Friday, December 17, 2010

മത്സ്യകന്യക സമര്‍പ്പിക്കുന്ന സങ്കടഹര്‍ജി

ഹര്‍ജിക്കാരി : ശംഖുമുഖം കടപ്പുറത്തേക്ക് നോക്കിക്കിടക്കുന്ന മത്സ്യകന്യക എന്നു വിളിക്കുന്ന സാഗരകന്യക.

വിഷയം : എന്റെ മുലകളെ വെറുതെ വിടണം

സങ്കട ഹര്‍ജി
തിരുവനന്തപുരം വിമാനത്താവളത്തിന്റെ സമീപം ശംഖുമുഖം കടപ്പുറത്തേക്ക് നോക്കിക്കിടക്കുന്ന മത്സ്യകന്യക എന്നു വിളിക്കുന്ന സാഗരകന്യക കേരളത്തിലെ ജനങ്ങള്‍ക്കു മുമ്പാകയും പ്രത്യേകിച്ച് ചില സ്ത്രി സംഘടനകളുടേയും മുമ്പാകെ സമര്‍പ്പിക്കുന്ന സങ്കട ഹര്‍ജി.

ജനങ്ങളേ/ സംഘടനക്കാരേ...
വളരെ വേദനയോടെയാണ് ഞാന്‍ ഈ സങ്കട ഹര്‍ജി നിങ്ങളുടെ മുമ്പാകെ അവതരിപ്പിക്കുന്നത്. എന്റെ കുടുംബത്തില്‍ പെട്ട ഒരു മൈസൂര്‍ മൈലാഞ്ചി ശില്പത്തിന്റെ മുലകള്‍ കൊച്ചി കുസാറ്റ് വളപ്പില്‍ ഛേദിച്ചതായി ആരക്കയോപറയുന്നത് ഞാന്‍ കേട്ടു. ആരക്കയോ എന്നല്ല രണ്ടു ദിവസം മുമ്പ് എന്റെ ഭംഗി ആസ്വദിക്കാന്‍ വന്നവരില്‍ ചിലര്‍ അടക്കിപ്പിടിച്ച് പറയുന്നത് ഞാന്‍ കേട്ടതാണ്. നിങ്ങള്‍ മലയാളികളുടെ ഇടയില്‍ ഇത്രയും നാളും ജീവിച്ചതുകൊണ്ട് കിട്ടിയ ഒരു ഗുണമാണ് മനുഷ്യര്‍ അടക്കിപ്പിടിച്ച് പറയുന്നത് ചെവി കൂര്‍പ്പിച്ച് കേള്‍ക്കുക എന്നുള്ളത്. അവരുടെ സംസാരത്തില്‍ നിന്ന് എനിക്ക് ഏകദേശം ഒരു വിവരം കിട്ടിയിട്ടുണ്ട്. കഴിഞ്ഞ രാത്രികളില്‍ ഞാന്‍ ഉറങ്ങിയിട്ടില്ല. ഉറങ്ങുമ്പോള്‍  ആരക്കയോ എന്റെ മുലകള്‍ കൂടം കൊണ്ട് തല്ലിത്തകര്‍ക്കുന്നതായി സ്വപ്നം കണ്ട് ഞാന്‍ ഞെട്ടി ഉണരുകയാണ്. നഗ്നത മറ യ്ക്കാനായി ആരക്കയോ എന്റെ ചുറ്റിലും ചെടികള്‍ നട്ടുപിടിപ്പിക്കുന്നതായി ഞാന്‍ സ്വ‌പ്നം കണ്ടു. ദുഃസ്വപനങ്ങളുടെ വേലിയേറ്റമായിരുന്നു കഴിഞ്ഞ രാത്രികള്‍. ഇനിയുള്ള രാത്രികള്‍ എനിക്ക് ദുഃസ്വപ്നങ്ങളുടേത് ആയിരിക്കും എന്ന് തോന്നുന്നു. ഉറങ്ങാതെ കണ്ണുതുറന്നിരുന്നാലും ആരക്കയോ എന്നെ തകര്‍ക്കാന്‍ വരുമെന്ന് എനിക്ക് തോന്നുന്നു. നെഞ്ചില്‍ കരിങ്കല്ലാണങ്കിലും ഇത്രയും നാളും നിങ്ങളോട് സഹവസിച്ച് കരിങ്കല്ലുകളില്‍ രക്തക്കുഴലുകള്‍ രൂപപ്പെട്ടുകഴിഞ്ഞു.

ഇന്നലെ ഒരാള്‍ എന്റെ തണലില്‍ വന്നിരുന്നു പത്രം വായിക്കുന്നത് ഞാന്‍ കേട്ടു. കുസാറ്റില്‍ വെട്ടിമുറിക്കപ്പെട്ട സാഗരകന്യകയുടെ മാറിടത്തില്‍ കലാപരമായ കഴിവു കാണീച്ച ശില്പി മുഖത്തിന്റെ കാര്യത്തില്‍ ഈ പ്രതിഭ കാണീച്ചില്ലന്നുള്ള രീതിയില്‍ പിവിസി റിപ്പോര്‍ട്ട് നല്‍കിയെന്നായിരുന്നു ആ വാര്‍ത്ത. മാറിടത്തിലെ കലാപരമായ കഴിവ് എന്നതുകൊണ്ട് എന്താണ് പിവിസി അര്‍ത്ഥമാക്കുന്നത്??? മാറിടം  ഉയര്‍ത്തി മലര്‍ന്നു കിടക്കുന്ന നിലയില്‍ നിര്‍മ്മിച്ച ശില്പത്തിനെതിരെ കുസാറ്റിലെ വനിതാ സംഘടന നല്‍കിയ പരാതിയെ തുടര്‍ന്നാണ് കുസാറ്റിലെ സാഗരകന്യകയ്ക്ക് മാറിടം നഷ്‌ടമായതെന്ന് ഞാന്‍ മനസിലാക്കുന്നു. ഉയര്‍ന്ന മാറിടം ആയിരുന്നു ആ വനിതകളുടെ പ്രശ്നം എന്ന് എനിക്ക് തോന്നുന്നു. ഒരു സ്ത്രി മലര്‍ന്നു കിടക്കൂമ്പോള്‍ മാറിടം ഉയര്‍ന്നല്ലേ നില്‍ക്കുന്നത്? ആ ശില്പം ആ സംഘടനയിലെ സ്ത്രിത്വത്തെ അപമാനിക്കുന്നതായി അവര്‍ക്കു തോന്നിയോ??? നിങ്ങള്‍ ടിവിയില്‍ കുത്തിയിരുന്നു കാണുന്ന കോമഡി ഷോകളില്‍ വേഷം കെട്ടിവരുന്ന സ്ത്രികഥാപാത്രങ്ങളുടെ മാറിടം ഈ സംഘടനയില്‍ പെട്ട സ്ത്രികള്‍ കാണുന്നില്ല എന്നുണ്ടോ? എന്തിന് വഴിവക്കുകളിലെ പോസറ്ററുകളും ഫ്ലകസുകളും ഇവര്‍ക്ക് അശ്ലീലമായി തോന്നുന്നില്ലേ?? പുരുഷന്മാരുടെ അടിവസ്ത്രത്തില്‍ വരെ സ്ത്രികളെ  ഉള്‍പ്പെടൂത്തിയിട്ടൂള്ള പരസ്യങ്ങള്‍ക്കെതിരെ ഈ സംഘടനകള്‍ ആര്‍ക്കെങ്കിലും പരാതികൊടൂത്തതായോ സമരം നടത്തിയതായോ ഞാന്‍ കേട്ടിട്ടില്ല.

അല്ലങ്കില്‍ തന്നെ ഞങ്ങള്‍ ശില്പങ്ങളോട് നിങ്ങള്‍ക്കൊക്കെ എന്തും ആകാമല്ലോ? കുസാറ്റില്‍ നശിപ്പിക്കപ്പെട്ടത് സ്ത്രിയുടെ നഗ്നശില്പമായതുകൊണ്ടാണ് ഇത് മാധ്യമ ശ്രദ്ധ നേടിയതെന്നും മൃഗങ്ങള്‍ ആയിരുന്നെങ്കില്‍ ഇത് വിവാദം ആവുമായിരുന്നില്ലന്നൊക്കെയും പിവിസിയുടെ റിപ്പോര്‍ട്ടില്‍ ഉണ്ടന്ന് കേട്ടു. മൃഗങ്ങള്‍ ടിപ്പറിടിച്ച് ചത്താല്‍ വാര്‍ത്ത പത്രത്തില്‍ വരാതിരിക്കുകയും മനുഷ്യന്‍ ടിപ്പറിടിച്ച് മരിച്ചാല്‍ വാര്‍ത്ത പത്രത്തില്‍ വരികയും ചെയ്യുന്ന ലോകത്ത് സ്ത്രി/പുരുഷ ശില്പങ്ങള്‍ മാധ്യമ ശ്രദ്ധനേടും എന്ന് പിവിസിക്ക് അറിയില്ലേ?? സാഗരകന്യക ശില്പം വെട്ടി നശിപ്പിച്ചത് ശരിയായില്ല എന്ന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ജനങ്ങളും ഒക്കെ പറഞ്ഞതായി ഞാന്‍ അറിഞ്ഞു. പിവിസിയുടെ റിപ്പോര്‍ട്ടിന്‍ മേല്‍ സംഭവങ്ങളേക്കൂറിച്ച് പഠിക്കാന്‍ ഒരു കമ്മറ്റിയെ ചുമതലപ്പെടൂത്തിയതായി കണ്ടു. ഈ പഠനം മറ്റാരെയെങ്കിലും ഏല്‍പ്പിക്കുകയും അവര്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ അവര്‍ക്ക് ഒരോ ഡോക്‍ടറേറ്റും കൂടി നല്‍കിയാല്‍ കൊള്ളാമായിരുന്നു. എന്താണ് അശ്ലീലം, എന്തെല്ലാമാണ് ഒരു ശില്പത്തിന്/പ്രതിമയ്ക്ക് വേണ്ടിയത്/വേണ്ടാത്തത് എന്നൊക്കെയുള്ള ഒരു റഫറന്‍സ് ആയി പിവിസിയുടെ ആ റിപ്പോര്‍ട്ട് വരും തലമുറയ്ക്ക് പഠിക്കാന്‍ നല്‍കാമായിരുന്നു.

ഞാനിനി എന്താണ് ചെയ്യേണ്ടത്.?? എനിക്കിവിടെ നിന്ന് ഓടിപ്പോകാന്‍ പറ്റില്ലല്ലോ!! എന്റെ നഗ്നമായ മാറിടം അശ്ലീലമാണന്ന് കരുതി ആരെങ്കിലും മുറിച്ചു കളഞ്ഞാല്‍ ... എനിക്കിനി ഉറങ്ങാന്‍ കഴിയുമെന്ന് തോന്നുന്നില്ല, ഇനി മുതല്‍ ഈ നാട്ടില്‍ സാരിയുടത്ത ശില്പങ്ങള്‍ മാത്രം മതി എന്ന് തീരുമാനം എടുക്കുന്ന നാളിലേക്കുള്ള ദൂരം വിദൂരമല്ലന്ന് തോന്നുന്നു.ഞാന്‍ ഒരു ജീന്‍സും ടിഷര്‍ട്ടും ഇട്ടു കിടന്നാല്‍ പ്രശ്നം തീരുമോ?? എങ്കില്‍ ഞാനതിനും തയ്യാറാണ്. എന്നെത്തന്നെ നശിപ്പിക്കണം എന്നുണ്ടങ്കില്‍ ദയവായി എന്നെ അംഗഭം‌ഗം വരുത്തരുത്. എന്നെ ഇളക്കി കടലിലേക്ക് എറിയുക. അംഗ‌ഭംഗം വന്ന് കിടക്കൂന്നതിലും നല്ലത് കടലില്‍ മുങ്ങിക്കിടക്കുന്നതാണ്. ഇതെന്റെ സങ്കടഹര്‍ജിയായി പരിഗണിച്ച് എന്നെ കടലില്‍ തള്ളാന്‍ കനിവുണ്ടാകണമെന്ന് എല്ലാവരോടും അപേക്ഷിക്കുന്നു.


വിഷാദത്തോടെ,
മത്സ്യകന്യക
ശംഖുമുഖം കടപ്പുറം

Wednesday, December 15, 2010

ക്രൈസ്തവ മെത്രാന്‍ സമതിക്കൊരു വിയോജനക്കുറിപ്പ്

ഇന്നലത്തെ(ഡിസംബര്‍ 14) മനോരമയുടെ അവസാന പേജില്‍ ഒരു വാര്‍ത്ത കണ്ടു. സര്‍ക്കാര്‍ നീക്കം ഒന്നിച്ചു ചെറുക്കും : ക്രൈസ്തവ മെത്രാന്‍ സമതി . ആ വാര്‍ത്തയിലെ ചില സൂചകങ്ങള്‍ക്കുള്ള വിയോജനം രേഖപ്പെടുത്തട്ടെ.

1. DYFI ആരംഭിച്ചിട്ടുള്ള മദ്യ വിരുദ്ധ പോരാട്ടത്തെ സമ്മേളനം പരോക്ഷമായി കുറ്റപ്പെടുത്തി.
ഈ കുറ്റപ്പെടുത്തലിനു കാരണമായി പറയുന്നത് മദ്യലഭ്യത വര്‍ദ്ധിപ്പിക്കുന്ന സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ആത്മാര്‍ത്ഥത് ഇല്ലന്നാണ്. ഭരിക്കുന്ന സര്‍ക്കാരിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ യുവജന സംഘടന ഒരു സാമൂഹിക വിവത്തിനെതിരെ പ്രതികരിക്കുന്നതില്‍ കുറ്റപ്പെടുത്തേണ്ട കാര്യമുണ്ടോ എന്നോ ഏതെങ്കിലും മെത്രാന്‍ ആ സമതിയോഗത്തില്‍ ചോദിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല. ഈ സമൂഹത്തില്‍ ജീവിക്കുന്ന ഒരാളെന്ന നിലയില്‍ അങ്ങനെ ഒരു കുറ്റപ്പെടുത്തലിന്റെ കാര്യമില്ല എന്നാണ് എനിക്ക് പറയാനുള്ളത്. കാരണം DYFI എന്ന സംഘടനയുടെ സ്ഥാനം കേരളത്തില്‍ എന്താണന്ന് അറിയാത്തവരല്ല ആരും. ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള ഒരു യുവജന സംഘടനയാണത്. ഒരു സമൂഹവിപത്തിനെതിരെ അവര്‍ പോരാട്ടം നടത്തുമ്പോള്‍ അവര്‍ക്ക് ധാര്‍മ്മികമായ ഒരു പിന്തുണ നല്‍കാന്‍ മദ്യത്തിനെതിരെ പോരാടൂന്ന എല്ലാവര്‍ക്കും കഴിയും. DYFI യോടൊന്നിച്ച് മദ്യ വിരുദ്ധ പോരാട്ടം നടത്താന്‍ സഭകളിലെ യുവജന സംഘടനകള്‍ക്ക് കഴിയില്ലേ??? ഒരു സാമൂഹിക വിപത്തിനെതിരെ പോരാടൂമ്പോള്‍ അതിലെ മതവും രാഷ്ട്രീയവും നോക്കേണ്ട കാര്യമില്ല.


