Monday, February 25, 2013

സുക്കെർബർഗിന് കുറ്റബോധമോ??

സുക്കെർബർഗും സെർജി ബ്രിന്നും ബ്രേക്‌ത്രു പ്രൈസ് പ്രഖ്യാപിക്കുമ്പോൾ.......

2004 ഫെബ്രുവരിയിൽ ആരംഭിച്ച ഫേസ്‌ബുക്ക് ഒൻപത് വർഷം പിന്നിട്ടിരിക്കുന്നു. ഒൻപതുവർഷം കൊണ്ട് ലോകത്തെ ഒന്നാമത്തെ സോഷ്യൽ നെറ്റ്‌വർക്കിംങ് സൈറ്റ് എന്ന സ്ഥാനം നേടാനും അത് നിലനിർത്താനും കഴിയുന്നു എന്നത് ചെറിയ കാര്യമല്ല. ഈ സമയത്ത് ഫേസ്ബുക്കിന്റെ എതിരാളിയന്ന് വിശേഷിപ്പിക്കാവുന്ന ഗൂഗിളിൽ നിന്ന് ഓർക്കൂട്ടും,ബുസും, പ്ലസും വന്നു. പക്ഷേ ഫേസ്ബുക്കിനു വളരെയേറെ പിന്നിലാണ് ഗൂഗിളിന്റെ സോഷ്യൽ നെറ്റ്‌വർക്കിംങ് സൈറ്റായ ഗൂഗിൽ പ്ലസ്. സൈബർ വിപ്ലവത്തിൽ പിടിച്ച് നിൽക്കാനും ഒന്നാംസ്ഥാനം നിലനിർത്താനും ഒന്നാം സ്ഥാനത്ത് എത്താനുമുള്ള ഫേസ്ബുക്ക്-ഗൂഗിൾ മത്സരത്തിനിടയിലും അവയുടെ സ്ഥാപകർ തങ്ങളുടെ കണ്ടുപിടിത്തത്തിൽ/സംരംഭത്തിൽ ദുഃഖിക്കൂന്നുണ്ടാവുമോ???

ഫേസ് ബുക്ക് ! മോന്തപ്പുസ്തകം എന്ന് മലയാളത്തിൽ രസികന്മാർ മൊഴിമാറ്റം നടത്തിയിട്ടുണ്ട്. ഫേസ്ബുക്കിനു ഹാർട്ട് ബുക്കെന്നും മലയാളത്തിൽ ഹൃദയപ്പുസ്തകം എന്നും വിളിക്കേണ്ടിയിരുന്നു. മനസിൽ/ഹൃദയത്തിൽ കൊണ്ടുനടക്കുന്നതാണല്ലോ ഫേസ്ബുക്കിൽ പ്രകടിപ്പിക്കപ്പെടുന്നത്.(ചിന്തകൾക്കും/വിവേകത്തിനുമൊന്നും ഭൂരിപക്ഷവും വലിയ പ്രാധാന്യം കൊടുക്കാത്തതുകൊണ്ട് ഹെഡ്ബുക്കൊന്നോ തലപ്പുസ്തകം എന്നോ പേര് നൽകേണ്ട കാര്യമില്ല).. ഗൂഗിളിന്റെ ഓർക്കൂട്ട് മാത്രം (ഇന്ത്യയിൽ) ഉപയോഗിച്ച് വന്നവരുടെ മുന്നിലേക്കാണ് ഫേസ് ബുക്ക് വരുന്നത്.. ആദ്യം ഒന്ന് മടിച്ചു നിന്ന ഇന്ത്യക്കാർ ഓർക്കൂട്ടിൽ നിന്ന് ഫേസ് ബുക്കിലേക്ക് ഒഴുകുകയായിരുന്നു. ആ ഒഴുക്കിൽ ഓർക്കൂട്ട് വിസ്മൃതിയിലുമായി.

ഓപ്പറേറ്റിംങ് സിസ്റ്റവും,ബ്രൗസറും,... എല്ലാം പ്രാദേശികഭാഷകളെ പിന്തുണച്ചതോടെ സോഷ്യൽ നെറ്റ്‌വർക്കിംങ് സൈറ്റുകളിൽ കൂടുതൽ ആളുകൾ കൂടി. തങ്ങൾ ചിന്തിക്കുന്ന ഭാഷയിൽ തന്നെ ആശയങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ കഴിയുന്നു എന്നുള്ളത് ചെറിയ കാര്യമല്ലല്ലോ. തങ്ങൾക്ക് പറയാനുള്ളതെല്ലാം പറയുകയും മറ്റുള്ളവർക്ക് ലോകത്തിന്റെ ഏത് ഭാഗത്ത് ഇരുന്നാണങ്കിലും അത് വായിക്കാൻ/കാണാൻ/കേൾക്കാൻ പറ്റും എന്നുള്ളത് ആളുകളെ സോഷ്യൽ നെറ്റ്വർക്കിംങ് സൈറ്റുകളിലേക്ക് ആകർഷിച്ചിട്ടുണ്ടാവാം. പക്ഷേ ഗുണത്തെക്കാൾ ഏറെ ദോഷം ഈ സൈറ്റുകൾ ചെയ്യുന്നുണ്ടോ?? വേർപിരിഞ്ഞുപോയ രക്തബന്ധത്തില്പെട്ടവരയും ,സുഹൃത്തുക്കളെയും ഒക്കെ കണ്ടുപിടിക്കുകയും, ഗ്രൂപ്പുകളിൽ കൂടി ഓരേ ചിന്താധാരയുള്ളവർ ഒന്നിച്ചു കൂടി കല/സാഹിത്യം/ജീവകാരുണ്യപ്രവൃത്തനങ്ങൾ ഒക്കെ ചെയ്യുന്നുണ്ടങ്കിൽ ഒരു 'ഇരുണ്ടവശം' കൂടി ഫേസ് ബുക്ക് പോലുള്ള  സോഷ്യൽ നെറ്റ്‌വർക്കിംങ് സൈറ്റുകൾക്ക് ഉണ്ട് എന്നുള്ളത് വിസ്മരിക്കാൻ പാടില്ല. പക്ഷേ ഈ 'ഇരുണ്ടവശം' ഉപയോഗിക്കാനാണ് കൂടുതൽ ആളുകൾക്കും താല്പര്യം...  

