയത്ത് ഒളിച്ചിരുന്ന ആൾ എണ്ണുന്ന ആൾ കാണാതെ വന്ന് 'സാറ്റ്' അടിച്ചാൽ എല്ലാവരയും കണ്ടു പിടിച്ചതിനു ശേഷം ഇരുപത്തഞ്ച് വരെ എണ്ണണ്ണം. ഒന്നിൽ കൂടുതൽ ആളുകൾ വന്ന് സാറ്റ് അടിച്ചാൽ ആളൊന്നിനു ഇരുപത്തഞ്ച് വീത് എണ്ണണം.(രണ്ടാളുകൾ സാറ്റ് എണ്ണിയ ആളിനെ വെട്ടിച്ച് വന്ന് സാറ്റ് അടിച്ചാൽ അമ്പത് വരെ എണ്ണണം. കളി തുടങ്ങുമ്പോൾ എണ്ണിയത് അമ്പതുവരെയാണങ്കിൽ ഇങ്ങനെ രണ്ടാമത് എണ്ണൂന്നത് അമ്പതുവരെ മതി.(മൂന്നു പേർ സാറ്റ് അടിച്ചാലും അമ്പതുവരെ എണ്ണിയാൽ മതി). ഒരാളെ കണ്ടുപിടിച്ചിട്ട് ആളുടെ പേര് പറഞ്ഞ് എണ്ണിയ ആൾ സാറ്റ് അടിക്കുന്നതിനു മുമ്പ് കണ്ടുപിടിക്കപ്പെട്ട ആൾ വന്ന് സാറ്റ് അടിച്ചാലും 'സാറ്റ് എണ്ണിയ ആൾ' വീണ്ടൂം ഇരുപത്തഞ്ച് വരെ എല്ലാവരയും കണ്ടുപിടിച്ചതിനു ശേഷം എണ്ണണം.

ആദ്യം സാറ്റ് എണ്ണുന്ന ആൾ എല്ലാവരയും തെറ്റാതെ കണ്ടുപിടിച്ചാൽ(ആരും വന്ന് സാറ്റ് അടിക്കാതിരുന്നാൽ) ആദ്യം കണ്ടുപിടിക്കപ്പെട്ട ആൾ സാറ്റ് എണ്ണണം. ആരെങ്കിലും വന്ന് സാറ്റ് അടിച്ചാൽ/ സാറ്റ് എണ്ണുന്ന ആൾ തെറ്റായ ആളിന്റെ പേരു പറഞ്ഞ്  'സാറ്റ്' അടിച്ചാൽ ആളൊന്നിന് ഇരുപത്തഞ്ചുവരെ വീണ്ടു എണ്ണണം.

5. അണ്ടർ ഓവർ

കളിക്കളം
ഒരു വട്ടവും അതിനു മുമ്പിൽ കുറച്ച് അകലത്തിൽ ഒരു വരയും വരച്ചാൽ 'അണ്ടർ ഓവർ' കളിക്കാനുള്ള സ്ഥലം തയ്യാറായി.(ചിത്രം നോക്കുക)

കളി
ഈ വട്ടത്തിൽ പുറതിരിഞ്ഞ് നിന്ന് ഒരാൾ ഒരു ചെറിയ കമ്പ് പുറകോട്ട് എറിയുകയും ആ കമ്പ് ഒറ്റക്കാലിൽ ചാടി ചെന്ന് തട്ടി തട്ടി തിരിച്ച് വട്ടത്തിൽ എത്തിക്കുകയും ചെയ്യുന്നതാണ് 'അണ്ടർ ഓവർ'

കളിയ്ക്കുന്നരീതി
കളിക്കുന്നവർ ആദ്യം കമ്പ് എറിയാനുള്ള ക്രമം നിശ്ചയിക്കുന്നു. കമ്പ് എറിയുന്ന ആൾ കമ്പുമായി വട്ടത്തിൽ മറ്റുള്ളവർക്ക് പുറം തിരിഞ്ഞ് നിൽക്കുന്നു. മറ്റുള്ളവർ വര്യ്ക്ക് പുറകിലായി നിൽക്കുന്നു. വട്ടത്തിൽ നിൽക്കുന്ന ആൾ "അണ്ടർ" എന്ന് പറയുമ്പോൾ മറ്റുള്ളവർ "ഓവർ"എന്ന് പറയും.ഇത് പറഞ്ഞ് കഴിയുമ്പോൾ വട്ടത്തിൽ നിൽക്കുന്ന ആൾ തന്റെ കൈയ്യിലെ ചെറിയ കമ്പ് പുറകോട്ട് പൊക്കി എറിയുന്നു. എറിയുന്ന കമ്പ് വരയ്ക്ക് അപ്പുറം പോകണം. അപ്പുറം പോയില്ലങ്കിൽ എറിയുന്ന ആൾ ഔവ്ട്ടാവുകയും അടുത്ത ആൾക്ക് എറിയാനുള്ള അവസരം കിട്ടുകയും ചെയ്യും.

വട്ടത്തിൽ നിൽക്കുന്ന ആൾ കമ്പ് പുറകോട്ട് എറിയുമ്പോൾ വരയ്ക്ക് പിന്നിൽ നിൽക്കുന്നവർക്ക് ആ കമ്പ് പിടിക്കാം. ഇങ്ങനെ കമ്പ് വരയ്ക്ക് പിന്നിൽ നിൽക്കൂന്നവർ പിടിച്ചാൽ കമ്പ് എറിയുന്ന ആൾ ഔവ്ട്ടാവുകയും കമ്പ് പിടിച്ച ആൾക്ക് കമ്പ് എറിയാനുള്ള അവസരം കിട്ടൂകയും ചെയ്യും.(ഇങ്ങനെ കമ്പ് പിടിച്ചാൽ, നേരത്തെ നിശ്ചയിച്ച കമ്പ് എറുയാനുള്ള ക്രമം നോക്കാതെ കമ്പ് പിടിച്ച ആൾക്കായിരിക്കും അവസരം). ഔട്ടായ ആൾ വരയ്ക്ക് പിന്നിൽ മറ്റുള്ളവരുടെ കൂടെ കമ്പ് പിടിക്കാനായി നിൽക്കണം.

വട്ടത്തിൽ നിൽക്കുന്ന ആൾ പുറകോട്ട് കമ്പ് എറിയുമ്പോൾ ആരും പിടിക്കാതയും വരയ്ക്ക് അപ്പുറത്തുമാണ് പോയതെങ്കിൽ കമ്പ് എറിഞ്ഞ ആൾ ഒറ്റക്കാലിൽ(ഒരു കാൽ മുട്ടിന്റെ അവിടെവെച്ച് മടക്കി പിടിക്കണം) ചാടി ചാടി ഈ കമ്പിന്റെ അടുത്ത് എത്തണം. എന്നിട്ട് കാലുകൊണ്ട് കമ്പിന്റെ പുറത്ത് ചവിട്ടണം. എന്നിട്ട് ഒറ്റക്കാലുകൊണ്ട് ആ കമ്പ് തട്ടി തട്ടി വട്ടത്തിന്റെകത്ത് എത്തിക്കണം.  കമ്പിൽ ചവിട്ടാൻ വരുമ്പോഴും കമ്പ് തട്ടിക്കൊണ്ട് പോകുമ്പോഴും മടക്കി പിടിച്ചിരിക്കുന്ന കാല്‍ നിലത്ത് കുത്തിയാൽ ഔട്ടാകും. അടുത്ത ആൾക്ക് കമ്പ് എറിയാനുള്ള അവസരം കിട്ടുകയും ചെയ്യും.

കമ്പ് തട്ടി വട്ടത്തിന്റെകത്തേക്ക് കൊണ്ടൂപോകുമ്പോൾ കമ്പ് തട്ടി വീഴ്ത്തുന്നത് വട്ടത്തിന്റെ വരയിൽ ആണങ്കിലും ആൾ ഔട്ടാകും. കമ്പ് വട്ടത്തിന്റെ വരയിൽ വീഴാതെ വേണം വട്ടത്തിന്റെകത്ത് എത്താൻ.

വട്ടത്തിന്റെ വെളിയിൽ നിന്ന് എവിടെ നിന്നാണോ അവസാനം കമ്പ് തട്ടി വട്ടത്തിനകത്തേക്ക് ഇട്ടത്, അവിടെ നിന്ന് വട്ടത്തിന്റെകത്ത് വീണ കമ്പിൽ ഒറ്റക്കാലിൽ തന്നെ ചാടി ചവിട്ടുകയും ചെയ്യണം. ഇങ്ങനെ ചെയ്താലേ പോയിന്റ് (പണം) കിട്ടൂ. ഇങ്ങനെ ചാടി ചവിട്ടാൻ കഴിഞ്ഞില്ലങ്കിലും ആൾക്ക് പോയിന്റൊന്നും കിട്ടാതെ ഔട്ടാവുകയും അടുത്ത ആൾക്ക് കമ്പ് എറിയാനുള്ള അവസരം കിട്ടൂകയും ചെയ്യും. പോയിന്റ് നേടികഴിഞ്ഞാൽ അയാൾക്ക് തന്നെ കളി തുടരാം. എന്നുവെച്ചാൽ ഈ ആൾക്ക് തന്നെയാണ് പിന്നയും(ഔട്ട് ആകുന്നതുവരെ) വട്ടത്തില്‍ നിന്ന് കമ്പ് എറിയാനുള്ള അവസരം.

ദാ, ഇത്രയേ ഉള്ളൂ സംഭവം
വട്ടത്തിൽ നിൽക്കുന്ന ആൾ പുറകോട്ട് എറിയുന്ന കമ്പ് വരയ്ക്ക് അപ്പുറത്ത് ചെന്ന് വീഴുമ്പോൾ വട്ടത്തിൽ നിൽക്കുന്ന ആൾ ഒറ്റക്കാലിൽ ചാടി വന്ന് ആ കമ്പിൽ ചവിട്ടണം. മറ്റേകാൽ കുത്താതെ തന്നെ കമ്പ് തിരിച്ച് തട്ടി തട്ടി വട്ടത്തിനകത്തെക്ക് കൊണ്ടു പോകണം. വട്ടത്തിനകത്ത് വീഴ്ത്തുന്ന കമ്പിൽ ചാടി ചവിട്ടിക്കഴിയുമ്പോൾ ആൾക്ക് ഒരു പോയിന്റ് കിട്ടും.

കളിയിലെ ഔട്ട്
:: വട്ടത്തിൽ നിന്ന് എറിയുന്ന കമ്പ് വരയ്ക്ക് അപ്പുറം വീണീല്ലങ്കിൽ ഔട്ട്
:: വര്യ്ക്ക് അപ്പുറുത്ത് നിന്ന് കമ്പ് ആരെങ്കിലും പിടിച്ചാൽ ഔട്ട് (കമ്പ് എറിയാനുള്ള അടുത്ത അവസരം കമ്പ് പിടിക്കുന്ന ആൾക്ക്)
:: ഒറ്റക്കാലിൽ ചാടി കമ്പ് തിരികെ വട്ടത്തിൽ എത്തിക്കുന്നതിനു മുമ്പ് മുട്ടുവെച്ച് പൊക്കി പിടിച്ചിരിക്കുന്ന കാല്‍ നിലത്ത് കുത്തിയാൽ ഔട്ട്.
:: കമ്പ് തട്ടി തിരികെ വട്ടത്തിൽ എത്തിക്കുമ്പോൽ വട്ടത്തിന്റെ വരയിലാണ് വീഴുന്നതെങ്കിൽ ഔട്ട്.
:: കമ്പ് തട്ടി തിരികെ വട്ടത്തിൽ വീഴുമ്പോൾ അവസാനം തട്ടിയ സ്ഥലത്ത് നിന്ന് ഒറ്റക്കാലിൽ തന്നെ ചാടി വട്ടത്തിനകത്ത് കിടക്കുന്ന കമ്പിൽ ചവിട്ടാൻ പറ്റിയില്ലങ്കിൽ ഔട്ട്.

കളിയിലെ അപകട സാധ്യത
 കമ്പ് എറിയുമ്പോളും പിടിക്കുമ്പോഴും കണ്ണിൽ കൊള്ളാനുള്ള സാധ്യത.

Sunday, April 21, 2013

ദിൽദാർ ഡൽഹിയിലെ പെൺ വേട്ടകൾ

ഇനി ലോകം പറയും, 'ദിൽദാർ ഡൽഹി'
ന്യൂഡൽഹി : ദൈവത്തിന്റെ സ്വന്തം നാട് - ഈയൊരു വാചകം കേട്ടാൽ പച്ചവിരിച്ച കേരളം നമ്മുടെ മനസിൽ തെളിയും. ഡൽഹിക്കും കിട്ടിയിരിക്കുന്നു ഇങ്ങനെയൊരു ഓമനപ്പേര് - മഹാമനസ്കം ഡൽഹി (ദിൽദാർ ഡൽഹി). സംസ്ഥാനസർക്കാരും ഡൽഹി ടൂറിസവും ചേർന്നു സംഘടിപ്പിച്ച മൽസരത്തിൽ ലഭിച്ച 12,000 തലവാചകങ്ങളിൽ നിന്നു വിദഗ്ദ സമിതിയാണു മഹാമൻസ്കം ഡൽഹി എന്നവാചകം തിരഞ്ഞെടുത്തത്. പരസ്യവാചകങ്ങളിലും മറ്റും ഇനി ഡൽഹി ഇങ്ങനെയാകും അറിയപ്പെടുക.ഡൽഹി സ്വദേശിയായ അമിത് ആനന്ദാണു പേര് നിർദേശിച്ചത്.
വന്നണഞ്ഞവരെയെല്ലാം പൂർണ മനസോടെ സ്വീകരിച്ച ചരിത്രമാണു ഡൽഹിക്കുള്ളതെന്നു പുതിയ തലവാചകം പ്രഖ്യാപിച്ചുകൊണ്ടു മുഖ്യമന്ത്രി ഷീല ദീക്ഷിത് പറഞ്ഞു. ..... . ഡൽഹിയെപോലെ വന്നണഞ്ഞവരെയെല്ലാം സന്തോഷിപ്പിച്ച മറ്റൊരു നഗരം രാജ്യത്തുണ്ടാകില്ലെന്നു ഷീല ദീക്ഷിത് പറഞ്ഞു.

(മലയാള മനോരമ : പേജ് 3 - ഡൽഹി എഡീഷൻ - 2013 ഏപ്രിൽ 19 വെള്ളി)

ഈ വാർത്ത വന്ന ദിവസം തന്നെയാണ് ഡൽഹിയിൽ നിന്ന് അഞ്ചുവയസുള്ള കുഞ്ഞിനെ ക്രൂരമായി പീഢിപ്പിച്ച വാർത്തകൾ വന്നത്. ഡിസംബറിലെ 'നിർഭയ' കേസിനു പിന്നാലെ അനേകം ലൈംഗിക പീഡനവാർത്തകൾ ഡൽഹിയിൽ നിന്ന് പുറത്തുവന്നു കൊണ്ടിരുന്നു. ഡിസംബർ ജനുവരി മാസങ്ങളിലെ കൊടും തണൂപ്പിൽ അതിശക്തമായ പ്രക്ഷോഭങ്ങളും സമരങ്ങളും ഡൽഹിയിൽ ഉണ്ടായി. ലൈംഗീക അതിക്രമങ്ങൾക്കുള്ള ശിക്ഷകളെകുറിച്ച് രാജവ്യാപകമായി ചർച്ചകളും മറ്റും നടക്കുകയും നിയമ നിർമ്മാണം ഉണ്ടാവുകയും ചെയ്തു.

പക്ഷേ നിയമങ്ങൾ 'നിയമത്തിന്റെ വഴിക്കു' പോകുമ്പോൾ ഡൽഹിയിലും രാജ്യത്തിന്റെ മറ്റ്ഭാഗങ്ങളിലും പെൺവേട്ടകൾക്ക് ശമനം ഉണ്ടാകുന്നില്ല. സ്ത്രികൾക്ക് എതിരെയുള്ള അതിക്രമങ്ങൾക്ക് കാരണം വസ്ത്രധാരണം ആണന്ന് പറയുമ്പോൾ ഒരഞ്ചുവയസുകാരിയുടെ വസ്ത്രധാരണം എന്ത് പ്രകോപനം ആണ് സൃഷ്ടിച്ചത്?? അവളുടെ യോനിയിൽ 200 മില്ലീലിറ്റരിന്റെ ഹെയർ ഓയിലിന്റെ കുപ്പിയും മൂന്നു മെഴുകുതിരികളും കുത്തിക്കയറ്റാൻ തക്കവണ്ണം എന്ത് തെറ്റാണവൾ ചെയതത്??? അവളുടെ ചുണ്ടുകളിലും കഴുത്തുകളിലും പല്ലുകൾ ആഴ്ത്തി ഇറക്കി തന്റെ ലൈംഗിക അരാജകത്വം അവളിൽ തീർക്കുമ്പോൾ പിടിഞ്ഞ അവളുടെ കഴുത്തിൽ രക്തച്ചാലുകൾ കീറി ഓടുമ്പോൾ അവനു കിട്ടിയത് എന്ത് ലൈംഗിക സംതൃപ്തി ആണ്?? തങ്ങളുടെ മകളെ കാണാനില്ലന്ന് പറഞ്ഞ് പരാതിയുമായി പോലീസ് സ്റ്റേഷനിൽ ചെല്ലുമ്പോൾ ആ പരാതി സ്വീകരിക്കാതെ അവരെ മടക്കിയ നീതിപാലകർ ആർക്കാണ് നീതി നൽകുന്നത്? അടുത്ത ഫ്ലാറ്റിൽ നിന്ന് മൃതതുല്യമായി അവളെ കിട്ടുമ്പോൾ 2000 രൂപയുമായി വന്ന് ഉപദേശം നൽകിയ നിയമപാലകർ എന്ത് നിയമമാണ് നടത്തിയത്? അതെ ഇതാണ് ഡൽഹി പോലീസിന്റെ മഹാമനസ്കത.. കുഞ്ഞിനെ അന്വേഷിച്ചില്ലങ്കിലും വീട്ടുകാർക്ക് അവളെ  കിട്ടിയപ്പോൾ 'കുഞ്ഞിനെ ജീവനോടെ കിട്ടിയതിൽ ദൈവത്തിനു നന്ദിപറയാനും,കുഞ്ഞിന്റെ ഭാവിയെ ഓർത്ത് കേസ് പിൻവലിക്കാനും ഉപദേശിച്ച്' അവളുടെ കുഞ്ഞ് ശരീരത്തിനേറ്റ മൃഗീയ പീഡനങ്ങൾക്ക് വിലയിട്ട് 2000രൂപ നീട്ടിയ മഹാമനസ്കത...
അതെ
ദിൽദാർ ഡൽഹി...
മഹാമനസ്കം ഡൽഹി !!!