2. തിരഞ്ഞെടുപ്പില്‍ വിശ്വാസികള്‍ എന്ത് നിലപാടു സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിക്കാന്‍ സഭാ‌നേതൃത്വത്തിനു അധികാരം ഉണ്ട്.
ഈ അധികാരം ആര് എപ്പോള്‍ എന്ന് നല്‍കി? ആത്മീയ കാര്യങ്ങളില്‍ വിശ്വാസികള്‍ വിശ്വാസികള്‍ എന്ത് നിലപാടു സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിക്കാന്‍ സഭാ‌നേതൃത്വത്തിനു അധികാരം ഉണ്ട് എന്ന് സമ്മതിക്കാമെങ്കിലും ഒരു സഭാവിശ്വാസി ആര്‍ക്ക് അല്ലങ്കില്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് നിര്‍ദ്ദേശിക്കാന്‍ ഒരു അധികാരവും ഇല്ല. ഇല്ലാത്ത അധികാരം തങ്ങള്‍ക്ക് ഉണ്ട് എന്ന് നടക്കുന്നെങ്കില്‍ അതിനാരും വില കല്പിക്കുകയും ഇല്ല. രാഷ്ട്രീയവും ആത്മീയവും സമാന്തരങ്ങളായ രണ്ട് കാര്യങ്ങളാണ്. മതത്തില്‍ രാഷ്ട്രീയം ഇടപെടൂന്നതും രാഷ്ട്രീയത്തില്‍ മതം ഇടപെടുന്നതും മതത്തിന്റെയും രാഷ്ട്രീയത്തിന്റേയും അപചയത്തിനു കാരണമാവും എന്നതില്‍ സംശയം ഇല്ല. ഒരു വ്യക്തിയുടെ സ്വന്തം ഇഷ്ടമാണ് അയാള്‍ ഏത് രാഷ്ട്രീയപാര്‍ട്ടിക്ക്/ഏത് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണം എന്നുള്ളത്.


3. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പില്‍ എന്തെങ്കിലും അപാകതയുണ്ടോ എന്ന് പരിശോധിച്ചാല്‍ മതി.

ഈ പ്രസ്താവനയ്ക്ക് ഉത്തരമായി ഒരു മറു ചോദ്യമാണ് ചോദിക്കേണ്ടത്. ക്രൈസ്തവ മെത്രാന്‍ സമതി വിശ്വാസികളുടെ ആത്മീയകാര്യങ്ങളില്‍/മതകാര്യങ്ങളില്‍ എന്തെങ്കിലും അപാകതയുണ്ടോ എന്ന് പരിശോധിച്ചാല്‍ പോരേ??? തിരഞ്ഞേടുപ്പ് പ്രഖ്യാപിക്കുന്നതുമുതല്‍ അതിന്റെ റിസല്‍ട്ട് പ്രഖ്യാപിക്കുന്നതുവരെയുള്ള നടപടികള്‍ കുറ്റമറ്റരീതിയില്‍ നടത്തേണ്ട ചുമതല തിരഞ്ഞെടുപ്പ് കമ്മീഷനുതന്നെയാണ്. ന്യാമമായ രീതിക്ക് വിരുദ്ധമായി മറ്റ് ഇടപെടലുകള്‍ ഉണ്ടാകുമ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടുന്നതില്‍ എന്താണ് തെറ്റ്. വിശ്വാസികള്‍ക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞതില്‍ തെറ്റില്ല എന്നാണ് മെത്രാസ് സമിതി പറയുന്നത്. അത് അംഗീകരിക്കുന്നു എന്നതന്നെ ഇരിക്കട്ടെ. ഒരു വാര്‍ഡ്/ മണ്ഡലത്തില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളായി കത്തോലിക്ക , ഓര്‍ത്തഡോക്സ് , യാക്കോബായ , മര്‍ത്തോമ്മാ , സി‌എസ്‌ഐ സഭകളിലെ വിശ്വാസികള്‍ ആണ് നില്‍ക്കുന്നതെന്ന് കരുതുക. ഇങ്ങനെ ഒരു അവ്സ്ഥയില്‍ ആര്‍ക്ക് വോട്ട് ചെയ്യാനായിരിക്കും മെത്രാസ് സമിതി/ഇടയലേഖനം പറയുന്നത്?? ഇങ്ങനെയൊരു അവസ്ഥയ്ക്കാണല്ലോ വര്‍ഗ്ഗീയത എന്ന് പറയുന്നത്. മതത്തിന്റെ പേരില്‍ വോട്ട് നേടാന്‍ നമ്മുടെ രാജ്യത്ത് നിയമം ഇല്ലാത്തിടത്തോളം കാലം മേല്‍‌പ്പറഞ്ഞ രീതിയിലുള്ള മത/സമുദായ സംഘടനകളുടെ ലേഖനങ്ങള്‍ നിയമ വിരുദ്ധം തന്നെയാണ്. ഇങ്ങനെയൊരു സ്ഥിതി വിശേഷം ഉണ്ടാവുമ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനങ്ങാപ്പാറ നയം സ്വീകരിക്കാന്‍ പാടില്ല.


4. യുഡി‌എഫിന്റെ വിജയം ഇടയലേഖനത്തിന്റെ വിജയമാണന്നുള്ള അഭിപ്രായം കെ‌സി‌ബി‌സിക്ക് ഇല്ല.
തിരഞ്ഞെടൂപ്പ ഫലം പുറത്ത് വന്നപ്പോള്‍ കെ‌സി‌ബി‌സിയുടെ വ്യക്താവായ സ്റ്റീഫന്‍ ആലത്തറ നടത്തിയ പ്രസ്താവനയ്ക്ക് കടകവിരുദ്ധമാണ് മുകളില്‍ പറഞ്ഞിരിക്കൂന്ന പ്രസ്താവന. യുഡി‌എഫ് വിജയം കത്തോലിക്കാ ബിഷപ്പുമാരുടെ ഇടയലേഖനത്തിന്റെ വിജയമാണെന്നായിരുന്നു സ്റ്റീഫന്‍ ആലത്തറയുടെ പ്രസ്‌താവന. അന്ന് ആ വ്യക്താവ് നടത്തിയ പ്രസ്ത്യാവന കെ‌സി‌ബി‌സിയുടെ അഭിപ്രായം അല്ലായിരുന്നു എന്ന് അന്നാരും പറഞ്ഞില്ലായിരുന്നു. രണ്ട് മാ‍സങ്ങള്‍ വേണ്ടിവന്നോ അത് മനസിലാക്കാന്‍ ???

Thursday, December 2, 2010

മൃതദേഹത്തോട് അനാദരവു കാട്ടുമ്പോള്‍

ഇന്നത്തെ (ഡിസംബര്‍ 02/2010) ഒട്ടുമിക്ക മലയാള പത്രങ്ങളിലെല്ലാം ഉള്ള വാര്‍ത്ത ഏതൊരു മനുഷ്യനേയും ദുഃഖിപ്പിക്കുന്ന ഒന്നാണ്. സഭാതര്‍ക്കം: മൃതദേഹവുമായി റോഡ് ഉപരോധിച്ചു  എന്ന വാര്‍ത്തയായിരുന്നു അത്. സഭാതര്‍ക്കങ്ങളുടെ ന്യായ അന്യായങ്ങളിലേക്ക് കടക്കുക എന്നുള്ളത് ഈ പൊസ്റ്റിന്റെ ലക്ഷ്യമല്ല എന്നുള്ളതുകൊണ്ട് ആ ഭാഗം ഒഴിവാക്കി ഈ സംഭവത്തോടുള്ള പ്രതികരണം കുറിക്കുന്നു.

ഈ വാര്‍ത്ത വന്ന പത്രങ്ങളിലെ ലിങ്ക് :: മാതൃഭൂമി   മംഗളം  കൌമുദി  മാധ്യമം   ദേശാഭിമാനി മനോരമ

ഓര്‍ത്തഡോക്സ് - യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം എന്തിന്റെ പേരിലാണങ്കിലും അത് സമൂഹത്തിലെ മറ്റുള്ളവരെ ബാധിക്കുന്ന രീതിയിലേക്ക് മാറാതെ നോക്കേണ്ടത് ആ സഭയുടെ നേതൃത്വത്തില്‍ ഉള്ളവരാണ്. ഈ സഭാ തര്‍ക്കത്തില്‍ ഈ സഭകളില്‍ പെട്ട ഭൂരിപക്ഷം പേര്‍ക്കും താല്‌പര്യം ഇല്ല എന്നുള്ളതാണ് സത്യം. കഴിഞ്ഞമാസം പരുമല പള്ളിയുടെ പേരിലാണ് ഓര്‍ത്തഡോക്സ് - യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടാന്‍ തയ്യാറെടുത്തതെങ്കില്‍ ഈ മാസം അതൊരു മൃതദേഹത്തിന്റെയും ശവസംസ്‌ക്കാരത്തിന്റേയും പേരിലാണന്ന് മാത്രം. ഇത് ആദ്യമായിട്ടില്ല ഇരു സഭാവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായി മൃതശരീരത്തെ വഴിയില്‍ വെച്ച് സമരം ചെയ്യുന്നത്. കുറേ വര്‍ഷങ്ങള്‍ക്കുമുമ്പ് ഇങ്ങനെയൊരു പ്രശ്നം ഉണ്ടായപ്പോള്‍ പൊലീസിന് ലാത്തിച്ചാര്‍ജ് പോലും നടത്തേണ്ടി വന്നിട്ടൂണ്ട്. വിവേകവും മനുഷ്യത്വവും മതത്തിന്റെ പേരില്‍ നശിപ്പിക്കുന്നത് നന്നല്ല.

ഒരു മനുഷ്യന്റെ ജീവനില്ലാത്ത ശരീരത്തോടെ അനാദരവ് കാണിക്കുന്നത് എന്തിന്റെ പേരിലാണങ്കിലും ശരിയല്ല. മൃതശരീരം അടക്കം ചെയ്യുമ്പോള്‍ മറുപക്ഷം കൂവി എന്നാണ് ഒരു പത്രത്തില്‍ വായിച്ചത്. അങ്ങനെ ഒരു സംഭവം നടന്നു എങ്കില്‍ അങ്ങനെ ചെയ്തവര്‍ കാണിച്ചത് ശുദ്ധ തന്തയില്ലാത്തരം ആണന്ന് പറയുന്നതില്‍ ലജ്ജിക്കുന്നില്ല. എന്തിനു വേണ്ടിയാണ് മൃതശരീരങ്ങളെ വെച്ച് ഇങ്ങനെ വിലപേശുകയും സമരം ചെയ്യുകയും ചെയ്യുന്നത്. ആര്‍ക്കെന്ത് നേടാന്‍ ? ആര്‍ക്കെന്ത് ലഭിക്കാന്‍ ???

നിന്റെ വഴിപാട് യാഗപീഠത്തില്‍ എത്തിക്കുമ്പോള്‍ നിന്റെനേരെ സഹോദരന് എന്തെങ്കിലും പരാതി ഉണ്ടങ്കില്‍ അവനോട് ആദ്യം ആ പരാതി പറഞ്ഞ് തീര്‍ത്തതിനുശേഷം വന്ന് വഴിപാട് കഴിക്കണം എന്നാണ് ക്രിസ്തു പഠിപ്പിച്ചത്. സഹോദരനോട് ഏഴല്ല ഏഴ് എഴുപതു വട്ടം ക്ഷമിക്കണം എന്നുമാണ്
ക്രിസ്തുപഠിപ്പിച്ചത്. ആ ക്രിസ്തുവിന്റെ പിന്‍‌ഗാമികള്‍ എന്നോ അനുയായികള്‍ എന്നോ പറയുന്നവര്‍ തന്നെയാണ് ഇങ്ങനെയുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്നത്. മറ്റുള്ള ജനങ്ങളുടെ ഇറ്റയിലും സമൂഹത്തിലും ഇവര്‍ നാണം കെടുത്തുന്നത് ക്രൈസ്തവതയെയാണ്,ഇവരാല്‍ അപമാനിക്കപ്പെടുന്നത് ക്രിസ്തുതന്നെയാണ്. വിശ്വാസപരമായ ഒരു തര്‍ക്കമല്ല ഓര്‍ത്തഡോക്സ് - യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ളത്.

കുറേ നാളുകള്‍ക്ക് മുമ്പുവരേയും ഏതെങ്കിലും കുടുംബങ്ങള്‍ പള്ളിയിലെക്ക് നല്‍കേണ്ട പണം നല്‍കാതിരുന്നാ‍ല്‍ ആ കുടുംബത്തിലെ ആരെങ്കിലും മരിച്ചാല്‍ ശവം അടക്കം ചെയ്യണമെങ്കില്‍ നല്‍കേണ്ട പണം പള്ളി ട്രസ്റ്റില്‍ അടച്ചതിനു ശേഷമേ മൃതശരീരം അടക്കം ചെയ്യുവായിരുന്നുള്ളൂ. മൃതശരീരത്തെവെച്ച് വിലപേശുന്നത് ശരിയല്ലന്നും മരിച്ചവന്റെ ബന്ധുക്കളെ വിളിച്ച് പണം ചോദിക്കുന്നതിലും ശരിയില്ലായ്മയും മനസിലാക്കി പല പള്ളികളിലും അടക്ക സമയത്ത് കുടിശ്ശിഖ ബലമായി വാങ്ങാറില്ല. മനുഷ്യനു വിദ്യാഭ്യാസവും അറിവും ഉയര്‍ന്നിട്ടും മൃതശരീരത്തോട് അനാദരവ് കാണിക്കുന്നതുപോലെയുള്ള സംഭവങ്ങള്‍ നമ്മുടെ കേരളത്തില്‍ നിന്ന് ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്നത് നന്നല്ല.

യാക്കോബായ വിഭാഗത്തില്‍ പെട്ട ചിന്നമ്മയുടെ മൃതശരീരം അടക്കാന്‍ വന്ന യാക്കോബായ പക്ഷത്തിനു മുന്നില്‍ സെമിത്തേരിയുടെ ഗെയ്റ്റ് ഓര്‍ത്തഡോക്സ് വിഭാഗം പൂട്ടിയതോടെ ആയിരുന്നത്രെ സംഘര്‍ഷം. ഇന്ന് പ്രതിസ്ഥാനത്ത് നാളെ ഓര്‍ത്തഡോക്സ് വിഭാഗം ആണങ്കില്‍ നാളെ പകരത്തിനുപകരം ചെയ്യുമ്പോള്‍ പ്രതിസ്ഥാനത്ത് യാക്കോബായ പക്ഷം ആയിരിക്കും. ഒക്‍ടോബര്‍ മാസത്തില്‍ സമാനമായ നടന്ന സംഭവത്തിന്റെ പ്രതിസ്ഥാനത്ത് യാക്കോബായ പക്ഷം ആയിരുന്നു. അന്ന് മുള്ളരിക്കോട് എന്ന സ്ഥലത്ത് ഓര്‍ത്തഡോക്സ് സഭയിലെ മത്തായി എന്ന ആളിന്റെ മൃതശരീരം സംസ്ക്കരിക്കുന്നതിന് കോടതിയുടെ ഉത്തരവ് വേണ്ടിവന്നു. കുറേ വര്‍ഷങ്ങള്‍ക്കുമുമ്പ് ശ്വമടക്ക് പ്രശ്നത്തില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ മൃതശരീരം അനാഥമായി റോഡില്‍ കിടന്നത് ഒരു ദിവസമാണ്.(എവിടെയായിരുന്നു ആ സംഭവം എന്ന് ഓര്‍ക്കുന്നില്ല). ഓര്‍ത്തഡോക്സ് പക്ഷക്കാരനായോ യാക്കൊബായ പക്ഷക്കാരനായോ ജനിച്ചതുകൊണ്ട് മാത്രം ഒരാള്‍ മരിച്ചു കഴിയുമ്പോള്‍ ഇങ്ങനെ അപമാനിക്കപ്പെടരരുത്.