ഫേസ്ബുക്ക് ഒരു ഫേസ് മുക്ക്
ഫേസ് ബുക്ക് ഇപ്പോൾ മുഖങ്ങളുടെ പുസ്തകം അല്ല മുഖങ്ങളുടെ മുക്ക് ആണന്നന്ന് പറയാം. മുഖം മറച്ചു അലാതയും ഉള്ളവരുടെ ഒരു മുക്ക്!!! അവിടെയുള്ള ഭിത്തികളിൽ ആർക്കും എന്തും എഴുതി ഒട്ടിക്കാം... അത് ഇഷ്ടപ്പെട്ടങ്കിൽ  സ്വന്തം ഭിത്തിയിൽ കൊണ്ടൂപോയി ഒട്ടിക്കാം (ഷെയർ). സ്വന്തം ഭിത്തിയിൽ ഒട്ടിക്കൂക മാത്രമല്ല അത് നാട്ടുകാരുടെ എല്ലാം ഭിത്തിയിലേക്ക് പശതേച്ച് എറിയാനും പറ്റും(ടാഗ്). ഈ 'മുക്കിൽ' മുഖമൂടി അണിഞ്ഞവരെ കാണാൻ നമുക്ക് കഴിയും. മുഖം മൂടി അണിയാൻ എല്ലാവർക്കും അവരവരുടേതായ കാരണം ഉണ്ടാവും. സ്വന്തം മുഖം മറച്ച് അനോണിയായിരിക്കുക എന്നുള്ളതിനെക്കാൾ വലിയ ദുരന്തമാണ് മറ്റുള്ളവരുടെ മുഖം അണിഞ്ഞ് 'ഫേക്ക് ഐഡിയിൽ' ഒളിച്ചിരിക്കുക എന്നുള്ളത്. മറ്റുള്ളവരുടെ മുഖത്തിനു പിന്നിൽ ഒളിച്ചിരുന്ന് ഒളിയുദ്ധം നടത്തുന്ന ഫേക്ക് ഐഡി തന്നെയാണ് സോഷ്യൽ നെറ്റ്‌വർക്കിങ്ങ് സൈറ്റുകളുടെ ദുരന്തവും...

'ഫേസ് ബുക്ക്' എന്തിനു ഉപയോഗിക്കുന്നു എന്നുള്ളത് അനുസരിച്ചായിരിക്കും അതിന്റെ ഗുണ-ദോഷ വശങ്ങൾ ചർച്ചയ്ക്ക് എടുക്കേണ്ടത്. ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്യുന്നതായി പലപ്പോഴും തോന്നാറുണ്ടങ്കിലും അതിന്റെ ഗുണത്തെ മറന്നുകൊണ്ടുള്ള വിശകലനം അല്ല നടത്തുന്നതും.....

ചാറ്റ് ചീറ്റ് ആകുമ്പോൾ
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ചാറ്റ് ചെയ്ത് ചതിക്കപ്പെടുന്നവരുടെ വാർത്തകൾ നമ്മൾ വാർത്തകളിൽ വായിക്കാറുണ്ട്. അന്യന്റെ മുഖം അണിഞ്ഞ(ഫേക്ക് ഐഡി)വരെ ഒന്നും നോക്കാതെ ഫ്രണ്ട് ആക്കുകയും പിന്നെ ചാറ്റിൽ കൂടി ബന്ധം വളരുകയും ചെയ്ത് വീട് വിട്ടിറങ്ങയവരുടെ ജീവിത കഥകൾ നമ്മൾ വാർത്തകളിൽ കൂടി വായിക്കുന്നുണ്ട്. ചാറ്റ് ചെയ്ത് പ്രണയവിവാഹം കഴിച്ചവരെക്കാൾ കൂടുതൽ ചാറ്റ് ചെയ്ത് പ്രണയ  ദുരന്തമായിമാറിയവരാണ്. ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട് മോഷ്ണത്തിനു / തട്ടിപ്പിനു ഇരയായവരും, ബലാത്സംഗംചെയ്യപ്പെട്ടവരും , ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട 'മുഖാവരണം' ഉള്ള ആളെത്തേടി വീട് വിട്ടിറങ്ങുന്നതും അവസാനം കാമുകനും വീട്ടുകാരും കൈയ്യൊഴിഞ്ഞ് ഒറ്റപ്പെടേണ്ടി വന്നവരും ഒക്കെ നമ്മുടെ ഇടയിൽ തന്നെയുണ്ട്.