ഡൽഹി !!
ഇന്ത്യയെന്ന രാജ്യത്തിന്റെ തലസ്ഥാനം. അതോടൊപ്പം ഒരു സംസ്ഥാനവും. ഈ സംസ്ഥാനത്തിന്റെ ആഭ്യന്തര സംരക്ഷണം കേന്ദ്രം നേരിട്ട് നടത്തുന്നു. എന്നിട്ടോ? ഏറ്റവും കൂടുതൽ അതിക്രമങ്ങൾ ഉണ്ടാകുന്നു. ഓരോ ദിവസവും പുലരുന്നത് മിക്കപ്പോഴും ഒന്നിൽക്കൂടുതൽ കൊലപാതക വാർത്തകളുമായിരിക്കും. ഓരോ വർഷവും തട്ടികൊണ്ട്/കാണാതെ പോകുന്ന കുട്ടികളുടെ എണ്ണം അയ്യായിരത്തിൽ(5000 ല്) അധികം. മിക്കകുട്ടികളെയും തിരികെ കിട്ടൂന്നു എങ്കിലും കാണാതെ പോകുന്നവർ എവിടെക്ക് മറയുന്നു?? ഈ വർഷം ജനുവരി ഒന്നു മുതൽ മാർച്ച് 31 വരെയുള്ള മൂന്നു മാസങ്ങളിൽ രജിസറ്റ്‌ര്‍ ചെയ്യപ്പെട്ട ബലാത്സംഗകേസുകളുടെ എണ്ണം 393. (കഴിഞ്ഞ വർഷം 152 ആയിരുന്നു.). എന്നു പറഞ്ഞാൽ ദിവസവും നാലിൽ അധികം ബലാത്സംഗ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു!!!. കേന്ദ്രസർക്കാർ നേരിട്ട് സുരക്ഷ ഒരിക്കിയിരിക്കുന്ന രാജ്യ തലസ്ഥാനത്തു നിന്നാണ് ഈ കേസുകൾ. നിയമത്തിന്റെ കുഴപ്പമല്ല ഇത്. നിയമനടത്തിപ്പിന്റെ കുഴപ്പം തന്നെയാണ് മിക്കപ്പോഴും. ഡൽഹിയിൽ 'ഓടുന്ന ബസിലെ കൂട്ട ബലാത്സംഗത്തിന്റെ' പിന്നാലെ നടന്ന പ്രക്ഷോഭങ്ങളെ തുടർന്ന് ബലാത്സംഗകേസിലെ പ്രതികൾക്ക് വധശിക്ഷ വേണം എന്ന് പറഞ്ഞ രാഷ്ട്രീയക്കാർ പിന്നോക്കം പോകുന്നത് നമ്മൾ കണ്ടൂ. അവർ വീണ്ടും ബലാത്സംഗ കുറ്റവാളികൾക്ക് വധശിക്ഷ നൽകണമെന്ന് ചാനൽക്യാമറകൾക്ക് മുന്നിൽ നിന്ന് ശക്തമായി ആവശ്യപ്പെടുകയും ചെയ്യുന്നു. 'നിയമം നിയമത്തിന്റെ വഴിയിലൂടെ പോകുമ്പോൾ' എവിടെയാണ് വഴി തെറ്റുന്നത്??  അധികം ചിന്തിക്കേണ്ട , 'ഓടുന്ന ബസിലെ കൂട്ട ബലാത്സംഗത്തിന്റെ' വിചാരണ തന്നെ ശ്രദ്ധിച്ചാൽ മതി.... 'ഓടുന്ന ബസിലെ കൂട്ട ബലാത്സംഗത്തിലെ' പ്രതികളിൽ ഒരാൾ ആവശ്യപ്പെടുന്നത് പോഷകാഹാരവും ആർമിയിലേക്കുള്ള പരീക്ഷ എഴുതാൻ ആവശ്യമായ പരിശീലനവും ആണ്. പിന്നെ യൂണിവേഴ്സിറ്റി പരീക്ഷയുടെ ടൈംടേബിൾ ഒക്കെ... പ്രതിയാണങ്കിലും അയാൾക്ക് മനുഷ്യാവകാശം ഉണ്ടങ്കിലും അയാളുടേ ഈ ആവശ്യങ്ങളെല്ലാം അനാവശ്യങ്ങൾ ആണ്. ഈ കേസിന്റെ ഇടയ്ക്ക് പ്രതിഭാഗം വക്കീലിൽ ഒരാൾ വാദിച്ചത് സിംഗപ്പൂരിൽ നിന്ന് 'നിർഭയ' യുടേ മൃതശരീരം ഇന്ത്യയിലേക്ക് കൊണ്ടുവന്നിട്ടില്ല എന്നായിരുന്നു... ഇപ്പോൾ പ്രതികളുടെ വക്കീലിൽ ഒരാൾ കേസിൽ സമയത്ത് ഹാജരാകാത്തതുമൂലം കോടതിക്ക് അമിക്കസ് ക്യൂറിയെ നിയോഗിക്കേണ്ടിവരികയും ചെയ്തു.

ഈ അടൂത്ത സമയങ്ങളിൽ തലസ്ഥാന നഗരിയിൽ നടന്ന സ്ത്രികൾക്കെതിരെയുള്ള ചില  അതിക്രമങ്ങളിൽ പ്രതിസ്ഥാനത്ത് ഉള്ളത് പീഡനത്തിന് ഇരയായ സ്ത്രികളുടെ ബന്ധുക്കൾ/പരിചയക്കാർ ആയിരുന്നു. രാജസ്ഥാനിൽ നിന്ന് ഡൽഹിയിലേക്കുള്ളയാത്രയിൽ കാറിൽ പീഡിപ്പിക്കപെട്ട യുവതിയെ പീഡിപ്പിച്ചത് സുഹൃത്ത്, വിവാഹം രജിസ്റ്റർ ചെയ്തതായി തെറ്റിദ്ധരിപ്പിച്ചതിനു ശേഷം യുവതിയെ പീഡിപ്പച്ചത് ഭർത്താവും(?) അയാളുടെ സുഹൃത്തുക്കളും,  യുവതിയെ വാഹനത്തിൽ വെച്ച് പീഡിപ്പിച്ച സഹപ്രവർത്തകന്‍.... ഈ പട്ടിക ഇങ്ങനെ നീളുകയാണ്. കൊച്ചുകുട്ടികൾക്കും ഡൽഹിയിലെ പീഡനത്തിൽ നിന്ന് രക്ഷയില്ല. സ്കൂളിൽ വെച്ച് പീഡനത്തിന് ഇരയായി എന്ന് ബന്ധുക്കൾ ആരോപണം ഉന്നയിക്കുന്ന സംഭവത്തിൽ പെൺകുട്ടിയെ പീഡിപ്പച്ചത് ആരാണന്ന് കണ്ടത്താൻ പോലീസിനു ഇതുവരയും കഴിഞ്ഞിട്ടില്ല. ഈ മാസം തന്നെ പത്തുവയസിൽ താഴെയുള്ള പെണ്‍കുട്ടികളുടേ നേരെയുള്ള ലൈംഗീക അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടൂണ്ട്. എട്ടൂവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് അയൽക്കാരൻ , നിർത്തിയിട്ടിരുന്ന ബസിൽ കളിച്ചൂ കൊണ്ടീരുന്ന പത്തുവയസുകാരി പെൺകുട്ടിയെ പീഡിപ്പിച്ചത് ആ ബസിലെ ഡ്രൈവർ , മൂന്നുവയസുകാരിയെ പീഡിപ്പിച്ചത് അയൽക്കാരൻ, ഈ പട്ടികയിലെ അവസാനത്തെ ആയിരുന്നു അഞ്ചുവയസുകാരിക്കുനേറെയുള്ള അതിക്രൂരമായ ലൈംഗീക ആക്രമണം. മാർച്ച് 15 നു ഈസ്റ്റ് ഡൽഹിയിൽ നിന്ന് 13 വയസുള്ള പെൺകുട്ടിയെയും 10 വയസുള്ള അവളുടെ സഹോദരനെയും തട്ടിക്കൊണ്ട് പോവുകയും, സഹോദരന്റെ മുന്നിൽ വെച്ച് ആ പെൺകുട്ടിയെ എട്ടുപേർ ബലാത്സംഗം ചെയ്യുകയും ചെയ്ത ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ കേസിലും പോലീസ് കേസ് രജിസറ്റർ ചെയ്യാൻ ആദ്യം വിസമ്മതിച്ചന്ന് കുട്ടികളുടെ ബന്ധുക്കൾ ആരോപിക്കുന്നു. ഈ പെൺകുട്ടി ഇപ്പോൾ ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആണ്. കുട്ടികൾക്കും യുവതികൾക്കും നേരെമാത്രമാണ് പീഡനം/പീഡന ശ്രമങ്ങൾ എന്നു കരുതേണ്ട. 80 വയസുള്ള വൃദ്ധയെ പീഡിപ്പിച്ചത് 27 വയസുകാരൻ പീഡിപ്പിച്ചത് കഴിഞ്ഞ ബുധനാഴ്ചയാണ്.

ഡൽഹിയുടെ ഭാഗമായി തന്നെ കരുതുന്ന ഗാസിയാബാദിൽ ട്യൂഷനുപോയ പെൺകുട്ടിയുടെ മൃതശരീരം കണ്ടെത്തിയത് കഴിഞ്ഞമാസമാണ്. പീഡനത്തിനിടെ കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതശീരം വയലിൽ ഉപേക്ഷിക്കുകയായിരുന്നു. ഡൽഹിയുടെ ഭാഗമായി തന്നെ കരുതുന്ന നോയിഡയിൽ യുവതിയെ മാനഭംഗപ്പെടുത്തിയതിനു ശേഷം കൊലപ്പെടുത്തിയ നിലയിൽ കണ്ടത്തെകയും യുവതിയുടെ സുഹൃത്തിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ബലാത്സംഗങ്ങളും, തട്ടിക്കൊണ്ടു പോകലും, കൊലപാതകവും ഒക്കെ കേന്ദ്ര സർക്കാർ നേരിട്ട് 'ക്രമസമാധാനം പരിപാലിക്കുന്ന' ഡൽഹിയിൽ നിത്യസംഭവം തന്നെ ആയിരിക്കുന്നു. ഡിസംബർ പതിനാറിനു ശേഷം ധാരാളം സ്ത്രിപീഡന/അതിക്രമ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുകയുണ്ടായെങ്കിലും ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ഉണ്ടാകുന്നത് ഡിസംബറിനു ശേഷം ഇപ്പോൾ ആണ്.ഗാസിയാബാദിലും നോയിഡയിലും ജനങ്ങൾ റോഡ് ഉപരോധിക്കുകയും സമരം ചെയ്യുകയും ചെയ്തിരുന്നെങ്കിലും അധികം മാധ്യമ ശ്രദ്ധ കിട്ടിയിരുന്നില്ല. ഡൽഹിയിലെ ഇപ്പോഴത്തെ പ്രക്ഷോഭങ്ങൾക്കും മറ്റും പലകാരണങ്ങൾ ഉണ്ടാവുമെങ്കിലും 'പെൺ വേട്ടകൾ'ക്ക് എതിരെയുള്ള പ്രക്ഷോഭം എന്നുള്ള നിലയിൽ മറ്റുള്ള കാരണങ്ങളെ കണ്ടില്ലന്ന് നടിക്കാം.

ഡിസംബറിലെ പ്രക്ഷോഭത്തെ അടിച്ചമർത്താൻ പോലീസ് ശ്രമിച്ചു എങ്കിലും അതിനു കഴിഞ്ഞിരുന്നില്ല.അന്ന് ഇന്ത്യാഗേറ്റിൽ പ്രഖ്യാപിച്ച നിരോധനനാഞ്ജയെ കോടതിപോലും വിമർശിക്കുകയും ചെയ്തു. അന്ന് സമരം ജന്തർമന്ദറിലേക്കും രാഷ്ടപതിയുടെ വസതി സ്ഥിതി ചെയ്യുന്ന റയ്സാൻ കുന്നിലേക്കും വ്യാപിച്ചിരുന്നു. ഇപ്പോഴത്തെ പ്രക്ഷോഭത്തെ തടയാനായി പോലീസ് ഇന്ത്യാഗേറ്റിൽ പ്രകടനങ്ങൾക്ക് വിലക്ക് ഏർപ്പെടൂത്തിയിട്ടൂണ്ട്. നിയമം പാലിക്കേണ്ട പോലീസ് നിയമം ലംഘിക്കുന്നത് കാണാൻ ഇടയാവുകയും ചെയ്തു. സ്ത്രികൾക്ക് എതിരെയുള്ള അതിക്രമം തടയാൻ പോലീസ് ശ്രമിക്കുന്നു എന്ന് പറയുമ്പോഴാണ്  സമരത്തിൽ പങ്കെടുത്ത പന്ത്രണ്ടാം ക്ലാസുകാരി ബീനു റാവിത്തിനെ ദയാനന്ദ് ആശുപത്രിയുടെ മുന്നിൽ വെച്ച്  അസി.കമ്മീഷ്ണർ ബി.എസ്.അഹ്‌ലാവത് നാലുപ്രാവിശ്യം മുഖത്ത് അടിക്കുകയും തെള്ളിമാറ്റുകയും ചെയ്തത്. ചോര ഒലിക്കുന്ന ചെവിയുആയി ആ പെൺകുട്ടി തുടർന്നും സമരത്തിൽ പങ്കെടൂത്തു. ആ പോലീസുകാരനെ  സസ്പൻഡ് ചെയ്തു എങ്കിലും ആ പെൺകുട്ടിയുടേ മുഖത്തടിക്കുകയും  തെള്ളിമാറ്റുകയും ചെയ്ത ആ നിയമപാലകൻ ആരെയാണ് തൃപ്തിപ്പെടുത്തിയത്???

പീഡനങ്ങൾ ഡൽഹിയിൽ മാത്രമല്ല
രണ്ട് ദിവസത്തിനു മുമ്പ് ഡൽഹിയിൽ നിന്ന് 120 കിലോമീറ്റർ അകലെയുള്ള അലിഘട്ടിൽ നിന്നും ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ വാർത്ത കേട്ടു. രാവിലെ കാണാതെപോയ പെൺകുട്ടിയുടേ മൃതശരീരം പിറ്റേന്ന് ചവറ്റുകൂനയിൽ നിന്ന് ലഭിച്ചു. ജനങ്ങൾ അലിഘട്ട്-ഡൽഹി പാത ഉപരോധിക്കുകയും പോലീസുമായി സംഘർഷത്തിൽ ഏർപ്പെടുകയും ചെയ്തു. സമരക്കാരിൽ ഉള്‍പ്പെട്ട വൃദ്ധയായ സ്ത്രിയെ മർദ്ദിച്ച ഇൻസ്പകടറെ സസ്പെൻഡു ചെയ്യുകയും ചെയ്തു. മധ്യപ്രദേശിൽ, മുപ്പത്തഞ്ചുകാരന്റെ ക്രൂരമായ ബലാത്സംഗത്തിനു ഇരയായ ഒരു അഞ്ചുവയസുകാരിയെ വിദഗ്ദ്ധചികിത്സയ്ക്ക് നാഗ്പൂരിലേക്ക് കൊണ്ടുപോയത് കഴിഞ്ഞ ദിവസമാണ്. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറി പെൺകുട്ടിയെ സഹോദരന്മാർ ബലാത്സംഗം ചെയ്ത വാർത്തയും പുറത്ത് വന്നിട്ട് അധിക കാലമായില്ല. ആഗ്രയിലെ ഹോട്ടല്മുറിയിൽ പീഡനശ്രമത്തെ ചെറുക്കാൻ ഹോട്ടല്മുറിയിൽ നിന്ന് ചാടിയ വിദേശ വനിതയുടെ കാലൊടിഞ്ഞതും പ്രതിയായ ഹോട്ടൽ ഉടമസ്ഥനെ അറസ്റ്റ് ചെയ്തതും കഴിഞ്ഞ മാസമാണ്.ഭർത്താവിനോടൊപ്പം ഇന്ത്യകാണാൻവന്ന വിദേശവനിതയെ, രാത്രിയിൽ ഭർത്താവിനോടൊപ്പം ടെന്റ് അടിച്ച് വിശ്രമിക്കുമ്പോൾ ഭർത്താവിനെ ആക്രമിച്ചതിനുശേഷം  ബലാത്സംഗം ചെയ്തതും കഴിഞ്ഞമാസമാണ്. ഇന്ത്യ സന്ദർശിക്കുന്ന തങ്ങളുടെ രാജ്യത്തുള്ള സ്ത്രികൾക്ക് വിദേശരാജ്യങ്ങൾ സുരക്ഷാമുന്നറിയിപ്പ് വരെ നൽകി എന്നുള്ളത് ഇന്ത്യാ രാജ്യത്തിന്റെ പ്രതിച്ഛായ എത്രമാത്രം മറ്റ് രാജ്യങ്ങളിൽ ഉണ്ടാവും എന്ന് കരുതുക.(ഇന്ത്യയ്ക്ക് എന്ത് പ്രതിച്ഛായ എന്നും , സ്വന്തം രാജ്യത്തെ സ്ത്രികളെ സംരക്ഷിക്കാൻ പറ്റുന്നില്ല, പിന്നല്ലേ വിദേശ സ്ത്രികളുടെ സുരക്ഷ എന്നും നമുക്ക് മനസിൽ പറയാം) . മഹാരാഷ്‌ട്രയിൽ മൂന്നു സഹോദരിമാരെ കൊല്ലപ്പെട്ടനിലയിൽ കിണറ്റിൽ നിന്ന് കിട്ടിയ 'ദുരന്തം' ഇപ്പോൾ നമ്മൾ മറന്നു തുടങ്ങിയിരിക്കുന്നു. ആ കേസ് അന്വേഷ്ണത്തിന്റെ പുരോഗതി എന്താണ്?

ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സ്ത്രികളുടെ സുരക്ഷ ഒരു പ്രശ്നം തന്നെയായി മാറുകയാണ്.കുട്ടികൾക്കെതിരെ പത്തുവർഷത്തിനുള്ളിൽ നടന്ന ബലാത്സംഗശ്രമത്തിനെടുത്ത് കേസുകളുടെ താഴെയുള്ള ലിസ്റ്റ് നോക്കുക. എത്രമാത്രം ഭീകരമാണ് അവസ്ഥ എന്ന് മനസിലാക്കാൻ പറ്റും.
 (പട്ടിക ഹിന്ദുസ്ഥാൻ ടൈംസിൽ നിന്ന്) 
കേസ് രജിസ്റ്റർ ചെയ്യപ്പെടാതെ പോകുന്ന സംഭവങ്ങൾ ഇത്രയുമോ ഇതിൽ അധികമോ വരും എന്നും കൂടി ചിന്തിക്കുക. ഡൽഹിക്കും രാജസ്ഥാനം തൊട്ടുപുറകിൽ എട്ടാം സ്ഥാനത്ത് നമ്മുടെ കേരളവും ഉണ്ട്. 'ദൈവത്തിന്റെ സ്വന്തം നാട്ടിൽ' പെൺകുട്ടികളെ ബലാത്സംഗം ചെയ്തതിന് പത്തുവർഷത്തിനുള്ളിൽ 2,101 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു.