യാക്കോബായ വിഭാഗം പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ചില വാര്‍ത്തകള്‍ :: ഒന്ന്   രണ്ട്

മരിച്ച ഒരാളുടെ ശവശരീരത്തോടു പോലും എന്തിനിങ്ങനെ അസഹിഷ്ണതയോടെ അക്രൈസ്തവമായി പെരുമാറുന്നു എന്ന് മനസിലാകുന്നില്ല. നിയമം നിയമത്തിന്റെ വഴിക്കൂടെ പോകട്ടെ എന്ന് പറയുന്നതോടൊപ്പം ചില മാനുഷികമായ കരുതലുകളും വിട്ടുവീഴചകളും സഭകളില്‍ നിന്ന് ഉണ്ടാകണം. മരണം എപ്പോള്‍ വെണമെങ്കിലും കടന്നുവരാം. സഭാതര്‍ക്കം തീര്‍ന്നിട്ടേ മരിക്കാവൂ എന്നു മനുഷ്യരായ നമുക്ക് ദൈവത്തോട് പറയാന്‍ പറ്റില്ലല്ലോ??? മൃതദേഹത്തോട് അനാദരവുകാണിക്കുന്ന ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഓര്‍ത്തഡോക്സ് - യാക്കോബായ സഭാ നേതൃത്വം കുടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

മനുഷ്യനായി ഭൂമിയില്‍ ജീവിക്കുമ്പോള്‍ മാനുഷികമായ ചില പരിഗണനകള്‍ സഹജീവികളോടു നല്‍കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. ചെയ്യാത്ത കുറ്റത്തിനു ശിക്ഷിക്കപ്പെടുന്നതിലും ക്രൂരമാണ്മരണശേഷം ജീവനില്ലാത്ത ശരീരത്തോട് ചെയ്യുന്ന അനാദരവ്. ഓര്‍ത്തഡോക്സ് / യാക്കൊബായ വിഭാഗത്തില്‍ ജനിച്ചു എന്നൊരു തെറ്റുകൊണ്ട് മാത്രം ഇനി ആരുടേയും മൃതശരീരങ്ങള്‍  വഴിവക്കിലും സെമിത്തേരിക്കു മുമ്പിലും കാത്തുകിടക്കാന്‍ പാടില്ല. മനുഷ്യന്‍ മനുഷ്യനാവുന്നത്  വിവേകപൂര്‍ണ്ണമായ പെരുമാറ്റത്തിലൂടെ യാണല്ലോ ..... ശത്രുവിനെ സ്‌നേഹിക്കാന്‍ പഠിപ്പിച്ച ക്രിസ്തുവിന്റെ അനുയായികള്‍ ഇനിയെങ്കിലും തെരുവില്‍ മൃതശരീരങ്ങളുമായി സമരം നടത്താന്‍ ഇടയാകരുത്.... കായം‌കുളത്ത് നടന്നത് ഇത്തരം സംഭവങ്ങളിലെ അവസാനത്തേത് ആയിരിക്കട്ടെ .നൂറ്റാണ്ടുകള്‍ക്കുമുമ്പ് യേശുദേവന്‍ യെരുശലേം ദേവാലയത്തില്‍ നടക്കുന്ന കൊള്ളരുതായമകള്‍ക്ക് എതിരെയാണ് ചാട്ടവാറെടുത്തത്. അന്ന് യേശുദേവന്‍ ദേവാലയത്തില്‍ നിന്ന് ചാട്ടകൊണ്ട് അടിച്ച് പുറത്താക്കിയത് ദേവാലയത്തില്‍ വില്‍ക്കുന്നവരേയും വാങ്ങുന്നവറെയും ആയിരുന്നു. ദേവാലയത്തെ വാണിഭശാല ആക്കരുതെന്ന് പറഞ്ഞായിരുന്നു അന്ന് യെശുദേവന്‍ ചാട്ടവാറെടുത്തതെങ്കില്‍ ഇനിയും യേശുദേവന്‍ വന്നാല് ‍(വരുമെന്നാണ് ക്രിസ്ത്യാനികളുടെ പ്രത്യാശ)  ചാട്ടവാറെടുക്കുന്നത് തന്റെ അനുയായികള്‍ നടത്തുന്ന ഇത്തരം കൊള്ളരുതായ്മകള്‍ക്കെതിരെ ആയിരിക്കും എന്നതില്‍ സംശയിക്കേണ്ട കാര്യമില്ല. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതെ നോക്കാന്‍ ഇരു സഭവിഭാഗങ്ങളുടേയും നേതൃത്വത്തിനു കഴിയും എന്ന് പ്രതീക്ഷിച്ചു കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.

ചിത്രങ്ങള്‍ :: മാതൃഭൂമിartmight

ഈ വിഷയത്തോട് അനുബന്ധിച്ച് വായിക്കാവുന്ന ഒരു കഥ :: വെറോനിക്ക

Thursday, November 25, 2010

ലീന അഗസ്റ്റിനെ കണ്ടവരുണ്ടോ?

കുറച്ചു ദിവസമായി ജ്യോതിസിന്റെ ഒരു പരസ്യം പത്രങ്ങളില്‍ കാണുന്നുണ്ട്. ആളെ കിട്ടി ഫോട്ടോ കിട്ടിയില്ല എന്ന് പറഞ്ഞ്. 10-11-2010 ല്‍ നടന്ന് വിന്‍‌വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം ജ്യോതിസ് വഴി ടിക്കറ്റ് എടുത്ത തൊടുപുഴക്കാരി ലീന അഗസ്റ്റില്‍ എന്ന ആള്‍ക്കാണന്നാ പരസ്യത്തില്‍ പറയുന്നത്. ലീന ഇതുവരെ ടിക്കറ്റ് കണ്ടിട്ടില്ല. കൈകൊണ്ട് തൊട്ടിട്ടില്ല എന്നൊക്കെ പരസ്യത്തില്‍ ഉണ്ട്. ടിക്കറ്റ് വാങ്ങിയതും സുക്ഷിച്ചു വെച്ചതും ഫലം നോക്കിയതും ഒക്കെ ജ്യോതിസ്സ് തന്നെ-ജ്യോതിസ്സ് മാത്രം എന്നും പരസ്യത്തില്‍ കാണാം.. 

 തൊടുപുഴക്കാരി ലീന അഗസ്റ്റിന്‍ ഈ ടിക്കറ്റ് കണ്ടിട്ടില്ലങ്കില്‍ അവര്‍ക്കെങ്ങനെ സമ്മാനം കിട്ടും.?? ഈ ടിക്കറ്റില്‍ തൊടാതെ അവര്‍ക്ക് സമ്മാനം കിട്ടുമോ?? ജ്യോതിസ്സു തന്നെ ലീന അഗസ്റ്റിനുവെണ്ടി ടിക്കറ്റ് ക്ലയിം ചെയ്തു എന്ന് കരുതിയാല്‍ തന്നെ ലീന അഗസ്റ്റിന്റെ ഫോട്ടോയ്ക്കെന്ത് ചെയ്തു???? പ്രൈസിന് അവകാശ്വാദം ഉന്നയിക്കുമ്പോള്‍ താഴെ പറയുന്നതുകൂടി ചെയ്യണമെന്നാ സര്‍ക്കാര്‍ പറയുന്നത് (http://lotterycms.keltron.org/index.php?option=com_content&view=article&id=12&Itemid=19)

Prize Claim
The prize-winner of a lottery shall surrender the prize-winning ticket within 30 days of the draw with all necessary documents. Prizes up to Rs. 1Lakh may beclaimed from the District Lottery Offices concerned. Prize winning tickets above Rs.1 Lakh shall be surrendered before the Director of State Lotteries after affixing the signature, name and address of the prize winner on the back side of the tickets with the following documents.

1A claim application along with a Photostat copy of both sides of the signed ticket, duly attested by a Gazetted Officer/Notary.

2.Two Passport size photographs of the prize-winner duly attested by a Gazetted Officer/Notary.

3.A receipt for the prize money in the prescribed form affixing a revenue stamp worth Rs.1/- with full address of the prize-winner.

4.If the prize winner is a minor, Guardianship certificate from a competent authority.

5.In case of joint claims, one of the prize-winners should be authorized to receive the prize money and a ‘Joint Declaration’ in stamp paper worth Rs. 50/- should be executed.

6.An attested photocopy of the PAN, if available/Voters ID Card/Driving License/Ration Card/Passport to prove the identity.

(http://www.kerala.gov.in/dept_lotaries/application.htm)

തൊടുപുഴക്കാരി ലീന അഗസ്റ്റിന്‍ താഴെക്കാണുന്ന രീതിയില്‍ ഒരു ഫോം പൂരിപ്പിച്ചു കൊടുത്തില്ലേ ഇതുവരെ

Letter of authorisation of the Prizewinner.

I here by request and authorise the Director of State Lotteries to pay the prize amount of the Lottery Ticket No……………..of………………….
Lottery to the ………………. Bank,Br………………on demand.For this purpose any discharge by the said Bank on my behalf shall constitute a valid one and irrecoverable from your side. Further I also affirm that this authorisation shall never be a revocable one.

Place:
Signature:
Date: Name & Address of
Prizewinner.


അല്ല ശരിക്കും ആര്‍ക്കാ ലോട്ടറി അടിച്ചത്??? ലീന അഗസ്റ്റിനോ ജ്യോതിസ്സിനോ???
 ലോട്ടറിയെക്കുറിച്ചും സമ്മാനഘടനേയും ക്കുറിച്ചും സമ്മാനം അടിച്ചാല്‍ സമ്മാനം ലഭിക്കുന്നതിന് അനുവര്‍ത്തിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഈ സൈറ്റുകളില്‍ നിന്ന് മനസിലാക്കാം
http://www.kerala.gov.in/dept_lotaries/
http://lotterycms.keltron.org/

Wednesday, October 20, 2010

അമ്പതു ശതമാനം സംവരണം ചൂതാട്ടമോ??

കഴിഞ്ഞ ആഴ്ച നാട്ടില്‍ പോയപ്പോള്‍ കുറേ സ്ഥലങ്ങളിലൂടെ സഞ്ചരിച്ചപ്പോള്‍ തിരഞ്ഞെടുപ്പ് പോസ്‌റ്ററുകള്‍ കാണാന്‍ ഇടയായി. എനിക്കറിയാവുന്ന, ഞാന്‍ സ്കൂളില്‍ പഠിക്കുന്ന സമയത്ത് ആ സ്കൂളില്‍ പഠിച്ച അഞ്ചാറു പെണ്‍കുട്ടികളുടെ പോ‌സ്‌റ്ററുകളും കണ്ടു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് അമ്പതു ശതമാനം സംവരണം ആക്കിയതിന്റെ പ്രതിഫലനമാണ് ആ പെണ്‍‌കുട്ടികളുടെ സ്ഥാനാര്‍ത്ഥിത്വം. ആ കുട്ടികള്‍ക്ക് ഇന്നുവരെ എന്തെങ്കിലും രാഷ്‌ട്രീയം ഉണ്ടതായിട്ടോ അവറ് ഏതെങ്കിലും രാഷ്‌ട്രീയ പാര്‍‌ട്ടികളില്‍ പ്രവര്‍ത്തിക്കുന്നതേയായി ഞാന്‍ അറിഞ്ഞിട്ടേ ഇല്ലേ. പക്ഷേ ഇന്നവര്‍ പഞ്ചായത്ത് ബ്ലോക്ക് തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികള്‍ ആണ്. ജയിച്ചുകഴിഞ്ഞാല്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ഇരുന്നു കൊണ്ട് നമ്മളെ ഭരിക്കേണ്ടിയവര്‍. പക്ഷേ അവര്‍ അധികാര കസേരയില്‍ ഇരിക്കുമെങ്കിലും ഭരണം മറ്റാരെങ്കിലും ആയിരിക്കുമോ എന്ന് ഉത്തരം നല്‍‌കേണ്ടത് അവരുടെ ഭരണത്തിന്റെ ദിനങ്ങളാണ്.

ഒരു രാഷ്‌ട്രീയ പാരമ്പര്യമോ, ജനസേവന പാരമ്പര്യമോ എന്തിന് നാലാള്‍ കൂടുന്നിടത്ത് പ്രത്യക്ഷപ്പെടാന്‍ തന്നെ മടിക്കുന്ന ആളുകളാണ് സ്ഥാനാര്‍ത്ഥികളായി നമ്മുടെ മുന്നില്‍ എത്തിയിരിക്കുന്ന പലരും. “എന്നെ ജയിപ്പിക്കണം” എന്നല്ലാതെ മറ്റെന്തെങ്കിലും പറയാന്‍ ഈ സ്ഥാനാര്‍ത്ഥികളില്‍ പലര്‍ക്കും അറിയില്ല. വീട്ടുകാരുടയോ ബന്ധുക്കളുടയോ പാര്‍ട്ടികളുടയോ നിര്‍ബന്ധം കൊണ്ട് മാത്രം സ്ഥാനാര്‍ത്ഥി വേഷം കെട്ടേണ്ടി വന്നവരാണ് പലരും. ഈ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചാല്‍ തങ്ങള്‍ക്ക് ഈ വാര്‍ഡില്‍ എന്ത് ചെയ്യാന്‍ കഴിയുമെന്നോ, തങ്ങളുടെ അധികാരം എന്തായിരിക്കുമെന്നോ എന്നോ ഇവരില്‍ ഭൂരിപക്ഷത്തിനും അറിയില്ല. രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഓടിച്ചിട്ട് പിടിച്ച് സ്ഥാനാര്‍ത്ഥി വേഷം കെട്ടിച്ചവരാണ് ഇവരില്‍ മിക്കവരും. എന്ത് കൊണ്ട് ഞാന്‍ ഈ വാര്‍ഡില്‍ മത്സരിക്കുന്നു എന്ന് പറയാന്‍ ഇവര്‍ക്കിപ്പോഴും കഴിയില്ല.

മത്സരിക്കാത്ത രാഷ്ട്രീയക്കാര്‍.
നിങ്ങളുടെ പഞ്ചായത്തോ ബ്ലോക്കോ ജില്ലാ പഞ്ചായത്തോ സ്ത്രി സംവരണം ആണോ? എങ്കില്‍ ആ പഞ്ചായത്ത് /ബ്ലോക്ക്/ജില്ലാ പഞ്ചായത്തില്‍ മത്സരിക്കുന്നവരുടെ ലിസ്റ്റ് ഒന്നു പരിശോധിക്കുക. നമ്മള്‍ രാഷ്ട്രീയ നേതാവ് എന്ന് പറയുന്ന വിഭാഗത്തില്‍ പെട്ടവരുടെ എണ്ണം എത്രയുണ്ടന്ന് നോക്കുക. വളരെ വളരെ കുറവായിരിക്കും. തന്നിലേക്ക് അധികാരം എത്തില്ല എന്ന് ഉറപ്പായതുകൊണ്ട് ഇല്ലാത്ത അധികാരത്തിന് മത്സരിക്കുന്നതില്‍ കാര്യമില്ല എന്ന് മനസിലാക്കിയിട്ടാണ് അവര്‍ മത്സരങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്നത്. സ്ത്രി സംവരണം ആയ കാലാവധി തീരുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ഇപ്പോള്‍ പ്രസിഡണ്ട് സ്ഥാനത്ത് ഇരിക്കുന്ന പലരും ഞാന്‍ ഈ പ്രാവിശ്യം മത്സരിക്കുന്നില്ല എന്ന് പറഞ്ഞ് സ്വയം ഒഴിയാന്‍ നോക്കിയതും ഒരിക്കല്‍ താന്‍ ഇരുന്ന കസേരയില്‍ ഒരു സ്ത്രി ഇരിക്കുന്നതുകാണാനുള്ള ശക്തിയില്ലായ്മ കൊണ്ടുതന്നെയാണ്. രാഷ്‌ട്രീയം എന്നത് രാഷ്‌ട്രത്തെ സേവിക്കുന്നതിനെക്കാള്‍ സ്വയം സേവനം ആയി. തിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ലങ്കിലും ഞാനെന്നും ജനസേവകന്‍ ആയി ഇരുന്നോളാം എന്ന് ഈ ഇലക്ഷന്‍ കാലം മുതല്‍ ആണ്‍‌രാഷ്ട്രീയക്കാര്‍ പറഞ്ഞു തുടങ്ങി.

