Thursday, November 12, 2015

ഫോട്ടോകളെ കള്ളം പറയിപ്പിക്കുമ്പോൾ

ഫോട്ടോകൾ(ചിത്രങ്ങൾ) സത്യം പറയുന്നവയാണന്നും അതൊരിക്കലും കള്ളം പറയുകയില്ല എന്നുമായിരുന്നു നമ്മൾ വിശ്വസിച്ചിരുന്നത്. പക്ഷേ സോഷ്യൽ മീഡിയകൾ/ബ്ലോഗുകൾ എന്ന അവനവൻ പ്രസാധക സങ്കേതങ്ങൾ കൂടുതൽ ജനകീയമായതോടെ സത്യം പറഞ്ഞിരുന്ന അല്ലങ്കിൽ സത്യം മാത്രമേ പറയൂ എന്ന് നമ്മൾ കരുതിയിരുന്ന ഫോട്ടോകൾ കള്ളം പറഞ്ഞു തുടങ്ങി. കള്ളം പറഞ്ഞു തുടങ്ങി എന്നതിനെക്കാൾ കള്ളം പറയിപ്പിച്ചു തുടങ്ങി എന്ന് പറയുന്നതായിരിക്കും ശരി. പല കാരണങ്ങൾ കൊണ്ട് ഫോട്ടോകളെ കള്ളം പറയിപ്പിക്കാൻ 'സോഷ്യൽ മീഡായകൾ' തയ്യാറായി. (ഇവിടെ സോഷ്യൽ മീഡിയാ എന്നതുകൊണ്ട് ഉദ്ദേശിച്ചത് ആ 'പ്ലാറ്റ്ഫോമിനെ'മാത്രമല്ല. ഓൺലൈൻ പത്രങ്ങൾ , ഫേസ്ബുക്ക്,ഗൂഗ്ഗിൽ പ്ലസ്, ട്വിറ്റർ തുടങ്ങിയ വിശാലമായ അർത്ഥത്തിലാണ്). കൂടുതൽ ഷെയർ വാങ്ങി മറ്റുള്ളവരുടെ മുമ്പിൽ താനൊരു സംഭവം ആണന്ന് കാണിക്കാനും , ഹിഡൻ അജണ്ടകളുടെ ലക്ഷ്യ പ്രാപ്തിക്കുവേണ്ടിയും (രാഷ്ട്രീയ , മത , സാമുദായികമായവ ആയിരിക്കും ഇത്തരം ഹിഡൻ അജണ്ടകൾ) , വായനക്കാരെ തെറ്റിദ്ധരിപ്പിച്ച്/ ആകർഷിച്ച്/ പിടിച്ചു വലിച്ച് തങ്ങളുടെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യിപ്പിച്ച് സൈറ്റുകളുടെ 'ട്രാഫിക്' കൂട്ടാൻ വേണ്ടിയുള്ള ഓൺലൈൻ പ്രസിദ്ധീകരണങ്ങളുടെ ബോധപൂർവ്വമായ ശ്രമങ്ങളുടെ ഭാഗമായിട്ടുമൊക്കെയായിരിക്കും ഫോട്ടോകളെ കള്ളം പറയിപ്പിക്കുന്നത്. ഇങ്ങനെ പ്രചരിപ്പിക്കുന്ന അസത്യങ്ങൾക്ക് കൂടുതൽ ആയുസ് ഉണ്ടാവുകയില്ലങ്കിലും അത് സത്യമാണന്ന് കരുതുന്ന ഒരു ചെറിയ ഭാഗമെങ്കിലും ആളുകൾ അവശേഷിക്കും. താത്ക്കാലിക ലഭത്തിനുവേണ്ടീ ഫോട്ടൊകളെകൊണ്ട് കള്ളം പറയിപ്പിക്കുന്നവർ അതല്ല സത്യം എന്ന് ഒരിക്കൽ പോലും 'തങ്ങളുടെ വായനക്കാരെ' അറിയിക്കുകയില്ല.  ഇത്തരം കള്ളവാർത്തകൾ സമൂഹത്തിൽ ഉണ്ടാക്കുന്ന അസഹിഷ്ണത വളരെയാണ്. 'ഫോട്ടോകളെ കള്ളം പറയിപ്പിക്കൂന്നത്' ഒരു വ്യക്തിക്കുനേരയോ പ്രസ്ഥാനത്തിനു/സംഘടനയുടെ നേരയോ മതത്തിന്റെ നേരയോ ഒക്കെയാവാം  . ചിലപ്പോൾ വ്യക്തികൾ പ്രസ്ഥാനങ്ങൾ സ്വയം പുകഴ്ത്തലിനു വേണ്ടിയും ഫോട്ടോകളെ കള്ളം പറയിപ്പിക്കാറുണ്ട് .സോഷ്യൽ മീഡിയാകളിൽ / ഒൺലൈൻ ലോകത്ത് നടക്കുന്ന ഇത്തരം 'കള്ളം പറയിപ്പിക്കൽ' വാർത്തകൾ ചിലപ്പോൾ അച്ചടി ദൃശ്യ മാധ്യമങ്ങൾ കൂടി ഏറ്റെടുക്കാറുണ്ട് .അടൂത്തകാലത്ത്  സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്ന 'ഫോട്ടോകളെ കള്ളം പറയിപ്പിച്ച' ചില ഫോട്ടോകളെ/ വാർത്തകളെ നമുക്ക് നോക്കാം........