ഇരകള്‍ എല്ലാം തുല്യരല്ല ???
മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വാർത്തകളിൽ 'ഉൾപ്പെടുന്ന' ഇരകൾക്ക് മാത്രം നഷ്ടപരിഹാരവും നീതിയും കിട്ടിയാൽ മതിയോ?? ഡിസംബറിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കളെ സന്ദർശിക്കാൻ രാഷ്ട്രീയ നേതാക്കളുടെ ഒഴുക്കായിരുന്നു. അവളുടെ പേരിൽ സ്ഥാപനങ്ങൾ തുടങ്ങാനും,ട്രെയിനിനു ആ പെൺകുട്ടിയുടെ പേര് നൽകാനും രാഷ്ട്രീയ നേതാക്കൾ ആവശ്യപ്പെട്ടു. ആ കുട്ടിയുടെ ബന്ധുക്കൾ നഷ്ടപരിഹാരവും സഹോദരനു തൊഴിൽ വാഗദാനവും നൽകി. ഡൽഹിയിൽ തന്നെ ഫ്ലാറ്റും നൽകാമെന്ന് സർക്കാർ പറഞ്ഞു.വിദേശരാജ്യത്തിൽ നിന്നുപോലും ആളുകൾ ആ പെൺകുട്ടിയുടെ ബന്ധുക്കളെ സഹായിക്കാനായി ഇന്ത്യയിലേക്ക് വന്നു .നഷ്ടപ്പെട്ട ആളിനു പകരം ഇതൊന്നും ആകില്ലങ്കിലും ഇതൊക്കെ നൽകുന്നത് നല്ലതു തന്നെ. പക്ഷേ അതൊടൊപ്പം തന്നെ മറ്റൊരു കാര്യം കൂടിയുണ്ട്. ബലാത്സംഗത്തിനു ഇരയായി കൊല്ലപ്പെട്ട മറ്റ് 'ഇരകൾക്കായി' സർക്കാരും സംഘടനകളും എന്ത് ചെയ്തു??? മാധ്യമങ്ങളിലെ പ്രാദേശിക കോളത്തിൽ മാത്രം ഒതുങ്ങിപ്പോയ ആ ഇരകൾക്കും നഷ്ടപരിഹാരം കിട്ടേണ്ടതല്ലേ.?? മഹാരാഷ്ട്രയിൽ കൊല്ലപ്പെട്ട മൂന്നു കുഞ്ഞുങ്ങളുടെ അമ്മ സർക്കാർ നൽകാമെന്ന് പറഞ്ഞ ധനസഹായം നിരസിച്ചുകൊണ്ട് പറഞ്ഞത് ഓർക്കുക, "എന്റെ കുഞ്ഞുങ്ങൾക്ക് പകരം കുറേ പണം തന്നതുകൊണ്ട് എന്ത് പ്രയോജനം. നിങ്ങൾ ആ പണം കൊണ്ട് എന്റെ കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയവരെ പിടികൂടുക. മറ്റൊരു അമ്മയ്ക്കും ഇങ്ങനെയൊരു ദുർവിധി ഉണ്ടാകാതിരിക്കാൻ ശ്രമിക്കുക".
ഡൽഹിയിൽ ഉണ്ടാകുന്ന ചില 'ബലാത്സംഗശ്രമത്തിനെതിരെ' വൻ ജനരോഷം ഉണ്ടാവുകയും ചിലത് കണ്ടില്ലന്ന് നടിക്കുന്നതിനും,ചില വാർത്തകൾ കൂടുതൽ മാധ്യമപ്രാധാന്യം ലഭിക്കുന്നതിനും ഒക്കെ പലപലകാരണങ്ങൾ ഉണ്ടാവും. അരുന്ധതി റോയ് ചൂണ്ടികാണിച്ച കാരണങ്ങൾ ഒക്കെ ഇതിലുണ്ടാവാം.

മാറേണ്ടത് പോലീസ്
സ്ത്രികൾക്കെതിരെയുള്ള അതിക്രമങ്ങൾ കൂടാനും കുറ്റവാളികൾ രക്ഷപെടാനും കാരണമാകുന്നത് പോലീസിന്റെ അലംഭാവവും നിസംഗതയും ആണ്. പരാതിനൽകാനായി വരുന്നവരോട് കേസ് ഒഴിവാക്കാനും നിർദ്ദേശിക്കുന്ന പലസംഭവങ്ങളും തുടർച്ചയായി ഉണ്ടാകുന്നു. പരാതിപോലും വാന്ങാൻ പലപ്പോഴും പോലീസ് തയ്യാറാവുന്നില്ല.

ഇപ്പോൾ ഡൽഹിയിൽ ഉണ്ടായതും അതുതന്നെയാണ്. കുഞ്ഞിനെ കാണാനില്ലന്ന് പരാതി നൽകാൻ ബന്ധുക്കൾ എത്തിയപ്പോൾ അത് വാന്ങാൻ പോലീസ് തയാറയില്ലത്രെ. ബന്ധുക്കൾ തന്നെ കുഞ്ഞിനെ കണ്ടെത്തിയപ്പോൾ കുഞ്ഞിന്റെ ഭാവിയെ ഓർത്ത് കേസ് ഒഴിവാക്കാൻ പോലീസ് ഉപദേശിക്കുകയും 2000 രൂപ നൽകാൻ ശ്രമിക്കുകയും ചെയ്തു. നിയമപാലകർ തന്നെ നിയമലംഘകർക്ക് കൂട്ടൂനിൽക്കുന്നു. അന്വേഷ്ണം നടത്തി എന്തിനു സമയം മിനക്കെടുത്തണമെന്നുള്ള ചിന്തയായിരിക്കും പോലിസിനു. പോലീസിന്റെ ഈ മനോഭാവം ആണ് മാറേണ്ടത്. ഉന്നത ഉദ്യോഗസ്ഥർ മുതൽ താഴെ കോൺസറ്റബിൾ വരെയുള്ളവർക്ക് തങ്ങൾ ജനങ്ങളുടെ സേവകർ ആണന്നും അവർക്കു നീതി നടത്തികൊടുക്കേണ്ടിയവർ തങ്ങളാണനും നിയമം നടത്തേണ്ടവരാണ് തങ്ങൾ എന്നും ബോധം ഉണ്ടാകേണ്ടത് ആവശ്യമാണ്. ഡൽഹിയിലെ പോലീസിനുമാത്രമല്ല എല്ലായിടത്തെ പോലീസിനും ഈ ബോധം ഉണ്ടാകണം. ഡൽഹിയിലെ പോലീസ് കേന്ദ്രസർക്കാരിന്റെ കീഴിൽ ആയതുകൊണ്ട് അവർക്കു സംസ്ഥാന സർക്കാരിന്റെ നിയന്ത്രണമില്ല. ഡൽഹി പോലീസിന് പാവങ്ങളുടെ ജീവന്റെ സംരക്ഷണത്തെക്കാൾ വലുത് വി.ഐ.പി കളുടെ സംരക്ഷണമാണ്.

കുറ്റവാളികളെ സംരക്ഷിക്കുന്ന, അവരെ രക്ഷപെടാൻ സഹായിക്കുന്ന, നിയമം നടത്താൻ കൂട്ടാക്കാത്ത പോലീസുകാർക്ക് സ്ഥലമാറ്റമോ സസ്പനഷനോ നൽകി ജനങ്ങളുടെ പ്രതിഷേധം കുറയ്ക്കും. കുറേ നാളുകൾക്ക് ശേഷം അവർ വീണ്ടും ഇത് ആവർത്തിക്കും. സ്ഥലമാറ്റമോ സസ്‌പൻഷനോ നൽകാതെ ഇത്തരം പോലീസുകാരെ ഡിപ്പാർട്ടിമെന്റിൽ നിന്നു തന്നെ പുറത്താക്കുകയാണ് വേണ്ടത്. പോലീസിലുള്ള ക്രിമനലുകളെ പുറത്താക്കിയാൽ മാത്രമേ ജനങ്ങൾക്ക് നീതി ലഭ്യമാകൂ.

Thursday, April 18, 2013

നമുക്കിനി മഴവെള്ളം മണ്ണിൽ ശേഖരിച്ച് തുടങ്ങാം

കഴിഞ്ഞ വർഷം കാലവർഷം ചതിച്ചതുകൊണ്ടുള്ള ബുദ്ധിമുട്ട് നമ്മൾ അനുഭവിക്കുകയാണ്. വർഷത്തിൽ ആറുമാസം മഴ ലഭിക്കുന്ന നമ്മുടെ കേരളത്തിൽ മഴവെള്ളം ശേഖരിക്കൂന്നതിനെക്കുറിച്ച് ചിന്തിക്കേണ്ട കാര്യമില്ലായിരുന്നു. പക്ഷേ നമുക്കിനി മാറി ചിന്തിക്കേണ്ടിയിരിക്കുന്നു....

ഈ വർഷം കാലവർഷം നേരത്ത എത്തുമന്നും കൂടുതൽ മഴ ലഭിക്കുമെന്നും പറയപ്പെടുന്നു. എത്ര മഴ ലഭിച്ചാലും നമ്മൾ മാറി ചിന്തിച്ചില്ലങ്കിൽ ആ വെള്ളം വെറുതെ ഒഴുകി കടലിൽ പോവുകയേ ഉള്ളൂ....

കടുത്ത വേനലിൽ നമ്മുടെ ജലസ്രോതസുകൾ വരളുന്നതിനു നമ്മുടെ പങ്ക് കുറവല്ല. മഴവെള്ളം താഴാനും മണ്ണിന്റെ ജലാശം നിലനിർത്താനുമൊക്കെ ചെറിയ ചെടികൾക്കും പങ്കുണ്ട്. ഈ വർഷം വേനലിലെ വരൾച്ചയ്ക്ക് 'തൊഴിലുറപ്പ് പദ്ധതി'ക്കും പങ്കുണ്ടന്ന് ഞാൻ കരുതുന്നു. നമ്മുടെ തൊഴിലുറപ്പ് പദ്ധതിയിലെ പ്രധാന തൊഴിൽ വർഷത്തിൽ രണ്ടു പ്രാവിശ്യം എങ്കിൽ വഴിവക്കിലെ സസ്യങ്ങൾ ചെത്തിമാറ്റുന്നതും കാന കോരുന്നതും ആണ്. മഴക്കാലത്തിനു മുമ്പ് സസ്യങ്ങൾ നശിപ്പിക്കുന്നതുകൊണ്ട് വെള്ളത്തെ തടഞ്ഞു നിർത്താനാവാതെ വരികയും മേല്മണ്ണ് ഇളകി ഒലിക്കുകയും വെള്ളം അധികം മണ്ണിൽ താഴാതെ കാനകളിൽ കൂടി ഒഴുകിപ്പോവുകയും ചെയ്തോളും. വെള്ളക്കെട്ടുകൾ ഉണ്ടായി സഞ്ചരിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുന്ന സ്ഥലങ്ങളിൽ കാന ഉണ്ടാക്കുന്നത് അംഗീകരിക്കാൻ പറ്റുമെങ്കിലും വെള്ളം താണാൽ ഒരു ബുദ്ധിമുട്ടും ഉണ്ടാകാത്ത സ്ഥലങ്ങളിൽ കാന കോരുന്നത് 'തൊഴിൽ ദിനങ്ങൾ' സൃഷ്ടിക്കുന്നതിനു വേണ്ടിമാത്രം ആയിരിക്കും.

നമ്മൾ നമ്മുടെ മുറ്റത്ത് അല്പം പോലും മഴവെള്ളം താഴാൻ സമ്മതിക്കാതെ വീണാലുടനെ പുറത്ത് പോകാൻ മാർഗ്ഗം ഉണ്ടാക്കി നൽകും. മുറ്റത്ത് ടൈലുകൾ പാകുന്നത് കാഴ്ചയ്ക്ക് ഭംഗിയാണങ്കിൽ മഴവെള്ളം ഒരുതുള്ളി പോലും ഇറങ്ങാത്ത രീതിയിൽ ഇന്റർലോക്ക് ടൈൽ പാകിയാൽ വെള്ളം നമുക്ക് അന്യമാകുന്നതിൽ അത്ഭുതപ്പെടെണ്ട കാര്യമില്ല. നമ്മുടെ ആരാധനാലയങ്ങളുടെ വിശാലമായ മുറ്റങ്ങൾ പോലും തറയോട് പാകി മനോഹരമാക്കുന്നത് പുതുക്കാഴ്ചയാണ്. മണ്ണിലേക്ക് വെള്ളം താഴാനുള്ള മാർഗ്ഗങ്ങൾ അടച്ചാണ് ദൈവത്തിന് കാഴ്ച ഭംഗിക്കൂട്ടാന്‍ മനുഷ്യൻ ഓരോന്ന് ചെയ്യുന്നത്. ദൈവത്തിനു വെള്ളത്തിന്റെ ആവശ്യം ഇല്ലങ്കിലും മനുഷ്യന് തൊണ്ട നനയ്ക്കാനെങ്കിലും വെള്ളം വേണമല്ലോ?  

എന്റെ അഭിപ്രായത്തിൽ മഴ സംഭരണത്തിന്റെ പേരിൽ വീടിന്റെയും കിണറിന്റെയും അടുത്ത് നിന്ന് മീറ്ററുകൾ മാറി പറമ്പിൽ മഴസംഭരണ കിണർ എന്ന പേരിൽ ഉണ്ടാക്കുന്ന 'കിണറി'ലേക്ക് പുരമുകളിൽ നിന്ന് വെള്ളം നേരിട്ട് പി.വി.സി പൈപ്പുകളിലൂടെ ഒഴുക്കുന്നതിലും നല്ലത് സ്വാഭാവികരീതിയിൽ വെള്ളം താഴാനുള്ള ക്രമീകരണങ്ങൾ (കൂടി) ചെയ്യുന്നതാണ്. വലിയ പറമ്പുകളിൽ ഇടയ്ക്കിടെ കയ്യാലകൾ കെട്ടി വെള്ളം താഴാനുള്ള ക്രമികരണങ്ങൾ കൂടി ചെയ്യാം.(വാഴപ്പിണ്ടി നിരത്തിയെങ്കിലും വെള്ളം തടയാം.). ഇങ്ങനെ ചെയ്താൽ വെള്ളത്തിന്റെ കുത്തൊഴുക്കിൽ മേല്മണ്ണ് ലിച്ചു പോകുന്നതും തടയാം.

നമ്മൾ  നമ്മുടെ പ്രകൃതിയൊടും സസ്യങ്ങളൊടും മറ്റൊന്നുകൂടി ചെയ്യുന്നുണ്ട്. മഴപെയ്ത് പറമ്പിലോ റോഡിലോ പോച്ച കിളിച്ചാൽ ഉടൻ മരുന്ന് തളിച്ച് അതിനെ കരിച്ചു കളയും. സസ്യത്തെ കരിച്ചു കളയാൻ തക്ക പ്രഹരശേഷിയുള്ള വിഷം അടൂത്ത മഴയിൽ വെള്ളത്തിലൂടെ നമ്മുടെ ജലസ്രോതസുകളിൽ കലരുകയും ചെയ്യും. വെള്ളം ഭൂമിയിലെക്ക് ഇറങ്ങാനും മണ്ണ് ഒലിച്ച് പോകാതിരിക്കാനും ഒക്കെ ഈ ചെറിയ സസ്യങ്ങൾ നമുക്ക് എന്തുമാത്രം സഹായങ്ങൾ ചെയ്ത് തന്നിരുന്നു എന്ന് ഈ കടുത്ത വേനലിൽ എങ്കിലും നമുക്ക് മനസിലാക്കാൻ സാധിക്കുമെങ്കിൽ നന്ന്. പ്രകൃതിയുണ്ടങ്കിലേ ജീവജാലങ്ങൾക്ക് നിലനിൽപ്പുള്ളൂ എന്നു നമുക്ക് മനസിലാക്കാൻ സാധിക്കണം.

വെള്ളം ഭൂമിയിലേക്ക് ഇറങ്ങാൻ ചതുപ്പ് നിലങ്ങൾ നമ്മളെ സഹായീക്കുന്നുണ്ട്. പക്ഷേ ചതിപ്പു നിലങ്ങൾ നികത്തുമ്പോൾ അവിടയും നമ്മൾ വെള്ളം ഭൂമിയിലേക്ക് ഇറങ്ങാനുള്ള മാർഗ്ഗം ഇല്ലാതാക്കുന്നു. ചതുപ്പ് നിലങ്ങൾ ഇല്ലാതാക്കാൻ നമുക്ക് കഴിയുമെങ്കിലും ചതുപ്പുനിലങ്ങൾ സൃഷ്ടിക്കാൻ നമുക്ക് കഴിയില്ല.

ഇന്ന് വേനൽക്കാലത്ത് ,ആദ്യം കിണറുകൾ പറ്റുന്നത് നദികളൊട് ചേർന്നുള്ള പ്രദേശങ്ങളിലാണ്. മണൽ വാരി നദികൾക്ക് ആഴം കൂടിയതോടെ വേനൽക്കാലത്ത് കിണറുകളിൽ നിന്ന് വെള്ളം നദിയിലെക്ക് വലിയുന്നു. ഓരോ വർഷവും കിണറിന്റെ ആഴം കൂട്ടുക എന്നുള്ളത് നടക്കുന്ന കാര്യവും അല്ല. നമ്മൾ തന്നെ നമ്മുടെ കുടിവെള്ള സ്രോതസുകളെ ഇല്ലാതാക്കികൊണ്ടിരിക്കുകയാണ്.

വെള്ളം കൂടുതലായി ഊറ്റുന്ന സ്ഥാപനങ്ങൾ നിശ്ചിതശതമാനം മഴവെള്ളം സംഭരിക്കണമെന്നുള്ളത് സർക്കാർ കർശ്നമായി നടപ്പാക്കുക കൂടി ചെയ്യണം. ഇന്ന് ഏറ്റവും കൂടുതൽ ലാഭകരമായി നടത്താവുന്ന ഒരു ബിസ്‌നസായി കുടിവെള്ള വിതരണം മാറിയിരിക്കുന്നു. ഒരുലിറ്റർ വെള്ളത്തിനു 10-15 രൂപ വരെ ഈടാക്കുന്നവർ ഉണ്ട്. ഇരുപതുലിറ്റർ വെള്ളത്തിനു 35 മുതൽ 75 രൂപ വരെയും. കുടിവെള്ളം കുപ്പിയിലാക്കി വിതരണം ചെയ്യുന്ന എത്ര സ്ഥാപനങ്ങൾക്ക് സ്വന്തമായി മഴവെള്ള സംഭരണ സംവിധാനം ഉണ്ട്???
 
നമുക്ക് ചെയ്യാൻ പറ്റുന്ന ചില കാര്യങ്ങൾ ഉണ്ട്.

വെള്ളത്തെ ഒഴുക്കി വിടാതെ ഭൂമിയിലേക്ക് താഴാൻ അനുവദിക്കുക.

മുറ്റത്തെ സുന്ദരമാക്കാൻ തറയോടുകൾ പാകി വെള്ളത്തെ ഭൂമിയിലേക്ക് താഴാൻ അനുവദിക്കാതിരിക്കുന്നത് ഉപേക്ഷിക്കുക

പറമ്പുകളിൽ വീഴുന്ന വെള്ളം ശേഖരിക്കാൻ(മണ്ണിൽ ഇറങ്ങാൻ) ശ്രമിക്കുക.(കയ്യാല കെട്ടുകയോ ചെറിയ മഴക്കുഴികള് കുത്തുകയോ ചെയ്യുക)

കിണർ നിൽക്കുന്ന സ്ഥലത്തിനു ചുറ്റും വെള്ളം താഴാൻ അനുവദിക്കുക

വഴിവക്കിലെ പോച്ചചെത്തലും മരുന്നടിച്ച് കരിക്കലും ഒഴിവാക്കുക

ചെടികളും മരങ്ങളും വെച്ചു പിടിപ്പിക്കുക (മരങ്ങൾ എന്നുപറഞ്ഞാൽ റബർ മരം മാത്രം അല്ല).