ഒരു സ്ഥാനാര്‍ത്ഥിയുടെ ജനനം 
സ്ഥാനാര്‍ത്ഥി മോഹികളുടെ മനസില്‍ തീ കോരിയിട്ടാണ് വാര്‍ഡ് പുനര്‍ വിഭജനം നടന്നത്. കണ്ണ്‌വെച്ച വാര്‍ഡ് ഒന്നുകില്‍ സ്ത്രി സംവരണം അല്ലങ്കില്‍ പിന്നോക്ക സംവരണം. മത്സരിക്കാന്‍ പറ്റുന്ന ജനറല്‍ സീറ്റില്‍ അയില്‍‌വക്ക വാര്‍ഡില്‍ നിന്നുവരെ സീറ്റ് മോഹികള്‍ എത്തുന്നു. ഞാന്‍ ഈ വാര്‍ഡില്‍ നിന്നാല്‍ പുല്ലു പോലെ ജയിക്കും എന്ന് വാര്‍ഡില്‍ കാലുകുത്തിയിട്ടില്ലാത്തവന്മാര്‍ വരെ വലിയ നേതാക്കള്‍ക്ക് എഴുത്തും എഴുതി കാത്തിരുന്നു. ചിലവന്മാര്‍ പത്രിക തന്നെ സമര്‍പ്പിച്ചു. പാറ്ട്ടി മീറ്റിംങ്ങ് കൂടിയപ്പോള്‍ ജനറല്‍ വാര്‍ഡിലേക്ക് പത്തോളം പേരുടെ അവകാശ വാദം. ആകെ ആ വാര്‍ഡില്‍ താമസിക്കുന്നത് പത്ത് സീറ്റു മോഹികളില്‍ ഒരാള്‍ മാത്രം. പറഞ്ഞ് പറഞ്ഞ് അവസാനം സീറ്റിനു മൂന്നു പേരായി.“സൊസൈറ്റി ഇലക്ഷനില്‍ നിന്ന് തോറ്റാല്‍ പഞ്ചായത്ത് ഇലക്ഷനില്‍ നിര്‍ത്തി ജയിപ്പിക്കാം“ എന്ന് നിങ്ങളല്ലേ പറഞ്ഞത് എന്ന് ഒരാള്‍. ഈ വാര്‍ഡില്‍ നമ്മുടെ പാര്‍ട്ടിക്കാരനായി ഷര്‍ട്ടിട്ട് നടക്കുന്നത് ഞാന്‍ മാത്രമേ ഉള്ളൂ എന്ന് വേറെ ഒരാള്‍. യുവാക്കള്‍ മത്സരിക്കണമെന്നാ വലിയ നേതാവ് പറഞ്ഞത് എന്ന് മൂന്നാമന്‍. അവസാനം രണ്ടാമന് സീറ്റ് ഉറപ്പിച്ചപ്പോള്‍ മൂന്നാമന്‍ റിബലായി. റിബലായി നില്‍ക്കണ്ടായെങ്കില്‍ ബ്ലോക്ക് സീറ്റ് മൂന്നാമന്റെ ഭാര്യയ്ക്ക് നല്‍കണം. അങ്ങനെ മൂന്നാമന്റെ ഭാര്യ സ്‌ഥാനാര്‍ത്ഥി ആകുന്നു.  ആ സ്ത്രിക്ക് രാഷ്ട്രീയം ഇല്ല.. എന്തെങ്കിലും ജനകീയ പ്രശ്നത്തില്‍ ഇടപെട്ട് അറിവില്ല. എന്തിന് തനിക്കെങ്ങനെ സ്ഥാനാര്‍ത്ഥിത്വം കിട്ടിയെന്ന് തന്നെ ആ പെണ്‍‌കുട്ടിക്ക് അറിയില്ല... ഇനി ആ കുട്ടി ഇലക്ഷനില്‍ ജയിച്ചാല്‍ തന്നെ എന്തായിരിക്കും ഭരണം??? സമൂഹത്തില്‍ സാ‍മൂഹികമായ ഇടപെടലുകള്‍ നടത്തുകയും ജനങ്ങള്‍ക്കു‌വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മറ്റ് സ്ത്രികള്‍ ഉള്ളപ്പോഴാണ് ഇങ്ങനെയൊരു സ്ഥാനര്‍ത്ഥിയെ ഒരു രാഷ്‌ട്രീയ പാര്‍ട്ടി കണ്ടെത്തുന്നത്. രാഷ്ട്രീയ പാര്‍ട്ടിയുടെ ലേബല്‍ ഇല്ലാതെ സാമൂഹിക സേവനം നടത്തുന്ന സ്ത്രികള്‍ ജയിച്ചു കഴിഞ്ഞാലും ‌പാര്‍ട്ടിയെ ഗൌനിക്കില്ല എന്നതുകൊണ്ടായിരിക്കാം  രാഷ്ട്രീയ പാര്‍ട്ടി ഇങ്ങനെയുള്ളവരെ സ്ഥാനാര്‍ത്ഥികള്‍ ആക്കാന്‍ മടിക്കുന്നത്.

കുടും‌ബശ്രിയും ജനശ്രിയും
കുടുംബശ്രി/അയല്‍‌ക്കൂട്ടവും ജനശ്രിയും ഉള്ളതുകൊണ്ട് നമ്മുടെ രണ്ട് പ്രമുഖ രാഷ്ട്രീയ മുന്നണികള്‍ക്കും വനിതാ സ്ഥാനാര്‍ത്ഥികളേ തിരക്കി വിടൂ വീടാന്തരം കയറി ഇറങ്ങേണ്ടി വന്നില്ല. കുടുംബശ്രി/അയല്‍‌ക്കൂട്ടത്തില്‍ നിന്ന് ഇടതുപക്ഷവും ജനശ്രിയില്‍ നിന്ന്‍ വലതു‌പക്ഷവും തങ്ങള്‍ക്ക് ആവീശ്യമുള്ള സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുത്തു. ചിലയിടങ്ങളില്‍ ജനശ്രിയില്‍ നിന്ന് ഇടതു‌പക്ഷവും അയല്‍‌കൂട്ടത്തില്‍ നിന്ന് വലതുപക്ഷവും സ്ഥാനാര്‍ത്ഥികളെ എടുത്തിട്ടുണ്ട്. അയല്‍‌ക്കൂട്ടം ജനശ്രിയില്‍ നിന്ന് ഉള്‍ക്കൊണ്ട് നേതൃപാടവും ഭരണപരിശീലനവും അവര്‍ക്ക് എത്രമാത്രം തദ്ദേശഭരണസ്ഥാപനങ്ങളില്‍ പ്രായോഗികമാക്കാന്‍ കഴിയും എന്നത് അവരവരുടെ തന്നെ ഇച്ഛാശക്തിയെ ആശ്രയിച്ചിരിക്കും. ഒരു അയല്‍ക്കൂട്ടത്തെ നയിക്കുന്നതുപോലെ എളുപ്പമുള്ള ഒന്നായിരിക്കില്ല  പഞ്ചായത്ത് ഭരണം. കുടുംബശ്രിയില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ഉള്‍പ്പെട്ടവര്‍ ഉണ്ട് എന്നുള്ളതുകൊണ്ട് തീരുമാനങ്ങളിലേയും അവയുടെ നടപ്പാക്കലുകളുടേയും നയതന്ത്രപരമായ ഒരു അറിവ് അയല്‍‌ക്കൂട്ടത്തില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ലേബലില്‍ അവര്‍ സ്പോണ്‍‌സര്‍ചെയ്യുന്നത് മാത്രം കൈയ്യടിച്ച് നടപ്പാക്കാന്‍ വിധിക്കപെട്ട ജനശ്രീയില്‍ നിന്ന് പഞ്ചായത്ത് ഭരണ സംവിധാനത്തിലേക്ക് എത്തപ്പെടുന്ന ഒരാള്‍ക്ക് രാഷ്‌‌ട്രീയ നയതന്ത്രത്തിന്റെ മാര്‍ഗ്ഗങ്ങള്‍ സ്വന്തമാക്കാന്‍ കുറേ സമയം എടൂക്കേണ്ടി വരുമായിരിക്കും.

അഴിമതിയും ഭരണവും
സ്ത്രികള്‍ ഭരണത്തില്‍ എത്തിയാല്‍ അഴിമതിക്ക് കുറവുണ്ടാകും എന്ന് പലരും അഭിപ്രായപ്പെട്ട് കണ്ടിട്ടുണ്ട്. ഇന്ന് ഇന്ത്യയില്‍ ഇടയ്ക്കിടെ കേള്‍ക്കുന്ന അഴിമതി ആരോപണങ്ങളി ഉള്ളത് മായാവതി ആണ്. കുമാരി ജയലളിതയ്ക്ക് എതിരേയും അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കപെട്ടിട്ടുണ്ട്. സ്ത്രികള്‍ ഭരിക്കുന്നതുകൊണ്ട് അഴിമതി ഉണ്ടാകില്ല എന്ന് കരുതുന്നതില്‍ കാര്യമില്ലന്ന് ഇതില്‍ നിന്ന് മനസിലാക്കാവുന്നതാണ്. പക്ഷേ കേരളത്തിലെ സ്ത്രികള്‍ സ്വയം അഴിമതി നടത്തുമെന്ന് കരുതുന്നതില്‍ കാര്യവുമില്ല. പാര്‍ട്ടിക്കോ വീട്ടുകാരോ നിര്‍ബന്ധിച്ചാല്‍ അവര്‍ക്ക് അഴിമതിയില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ എത്രകണ്ട് കഴിയും എന്നതിനെ ആശ്രയിച്ചിരിക്കും അഴിമതിയുടെ അളവ്.

അടുക്കളയില്‍ നിന്ന് ഭരണത്തിലേക്ക് 
സ്ത്രി ശാക്തീകരണത്തിന് 50 ശതമാനം സംവരണം ഇടയാക്കുമെന്ന് തന്നെ കരുതുക. പല പുരുഷ നേതാക്കളിലും പെരുന്തച്ചന്‍ കോമ്പ്ലക്സ് ഉണ്ടാകും എന്നതില്‍ സംശയം വേണ്ട. അവര്‍ മാനസികമായി ഭരണം നടത്തുന്ന സ്ത്രികളെ വിഷമിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. ഇപ്പോഴുള്ള പഞ്ചായത്ത് ഭരണത്തിലുള്ള സ്ത്രികളില്‍ കുറച്ചാളുകള്‍ തങ്ങള്‍ക്ക് രാഷ്ട്രീയ - ഉദ്യോഗസ്ഥരില്‍ നിന്ന് നേരിടേണ്ടിവരുന്ന നിസഹകരണത്തെക്കുറിച്ച്  പരാതിപറഞ്ഞിട്ടുണ്ട്. ഒന്നു രണ്ടു വനിതാ പ്രസിഡണ്ടുമാര്‍ രാജിവെയ്ക്കുകയും ചെയ്തിട്ടുണ്ട്. ഒരു പക്ഷേ സ്ത്രികള്‍ക്ക് നേരിടേണ്ടി വരുന്ന പല പ്രശ്നനങ്ങള്‍ക്കും വളാരെ വേഗത്തില്‍ പരിഹാരം ഉണ്ടാക്കാന്‍ ഒരു സ്ത്രി പ്രസിഡണ്ടിന് കഴിയും. എന്താണ് സ്ത്രികളുടെ പ്രശ്നം അതിന് എന്താണ് പരിഹാര മാര്‍ഗം എന്നൊക്കെ മനസിലാക്കാന്‍ അയല്‍‌ക്കൂ പ്രവര്‍ത്തന പരിചയം ഉള്ള ഒരു സ്ത്രിക്ക് പെട്ടന്ന് കഴിയും. ഒരു കുടുംബത്തെ നയിക്കുന്നതുപോലെ എളുപ്പപണിയൊന്നും അല്ല പഞ്ചായത്ത് ഭരണം എന്ന് ആര്‍ക്കും അറിയാം. പ്രതിപക്ഷത്തിന്റേയും ജനങ്ങളുടേയും സഹകരണം ഉണ്ടങ്കില്‍ അവര്‍ക്ക് വികസനത്തിലെക്ക് തന്റെ നാടിനെ ഉയര്‍ത്താന്‍ കഴിയും. സ്ത്രികളുടെ ഉന്നമനത്തിനായി ചെയ്യുന്ന കാര്യങ്ങള്‍ക്കെങ്കിലും പ്രതിപക്ഷത്തെ വനിതാംഗങ്ങളും രാഷ്‌ട്രീയ വൈരം മറന്ന് വനിതാ പ്രസിഡണ്ടിനെ പിന്തുണയ്ക്കും എന്ന് നമുക്ക് പ്രതീക്ഷീകാം. ചില പ്രതീക്ഷകള്‍ ആണല്ലോ നമ്മളെ മുന്നോട്ട് നയിക്കുന്നത്.

സംവരണം ചൂതാട്ടം ആകുമോ?
ഭരിക്കാന്‍ നമ്മള്‍ തിരഞ്ഞെടുക്കപെട്ടവര്‍ തന്നെയാണ് നമ്മള്‍ ഭരിക്കുന്നതെങ്കില്‍ ഈ ചൂതാട്ടം വിജയിച്ചു എന്നു തന്നെ പറയാം. അതിനു നമ്മുടെ രാഷ്ട്രീയക്കാര്‍ തയ്യാറാകുമോ എന്നാണ് അറിയേണ്ടത്. പാര്‍ട്ടിയുടേയും കുടുംബത്തിന്റേയും സമ്മര്‍ദ്ദം ചിലപ്പോള്‍ ഉണ്ടാകുമ്പോള്‍ അതിനെ അതിജീവിക്കാന്‍ സ്ത്രിക്ക് കഴിയുന്നില്ലങ്കില്‍ സംവരണം എന്ന ചൂതാട്ടം പരാജയമാവും.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറായ എല്ലാ സ്ത്രികള്‍ക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു കൊണ്ടും നമ്മളേ ഭരിക്കേണ്ടിയവരെ നമ്മള്‍ തന്നെ തിരഞ്ഞെടുക്കുന്ന ഈ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതെ ആരും മാറിനില്‍ക്കരുതെന്നും പറഞ്ഞുകൊണ്ടും ഈ കുറിപ്പ് അവസാനിപ്പിക്കുന്നു. 

