Sunday, July 31, 2011

മുത്തച്ഛനേയും മുത്തശ്ശിയേയും ഇങ്ങനെ സ്നേഹിക്കരുത്

ജൂലൈ 29 വെള്ളിയാഴ്ച മലയാളമനോരമയില്‍ കണ്ട ഒരു പരസ്യമാണ് ഇതെഴുതാന്‍ കാരണം....
തലമുറകളുടെ കണ്ണികള്‍ ഇണക്കിച്ചേര്‍ക്കുവാന്‍ , മഹത്തായ പാരമ്പര്യങ്ങള്‍ കൈമാറിവരുവാന്‍ നിങ്ങളുടെ സ്നേഹവും കരുതലും പ്രകടിപ്പിക്കുവാന്‍ ഇതാ ഒരു അവസരം അവര്‍ക്കായുള്ള നിങ്ങളുടെ സ്നേഹ സ്ന്ദേശങ്ങള്‍ പ്രസിദ്ധീകരിച്ചു കൊണ്ട്....... ഇങ്ങനെ ഒരു വാചകം ആ പരസ്യത്തില്‍ പറയുന്നുണ്ട്. കൊച്ചുമക്കള്‍ തങ്ങളുടെ മുത്തച്ഛനേയും മുത്തശ്ശിയേയും പത്രത്തില്‍ സ്നേഹ സന്ദേശങ്ങള്‍ നല്‍കിയാണോ അവരോടുള്ള സ്നേഹവും കരുതലും പ്രകടിപ്പിക്കേണ്ടത്.??? ഓള്‍ഡേജ്ജ് ഹോമുകളിലെ ചുവരുകള്‍ക്കുള്ളില്‍ ഗതകാല സ്മരണകള്‍ അയവിറക്കി ജീവിക്കുന്ന ഒരു കൂട്ടം മുത്തശ്ശ-മുത്തശ്ശിമാര്‍ നമ്മുടെ സമൂഹത്തിലുണ്ട്. മാസാദ്യം വരുന്ന പണത്തിന്റെ തിളക്കത്തിനപ്പുറം അവരുടെ കണ്ണുകള്‍ തിളങ്ങുന്നത് കുഞ്ഞുമക്കളുടെ ഒരു സ്പര്‍ശ്നം ഏല്‍ക്കുമ്പോഴായാരിക്കും എന്നതില്‍ സംശയം ഇല്ല. തങ്ങള്‍ വളര്‍ത്തിയ കൊച്ചുമക്കളുടെ സ്പര്‍ശനവും ശബദ്ദവും അവര്‍ പ്രതീക്ഷിക്കുന്നു.......


ചിലരുടെ മരണശേഷം മക്കള്‍ നടത്തുന്ന മരണാനന്തര കര്‍മ്മങ്ങളില്‍ പങ്കെടുത്തതിനു ശേഷം ചിലര്‍ പറയുന്നത് കേട്ടീട്ടുണ്ട്, “ അവന്മാരീ കാശ് തന്ത/തള്ള മരിക്കുന്നതിനു മുമ്പ് അവര്‍ക്കായി ചില വഴിച്ചിരുന്നെങ്കില്‍ അവര്‍ കുറേക്കാലം കൂടി ജീവിച്ചിരുന്നേനെ” എന്ന്. മരണശേഷം മരണ/ മരണാനന്തര വേളകളില്‍  പത്രത്താളുകളില്‍ നല്‍കുന്ന കാല്‍/പകുതി/മുഴുവന്‍ പേജുകളിലെ  ഫോട്ടോകള്‍ മരിച്ചവരും തങ്ങളുമായിട്ടുള്ള ബന്ധം നാലാള്‍ അറിയും അവര്‍ തങ്ങളെഓര്‍ത്ത് അഭിമാനിക്കും എന്നൊക്കേ കരുതുന്ന ഒരു ന്യൂനപക്ഷം നമ്മുടെ ഇടയില്‍ ഉണ്ട്. എന്തും ഏതും പ്രകടമായ ഒരു പരസ്യം പ്രകടനം മാത്രമായി കരുതുന്ന ഈ ലോകത്ത് ‘എല്ലാം ഒരു ദിനമായി മാറുന്നു’.


ബൈബിളില്‍ സഭാപ്രസംഗി മൂന്നാം അദ്ധ്യായത്തില്‍ ചില കാലങ്ങളേക്കുറിച്ച് പറയുന്നുണ്ട്. ജനിപ്പാന്‍ ഒരു കാലം,മരിപ്പാന്‍ ഒരു കാലം എന്നു തുടങ്ങുന്ന ഒരു ഭാഗം. നമുക്ക് ഇപ്പോള്‍ ഈ കാലങ്ങള്‍ ദിനങ്ങളായി മാറിയിരിക്കുന്നു.
അപ്പനെ ഓര്‍ക്കാന്‍ ഒരു ദിവസം...
അമ്മയെ ഓര്‍ക്കാന്‍ ഒരു ദിവസം...
സുഹൃത്തുക്കളെ ഓര്‍ക്കാന്‍ ഒരു ദിവസം...
പ്രണയനികളെ ഓര്‍ക്കാന്‍ ഒരു ദിവസം......
മുത്തച്ഛനേയും മുത്തശ്ശിയേയും ഓര്‍ക്കാന്‍ ഒരു ദിവസം....
എല്ലാം സ്‌പെഷ്യലൈസേഷന്‍ ആയ ഈ കാലത്ത് വരും വര്‍ഷങ്ങളില്‍ മുത്തച്ഛനേയും മുത്തശ്ശിയേയും വേര്‍‌പെടുത്തി മുത്തച്ഛനെ ഓര്‍ക്കാന്‍ സെപ്‌റ്റംബറിലെ രണ്ടാം ഞായറും (ഗ്രാന്‍ഡ് ഫാദര്‍ ഡേ)   മുത്തശ്ശിയെ ഓര്‍ക്കാന്‍ ഒക്‍ടോബറിലെ രണ്ടാം ഞായറും (ഗ്രാന്‍ഡ് മദര്‍ ഡേ) ആഘോഷിക്കാവുന്നതാണ്. ഇപ്പോള്‍ ഇതും രണ്ടും കൂടി ഒരുമിച്ച് (ഗ്രാന്‍ഡ് പേരന്റ്സ് ഡേ - സെപ്‌റ്റംബര്‍ രണ്ടാം ഞായര്‍) ആഘോഷിക്കുമ്പോള്‍ പരസ്യ സമ്മാന വിപണിയില്‍ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ നമ്മള്‍ കാണാതിരുന്നു കൂടാ.!!!!!


നമുക്ക് നമ്മുടെ അപ്പനേയും അമ്മയേയും അപ്പൂപ്പനേയും അമ്മൂമ്മയേയും ഒക്കെ ഓര്‍ക്കാന്‍ ഒരു പ്രത്യേക ദിനങ്ങളൊക്കെ വേണമെന്ന് വരുന്നത് വളരെ കഷ്ടമാണ്. (താന്‍ പിന്നെന്താ അദ്ധ്യാപക ദിനത്തെക്കുറിച്ച് ഇങ്ങനെ പറയാത്തത് എന്ന് ചോദിക്കരുത്. അദ്ധ്യാപക ദിനവും ശിശുദിനവുമൊക്കെ ഫാദേഴ്സ് ഡെ / മദേഴ്സ ഡേ / ഗ്രാന്റ് ‌പേരന്റ് ഡേയുമായി ഒക്കെ താരതമ്യപ്പെടുത്തരുത്.). ജന്മം നല്‍കിയവരേയും നമ്മളെ വളര്‍ത്തി വലുതാക്കിയവരേയും ഒക്കെ ഓര്‍ക്കാനും അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കാനും സന്ദേശങ്ങള്‍ നല്‍കാനും ഒക്കേ നമുക്ക് പ്രത്യേക ദിനങ്ങള്‍ വേണോ? ദിവസവും അവരോട് സംസാരിക്കാന്‍,  അവര്‍ക്കായി 24 മണിക്കൂറിലെ ഒരു മിനിറ്റെങ്കിലും മാറ്റിവെയ്ക്കാന്‍ നമുക്ക് കഴുയുന്നില്ലങ്കില്‍ പിന്നെന്താണ് നമുക്ക് കഴിയുന്നത് ???? ഭയങ്കര തിരക്കായിരുന്നു സംസാരിക്കാന്‍ സമയം കിട്ടിയില്ല എന്ന് അപ്പനോടും അമ്മയോടും പറയുമ്പോള്‍ അവരുടെ അവസ്ഥയിലേക്ക് നമ്മളേ കാലം കൊണ്ട് ചെന്നെത്തിക്കും എന്നൊരു ഓര്‍മ്മ മനസിന്റെ കോണില്‍ എവിടെയെങ്കിലും നമുക്കുണ്ടാവണം.