:: മെറിൻ ജോസഫ് ഐ.പി.എസും ഒരു കുടയും ::
ഈ ഫോട്ടോ നോക്കുക.

രണ്ടൂ പോലീസുകാർ മറ്റൊരു പോലീസുകാരൻ നിവർത്തിയ കുടയുടെ കീഴിൽ നിൽക്കുന്നതായി മാത്രമേ നമുക്ക് തോന്നുകയുള്ളൂ. കുടയുടെ കീഴിൽ നിൽക്കുന്നത് എ.സി.പി മെറിൻ ജോസഫും ഡി.സി.പി സഞ്ജയ് കുമാറും. പക്ഷേ സോഷ്യൽ മീഡിയാകളിൽ ഈ ഫോട്ടോ/വാർത്ത പ്രചരിപ്പിക്കപ്പെട്ടത് 'എ.സി.പി മെറിൻ ജോസഫ് പോലീസുകാരനെക്കൊണ്ട് കുടപിടിപ്പിച്ചു' എന്നാണ്. 'പോലീസുകാരി പോലീസുകാരനെക്കൊണ്ട് കുടപിടിപ്പിക്കുന്ന ഫോട്ടോ' കണ്ടവർ കണ്ടവർ 'ഷെയർ'ബട്ടണിൽ ഞെക്കി തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി. പോലീസുകാരനെ കീഴാളാക്കിയ ഐ.പി.എസ് ഓഫീസർക്ക് എതിരെ സോഷ്യൽ മീഡിയായിലെ പ്രതിഷേധം ഫലം കണ്ടത്രെ!!!
പോലീസുകാരനെക്കൊണ്ട് കുടപിടിപ്പിച്ച വാർത്ത വന്ന ദിവസം തന്നെ വന്ന മറ്റൊരു ചിത്രം അധികമാരും ശ്രദ്ധിക്കാതെ പോയി.
ഈ ചിത്രങ്ങളെല്ലാം കൂടി ഒരുമിച്ച് കണ്ടാൽ 'പോലീസുകാരനെക്കൊണ്ട് കുടപിടിപ്പിച്ച മെറിൻ ജോസഫ്' ചെയ്ത കുറ്റം എന്താണന്ന് മനസിലാകും.
എന്തായിരുന്നു സംഭവിച്ചത്. സെക്രട്ടറിയേറ്റിനു മുന്നിലെ സമരക്കാരെ നേരിടാൻ നിന്ന പോലീസുകാരുടെ ഇടയിൽ നിന്നുള്ള ചിത്രം. മഴ ചാറിയപ്പോൾ പോലീസുകാരൻ ഡി.സി.പിക്ക് കുട നൂർത്ത് നൽകി. പോലീസുകാരൻ ഡിസിപിക്ക് കുട കൈമാറുന്നതിനിടയിലെ ചെറിയ സമയത്തിനിടയ്ക്ക് നിന്നുള്ള ഫോട്ടോയാണ് പോലീസുകാരനെ കൊണ്ട് കുടപിടിപ്പിച്ച് അതിൽ കൈകെട്ടി നിന്ന ഐ.പി.എസ് ഓഫീസറായ മെറിൻ ജോസഫ്!!. പോലീസുകാരൻ ഡി.സി.പിക്ക് കുട നൽകുമ്പോഴുള്ള 'ഫ്രെയിമിൽ' കൈകെട്ടി നിന്ന 'തെറ്റാണ്' 'ഡ്യുട്ടിയിലുള്ള പോലീസുകാരനെ കുടപിടിപ്പിച്ച' തെറ്റിന്റെ പാപഭാരം മെറിൻ ജോസഫിന് സോഷ്യൽ മീഡിയ ചാർത്തി നൽകിയത്.