Sunday, October 17, 2010

ബ്ലോഗ് മോഷ്ണം അഥവാ കോപ്പി പേസ്റ്റ് : എനിക്ക് പറയാനുള്ളത്

ഒരാളുടെ ബ്ലോഗ് കോപ്പി പേസ്റ്റ് ചെയ്ത് സ്വന്തം ബ്ലോഗിലിടുന്നവരോറ്റ് പറയാനുള്ളത് ആദ്യം തന്നെ പറയട്ടെ. വളരെ മോശമാണ് ആ കോപ്പി പേസ്റ്റ്. മെയിലില്‍ കിട്ടുന്നത് ബ്ലോഗില്‍ ഇടുന്നവരോടും പറയാനുള്ളതും പറയട്ടെ. ആദ്യം തന്നെ അത് മെയില്‍ വഴി കിട്ടിയതാണന്ന് പറയുക. ആ ബ്ലോഗിന്റെ ഒറിജിനല്‍ ലിങ്ക് ആരെങ്കിലും കമന്റായി ഇട്ടാല്‍ ആ‍ കമന്റ് ഡിലീറ്റ് ചെയ്യുന്നത് അല്പത്തരം ആണ്. ഞാനെഴുതുന്ന ഓരോ ചവറിനും അതിന്റേതായ സമയവും സ്‌ട്രയിനും എടുക്കുന്നുണ്ട്. ഒരു ബ്ലോഗ് കോപ്പി പേസ്റ്റ് ചെയ്യുമ്പോള്‍ അത് എഴുതിയ ആള്‍ എടുത്ത സ്ട്രയിന്‍ എങ്കിലും മാനിക്കപ്പെടണം. ആമുഖത്തില്‍ നിന്ന് ഒഴിഞ്ഞ് കാര്യത്തിലേക്ക് കടക്കട്ടെ... 

കഴിഞ്ഞ ദിവസം എന്റെ ക്യാമറ ദുരന്തങ്ങള്‍ എന്ന ബ്ലോഗ് പോസ്റ്റ് പെട്രോമാക്സ് + ചാക്ക് =തവള (ഒളിക്യാമറ + ബ്ലൂടൂത്ത് = പെണ്‍കുട്ടികള്‍) എന്ന പേരില്‍ മറ്റൊരു ബ്ലോഗില്‍ കണ്ടതിനെ തുടര്‍ന്ന് ഒരു പരാതി ഗൂഗിള്‍ ബസില്‍ അവതരിപ്പിക്കുകയുണ്ടായി.(സമയക്കുറവ് കൊണ്ട് ഒരു ബ്ലോഗ് പോസ്റ്റ് ആക്കാന്‍ സാധിച്ചില്ല). അതിനെ തുടര്‍ന്ന് പല ബ്ലോഗ് സുഹൃത്തുക്കളും ആ ബ്ലോഗ് പോസ്റ്റില്‍ കമന്റ് ഇടുകയുണ്ടായി. പക്ഷേ പ്രസ്തുത കമന്റുകള്‍ എല്ലാം ആ ബ്ലോഗ് ഉടമ നീക്കം ചെയ്യുകയാണ് ഉണ്ടായത്. അവര്‍ കോപ്പി പേസ്റ്റ് ചെയ്തിരിക്കുന്ന ബ്ലോഗിന്റെ ഒറിജിനല്‍ ലിങ്ക് അവിടെ ഇട്ടിട്ടും അവര്‍ അതൊരിക്കലും അവരെ ബാധിക്കില്ല എന്ന രീതിയിലാണ് പ്രതികരിച്ച് കണ്ടത്. ആ ബ്ലോഗ് പോസ്റ്റ് ഉടമയെ എനിക്കറിയില്ലങ്കില്‍ കൂടിയും ഞാന്‍ പറഞ്ഞതുകൊണ്ടാണ് അവര്‍ അത് കോപ്പി പേസ്റ്റ് ചെയ്തത് എന്നുള്ള രീതിയില്‍ കമന്റ് ഇടുകയും  ആ പോസ്റ്റില്‍ കമന്റ് ഇട്ടവരെ കളിയാക്കാന്‍ ശ്രമിക്കുകയും കോപ്പി പേസ്റ്റ് ചെയ്ത് ഇട്ടത് ശരിയായില്ല എന്ന് പറഞ്ഞ കമന്റുകളും ബ്ലോഗ് ഉടമ ഇട്ട കമന്റുകളും ഡിലീറ്റ് ചെയ്യുകയും ചെയ്തു. തെറ്റുകള്‍ ആര്‍ക്കും സംഭവിക്കാം. ചെയ്ത തെറ്റിനെ ന്യായീകരിക്കാതെ ആ തെറ്റ് ചൂണ്ടിക്കാണിക്കുന്നവരെ പുച്ഛിക്കുകയും ചെയ്യതെ തെറ്റ് ചൂണ്ടിക്കാണിച്ചവരെ ബഹുമാനിക്കുകയും ചെയ്തത് തെറ്റാണന്ന് സമ്മതിക്കുകയും ചെയ്യുന്നതാണ് മനുഷ്യര്‍ ചെയ്യേണ്ടൂന്നത്. വിവേകവും ബുദ്ധിയും തിരിച്ചറിവും മനുഷ്യര്‍ക്ക് മാത്രമാണല്ലോ ദൈവം നല്‍കിയിരിക്കുന്നത്. 

പലരും ആ ബ്ലോഗ് പോസ്റ്റ് കോപ്പി പേസ്റ്റ് ചെയ്തിട്ടും മിണ്ടാതിരുന്ന ഞാന്‍ എന്തിന് ഈ ബ്ലോഗ് ഉടമയെക്കിതിരെ പരാതി പറയുന്നു എന്ന് ചോദിക്കുന്നവരോട് എനിക്ക് പറയാനുള്ളത് ഇതാണ്. അത്താഴപട്ടിണിക്കാരന്‍ എന്റെ പോക്കറ്റില്‍ നിന്ന് ഒരു നൂറു രൂപ എടുത്തുകൊണ്ട് ഓടിയാല്‍ ഞാന്‍ ചിലപ്പോള്‍ ബഹളം വെയ്ക്കില്ലായിരിക്കും. പക്ഷേ ആഡംബര കാറില്‍ വന്നിറങ്ങിയ ഒരുത്തന്‍ എന്റെ പോക്കറ്റില്‍ നിന്ന് നൂറ് രൂപ എടുത്തുകൊണ്ട് ഓടിയാല്‍ കള്ളന്‍ കള്ളന്‍ എന്ന് ഞാന്‍ നിലവിളിക്കും. I'm honoured in academic as Bachelor of Education,M.A Economics,Diploma in Computer Application from NIT Delhi. Ph.D in Ethics in war observed during Prophet's (PBUH) sirat from Muslim World League Makkah.10 years experience in teaching & 2 years in administration.Hobby -: Writing articles in news paper& magazines. എന്ന് ആ ബ്ലോഗ് പോസ്റ്റ് ഉടമയുടെ ഫേസ് ബുക്കില്‍ കണ്ടതുകൊണ്ട് മാത്രമാണ് ഞാന്‍ ഒരു പരാതി ഉന്നയിച്ചത്. (അവരുടെ ബ്ലോഗ് ലിങ്ക് ഫെസ് ബുക്കില്‍ നിന്നാണ് എന്റെ സുഹൃത്തിന് കിട്ടിയത്. വായിച്ചു നോക്കി പ്രയോജനപ്പെടുത്ത് എന്ന് പറഞ്ഞാണ് ആ സുഹൃത്ത് ഞങ്ങള്‍ക്ക് ആ ലിങ്ക് അയച്ചു തരുന്നത്.). 

ഈ ബ്ലോഗ് കോപ്പി പേസ്റ്റിനെതിരെ എഴുതിയ നിരക്ഷരനും , കാന്താരി യും എഴുതിയ ബ്ലോഗ് പോസ്റ്റുകള്‍.


മെയിലില്‍ കിട്ടുന്നതെല്ലാം ബ്ലോഗില്‍ എടൂത്തിട്ടാലും പണിയാവും. അങ്ങനെ ഒരു അനുഭവം എനിക്ക് തന്നെ പറ്റിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം നവംബറില്‍ തിരുവനതപുരത്ത് ലോഫ്ലോര്‍ ബസിന്റെ ഉദ്‌ഘാടനം കഴിഞ്ഞപ്പോള്‍ എന്റെ ഒരു കൂട്ടുകാരന്‍ നാലഞ്ച് ലോ ഫ്ലോര്‍ ബസിന്റെ ഫോട്ടോ അയച്ചു തന്നു. ഞാനുടനെ എറിയാന്‍ പുതിയ ബസ് വന്നു എന്ന പേരില്‍ പോസ്റ്റിട്ടു. മനോരമയിലെ ബ്ലോഗിലും അതിട്ടു. മനോരമ അത് ഹോം പേജില്‍ സ്ലൈഡ് ഷോയ്ക്കുള്ളില്‍ ഇട്ടു. നാലഞ്ച് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എന്നെ ഒരുത്തന്‍ ബാഗ്ലൂരില്‍ നിന്ന് വിളിക്കുന്നു. ആ ഫോട്ടോ അവനെടുത്തതാണന്നും പറഞ്ഞ്. ഞാന്‍ പറഞ്ഞു കുഞ്ഞേ എനിക്കൊരു ഫ്രണ്ട് അയച്ചു തന്നതാ എന്ന്. അങ്ങനെയൊന്നും പറഞ്ഞാല്‍ പറ്റില്ല. എനിക്ക് ക്രെഡിറ്റ് തരണം. ഞാന്‍ മനോരമയിലെ ബ്ലോഗില്‍ കമന്റ് ഇട്ടിട്ടൂണ്ടന്ന് പറഞ്ഞു. ഞാന്‍ മനോരമയില്‍ ചെന്ന് നോക്കുമ്പോള്‍ അവന്റെ കമന്റ് അവിടെ ഉണ്ട്. ആ ഫോട്ടോ അവനെടുത്തതാ. ഞാനവന്റെ അനുവാദം ഇല്ലാതെ മോഷ്ടിച്ചു എന്ന് പറഞ്ഞ്. ആപോസ്റ്റ് ഡിലീറ്റ് ചെയ്യണമെന്ന് അഡ്‌മിന് ഒരു അഭ്യര്‍ത്ഥനയും അവന്‍ നടത്തിയിട്ടുണ്ട് .ഞാനവനെ വീണ്ടും ഫോണ്‍ വിളിച്ച് അവന്റെ മെയില്‍ ഐഡി വാങ്ങിച്ചിട്ട് എനിക്ക് വന്ന ഫോട്ടോ  അയച്ചു കൊടുത്തിട്ട് പറഞ്ഞു നീ എടുത്ത ഫോട്ടോ ആണോ ഇതെന്ന് നോക്കാന്‍. കുറച്ചു കഴിഞ്ഞിട്ടും അവന്‍ വിളിക്കാതിരുന്നപ്പോള്‍ ഞാനവനെ തിരിച്ചു വിളിച്ചു. ചേട്ടാ അത് ഞാന്‍ എടുത്ത ഫോട്ടോയല്ല എന്നൊക്കെ പറഞ്ഞ് എന്നോട് സോറി പറഞ്ഞു. ഞാനവനോട് പറഞ്ഞു..മോന്‍ ആ മനോരമയില്‍ എഴുതിയിരിക്കുന്ന കമന്റൊന്നു ഡിലീറ്റകയോ അത് ഞാന്‍ എടുത്ത ഫോട്ടോ അല്ല എന്ന് പറഞ്ഞ് ഒരു കമന്റ് ഇടുകയോ ചെയ്യാന്‍.(മനോരമയില്‍ ബ്ലോഗ് ഇടുന്ന ആള്‍ക്ക് അതില്‍ കമന്റ് ഇടാന്‍ അന്ന് പറ്റില്ലായിരുന്നു.ഇപ്പോള്‍ പറ്റുമോന്ന് അറിയില്ല). അവനത് കേട്ട ഭാവം കാണിച്ചില്ല. പത്തുരണ്ടായിരത്തിലധികം ആള്‍ക്കാര്‍ കണ്ട ആ ബ്ലോഗ് പോസ്റ്റ് അഡ്‌മിന്‍ അവന്റെ കമന്റിന്റെ പേരില്‍  ഡിലീറ്റ് ചെയ്തു.


ബ്ലോഗ് കോപ്പിയടിയിലെ മറ്റൊരു പരാതി
അശ്വമേഥം എന്നൊരു സൈറ്റിനെതിരെ ‘ഐറ്റിക്കാരന്റെ പെണ്ണുകാണല്‍‘ എന്ന പോസ്റ്റ് അടിച്ചുമാറ്റിയതില്‍  ഞാനൊരിക്കല്‍ പരാതിപെട്ടിട്ടൂണ്ട്. അന്ന് അവരുടെ സൈറ്റിലെ കമന്റില്‍ തന്നെ എന്നോടൊത്ത് പല ബ്ലോഗര്‍മാരും കമന്റ് രേഖപ്പെടുത്തുകയും മോഷ്ടിച്ച പോസ്റ്റ് അവര്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ താഴെകൊടുത്തിരിക്കുന്ന ബ്ലോഗ് പോസ്റ്റില്‍ വായിക്കാം.

വിവാദങ്ങള്‍ അവസാനിപ്പിക്കുന്നു
ബ്ലോഗ് മോഷ്ണത്തിനെതിരെ പ്രതികരിച്ച എല്ലാവരോടും നന്ദി രേഖപ്പെടുത്തുന്നു. ചെയ്തത് തെറ്റാണന്ന് മറ്റൊരാള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ തെറ്റ് തിരുത്താനുള്ള മാന്യത കാണിക്കുമ്പോഴാണ് മനുഷ്യന് തന്റെ വിവേചന ബുദ്ധി പ്രയോജനകരമാവുന്നത്. ആരോപണാങ്ങള്‍ ഉന്നയിക്കപെട്ട ബ്ലോഗ് ഉടമയുടെ ചില കമന്റുകള്‍ ആണ് ബ്ലോഗ് പോസ്റ്റ് കോപ്പി ചെയ്തു എന്നതിനെക്കാള്‍ പ്രകോപനകരമായത് എന്ന് പറയാതിരിക്കാന്‍ വയ്യ. ചിലരില്‍ നിന്ന് പ്രതീക്ഷിക്ക് വിരുദ്ധമായി ചിലത് കാണുമ്പോള്‍ പ്രതികരിക്കാതിരിക്കുന്നത് ശരിയല്ല എന്ന് തോന്നിയതുകൊണ്ട് മാത്രമാണ് പ്രതികരിച്ചത്. ഈ വിഷയത്തെ സംബന്ധിച്ചുള്ള എല്ലാ അഭിപ്രായ‌പ്രകടനങ്ങളും ഞാന്‍ നിര്‍ത്തുകയാണ്.

Wednesday, October 6, 2010

ഒരമ്മയോട് ഇങ്ങനെ പെരുമാറാന്‍ എങ്ങനെ കഴിയുന്നു

വളരെ യാദൃശ്ചികമായാണ് ഇന്നലെ ഒരു വാര്‍ത്ത കണ്ണില്‍ പെട്ടത്. ആന്ധ്രയില്‍ മാതാപിതാകളുടെ സ്വത്ത് കിട്ടുന്നതിനുവേണ്ടി പെണ്‍‌മക്കള്‍ അമ്മയ്ക്ക് HIV രക്തം കുത്തിവെച്ചന്ന്. പണത്തിനു വേണ്ടി മനുഷ്യര്‍ എത്രയും ക്രൂരന്മാരാകാം എന്നതിന് ഉദാഹരണമായി ഇതിനെക്കാള്‍ മറ്റൊന്ന് ചൂണ്ടിക്കാണിക്കാന്‍ ഇല്ല. ആന്ധ്രയിലെ ഹൈദരാബാദില്‍ നിന്ന് 325 കിലോമീറ്റര്‍ അകലെയുള്ള ഗുണ്ടൂര്‍ പട്ടണത്തിലാണ് സംഭവം. രചകൊണ്ട രംഗ റാവു (62) അദ്ദേഹത്തിന്റെ  ഭാര്യ ഭാരതി(59) എന്നിവരാണ്  ഇത് സംബന്ധിച്ച പരാതി നല്‍കിയിരിക്കുന്നത്....