മാതാപിതാക്കളോടുള്ള നമ്മുടെ സ്നേഹം നമ്മള്‍ കാണിക്കേണ്ടത് നാലാളേ അറിയിക്കാന്‍ വേണ്ടിയാകരുത്. നമ്മളും അവരും തമ്മിലുള്ള സ്നേഹം നാലാളെ അറിയിക്കണമെന്ന് നിര്‍ബന്ധം ഉണ്ടങ്കില്‍ പത്രങ്ങളില്‍ പരസ്യം കൊടുക്കാം. വേണമെങ്കില്‍ പത്തോ ആയിരമോ മുടക്കി നാല് ഫ്ലക്സ് അടിച്ച് കവലകളില്‍ വലിച്ചു കെട്ടിക്കാം. അപ്പൂപ്പന്റേയും അമ്മൂമ്മയുടേയും മങ്ങിയ കണ്ണുകളില്‍ തിളക്കം ഉണ്ടാവുന്നത് നിങ്ങളുടെ സ്നേഹ സന്ദേശങ്ങള്‍ കാണുമ്പോഴോ മൂന്നാമതൊരാള്‍ അയച്ചു കൊടുക്കുന്ന സമ്മാന പൊതികള്‍ കാണുമ്പോഴോ അല്ല. അതവരുടെ കണ്ണുകളിലെ കാഴ്ചകള്‍ക്ക് കൂടുതല്‍ മങ്ങല്‍ ഉണ്ടാക്കുകയേ ഉള്ളൂ. നാലാളേ അറിയിച്ച്  100 രൂപയ്ക്ക് നല്‍കുന്ന പത്തുവാക്കുകള്‍ ഉള്ള സന്ദേശങ്ങള്‍ക്ക് പകരം ആ പണത്തിനു അവരുമായി അഞ്ചു മിനിട്ട് സംസാരിച്ചു കൂടേ.. (ലോകത്തിന്റെ എവിടെ നിന്നാണങ്കിലും മിനിട്ടിന് ഇരുപതുരൂപയില്‍ കൂടുതല്‍ ഇന്ത്യയിലേക്ക് സംസാരിക്കാന്‍ ചിലവാകുമോ?). അതായിരിക്കും അവര്‍ നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നതും.


ഇത്തരം പരസ്യ സന്ദേശങ്ങളില്‍ നിന്ന് വഴിമാറി നില്‍ക്കാന്‍ നമ്മള്‍ ഓരോരുത്തരം ശ്രമിക്കണം.
കാലം ആരേയും കാത്തു നില്‍ക്കാതെ കടന്നു പോകുമ്പോള്‍
നമ്മളുടെ തലയിലെ മുടയിഴകളില്‍ കാലത്തിന്റെ നിറങ്ങള്‍ പകര്‍ന്നാടും....
തൊലികളില്‍ ചുളുവുകള്‍ വീഴും ...
കണ്ണുകളില്‍ ഭൂതകാലത്തിന്റെ ഓര്‍മ്മകളില്‍ തെളിഞ്ഞു നില്‍ക്കും....
കാതുകള്‍ അകന്നുപോയ ശബ്‌ദ്ദങ്ങള്‍ക്കായി കാതോര്‍ക്കും...
ശരീരം ഒരു സ്പര്‍ശനത്തിനായി കൊതിക്കും....
അന്ന് നമ്മുടെ മക്കളും കൊച്ചു‌മക്കളും നമ്മളോട് എങ്ങനെ ആയിരിക്കണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്നുവോ അതേ പോലെതന്നെ നമ്മുടെ മാതാപിതാക്കളോടും മുത്തശ്ശനോടും മുത്തശ്ശിയോടും നമുക്ക് പെരുമാറാം.....

Sunday, July 24, 2011

ചില ജീവിതങ്ങള്‍ ഇങ്ങനേയും

ചിലരുടെ ജീവിതം ചില കെട്ടുകഥകളേക്കാള്‍ അവിശ്വസിനീയമായിരിക്കും. ചിലരെ തുടര്‍ച്ചയായി ദുരന്തങ്ങള്‍ വേട്ടയാടുമ്പോള്‍ , അവര്‍ ചിലപ്പോള്‍ ആ സമൂഹത്തില്‍ നിന്ന് അപ്രത്യക്ഷമാകും. ചിലര്‍ ഈ ലോകത്തില്‍ നിന്നു തന്നെ അപ്രത്യക്ഷരാകും. ആരോരും അവരെ അറിയാത്ത നാട്ടില്‍ പുതിയ പേരിലും ഭാവത്തിലും അവര്‍ ചിലപ്പോള്‍ ജീസിച്ചെന്നിരിക്കും. അല്ലങ്കില്‍ തങ്ങളുടെ ജീവിതത്തിനു സ്വയം വിരാമം ഇട്ട് അവര്‍ എന്നന്നേക്കുമായി ലോകത്തില്‍ നിന്ന് പറന്നകലും.

ജീവിതം 1 : പോരാട്ടത്തില്‍ തളര്‍ന്ന അമ്മ

ഒരമ്മ. ഈ അമ്മയ്ക്ക് മൂന്നു മക്കളാണുള്ളത്. രണ്ട് ആണ്മക്കളും ഒരു പെണ്‍‌കുട്ടിയും. ഇളയകുട്ടിയുടെ ചെറിയ പ്രായത്തില്‍ തന്നെ അവരുടെ ഭര്‍ത്താവ് മരിച്ചു പോയി. തന്നെ ഏല്‍‌പ്പിച്ച മക്കളെ ആ അമ്മ വളര്‍ത്തി വലുതാക്കി. പെണ്‍‌മക്കളുള്ള ഏതൊരു മാതാപിതാക്കളുടേയും സ്വപനമാണല്ലോ തങ്ങളുടെ പെണ്‍‌കുഞ്ഞുങ്ങളുടെ വിവാഹം. ഈ അമ്മയും സ്വ‌പ്നങ്ങള്‍ കണ്ടു. അപ്പന്‍ ഇല്ലാത്ത കുറവ് മക്കള്‍ക്ക് ഒരിക്കലും തോന്നരുത് എന്നുള്ള ചിന്തയില്‍ ആ അമ്മ മക്കളെ വളര്‍ത്തി. പെണ്‍‌കുട്ടിക്ക് വിവാഹ പ്രായം എത്തിയപ്പോള്‍ ആ അമ്മയും സ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങി. തന്റെ മകളെ അനുയോജ്യനായ ഒരുത്തനെ ഏല്‍പ്പിക്കുന്നതും അവര്‍ സ്ന്തോഷത്തോടെ ജീവിക്കുന്നതും ഒക്കെ ആ അമ്മ സ്വപ്നം കണ്ടിരിക്കണം.പല ആലോചനകള്‍ക്ക് ശേഷം ആ അമ്മയുടെ മകളുടെ വിവാഹം കഴിഞ്ഞു.

ആ മകള്‍ക്ക് രണ്ടു കുട്ടികളായി. മകള്‍ ഭര്‍ത്താവിനോടൊപ്പം മംഗലാപുരത്ത് ആയിരുന്നു. ഒരു ദിവസം ആ അമ്മ കേള്‍ക്കുന്നത് തന്റെ മകള്‍ രണ്ടു കുഞ്ഞുങ്ങളോടൊപ്പം കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു എന്നുള്ള വാര്‍ത്ത ആയിരുന്നു. ആ അമ്മയ്ക്ക് അത് വിശ്വസനീയമായി തോന്നിയില്ല. തന്റെ മകള്‍ ഒരിക്കലും ആത്മഹത്യചെയ്യില്ലന്ന് ആ അമ്മയ്ക്ക് ഉറപ്പായിരുന്നു. വീടും മക്കളുമായി മാത്രം കഴിഞ്ഞിരുന്ന ആ അമ്മയുടെ നിയമ പോരാട്ടം ഇവിടെ ആരംഭിക്കുകായായിരുന്നു. സാഹചര്യത്തെളിവുകള്‍ കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടിയിരുന്നു. കോടതി വിധികള്‍ അമ്മയ്ക്ക് അനുകൂലമായിരുന്നു. മകളുടെയും മക്കള്‍ഊടേയും മരണം ആത്മഹത്യ അല്ല കൊലപാതകം ആണന്ന് മാത്രം ആ അമ്മയ്ക്ക് ലോകത്തോട് വിളിച്ചു പറഞ്ഞാല്‍ മതിയായിരുന്നു.