കുടുംബ ബന്ധങ്ങൾ തകരുന്നു
ഫേസ്ബുക്ക് കുടുംബ ബന്ധങ്ങളുടെ തകർച്ചയ്ക്കും കാരണമാകുന്നുണ്ടത്രെ!! സോഷ്യൽ നെറ്റ്‌വർക്കിംങ് സൈറ്റുകളിൽ കൂടുതൽ സമയം ചെലവഴിക്കുകയും സുഹൃത്തുക്കളെ തേടിത്തേടി പോവുകയും ചെയ്യുമ്പോൾ കുടുംബത്തെക്കുറിച്ച് ആലോചിക്കാൻ സമയം ഉണ്ടാവില്ല. പഴയ സുഹൃത്തിനെ തേടുന്നതോടൊപ്പം പഴയ കാമുകനെ/കാമുകിയെ തേടി കണ്ടുപിടിച്ച് ബന്ധം പുനസ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ അത് കുടുംബബന്ധത്തിനു തകർച്ചയ്ക്ക് കാരണം ആകുന്നു. സുഹൃത്തിനു കണ്ടുപിടിക്കുക അവരുമായുള്ള ബന്ധം നിലനിർത്തുക എന്നതിനു അപ്പുറത്തേക്ക് ഫേസ്ബുക്കും/ഓർക്കൂട്ടും (അവയുടെ തുടക്ക സമയത്ത്) ചിന്തിച്ചിട്ടൂണ്ടാവില്ല..

ജനകിയ പ്രതിരോധവും പ്രതിഷേധവും പിന്നെ വിദ്വേഷവും
സോഷ്യൽ നെറ്റ്‌വർക്കിംങ് സൈറ്റുകളെ ഇപ്പോൽ ഭരണകൂടങ്ങൾ ഭയപ്പെടാൻ തുടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ കൂടുതൽ നിയന്ത്രണങ്ങൾ അവയുടെ മേൽ വരുത്താനും ശ്രമിക്കുന്നു. ചില രാജ്യങ്ങൾ സോഷ്യൽ നെറ്റ്‌വർക്കിംങ് സൈറ്റുകൾക്ക് നിയന്ത്രണവും നിരോധനവും ഏർപ്പെടുത്തുന്നു. കാരണം എപ്പോൾ വേണമെങ്കിലും ഒരു വിപ്ലവം തുടങ്ങാനുള്ള ആഹ്വാനം അവിടെ നിന്ന് ഉണ്ടാവാം. സോഷ്യൽ നെറ്റ്‌വർക്കിംങ് സൈറ്റുകളിൽ നിന്ന് രൂപം കൊണ്ട 'മുല്ലപ്പൂ വിപ്ലവം' എല്ലാ ഭരണ കൂടങ്ങളും ഭയപ്പെടുന്നു..('മുല്ലപ്പൂ വിപ്ലവം' നടന്നതിനുശേഷം ആ രാജ്യത്തിന്റെ അവസ്ഥ എന്താണ് എന്ന് ചിന്തിക്കുന്നതും നല്ലതായിരിക്കും). ഡൽഹിയിലെ തെരുവുകളിൽ യുവാക്കൾ രാഷ്ട്രീയപാർട്ടികളുടെ പിന്തുണ ഇല്ലാതെ ഒന്നിച്ച് സമരം നടത്തിയതിന് ഫേസ്ബുക്ക് പോലുള്ള സോഷ്യൽ നെറ്റ്‌വർക്കിംങ് സൈറ്റുകള്‍ ചെയ്ത പിന്തുണ ചെറുതല്ല. പക്ഷേ ജനകീയ പ്രതിരോധത്തിനും പ്രതിഷേധത്തിനും നവ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിനെക്കാൾ കൂടുതൽ ആളുകൾ അറിഞ്ഞോ അറിയാതയോ വിദ്വേഷം വളർത്താൻ (മതം, സാമുദായികം, രാഷ്ട്രീയം, സമൂഹപരം ) നവമാധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ട്... പലപ്പോഴും രാജ്യത്തിന്റെ അഖണ്ഡതയെ തകർക്കാൻ തരത്തിലുള്ള കാര്യങ്ങൾ നവമാധ്യമങ്ങളിൽ കാണൂമ്പോൾ സർക്കാർ കൂടുതൽ നിയന്ത്രണങ്ങളുമായി വരുന്നു.

എല്ലാം അഭിപ്രായ സ്വാതന്ത്ര്യം ആകുമോ??
ആരയുംക്കുറിച്ചും എന്തിനെയുംക്കുറിച്ചും എന്തും പറയാനുള്ള സ്വാതന്ത്ര്യം ആണോ അഭിപ്രായ സ്വാതന്ത്ര്യം എന്ന് സംശയിച്ചു പോകുന്ന തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങളാണ് സോഷ്യൽ നെറ്റ്‌വർക്കിംങ് സൈറ്റുകളിൽ കാണാൻ കഴിയുന്നത്. ഫേസ് ബുക്കിലെ പല പോസ്റ്റുകളും വിദ്വേഷം വളർത്തുന്ന രീതിയിലുള്ളതാണന്ന് പറയേണ്ടിയിരിക്കുന്നു. രാഷ്ട്രീയമായോ മതപരമായോ ആശയങ്ങൾ പ്രകടിപ്പിക്കുക എന്നുള്ളതിനെക്കാൾ മറ്റ് രാഷ്ട്രീയ/മത/സമുദായങ്ങളെ അവഹേളിക്കുക എന്നൊരു ലക്ഷ്യം പല പോസ്റ്റുകളിലും കാണാം. നിരുപദ്രവകരമെന്ന് തോന്നുന്ന പോസ്റ്റ്/കമന്റ്/ലൈക്ക്/ഷെയർ ചെയ്യലുകൾ പോലും പരാതിക്കാരൻ പരാതി ഉന്നയിച്ചാൽ ഐ.റ്റി ആക്റ്റിനകത്ത് വലിയ ശിക്ഷകൾ ലഭിക്കാൻ തക്കവണ്ണമുള്ള കുറ്റങ്ങളായി മാറുന്നു. (മുംബയിലെ പെൺകുട്ടികൾക്ക് ഉണ്ടായ അനുഭവം). ഐറ്റി ആക്റ്റ് പലപ്പോഴും ഭരണാധികാരികൾ തങ്ങളെ എതിർക്കുന്നവരെ ഭയപ്പെടുത്താൻ ദുർവിനിയോഗവും ചെയ്യുന്നുണ്ട്. (ഇന്ത്യയ്ക്ക് വെളിയിൽ മോശമായി ഒരു പെൺകുട്ടിയെക്കുറിച്ച് ചാനലുകളിൽ കൂടി സംസാരിച്ചാൽ കേസ് എടുക്കാൻ വകുപ്പില്ലങ്കിലും ഇന്ത്യയ്ക്ക് വെളിയിൽ ഉള്ള ഒരു സ്ഥലത്ത് നിന്ന് ഒരു സ്ത്രിയെക്കുറിച്ച് എന്തെങ്കിലും ഫേസ് ബുക്കിൽ പറഞ്ഞാൽ അത് ഐറ്റി ആക്റ്റ് അനുസരിച്ച് കുറ്റവും ആകുന്ന മനോഹരമായ നിയമവ്യവസ്ഥിതി ഉള്ള നാടാണ് നമ്മുടേത്!!!).