രചകൊണ്ട രംഗ റാവു തന്റെ ആദ്യ ഭാര്യ മരിച്ചതിനുശേഷമാണ് ഭാരതിയെ വിവാഹം കഴിക്കുന്നത്. രചകൊണ്ടയ്ക്ക് രണ്ട് പെണ്‍കുട്ടികളാണ് ഉള്ളത് ആദ്യഭാര്യയിലെ ദുര്‍ഗ്ഗയും(35) ഭാരതിയില്‍ ജനിച്ച കാമേശ്വരിയും(32). ഇദ്ദേഹത്തിന്റെ ആദ്യഭാര്യയുടെ പേരായിരുന്നത്രേ കാമേശ്വരി എന്ന്. രചകൊണ്ട രംഗ റാവു , ഭാര്യ ഭാരതി എന്നിവരോട് മക്കള്‍ സ്വത്ത് ചോദിക്കുന്നു. തങ്ങളില്‍ ആരെങ്കിലും ഒരാള്‍ മരിച്ചു കഴിഞ്ഞാലേ സ്വത്ത് ഭാഗം വയ്ക്കൂ എന്ന് ഇവര്‍ മക്കളോട് പറയുന്നു. മക്കള്‍ സ്വത്തിനു വേണ്ടി മാതാപിതാക്കളെ നിര്‍ബന്ദിച്ചു കൊണ്ടിരുന്നു. 25 ഏക്കര്‍ പറമ്പും രണ്ട് വീടും സ്വര്‍ണ്ണാഭാരണങ്ങളും ഉള്‍പ്പെടെ ഏകദേശം 50 ലക്ഷം രൂപായുടെ സ്വത്ത് എഴുതി കിട്ടാന്‍ വേണ്ടിയായിരുന്നു മക്കളുടെ ശ്രമം എന്നാണ് രംഗ റാവുവും ഭാരതിയും പറയുന്നത്.  ഒക്‍ടോബര്‍ രണ്ടാം തീയതി ഗാന്ധിജയന്തി ദിനത്തില്‍ നടന്ന ഒരു മെഡിക്കല്‍ ക്യാമ്പില്‍ വെച്ച് ഭാരതിയുടെ രക്തം പരിശോധിച്ചപ്പോഴാണ് താന്‍ HIV ബാധിതയാണന്ന് മനസിലാക്കിയത്. ഇതിനെത്തുടര്‍ന്ന് അവര്‍ മറ്റ് ചില ഡോകടര്‍മാരേയും കൂടി കണ്ടു. കഴിഞ്ഞ വര്‍ഷവും കുറച്ചു മാസങ്ങള്‍ക്ക് മുമ്പും സമാനമായ പരിശോധനകള്‍ നടന്നിരുന്നു എങ്കിലും ഇവരില്‍ HIV വൈറസ് കണ്ടെത്തിയിരുന്നില്ല. വൈറസ് ബാധ അടുത്ത സമയത്താണ് ഉണ്ടായത് എന്ന ഡോക്‍ടര്‍മാരുടെ അഭിപ്രായത്തെ തുടര്‍ന്നാണ് തനിക്ക് മക്കള്‍  HIV രക്തം കുത്തിവെച്ചതിനെ തുടര്‍ന്നാണ് ശരീരത്തില്‍ HIV വൈറസ് കടന്ന്ത് എന്ന് പരാതി നല്‍കിയത്.

കഴിഞ്ഞ മാസം പനിയും ചുമയും വന്ന ഭാരതിയെ സര്‍ക്കാര്‍ ആശുപത്രിയിലെ നേഴ്സായ മകള്‍ കാമേശ്വരി അമ്മയെ ഡോകടറെ കാണിക്കുകയും അവര്‍ ഏറ്റവും പുതിയ ആന്റി‌ബയോട്ടിക് ആണന്ന് പറഞ്ഞ് ഒരു മരുന്ന് കുത്തിവയ്ക്കുകയും ചെയ്തത്രെ. അതിനു ശേഷം പനി കുറഞ്ഞെങ്കിലും ക്ഷീണവും സന്ധികളില്‍ വേദനയും ഉണ്ടായിരുന്നു എന്നാണ് ഭാരതി പറയുന്നത്. ഇതിനെ തുടര്‍ന്നാണ് ഇവര്‍ ഒക്‍ടോബര്‍ രണ്ടിലെ മെഡിക്കല്‍ ക്യാമ്പില്‍ എത്തുന്നതും താന്‍ HIV വൈറസ് ബാധിത ആണന്ന് അറിയുന്നതും. കഴിഞ്ഞ മാസം തനിക്ക് പനിവന്നപ്പോള്‍ ഏറ്റവും പുതിയ ആന്റി‌ബയോട്ടിക് ആണന്ന് പറഞ്ഞ് കുത്തിവെച്ചത് ചുവന്ന മരുന്നാണ് എന്നാണ് ഭാരതി പറയുന്നത്. ഇങ്ങനെയാണ് അവര്‍ പരാതിയും നല്‍കിയിരിക്കുന്നത്. ഒരു പക്ഷേ ചുവന്ന നിറത്തിലുള്ള മരുന്ന് എന്ന് പറയുന്നത് HIVവൈറസ് ഉള്ള രക്തം ആയിരിക്കാം എന്നാണ് പോലീസ് കരുതുന്നത്. രംഗറാവുവും ഭാരതിയും ജില്ലാ കളക്‍ടര്‍ക്കും പൊലീസ് സൂപ്രണ്ടനും പരാതി നല്‍കുകയും  കളക്‍ടര്‍ കാമേശ്വരിയെ സര്‍വീസില്‍ നിന്ന് സ‌സ്‌പെന്‍ഡ് ചെയ്യുകയും ചെയ്‌തു. “ഈ സംഭവം ഞങ്ങളേ ഞെട്ടിച്ചു”എന്നാണ് പോലീസ് സൂപ്രണ്ടായ രവിചന്ദ്ര പറഞ്ഞത്. പെണ്‍കുട്ടികള്‍ രണ്ടും ഇപ്പോള്‍ ഒളിവിലാണ്.

ഈ ദമ്പതികള്‍ പറയുന്നത് വിശ്വസിക്കാമെങ്കില്‍ ഏറ്റവും നികൃഷ്ടമായ ഒരു ഗൂഡാലോചനയാണ് നടന്നത്. ഒരു എ‌യിഡ്‌സ് രോഗിയോട് സമൂഹം എങ്ങനെയാണ് പെരുമാറുന്നത് എന്നത് നമുക്കറിയാം. സ്വന്തം മകളുടെ ക്രൂരതയ്ക്ക് ഇരയാകേണ്ടിവന്ന ആ അമ്മയ്ക്ക് ഇനി മരണത്തില്‍ നിന്ന് രക്ഷപെടാന്‍ സാധിക്കുകയില്ലന്ന് ഉറപ്പാണ്. പണത്തിനും സ്വത്തിനും വേണ്ടി ചിലര്‍ ഏത് ഹീനമാര്‍ഗ്ഗവും സ്വീകരിക്കും എന്ന് ഈ സംഭവം ഉദാഹരണമാണ്. 

വൈറസ് പ്രവേശിച്ചിട്ട് ഒരു മാസം കൊണ്ട് HIV വൈറസ് ബാധ ടെസ്റ്റുകളില്‍ നിന്ന് തിരിച്ചറിയാന്‍ പറ്റുമോ എന്ന് സംശയമാണ്. പക്ഷേ രചകൊണ്ട രംഗ റാവു- ഭാരതി ദമ്പതികളുടെ പരാതി പോലീസ് സ്വീകരിച്ച് അന്വേഷ്ണം നടക്കുന്നതുകൊണ്ട് എന്താണ് സംഭവിച്ചത് എന്ന് അറിയാന്‍ സാധിക്കും എന്ന് കരുതാം. സ്വത്തിനു വേണ്ടി മാതാപിതാക്കളെ കൊല്ലുന്നതൊക്കെ നമ്മള്‍ പലപ്പോഴും വായിച്ചിട്ടുണ്ടങ്കിലും ഇതുപോലൊരു ക്രൂരത ആദ്യമായിട്ടാണ് കേള്‍ക്കുന്നത്.

ഇവിടെനിന്നൊക്കെയാണ് വിവരങ്ങള്‍ കിട്ടിയത് :
http://gatturadha.wordpress.com/2010/10/04/daughters-inject-aged-mother-with-hiv-blood-for-property/
http://expressbuzz.com/cities/hyderabad/daughters-inject-hiv-infected-blood-to-mother/212522.html
http://www.digitaljournal.com/article/298539
http://www.telegraphindia.com/1101005/jsp/nation/story_13019492.jsp
http://thatsmalayalam.oneindia.in/news/2010/10/06/india-daughters-inject-hiv-blood-to-mother.html


ഈ സംഭവം ആണന്ന് തോന്നുന്നു... ഒരു യുട്യൂബ് ലിങ്ക് :

Wednesday, September 22, 2010

തൊഴിലുറപ്പ് പദ്ധതിയും കാനവെട്ടും

നമ്മുടെ നാട്ടില്‍ തൊഴിലുറപ്പ് പദ്ധതിപ്രകാരം നടക്കുന്നതില്‍ ഒട്ടുമിക്കതും റോഡ് സൈഡിലെ പോച്ച ചെത്തലും കാനവെട്ടലും ആണന്ന് തോന്നുന്നു. കാന എന്നു പറഞ്ഞാല്‍ ഒന്ന് രണ്ട് തൂമ്പാ താഴ്ചയുള്ള കാന!! ഒരു മഴ കഴിയുമ്പോള്‍ തന്നെ ഈ കാനകള്‍ മണ്ണ് വീണ് നികരുകയും ചെയ്യും. ഒന്നോരണ്ടൊ മാസങ്ങള്‍ കഴിയുമ്പോള്‍ വഴിവക്കില്‍ ആരോടോ വാശി തീര്‍ക്കാന്‍ എന്നവണ്ണം കാട് വളരുകയും ചെയ്യും.. 100 തൊഴില്‍ ദിനങ്ങള്‍ നല്‍കുക എന്നതോടൊപ്പം സ്ഥിര ആസ്തി സൃഷ്ടിക്കല്‍, ഉത്പാദന വർദ്ധനവ്, പരിസ്ഥിതി സംരക്ഷണം, തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്തല്‍എന്നീ ലക്ഷ്യങ്ങളും ഈ തൊഴില്‍ പദ്ധതിക്ക് ഉണ്ട് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. പക്ഷേ എന്തുകൊണ്ടോ 100 തൊഴില്‍ ദിനങ്ങള്‍ നല്‍കി എന്ന് വരുത്തി ഫണ്ട് ചിലവഴിക്കുക എന്നതില്‍ കവിഞ്ഞ് ഒട്ടുമിക്ക പഞ്ചായത്തുകള്‍ക്കും താല്‌പര്യമില്ലന്ന് തോന്നുന്നു. ഞങ്ങളുടെ നാട്ടില്‍ തന്നെ റോഡിലെ പോച്ചചെത്തും കനാലിലെ കാടുതെളിക്കലും ആണ് തൊഴിലുറപ്പ് പദ്ധതിയിലെ പരിപാടികള്‍. അവിടെ എന്തെങ്കിലും മറ്റ് എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ തൊഴിലുറപ്പ് അദ്ധതിയില്‍ നടക്കുന്നതായി അറിയില്ല. 


നാട്ടിലെ ചില അയല്‍ക്കൂട്ടങ്ങള്‍ നിലം പാട്ടത്തിനെടൂത്ത് നെല്‍‌കൃഷി നടത്തുന്നുണ്ട്. എന്തുകൊണ്ട് പഞ്ചായത്ത് മുന്നിട്ടിറങ്ങി തൊഴിലുറപ്പ് പദ്ധതിയിലൂടെ കൃഷി ചെയ്യാന്‍ തയ്യാറാവുന്നില്ല? തൊഴിലാളികള്‍ക്ക് റോഡിലെ പോച്ച ചെത്തുന്ന പണം നല്‍കി അവര്‍ക്ക്കൃഷി ചെയ്യാനുള്ള സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ കുറച്ചൊക്കെ ഭക്ഷ്യ വിപ്ലവം സൃഷ്ടിക്കാന്‍ കഴിയും. നമ്മുടെ നാട്ടില്‍ കൃഷി വകുപ്പ് എന്നൊരു വകുപ്പുതന്നെ ഉണ്ടന്നൂടെ ഓര്‍ക്കണം. അവര്‍ കൂടി ശ്രമിച്ചാല്‍ നമുക്ക് തൊഴിലുറപ്പ് പദ്ധതിയിലൂടെ കൃഷി വ്യാപിപ്പിക്കാന്‍ കഴിയും. ഇങ്ങനെ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യ ഉല്പന്നങ്ങള്‍ക്ക് വിപണി കണ്ടത്താനും പ്രയാസമുണ്ടാവില്ല. പല പഞ്ചായത്തുകളിലും നിലങ്ങള്‍ തരിശായി കിടക്കുകയാണ്. 

പല പഞ്ചായത്തുകളിലും അവരുടെ കൈവശം കുറച്ച് ഭൂമികാണും. അവിടെ കൃഷിയോ,കാലിവളര്‍ത്തലോ ഒക്കെ നടത്താവുന്നതാണ്. ഈ ഓണക്കാലത്ത് ഒരു കിലോ നാടന്‍ പയറിന് കിലോയ്ക്ക് 60 രൂപായായിരുന്നു വില. അതുപോലെ മറ്റ് പച്ചക്കറികള്‍ക്കും നല്ല വിലതന്നെ ആയിരുന്നു. പച്ചക്കറി കൃഷിയിലേക്കും തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള തൊഴില്‍ ദിനങ്ങള്‍ നല്‍കിയാല്‍ നമുക്കാവിശ്യമുള്ള പച്ചക്കറിയുടെ കാല്‍ ഭാഗമെങ്കിലും നമുക്ക് ഉല്പാദിപ്പിക്കാന്‍ കഴിയും. 

(***ഇത് എന്റെ അഭിപ്രായം മാത്രം) 
(**ചിത്രം: തൊഴിലുറപ്പ് പദ്ധതിപ്രകാരം വഴിവക്കിലെ കാട് തെളിയിക്കുന്നവര്‍. കുടശ്ശനാട് എന്ന സ്ഥലത്ത് നിന്ന് എടുത്തത്)

Saturday, September 11, 2010

പത്മനാഭപുരം കൊട്ടാരം :: Padmanabhapuram Palace

തിരുവനന്തപുരത്തുനിന്നും 55 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ (കന്യാകുമാരിയിലേക്ക് ) തക്കല എന്ന സ്ഥലത്തെത്താം. ഇവിടെനിന്നും രണ്ടുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കല്‍ക്കുളം എന്ന ഗ്രാമത്തിലെത്താം. പഴയ തിരുവിതാംകൂറിന്റെ തലസ്ഥാനമായിരുന്നു പത്മനാഭപുരം ഇതാണ്. ഇവിടെയാണ് പത്മനാഭപുരം കൊട്ടാരം. സന്ദര്‍ശക പാസ് എടുത്താല്‍ ഈ കൊട്ടാരത്തിലേക്ക് കടക്കാം. പാദരക്ഷകള്‍ ഇട്ടുകൊണ്ട് കയറാന്‍ പറ്റില്ല. ടിക്കറ്റ് കൌണ്ടറിനടൂത്ത് തന്നെ പാദരക്ഷകള്‍ സൂക്ഷിക്കാം

ഇവിടെ നിന്നാണ് നമ്മള്‍ അകത്തേക്ക് കയറുന്നത്.

നമ്മള്‍ ഇപ്പോള്‍ നില്‍ക്കുന്നത് പൂമുഖത്താണ്.