ആ അമ്മയെ വേട്ടയാടുന്ന ദുരന്തങ്ങള്‍ അവിടേയും അവസാനിച്ചില്ല. ഇതിനിടയില്‍ മൂത്തമകന്റെ വിവാഹം കഴിഞ്ഞിരുന്നു. ആ മൂത്തമകന്‍ അമ്മയെ തള്ളിപ്പറഞ്ഞ് ഭാര്യയുടോപ്പം ആ വീട്ടില്‍ നിന്നിറങ്ങി. തന്റെ ചിറകുകള്‍ ഓരോന്നായി അരിഞ്ഞു വീഴുന്നത് ആ അമ്മ അറിഞ്ഞു. തന്റെ ചിറകില്‍ കീഴില്‍ ഒളിപ്പിച്ച് തന്റെ ചൂടേറ്റ് വളര്‍ന്ന മക്കളില്‍ ഒരാളും അവളുടെ മക്കളും ഈ ലോകത്തില്‍ നിന്നുതന്നെ പറന്നു പോയി. ആരോ അവരുടെ ജീവിതം ഒരു കിണറ്റിനുള്ളില്‍ അവസാനിപ്പിച്ചു. തനിക്ക് താങ്ങായി തന്റെ പോരാട്ടങ്ങളില്‍, തന്റെ മകളുടെ ആത്മാവിന്റെ നിലവിളിയുടെ ഉത്തരം തേടിയുള്ള യാത്രയില്‍ തനിക്ക് താങ്ങായി നില്‍ക്കുമെന്ന് കരുതിയ മൂത്തമകനും ഇപ്പോള്‍ വീടിന്റെ പടി ഇറങ്ങിയിരിക്കുന്നു... ആ അമ്മയുടെ മുഖത്ത് നിന്ന് അവശേഷിച്ചിരുന്ന പുഞ്ചിരിയും മാഞ്ഞു..
*************************************************
കഴിഞ്ഞ ആഴ്ച ഞങ്ങള്‍ ഈ വീടിന്റെ മുന്നിലൂടെ പോയപ്പോള്‍ ഗെയ്റ്റ് താഴിട്ട് പൂട്ടിയിട്ടിരിക്കുന്നത് കണ്ടു. അപ്പോഴാണ് അമ്മ പറഞ്ഞത്, അവര്‍ ആ വീടും വസ്തുവും വിറ്റിട്ട് പോയന്ന്. അവരെങ്ങോട്ടാണ് പോയതെന്ന് ആ നാട്ടിലുള്ള ആര്‍ക്കും അറിയില്ല. ആ നാട്ടിലെ ആരോടും അവര്‍ യാത്ര പറഞ്ഞില്ല. ആ അമ്മയ്ക്ക് ഒരു പക്ഷേ ആരോടും യാത്ര പറയാന്‍ കഴിയില്ലായിരിക്കും. അമ്മക്കിളികൂട്ടില്‍ നിന്ന് പറന്നുപോയ ആണ്‍‌കിളിയുടേയും കൊല്ലപ്പെട്ട പെണ്‍കിളിയുടേയും പക്ഷി കുഞ്ഞുങ്ങളുടെയും ഓര്‍മ്മകള്‍ ആ അമ്മയെ യാത്രപറച്ചില്‍ നിന്ന് തടഞ്ഞതായിരിക്കാം. ഇളയമകനൊടൊപ്പം എവിടെയെങ്കിലും ആ അമ്മ കഴിയുന്നുണ്ടാവും. വേട്ടയാടിയ ദുരന്തങ്ങളില്‍ നിന്ന് ആ അമ്മയ്ക്ക് പുതിയ ഇടം ആശ്വാസം നല്‍കുന്നുണ്ടാവും. കാലം മായ്ക്കാത്ത ഓര്‍‌മ്മകള്‍ ഉണ്ടോ എന്ന് ചോദിക്കാമെങ്കിലും ചിലരില്‍ ആ ഓര്‍മ്മകള്‍ നശിക്കണമെങ്കില്‍ അവരുടെ ജീവിതം മണ്ണോട് മണ്ണായിത്തീരണം....

എങ്കിലും ആ അമ്മയെപ്പോലെ ഒരവസ്ഥ ഒരമ്മയ്ക്കും വരാതിരിക്കട്ടെ......
ഉള്ളിലെ സങ്കട കടല്‍ ചുണ്ടിലെ ചിരിയില്‍ ഒളിപ്പിച്ച ഒരായിരം ആളുകള്‍ നമ്മുടെ ഇടയില്‍ ഉണ്ടാവാം .....


ജീവിതം 2 : അമ്മയും വേശ്യയും ഒരാളാകുമ്പോള്‍
കോട്ടയത്ത് കറങ്ങിനടക്കുന്ന സമയം.
പകല്‍ സമയത്ത് സ്വന്തം ശരീരത്തിന് വിലപേശി കസ്റ്റമറോട് കച്ചവടം ഉറപ്പിക്കുന്നത് ജീവിതത്തില്‍ ആദ്യമായി ഞാന്‍ കാണുന്നത് കോട്ടയത്ത് വെച്ചാണ്. നിശാസുരഭികള്‍ എന്നൊക്കെ വായിച്ചിട്ടൂണ്ടന്നല്ലാതെ ഇവരെ അടുത്ത് കാണുന്നത് ആ കാലത്താണ്. നിശാസുരഭികള്‍ എന്നൊക്കെ പണ്ട് എപ്പോഴോ ആരക്കയോ ഇവര്‍ക്ക് ചാര്‍ത്തി നല്‍കിയ പേരായിരിക്കണം. സൂര്യന്‍ തിളച്ചു മറിയുന്ന നട്ടുച്ചയ്ക്കും ഇവര്‍ വഴി അരികില്‍ തങ്ങളെ തേടി വരുന്നവര്‍ക്കായി കാത്തു നില്‍ക്കുന്നു. ചന്തയില്‍ നിന്ന് ട്രാന്‍സ്‌പോര്‍ട്ട് ബസ് സ്റ്റാന്‍ഡിലേക്ക് വരുന്ന വഴിയിലും ട്രാന്‍സ്‌പോര്‍ട്ട് ബസ് സ്റ്റാന്‍ഡിനു മുമ്പായി പ്രൈവറ്റ് ബസ് നിര്‍ത്തുന്നിടത്തും ആയിരിക്കും ഇവര്‍ നില്‍ക്കുന്നത്. (ഇവിടങ്ങളിലാണ് ഞാന്‍ ഇവരെ കണ്ടിട്ടുള്ളത്).

ഒരു ദിവസം വൈകിട്ട് ജോലി കഴിഞ്ഞ് (അഞ്ചേമുക്കാലായിട്ടുണ്ടാവും) നടക്കാനായി ഇറങ്ങിയത് ട്രാന്‍സ്‌പോര്‍ട്ട് ബസ് സ്റ്റാന്‍ഡിലേക്കാണ്. അനുപമ തിയേറ്ററിന്റെ ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്ന ഒരു സ്‌ത്രിയുടെ അടുത്തേക്ക് നിലത്തുറയ്ക്കാത്ത കാലോടെ ഒരുത്തന്‍ ചെല്ലുന്നത് കണ്ടൂ. അവരെന്തക്കയോ പറഞ്ഞതിനു ശേഷം അടൂത്തുകൊണ്ടുവന്ന് നിര്‍ത്തിയ ഓട്ടോയില്‍ കയറി പോയി. ആ സ്ത്രിക്ക് ഏറിയാല്‍ ഒരു ഇരുപന്തഞ്ച് വയസിനപ്പുറത്തേക്ക് കാണാന്‍ വഴിയില്ല. ഒരു കൈയ്യില്‍ മൊബൈലും മറുകൈയ്യില്‍ ചുരുട്ടിപ്പിടിച്ച പേഴ്സുമായി ഞാന്‍ പലപ്പോഴും ആ സ്ത്രിയേ ആ വഴിവക്കുകളില്‍ കണ്ടിട്ടൂണ്ട്.

പത്തുപതിനഞ്ച് മിനിട്ടത്തെ നടത്തം മതിയാക്കി പുളിമൂട് ജംഗ്‌ക്ഷനിലൂടെ തിരുനക്കര മൈതാനത്ത് കുറച്ച് സമയം ഇരുന്നതിനു ശേഷം ബസ് കയറാനായി പഴയ ബസ് സ്റ്റാന്‍ഡിലേക്ക് നടന്നു. പോസ്റ്റോഫീസ് റോഡിലൂടെ ബസ്‌സ്റ്റാന്‍ഡിലേക്ക് കയറുമ്പോള്‍ ജ്യൂസ്കടയുടെ വശത്തുകൂടിയുള്ള ഹോട്ടലിലേക്കുള്ള ഗോവേണിപ്പടിയുടെ താഴെ നിന്ന് ഒരു കുഞ്ഞ് കരയുന്നു. രണ്ട് രണ്ടരവയസ് പ്രായമുള്ള കുഞ്ഞ്. അതിന്റെ കൈയ്യില്‍ എന്തോ ഒരു കളിപ്പാട്ടം. ഗോവേണിപ്പടിയുടെ താഴെ നിന്ന് ഒരു വൃദ്ധ ആ കുഞ്ഞിന്റെ കരച്ചില്‍ മാറ്റാന്‍ ശ്രമിക്കുന്നുണ്ട്. കുഞ്ഞ് കരച്ചില്‍ നിര്‍ത്തുന്ന ലക്ഷണം ഇല്ല. ഞാനല്പം മാറി ആ വൃദ്ധയും കുഞ്ഞിനേയും നോക്കി നിന്നു.

ഞാനങ്ങനെ അവരെ നോക്കി നില്‍ക്കുമ്പോള്‍ എന്നെ കടന്ന് പോയ ഒരു സ്ത്രിയെ ഞാന്‍ ശ്രദ്ധിച്ചു. അനുപമ തീയേറ്ററിന്റെ മുന്നില്‍ നിന്ന് ഒരുത്തന്റെ കൂടെ ഓട്ടോയില്‍ കയറി പോയ ആ സ്ത്രി. അവള്‍ ആ ഗോവേണിപ്പടിയുടെ അടുത്തു ചെന്ന് കരയുന്ന കുഞ്ഞിനെ വാരിയെടുത്തു. ആ ഗോവേണിപ്പടിയിലേക്ക് കുഞ്ഞിനേയും മടിയില്‍ വെച്ച് ഇരുന്നിട്ട് മാറിനു കുറകേ കിടന്ന സാരി മാറ്റി ബ്ലൌസിന്റെ ഹുക്കുകള്‍ വിടുവിച്ച് മുല ഞെട്ട് ആ കുഞ്ഞിന്റെ വായിലേക്ക് വെച്ചു. ആ അമ്മയുടെ മാറിന്റെ ചൂടില്‍ ആ കുഞ്ഞ് മുലപ്പാല്‍ വലിച്ചു കുടിച്ചു.