ഇതൊന്നും നമുക്ക് ചെയ്യാൻ പറ്റുന്നില്ലങ്കിൽ നമുക്ക് പണം മുടക്കി തൊണ്ട നനയ്ക്കാൻ വെള്ളം വാങ്ങാം. അല്ലങ്കിൽ വെള്ളത്തിനായി വെട്ടിമരിക്കാം (വെള്ളത്തിന്റെ പേരിൽ ഉണ്ടായ വാക്കു തർക്കം രണ്ടുപേരുടെ മരണത്തിൽ അവസാനിച്ചത് കഴിഞ്ഞ ദിവസത്തെ പത്രത്തിൽ വായിച്ചു)

(ഇതൊക്കെ എന്റെ അഭിപ്രായങ്ങൾ മാത്രം)

Friday, March 22, 2013

കേരളത്തിനു മറ്റൊരു ട്രയിൻയാത്രാ ദുരിതം വരുന്നു

**കേരള എക്സ്പ്രസിന്റെ സമയമാറ്റം : നഷ്‌ടം ഡൽഹി/ഉത്തരേന്ത്യൻ മലയാളിക്ക് തന്നെ.
**കേരളത്തിൽ നിന്ന് ഒരു പകൽ തീവണ്ടി കൂടി അപ്രത്യക്ഷമാവും.


ന്യൂഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള 12626 കേരള എക്സ്പ്രസിന്റെ സമയം മാറ്റാൻ പോവുകയാണന്ന് 19-3-13 ലെ മലയാള മനോരമയിൽ കണ്ടൂ(വാർത്ത താഴെ). കേരള ഇപ്പോൾ ഡൽഹിയിൽ നിന്ന് പുറപ്പെടൂന്ന 11.30 എ.എം എന്നുള്ളത് പന്ത്രണ്ട് മണിക്കൂറിനു ശേഷം രാത്രി 11.30 ആക്കുന്നു എന്നാണ് വാർത്ത. സമയമാറ്റം , ട്രയിൻ പുറപ്പെടുന്ന സമയം രാത്രിയ്യിൽ ആക്കിയാൽ ഡൽഹി മലയാളിക്ക് അത് വളരെ പ്രയോജനകരമാണന്നും മറുനാടൻ മലയാളികളുടേ ദീർഘകാല ആവശ്യമാണ് സമയമാറ്റം എന്നൊക്കെ വാർത്തയിൽ ഉണ്ട്. അത് എത്ര മാത്രം ശരിയാണന്നും ഡൽഹി മലയാളിക്ക് ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നതല്ലേ എന്നും നോക്കാം.

1. ഡൽഹി-കേരള യാത്രയുടെ സമയം ഒരു ദിവസം ലാഭീക്കാം എന്ന് വാർത്തയിൽ ഉണ്ട്. അതെങ്ങനെയാണ് ശരിയാകുന്നത്. റണ്ണിംങ് ടൈം കുറയാക്കത്തപ്പോൾ സമയം കുറയുന്നില്ല. ഡൽഹി-തിരുവനന്തപുരം ദൂരമായ 3036 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ പഴയ സമയം തന്നെയെടുക്കും, ( നിലവിലുള്ള യാത്രാ സമയം 51 മണിക്കൂർ 05 മിനിട്ട് ) യാത്ര തുടങ്ങി മൂന്നാം ദിവസമാണ് ട്രയിൻ കേരളത്തിൽ എത്തുന്നത്. പിന്നെയെങ്ങനെയാണ് ഒരു ദിവസം ലാഭിക്കുന്നത്????

2.ട്രയിൻ സമയം മാറ്റുമ്പോൾ വൈകുന്നേരം 6 മണിക്ക് പാലക്കാട്ടൂം രാത്രി ഒൻപതിനു എറണാകുളത്തും പുലർച്ചെ മുന്നു മണിക്ക് തിരുവനന്തപുരത്തും എത്തും. - ഈ രാത്രിവരവാണ് ഏറ്റവും വലിയ പ്രശ്നം. 
ട്രയിനിന്റെ കേരളത്തിലെ സ്റ്റോപ്പും സമയവും
(നിലവിലുള്ള സമയത്തെക്കാൾ 12 മണിക്കൂർ കഴിഞ്ഞ് പുറപ്പെടുമ്പോൾ ഓരോ സ്റ്റേഷനിലും ട്രയിൻ ഇപ്പോള്‍ എത്തുന്ന സമയത്തിനു 12 മണിക്കൂറിനു ശേഷം എത്തുന്നു എന്നുള്ള നിലയിലാണ് പുതുക്കിയാലുള്ള സമയം എഴുതിയിരിക്കുന്നത്)

രാത്രി കാലങ്ങളിൽ കേരളത്തിലെ യാത്രാ സൗകര്യങ്ങൾ എന്തുമാത്രമാണന്ന് നമുക്കറിയാം. അസമയങ്ങളിൽ റയിൽവേ സ്റ്റേഷനുകളിൽ എത്തുന്നവർ സ്റ്റേഷനിൽ ഇരുന്ന് നേരം വെളുപ്പിക്കണം. എറണാകുളത്തു നിന്നു പോലും രാത്രി 9.30 നു ശേഷം ബസുകളിൽ എവിടോട്ടെങ്കിലും പോകാൻ ബുദ്ധിമുട്ട് തന്നെയാണ്. പിന്നെ ഈ പറയുന്ന ഒരു ദിവസത്തെ ലാഭം എവിടേ? ഉറക്കളപ്പും കൊതുകു കടിയും മിച്ചം. സ്ത്രീകളും കുട്ടികളുമായി യാത്ര ചെയ്യുന്നവരാണങ്കിൽ അവരുടെ ദുരിതം ഇരട്ടിയായതു തന്നെ.

3. ഡൽഹി മലയാളിക്ക് ലീവ് എടുക്കാതെ ജോലി സമയം കഴിഞ്ഞ് പുറപ്പെട്ടാൽ മതി.
ഒരു സംഗതി ഡൽഹി മലയാളികളെ സംബന്ധിച്ച് വാസ്തവം ആണ്. ഒരു ദിവസത്തെ ജോലിയിൽ നിന്ന് അവധി എടുക്കുന്നതാണോ നല്ലത് അതോ ഒരാഴ്ചത്തെ ജോലിയുടെ ശമ്പളം ടാക്സി കൂലിയായി നൽകുന്നതണോ നല്ലത്.?. പുതിയ സമയം വന്നാൽ ആലുവ മുതൽ തെക്കോട്ട് വർക്കല വരെയുള്ളവർ ഒന്നുകിൽ ട്രയിൻ ഇറങ്ങിയിട്ട് സ്റ്റേഷനിൽ ഇരിക്കണം അല്ലങ്കിൽ ടാക്സിയുടെ സഹായം തേടണം. എറണാകുളത്ത് ഇറങ്ങി മൂവാറ്റപുഴയ്ക്കും ചെങ്ങന്നൂരിൽ ഇറങ്ങി പുനലൂരും പോകേണ്ട യാത്രക്കാരൻ ടാകിസ്ക്കൂളി ഇനത്തിൽ അയാളുടെ സ്ലീപ്പർക്ലാസ് ടിക്കരിന്റെ നാലും അഞ്ചും മടങ്ങ് നൽകണം. ഒരു ദിവസത്തെ ജോലിയിലെ അവധി എടുക്കാതിരിക്കുമ്പോൾ ഒരാഴ്ചത്തെ ജോലിക്കാശ് ടാക്സി ഇനത്തിൽ മാറിക്കിട്ടൂം.

മറ്റൊരു സംഗതി കൂടി ഇവിടെയുണ്ട്. ഡൽഹി മലയാളികൾ മാത്രം അല്ല ഈ ട്രയിനെ ആശ്രയിക്കുന്നത്. മധുരയിൽ ഇപ്പോൽ ഈ ട്രയിൻ എത്തുന്നത് ഉച്ചയ്ക്ക് 1.30 നാണ്. 12 മണിക്കൂർ സമയം മാറ്റിയാൽ രാത്രി 1.30 നു ട്രയിൻ എത്തും. അലിഘട്ടിലുള്ള മലയാളികളും ഈ ട്രയിനിലാണ് യാത്ര ചെയ്യുന്നത്. അവർ വൈകുന്നേരം തന്നെ സ്റ്റേഷനിൽ വന്നിരിക്കട്ടെ. ലക്‌നൗവിൽ നിന്നുള്ളവർ ഝാൻസിയിൽ വന്നണ് ഈ ട്രയിനിൽ കയറുന്നത്. ഇപ്പോൾ വൈകുന്നേറം 5.22 നു എത്തുന്ന ട്രയിൻ സമയം മാറ്റിയാൽ വെളുപ്പിനെ 5.22 നു ഝാൻസിയിൽ എത്തും. ഇവിടെ നിന്ന് കയറേണ്ടവർ രാത്രിയിൽ തന്നെ സ്റ്റേഷനിൽ വന്നിരിക്കുകയും നാട്ടിലെത്തിയാൽ അവിടയും ഒരു ദിവസം സ്റ്റേഷനിൽ ഇരിക്കട്ടേ !!! അങ്ങനെ രണ്ടു രാത്രി ട്രയിനിലും രണ്ടു രാത്രി സ്റ്റേഷനിലും !!

ഡൽഹിയിൽ നിന്ന് കയറി തിരുവനന്തപുരത്ത് ഇറങ്ങുന്ന ആൾക്കുമാത്രമുണ്ട് ഈ സമയമാറ്റത്തിന്റെ പ്രയോജനം.

4. ന്യൂഡൽഹിയിൽ നിന്ന് മറ്റുള്ള ദക്ഷണേന്ത്യൻ സംസ്ഥാനത്തേക്കൂള്ള ട്രയിനുകൾ രാത്രിയിൽ പുറപ്പെടുന്നു.
   ഡൽഹിയിൽ നിന്ന് ദിവസേനെ മദ്രാസിലേക്കൂള്ള രണ്ട് ട്രയിനുകളും(12616 GT Express , 12622 Tamil nadu Express ചെന്നൈ സ്റ്റേഷനിൽ എത്തുന്നത് നേരം വെളുത്തതിനു ശേഷമാണ് (6.15am,715am.) ബാംഗ്ലൂർക്കുള്ള ട്രയിൻ(12628 Karnataka Express) ബാംഗ്ലൂരിൽ എത്തുന്നത് ഉച്ചയ്ക്കും (1.40 pm). ഈ സമയങ്ങളിൽ അവിടെ ഇറങ്ങുന്നവർക്ക് ബുദ്ധിമുട്ട് ഇല്ലാതെ തങ്ങളുടെ ലക്ഷ്യ സ്ഥാനത്ത് എത്താൻ സാധിക്കും. അല്ലാതെ കേരളത്തിൽ ട്രയിൻ എത്തുന്നതുപോലെ രാത്രി സമയത്തല്ല ചെന്നയിലും ബാംഗ്ലൂരിലും ട്രയിൻ എത്തുന്നത്.

5. സമയം മാറ്റി ഓടിച്ചാൽ ഒരു റേക്ക് കുറവ് മതി.
ഈ സമയമാറ്റം കൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടന്ങ്കിൽ അത് റയിൽവേയ്ക്ക് മാത്രം ആണ്. ഇപ്പോൾ തിരുവനന്തപുരത്ത് ഡൽഹിക്ക് രാവിലെ 11.15am  നിന്ന് പുറപ്പുടന്നത്(12625) തലേന്ന് വരുന്ന ട്രയിൻ ആണ്. സമയം മാറ്റം ഉണ്ടായാൽ വെളുപ്പിനെ 2.30 നു ഡൽഹിയിൽ നിന്ന് എത്തുന്ന ട്രയിൻ തന്നെ 11.30 ഡൽഹിക്കു ഓടിക്കാൻ പറ്റും. ഇവിടയും യാത്രക്കാരനു ദുരിതം ഉണ്ട്. ട്രയിൻ വൃത്തിയാക്കാൻ കൃത്യമായ സമയം കിട്ടുമോ? ഡൽഹിയിൽ നിന്ന് ട്രയിൻ തിരുവനന്തപുരത്ത് എത്താൻ താമസിക്കുന്നതിന് അനുസരിച്ച് ഡൽഹിക്കു പോകേണ്ട ട്രയിനും താമസിക്കും.

{ നിലവിൽ എറണാകുളം സൗത്തിൽ നിന്ന് രാവിലെ 5 മണിക്ക് വഞ്ചിനാട് പോയിക്കഴിഞ്ഞാൽ കോട്ടയം വഴിയുള്ള ആദ്യ ട്രയിനാണ് 9.45 നുള്ള  കേരള എക്സ്പ്രസ്. ത്രിശൂരിൽ നിന്ന് എറണാകുളത്തേക്ക് ജോലിക്കായി വരുന്നവരുടെ കാര്യവും കഷ്ടത്തിലാവും. മാത്രമല്ല കേരളത്തിൽ നിന്ന് ഒരു പകൽ വണ്ടി കൂടി അപ്രത്യക്ഷമാവും !!!}

ട്രയിനിന്റെ സമയം മാറുകയാണങ്കിൽ അത് കേരളത്തിലേക്കുള്ള ഭൂരിപക്ഷം യാത്രക്കാർക്കൂം ഗുണത്തേക്കാളേറെ ദോഷം തന്നെ ആയിരിക്കും

Thursday, March 14, 2013

ചീഫ് വിപ്പ് ക്ലാസിക് മലയാള ഭാഷയുടെ അംബാസിഡർ സ്ഥാനത്തേക്ക്

ചീഫ് വിപ്പ് ക്ലാസിക് മലയാള ഭാഷയുടെ അംബാസിഡർ സ്ഥാനത്തേക്ക്

തിരുവനന്തപുരം : മലയാളഭാഷ നശിച്ചു കൊണ്ടിരിക്കുന്നു എന്ന് ഭാഷാ സ്നേഹികൾ വിലപിച്ചു കൊണ്ടിരിക്കുമ്പോൾ കേന്ദ്രസർക്കാരിൽ നിന്ന് ലഭിച്ച ക്ലാസിക് ഭാഷാ പദവി എല്ലാമലയാളികൾക്കും ഉള്ള കേന്ദ്ര സർക്കാരിന്റെ സമ്മാനമാണന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ചീഫ് വിപ്പിനെ ക്ലാസിക് മലയാള ഭാഷയുടെ അംബാസിഡർ സ്ഥാനത്തേക്ക് പരിഗണിക്കുമോ എന്ന് വാർത്താലേഖകർ ചോദിച്ചപ്പോൾ അത് പരിഗണിക്കേണ്ട വിഷയമാണന്നും ഗ്രാമീണഭാഷ ഇപ്പോഴും - എപ്പോഴും ഉപയോഗിക്കുന്ന ഏക രാഷ്ട്രീയ നേതാവ് എന്ന് നിലയിൽ ചീഫ് വിപ്പിനു അതിനു അർഹതയുണ്ടന്നും അദ്ദേഹം സമ്മതിച്ചു. ഗ്രാമീണഭാഷ നശിക്കാതിരിക്കാനും ഗ്രാമീണഭാഷയിലെ ഗവേഷ്ണത്തിനുമായി ചീഫ് വിപ്പിന്റെ പേരിൽ മലയാള സർവകലാശാലയിൽ ഒരു ചെയറോ തറയോ സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള സാധ്യത സർവകലാശാല ചാൻസലറോട് ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭരണിപാട്ടുകളുടെ നിലനിൽപ്പിനായി 'പൂഞ്ഞാർ ഗ്രാമീണ നിഘണ്ടുവിൽ' നിന്ന് വാക്കുകൾ ശേഖരിക്കാനായി ഭരണിപ്പാട്ട് അക്കാദമിയും തീരുമാനിച്ചിട്ടുണ്ട്. തെണ്ടി,വേശ്യ,കിഴവി,കുത്തിക്കയറ്റൽ,ബോധവും പൊക്കണവും തുടങ്ങിയ വാക്കുകളെ ക്ലാസിക് പ്രയോഗങ്ങളായി കാണാവുന്നതാണന്ന് പ്രശസ്ത ചരിത്രകാരന്മാർ അഭിപ്രായപ്പെട്ടു. ഗ്രാമീണഭാഷ ഉപയോഗിച്ച് സംസാരിക്കൂമ്പോൾ ചാനലുകൾ ബീപ്പ് ശബ്ദ്ദവും അത് അച്ചടിക്കുമ്പോൾ പത്രങ്ങൾ കുത്തും ഉപയോഗിക്കുന്നത് ക്ലാസിക് മലയാളത്തിനോടുള്ള അവഹേളനമാണന്ന് ഭാഷാ സ്നേഹികൾ പ്രതികരിച്ചു.

സർക്കാർ ചീ(ഫ് വി)പ്പ് ഉപയോഗിക്കുന്ന ക്ലാസിക് മലയാള ഗ്രാമീണഭാഷയോട് രാഷ്ട്രീയക്കാരും വ്യാജ സാംസ്കാരിക നായകന്മാരും പ്രതികരിക്കുന്നത് വില കുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടിയാണന്ന് ഓൾ കേരള ചീ(ഫ് വി)പ്പ് ഫാൻസ് അസോസിയേഷൻ ആരോപിച്ചു. മലയാള ഭാഷയ്ക്ക് വേണ്ടീയും ഗ്രാമീണഭാഷയുടെ നിലനിൽപ്പിനും വേണ്ടി പത്രസമ്മേളനം നടത്തുന്ന ചീഫ് വിപ്പിനു സാംസ്‌കാരിക വകുപ്പ് മന്ത്രിസ്ഥാനം നൽകി ആദരിക്കാൻ യുഡിഎഫ് സർക്കാർ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു.

അതേ സമയം ചീഫ് വിപ്പിന്റെ വാർത്താ സമ്മേളനത്തിലെ പകുതി സമയവും ബീപ് ബീപ് ശബ്ദ്ദം മാത്രം കേൾപ്പിച്ച ടെലിവിഷൻ ചാനൽ ബഹിഷ്ക്കരിക്കണമെന്ന് 'സേവ് ക്ലാസിക് മലയാളം ഭാഷ' പ്രവർത്തകർ പറഞ്ഞു. ചില വാക്കുകൾക്ക് പകരം കുത്തും നക്ഷത്രചിഹ്നവും ഇട്ട മാധ്യമങ്ങൾ മാപ്പുപറയണമെന്നും അവർ ആവശ്യപ്പെട്ടു.മലയാളഭാഷാ പ്രയോഗങ്ങളോടുള്ള അസഹിഷ്ണതമൂലം ഭാഷാ വിരോധികൾ ചീഫ് വിപ്പിന്റെ കോലം കത്തിക്കാനും പ്രകടനം നടത്താനും സാധ്യത ഉണ്ടന്നും അവർ പറഞ്ഞു....