വർഗീയതയ്ക്കും പിന്നിലല്ല
ഫേസ് ബുക്കുക്കളിലെ പോസ്റ്ററുകളിൽ അധികവും മതവിദ്വേഷവും വർഗീയതയും കുത്തി നിറച്ചതാണ്. ഇത്തരം പോസ്റ്ററുകൾ കണ്ടാലുടനെ ഷെയർ ബട്ടണിൽ ഞെക്കിയില്ലങ്കിൽ ചിലർക്ക് ഉറക്കവും അവരില്ല. മറ്റുമതങ്ങളുടെ കുറവുകൾ അക്കമിട്ടു നിരത്തുന്നവർ സ്വന്തം മതങ്ങളുടെ/സമുദായങ്ങളുടെ കുറവുകൾ കാണുകയും ഇല്ല. ഇവന്റെ കൈ വെട്ടാൻ ആരുമില്ലേ / കാലുവെട്ടാൻ അരുമില്ലേ എന്നുള്ള ചോദ്യങ്ങളും , ഞാനായിരുന്നെങ്കിൽ അവനെ കൊന്നേനെ എന്നുള്ള അവകാശങ്ങളും ഒക്കെ ചില പോസ്റ്റുകളിലെ കമന്റുകളിൽ കാണാറുണ്ട്. ചുമ്മാ ഒരു ആവേശത്തിനു ഇടുന്ന കമന്റുകൾ ആണങ്കിലും ഏതെങ്കിലും തരത്തിലുള്ള പരാതി ഉണ്ടായാൽ അതിൽ കുടുങ്ങിക്കിടക്കുമ്പോൽ സഹായിക്കാൻ ആരും ഉണ്ടാവില്ല എന്നുമാത്രം .

ചില ഗ്രൂപ്പുകളിലെ ചർച്ചകളുടെ പോക്ക് കണ്ടാൽ സുക്കർബർഗ് ഫേസ് ബുക്ക് പിരിച്ചു വിട്ടുപോകും. അത്രയ്ക്ക് മാരകമായ വർഗീയ വിഷം കുത്തലുകളാണ് അവിടെ നടക്കുന്നത്. സ്വന്തം വിശ്വാസം പ്രചരിപ്പിക്കുക മാത്രമല്ല, മറ്റുള്ളവരുടെ വിശ്വാസം തെറ്റാണന്ന് കൂടി സ്ഥാപിക്കുന്നവരെ ചില ഗ്രൂപ്പുകളിൽ കാണാം. ഈ ഗ്രൂപ്പുകളിലെ ചർച്ചകൾ കൊണ്ട് മനുഷ്യർക്ക് എന്തെങ്കിലും പ്രയോജനമുണ്ടാവാനും പോകുന്നില്ല.

മണ്ടത്തരങ്ങൾ മണ്ടത്തരങ്ങൾ
ഏത് മണ്ടത്തരം പറഞ്ഞാലും അതിനു അംഗീകാരം കിട്ടൂകയും അത് പത്തു നൂറു ആളുകൾ ഷെയര് ചെയ്യുകയും ചെയ്യുന്നത് ചെറിയ കാര്യമൊന്നും അല്ലല്ലോ.. റേഷൻ കാർഡോ ഡ്രൈവിംങ് ലൈസൻസോ പാസ്പോർട്ടോ കളഞ്ഞു കിട്ടിയാൽ അതെടൂത്ത് തപാൽപെട്ടിയാൽ ഇട്ടാൽ മതി അത് ഉടമസ്ഥനു കിട്ടിക്കോളും എന്നു പറഞ്ഞ് ആരോ ഉണ്ടാക്കിയ പോസ്റ്ററിനു കിട്ടീയ സ്വീകാര്യത, അത് സത്യമാണോ എന്നൊന്നും ആലോചിക്കാതെ നൂറുകണക്കിനു ആളുകളാണ് അത് ഷെയർ ചെയ്തത്. മുന്നും നാലും വർഷം മുമ്പുള്ള വാർത്തകൾ 'ദാ ഇപ്പം നടന്ന വാർത്ത' എന്ന പേരിൽ പലരും ഷെയർ ചെയ്യാറുണ്ട്. വ്യാജമായി സൃഷ്ടിക്കുന്ന ഗർഭവാർത്തകൾപോലും അതിന്റെ പിന്നിലെ കച്ചവടക്കണ്ണ് മനസിലാക്കാതെ ഷെയർ ചെയ്തും ലൈക്കടിച്ചും സായൂജ്യം അടയുന്നവരാണ് നമ്മൾ