ജീവിതം 3 : വായിച്ചെടുക്കാന്‍ പറ്റാത്ത മനസ്

ഒരു മനുഷ്യന്റെ മനസ് ഒരിക്കലും മറ്റൊരാള്‍ക്കും വായിച്ചെടുക്കാന്‍ പറ്റില്ലന്ന് തോന്നുന്നു. മനസിലുള്ളിലെ വികാരങ്ങളെയും അവസ്ഥയേയും പലരും ഒരു മൂടുപടം കൊണ്ട് മൂടിയാണ് ജീവിക്കുന്നത്. ഉള്ളിലെ സങ്കടകടലിലെ കോളിളക്കം മറ്റാരും അറിയാതിരിക്കാന്‍ ചിലര്‍ ചുണ്ടില്‍ പുഞ്ചിരി എപ്പോഴും നിലനിര്‍ത്തുന്നു. ചിലര്‍ക്ക് ഉള്ളിലെ സ്നേഹം പ്രകടിപ്പിക്കാന്‍ ജീവിതകാലത്ത് കഴിയാതെ വരുന്നു. .....

ഒരു ഭാര്യയും ഭര്‍ത്താവും അവര്‍ക്ക് ഒരു മകള്‍. വിവാഹം കഴിഞ്ഞ് അഞ്ചാറു വര്‍ഷത്തിനകം അവര്‍ രണ്ടു വീടുകളിലായി താമസം. ചില നിസാര പ്രശ്നങ്ങളുടെ പേരിലായിരുന്നു അവരുടെ പിരിയല്‍.മകള്‍ക്ക് നാലോ അഞ്ചോ വയസുള്ളപ്പോഴായിരുന്നു അവരുടെ വേര്‍‌പിരിയല്‍ .മകളെ അമ്മ തന്റെ വീട്ടിലേക്ക് കൊണ്ടു പോയി. രണ്ടു പേരും രണ്ടാമത് വിവാഹംകഴിച്ചില്ല. രണ്ടു പേരേയും രണ്ടു കൂട്ടരുടേയും ബന്ധുക്കള്‍ രണ്ടാമതൊരു വിവാഹത്തിന് നിര്‍ബന്ധിച്ചു എങ്കിലും രണ്ടു പേരും മറ്റൊരു വിവാഹത്തിന് സമ്മതിച്ചില്ല. മകളുടെ വിവാഹം ഒക്കെ ഉറപ്പിച്ച് കഴിഞ്ഞപ്പോള്‍ മകളെകൊണ്ട് അപ്പനെ അമ്മ വിളിപ്പിച്ചു. ആ അപ്പന്‍ പരാതിയോ പരിഭവമോ ഒന്നും ഇല്ലാതെ ഒരപ്പന്റെ സ്ഥാനത്തു നിന്നുതന്നെ ആ മകളുടെ വിവാഹം നടത്തി.

മകള്‍ ഭര്‍ത്താവിനോടൊപ്പം കേരളത്തിനു വെളിയിലേക്ക് പോയപ്പോള്‍ അമ്മയേയും കൊണ്ടു പോയി.
രണ്ടു വര്‍ഷത്തിനു മുമ്പ് ......
ഒരു ദിവസം അപ്പനെത്തേടി മകളുടെ ഫോണ്‍ എത്തി. അമ്മയ്ക്ക് തീരെ വയ്യാതായി എന്നായിരുന്നു ഫോണ്‍. ഞാന്‍ രണ്ടു ദിവസത്തിനകം എത്താം എന്ന് ആ അപ്പന്‍ മകളോട് പറഞ്ഞു. പിറ്റേന്ന് വീണ്ടും മകളുടെ ഫോണ്‍.
“അമ്മ മരിച്ചു. മൃതശരീരം നാട്ടില്‍ കൊണ്ടു വന്ന് അടക്കിക്കോട്ടേ...”
അയാള്‍ ഒരു മൂളലില്‍ സമ്മതം നല്‍കി.
“അമ്മ അങ്ങനെ പറഞ്ഞിരുന്നല്ലേ?” അയാള്‍ ചോദിച്ചു.
“ഉം...” അവള്‍.

പിറ്റേന്ന് മൃതശരീരം നാട്ടില്‍ എത്തി. അയാള്‍ മകളെ അകത്തേക്ക് വിളിച്ചു അലമാരയില്‍ നിന്ന് ഒരു സാരി എടുത്തു കൊടുത്തു.
“നിന്റെ അമ്മ പിണങ്ങി പോയതിനു ശേഷമുള്ള ഞങ്ങളുടെ ആദ്യ വിവാഹ വാര്‍ഷകത്തിനു വാങ്ങിയ സാരിയാ ഇത്. അവള്‍ എന്നെങ്കിലും തിരിച്ചു വരുമ്പോള്‍ അവള്‍ക്ക് കൊടുക്കണമെന്ന് കരുതി സൂക്ഷിച്ച് വെച്ചിരുന്നതാ.അവളീ സാരി ഉടുത്ത് എന്റെ കൂടെ പള്ളിയില്‍ പോകുന്നത് ഞാന്‍ പലപ്പോഴും സ്വപ്നം കണ്ടതാ... മോള്‍ ഈ സാരി അമ്മയെ പുതപ്പിക്കണം....” അയാള്‍ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞു.

ആ അമ്മയുടെ മൃതശരീരം പള്ളിയിലേക്ക് കൊണ്ടു പോയത് ആ സാരി പുതപ്പിച്ചായിരുന്നു


ജീവിതം 4 : ഒരു ലൈംഗിക തൊഴിലാളി ജനിക്കുന്നു
എനിക്ക് ആ പെണ്‍കുട്ടിയെ ചെറുപ്പം മുതലേ അറിയാം. യു‌പി സ്കൂളില്‍ എന്റെ ക്ലാസില്‍ ആണോ അത് പഠിച്ചതെന്ന് ഞാനിപ്പോള്‍ ഓര്‍ക്കുന്നില്ല. ഹൈസ്ക്കൂള്‍ ക്ലാസില്‍ അവള്‍ എന്റെ ക്ലാസില്‍ തന്നെ ആയിരുന്നു. ഒരു സാധാരണ പെണ്‍കുട്ടി.അവളെ നാട്ടിലെ പിള്ളാര് ഒരു സിനിമാ നടിയുടെ പേരായിരുന്നു വിളിച്ചിരുന്നത്. അവളുടെ ആകാരം കൊണ്ടോ മറ്റ് എതെങ്കിലും പ്രത്യകതകള്‍ കൊണ്ടോ ആയിരിക്കണം അവര്‍ അവളെ അങ്ങനെ വിളിച്ചത് .ഓട്ടത്തിലും ചാട്ടത്തിലും ഒക്കെ സമ്മാനം വാങ്ങിച്ചിരുന്നതുകൊണ്ടായിരിക്കാം ഒരു പക്ഷേ ആ പെണ്‍കുട്ടിയെ ശ്രദ്ധിച്ചിരുന്നത്. അവളുടെ വീട് യു‌പി സ്കൂളിന് അടുത്തായിരുന്നു. ഹൈസ്ക്കൂളില്‍ പഠിക്കുമ്പോള്‍ ആ കുട്ടിയും ഞങ്ങളുടേ ഒക്കെ കൂടെ ആയിരുന്നു പാട വരമ്പത്തൂടെ വന്നു കൊണ്ടിരുന്നത്.

പത്താം ക്ലാസില്‍ പഠിച്ചു കൊണ്ടിരുന്നപ്പോള്‍ ആ കുട്ടി ഇടയ്ക്കിടയ്ക്ക് ക്ലാസില്‍ വരാതിരിക്കും. രണ്ടു മൂന്നും ദിവസം കഴിയുമ്പോള്‍ വീണ്ടും വരും. എവിടെ പോയന്നോ എവിടേക്ക് പോയന്നോ ആരെങ്കിലും ചോദിച്ചാല്‍ എന്തെങ്കിലും ഒക്കെ പറയും. പത്തം ക്ലാസിലെ മോഡല്‍ പരീക്ഷ കഴിഞ്ഞിട്ട് ഒരാഴ്ചത്തേക്ക് ആ പെണ്‍കുട്ടി ക്ലാസില്‍ വന്നില്ല. കുറെ ദിവസം കഴിഞ്ഞപ്പോള്‍ ചില അദ്ധ്യാപകര്‍ ക്ലാസിലെ ചില്‍ അകുട്ടികളെ വിളിച്ച് ആ കുട്ടിയെക്കുറിച്ച് ചിലതൊക്കെ ചോദിച്ചു. ആ പെണ്‍കുട്ടിയെ കാണാനില്ലന്ന് . ആ കുട്ടി എവിടേക്ക് പോയന്ന് ആര്‍ക്കും അറിയില്ല.