ഇവിടെ നിന്ന് പടി കയറി ചെല്ലുമ്പോള്‍ ആദ്യം കാണുന്നത് ഈ വിളക്കാണ്. ഇതിനെ കുതിര വിളക്കന്നാണ് പറയുന്നത്. ഈ വിളക്ക് ബാലന്‍സ് ചെയ്തു നില്‍ക്കുന്നത് ശ്രദ്ധിക്കുക.


ഈ പൂമുഖത്ത് നിന്നാണ് രാജാവ് അത്ഥികളെ സ്വീകരിക്കുന്നത്. രാജാവ് ഇരിക്കുന്ന സിംഹാസനവും ഉപയോഗിച്ച കട്ടിലും ഇവിടെ കാണാം. സിംഹാസനം എന്നു പറയുമ്പൊള്‍ സ്വര്‍ണ്ണവും രത്നങ്ങളും പതിച്ച ഒന്നാണന്ന് കരുതേണ്ട.


ഈ പൂമുഖത്ത് തന്നെ ഓണക്കാലത്ത് തിരുവിതാം‌കൂര്‍ രാജാക്കന്‍‌മാര്‍ ശ്രീ പത്മനാഭ സ്വാമിക്ക് സമര്‍പ്പിച്ചിരുന്ന ഓണവില്ലുകള്‍ സൂക്ഷിച്ചു വച്ചിട്ടൂണ്ട്.


ഇതാണ് മന്ത്രശാല .ഇവിടെയിരുന്നാണ് രാജാവ് രാജ്യകാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ചിരുന്നത്. ഒരു മുഖപ്പ് മാത്രമുള്ള ഈ മന്ത്രശാലയ്ക്ക് പതിനൊന്ന് കിളിവാതിലുകള്‍ ഉണ്ട്.


ഇതാണ് ഊട്ടുപുര. ദിവസവും രണ്ടായിരം പേര്‍ക്കാണ് ഇവിടെ സദ്യ നല്‍കിയിരുന്നത്.

ഇത് തായ്ക്കൊട്ടാരത്തിലെ കന്നിത്തൂണ്‍. കൊത്തുപണികളോടെ വരിക്കപ്ലാവിന്‍ തടിയില്‍ നിര്‍മ്മിച്ച താണിത്.

ഇത് തായ്ക്കൊട്ടാരത്തിലെ നടുമുറ്റത്തോട് ചേര്‍ന്നുള്ള തുരങ്ക പാതയുടെ വാതിലാണിത്. ഇവിടെ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള ചാരോടു കൊട്ടാരത്തിലേക്കാണ് ഈ പാത.


ഈ കട്ടില്‍ ഔഷധ കൂട്ടുകളോടെ നിര്‍മ്മിച്ചതാണ്. രാജാവ് ഉപയോഗിച്ച കസേരയും എഴുത്തു മേശയും കാണാം

നമ്മളിപ്പോള്‍ നില്‍ക്കുന്നത് രാജ്ജിമാരുടെ ഡ്രസിംങ്ങ് റൂമിലാണ്. ആട്ടുകട്ടിലിനു പിമ്പിലായി കാണുന്നത് ബല്‍ജിയം നിര്‍മ്മിതമായ നിലക്കണ്ണാടി ആണ്.


ഈ കാണുന്നത് കൊട്ടാരത്തിനുള്ളിലെ ഒരു ശൌചാലയം ആണ്.


കൊട്ടാരത്തിലെ സ്ത്രികള്‍ക്ക് പ്രധാന ആഘോഷ പരുപാടികളിലേക്ക് പ്രവേശനം ഇല്ലായിരുന്നു. അവര്‍ പരിപാടികള്‍ കണ്ടിരുന്നത് ഈ വഴി ആയിരുന്നു.


ഇതാണ് അമ്പാരി മുഖപ്പ്. മഹാരാജാക്കന്മാര്‍ ഉത്സവ ദിവസങ്ങളില്‍ തേരോട്ടം വീക്ഷിച്ചി രുന്നതും വിശേഷ ദിവസങ്ങളില്‍ പ്രജകള്‍ക്ക് ദര്‍ശനം നല്‍കിയിരുന്നതും ഇവിടെ ഇരുന്നാണ്. ആഘോഷങ്ങള്‍ക്ക് ആനയെ ഉപയോഗിക്കുമ്പോള്‍ ആനപ്പുറത്ത് ഇരിക്കാന്‍ ഉപയോഗിക്കുന്ന ഇരിപ്പടത്തെയാണ് അമ്പാരി എന്ന് വിളിക്കുന്നത്. അമ്പാരിയുടെ മാതൃകയിലാണ് ഇത് രൂപ കല്പന ചെയ്തിരിക്കുന്നത്.


കൊട്ടാരത്തിലെ കുളവും കൊട്ടാരത്തില്‍ നിന്ന് കുളത്തിലേക്ക് ഇറങ്ങാനുള്ള കല്പടവുകളും ആണിത്

ആവിശ്യമായ വെള്ളം ശേഖരിച്ചിരുന്നത് ഇവിടെ നിന്നായിരുന്നു. ഒറ്റ നോട്ടത്തില്‍ കുളത്തില്‍ നിന്ന് വെള്ളം കോരി എടുക്കുവായിരുന്നു എന്ന് തോന്നാമെങ്കിലും അടുത്ത് ചെന്ന് നോക്കിയാല്‍ കുളത്തിനകത്തെ കിണര്‍ കാണാം. കുളത്തിലെ വെള്ളവും കിണറ്റിലെ വെള്ളവും തമ്മില്‍ ഇടകലരാത്ത രീതിയിലാണ് കിണറിന്റെ നിര്‍മ്മാണം.



ഇതാണ് നവരാത്രി നൃത്തമണ്ഡപം. (മണിചിത്രത്താഴ് എന്ന് സിനിമയിലൂടെ ഈ നൃത്ത മണ്ഡപത്തിന്റെ ദൃശ്യം നമ്മുടെ മനസില്‍ ഇപ്പോഴും ഉണ്ടാവും). കരിങ്കല്‍ തൂണുകളിലെ ശില്പങ്ങള്‍ക്ക് ജീവനുണ്ടോ എന്ന് സംശയിച്ചു പോകും.

നവരാത്രി മണ്ഡപത്തിലെ കല്‍ത്തൂണുകളിലെ ചില ശില്പങ്ങള്‍
ദിവസവും രണ്ടായിരം പേര്‍ക്ക് ഭക്ഷണം ഉണ്ടാക്കുനുള്ള അടുക്കളയിലെ ക്രമീകരണങ്ങള്‍ എങ്ങനെയായിരിക്കും എന്ന് ഊഹിക്കാന്‍ പറ്റുമോ? മോരും രസവും ഒക്കെ കരിങ്കല്‍ പാത്രങ്ങളില്‍ സൂക്ഷിക്കുക ആയിരുന്നത്രേ പതിവ്....


താഴത്തെ ചിത്രം എന്താണന്ന് മനസിലായോ? ഒറ്റനോട്ടത്തില്‍ തെറ്റിദ്ധരിക്കാപെടാവുന്ന താണ് ഇത്. വലിയ പാത്രങ്ങളില്‍ വയ്ക്കുന്ന ചോറ് വാര്‍ക്കാനുള്ള ക്രമീകരണം ആണിത്. ചവിട്ടില്‍ ഇരുന്ന് ആ ഉരുണ്ട ഭാഗങ്ങളില്‍ പാത്രം ഉറപ്പിച്ചായിരുന്നു കഞ്ഞി പാത്രങ്ങളിലെ വെള്ളം വാര്‍ത്തിരുന്നത്.


താഴെ കാണുന്ന പടം ഒന്ന് ശ്രദ്ധിക്കുക. ഇത് അടുക്കളയില്‍ പാത്രം കഴുകി വയ്ക്കുന്ന ഭാഗം ആണ്. ഉഅയര്‍ന്ന സ്ഥലത്ത് ആണ് പാത്രം കഴുകിവയ്ക്കുന്നത്. അവിടെ നിന്ന് വെള്ളം ഊര്‍ന്ന് അടയാളം ഇട്ടിരിക്കുന്ന ഭാഗത്തേക്ക് വരും. അവിറ്റിത്തെ കിഴുത്തകളിലൂടെ വെള്ളം മണ്ണിലേക്ക് വലിയും. ഈ അടുക്കളിയില്‍ എവിടെ വെള്ളം വീണാലും ഈ ഭാഗത്തുകൂടി ഒഴുകിപ്പോകാനുള്ള ക്രമീകരണത്തിനുള്ള ചരിവ് തറയ്ക്ക് ഉണ്ട്.



കൊട്ടാരത്തിലെ കാഴ്ചകള്‍ കണ്ടതിനു ശേഷം ഇനി നമ്മള്‍ പോകുന്നത് മ്യൂസിയത്തിലേക്കാണ്. പഴയ ആയുധങ്ങള്‍ , നാണയങ്ങള്‍, ശില്പങ്ങള്‍ തുടങ്ങിയവയൊക്കെയാണ് ഈ മ്യൂസിയത്തില്‍ കാണാന്‍ കഴിയുന്നത്.

കഴുമരം
കുറ്റവാളികള്‍ക്ക് കഴുമരം എന്നത് പണ്ടുമുതലേ ഉള്ള ശിക്ഷ ആയിരിക്കും. ചിത്രത്തില്‍ കാണുന്നത് ഒരു കഴുമരം ആണ്. കഴുമരം ശിക്ഷയായി ലഭിക്കുന്നവരെ ഈ കഴുമരത്തില്‍ കയറ്റി കൊട്ടാരത്തിന് അടുത്തു തന്നെയുള്ള കഴുകന്‍ പാറ എന്ന പാറയില്‍ കൊണ്ടു പോയി അവിടെയുള്ള മരങ്ങളില്‍ തൂക്കിയിടും. ബന്ധനസ്ഥനായി കിടക്കൂന്ന കുറ്റവാളിയെ കഴുകന്മാര്‍ കൊത്തിവലിക്കുകയും ചെയ്യും. ഇങ്ങനെയായിരുന്നു കഴുമരം വിധിക്കപെടുന്നവരുടെ അന്ത്യം.

ആയുധങ്ങള്‍
താഴത്തെ ചിത്രത്തില്‍ കാണുന്നത് ചെമ്പകശേരി വാള്‍, വേലുത്തമ്പി ദളവ, രാജാകേശവദാസന്‍ എന്നിവരുടെ വാളുകള്‍ ആണ്.
ഡച്ചു തോക്കുകളാണ് താഴെ കാണുന്നത്.

ഈ മ്യൂസയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ശില്പങ്ങളില്‍ ചിലത്.


മ്യൂസിയത്തില്‍ നിന്നും പുറത്ത് വരുന്നതോടെ ഏകദേശം രണ്ടുമണിക്കൂര്‍ എടുത്ത കൊട്ടാരം സന്ദര്‍ശനം കഴിഞ്ഞു ചെരുപ്പും എടുത്ത് അടുത്ത് നമ്മള്‍ കൊട്ടാരത്തില്‍ നിന്ന് യാത്രയാവുന്നു..

കൊട്ടാരത്തിലെ മറ്റ് ചില ദൃശ്യങ്ങള്‍



ഓര്‍ക്കുക
തിങ്കള്‍ ഒഴികെ മറ്റ് ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ ആണ് സന്ദര്‍ശന സമയം. തിങ്കള്‍ അവിധി. കൊട്ടാരത്തില്‍ പ്രവേശിക്കാന്‍ പാസ് എടുക്കണം. ക്യാമറ/ വീഡിയോ എടുക്കണമെങ്കില്‍ പ്രത്യേക അനുമതി വാങ്ങണം. മൈബൈല്‍ ക്യാമറകള്‍ ഓഫാക്കാന്‍ നിര്‍ദ്ദേശം കിട്ടും. ഒരിക്കലും കൊട്ടാരം പെട്ടന്ന് കണ്ട് തീര്‍ക്കാന്‍ ശ്രമിക്കരുത്. എല്ലാ‍യിടത്തും ഗൈഡുകള്‍ ഉണ്ട്. അവര്‍ നിങ്ങള്‍ക്ക് മനസിലാകുന്ന ഭാഷയില്‍ കാര്യങ്ങള്‍ വിശദീകരിച്ചു തരും. എല്ലാഭാഗത്തും ആവിശ്യമായ സൂചകങ്ങളും നിര്‍ദ്ദേശങ്ങളും എഴുതി വച്ചിട്ടുണ്ട്.

Tuesday, September 7, 2010

സര്‍ക്കസ് ജീവിതങ്ങള്‍

വര്‍ഷങ്ങള്‍ക്ക് ശേഷം ഒരിക്കല്‍ കൂടി സര്‍ക്കസ് കാണാന്‍ പോകുമ്പൊള്‍ മനസില്‍ ഉണ്ടായിരുന്നത് കുട്ടിക്കാലത്ത് കണ്ടിട്ടുള്ള സര്‍ക്കസ് ആയിരുന്നു. നിറഞ്ഞ് കവിഞ്ഞ ഗ്യാലറികളും സര്‍ക്കസുകാരുടേയും കോമാളികളുടേയും മൃഗങ്ങളുടേയും പ്രകടനങ്ങളില്‍ കൈയ്യടിക്കുന്ന കൊച്ചു കുട്ടികളും ഒക്കെ സര്‍ക്കസ് കൂടാരങ്ങളുടെ ചരിത്രത്തില്‍ മാത്രമേ ഉണ്ടാകൂ എന്ന് മനസിലാക്കാന്‍ ഞാന്‍ താമസിച്ച് പോയിരിക്കുന്നു. വന്യമൃഗങ്ങളുടെ പ്രകടനങ്ങളുടെ പോസറ്ററുകള്‍ പതിച്ച ഭിത്തികളില്‍ നോക്കി നിന്ന് അത്ഭുതപ്പെട്ടിരുന്ന ബാല്യങ്ങള്‍ക്ക് പകരം ഇന്നത്തെ ബാല്യം ഡി‌സ്ക്കവറി ചാനലിനുമുന്നില്‍ അടിമപ്പെട്ടു പോയി എന്ന് മനസിലാക്കാതിരുന്നത് എന്റെ തെറ്റ്. സര്‍ക്കസ് കൂടാരങ്ങള്‍ ഇന്ന് ആളൊഴിഞ്ഞ പൂരപ്പറമ്പു പോലെ നിശബ്ദ്ദമാണ്. വളരെക്കുറച്ച് കാണികള്‍. പക്ഷേ ആ തമ്പില്‍ ജീവിക്കുന്നവര്‍ക്ക് പ്രകടനങ്ങള്‍ നടത്താതിരിക്കാന്‍ കഴിയില്ലല്ലോ? കാരണം അതാണ് അവരുടെ ജീവിതം. അത് ഇല്ലങ്കില്‍ അവര്‍ക്ക് ജീവിതം ഇല്ല. ഒഴിവാക്കപ്പെട്ട മൃഗങ്ങള്‍ക്ക് പകരം ആ മനുഷ്യര്‍ പലപ്പോഴും മൃഗങ്ങളുടെ കുറവ് നികത്താന്‍ ജീവിതം കൈവിട്ട് അത്ഭുത പ്രകടനങ്ങള്‍ കാണിക്കുന്നു. ശുഷ്കമായ കൈഅടികളില്‍ അവര്‍ പ്രചോദിരതരാകുന്നു.