മെറിൻ ജോസഫിനു നേരെയുള്ള ആദ്യ 'വിവാദ വാർത്തയായിരുന്നില്ല' ഇത്. നിവിൻ പോളിയുമായി നിൽക്കുന്ന ഫോട്ടോ ഹൈബി ഹീഡൻ എം.എൽ.എയെക്കൊണ്ട് എടുപിച്ച് ആ ഫോട്ടോ മെറിൻ ജോസഫ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു എന്നുള്ള കുറ്റം കണ്ടുപിടിച്ച് ജനങ്ങളെ അറിയിച്ചത് 'സ്റ്റാൻഡ് എലോൺ ചാനൽ' ആയ റിപ്പോർട്ടർ. ആ ചാനലിന്റെ അവതരണത്തിലെയും എഡിറ്റിങ്ങിന്റെയും മികവുകൊണ്ട് അതൊരു വാർത്തയാക്കാൻ ''സ്റ്റാൻഡ് എലോൺ ചാനലി'നു കഴിഞ്ഞു. ഈ ചിത്രം ആയിരുന്നു ആ വിവാദത്തിനു തുടക്കം.
'റിപ്പോർട്ടർ' ആ ചടങ്ങിനെ എഡിറ്റ് ചെയ്ത് വാർത്തയാക്കിയത് എങ്ങനെയെന്ന് നോക്കുക.

സീൻ ഒന്ന് സീൻ രണ്ട് എന്നു പറഞ്ഞ് ദൃശ്യങ്ങൾക്ക് തുടർച്ചയാണന്ന് വരുത്താൻ അവർക്ക് കഴിഞ്ഞു. നിവിൻ പോളി സ്റ്റേജിലേക്ക് വന്നയുടനെ മെറിൻ ജോസഫ് ഹൈബി ഹീഡനെക്കൊണ്ട് ഫോട്ടോ എടുപ്പിച്ച് എന്നാണ് 'റിപ്പോർട്ടർ' റിപ്പോർട്ട് ചെയ്യുന്നത്. ഏതായാലും ഒളിഞ്ഞു നോട്ട റിപ്പോർട്ടിം‌ങ്ങിനു എന്തെങ്കിലും അവാർഡ് നൽകുന്നുണ്ടങ്കിൽ 2015 ലെ അവാർഡ് റിപ്പോർട്ടർ ചാനലിനും അത് റിപ്പോർട്ട് ചെയ്ത സജിൻ ആന്റണിക്കും ക്യാമറമാൻ അഭിലാഷ് കേശവിനും നൽകണം. സുന്ദരിയയതുകൊൻട് മാത്രം വിവാദനായികയായി മാറിയ മേരിൻ ജോസഫ് ഐ.പി.എസ് എന്നതാണ് ഈ വാർത്തയിലെ ഹൈലൈറ്റ്. തങ്ങൾ എന്തുകൊണ്ട് ഇങ്ങനെയൊരു വാർത്തയുണ്ടാക്കി എന്നതിനു കാരണം സജിൻ ആന്റണി ഇവിടെ അറിയാതെ പറഞ്ഞു പോകുന്നു. ആ ഐ.പി.എസ് ഓഫീസർ സുന്ദരിയായതുകൊണ്ട് ഞങ്ങൾ ഇത് വാർത്തയാക്കുന്നു.

ഒരു പൗരന്റെ സ്വകാരതയിലേക്കുള്ള ഒളിഞ്ഞുനോട്ടമായിരുന്നു ഈ വാർത്ത എന്ന് നിസംശയം പറയാം. ഒരു സ്ത്രി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മൊബൈലിലേക്ക് പോലും സൂം ചെയ്ത് അത് വാർത്തയാക്കണമെങ്കിൽ ആ ചാനൽ തങ്ങളുടെ റിപ്പോർട്ടർമാർക്ക് നൽകിയിരിക്കൂന്ന നിർദ്ദേശം എങ്ങനെയായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. വാർത്തകൾ ഒളിഞ്ഞുനോട്ടത്തിലൂടെ സൃഷ്ടിച്ചെടുക്കുന്നത് നിരുത്സാഹപ്പെടുത്തേണ്ടത് തന്നെയാണ്. പൗരന്റെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന ഭരണകൂടങ്ങളുടെ ഭീകരതയെക്കുറിച്ച് ആകുലതപ്പെടൂന്നവർ മാധ്യമങ്ങളുടെ ഇത്തരം കടന്നുകയറ്റങ്ങളെ കാണാതെ പോവുകയാണ്.