എന്നെ ഒന്നും ലൈക്കൂ..ഒന്ന് ഷെയർ ചെയ്യൂ...
പല ഫേസ് ബുക്ക് പോസ്റ്റുകളുടേയും അവസാനം കാണുറുണ്ട് 'ഇത് ഇഷ്ടപ്പെട്ടങ്കിൽ' ഷയർ ചെയ്യൂ.. എന്റെ പേജൊന്ന് ലൈക്ക് ചെയ്യൂ എന്ന്. എന്ത് മണ്ടത്തരം ആണങ്കിലും ആൾക്കാർ ലൈക്ക് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്തോളും... ഈ പോസ്റ്റ് ആദ്യം ഇടുന്നവൻ പലപ്പോഴും വ്യാജ ഐഡിയിൽ ഒളിച്ചിരിക്കുന്നവർ ആയിരിക്കും. എന്തെങ്കിലും കേസ് വന്നാൽ ആദ്യം കുടുങ്ങുന്നത് സ്വന്തം ഐഡിയിൽ നിന്ന് ആ പോസ്റ്റിൽ ലൈക്ക്/കമ്ന്റ് അടിച്ചവനും പോസ്റ്റ് ഷെയർ ചെയ്തവനും ആയിരിക്കും.. മുഖം മൂടിക്ക് പിന്നിൽ മറഞ്ഞിരിക്കുന്നവനെ തേടി മിനക്കെടാൻ ഒന്നും ആർക്കും സമയം കാണില്ല. കുറേ പേർക്കെതിരെ കേസെടുക്കണമെന്ന് മാത്രം!! കൂടുതലും ഷെയർ ചെയ്ത് വരുന്ന പോസ്റ്റുകൾ ആദ്യം പോസ്റ്റ് ചെയ്യുന്ന ആൾ 'ഫേക്ക് ഐഡി'/ അനോണിയാണന്ന് ശ്രദ്ധിച്ചാൽ മനസിലാകും. രാഷ്ട്രീയ/മത/വിമർശന പോസ്റ്റുകളിൽ എല്ലാം 'ഫേക്ക് ഐഡി'/ അനോണി ഐഡികൾ ഉണ്ടന്ന് കാണാം.

ഭരണകൂടങ്ങൾ ഫേസ്ബുക്കിനേയും ഗൂഗിളിനെയും പിടിക്കുമ്പോൾ
രാഷ്ട്രീയ നേതാക്കൾക്ക്/ഭരണത്തിനു അപകീർത്തികരമായ വാർത്തകൾ/ഫോട്ടോകൾ/പോസ്റ്റുകൾ പ്രത്യക്ഷപ്പെടുമ്പോൾ അവ നീക്കം ചെയ്യാൻ ഭരണകൂടം ഫേസ്ബുക്കിനോടും ഗൂഗിളിനോടും ആവശ്യപ്പെടുന്നത് പുതുമയല്ലാതായിരിക്കുന്നു. ചില പരാതികൾ ലഭിക്കുമ്പോൾ കോടതികളും ഫേസ്ബുക്കിനേയും ഗൂഗിളിനെയും പേജുകൾ/വാർത്തകൾ/ഫോട്ടോകൾ നീക്കം ചെയ്യാൻ ആവശ്യപ്പെടാറുണ്ട്. ആവശ്യപ്പെടുന്നതിൽ പലതു നീക്കം ചെയ്ത് ഫേസ്ബുക്കും ഗൂഗിളും നടപടികളിൽ നിന്ന് രക്ഷപെടന്നു. പക്ഷേ നാട്ടുകാരുടെ പോസ്റ്റും ചെയ്യലും സർക്കാർ/കോടതികളുടെ ഇടപെടലും ഫേസ്ബുക്കിന്റെയും ഗൂഗിളിന്റെയും 'പേജ്/പോസ്റ്റ്' നീക്കം ചെയ്യലും  എത്ര നാൾ തുടരും??

സുക്കെർബർഗിന് കുറ്റബോധമോ??
ആൽഫ്രഡ് നോബൽ എന്ന ശാസ്ത്രഞ്ജൻ വളരെയേറെ സന്തോഷത്തോടെ ആയിരുന്നു 'ഡൈനാമിറ്റ്' എന്ന തന്റെ കണ്ടു പിടിത്തം ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത്. പക്ഷേ തന്റെ കണ്ടുപിടിത്തം അനേകം ആളുകളെ കൊലപ്പെടുത്താനായി ഉപയോഗിക്കുന്നു എന്ന് കണ്ടപ്പോൾ താനൊരിക്കലും 'ഡൈനാമിറ്റ്' കണ്ടുപിടിക്കാൻ പാടില്ലായിരുന്നു എന്ന് വിലപിച്ചിരുന്നുവെത്രെ!! (ഡൈനാമിറ്റ് കണ്ടുപിടിച്ചതിൽ അദ്ദേഹത്തിനു കുറ്റബോധവും ഉണ്ടായിരുന്നു. ഡൈനാമിറ്റിന്റെ കണ്ടുപിടിത്തം ആണ് നോബലിനെ കോടീശ്വരൻ ആക്കിയതും) ഡൈനാമിറ്റ് കണ്ടുപിടിച്ച ആൾ എന്ന് അറിയപ്പെടാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ലന്നും തന്റെ സമ്പത്തുകൊണ്ട് 'നോബൽ' എന്ന സമ്മാനം പ്രഖ്യാപിച്ച് നോബൽ സമ്മാനത്തിന്റെ ഉപഞ്ജാതാവ് എന്ന് അറിയപ്പെടാനാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നതും എന്ന് കേട്ടിട്ടുണ്ട്.(നോബൽ എഴുതിയ വിൽപ്പത്ര പ്രകാരം അദ്ദേഹത്തിന്റെ സ്വത്ത് നോബൽ സമ്മാനത്തിനായി ഉപയോഗിക്കുന്നു) ഏതായാലും വർഷാവർഷം നൊബൈൽ സമ്മാനം പ്രഖ്യാപിക്കുമ്പോൾ ആൽഫ്രഡ് നോബലിനെ ജനങ്ങൾ 'ഡൈനാമിറ്റ്' കണ്ടുപിടിച്ച ആൾ എന്ന് ഓർക്കാറില്ല. 