2013ലെ ബഡ്ജറ്റിൽ ക്ലാസിക് മലയാളത്തിന്റെ വികസനത്തിനു ഒരു അഞ്ചുകോടി രൂപയെങ്കിലും മാറ്റിവെക്കുമെന്ന് സൂചനയുണ്ട്. ഇതിനുവേണ്ടി ധനമന്ത്രിക്ക് ഇന്നലെ ചീഫ് വിപ്പിന്റെ കുറിപ്പ് കിട്ടിയിരുന്നു. മലയാളത്തിന്റെ ക്ലാസിക് പദവിക്ക് കിട്ടുന്ന 200 കോടി രൂപയിൽ നിന്ന് കുറച്ച് കോടി ഉപയോഗിച്ച് ചീഫ് വിപ്പിന്റെ പ്രസംഗം/പത്രസമ്മേളനം/ചാനൽ ചർച്ചകൾ എന്നിവ ശേഖരിച്ച് ഭാവി തലമുറയ്ക്ക് പഠനത്തിനായി ഉപയോഗിക്കാനുള്ള പദ്ധതിയും അണിയറയിൽ തയ്യാറാവുന്നുണ്ടുന്നു എന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥൻ പറഞ്ഞു.

ചീഫ് വിപ്പ് തങ്ങളുടെ ഐശ്വര്യമായതുകൊണ്ട് ഗ്രാമീണഭാഷാ പ്രയോഗങ്ങളിൽ ചീഫ് വിപ്പിന് എല്ലാവിധ പിന്തുണയും നൽകുമെന്ന് സർക്കാരിന്റെ ഭാഗമായ നേതാക്കൾ പറഞ്ഞു. പക്ഷേ ഭാഷാവിരോധികളായ ചില നേതാക്കൾ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. മലയാള ക്ലാസിക് ഭാഷയുടെ വാമൊഴിവഴക്കങ്ങൾ കണ്ട് തമിഴ് ഭാഷാ സ്നേഹികൾ അന്തംവിട്ടു നിൽക്കുകയാണന്ന് ചെന്നയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ജയ് മലയാളം
ജയ് ക്ലാസിക് മലയാളം


ലേബൽ : വ്യാജ വാർത്ത.   

*****************************************

നാക്കിന്റെ പരാതി :: ഒരു കഥ

നാക്കിനെന്നും അങ്ങ് പരാതി ആയിരുന്നു.തന്റെ പരാതിക്ക് പരിഹാരം കാണാന്‍ നാക്ക് ഈശ്വരന്റെ അടുക്കല്‍എത്തി.ഈശ്വരനെ കണ്ട് പരാതി ഉണര്‍ത്തിച്ചു.മനുഷ്യരുടെ ശരീരത്തില്‍ താന്‍ മാത്രം ഒറ്റയ്ക്കാണ്.

എല്ലാവര്‍ക്കുംരണ്ട് കണ്ണുണ്ട്,രണ്ട് കാലുണ്ട്,രണ്ടു കൈ ഉണ്ട്,രണ്ട് ചെവിയുണ്ട്,രണ്ട് കിഡ്‌നി ഉണ്ട്..

പക്ഷേ താന്‍ മാത്രംഒറ്റയാണ്.അതുകൊണ്ട് ഇനിമുതല്‍ എല്ലാവര്‍ക്കും രണ്ടു നാക്കും നല്‍കണം.ഈശ്വരന്‍ പരാതി കേട്ടിട്ട് നാക്കിനെഉപദേശിച്ചു നോക്കി.മനുഷ്യന് ഒരു നാക്കിന്റെ ആവശ്യമേ ഉള്ളു എന്ന് പറഞ്ഞു നോക്കി.പക്ഷേ നാക്ക് തന്റെ ആവിശ്യത്തില്‍ തന്നെ ഉറച്ചു നിന്നു. മനുഷ്യന് ഒന്നുകില്‍ രണ്ടു നാക്ക് അല്ലങ്കില്‍ ഒരു നാക്കും വേണ്ട. നാക്കിന്റെ പിടിവാശിയില്‍ ഈശ്വരന്‍ ധര്‍മ്മ സങ്കടത്തിലായി. നാക്കാണങ്കില്‍ കടും‌പിടിത്തത്തില്‍ തന്നെയാണ്.
‘നാളെ നിന്റെ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാം‘ എന്ന് ഉറപ്പ് പറഞ്ഞ് ഈശ്വരന്‍ നാക്കിനെ പറഞ്ഞുവിടാന്‍നോക്കി.ഉറപ്പ് രേഖാമൂലം നല്‍കണമെന്ന് നാക്ക് പറഞ്ഞപ്പോള്‍ ‘നാളെ നിന്റെ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാം‘ എന്ന് ഈശ്വരന്‍ എഴുതികൊടുത്തു.

എല്ലാദിവസവും നാക്ക് ഈശ്വരന്റെ അടുത്ത് ചെല്ലും.ഈശ്വരന്‍ ആ എഴുത്ത് വാങ്ങി വായിക്കും.‘നാളെ നിന്റെ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാം‘.എന്നിട്ട് നാക്കിനെ പറഞ്ഞുവിടാം.ഈശ്വരന്‍ തന്നെ പറ്റിക്കുകയാണന്ന്നാക്കിന് മനസ്സിലായി.നാക്കിനെ ഇങ്ങനെ നടത്തുന്നതില്‍ ഈശ്വരനും വിഷമം ഉണ്ടായിരുന്നു.പക്ഷേഎന്തു ചെയ്യാം.ഇന്ന് രാവിലെ നാക്ക് വീണ്ടും ഈശ്വരന്റെ അടുത്ത് ചെന്നു.തന്നെ ഇനി പറഞ്ഞ് പറ്റിക്കാന്‍നോക്കേണ്ടാ എന്ന് പറഞ്ഞു.

ഈശ്വരന്‍ ഒന്നും പറയാതെ അകത്തേക്ക് പോയി രണ്ടാഴ്ചത്തെ പത്രം മുഴുവന്‍ എടുത്തോണ്ടു വന്നു. നാക്കിനോട്പത്രം മുഴുവന്‍ വായിക്കാന്‍ പറഞ്ഞു.നാക്ക് പത്രം മുഴുവന്‍ വായിച്ചു. പത്രം തിരിച്ച് വാങ്ങിച്ചിട്ട് ഈശ്വരന്‍ നാക്കിനോട് പറഞ്ഞു.

“ഒരു നാക്കേ ഉള്ളുവെങ്കില്‍തന്നെ കേരളത്തിലെ ഒരു മനുഷ്യനെകൊണ്ട് കിടക്കപൊറുതി ഇല്ല...അപ്പോള്‍ ഒരു നാക്കൂടെ കൊടുത്താല്‍ എന്താവും സ്ഥിതി?”..

നാക്ക് ഒന്നും പറയാതെ തിരിച്ചുനടന്നു...പോരുന്ന വഴിയില്‍ ചില ഗ്രാമീണവാക്കുകള്‍ ഉരവിട്ടുതെണ്ടികൾ,തലയ്ക്ക്‌ വല്ല കുഴപ്പം,ബോധവും പൊക്കണവും, ചത്തില്ലേ? , മാനസിക വൈകല്യം,വേശ്യ,കിഴവി, ഗ്രാമീണൻ...

Saturday, March 2, 2013

വാർത്തകൾ സ്കാൻ ചെയ്തു നോക്കുമ്പോൾ

*ഒന്ന്*


മംഗളം വാരികയിൽ കെ.എം. റോയ് എഴുതിയ *ഇരുളും വെളിച്ചവും* എന്ന പംക്തി മുടങ്ങാതെ വായിക്കുമായിരുന്നു.പിന്നീട് മംഗളം വാരികയുടെ വായന നിന്നു പോയി.പിന്നീടാണ്  കെ.എം. റോയ് മംഗളം പത്രത്തിൽ തിങ്കളാഴ്ചകളിൽ എഴുതുന്ന തുറന്ന മനസോടെ എന്ന കോളം വായിക്കാൻ തുടങ്ങിയത്. ഫെബ്രുവരി 18 തിങ്കളാഴ്ച തുറന്ന മനസോടെ കോളത്തിൽ കെ.എം. റോയ് എഴുതിയത് *സൂര്യനെല്ലിയിലെ കുട്ടിയും ബസന്ത്‌ എന്ന ജഡ്‌ജിയും* എന്ന തലക്കെട്ടിൽ ബസന്തിനെ ഇന്ത്യാവിഷൻ റിപ്പോർട്ടർ ഒളിക്യാമറയിൽ കുടുക്കിയതിനെക്കുറിച്ചായിരുന്നു. കുറച്ച് ദിവസം കഴിഞ്ഞ് മാധ്യമം പത്രത്തിന്റെ ഓൺലൈൻ എഡീഷനിൽ കെ.എം. റോയ് തുറന്നിട്ട ജാലകം എന്ന പേരിൽ എഴുതുന്ന കോളം കണ്ടു. അതിൽ *മാന്യത വഴിമാറുന്ന മാധ്യമ പ്രവര്‍ത്തനം* എന്ന തലക്കെട്ടിലെ വിശകലനം വായിച്ചപ്പോൾ അത് നേരത്തെ എവിടയോ വായിച്ചതായി തോന്നി. നോക്കി നോക്കി ചെന്നപ്പോൾ കെ.എം.റോയ് തന്നെ മംഗളം പത്രത്തിൽ എഴുതിയ *സൂര്യനെല്ലിയിലെ കുട്ടിയും ബസന്ത്‌ എന്ന ജഡ്‌ജിയും* എന്ന വിശകലനത്തിലെ കുറേ ഭാഗങ്ങൾ ആണ് മാധ്യമത്തിലെ *മാന്യത വഴിമാറുന്ന മാധ്യമ പ്രവര്‍ത്തനം*ത്തിൽ ഉള്ളത്. രണ്ട് മൂന്ന് വാചകങ്ങൾ അധികത്തിലും ചില വാചകങ്ങളുടെ ഘടനയ്ക്കും വെത്യാസം ഉണ്ടന്നും മാത്രം!!
ലിങ്കുകൾ താഴെ
മാധ്യമം
മാന്യത വഴിമാറുന്ന മാധ്യമ പ്രവര്‍ത്തനം

മംഗളം
സൂര്യനെല്ലിയിലെ കുട്ടിയും ബസന്ത്‌ എന്ന ജഡ്‌ജിയും - Page 2


കെ.എം.റോയ് മാധ്യമത്തിൽ എഴുതിയ വേറെ ഒരു വിശ്കലനം കൂടി വായിച്ചു
*മുല്ലപ്പെരിയാര്‍ കഴിഞ്ഞപ്പോള്‍ കൊച്ചിമെട്രോ*

മംഗളത്തിൽ തപ്പിയപ്പോൾ മുകളിലെ വിശ്കലനത്തിന്റെ 'സോഴ്സ്'കിട്ടി. മംഗളത്തിൽ രണ്ടു ദിവസമായി എഴുതിയതിൽ നിന്ന് എടുത്ത് മാധ്യമത്തിൽ കോപ്പി പേസ്റ്റ് എഡിറ്റ് ചെയ്തതാണ്.
ഇതാണ് സോഴ്സ്
മെട്രോ റെയില്‍ ഇല്ലെങ്കില്‍ കേരളം കടലില്‍ മുങ്ങിപ്പോകുമോ
കഥ അറിയാതെ ആട്ടം കാണുന്ന കേരളീയര്‍

മാധ്യമത്തിലെ തുറന്നിട്ട ജാലകത്തിലെ 'മാന്യത വഴിമാറുന്ന മാധ്യമ പ്രവര്‍ത്തനം' എന്ന വിശകലനം തുടങ്ങുന്നത് ഇങ്ങനെയാണ്
 'സാങ്കേതിക വിപ്ളവത്തെത്തുടര്‍ന്ന് വന്‍ മുതല്‍മുടക്ക് ആവശ്യമായിട്ടുള്ള മാധ്യമ പ്രവര്‍ത്തന രംഗത്ത് സാമ്പത്തിക ലാഭത്തിനുവേണ്ടിയുള്ള കഴുത്തറുപ്പന്‍ മത്സരം നടക്കുമ്പോള്‍ ധാര്‍മികതയും മനുഷ്യ മാന്യതയും ചിലപ്പോള്‍ വിസ്മരിക്കേണ്ടിവരുമെന്ന കച്ചവട മന$സ്ഥിതിയെ ന്യായീകരിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?' ഈ ചോദ്യത്തിലെ ഒരു വാക്ക് തന്നെ എടുത്ത് ചോദിക്കട്ടെ , രണ്ട് പത്രങ്ങളിൽ 'പംക്തി' എഴുതുമ്പോൾ ഒന്നു തന്നെ രണ്ടിടത്തും എഴുതുന്നത് ധാർമികത ആണോ??
(ഞാൻ ഒന്നു തന്നെ രണ്ടു പത്രങ്ങളിലും എഴുതൂ എന്ന് പത്രമാനേജ്മെന്റിനോട് കോളമിസ്റ്റ് പറഞ്ഞിട്ടൂണ്ടങ്കില്‍  അദ്ദേഹം ധാർമികത വിട്ടില്ലന്ന് പറയാം, പക്ഷേ ഒരു വായനക്കാരൻ എന്ന നിലയിൽ എന്റെ ചോദ്യം ചോദ്യമായി തന്നെ അവശേഷിക്കട്ടെ)

*രണ്ട്*
ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനില്‍ ഫെബ്രുവരി 25 ആം തീയതി ദില്ലിയില്‍ ലൈംഗികാക്രമണം ചെറുത്ത യുവതിയെ വെടിവച്ചു കൊന്നു എന്ന ഒരു വാർത്ത ഉണ്ടായിരുന്നു.

ദില്ലി: രാജ്യ തലസ്ഥാനത്ത് ലൈംഗികാക്രമണം എതിര്‍ത്ത യുവതിയെ വെടിവെച്ചു കൊന്നു. എന്നു പറഞ്ഞാണ് വാർത്ത തുടങ്ങുന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് ഭര്‍ത്താവിനൊപ്പം മടങ്ങാന്‍ ബസ് കാത്തു നില്‍ക്കുകയായിരുന്നു 25 കാരിയായ യുവതി.പെട്ടെന്ന് ബൈക്കിലെത്തിയ സംഘം യുവതിക്കു നേരെ അശ്ലീലം പറയുകയും കടന്നു പിടിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ മര്‍ദ്ദിച്ചവശനാക്കിയ ശേഷം സംഘത്തിലൊരാള്‍ യുവതിക്കു നേരെ വെടിവച്ചു. എന്നും ഈ റിപ്പോർട്ടീൽ കാണുന്നുണ്ട്.

പക്ഷേ ഈ വാർത്തയിൽ പറഞ്ഞിരിക്കുന്നതുപോലെയായിരുന്നോ സംഭവം? ഡൽഹിയിൽ നിന്ന് ഇറങ്ങുന്ന പത്രങ്ങൾ നോക്കിയപ്പോൾ യുവതി വെടിയേറ്റ് മരിച്ചിട്ടുണ്ട്. പക്ഷേ  ലൈംഗികാക്രമണം/ബലാത്സംഗം ചെറുക്കുമ്പോഴൊന്നും അല്ലായിരുന്നു വെടിവെയ്പ്.

ആ വെടിവെപ്പും മരണവും ഇങ്ങനെയായിരുന്നു
കൊല്ലപ്പെട്ട പൂജയുടെ കൂട്ടൂകാരിയായ കിരണിന്റെ 'ലിവിംങ് പാർടണർ' ആയിരുന്നു കൊലപാതകിയായ മുൻഷി രാം യാദവ്. ഇയാൾ കിരണിനെ വിവാഹം കഴിച്ച് സ്വന്തം നാടായ ബീഹാറിലേക്ക് പോകാൻ ആഗ്രഹിച്ചിരുന്നു എങ്കിലും പൂജ അതിനെ എതിർത്തിരുന്നുവെത്രെ. കുറെ നാളായി യാദവും പൂജയും ഇതിന്റെ പേരിൽ വഴക്ക് ഉണ്ടായിരുന്നുവെന്നും ഒരു ദിവസം വഴക്ക്  ഉണ്ടായപ്പോൾ പൂജ ഇയാളെ അടിക്കുകയും കല്ലെറിയുകയും ചെയ്തുവത്രെ. അന്നുമുതൽ ഇയാൾ പൂജയെ കൊലപ്പെടുത്താൻ ചിന്തിക്കുകയും നാട്ടിൽ നിന്ന് തോക്കു കൊണ്ടൂവരികയും ചെയ്തു. കൊലപാതക ദിവസം കൊല്ലപ്പെട്ട പൂജയും ഭർത്താവും(ഇവരും 'ലിവിംങ് പാർടണർ' ആയി കഴിയുകയായിരുന്നു എന്നും പറയുന്നു) ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ മുൻഷി രാം യാദവ് ബൈക്കിൽ എത്തി വെടിവയ്ക്കുകയായിരുന്നു

ചില വാർത്തകളിൽ കാണുന്നത് ഈ രണ്ട് സ്ത്രികളും (കൊല്ലപ്പെട്ട പൂജയും കൂട്ടൂകാരി കിരണും) ലൈംഗീക തൊഴിലാളികൾ ആയിരുന്നു എന്നാണ്.
{ഡൽഹിയിൽ ഒരു സ്ത്രിയെ വെടിവെച്ച് കൊന്നു എന്നുള്ള വാർത്ത തെറ്റാണന്നല്ല , ബലാത്സംഗം/ലൈംഗീക ആക്രമണം ചെറൂത്ത സ്ത്രിയെ വെടിവെച്ചു കൊന്നു എന്നുള്ള വാർത്ത തെറ്റാണന്ന് പറഞ്ഞന്നേ ഉള്ളൂ.} അല്ലങ്കിൽ തന്നെ ഒരു വാർത്തയെ വായനക്കാരന് ആവശ്യമായ രീതിയിൽ നൽകിയെങ്കിൽ മാത്രമേ മത്സരത്തിൽ പിടിച്ചുനിൽക്കാൻ പറ്റൂ

*മൂന്ന്* 

റിപ്പോർട്ടർ ചാനലിന്റെ സിനിമാ നിരൂപണ പരിപാടിയായ റിവേഴ്സ് ക്ലാപ്പിന്റെ ഓൺലൈൻ വായനയിൽ 'റിവേഴ്സ് ക്ലാപ്പില്‍ ഡ്രാക്കുളയുടേയും ബ്ലാക്ക് ബട്ടര്‍ഫ്ലൈയുടേയും വായന' എന്ന തലക്കെട്ടിലെ വിശകലനം വായിച്ച് അവസാന ഭാഗത്തെ കൗബോയി പടത്തിൽ എത്തുമ്പോൾ - ഹോളിവുഡില്‍ കൗബോയ് എന്നു പറഞ്ഞാല്‍ സംഭവം കിടിലനാണ്. ഇവിടെപ്പക്ഷേ, കറവക്കാരന്‍ പയ്യനെന്നു പരിഭാഷപ്പെടുത്താം ആ ഉഗ്രന്‍ വാക്കിനെ. ഒരു കറവക്കാരന്‍ പയ്യന്‍ പോലുമായില്ല, ബാലചന്ദ്രമേനോന്റെയും ആസിഫലിയുടെയും കൗ ബോയ്. പ്രേക്ഷകന്റെ കാശു പോയ്...  ഈ പടത്തിൽ ബാലചന്ദ്രമേനോന്‍ അഭിനയിക്കുന്നുണ്ടോ??? അതോ 'ബാലചന്ദ്രകുമാര്‍ എന്ന നവാഗതസംവിധായകന്‍ എഴുത്തും കൂടി നിര്‍വഹിച്ച് നിരത്തിലിറക്കിയിരിക്കുന്ന' , പ്രേക്ഷകരെ പേടിപ്പിച്ച്, പീഡിപ്പിക്കുകയാണ് ബാലചന്ദ്രകുമാറും അദ്ദേഹത്തിന്റെ സിനിമ കൗബോയിയും-  എന്ന് പറയുന്നതിലെ ബാലചന്ദ്രകുമാര്‍ ബാലചന്ദ്രമേനോന്‍ ആയിപ്പോയതാണോ??