നമ്മുടെ മലയാളം പത്രങ്ങൾ മാത്രമല്ല മെറിൻ ജോസഫ് നിവിൻ പോളിയുമായി നിൽക്കുന്ന 'വിവാദ ചിത്രം' വാർത്തയാക്കിയത്. ദേശീയ മാധ്യമങ്ങളും ഹിന്ദി പത്രങ്ങളും അത് വാർത്തയാക്കി. ഓൺലൈൻ വായനക്കാരെ തങ്ങളുടെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യിപ്പിക്കേണ്ടത് അത്യാവശ്യമായ്തുകൊണ്ട് പത്രങ്ങളുടെ ഓൺലൈൻ എഡീഷനുകളിൽ  ഇത്തരം വാർത്തകൾ 'നിർബന്ധമാണ്'.
മെറീൻ ജോസഫ് നൽകിയ മറുപിടിയാണ് ഇതിന്റെ ക്ലൈമാക്സ്.
ഈ വിശദീകരണത്തിന്റെ പിന്തുടർച്ചയായിരുന്നു 'കുടവിവാദം' എന്ന് അനുമാനിക്കുന്നതിൽ തെറ്റില്ല.

:: കെ.എം. മാണിയും ഭക്ഷണവും::
 മന്ത്രി കെ.എം. മാണി ഭക്ഷണത്തിനിരിക്കൂന്ന ചിത്രം സോഷ്യൽ മീഡിയായിൽ 'ഷെയർ'ചെയ്യപ്പെട്ടത് ഇങ്ങനെയായിരുന്നു.

രാഷ്ട്രീയമായിരുന്നു മുകളിലെ ചിത്രത്തിലെ ചർച്ച .കെ.എം.മാണി കൂടെയിരിക്കുന്ന പാവങ്ങൾക്ക് ഭക്ഷണം വിളമ്പാതെ ഭക്ഷണം കഴിക്കുന്നു എന്നായിരുന്നു ആ ചിത്രത്തിന്റെ 'വാർത്ത'. .ഒന്നു രണ്ടു ദിവസത്തിനകം തന്നെ ആ ഫോട്ടൊയുടെ കൂടെയുള്ള ചിത്രങ്ങൾ കൂടി വന്നതോടെ സോഷ്യൽ മീഡിയാകളിൽ ഇട്ട ആദ്യ ഫോട്ടോകൾ പലരും പിൻവലിച്ചു. (ഫോട്ടായ്ക്കായി ഭക്ഷണവേളകളിൽ പോലും ഇടിച്ച് കയറുന്നത് അശ്ലീലകാഴ്ചതന്നെയാണ്)

:: ഹാമിദ് അന്‍സാരിയും ദേശസ്നേഹവും ::
2015 ലെ ജനുവരി 26 ലെ റിപ്പബ്ലിക് ദിന പ്രേഡിലെ പതാക ഉയർത്തലിന്റെ ചിത്രമാണിത്.  രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍, ചടങ്ങിലെ മുഖ്യാതിഥി ബാറക് ഒബാമ , മിഷേൽ ഒബാമ എന്നിവരോടൊപ്പം ഹാമിദ് അൻസാരി നിൽക്കുന്ന ഈ പടം പിന്നീട് സോഷ്യൽ മീഡിയായിൽ വളരെയേറെ ആളുകൾ പങ്കുവെച്ചു. പക്ഷേ....
2015 ജനുവരി26 ന് റിപ്പബ്ലിക് ദിനാഘോഷ സമയത്ത് ഹാമിദ് അൻസാരി ദേശീയ പതാകയെ സല്യൂട്ട് ചെയ്യാതെ അപമാനിച്ചു എന്നുള്ള വിവാദം സോഷ്യൽ മീഡിയയാണ് തുറന്ന് വിട്ടത്. ട്വിറ്ററിൽ
#HamidAnsariShameOnYou എന്ന ഹാഷ്ടാഗിൽ അനേകം ആളുകൾ ആണ് ഹാമിദ് അൻസാരിയെ ദേശ സ്നേഹം പഠിപ്പിക്കാൻ ട്വീറ്റ് ചെയ്തത്.
ഹാമിദ് അൻസാരി ദേശീയ പതാകയെ സല്യൂട്ട് ചെയ്യാതെ അപമാനിച്ചു എന്നുള്ള വിവാദവും ചർച്ചകളും സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരുന്നപ്പോഴാണ് ഉപരാഷ്ട്രപതിയുടെ ഓഫീസ് തന്നെ വിശദീകരണവുമായി വന്നത്.