ഈ ആഴ്ചയിൽ പുറത്ത് വന്ന വാർത്തകൾ കാണുമ്പോൾ ഫേസ്ബുക്ക് സ്ഥാപകൻ സുക്കെർബർഗിനും നോബലിനെപ്പോലെ കുറ്റബോധം തോന്നിത്തുടങ്ങിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സുക്കെർബർഗും ഗൂഗ്ഗിളിന്റെ സ്ഥാപകരിൽ ഒരാളായ സെർജി ബ്രിന്നും കൂടി ജീവശാസ്ത്രത്തിലെ ഗവേഷ്ണത്തിന് 30 ലക്ഷം ഡോളര്‍ സമ്മാനം നൽകുന്ന 'ബ്രേക് ത്രു' പ്രൈസ് പ്രഖ്യാപിക്കുമ്പോൾ നോബലിനെ ഓർമ്മവരുന്നത് എന്തുകൊണ്ടായിരിക്കണം.??


നൂറ്റാണ്ടിലെ കണ്ടുപിടിത്തം എന്ന് വിശേഷിപ്പിക്കപ്പെട്ട 'ഡൈനാമിറ്റും' 'ഫേസ്ബുക്ക്/ഗൂഗിളും' എന്തങ്കിലും സാമ്യം തോന്നുന്നുണ്ടോ?? ഉത്തരം അവരവർക്ക്  സ്വയം വിശകലനത്തിലൂടെ കണ്ടത്താം.

Friday, February 8, 2013

മന്ത്രിക്കൊരു കത്ത്....

പ്രിയപ്പെട്ട മന്ത്രീ,
അങ്ങേയ്ക്ക് സുഖമാണന്ന് കരുതുന്നു. പക്ഷേ അങ്ങയുടെ പ്രജകൾക്ക് ഇപ്പോൾ വലിയ സുഖമൊന്നും ഇല്ല. ഇന്ത്യയിലെ ജനത്തിന്റെ ആളോഹരി വരുമാനം 5100 ല് നിന്ന് 5700 ആയന്നൊക്കെ പത്രത്തിൽ വായിച്ചു. ആളോഹരി ചിലവ് എത്രയാണന്ന് പത്രം അരിച്ചു പെറുക്കി നോക്കിയിട്ടും കണ്ടില്ല. ഏതയാലും ആ ചിലവ് വരുമാനത്തിന്റെ അടുത്ത് തന്നെ വരുമന്ന് അറിയാം. 'നിങ്ങടെ പണം നിങ്ങടെ കൈയ്യിൽ' എന്നൊക്കെ ആരക്കയോ പറയുന്നത് കേട്ടു. അതൊലൊന്നും വലിയ കാര്യമില്ലന്ന് അറിയാം. ഞാൻ എന്തിനാ വെറുതെ എഴുതി സമയം കളയുന്നത്.

ഞാൻ എന്നെതന്നെ പരിചയപ്പെടൂത്താം. പേരിൽ എന്തിരിക്കൂന്നു എന്ന് ആരോ ചോദിച്ചതുകൊണ്ട് പേരിൽ കാര്യമില്ല.ഞാൻ ഇന്ത്യയുടേ തെക്കേ അറ്റത്തുള്ള കേരളം എന്ന് സംസ്ഥാനത്തിലെ ഒരു പാവം പ്രജ ആണ്.അങ്ങയുടെ മന്ത്രി സഭയിൽ ഇവിടെ നിന്ന് എട്ട് മന്ത്രിമാർ ഉണ്ട്.(അതുകൊണ്ട് ആയിരിക്കും എട്ടിന്റെ പണി മൊത്തമായി കേരളത്തിനു കിട്ടൂന്നത്). അങ്ങ് അംഗമായിരിക്കുന്ന രാജ്യസഭയിലെ ഉപാദ്ധ്യക്ഷൻ കേരളത്തിൽ നിന്നാണ്.(അങ്ങയുടെ ചുണ്ടിലെ പരിഹാസച്ചിരി ഞാൻ കാണുന്നു). ഇന്ത്യയെ വലിയ സാമ്പത്തിക രാജ്യമാക്കാൻ ഭരണാധികാരികൾ അഹോരാത്രം പണിപ്പെടുകയാണന്ന് എനിക്കറിയാം. പക്ഷേ ആ പണിയൊക്കെ ഏറ്റുവാങ്ങേണ്ടി വരുന്നത് ഞങ്ങൾ പാവം പിടിച്ച ജനങ്ങളാണ്. 