രണ്ടിടത്തായി കെട്ടിഉയര്‍ത്തിയ പ്ലാറ്റ്‌ഫോമിലേക്ക് അവര്‍ കയറുന്നതോടെ സര്‍ക്കസ് ആരംഭിക്കുന്നു. ടെന്റിനുള്ളിലെ ലൈറ്റുകള്‍ ഊഞ്ഞാലുകളിലേക് പ്രകാശം പകരുമ്പോള്‍ അവര്‍ ജീവിതം തുടങ്ങുന്നു. കൈവിട്ട കൈകളിലൂടെ ജീവിതം തിരിച്ചു പിടിക്കാന്‍ വെമ്പുന്ന അവര്‍ ഊഞ്ഞാലുകളില്‍ നിന്ന് ഊഞ്ഞാലുകളിലേക്ക് വായുവിലൂടെ പറന്ന് നടക്കുന്നു. ഊഞ്ഞാല്‍ എറിഞ്ഞു കൊടുക്കുന്നവനോ ഊഞ്ഞാലുകളില്‍ കൈനീട്ടി കിടക്കുന്നവനോ അവന്റെ കൈകളില്‍ പിടിക്കാനായി കൈ നീട്ടുന്നവര്‍ക്കോ സെക്കന്‍ഡില്‍ ഒന്ന് പിഴച്ചാല്‍ താഴേക് വീഴുന്നത് അവരുടെ ജീവിതം ആണ്. താഴേക് വീഴുമ്പോള്‍ അവന്‍ ദൈവത്തെ വിളിക്കുമ്പോള്‍ കാണികള്‍ അവന്റെ പ്രകടനമില്ലായ്മയെ കുവി വിളിക്കും. പക്ഷെ അവന് പിഴയ്ക്കാറില്ല. പിഴച്ചാല്‍ ജീവിതവും പിഴയ്ക്കുമെന്ന് അവനറിയാം. ലൈറ്റുകള്‍ ഓഫായി അരണ്ട നീലവെളിച്ചത്തിലൂടെയും അവര്‍ ഊഞ്ഞാലുകളില്‍ നിന്ന് ഊഞ്ഞാലുകളിലേക്ക് മാറുമ്പൊള്‍ താഴെ കാണികള്‍ പുതിയ അഭ്യാസങ്ങള്‍ക്കായി കാത്തിരിക്കുകയായിരിക്കും. വായുവിലൂടെ കരണം മറഞ്ഞും കറങ്ങിയും അവര്‍ ഊഞ്ഞാലുകളില്‍ തൊടുമ്പൊല്‍ കാണികള്‍ കൈ അടിക്കും. കുള്ളന്റെ പാന്റ്മാത്രം ഊഞ്ഞാലുകാരന്റെ കൈയ്യില്‍ കിട്ടുകയും കുള്ളന്‍ താഴെകെട്ടിയ വലയിലേക്ക് വീഴുകയും ചെയ്യുമ്പോള്‍ ഏതോ കുഞ്ഞ് മാത്രം ചിരിക്കുന്നു.


അവര്‍ വായുവില്‍ കരണം മറിയുമ്പോള്‍ പലപ്പോഴും എന്റെ ശ്വാസം നിലയ്ക്കുന്നതായി തോന്നി. അവരെക്കാള്‍ ഭയം കാണുന്ന എനിക്കോ? ഒന്നു താഴേക്ക് പതിച്ചാല്‍ സിനിമയിലെ നായകന്മാരെപ്പോലെ അവര്‍ക്ക് എഴുന്നേറ്റ് വരാന്‍ കഴിയില്ലല്ലോ എന്ന് ഞാന്‍ ഓര്‍ത്തു. “ഇതൊക്കെ സര്‍ക്കസ് ആണോ? ഇതിലും വലിതും നമ്മള്‍ ടിവിയില്‍ കാണുന്നതല്ലേ?” പുറകില്‍ ഇരിക്കുന്ന ആരുടയോ സംസാരമാണ്. ടെലിവിഷനും മറ്റ് വിനോദമാധ്യമങ്ങളും കൊണ്ട് തകര്‍ന്നത് ഈ തമ്പിലെ ആളുകളുടെ ജീവിതം ആണ്. വര്‍ഷം തോറും മാറിവരുന്നനിയമങ്ങളെ തുടര്‍ന്ന് മൃഗങ്ങള്‍ കൂടാരങ്ങളില്‍ നിന്ന് അപ്രത്യക്ഷമായതോടെ സര്‍ക്കസ് കാണാന്‍ എത്തിയിരുന്ന കുട്ടികളുടെ എണ്ണം ചുരുങ്ങി. എങ്ങനെ വേട്ടയാടാം എന്ന് അവര്‍ ടോം ആന്‍ഡ് ജെറി കണ്ട് പഠിക്കുകയാണിപ്പോള്‍.....
ഈ തമ്പുകളില്‍ സര്‍ക്കസല്ല നടക്കുന്നത് അതിജീവനമാണ്. കൂടാരത്തിന്റെ മധ്യഭാഗത്ത് നിന്ന് ഇറങ്ങി വരുന്ന കൊളുത്തില്‍ ഉയര്‍ന്ന് ശരീരം കറക്കുമ്പോഴും കൂടാരത്തിന്റെ മുകളിലെ കയറുകളിലെ കൊളുത്തുകളിലൂടെ തലകുത്തി നടക്കുമ്പോഴും ഒരുത്തന്റെ ശരത്തില്‍ കെട്ടിയ ബേല്‍റ്റിലെ കൊളുത്തില്‍ ശരീരം പമ്പരം പോലെ കറക്കുമ്പോഴും കാണികളുടെ കൈയ്യടി
അവര്‍ കേള്‍ക്കുന്നുണ്ടാവുമോ? സര്‍ക്കസില്‍ നിറഞ്ഞു നിന്നിരുന്ന കടുവയും പുലിയും സിംഹവും എല്ലാം പഴങ്കഥകള്‍ ആണ്. സര്‍ക്കസ് കൂടാരങ്ങളുടെ നടവില്‍ ഇരുമ്പു‌കോട്ട തീര്‍ത്ത് അതില്‍ പ്രദര്‍ശിപ്പിച്ചിരുന്ന മൃഗങ്ങളുടെ അഭ്യാസങ്ങള്‍ കാണാനായിരുന്നല്ലോ ആളുകള്‍ സര്‍ക്കസ് കൂടാരങ്ങളിലേക്ക് വന്നിരുന്നത്? ഇരുമ്പുകോട്ടയ്ക്കുള്ളിലെ കയറിലൂടെ നടക്കുന്ന പുലിയും തീയിലൂടെ ചാടുന്ന കടുവയും ഭയപ്പെടുത്തുന്ന ശബ്ദ്ദത്തോടെ കെട്ടിമറിയുന്ന സിംഹങ്ങളും എല്ലാം മങ്ങിയ ഓര്‍മ്മകളായി മനസില്‍ ഇപ്പോഴും ഉണ്ട്. ആ മങ്ങിയ ചിത്രങ്ങള്‍ക്ക് പകരം ഇന്നത്തെ സര്‍ക്കസ് നല്‍കുന്നത് മനുഷ്യരുടെ അഭ്യാസ പ്രകടനങ്ങളാണ്. മനുഷ്യര്‍ തന്നെ അഗ്നിയിലൂടെ ചാടുകയും നടക്കുകയും, മൂര്‍ച്ചയേറിയ കത്തിയുടെ മുകളില്‍ നില്‍ക്കുകയും കത്തിയുടെ കിടക്കൂകയും ചെയ്യുമ്പോള്‍ മനസില്‍ ഉയരുന്ന നിലവിളി തൊണ്ടയില്‍ തന്നെ തടഞ്ഞു നിര്‍ത്താന്‍ ഞാന്‍ ശ്രമിച്ചു. അടുത്ത് ഇരിക്കുന്നവന്റെ മുഖത്തേക്ക് നോക്കുമ്പോള്‍ ഈ കത്തിപ്പുറത്ത് കിടക്കൂന്നതാണോ വലിയ കാര്യം എന്ന ഭാവമാണ് അവന്റെ മുഖത്ത്.


ഞാന്‍ ആദ്യമായിട്ട് ഹിപ്പോയെ കാണുന്നത് ഏതോ സര്‍ക്കസിലാണ്. ഹിപ്പോയെമാത്രമല്ല ഒട്ടകത്തേയും കുതിരേയും സിംഹത്തേയും ഒക്കെ കാണുന്നത് സര്‍ക്കസിലാണ്. പക്ഷേ ഇന്ന് സര്‍ക്കസില്‍ അവശേഷിക്കുന്നത് ഒട്ടകവും ആനയും കുതിരയും ആണ്. കുറച്ചു നാളുകള്‍ക്ക് ശേഷം ആനയും തമ്പുകളില്‍ നിന്ന് അപ്രത്യക്ഷമാകും. ആനയുടെ ഫുട്ബോളും,ക്രിക്കറ്റും. രണ്ടുകാലില്‍ നടത്തവും , സ്റ്റൂളിലെ ഇരുപ്പും ഇനി സര്‍ക്കസ് കൂടാരങ്ങള്‍ക്കും ഓര്‍മ്മയാകും. പുതിയ പുതിയ ഐറ്റങ്ങളുമായി റിംങ്ങ് മാസറ്റര്‍‌മാര്‍ സര്‍ക്കസ് കുടാരങ്ങളില്‍ തന്നെ ഉണ്ടാവും. പ്ലാസ്റ്റിക് ഗേളായും വണ്ടര്‍ ഗേളായും ഒക്കെ ശരീരത്തെ മടക്കി ഒടിക്കുന്നവര്‍, സാരിത്തുണിയില്‍ ശരീരത്തെ ചുരുട്ടി കൂടാരത്തിന്റെ മുകളിലേക്ക് കറങ്ങുന്നവര്‍ ഇങ്ങനെ എത്രയോ കാഴ്ചകള്‍.... തിരിഞ്ഞും മറിഞ്ഞും കുനിഞ്ഞും നിന്ന് ലക്ഷ്യത്തിലേക്ക് വെടി വയ്ക്കുന്നവര്‍... ശരീരങ്ങള്‍ കൊണ്ട് പിരിമിഡ് തീര്‍ക്കൂന്നവര്‍ .... ഇപ്പോള്‍ സര്‍ക്കസ് കൂടാരങ്ങളില്‍ നിന്ന് കാണുന്നത് വര്‍ണ്ണക്കാഴ്ചകളല്ല മനുഷ്യരുടെ ഉപ്പുകലര്‍ന്ന ജീവിതമാണ്.

ജോക്കര്‍ എറിഞ്ഞു കൊടുക്കുന്ന വളയങ്ങള്‍ പിടിച്ച് അത് ശരീരത്തിലൂടെ കറക്കുകയാണ് അവള്‍. കാല് മുതല്‍ മാര്‍ വാര്‍ വരെ ചലപ്പിച്ച് അവള്‍ വളായങ്ങള്‍ കറക്കി കൊണ്ടിരിക്കുന്നു. അവളുടെ ചലനങ്ങളില്‍ രസം പിടിച്ച കാണികളുടെ കൈയ്യടികളില്‍ അവള്‍ വളയങ്ങള്‍ ഓരോന്നായി ശരീരത്തില്‍ നിന്ന് താഴേക്ക് ഇട്ടിട്ട് വീണ്ടും കാലിലെ ചലനങ്ങള്‍ കൊണ്ട് ആ വളയങ്ങള്‍ വിണ്ടും ശരീരത്തിലേക്ക് കയറ്റുന്നു. ഇനി ഒരു വളയും കുടി ഉണ്ട് ശരീരത്തിലേക്ക് കയറാന്‍. അവളത് കുരേ ശ്രമിച്ചിട്ടും കാലിലേക്ക് കയറ്റാന്‍ കഴിയുന്നില്ല. കാണികളില്‍ ചിലര്‍ കൂകുന്നു. ചിലര്‍ കൈയ്യടിച്ച് അവളെ പ്രോത്സാഹിപ്പിക്കുന്നു.അവളുടെ മനസില്‍ കൂവലും കൈയ്യടിയും ഇല്ല. ആ വളയം കയറ്റാന്‍ പറ്റിയില്ലങ്കില്‍ കൂടാരത്തില്‍ നിന്ന് കേള്‍ക്കാന്‍ പോകുന്ന തെറിവിളികള്‍ ആയിരിക്കും അവളുടെ മനസില്‍. കൂവലുകളെക്കാള്‍ കൈയ്യടി ശബ്ദ്ദം ഉയരുമ്പോള്‍ അവളുടെ ശരീരത്തിന്റെ വേഗത കൂടുന്നു. കാണികളുടെ പ്രോത്സാഹനം.. ആ വളയവും അവള്‍ ശരീരത്തിലൂടെ കറക്കി തലയിലൂടെ പുറത്ത് എടുക്കുമ്പോള്‍ കൈയ്യടി വീണ്ടും ഉയരുന്നു...

ജോക്കര്‍മാര്‍ മനുഷ്യരെ ചിരിപ്പിക്കാനുള്ള ശ്രമത്തിലാണ്. തങ്ങളുടെ വൈകല്യത്തെ ചിരിയാക്കി മാറ്റാന്‍ അവര്‍ശ്രമിക്കുന്നു എങ്കിലും ആളുകള്‍ ചിരിക്കുന്നില്ല. ചിരിക്കാന്‍ മറന്നു പോയ ഒരു കൂട്ടരായി നമ്മള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. സര്‍ക്കസ് കൂടാരങ്ങളോടോപ്പം സഞ്ചരിക്കുന്ന ഇവരില്‍ ഇന്ത്യക്കാരും ആഫ്രിക്കക്കാരും റഷ്യക്കാരും നേപ്പാളികളും ഉണ്ട്. ഇവരെല്ലാം ജീവിതത്തെ സര്‍ക്കസാക്കി ഈ തമ്പുകളില്‍ കഴിഞ്ഞു കൂടുന്നവരാണ്. സിനിമയിലെ നായകന്‍ ഉയരത്തില്‍ നിന്ന് താഴേക്ക് ചാടുമ്പോള്‍ നമ്മള്‍ കൈയ്യടിക്കുന്നത് നായകനോ അയാള്‍ക്ക് വേണ്ടി ആ ചാട്ടം ചാടിയ ഡ്യൂപ്പിനോ? ജീവന്‍ പണയം വച്ച് സംഘടന രംഗങ്ങളില്‍ അഭിനയിച്ചു എന്നു അഭിമുഖങ്ങളില്‍ പറയുന്നവര്‍ ഈ സര്‍ക്കസ് കൂടാരങ്ങളിലെ ഇവരുടെ ജീവിതം കണ്ടാല്‍ എന്തുപറയും? സര്‍ക്കസ് കൂടാരങ്ങളിലെ കലാകാരന്മാര്‍ തങ്ങളുടെ ജീവിതം തന്നെ തമ്പില്‍ പണയം വച്ചിരിക്കുകയല്ലേ? ഇവര്‍ ഒരിക്കലും ടെലിവിഷനുകളിലൂടെ തങ്ങളുടെ ചാട്ടത്തെക്കുറിച്ച് വാചാലരായി നമ്മുടെ മുന്നില്‍ വരില്ല. കാരണം തമ്പിലെ ചാട്ടം അവര്‍ക്ക് അഭിനയം അല്ല.. ജീവിതം ആണ്. അവസാന ബല്ലോടെ ഷോ അവസാനിക്കുമ്പോള്‍ കാണികള്‍ എഴുന്നേല്‍ക്കുമ്പോള്‍ ഒരു ഷോ കൂടി അപകടങ്ങള്‍ ഇല്ലാതെ പൂര്‍ത്തിയാക്കിയതില്‍ ആ കലാകാരന്മാര്‍ ആശ്വാസത്തോടെ പുഞ്ചിരിക്കുകയായിരിക്കും.....
ചിത്രങ്ങള്‍ :ഗൂഗിളില്‍ നിന്ന്

Monday, August 30, 2010