"As per the protocol, when the national anthem is played, the Principal Dignitary and persons in uniform take the salute. Those in civil dress stand in attention. "During the Republic Day Parade, the President of India, as Supreme Commander, takes the salute. As per protocol, the Vice President is required to stand in attention," Gurdeep Sappal, Joint Secretary and OSD to the Vice President, said in a statement.

"When the Vice President is the Principal Dignitory, he salutes during the national anthem, wearing headgear, as done at NCC camp this year," Sappal added.
സോഴ്സ് :: firstpost.com 

ഇന്ത്യയുടെ ഫ്ലാഗ് കോഡിന്റെ സെക്ഷൻ 6 ൽ 'സല്യൂട്ടി'നെക്കുറിച്ച് പറഞ്ഞിരിക്കൂന്നത് ഇങ്ങനെയാണ്.

എന്തുകൊണ്ട് ഉപരാഷ്ട്രപതിയായ ഹാമിദ് അൻസാരിക്ക് പോലും തന്റെ ദേശസ്നേഹത്തിന്റെ തെളിവ് ഹാജരാക്കേണ്ടീ വരുന്നു? 

:: എഴുത്തു കൂദാശ , മിശിഹാരാത്രി ::
ഈ ചിത്രം നോക്കുക.

കുറേ വർഷമായി എല്ലാ പൂജവെയ്പ്പ് സമയങ്ങളിലും ഷെയർ ചെയ്ത് വരുന്ന ഒരു ചിത്രം കൂടി കാണുക.

നിർദ്ദേഷമെന്ന് കരുതാമെങ്കിലും ഇതിൽ പതിയിരിക്കുന്ന അപകടം വലുതാണ്. ഈ ചിത്രത്തെക്കുറിച്ച് സെബിൻ 'മിശിഹാരാത്രിയോ മഹാശിവരാത്രിയോ?' എന്ന പേരിൽ 'OpenHouse ഇളംതിണ്ണ' എന്ന ബ്ലോഗിൽ എഴുതിയ 'മിശിഹാരാത്രിയോ മഹാശിവരാത്രിയോ?' എന്ന ബ്ലോഗ്  പോസ്റ്റ് വായിച്ചാൽ ഈ ഫോട്ടോയ്ക്ക് പിന്നിലെ വാസ്തവം അറിയാൻ കഴിയും.

:: ഒരു സ്ത്രി ലെഗിൻസ് ധരിച്ച് യാത്ര ചെയ്താൽ എന്ത് സംഭവിക്കും? ::
ഒരു സ്ത്രി സ്കിൻ കളർ ലെഗിൻസ് ധരിച്ച് ട്രെയിനിൽ യാത്ര ചെയ്താൽ എന്തായിരിക്കും സംഭവിക്കുക. ദാ ഈ ചിത്രം നോക്കുക. ഒരു സ്ത്രി ലഗിൻസ് ധരിച്ച് ട്രയിനിൽ സഞ്ചരിക്കുന്നു.

ലെഗിൻസ് ധരിച്ച് യാത്ര ചെയ്യുന്ന ഒരു സ്ത്രി എന്നതിലപ്പുറത്തേക്ക് ഇതിന് മറ്റൊരു പ്രത്യേകത തോന്നേണ്ട കാര്യമില്ല. പക്ഷേ  ഈ ചിത്രം പലരും സോഷ്യൽ മീഡിയാകളിൽ പോസ്റ്റ്/ഷെയർ ചെയ്തത് ആ സ്ത്രി ഫോൺ ഉപയോഗിക്കുന്ന ശ്രദ്ധയിൽ വസ്ത്രം ധരിക്കാൻ മറന്നു പോയി എന്ന് പറഞ്ഞാണ്. ഇന്ത്യക്കാരെല്ലാം ഫോൺകണ്ടാൽ വസ്ത്രത്തിന്റെ കാര്യം‌പോലും മറക്കും എന്നുള്ള രീതിയിൽ വിദേശികൾ പോലും ഈ ഫോട്ടൊ ഷെയർ ചെയ്തിരിക്കുന്നു!!!

.
എന്തുകൊണ്ടാണ്/ എന്തിനുവേണ്ടീയാണ് ഇങ്ങനെ ഫോട്ടോകളെ കള്ളം പറയിപ്പിക്കുന്നത്???   ഒരു ഫോട്ടോ/പോസ്റ്റ് ഷെയർ ചെയ്യുന്നതിനുമുമ്പ് അതിൽ എന്തെങ്കിലും സത്യമുണ്ടോ എന്ന് ചിന്തിക്കൂന്നത് നന്നായിരിക്കും......