കൊച്ചു വർത്തമാനം പറയാതെ കാര്യം പറയടാ എന്ന് അങ്ങ് മനസിൽ പറയുന്നത് എനിക്ക് കേൾക്കാം. ഇനി ഞാൻ കാര്യം എഴുതട്ടെ. ഇനിയും ട്രയിൻ കൂലി വർദ്ധിപ്പിക്കാൻ പോകുവാണന്ന് കേട്ടു. അമ്മച്ചിയാണേ ,അങ്ങയുടേ കാലു പിടിക്കാം ഇനിയും ചാർജ് കൂട്ടരുത്. ഇപ്പോൾ തന്നെ സഹിക്കാൻ വയ്യ. ട്രയിൻ യാത്രയൊക്കെ ഒഴുവാക്കി ജീവിക്കാൻ പറ്റുമോ എന്ന് ചിന്തിച്ചു നോക്കിയെങ്കിലും ഞങ്ങളെക്കോണ്ട് അത് പറ്റില്ല. ഇടയ്ക്കിടയ്ക്ക് നാട്ടിൽ പോയില്ലങ്കിൽ ഞങ്ങൾ മനുഷ്യരാണോ?? ഡീസൽ വില കൂട്ടിയതുകൊണ്ട് ചാർജ് കൂട്ടാൻ പോകുവാണന്നാ കേട്ടത്. എന്നാലും ആ വില കൂട്ടൽ ഒന്നന്നൊര കൂട്ടലായിപ്പോയി. ട്രാൻസ്പോർട്ട് ബസിനും ട്രയിനിനും ഒക്കെയുള്ള ഡീസലിനു പത്തുരൂപയൊക്കെ കൂട്ടുകയെന്നു വെച്ചാൽ അതൊക്കെ എങ്ങനെ ശരിയാവും. ട്രാൻസ്പോർട്ട് ബസിനു വേണമെങ്കിൽ വഴിവക്കിലെ പമ്പീന്നു ഡീസലടിക്കാം. തീവെണ്ടി എഞ്ചിനു അങ്ങനെ പറ്റില്ലല്ലോ!!! മോങ്ങാനാരിക്കുന്ന നായുടെ മുകളിൽ തേങ്ങ വീണന്ന് ഞങ്ങടെ ഭാഷയിൽ ഒരു ചൊല്ലുണ്ട്. പൂട്ടാനിരുന്ന ട്രാൻസ്‌പോർട്ട് ബസിന്റെ ടാങ്കിലെ ഡീസലിനു പത്തുരൂപ കൂടുതൽ എന്നും പലരും മാറിപ്പറയുന്നുണ്ട്. ....

എന്തിനാണ് എല്ലാ ഭാരങ്ങളും ഞങ്ങൾ ജനങ്ങളുടെ മേൽ കെട്ടി വയ്ക്കൂന്നത്?? കോർപ്പറേറ്റുകൾക്ക് സൗജന്യമായും വഴിവിട്ടും സർക്കാർ പലതും കൊടൂക്കുന്നുണ്ടന്ന് കേട്ടു. ഞങ്ങൾ സൗജന്യമായി ഒന്നും ചോദിക്കുന്നില്ല. ഉള്ള കാശിനു ഞങ്ങൾക്ക് ഇപ്പോൾ കിട്ടൂന്നതിക്കെ മതി. പാറ്റയും എലിയു ഓടുന്ന കമ്പാർട്ടൂമെന്റും വെള്ളം ഇല്ലാതാവുന്ന കക്കൂസും കുലുങ്ങുന്ന സീറ്റും ഒക്കെ മതി ഞങ്ങൾക്ക്. ടിക്കറ്റ് നിരക്ക് കൂട്ടിയാലും ഒരു പുതിയ ട്രയിനിനുള്ള കാശ് തന്നാലും ഈ പറഞ്ഞ കാര്യത്തിലൊന്നും മാറ്റം ഉണ്ടാവാൻ പോകുന്നില്ല എന്ന് അറിഞ്ഞുകൊണ്ടാണ് ഇതൊക്കെ മതി എന്ന് പറഞ്ഞത്. മന്ത്രിമാരൊക്കെ ട്രയിനിൽ യാത്ര ചെയ്യുമോ എന്നെനിക്കറിയില്ല. ഒരു ദിവസം വേഷം മാറി ട്രയിനിൽ ഒരു പകലും രാത്രിയും യാത്ര ചെയ്തു നോക്കണം. ഇന്ത്യക്കാർ എത്ര സഹനശേഷിയും സഹിഷ്ണതയും ഉള്ളവർ ആണന്ന് അപ്പോൾ മനസിലാവും. ഉറക്കം കഴിഞ്ഞ് ട്രയിനിൽ നിന്ന് ഇറങ്ങുമ്പോൾ ബാഗിൽ എലി തുളയിട്ടില്ലങ്കിൽ ഭാഗ്യം എന്നു മാത്രം കരുതിയാൽ മതി....