*നാല്* 
മാർച്ച് 1-2013 മലയാള മനോരമയിലെ ഉപതിരഞ്ഞെടൂപ്പ് വാർത്ത , നിയമസഭാ ഉപതിരഞ്ഞെടുപ്പ്: എട്ടു സീറ്റുകളിൽ മൂന്നെണ്ണം കോൺഗ്രസിന് എന്ന തലക്കെട്ടിൽ ഇങ്ങനെയാണ്.
ന്യൂഡൽഹി : ആറു സംസ്ഥാനങ്ങളിലായി എട്ടൂ സീറ്റുകളിലേക്ക് നടന്ന നിയമ സഭാ ഉപതിരഞ്ഞെടൂപ്പിൽ കോൺഗ്രസ് മൂന്നു സീറ്റ് നേടി.ബംഗാളിലും മിസോറാമിലും അസമിലും കോൺഗ്രസ് ഓരോ സീറ്റ് നേടിയപ്പോൾ...... തൃണമൂൽ കോൺഗ്രസും ഇടതുമുന്നണിയും ബംഗാളിൽ ഓരോ സീറ്റ് നേടി.

ഈ വാർത്തയിലെ അവസാന ഖണ്ഡിക ഇങ്ങനെയാണ്.

ബംഗാളിലെ മുൻഷിദാബാദ് ജില്ലയിലെ രജിനഗർ മൺഡലത്തിൽ കോൺഗ്രസ് വിജയത്തിനു ഇരട്ടി മധുരം. തൃണമൂൽ കോൺഗ്രസ് മന്ത്രിയായ ഹുമയൂൺ കമീറിനെയാണു കോൺഗ്രസ് സ്ഥാനാർത്ഥി റബിയുൽ അലാം ചൗധരി തോൽപ്പിച്ചത്. മുൻ കോൺഗ്രസ് എം.എൽ.എ കൂടിയാണ് ഹുമയൂൺ.

ഈ വാർത്തയിലെ ഉൾവാർത്ത
ബംഗാളിൽ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്നു മണ്ഡലങ്ങളും കോൺഗ്രസിന്റെ സിറ്റിമ്ങ് സീറ്റുകളാണ്.(തൃണമൂൽ-കോൺഗ്രസ് സഖ്യത്തിൽ ആയിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പ്). ഇതിൽ ഒരു സീറ്റ് മാത്രമേ കോൺഗ്രസിനു നിലനിർത്താൻ കഴിഞ്ഞുള്ളൂ. ആ സീറ്റാണ് ഇരട്ടി മധുരം എന്ന് മനോരമ പറയുന്നത്. എന്നാൽ ഒരു ഇരട്ടി കയ്പിന്റെ വാർത്തകൂടി ഉണ്ട്. രാഷ്ട്രപതിയായപ്പോൾ പ്രണാബ് മുഖർജി ഒഴിഞ്ഞ സീറ്റിൽ ലോക്സഭയിലേക്ക് ആ സീറ്റിൽ മത്സരിച്ചത് പ്രണാബിന്റെ മകൻ അഭിജിത് ആയിരുന്നു. നാൽഹത്തി മണ്ഡലത്തിലെ എം.എൽ.എ ആയിരുന്ന അഭിജിത് ആ സ്ഥാനം രാജിവെച്ചാണ് എം.പി ആയത്. പക്ഷേ ഉപതിരഞ്ഞെടുപ്പിൽ  നാൽഹത്തി മൺഡലത്തിൽ വിജയിച്ചത് ഫോർവേഡ് ബ്ലോക്കാണ്. രാഷ്ട്രപതിയുടെ മകന്റെ സിറ്റിംങ് സീറ്റാണ് ഇടതുപക്ഷത്തിലെ ഫോർവേഡ് ബ്ലോക്ക് കോൺഗ്രസിന്റെ കൈയ്യിൽ നിന്ന് പിടിച്ചെടുത്തത്. ഏതായാലും മധുരവാർത്ത നൽകിയപ്പോൾ കയ്പ് വാർത്തകൂടി നൽകാമായിരുന്നു.

*അഞ്ച്* 
ഒരു ചാനലിൽ രാജ്യസഭയിലെ നടപടിക്രമങ്ങൾ കാണാൻ ഇടയായി.(അദ്ധ്യക്ഷ കസേരയിൽ പി.ജെ.കുര്യൻ തന്നെ). നമ്മുടെ രാഷ്‌ട്രീയക്കാർ എന്തിനാണ് ഇങ്ങനെ മേക്കപ്പ് ചെയ്യുന്നതന്ന് ഒരു ചോദ്യം ഇത് കണ്ടപ്പോൾ മനസിൽ തോന്നി. പ്രായത്തിന്റെ എല്ലാം ചുളുവുകളും മുഖത്ത് നിന്നും മനസിലാക്കാൻ പറ്റുന്ന ഒരു നേതാവ് സഭയിൽ സംസാരിക്കുന്നു. പക്ഷേ അദ്ദേഹത്തിന്റെ മീശയ്ക്കൂം തലയിൽ അവശേഷിക്കുന്ന മുടിക്കും ഭയങ്കര കറുപ്പ്!!!.(ഡൈ അടിക്കുന്നത് അദ്ദേഹത്റ്റിന്റെ വ്യക്തിപരമായ കാര്യം ആണങ്കിലും ) ഈ കറുപ്പീര് അരോചകം തന്നെ !!!!

Monday, February 25, 2013

സുക്കെർബർഗിന് കുറ്റബോധമോ??

സുക്കെർബർഗും സെർജി ബ്രിന്നും ബ്രേക്‌ത്രു പ്രൈസ് പ്രഖ്യാപിക്കുമ്പോൾ.......

2004 ഫെബ്രുവരിയിൽ ആരംഭിച്ച ഫേസ്‌ബുക്ക് ഒൻപത് വർഷം പിന്നിട്ടിരിക്കുന്നു. ഒൻപതുവർഷം കൊണ്ട് ലോകത്തെ ഒന്നാമത്തെ സോഷ്യൽ നെറ്റ്‌വർക്കിംങ് സൈറ്റ് എന്ന സ്ഥാനം നേടാനും അത് നിലനിർത്താനും കഴിയുന്നു എന്നത് ചെറിയ കാര്യമല്ല. ഈ സമയത്ത് ഫേസ്ബുക്കിന്റെ എതിരാളിയന്ന് വിശേഷിപ്പിക്കാവുന്ന ഗൂഗിളിൽ നിന്ന് ഓർക്കൂട്ടും,ബുസും, പ്ലസും വന്നു. പക്ഷേ ഫേസ്ബുക്കിനു വളരെയേറെ പിന്നിലാണ് ഗൂഗിളിന്റെ സോഷ്യൽ നെറ്റ്‌വർക്കിംങ് സൈറ്റായ ഗൂഗിൽ പ്ലസ്. സൈബർ വിപ്ലവത്തിൽ പിടിച്ച് നിൽക്കാനും ഒന്നാംസ്ഥാനം നിലനിർത്താനും ഒന്നാം സ്ഥാനത്ത് എത്താനുമുള്ള ഫേസ്ബുക്ക്-ഗൂഗിൾ മത്സരത്തിനിടയിലും അവയുടെ സ്ഥാപകർ തങ്ങളുടെ കണ്ടുപിടിത്തത്തിൽ/സംരംഭത്തിൽ ദുഃഖിക്കൂന്നുണ്ടാവുമോ???

ഫേസ് ബുക്ക് ! മോന്തപ്പുസ്തകം എന്ന് മലയാളത്തിൽ രസികന്മാർ മൊഴിമാറ്റം നടത്തിയിട്ടുണ്ട്. ഫേസ്ബുക്കിനു ഹാർട്ട് ബുക്കെന്നും മലയാളത്തിൽ ഹൃദയപ്പുസ്തകം എന്നും വിളിക്കേണ്ടിയിരുന്നു. മനസിൽ/ഹൃദയത്തിൽ കൊണ്ടുനടക്കുന്നതാണല്ലോ ഫേസ്ബുക്കിൽ പ്രകടിപ്പിക്കപ്പെടുന്നത്.(ചിന്തകൾക്കും/വിവേകത്തിനുമൊന്നും ഭൂരിപക്ഷവും വലിയ പ്രാധാന്യം കൊടുക്കാത്തതുകൊണ്ട് ഹെഡ്ബുക്കൊന്നോ തലപ്പുസ്തകം എന്നോ പേര് നൽകേണ്ട കാര്യമില്ല).. ഗൂഗിളിന്റെ ഓർക്കൂട്ട് മാത്രം (ഇന്ത്യയിൽ) ഉപയോഗിച്ച് വന്നവരുടെ മുന്നിലേക്കാണ് ഫേസ് ബുക്ക് വരുന്നത്.. ആദ്യം ഒന്ന് മടിച്ചു നിന്ന ഇന്ത്യക്കാർ ഓർക്കൂട്ടിൽ നിന്ന് ഫേസ് ബുക്കിലേക്ക് ഒഴുകുകയായിരുന്നു. ആ ഒഴുക്കിൽ ഓർക്കൂട്ട് വിസ്മൃതിയിലുമായി.

ഓപ്പറേറ്റിംങ് സിസ്റ്റവും,ബ്രൗസറും,... എല്ലാം പ്രാദേശികഭാഷകളെ പിന്തുണച്ചതോടെ സോഷ്യൽ നെറ്റ്‌വർക്കിംങ് സൈറ്റുകളിൽ കൂടുതൽ ആളുകൾ കൂടി. തങ്ങൾ ചിന്തിക്കുന്ന ഭാഷയിൽ തന്നെ ആശയങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ കഴിയുന്നു എന്നുള്ളത് ചെറിയ കാര്യമല്ലല്ലോ. തങ്ങൾക്ക് പറയാനുള്ളതെല്ലാം പറയുകയും മറ്റുള്ളവർക്ക് ലോകത്തിന്റെ ഏത് ഭാഗത്ത് ഇരുന്നാണങ്കിലും അത് വായിക്കാൻ/കാണാൻ/കേൾക്കാൻ പറ്റും എന്നുള്ളത് ആളുകളെ സോഷ്യൽ നെറ്റ്വർക്കിംങ് സൈറ്റുകളിലേക്ക് ആകർഷിച്ചിട്ടുണ്ടാവാം. പക്ഷേ ഗുണത്തെക്കാൾ ഏറെ ദോഷം ഈ സൈറ്റുകൾ ചെയ്യുന്നുണ്ടോ?? വേർപിരിഞ്ഞുപോയ രക്തബന്ധത്തില്പെട്ടവരയും ,സുഹൃത്തുക്കളെയും ഒക്കെ കണ്ടുപിടിക്കുകയും, ഗ്രൂപ്പുകളിൽ കൂടി ഓരേ ചിന്താധാരയുള്ളവർ ഒന്നിച്ചു കൂടി കല/സാഹിത്യം/ജീവകാരുണ്യപ്രവൃത്തനങ്ങൾ ഒക്കെ ചെയ്യുന്നുണ്ടങ്കിൽ ഒരു 'ഇരുണ്ടവശം' കൂടി ഫേസ് ബുക്ക് പോലുള്ള  സോഷ്യൽ നെറ്റ്‌വർക്കിംങ് സൈറ്റുകൾക്ക് ഉണ്ട് എന്നുള്ളത് വിസ്മരിക്കാൻ പാടില്ല. പക്ഷേ ഈ 'ഇരുണ്ടവശം' ഉപയോഗിക്കാനാണ് കൂടുതൽ ആളുകൾക്കും താല്പര്യം...  

ഫേസ്ബുക്ക് ഒരു ഫേസ് മുക്ക്
ഫേസ് ബുക്ക് ഇപ്പോൾ മുഖങ്ങളുടെ പുസ്തകം അല്ല മുഖങ്ങളുടെ മുക്ക് ആണന്നന്ന് പറയാം. മുഖം മറച്ചു അലാതയും ഉള്ളവരുടെ ഒരു മുക്ക്!!! അവിടെയുള്ള ഭിത്തികളിൽ ആർക്കും എന്തും എഴുതി ഒട്ടിക്കാം... അത് ഇഷ്ടപ്പെട്ടങ്കിൽ  സ്വന്തം ഭിത്തിയിൽ കൊണ്ടൂപോയി ഒട്ടിക്കാം (ഷെയർ). സ്വന്തം ഭിത്തിയിൽ ഒട്ടിക്കൂക മാത്രമല്ല അത് നാട്ടുകാരുടെ എല്ലാം ഭിത്തിയിലേക്ക് പശതേച്ച് എറിയാനും പറ്റും(ടാഗ്). ഈ 'മുക്കിൽ' മുഖമൂടി അണിഞ്ഞവരെ കാണാൻ നമുക്ക് കഴിയും. മുഖം മൂടി അണിയാൻ എല്ലാവർക്കും അവരവരുടേതായ കാരണം ഉണ്ടാവും. സ്വന്തം മുഖം മറച്ച് അനോണിയായിരിക്കുക എന്നുള്ളതിനെക്കാൾ വലിയ ദുരന്തമാണ് മറ്റുള്ളവരുടെ മുഖം അണിഞ്ഞ് 'ഫേക്ക് ഐഡിയിൽ' ഒളിച്ചിരിക്കുക എന്നുള്ളത്. മറ്റുള്ളവരുടെ മുഖത്തിനു പിന്നിൽ ഒളിച്ചിരുന്ന് ഒളിയുദ്ധം നടത്തുന്ന ഫേക്ക് ഐഡി തന്നെയാണ് സോഷ്യൽ നെറ്റ്‌വർക്കിങ്ങ് സൈറ്റുകളുടെ ദുരന്തവും...

'ഫേസ് ബുക്ക്' എന്തിനു ഉപയോഗിക്കുന്നു എന്നുള്ളത് അനുസരിച്ചായിരിക്കും അതിന്റെ ഗുണ-ദോഷ വശങ്ങൾ ചർച്ചയ്ക്ക് എടുക്കേണ്ടത്. ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്യുന്നതായി പലപ്പോഴും തോന്നാറുണ്ടങ്കിലും അതിന്റെ ഗുണത്തെ മറന്നുകൊണ്ടുള്ള വിശകലനം അല്ല നടത്തുന്നതും.....

ചാറ്റ് ചീറ്റ് ആകുമ്പോൾ
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ചാറ്റ് ചെയ്ത് ചതിക്കപ്പെടുന്നവരുടെ വാർത്തകൾ നമ്മൾ വാർത്തകളിൽ വായിക്കാറുണ്ട്. അന്യന്റെ മുഖം അണിഞ്ഞ(ഫേക്ക് ഐഡി)വരെ ഒന്നും നോക്കാതെ ഫ്രണ്ട് ആക്കുകയും പിന്നെ ചാറ്റിൽ കൂടി ബന്ധം വളരുകയും ചെയ്ത് വീട് വിട്ടിറങ്ങയവരുടെ ജീവിത കഥകൾ നമ്മൾ വാർത്തകളിൽ കൂടി വായിക്കുന്നുണ്ട്. ചാറ്റ് ചെയ്ത് പ്രണയവിവാഹം കഴിച്ചവരെക്കാൾ കൂടുതൽ ചാറ്റ് ചെയ്ത് പ്രണയ  ദുരന്തമായിമാറിയവരാണ്. ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട് മോഷ്ണത്തിനു / തട്ടിപ്പിനു ഇരയായവരും, ബലാത്സംഗംചെയ്യപ്പെട്ടവരും , ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട 'മുഖാവരണം' ഉള്ള ആളെത്തേടി വീട് വിട്ടിറങ്ങുന്നതും അവസാനം കാമുകനും വീട്ടുകാരും കൈയ്യൊഴിഞ്ഞ് ഒറ്റപ്പെടേണ്ടി വന്നവരും ഒക്കെ നമ്മുടെ ഇടയിൽ തന്നെയുണ്ട്.

കുടുംബ ബന്ധങ്ങൾ തകരുന്നു
ഫേസ്ബുക്ക് കുടുംബ ബന്ധങ്ങളുടെ തകർച്ചയ്ക്കും കാരണമാകുന്നുണ്ടത്രെ!! സോഷ്യൽ നെറ്റ്‌വർക്കിംങ് സൈറ്റുകളിൽ കൂടുതൽ സമയം ചെലവഴിക്കുകയും സുഹൃത്തുക്കളെ തേടിത്തേടി പോവുകയും ചെയ്യുമ്പോൾ കുടുംബത്തെക്കുറിച്ച് ആലോചിക്കാൻ സമയം ഉണ്ടാവില്ല. പഴയ സുഹൃത്തിനെ തേടുന്നതോടൊപ്പം പഴയ കാമുകനെ/കാമുകിയെ തേടി കണ്ടുപിടിച്ച് ബന്ധം പുനസ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ അത് കുടുംബബന്ധത്തിനു തകർച്ചയ്ക്ക് കാരണം ആകുന്നു. സുഹൃത്തിനു കണ്ടുപിടിക്കുക അവരുമായുള്ള ബന്ധം നിലനിർത്തുക എന്നതിനു അപ്പുറത്തേക്ക് ഫേസ്ബുക്കും/ഓർക്കൂട്ടും (അവയുടെ തുടക്ക സമയത്ത്) ചിന്തിച്ചിട്ടൂണ്ടാവില്ല..

ജനകിയ പ്രതിരോധവും പ്രതിഷേധവും പിന്നെ വിദ്വേഷവും
സോഷ്യൽ നെറ്റ്‌വർക്കിംങ് സൈറ്റുകളെ ഇപ്പോൽ ഭരണകൂടങ്ങൾ ഭയപ്പെടാൻ തുടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ കൂടുതൽ നിയന്ത്രണങ്ങൾ അവയുടെ മേൽ വരുത്താനും ശ്രമിക്കുന്നു. ചില രാജ്യങ്ങൾ സോഷ്യൽ നെറ്റ്‌വർക്കിംങ് സൈറ്റുകൾക്ക് നിയന്ത്രണവും നിരോധനവും ഏർപ്പെടുത്തുന്നു. കാരണം എപ്പോൾ വേണമെങ്കിലും ഒരു വിപ്ലവം തുടങ്ങാനുള്ള ആഹ്വാനം അവിടെ നിന്ന് ഉണ്ടാവാം. സോഷ്യൽ നെറ്റ്‌വർക്കിംങ് സൈറ്റുകളിൽ നിന്ന് രൂപം കൊണ്ട 'മുല്ലപ്പൂ വിപ്ലവം' എല്ലാ ഭരണ കൂടങ്ങളും ഭയപ്പെടുന്നു..('മുല്ലപ്പൂ വിപ്ലവം' നടന്നതിനുശേഷം ആ രാജ്യത്തിന്റെ അവസ്ഥ എന്താണ് എന്ന് ചിന്തിക്കുന്നതും നല്ലതായിരിക്കും). ഡൽഹിയിലെ തെരുവുകളിൽ യുവാക്കൾ രാഷ്ട്രീയപാർട്ടികളുടെ പിന്തുണ ഇല്ലാതെ ഒന്നിച്ച് സമരം നടത്തിയതിന് ഫേസ്ബുക്ക് പോലുള്ള സോഷ്യൽ നെറ്റ്‌വർക്കിംങ് സൈറ്റുകള്‍ ചെയ്ത പിന്തുണ ചെറുതല്ല. പക്ഷേ ജനകീയ പ്രതിരോധത്തിനും പ്രതിഷേധത്തിനും നവ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിനെക്കാൾ കൂടുതൽ ആളുകൾ അറിഞ്ഞോ അറിയാതയോ വിദ്വേഷം വളർത്താൻ (മതം, സാമുദായികം, രാഷ്ട്രീയം, സമൂഹപരം ) നവമാധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ട്... പലപ്പോഴും രാജ്യത്തിന്റെ അഖണ്ഡതയെ തകർക്കാൻ തരത്തിലുള്ള കാര്യങ്ങൾ നവമാധ്യമങ്ങളിൽ കാണൂമ്പോൾ സർക്കാർ കൂടുതൽ നിയന്ത്രണങ്ങളുമായി വരുന്നു.