ഒന്നു രണ്ടു ദിവസം കൂടി കഴിഞ്ഞപ്പോള്‍ കുറേ കുട്ടികള്‍ റോഡില്‍ നിന്നപ്പോള്‍ രണ്ട് മൂന്ന് ആള്‍ക്കാര്‍ വണ്ടിയില്‍ എത്തി അവളെക്കുറിച്ച് ചോദിച്ചു. അവള്‍ ക്ലാസില്‍ വരാറില്ലന്ന് അവര്‍ പറഞ്ഞു.
“അവള്‍ വരുമ്പോള്‍ പറഞ്ഞേക്ക് ഞങ്ങളുടെ അടുത്ത് അവള്‍ വന്നില്ലങ്കില്‍ അവളുടെ തുണിയില്ലാത്ത പടം ഞങ്ങളുടെ കൈയ്യിലുണ്ട്. അത് എല്ലായിടത്തും കൊണ്ടു പോയി ഒട്ടിച്ചു വെയ്ക്കുമെന്ന്”. വന്നവര്‍ ആരന്നോ അവരെന്തിനാണ് ആ പെണ്‍‌കുട്ടിയെ തിരക്കുന്നതെന്നോ ആ കുട്ടിയുടെ ഫോട്ടോ എങ്ങനെ അവരുടെ കൈയ്യില്‍ കിട്ടിയന്നോ ഒന്നും ആര്‍ക്കും അറിയില്ലായിരുന്നു. ആ കുട്ടികള്‍ സാറുന്മാരോട് ഈ വിവരം പറയുകയും ചെയ്തു.

പിന്നീട് ആ പെണ്‍കുട്ടിയെക്കുറിച്ച് കുറെക്കാലത്തേക്ക് ഒന്നും കേട്ടില്ല. കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ട് ഞാന്‍ ആ പെണ്‍‌കുട്ടിയെ പത്തനം‌തിട്ടയില്‍ വെച്ച് കണ്ടു. അന്നവളുടെ കൈയ്യില്‍ ഒരു കുഞ്ഞ് ഇരിപ്പുണ്ടായിരുന്നു. ഞാന്‍ നാട്ടിലെത്തിയിട്ട് പിള്ളാരോട് അവളെക്കുറിച്ച് ചോദിച്ചു. അവരാണ് അവളെക്കുറിച്ച് പറഞ്ഞത്....

അവള്‍ സുഖം തേടി എത്തുന്നവരുടെ കൂടെ അവര്‍ നല്‍കുന്ന കാശിന് അവര്‍ക്ക് സുഖം നല്‍കാനായി പോയി. ഒരിക്കല്‍ വഴി തെറ്റിയാല്‍ പിന്നീടൊരിക്കലും ഒരു പെണ്ണിന് തിരിച്ച് കയറാന്‍ പറ്റില്ലല്ലോ? അവളേ വഴി തെറ്റിച്ചിവര്‍ തല്‍ ഉയര്‍ത്തി നടക്കുമ്പോള്‍ പകല്‍ വെളിച്ചത്തില്‍ ആ മാന്യന്മാരുടെ വാക്കുകള്‍ കേട്ട് അവള്‍ തല കുനിച്ചു നടന്നു. ഇരുട്ടിലും ആ മാന്യന്മാരുടെ വാക്കുകള്‍ കേട്ട് തലകുനിക്കേണ്ടി വന്നു. പക്ഷേ ആ ഇരുട്ടത്തെ വാക്കുകള്‍ കേള്‍ക്കുന്ന അവള്‍ക്ക് അവര്‍ പച്ച നോട്ടുകള്‍ നല്‍കി. .അവളുടെ അമ്മ വേറെ ഒരുത്തന്റെ ഭാര്യയെപ്പോലെ കഴിയുകയായിരുന്നു. അച്‌ഛനാണങ്കില്‍ മദ്യപാനി. അയാളിപ്പോള്‍ എവിടാണന്ന് ആര്‍ക്കും അറിയില്ല. അവള്‍ക്ക് ഒരു അനുജത്തി ഉണ്ടായിരുന്നു. അവളെ അവളുടെ വീട്ടില്‍ നിന്ന് പോലീസ് അറസ്റ്റു ചെയ്തു കൊണ്ടു പോയി. കേസ് വ്യഭിചാര കുറ്റം. അതോടെ നാട്ടുകാര്‍ അവരെ അവിടേക്ക് കയറ്റാതായി.

മറ്റുള്ളവര്‍ക്ക് സ്വന്തം ശരീരം നല്‍കുന്നതിനിടയില്‍ ആരോ അവളില്‍ പുതു ജീവന്റെ ബീജം നിക്ഷേപിച്ചു. അപ്പന്‍ ആരാണന്ന് അറിയാത്ത അതോ ആരാണന്ന് അറിയാമായിരുന്നിട്ടും അവള്‍ പറയാത്തതാണോ, ഒരു കുഞ്ഞിന് അവള്‍ ജന്മം നല്‍കി. ‘പിഴച്ചവള്‍‘(?) അങ്ങനെ നാടു വിട്ടൂ. അവള്‍ ആ കുഞ്ഞിനെ വളര്‍ത്തുന്നു.

ഞാന്‍ ആ പെണ്‍കുട്ടിയെ അവസാനമായി കണ്ടത്, കഴിഞ്ഞ നിയമ സഭാ ഇലക്ഷന്‍ ദിവസം ആയിരുന്നു. വോട്ട് ചെയ്യാനായി പോയപ്പോള്‍ നാട്ടിലേക്കൂള്ള സ്റ്റോപ്പില്‍ ഇറങ്ങിയപ്പോള്‍ ആ കുട്ടിയും അമ്മയും ഉണ്ടായിരുന്നു ആ ബസില്‍ നിന്ന് ഇറങ്ങാന്‍. അവള്‍ എന്നെ കണ്ട് ഒന്നു ചിരിച്ച് കാണിച്ചെങ്കിലും ആ കുട്ടിയുടെ രൂപം എന്റെ മനസില്‍ അങ്ങനെ ഒന്നു അല്ലായിരുന്നു എന്നുള്ളതുകൊണ്ട് ഒരു അപരിചതന്/അപരിചിതയ്ക്ക് നല്‍കുന്ന ചിരി നല്‍കി ഞാന്‍ നടന്നു. എന്നെ വിളിക്കാനായി എത്തിയവനോട് ഞാന്‍ ചോദിച്ചു , ആ കുട്ടി ഏതാണന്ന്. അവന്‍ ആ കുട്ടിയെ കുറിച്ച് പറഞ്ഞപ്പോഴാണ് വീണ്ടും അവളെക്കുറിച്ച് ചിന്തിച്ചത്.

ജീവിതത്തില്‍ വഴി പിഴച്ചവളായി മുദ്ര കുത്തപ്പെട്ട് മാറ്റപ്പെട്ട ആ പെണ്‍‌കുട്ടിയെ ഓര്‍ത്തെടുക്കാന്‍ പറ്റാതെപോയത് എന്റെ തെറ്റ്..... അവള്‍ എന്റെ ക്ലാസില്‍ പഠിച്ചതാണന്നും ഞങ്ങള്‍ ഒരുമിച്ച് പഠിച്ചതാണന്നും പറയാന്‍ ഞാന്‍ മടിക്കുന്നില്ല...

പ്രിയപ്പെട്ട പെണ്‍‌കുട്ടി നിന്നെ തിരിച്ചറിയാതിരുന്നത് എന്റെ തെറ്റാണ്. ഒരു പക്ഷേ എനിക്ക് നിന്നെ മനസിലായിരുന്നെങ്കിലും ഞാന്‍ നിന്നോട് സംസാരിക്കുമോ എന്ന് എനിക്കറിയില്ല....

എങ്കിലും പ്രിയ സുഹൃത്തേ, നമ്മള്‍ ഒരു ക്ലാസില്‍ പഠിച്ചവര്‍ തന്നെ ആണ് ആ സൌഹൃദം എപ്പോഴും കാണിക്കാന്‍ ഞാന്‍ ബാധ്യസ്ഥനുമാണ്...
നിന്നെ തിരിച്ചറിയാതെ പോയതില്‍ മാപ്പ്.....


Sunday, July 17, 2011

അഭിമുഖം : ഫാദര്‍ യൂദാ ചാമ്പത്തറ

(ഈ അഭിമുഖവും അഭിമുഖത്തിലുള്ളവരും സാങ്കല്പികം ആണ്. ആളുകള്‍ക്ക് ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ ആരോടെങ്കിലും സാമ്യം തോന്നുന്നുണ്ടങ്കില്‍ അതൊരു തോന്നല്‍ മാത്രമാണ്)
ഇന്റ‌ര്‍ പള്ളി യൂണിയന്‍ ട്രഷറര്‍ ഫാദര്‍ യൂദാ ചാമ്പത്തറയുമായി നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം

നമസ്ക്കാരം ഫാദര്‍. ഫാദറിനെ ഈ അഭിമുഖത്തിലേക്ക് സ്വാഗതം ചെയ്യുന്നു.
ആ സ്വാഗതം ഞാന്‍ വരവു വെച്ചിരിക്കുന്നു. എന്നോട് കര്‍ത്താവിന് നിരക്കാത്തതൊന്നും ചോദിക്കരുതെന്ന് ഞാന്‍ ആദ്യം തന്നെ ആവിശ്യപ്പെടുകയാണ്.