എല്ലാം അഭിപ്രായ സ്വാതന്ത്ര്യം ആകുമോ??
ആരയുംക്കുറിച്ചും എന്തിനെയുംക്കുറിച്ചും എന്തും പറയാനുള്ള സ്വാതന്ത്ര്യം ആണോ അഭിപ്രായ സ്വാതന്ത്ര്യം എന്ന് സംശയിച്ചു പോകുന്ന തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങളാണ് സോഷ്യൽ നെറ്റ്‌വർക്കിംങ് സൈറ്റുകളിൽ കാണാൻ കഴിയുന്നത്. ഫേസ് ബുക്കിലെ പല പോസ്റ്റുകളും വിദ്വേഷം വളർത്തുന്ന രീതിയിലുള്ളതാണന്ന് പറയേണ്ടിയിരിക്കുന്നു. രാഷ്ട്രീയമായോ മതപരമായോ ആശയങ്ങൾ പ്രകടിപ്പിക്കുക എന്നുള്ളതിനെക്കാൾ മറ്റ് രാഷ്ട്രീയ/മത/സമുദായങ്ങളെ അവഹേളിക്കുക എന്നൊരു ലക്ഷ്യം പല പോസ്റ്റുകളിലും കാണാം. നിരുപദ്രവകരമെന്ന് തോന്നുന്ന പോസ്റ്റ്/കമന്റ്/ലൈക്ക്/ഷെയർ ചെയ്യലുകൾ പോലും പരാതിക്കാരൻ പരാതി ഉന്നയിച്ചാൽ ഐ.റ്റി ആക്റ്റിനകത്ത് വലിയ ശിക്ഷകൾ ലഭിക്കാൻ തക്കവണ്ണമുള്ള കുറ്റങ്ങളായി മാറുന്നു. (മുംബയിലെ പെൺകുട്ടികൾക്ക് ഉണ്ടായ അനുഭവം). ഐറ്റി ആക്റ്റ് പലപ്പോഴും ഭരണാധികാരികൾ തങ്ങളെ എതിർക്കുന്നവരെ ഭയപ്പെടുത്താൻ ദുർവിനിയോഗവും ചെയ്യുന്നുണ്ട്. (ഇന്ത്യയ്ക്ക് വെളിയിൽ മോശമായി ഒരു പെൺകുട്ടിയെക്കുറിച്ച് ചാനലുകളിൽ കൂടി സംസാരിച്ചാൽ കേസ് എടുക്കാൻ വകുപ്പില്ലങ്കിലും ഇന്ത്യയ്ക്ക് വെളിയിൽ ഉള്ള ഒരു സ്ഥലത്ത് നിന്ന് ഒരു സ്ത്രിയെക്കുറിച്ച് എന്തെങ്കിലും ഫേസ് ബുക്കിൽ പറഞ്ഞാൽ അത് ഐറ്റി ആക്റ്റ് അനുസരിച്ച് കുറ്റവും ആകുന്ന മനോഹരമായ നിയമവ്യവസ്ഥിതി ഉള്ള നാടാണ് നമ്മുടേത്!!!).

വർഗീയതയ്ക്കും പിന്നിലല്ല
ഫേസ് ബുക്കുക്കളിലെ പോസ്റ്ററുകളിൽ അധികവും മതവിദ്വേഷവും വർഗീയതയും കുത്തി നിറച്ചതാണ്. ഇത്തരം പോസ്റ്ററുകൾ കണ്ടാലുടനെ ഷെയർ ബട്ടണിൽ ഞെക്കിയില്ലങ്കിൽ ചിലർക്ക് ഉറക്കവും അവരില്ല. മറ്റുമതങ്ങളുടെ കുറവുകൾ അക്കമിട്ടു നിരത്തുന്നവർ സ്വന്തം മതങ്ങളുടെ/സമുദായങ്ങളുടെ കുറവുകൾ കാണുകയും ഇല്ല. ഇവന്റെ കൈ വെട്ടാൻ ആരുമില്ലേ / കാലുവെട്ടാൻ അരുമില്ലേ എന്നുള്ള ചോദ്യങ്ങളും , ഞാനായിരുന്നെങ്കിൽ അവനെ കൊന്നേനെ എന്നുള്ള അവകാശങ്ങളും ഒക്കെ ചില പോസ്റ്റുകളിലെ കമന്റുകളിൽ കാണാറുണ്ട്. ചുമ്മാ ഒരു ആവേശത്തിനു ഇടുന്ന കമന്റുകൾ ആണങ്കിലും ഏതെങ്കിലും തരത്തിലുള്ള പരാതി ഉണ്ടായാൽ അതിൽ കുടുങ്ങിക്കിടക്കുമ്പോൽ സഹായിക്കാൻ ആരും ഉണ്ടാവില്ല എന്നുമാത്രം .

ചില ഗ്രൂപ്പുകളിലെ ചർച്ചകളുടെ പോക്ക് കണ്ടാൽ സുക്കർബർഗ് ഫേസ് ബുക്ക് പിരിച്ചു വിട്ടുപോകും. അത്രയ്ക്ക് മാരകമായ വർഗീയ വിഷം കുത്തലുകളാണ് അവിടെ നടക്കുന്നത്. സ്വന്തം വിശ്വാസം പ്രചരിപ്പിക്കുക മാത്രമല്ല, മറ്റുള്ളവരുടെ വിശ്വാസം തെറ്റാണന്ന് കൂടി സ്ഥാപിക്കുന്നവരെ ചില ഗ്രൂപ്പുകളിൽ കാണാം. ഈ ഗ്രൂപ്പുകളിലെ ചർച്ചകൾ കൊണ്ട് മനുഷ്യർക്ക് എന്തെങ്കിലും പ്രയോജനമുണ്ടാവാനും പോകുന്നില്ല.

മണ്ടത്തരങ്ങൾ മണ്ടത്തരങ്ങൾ
ഏത് മണ്ടത്തരം പറഞ്ഞാലും അതിനു അംഗീകാരം കിട്ടൂകയും അത് പത്തു നൂറു ആളുകൾ ഷെയര് ചെയ്യുകയും ചെയ്യുന്നത് ചെറിയ കാര്യമൊന്നും അല്ലല്ലോ.. റേഷൻ കാർഡോ ഡ്രൈവിംങ് ലൈസൻസോ പാസ്പോർട്ടോ കളഞ്ഞു കിട്ടിയാൽ അതെടൂത്ത് തപാൽപെട്ടിയാൽ ഇട്ടാൽ മതി അത് ഉടമസ്ഥനു കിട്ടിക്കോളും എന്നു പറഞ്ഞ് ആരോ ഉണ്ടാക്കിയ പോസ്റ്ററിനു കിട്ടീയ സ്വീകാര്യത, അത് സത്യമാണോ എന്നൊന്നും ആലോചിക്കാതെ നൂറുകണക്കിനു ആളുകളാണ് അത് ഷെയർ ചെയ്തത്. മുന്നും നാലും വർഷം മുമ്പുള്ള വാർത്തകൾ 'ദാ ഇപ്പം നടന്ന വാർത്ത' എന്ന പേരിൽ പലരും ഷെയർ ചെയ്യാറുണ്ട്. വ്യാജമായി സൃഷ്ടിക്കുന്ന ഗർഭവാർത്തകൾപോലും അതിന്റെ പിന്നിലെ കച്ചവടക്കണ്ണ് മനസിലാക്കാതെ ഷെയർ ചെയ്തും ലൈക്കടിച്ചും സായൂജ്യം അടയുന്നവരാണ് നമ്മൾ

എന്നെ ഒന്നും ലൈക്കൂ..ഒന്ന് ഷെയർ ചെയ്യൂ...
പല ഫേസ് ബുക്ക് പോസ്റ്റുകളുടേയും അവസാനം കാണുറുണ്ട് 'ഇത് ഇഷ്ടപ്പെട്ടങ്കിൽ' ഷയർ ചെയ്യൂ.. എന്റെ പേജൊന്ന് ലൈക്ക് ചെയ്യൂ എന്ന്. എന്ത് മണ്ടത്തരം ആണങ്കിലും ആൾക്കാർ ലൈക്ക് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്തോളും... ഈ പോസ്റ്റ് ആദ്യം ഇടുന്നവൻ പലപ്പോഴും വ്യാജ ഐഡിയിൽ ഒളിച്ചിരിക്കുന്നവർ ആയിരിക്കും. എന്തെങ്കിലും കേസ് വന്നാൽ ആദ്യം കുടുങ്ങുന്നത് സ്വന്തം ഐഡിയിൽ നിന്ന് ആ പോസ്റ്റിൽ ലൈക്ക്/കമ്ന്റ് അടിച്ചവനും പോസ്റ്റ് ഷെയർ ചെയ്തവനും ആയിരിക്കും.. മുഖം മൂടിക്ക് പിന്നിൽ മറഞ്ഞിരിക്കുന്നവനെ തേടി മിനക്കെടാൻ ഒന്നും ആർക്കും സമയം കാണില്ല. കുറേ പേർക്കെതിരെ കേസെടുക്കണമെന്ന് മാത്രം!! കൂടുതലും ഷെയർ ചെയ്ത് വരുന്ന പോസ്റ്റുകൾ ആദ്യം പോസ്റ്റ് ചെയ്യുന്ന ആൾ 'ഫേക്ക് ഐഡി'/ അനോണിയാണന്ന് ശ്രദ്ധിച്ചാൽ മനസിലാകും. രാഷ്ട്രീയ/മത/വിമർശന പോസ്റ്റുകളിൽ എല്ലാം 'ഫേക്ക് ഐഡി'/ അനോണി ഐഡികൾ ഉണ്ടന്ന് കാണാം.

ഭരണകൂടങ്ങൾ ഫേസ്ബുക്കിനേയും ഗൂഗിളിനെയും പിടിക്കുമ്പോൾ
രാഷ്ട്രീയ നേതാക്കൾക്ക്/ഭരണത്തിനു അപകീർത്തികരമായ വാർത്തകൾ/ഫോട്ടോകൾ/പോസ്റ്റുകൾ പ്രത്യക്ഷപ്പെടുമ്പോൾ അവ നീക്കം ചെയ്യാൻ ഭരണകൂടം ഫേസ്ബുക്കിനോടും ഗൂഗിളിനോടും ആവശ്യപ്പെടുന്നത് പുതുമയല്ലാതായിരിക്കുന്നു. ചില പരാതികൾ ലഭിക്കുമ്പോൾ കോടതികളും ഫേസ്ബുക്കിനേയും ഗൂഗിളിനെയും പേജുകൾ/വാർത്തകൾ/ഫോട്ടോകൾ നീക്കം ചെയ്യാൻ ആവശ്യപ്പെടാറുണ്ട്. ആവശ്യപ്പെടുന്നതിൽ പലതു നീക്കം ചെയ്ത് ഫേസ്ബുക്കും ഗൂഗിളും നടപടികളിൽ നിന്ന് രക്ഷപെടന്നു. പക്ഷേ നാട്ടുകാരുടെ പോസ്റ്റും ചെയ്യലും സർക്കാർ/കോടതികളുടെ ഇടപെടലും ഫേസ്ബുക്കിന്റെയും ഗൂഗിളിന്റെയും 'പേജ്/പോസ്റ്റ്' നീക്കം ചെയ്യലും  എത്ര നാൾ തുടരും??

സുക്കെർബർഗിന് കുറ്റബോധമോ??
ആൽഫ്രഡ് നോബൽ എന്ന ശാസ്ത്രഞ്ജൻ വളരെയേറെ സന്തോഷത്തോടെ ആയിരുന്നു 'ഡൈനാമിറ്റ്' എന്ന തന്റെ കണ്ടു പിടിത്തം ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത്. പക്ഷേ തന്റെ കണ്ടുപിടിത്തം അനേകം ആളുകളെ കൊലപ്പെടുത്താനായി ഉപയോഗിക്കുന്നു എന്ന് കണ്ടപ്പോൾ താനൊരിക്കലും 'ഡൈനാമിറ്റ്' കണ്ടുപിടിക്കാൻ പാടില്ലായിരുന്നു എന്ന് വിലപിച്ചിരുന്നുവെത്രെ!! (ഡൈനാമിറ്റ് കണ്ടുപിടിച്ചതിൽ അദ്ദേഹത്തിനു കുറ്റബോധവും ഉണ്ടായിരുന്നു. ഡൈനാമിറ്റിന്റെ കണ്ടുപിടിത്തം ആണ് നോബലിനെ കോടീശ്വരൻ ആക്കിയതും) ഡൈനാമിറ്റ് കണ്ടുപിടിച്ച ആൾ എന്ന് അറിയപ്പെടാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ലന്നും തന്റെ സമ്പത്തുകൊണ്ട് 'നോബൽ' എന്ന സമ്മാനം പ്രഖ്യാപിച്ച് നോബൽ സമ്മാനത്തിന്റെ ഉപഞ്ജാതാവ് എന്ന് അറിയപ്പെടാനാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നതും എന്ന് കേട്ടിട്ടുണ്ട്.(നോബൽ എഴുതിയ വിൽപ്പത്ര പ്രകാരം അദ്ദേഹത്തിന്റെ സ്വത്ത് നോബൽ സമ്മാനത്തിനായി ഉപയോഗിക്കുന്നു) ഏതായാലും വർഷാവർഷം നൊബൈൽ സമ്മാനം പ്രഖ്യാപിക്കുമ്പോൾ ആൽഫ്രഡ് നോബലിനെ ജനങ്ങൾ 'ഡൈനാമിറ്റ്' കണ്ടുപിടിച്ച ആൾ എന്ന് ഓർക്കാറില്ല. 


ഈ ആഴ്ചയിൽ പുറത്ത് വന്ന വാർത്തകൾ കാണുമ്പോൾ ഫേസ്ബുക്ക് സ്ഥാപകൻ സുക്കെർബർഗിനും നോബലിനെപ്പോലെ കുറ്റബോധം തോന്നിത്തുടങ്ങിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സുക്കെർബർഗും ഗൂഗ്ഗിളിന്റെ സ്ഥാപകരിൽ ഒരാളായ സെർജി ബ്രിന്നും കൂടി ജീവശാസ്ത്രത്തിലെ ഗവേഷ്ണത്തിന് 30 ലക്ഷം ഡോളര്‍ സമ്മാനം നൽകുന്ന 'ബ്രേക് ത്രു' പ്രൈസ് പ്രഖ്യാപിക്കുമ്പോൾ നോബലിനെ ഓർമ്മവരുന്നത് എന്തുകൊണ്ടായിരിക്കണം.??


നൂറ്റാണ്ടിലെ കണ്ടുപിടിത്തം എന്ന് വിശേഷിപ്പിക്കപ്പെട്ട 'ഡൈനാമിറ്റും' 'ഫേസ്ബുക്ക്/ഗൂഗിളും' എന്തങ്കിലും സാമ്യം തോന്നുന്നുണ്ടോ?? ഉത്തരം അവരവർക്ക്  സ്വയം വിശകലനത്തിലൂടെ കണ്ടത്താം.

Friday, February 8, 2013

മന്ത്രിക്കൊരു കത്ത്....

പ്രിയപ്പെട്ട മന്ത്രീ,
അങ്ങേയ്ക്ക് സുഖമാണന്ന് കരുതുന്നു. പക്ഷേ അങ്ങയുടെ പ്രജകൾക്ക് ഇപ്പോൾ വലിയ സുഖമൊന്നും ഇല്ല. ഇന്ത്യയിലെ ജനത്തിന്റെ ആളോഹരി വരുമാനം 5100 ല് നിന്ന് 5700 ആയന്നൊക്കെ പത്രത്തിൽ വായിച്ചു. ആളോഹരി ചിലവ് എത്രയാണന്ന് പത്രം അരിച്ചു പെറുക്കി നോക്കിയിട്ടും കണ്ടില്ല. ഏതയാലും ആ ചിലവ് വരുമാനത്തിന്റെ അടുത്ത് തന്നെ വരുമന്ന് അറിയാം. 'നിങ്ങടെ പണം നിങ്ങടെ കൈയ്യിൽ' എന്നൊക്കെ ആരക്കയോ പറയുന്നത് കേട്ടു. അതൊലൊന്നും വലിയ കാര്യമില്ലന്ന് അറിയാം. ഞാൻ എന്തിനാ വെറുതെ എഴുതി സമയം കളയുന്നത്.

ഞാൻ എന്നെതന്നെ പരിചയപ്പെടൂത്താം. പേരിൽ എന്തിരിക്കൂന്നു എന്ന് ആരോ ചോദിച്ചതുകൊണ്ട് പേരിൽ കാര്യമില്ല.ഞാൻ ഇന്ത്യയുടേ തെക്കേ അറ്റത്തുള്ള കേരളം എന്ന് സംസ്ഥാനത്തിലെ ഒരു പാവം പ്രജ ആണ്.അങ്ങയുടെ മന്ത്രി സഭയിൽ ഇവിടെ നിന്ന് എട്ട് മന്ത്രിമാർ ഉണ്ട്.(അതുകൊണ്ട് ആയിരിക്കും എട്ടിന്റെ പണി മൊത്തമായി കേരളത്തിനു കിട്ടൂന്നത്). അങ്ങ് അംഗമായിരിക്കുന്ന രാജ്യസഭയിലെ ഉപാദ്ധ്യക്ഷൻ കേരളത്തിൽ നിന്നാണ്.(അങ്ങയുടെ ചുണ്ടിലെ പരിഹാസച്ചിരി ഞാൻ കാണുന്നു). ഇന്ത്യയെ വലിയ സാമ്പത്തിക രാജ്യമാക്കാൻ ഭരണാധികാരികൾ അഹോരാത്രം പണിപ്പെടുകയാണന്ന് എനിക്കറിയാം. പക്ഷേ ആ പണിയൊക്കെ ഏറ്റുവാങ്ങേണ്ടി വരുന്നത് ഞങ്ങൾ പാവം പിടിച്ച ജനങ്ങളാണ്. 

കൊച്ചു വർത്തമാനം പറയാതെ കാര്യം പറയടാ എന്ന് അങ്ങ് മനസിൽ പറയുന്നത് എനിക്ക് കേൾക്കാം. ഇനി ഞാൻ കാര്യം എഴുതട്ടെ. ഇനിയും ട്രയിൻ കൂലി വർദ്ധിപ്പിക്കാൻ പോകുവാണന്ന് കേട്ടു. അമ്മച്ചിയാണേ ,അങ്ങയുടേ കാലു പിടിക്കാം ഇനിയും ചാർജ് കൂട്ടരുത്. ഇപ്പോൾ തന്നെ സഹിക്കാൻ വയ്യ. ട്രയിൻ യാത്രയൊക്കെ ഒഴുവാക്കി ജീവിക്കാൻ പറ്റുമോ എന്ന് ചിന്തിച്ചു നോക്കിയെങ്കിലും ഞങ്ങളെക്കോണ്ട് അത് പറ്റില്ല. ഇടയ്ക്കിടയ്ക്ക് നാട്ടിൽ പോയില്ലങ്കിൽ ഞങ്ങൾ മനുഷ്യരാണോ?? ഡീസൽ വില കൂട്ടിയതുകൊണ്ട് ചാർജ് കൂട്ടാൻ പോകുവാണന്നാ കേട്ടത്. എന്നാലും ആ വില കൂട്ടൽ ഒന്നന്നൊര കൂട്ടലായിപ്പോയി. ട്രാൻസ്പോർട്ട് ബസിനും ട്രയിനിനും ഒക്കെയുള്ള ഡീസലിനു പത്തുരൂപയൊക്കെ കൂട്ടുകയെന്നു വെച്ചാൽ അതൊക്കെ എങ്ങനെ ശരിയാവും. ട്രാൻസ്പോർട്ട് ബസിനു വേണമെങ്കിൽ വഴിവക്കിലെ പമ്പീന്നു ഡീസലടിക്കാം. തീവെണ്ടി എഞ്ചിനു അങ്ങനെ പറ്റില്ലല്ലോ!!! മോങ്ങാനാരിക്കുന്ന നായുടെ മുകളിൽ തേങ്ങ വീണന്ന് ഞങ്ങടെ ഭാഷയിൽ ഒരു ചൊല്ലുണ്ട്. പൂട്ടാനിരുന്ന ട്രാൻസ്‌പോർട്ട് ബസിന്റെ ടാങ്കിലെ ഡീസലിനു പത്തുരൂപ കൂടുതൽ എന്നും പലരും മാറിപ്പറയുന്നുണ്ട്. ....

എന്തിനാണ് എല്ലാ ഭാരങ്ങളും ഞങ്ങൾ ജനങ്ങളുടെ മേൽ കെട്ടി വയ്ക്കൂന്നത്?? കോർപ്പറേറ്റുകൾക്ക് സൗജന്യമായും വഴിവിട്ടും സർക്കാർ പലതും കൊടൂക്കുന്നുണ്ടന്ന് കേട്ടു. ഞങ്ങൾ സൗജന്യമായി ഒന്നും ചോദിക്കുന്നില്ല. ഉള്ള കാശിനു ഞങ്ങൾക്ക് ഇപ്പോൾ കിട്ടൂന്നതിക്കെ മതി. പാറ്റയും എലിയു ഓടുന്ന കമ്പാർട്ടൂമെന്റും വെള്ളം ഇല്ലാതാവുന്ന കക്കൂസും കുലുങ്ങുന്ന സീറ്റും ഒക്കെ മതി ഞങ്ങൾക്ക്. ടിക്കറ്റ് നിരക്ക് കൂട്ടിയാലും ഒരു പുതിയ ട്രയിനിനുള്ള കാശ് തന്നാലും ഈ പറഞ്ഞ കാര്യത്തിലൊന്നും മാറ്റം ഉണ്ടാവാൻ പോകുന്നില്ല എന്ന് അറിഞ്ഞുകൊണ്ടാണ് ഇതൊക്കെ മതി എന്ന് പറഞ്ഞത്. മന്ത്രിമാരൊക്കെ ട്രയിനിൽ യാത്ര ചെയ്യുമോ എന്നെനിക്കറിയില്ല. ഒരു ദിവസം വേഷം മാറി ട്രയിനിൽ ഒരു പകലും രാത്രിയും യാത്ര ചെയ്തു നോക്കണം. ഇന്ത്യക്കാർ എത്ര സഹനശേഷിയും സഹിഷ്ണതയും ഉള്ളവർ ആണന്ന് അപ്പോൾ മനസിലാവും. ഉറക്കം കഴിഞ്ഞ് ട്രയിനിൽ നിന്ന് ഇറങ്ങുമ്പോൾ ബാഗിൽ എലി തുളയിട്ടില്ലങ്കിൽ ഭാഗ്യം എന്നു മാത്രം കരുതിയാൽ മതി....

ഞാൻ വീണ്ടൂം കാടു കയറുന്നു. ഞാൻ കേരളത്തിലുള്ളവരുടെ കാര്യം പറഞ്ഞാൽ മതിയല്ലോ. ഇപ്പോൾ ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹിയിൽ നിന്ന് കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തേക്ക് 12626 കേരള എക്സ്പ്രസിൽ സ്ലീപ്പറിൽ 780,തേർഡ് എസിയിൽ 1995 സെക്കൻഡ് എസിയിൽ 2970 കൊടുക്കണം.ഇനി തത്ക്കാലിൽ ആണങ്കിൽ  930, 2305 , 3280 ആകും. 100 ദിവസം മുമ്പെങ്കിലും ഒക്കെ ബുക്ക് ചെയ്താലെ ടിക്കറ്റ് ഒക്കെ കുറഞ്ഞ നിരക്കിൽ കിട്ടൂകയുള്ളു. മെയ് മാസത്തിലെ ടിക്കറ്റ് ഇപ്പോഴെ ബുക്കിംങ് തീർന്നു.(സംശയം ഉണ്ടങ്കിൽ ചിത്രം നോക്കിക്കോളൂ)

ഇനിയും മെയ് മാസത്തിൽ പോകേണ്ടിയവർ തലേ ദിവസം തത്ക്കാൽ എടുക്കണം. അതും കിട്ടൂമെന്ന് ഉറപ്പില്ല. ആദ്യ അരമണിക്കൂറിനുള്ളിൽ തന്നെ ടിക്കറ്റ് തീർന്നിരിക്കൂം. ഞാൻ നാളത്തെ(09-02-2013) കേരളയ്ക്കുള്ള തത്ക്കാൽ ടിക്കറ്റിന്റെ ബുക്കിംങ് ഇവിടെ വയ്ക്കാം. പത്തര ആയപ്പോഴേക്കും 250 ടിക്കറ്റും തീർന്നു. റയിൽവേ മന്ത്രിയൊട് പറഞ്ഞ് കേറളത്തിലേക്ക് ദിവസം രണ്ട് ട്രയിൻ കൂടി ഓടിച്ചാലും ഈ തിരക്കിനു ഒരു കുറവും ഉണ്ടാവുകയില്ല. സീസൺ ആണങ്കിലും അല്ലങ്കിലും കേരളത്തിലേക്കൂള്ള ട്രയിനുകൾ നിറഞ്ഞു തന്നെയാണ് പോവുന്നത്. 
സമയം അനുസരിച്ചുള്ള തത്ക്കാൽ ടിക്കറ്റിന്റെ ലഭ്യത
ഞാനിനി എന്റെ കുഞ്ഞ് സാമ്പത്തിക ശാസ്ത്രം പറഞ്ഞോട്ടെ. ഇവിടെ ഡൽഹിയിൽ പണി എടുക്കാൻ വരുന്ന ഒരാൾക്ക് കിട്ടൂന്നത് 15000 രൂപ. (മുമ്പ് പറഞ്ഞ ആളോഹരിവരുമാനം അനുസരിച്ച് ഭാര്യയും ഭർത്താവും കൂടി പണിക്കുപോയാൽ 11400 കിട്ടും).അയാളും ഭാര്യയും രണ്ട് പിള്ളാരും. പിള്ളാരെ നോക്കി വളർത്തേണ്ടതുകൊണ്ട് ഭാര്യ ജോലിക്കൊന്നും പോകുന്നില്ല. 4000 രൂപയുടെ ചെറിയമുറിയിൽ ഉള്ളതുകൊണ്ട് ഓണം പോലെ അവരങ്ങ് കഴിയും.പിള്ളാരുടെ ഫീസും കരണ്ട് ചാർജും ഗ്യാസിന്റെ വിലയും ഒക്കെ കഴിയുമ്പോൾ എത്ര മിച്ചും ഉണ്ടാവുമെന്ന് നോക്കാൻ കാൽക്കുലേറ്റർ ഒന്നും വേണ്ട. കൈവിരൽ മടക്കി കൂട്ടാനുള്ളതേ കാണൂ. നാലുപേരൂടെ നാട്ടിലേക്കൊന്നു പോകണമെങ്കിൽ എത്ര രൂപയാകും.
ടിക്കറ്റ് 780*4= 3120 അതേ പോലെ തിരികെയും ഒരു 3120. ആകെ - 6240
തത്ക്കാലിൽ പോയി വരണമെങ്കിൽ (930*4)*2= 7440 !!
പിന്നെ ട്രയിനിൽ നിന്നുള്ള ഭക്ഷ്ണം... ഒരു കാപ്പിക്ക് എട്ട്,രണ്ട് ബ്രഡും ഒരു കോഴുമുട്ട പൊരിച്ചതിനും മുപ്പത്,..ഇങ്ങനെയങ്ങ് വില നീണ്ടു പോകും.
നാലു പേർ മൂന്നു നേരം ശരാശരി 50 രൂപ ആഹാരം വാങ്ങുമ്പോൾ തന്നെ രണ്ടു ദിവസം കൊണ്ട്  { ((50*4)*3)*2 } 1200 രൂപയാകും. നാലു പേരുള്ള ഒരു കുടുംബം ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്ത് പോയി വരുമ്പോൾ കുറഞ്ഞത് 10000 രൂപ !!! അതായത് ആളോഹരി വരുമാനത്തിലെ ഒരാളിന്റെ രണ്ടു മാസത്തെ വരുമാനം !!!!
{ഞാൻ പത്താം ക്ലാസിലെ കണക്ക് ആയതുകൊണ്ട് ലോകസാമ്പത്തിക ശാസ്ത്രത്തിലെ കണക്കുമായി പൊത്തുപൊരുത്തപ്പെടണമെന്നില്ല}

ഗ്യാസു വില കൂട്ടി, ഡീസൽ വില കൂട്ടി, ട്രയിൻ ചാർജ് കൂട്ടി , ഈ കൂട്ടൽ എല്ലാം നടത്തുമ്പോഴും പണം പോകുന്നത് ജനങ്ങളുടെ ശീലയിൽ നിന്നാണ്. ഡീസൽ വില കൂട്ടിയാൽ സാധനങ്ങൾക്ക് വില കൂടും, ബസ് കൂലി കൂടും ..എല്ലാം ജനങ്ങൾ ആണ് സഹിക്കുന്നത്... ഈ ഡീസൽ വില വർദ്ധനയുടെ ആ ഇക്കണോമിക്സ്  ഇപ്പോഴും ശരിക്കും പിടികിട്ടിയിട്ടില്ല. കൂടുതൽ വാന്ങുന്ന ഉപഭോക്താക്കൾക്ക് സാധാരണ എല്ലായിടത്തും വിലകുറച്ച് സാധനം കൊടുക്കുകയാണ് ചെയ്യുന്നത്. പക്ഷേ ഡീസലിന്റെ വിലയിൽ മാത്രം വങ്കിട ഉപഭോക്താക്കൾക്ക് കൂടുതൽ നിരക്കും മറ്റുള്ളവർക്ക് സബ്സിഡി നിരക്കും. ഈ വങ്കിട ഉപഭോക്താക്കളിൽ ഏറിയ പങ്കും പൊതുമേഖല സ്ഥാപനങ്ങളോ ,ജനസേവന മേഖലയിൽ ഉള്ളതോ ആണന്നുള്ളത് മറന്നതാണോ?? അതോ വേണമെങ്കിൽ വൻകിട ഉപഭോക്താക്കൾ സ്വകാര്യ പെട്രോളിയം കമ്പ്നിയിൽ നിന്ന് വേണമെങ്കിൽ ഡീസൽ വാന്ങിചോ എന്നുള്ളതാണോ??മിക്കവാറും അതായിരിക്കാനാ സാധ്യത.. അല്ലങ്കിൽ തന്നെ കോടീശ്വരന്മാരുടെ ദുഃഖം ഇന്ത്യയുടെ ദുഃഖം ആണല്ലോ??സമ്പന്ന രാജ്യങ്ങൾ വിലക്കുറച്ച് സാധനങ്ങൾ വിൽക്കുന്നതുപോലെ ഇന്ത്യക്ക് വിലകുറച്ച് സാധനങ്ങൾ വിൽക്കാൻ പറ്റില്ലന്ന് ഒരു ആസൂത്രണക്കാരൻ പറഞ്ഞു എന്നു കേട്ടു. ഏതെങ്കിലും സമ്പന്ന രാജ്യം അപ്പിയിടാൻ 30 ലക്ഷം രൂപ മുടക്കി ഉള്ള കക്കൂസ് മോടിപിടിപ്പിച്ചതായി കേട്ടിട്ടൂണ്ടോ??  ജനങ്ങളുടെ നികുതിപ്പണത്തിലെ 30 ലക്ഷം രൂപ ആസൂത്രണക്കാരുടെ കക്കൂസ് മോടി പിടിപ്പിക്കാൻ ഉപയോഗിച്ച രാജ്യം സമ്പന്ന രാജ്യം അല്ലന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ?? ഞാൻ വീണ്ടും കാടു കയറി...

വീണ്ടും ട്രയിൻ യാത്രയിലേക്ക് വരാം.. എങ്ങനെയാണ് റയിൽവേ നഷ്ടത്തിൽ ആകുന്നത്?? എല്ലാ ട്രയിനുകളിലും നിറച്ച് ആളുകൾ ആണ്. ഇനി ഈ യാത്രക്കാർ ടിക്കറ്റ് എടുത്തല്ല യാത്ര ചെയ്യുന്നതെങ്കിൽ അവരുടെ കുത്തിനു പിടിച്ച് കാശു വാങ്ങിച്ചോളൂ.ടിക്കറ്റ് എടുക്കുന്നവൻ വീണ്ടു വീണ്ടും കാശ് കൊടുത്തോ എന്ന് പറയുന്നത് ശരിയല്ലല്ലോ? റയിൽവേയ്ക്ക് പിടിച്ചുപറിക്കാരന്റെ സ്വഭാവവും ഉണ്ടന്ന് എനിക്ക് കഴിഞ്ഞ ആഴ്ചയാണ് മനസിലായത്.

അലിഘട്ട്- ഡൽഹി ദൂരം 126 കിലോമീറ്റർ. സൂപ്പർ ഫാസ്റ്റ് ട്രയിനിലെ ചാർജ് 60 രൂപ. കഴിഞ്ഞ ആഴ്ചയിലെ ഒരു ദിവസം അലിഘട്ടിൽ നിന്ന് ഡൽഹിയിലേക്ക് വരാനായി റയിൽവേസ്റ്റേഷനിൽ ചെന്നപ്പോൾ ട്രയിനുകൾ എല്ലാം മണിക്കൂറുകൾ ലേറ്റ്. ആദ്യം വരുന്ന ട്രയിനിനു ടിക്കറ്റ് എടുക്കാൻ അറുപതു രൂപയുമായി ചെന്നപ്പോൾ 120 രൂപ വേണമെന്ന്. 12505 നോർത്ത് ഈസ്റ്റ് എക്സ്പ്രസിൽ അലിഘട്ടിൽ നിന്ന് ഡൽഹി(119 കിലോ മീറ്ററുള്ള അനന്ദ് വിഹാറിലേക്ക്) വരെ യാത്ര ചെയ്യാൻ,വേറെ ഏതോ വഴിയുള്ള 409 കിലോമീറ്റർ ദൂരമുള്ള ഏതോ സ്ഥലത്തേക്ക്  120 രൂപയുടെ ടിക്കറ്റ് എടുക്കേണ്ടി വന്നു. ട്രയിനിനാണങ്കിൽ അലിഘട്ടിൽ സ്റ്റോപ്പും ഉണ്ട്.(അതിന്റെ ഇക്കണോമിക്സും ചട്ടവും നിയമവും ഒന്നും നമുക്കറിയില്ല). ഇങ്ങനെയൊക്കെ വാന്ങിയിട്ടും കൂടുതൽ താ.. കൂടുതൽ താ എന്നു പറയുന്നത് കണ്ണിൽ ചോര ഇല്ലാത്തവർക്കേ പറ്റൂ (ഈ അക്ഷരങ്ങൾ പടർന്നിരിക്കൂന്നത് സത്യമായും എന്റെ കണ്ണിലെ കണ്ണീർ വീണാണ്)

ഇനിയും ഞങ്ങടെ പിച്ച ചട്ടിയിൽ കൈ ഇട്ട് വാരരത് എന്ന് കെഞ്ചുകയാണ്. ഈ രീതിയിൽ ഞങ്ങൾക്ക് പൊയ്ക്കോളാം. ട്രയിൽ ലേറ്റാവുന്നതിനു ഞങ്ങൾ നഷ്ടപരിഹാരം ഒന്നും ചോദിക്കുന്നില്ലല്ലോ? ആടുന്ന ബർത്തിൽ കിടന്നിട്ടൂം പരാതി ഒന്നും പറയുന്നില്ലല്ലോ?എലി കരളുന്ന ബാഗ് ആരും കാണാതെ ഞന്ങൾ കൊണ്ടു പോകുന്നില്ലേ? ട്രയിനിലെ ഭിക്ഷക്കാരുടെ തെറിവിളി ഞങ്ങൾ കേൾക്കുന്നില്ലേ?കൊള്ളക്കാർക്ക് ഞന്ങൾ ബാഗും പണവും നൽകുന്നില്ലേ?സ്ലീപ്പർ ക്ലാസിൽ മൂന്നു പേർക്കിരിക്കാവുന്ന സീറ്റിൽ നാലും അഞ്ചും ആൾക്കാർ പോകുന്നില്ലേ?വെള്ളം തീർന്ന കക്കൂസിൽ പോകാതെ ഞങ്ങൾ പിടിച്ചിരിക്കുന്നില്ലേ?ദ്രവിച്ച ബോഗികളിൽ പരാതി പറയാതെ ഞങ്ങൾ യാത്ര ചെയ്യുന്നില്ലേ? ബാത്ത് റൂമിൽ ഫ്ല്ഷ് ചെയ്യുമ്പോൾ ഹാൻഡിലിൽ കൂടി വെള്ളം മുഴുവൻ ഞങ്ങളുടെ മുഖത്ത് വീണാലും ഞങ്ങൾ പരാതി പറയുന്നില്ലല്ലോ?? ഇങ്ങനെയൊക്കെ ചെയ്തിട്ടും നിരക്ക് കൂട്ടി ഞങ്ങളെ ഇനിയും ദ്രോഹിക്കരുത് ..പ്ലീസ്.. അപേക്ഷയാണ്.. അല്ല യാചനയാണ്...


ഒന്നും നടക്കില്ലന്ന് അറിയാമെങ്കിലും മനസിന്റെ സങ്കടം മാറ്റാൻ എഴുതിയതാണ്.
സ്നേഹപൂർവ്വം..
കേരളത്തിൽ നിന്നുള്ള ഒരു പ്രജ