അങ്ങ് ഇന്റ‌ര്‍ പള്ളി യൂണിയന്‍ ട്രഷറര്‍ ആണല്ലോ.. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു പേര്.
അതായത് ഈ യൂണിയന്‍ എന്ന് പറഞ്ഞാല്‍ എന്താണന്ന് അറിയാമല്ലോ.. ഈ യൂണിയന്‍ എന്ന് പേര് കേട്ടാല്‍ ഒരുമാതിരി പെട്ടവരോക്കെ നമ്മളൊടൊന്നും ചോദിക്കാതെ നമ്മള്‍ പറയുന്നത് കേട്ട് നമ്മള്‍ ചോദിക്കുന്നത് തന്നിട്ടങ്ങ് പൊയ്‌ക്കോളും. അതുമാത്രവുമല്ല ഇപ്പോള്‍ ഞങ്ങള്‍ അച്ചന്മാര്‍ക്കും ബിഷപ്പുമാര്‍ക്കും അത്ര നല്ല സമയം അല്ലന്ന് അറിയാമല്ലോ.. കുഞ്ഞാടുകളൊക്കെ കന്നം തിരിവ് കാണിച്ചു തുടങ്ങി. പണ്ട് ഞങ്ങളൊന്നു വായിക്കും കുഞ്ഞാടുകള്‍ അതുകേട്ട് അനുസരിക്കുമായിരുന്നി. ഇപ്പോള്‍ അതൊക്കേ മാറി. ഞങ്ങളൊരു ഇടയ ലേഖനം ഇറക്കിയാല്‍ കുഞ്ഞാടുകള്‍ അതിനെ എതിര്‍ത്ത് രണ്ട് പത്ര പ്രസ്താവന ഇറക്കും. ഈ യൂണിയന്‍ എന്ന് പേരെങ്കിലും കേട്ടാന്‍ അവന്മാര്‍ അടങ്ങിക്കോളും എന്ന് ഞങ്ങള്‍ കരുതി, മാത്രവുമല്ല ഞങ്ങളുടെ അവകാശം നേടിയെടുക്കാന്‍ ഞങ്ങള്‍ക്കും ഒരു യൂണിയന്‍ ഒക്കെ ആവിശ്യമാണല്ലോ.

അപ്പോ ഒരു പക്ക യൂണിയന്‍ സെറ്റപ്പാണോ സംഘടന കൊണ്ട് ഉദ്ദേശിക്കുന്നത്.
പിന്നല്ലാതെ. ഇപ്പോള്‍ തന്നെ ഞങ്ങള്‍ കൂദാശകള്‍ അനുഷ്ഠിക്കുന്നതിന് വാങ്ങുന്നത് കൈക്കൂലി ആണന്ന് ചില കമ്യൂണിസ്റ്റുകാര്‍ പറയുന്നുണ്ട്. നമ്മളൊരു യൂണിയന്‍ ഉണ്ടാക്കി കഴിഞ്ഞാല്‍ ഇനി കൈക്കൂലിയുടെ പ്രശ്നം ഇല്ലല്ലോ. യൂണിയന്‍ വാങ്ങുന്ന കാശ് കൈക്കൂലി ആണന്ന് ഈ നാട്ടില്‍ ആരും പറയത്തില്ല. മാത്രവുമല്ല നമ്മളിപ്പോള്‍ ഒരിടത്ത് ഒരു പരിപാടിക്ക് വിളിച്ചിട്ട് ചെല്ലാന്‍ പറ്റിയില്ലങ്കിലും പിന്നീട് ചെല്ലുമ്പോള്‍ കിട്ടാനുള്ളത് കിട്ടും.

ഒരു നോക്കു കൂലി സെറ്റപ്പ്.
ആര്‍ക്കും എന്തും കരുതാം.

ഇപ്പോള്‍ പള്ളി യൂണിയനെക്കുറിച്ചുള്ള ഏറ്റവും വലിയ പരാതി വിദ്യാഭ്യാസ കച്ചവടത്തെക്കുറിച്ചാണല്ലോ. പൊയ്‌ക്കോണം കോളേജില്‍ ഇപ്പോള്‍ അഡ്‌മിഷനു വേണ്ടി ലക്ഷങ്ങള്‍ കോഴ വാങ്ങിയന്നുള്ള പരാതിയൊക്കെ ഉയര്‍ന്ന സാഹചര്യത്തില്‍ കച്ചവടത്തെക്കുറിച്ച് എന്താണ് അഭിപ്രായം.
ആ പൊയ്‌ക്കോണം കോളേജുകാര്‍ ഭയങ്കര മണ്ടന്മാരാണന്നേ.. അവന്മാര്‍ ഞങ്ങളുടെ യൂണിയനില്‍ ചേരാതെ വേറെ കുറേ പേരുടെ കൂടെ കൂടിയതിന്റെ ശിക്ഷയാ കിട്ടിയത്. കര്‍ത്താവ് തന്നെ പറഞ്ഞത് . വിശ്വാസം ഉണ്ടങ്കില്‍ ഈ മലയോട് ഇവിടെ നിന്ന് മാറി ദൂറെക്ക് പോകാന്‍ പറഞ്ഞാല്‍ ദൂരേക്ക് പോകുമെന്നാ. അങ്ങനെ വിശ്വസിക്കുന്ന ഞങ്ങളെ വിശ്വസിക്കാതെ അവരുടെ കൂടെ പോയില്ലേ.. എന്നിട്ടെന്തായി അവസാനം. പൊയ്‌ക്കോണം കാരുതമ്മില്‍ തല്ലായി. കാശ് കിട്ടാ‍ത്തവന്മാര്‍ കിട്ടിയവന്മാര്‍ക്കിട്ട് പാര വെച്ചു. കാശ് കിട്ടിയവന്മാര്‍ കിട്ടാത്തവന്മാര്‍ക്കിട്ട് കൈയ്യും വെച്ചു. കാശ് കിട്ടാത്തവന്മാരുടെ വാക്കുകേട്ട്  ഉണ്ണാന്‍ ചെന്ന ആഫ്രിക്കന്‍ നെറ്റുകാര്‍ക്കിട്ട് കാശ് കിട്ടിയവന്മാര്‍ കൈയ്യിലുള്ളത് കൊടുക്കുകയും ചെയ്തു.

താങ്കള്‍ പറഞ്ഞല്ലോ വിശ്വാസം ഉണ്ടങ്കില്‍ മലയോട് ദൂരേക്ക് പോകാന്‍ പറഞ്ഞാല്‍ പോകുമെന്ന്.. ശരിക്കും അങ്ങനെ പോകുമോ?
ഹഹഹഹഹ്.. പിന്നില്ലാതെ. ഇങ്ങനെ ദൂരേക്ക് ദൂരേക്ക് പറഞ്ഞു വിട്ടല്ലേ ഞങ്ങള്‍ ഇത്രയും നാള്‍ മെഡിക്കല്‍ കോളേജൊക്കെ നടത്തിയത്.

ആരെയാണ് ദൂരേക്ക് പറഞ്ഞ് വിട്ടത്. ഏജന്റുമാരെയാണോ.
അല്ലന്നേ. സര്‍ക്കാരിനെ ആണ് ഞങ്ങള്‍ ഇങ്ങനെ ദൂരേക്ക് ദൂരേക്ക് പറഞ്ഞ് വിട്ടത്. പണ്ട് ഒരു പുണ്യാളന്‍ ഏതാണ്ട് രണ്ട് സമം ഏതാണ്ട് ഒന്നു പറഞ്ഞ് വന്നു. ആ പുണ്യാളനെ ഞങ്ങള്‍ ആദ്യം ദൂരേക്ക് പറഞ്ഞു വിട്ടു. കണ്ടില്ലേ ഇപ്പോള്‍ അങ്ങ് ദൂരയാ. പിന്നെ വേറെ കുറെ ആള്‍ക്കാര്‍ വന്നു. അവരേയും ഞങ്ങള്‍ പറഞ്ഞു വിട്ടു. വേറെ കുറേ ആള്‍ക്കാര്‍ വന്നു. അവരെ ഞങ്ങള്‍ ഭരണത്തില്‍ നിന്ന് പറഞ്ഞു വിട്ടു. എല്ലാ വര്‍ഷവും സര്‍ക്കാരെന്ന് പറയുന്ന സാത്താന്‍ ഞങ്ങളേ പരീക്ഷിക്കാനായി സാശ്രയ നിയമം എന്നൊക്കെ പറഞ്ഞ് വരും. എല്ലാ വര്‍ഷവും ഈ സാത്താന്‍ വരുന്നത് ജൂണ്‍ ജൂലൈ മാസത്തിലാ. ഓഗസ്റ്റാകുമ്പോഴേക്കും കര്‍ത്താവിനുള്ളത് കര്‍ത്താവിനും സീസര്‍ക്കുള്ളത് സീസര്‍ക്കും കൊടുത്ത് ഓഗസ്റ്റ് ആകുമ്പോഴേക്കും ഞങ്ങളാ സാത്താനെ ദൂരേക്ക് പറഞ്ഞ് വിടും. വീണ്ടും അടുത്ത ജൂണ്‍ ആകുമ്പോഴേ അവര്‍ തിരിച്ചു വരൂ.. വീണ്ടൂം അവരെ ഞങ്ങള്‍ പറഞ്ഞു വിടൂം. ഇതെല്ലാം നടക്കുന്നത് ഞങ്ങളുടെ വിശ്വാസം കൊണ്ടാ. വിശ്വാസം അതല്ലേ എല്ലാം !!!!  മല പോലെ വരുന്ന സര്‍ക്കാര്‍ എലിപോലെ അല്ലേ തിരിച്ചു പോകുന്നത്

നിങ്ങള്‍ക്ക് സാമൂഹ്യനീതി നടപ്പാക്കാന്‍ ബാധ്യത ഇല്ലേ?
ഉണ്ട് .. എന്ന് കരുതി നാട്ടാരുടെ ബാധ്യത ഞങ്ങള്‍ ഏറ്റെടുക്കണോ? ഞങ്ങളെപ്പോലെ സാമൂഹിക നീതി നടപ്പാക്കുന്ന വേറെ ആരുണ്ട് ഈ സ്വാശ്രയ കച്ചവടത്തില്‍. ഏറ്റവും കൂടുതല്‍ കാശ് തരുന്നവന് ആദ്യം സീറ്റ് കൊടുക്കും. നൂറ് തരുന്നവനോടും പത്ത് തരുന്നവനോടും നമുക്ക് ഒരേ പോലെ പെരുമാറാന്‍ പറ്റുമോ? പത്ത് തരുന്നവനെ നൂറ് തരുന്നവന്റെ കൂടെ ഇരുത്താന്‍ പറ്റുമോ? പത്ത് തരുന്നവനെ നൂറ് തരുന്നവന്റെ കൂടെ ഇരുത്തുന്നതല്ല സാമൂഹിക നീതി. പത്ത് തരുന്നവനെ പത്തിന്റെ സ്ഥാനത്തും നൂറ് തരുന്നവനെ നൂറിന്റെ സ്ഥാനത്ത് ഇരുത്തുന്നതും ആണ് സാമൂഹിക നീതി. അല്ലാതെ പത്തു തരുന്നവനെ നൂറിന്റെ സീറ്റിലും നൂറ് തരുന്നവനെ പത്തിന്റെ സീറ്റിലും ഇരുത്തുന്നതല്ലെ സാമൂഹിക നീതി.

ഇടനിലക്കാരെ വെച്ച് കോളേജിലേക്ക് ആളെ പിടിക്കുന്നത് ശരിയാണൊ?
ഞങ്ങള്‍ കര്‍ത്താവ് പറയുന്നത് അനുസരിച്ച് ജീവിക്കുന്നവരാ. കര്‍ത്താവ് തന്നയാ പറഞ്ഞത് . എന്റെ പിന്നാലെ വരുവീന്‍ ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവര്‍ ആക്കാമെന്ന്. ഞങ്ങള്‍ എങ്ങനാ ആള്‍ക്കാരെ പിടിക്കാന്‍ പോകുന്നതെന്ന് കരുതിയാ പിള്ളാരെ പിടിക്കാന്‍ ആള്‍ക്കാരെ വിട്ടിരിക്കുന്നത്. ചെയ്യുന്ന ജോലിക്ക് ഞങ്ങള്‍ കാശും കൊടുക്കുന്നുണ്ട്. കര്‍ത്താവ് പിന്നേം പറഞ്ഞിട്ടുണ്ട്. കലപ്പയ്ക്ക് കൈ വെച്ചിട്ട് തിരിഞ്ഞു നോക്കരുതെന്ന്. ഏതായാലും ഞങ്ങള്‍ കോളേജ് തുടങ്ങി. ഇനി തിരിഞ്ഞു നോക്കുന്ന പ്രശ്നം ഇല്ല.

നിങ്ങള്‍ ആത്മീയ കാര്യങ്ങള്‍ നോക്കാതെ കച്ചവടം നടത്തുവാണന്ന് പലര്‍ക്കും പരാതി ഉണ്ടല്ലോ?
പരാതി എല്ലാവരും പറയും. അതില്‍ കാര്യമാക്കേണ്ടതില്ല. ഏതായാലും കുഞ്ഞാടുകളുടെ ഒരു ആത്മീയ കാര്യത്തിനും ഒരു മുടക്കവും വന്നിട്ടില്ല. ഉദാഹരണത്തിന് ആ കിഴക്കേപറമ്പിലെ മത്തായി മാപ്പിള മരിച്ചു. അവരെന്നോട് പറഞ്ഞ് ശനിയാഴച ശവം അടക്കണമെന്ന്. ശനിയാഴ്ച എനിക്ക് കോളെജില്‍ മീറ്റിംങ്ങ് ഉണ്ടായിരുന്നു. അതുകൊണ്ട് ഞാന്‍ പറഞ്ഞു ശവമടക്ക് ശനിയാഴ്ച ഒക്കില്ല ഞായറാഴ്ച നടത്താമന്ന്. ആ വറീതിന്റെ മോന്റെ കല്യാണം തിങ്കളാഴ്ച നടത്തണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ സമ്മതിച്ചില്ല. തിങ്കളാഴ്ച എല്‍‌കെ‌ജി പിള്ളാരുടെ ഇന്റ്‌ര്‍‌വ്യൂ വെച്ച്രുന്ന ദിവസമാ. അതുകൊണ്ട് ആ കല്യാണം ഞായറാഴ്ച ആക്കി. നമ്മളു തന്നെ എല്ലാം നടത്തണമെന്നാ കര്‍ത്താവിന്റെ വിധി. 

(ആത്മഗതം) : അങ്ങയെപ്പോലെയുള്ളവരെ സഹിക്കണമെന്നുള്ളത് ഞങ്ങളുടെ വിധിയും.
നിങ്ങളുടെ യൂണിയനില്‍ പെട്ട കോളേജുകളില്‍ പ്രവേശനത്തിന് കൈക്കൂലി വാങ്ങുന്നുണ്ടോ?
അതൊക്കെ പാപമാണ്. ഇനി ആരെങ്കിലും സംഭാവനയായിട്ട് ഇരുപതോ മുപ്പതോ അമ്പതോ ലക്ഷം തന്നാല്‍ ഞങ്ങളത് വേണ്ടാന്ന് പറയുകയും ഇല്ല. ആരുടേയും മനസ് വേദനിപ്പിക്കുന്നത് ഞങ്ങള്‍ക്ക് ഇഷ്ടമല്ല.

നിങ്ങളുടെ സഭയിലെ പിള്ളാര്‍ സഭാ സ്കൂളില്‍ തന്നെ പഠിക്കണമെന്നുള്ള ഇടയ ലേഖനത്തെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ?
അങ്ങനെ പറയുന്നതില്‍ എന്താണ് തെറ്റ്. ഏതായാലും ഞങ്ങള്‍ ഇഷ്ടം പോലെ സ്കൂളും കോളേജും ഉണ്ടാക്കി ഇട്ടിട്ടൂണ്ട്. പിള്‍ലാരെ പ്ലേ സ്കൂളില്‍ ചേര്‍ത്ത് കഴിഞ്ഞിട്ട് വര്‍ഷാവര്‍ഷാദ്യം കാശ് എത്തിച്ചാല്‍ പിള്ളാരെ എന്‍‌ഞ്ചിനീയറോ ഡോക്‍ടറോ ഒക്കെ ആക്കി ഇരുപതുവര്‍ഷം കഴിഞ്ഞ് ഇറക്കി വിടും. മാതാപിതാക്കള്‍ ഒന്നും അറിയേണ്ട കാര്യമേ ഇല്ല. നമ്മള്‍ ഈ കണ്ട സ്ഥാപനങ്ങള്‍ ഓകെ ഉണ്ടാക്കിയിട്ടിട്ട് ഈ യൂണിയനില്‍ പെട്ട പിള്ളാര് വേറെ എവിടെങ്കിലും ഒക്കെ പോയി പടിച്ചാല്‍ നഷ്ടം ആര്‍ക്കാ? ഞങ്ങള്‍ക്ക് തന്നെ.. നമുക്ക് കിട്ടാനുള്ള കാശ് എന്തിനാ വേറെ ആര്‍ക്കെങ്കിലും ഒക്കെ കൊണ്ടു പോയി കൊടുക്കുന്നത്?

ഇങ്ങനെ കാശ് വാങ്ങി അഡ്‌മിഷന്‍ വാങ്ങി പഠിച്ചിറക്കുന്നവര്‍ക്ക് സമൂഹത്തോട് എന്തെങ്കിലും പ്രതിബദ്ധത ഉണ്ടാവുമോ?
ഏതായാലും വാങ്ങുന്ന കാശിന് ഞങ്ങള്‍ക്ക് പ്രതിബദ്ധത ഉണ്ടാവും.. തല്ലി പഠിപ്പിച്ചാണങ്കിലും ഞങ്ങള്‍ അവരെ എല്ലാം കോളെജിന് പുറത്തിറക്കിയിരിക്കും. പിന്നെ അവര്‍ തീരുമാനിക്കും ആരോടാ പ്രതിബദ്ധത വേണ്ടതെന്ന്.. കാശ് മുടക്കിയ വീട്ടുകാരോടോ മരുന്നു കമ്പ്നിക്കാരോടോ ശവപ്പെട്ടിക്കടക്കാരനോടോ മൊബൈല്‍ മോര്‍ച്ചറിക്കാരനോടോ ഒക്കെ അവര്‍ക്ക് പ്രതിബദ്ധത ഉണ്ടാവും. ഇവരൊക്കയും സമൂഹത്തില്‍ പെട്ടവരാണല്ലോ. അതുകൊണ്ട് തീര്‍ച്ചയായും ഞങ്ങളുടെ കോളേജില്‍ നിന്ന് പഠിച്ചിറങ്ങുന്നവര്‍ക്ക് സാമൂഹിക പ്രതിബദ്ധത ഉണ്ടാവും. ഞങ്ങളുടേത് ഒരു മിഷന്‍ പ്രവര്‍ത്തനമാണ്.

ഇപ്പോള്‍ യൂണിയനില്‍ പെട്ടവര്‍ നടത്തുന്നത് മിഷന്‍ പ്രവര്‍ത്തനം ആണോ?
മിഷനെക്കാള്‍ വലുത് വിഷനാണ്. വിഷന്‍ 2020 എന്ന ഒരു പദ്ധതി തന്നെ ഞങ്ങള്‍ക്കുണ്ട്. 2020 ആകുമ്പോഴേക്കും കേരളത്തിലെ എല്ലാ പഞ്ചായത്തിലും ഒരു മെഡിക്കല്‍ / എന്‍‌ഞ്ചനീയറിംഗ് കോളേജുകള്‍ സ്ഥാപിച്ച് കുട്ടികള്‍ക്ക് തങ്ങളുടെ പഞ്ചായത്തുകളില്‍ തന്നെ തുടര്‍ പഠനം നടത്താനുള്ള സാഹചര്യം ഉണ്ടാക്കുക എന്നുള്ളതാണ് ഞങ്ങളുടെ വിഷന്‍. പിന്നെ ഇതിനിടയ്ക്ക് എപ്പോഴെങ്കിലും സമയം കിട്ടുവാണങ്കില്‍ മിഷന്‍ പ്രവര്‍ത്തനങ്ങളും ചെയ്യും. പിന്നെ സെന്‍‌ട്രലൈസഡ് ത്രി സ്റ്റാര്‍ വൃദ്ധസദനം ഞങ്ങളുടെ മിഷന്‍ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തി ഉടന്‍ തന്നെ ആരംഭിക്കുന്നുണ്ട്. മാസം പതിനഞ്ചായിരം രൂപ മാത്രമേ ഞങ്ങള്‍ ഈടാക്കാന്‍ ഉദ്ദേശിക്കുന്നുള്ളൂ.

ഈ സ്ഥാപനങ്ങള്‍ ആരംഭിക്കാനുള്ള മുടക്കു മുതലൊക്കെ എവിടെ നിന്നാണ്..
അതൊക്കെ ഞങ്ങളുടെ കുഞ്ഞാടുകള്‍ സംഭാവനായിട്ട് തരുന്നതാ.. ദൈവത്തിനുള്ളത് ദൈവത്തിനായി അവര്‍ നല്‍കുന്നു.

എന്നിട്ട് വിശ്വാസികളായ കുഞ്ഞാടുകളെ ആരേയും സ്ഥാപനങ്ങളുടെ ഭരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലല്ലോ..
ഫലം ഇച്ഛിക്കാതെ കര്‍മ്മം ചെയ്യണമെന്നാണല്ലോ പ്രമാണം. അതുകൊണ്ട് കുഞ്ഞാടുകള്‍ സംഭാവനകള്‍ നല്‍കുക എന്ന കര്‍മ്മം മാത്രം തത്ക്കാലം ചെയ്താല്‍ മതി. സ്കൂളും കോളേജും ഒക്കെ നടത്താന്‍ എന്നെപ്പോലുള്ളവര്‍ ഇവിടെയുണ്ട്. പിന്നെ ഈ കുഞ്ഞാടുകളെ ഇതിനകത്തേക്ക് വലിച്ചു കയറ്റിയാല്‍ തൊന്തരവാണ്. പൊയ്‌ക്കോണംക്കാര്‍ക്ക് പറ്റിയത് അതാ. കുഞ്ഞാടുകളേ പിടിച്ച് ആശുപത്രി ഭരണത്തില്‍ കയറ്റി. ഒരുത്തന്‍ കാശടിച്ചു മാറ്റുന്നത് വേറെ ഒരുത്തന് ഇഷ്‌ടപ്പെട്ടില്ല. ഇഷ്ടപ്പെടാത്തവന്‍ ലിസ്റ്റ് ചോര്‍ത്തി ചാനലുകാര്‍ക്ക് കൊടുത്തു. എന്നിട്ടടിയായി. അവസാനം കാശുമില്ല ലിസ്റ്റുമില്ല സീറ്റും ഇല്ല. അതുപോലെ സംഭവിക്കാതിരിക്കാനാണ് ഞങ്ങളുടെ യൂണിയനിലെ കോളേജ് ഭരിക്കാന്‍ ഞങ്ങളെപ്പോലുള്ളവര്‍ മതി എന്ന് തീരുമാനിച്ചത്.

ഇനി മുതല്‍ മെഡിക്കല്‍ കോളേജുകളും ഗവണമെന്റ് കോളേജുകളും സര്‍ക്കാര്‍ തന്നെ നടത്തിയാല്‍ മതി എന്ന് സര്‍ക്കാര്‍ ഒരു തീരുമാനം എടുക്കുന്നു എന്ന് കരുതുക. എന്തായിരിക്കും പ്രതികരണം.
സര്‍ക്കാര്‍ എന്തിന് അങ്ങനെ ചെയ്യണം. അതൊക്കെ ചെയ്യാന്‍ ഞങ്ങളെപ്പോലുള്ള സമുദായക്കാര്‍ ഇല്ലേ? സര്‍ക്കാരിന് കോളേജുകള്‍ തുടങ്ങാന്‍ ഉപയോഗിക്കുന്ന പണം പാവങ്ങള്‍ക്ക് വേണ്ടി വിതരണം ചെയ്തു കൂടേ.. ഇവിടെ എത്രയോ ആളുകള്‍ വീടും ഭക്ഷണവും ഇല്ലാതെ നരകിക്കുന്നു. അവര്‍ക്ക സഹായം ചെയ്തു കൂടേ സര്‍ക്കാരിന്.

നിങ്ങള്‍ക്കും അങ്ങനെ ചെയ്തു കൂടേ..
സര്‍ക്കാര്‍ പണം തന്നാല്‍ അത് ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് വലിയ സന്തോഷമേയുള്ളൂ..

താങ്കള്‍ യോഹന്നാന്റെ സുവിശേഷം 12 ആം അദ്ധ്യായം വായിച്ചിട്ടൂണ്ടോ... അതില്‍ താങ്കളെപോലുള്ളവരെക്കുറിച്ച് പറയുന്നുണ്ട്..
ഞാന്‍ നേരത്തെ പറഞ്ഞില്ലേ.. ബൈബിള്‍ അനുസരിച്ച് ജീവിക്കുന്നവരാ ഞങ്ങളെന്ന്. അതുകൊണ്ട് ബൈബിളില്‍ എഴുതിയിരിക്കുന്നത് പലതും ഞങ്ങളെക്കുറിച്ചാണന്ന് തോന്നും. എന്താണ് യോഹന്നാന്റെ സുവിശെഷം 12 ആം അദ്ധ്യായത്തില്‍ ഞങ്ങളെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.?

യോഹന്നാന്റെ സുവിശേഷം 12ന്റെ 6 ല്‍ പറയുന്നുണ്ട്. “ഇതു ദരിദ്രന്മാരെക്കുറിച്ചു വിചാരം ഉണ്ടായിട്ടല്ല, അവന്‍ കള്ളന്‍ ആക കൊണ്ടും പണസഞ്ചി തന്റെ പക്കല്‍ ആകയാല്‍ അതില്‍ ഇട്ടതു എടൂത്തു വന്നതുകൊണ്ടും അത്രേ പറഞ്ഞതു.“
നമ്മളെ വിളിച്ചു വരുത്തി കളിയാക്കുന്നോ?

നിങ്ങള്‍ എല്ലാവരും കൂടി മലയാളികളെ ഇട്ട് കളിയാക്കുന്നതിന് ഒരു കുഴപ്പവും ഇല്ലിയോ...?
താന്‍ നോക്കിക്കോ അടുത്ത മെത്രാന്‍ യോഗത്തില്‍ യോഹന്നാന്റെ 12 ആം അദ്ധ്യായം ബൈബിളില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനം എടുക്കും. തന്നെ പോലുള്ളവരെ അങ്ങനെ ഒരു പാഠം പഠിപ്പിക്കും.