ഞാൻ വീണ്ടൂം കാടു കയറുന്നു. ഞാൻ കേരളത്തിലുള്ളവരുടെ കാര്യം പറഞ്ഞാൽ മതിയല്ലോ. ഇപ്പോൾ ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹിയിൽ നിന്ന് കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തേക്ക് 12626 കേരള എക്സ്പ്രസിൽ സ്ലീപ്പറിൽ 780,തേർഡ് എസിയിൽ 1995 സെക്കൻഡ് എസിയിൽ 2970 കൊടുക്കണം.ഇനി തത്ക്കാലിൽ ആണങ്കിൽ  930, 2305 , 3280 ആകും. 100 ദിവസം മുമ്പെങ്കിലും ഒക്കെ ബുക്ക് ചെയ്താലെ ടിക്കറ്റ് ഒക്കെ കുറഞ്ഞ നിരക്കിൽ കിട്ടൂകയുള്ളു. മെയ് മാസത്തിലെ ടിക്കറ്റ് ഇപ്പോഴെ ബുക്കിംങ് തീർന്നു.(സംശയം ഉണ്ടങ്കിൽ ചിത്രം നോക്കിക്കോളൂ)

ഇനിയും മെയ് മാസത്തിൽ പോകേണ്ടിയവർ തലേ ദിവസം തത്ക്കാൽ എടുക്കണം. അതും കിട്ടൂമെന്ന് ഉറപ്പില്ല. ആദ്യ അരമണിക്കൂറിനുള്ളിൽ തന്നെ ടിക്കറ്റ് തീർന്നിരിക്കൂം. ഞാൻ നാളത്തെ(09-02-2013) കേരളയ്ക്കുള്ള തത്ക്കാൽ ടിക്കറ്റിന്റെ ബുക്കിംങ് ഇവിടെ വയ്ക്കാം. പത്തര ആയപ്പോഴേക്കും 250 ടിക്കറ്റും തീർന്നു. റയിൽവേ മന്ത്രിയൊട് പറഞ്ഞ് കേറളത്തിലേക്ക് ദിവസം രണ്ട് ട്രയിൻ കൂടി ഓടിച്ചാലും ഈ തിരക്കിനു ഒരു കുറവും ഉണ്ടാവുകയില്ല. സീസൺ ആണങ്കിലും അല്ലങ്കിലും കേരളത്തിലേക്കൂള്ള ട്രയിനുകൾ നിറഞ്ഞു തന്നെയാണ് പോവുന്നത്. 
സമയം അനുസരിച്ചുള്ള തത്ക്കാൽ ടിക്കറ്റിന്റെ ലഭ്യത
ഞാനിനി എന്റെ കുഞ്ഞ് സാമ്പത്തിക ശാസ്ത്രം പറഞ്ഞോട്ടെ. ഇവിടെ ഡൽഹിയിൽ പണി എടുക്കാൻ വരുന്ന ഒരാൾക്ക് കിട്ടൂന്നത് 15000 രൂപ. (മുമ്പ് പറഞ്ഞ ആളോഹരിവരുമാനം അനുസരിച്ച് ഭാര്യയും ഭർത്താവും കൂടി പണിക്കുപോയാൽ 11400 കിട്ടും).അയാളും ഭാര്യയും രണ്ട് പിള്ളാരും. പിള്ളാരെ നോക്കി വളർത്തേണ്ടതുകൊണ്ട് ഭാര്യ ജോലിക്കൊന്നും പോകുന്നില്ല. 4000 രൂപയുടെ ചെറിയമുറിയിൽ ഉള്ളതുകൊണ്ട് ഓണം പോലെ അവരങ്ങ് കഴിയും.പിള്ളാരുടെ ഫീസും കരണ്ട് ചാർജും ഗ്യാസിന്റെ വിലയും ഒക്കെ കഴിയുമ്പോൾ എത്ര മിച്ചും ഉണ്ടാവുമെന്ന് നോക്കാൻ കാൽക്കുലേറ്റർ ഒന്നും വേണ്ട. കൈവിരൽ മടക്കി കൂട്ടാനുള്ളതേ കാണൂ. നാലുപേരൂടെ നാട്ടിലേക്കൊന്നു പോകണമെങ്കിൽ എത്ര രൂപയാകും.
ടിക്കറ്റ് 780*4= 3120 അതേ പോലെ തിരികെയും ഒരു 3120. ആകെ - 6240
തത്ക്കാലിൽ പോയി വരണമെങ്കിൽ (930*4)*2= 7440 !!
പിന്നെ ട്രയിനിൽ നിന്നുള്ള ഭക്ഷ്ണം... ഒരു കാപ്പിക്ക് എട്ട്,രണ്ട് ബ്രഡും ഒരു കോഴുമുട്ട പൊരിച്ചതിനും മുപ്പത്,..ഇങ്ങനെയങ്ങ് വില നീണ്ടു പോകും.
നാലു പേർ മൂന്നു നേരം ശരാശരി 50 രൂപ ആഹാരം വാങ്ങുമ്പോൾ തന്നെ രണ്ടു ദിവസം കൊണ്ട്  { ((50*4)*3)*2 } 1200 രൂപയാകും. നാലു പേരുള്ള ഒരു കുടുംബം ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്ത് പോയി വരുമ്പോൾ കുറഞ്ഞത് 10000 രൂപ !!! അതായത് ആളോഹരി വരുമാനത്തിലെ ഒരാളിന്റെ രണ്ടു മാസത്തെ വരുമാനം !!!!
{ഞാൻ പത്താം ക്ലാസിലെ കണക്ക് ആയതുകൊണ്ട് ലോകസാമ്പത്തിക ശാസ്ത്രത്തിലെ കണക്കുമായി പൊത്തുപൊരുത്തപ്പെടണമെന്നില്ല}

ഗ്യാസു വില കൂട്ടി, ഡീസൽ വില കൂട്ടി, ട്രയിൻ ചാർജ് കൂട്ടി , ഈ കൂട്ടൽ എല്ലാം നടത്തുമ്പോഴും പണം പോകുന്നത് ജനങ്ങളുടെ ശീലയിൽ നിന്നാണ്. ഡീസൽ വില കൂട്ടിയാൽ സാധനങ്ങൾക്ക് വില കൂടും, ബസ് കൂലി കൂടും ..എല്ലാം ജനങ്ങൾ ആണ് സഹിക്കുന്നത്... ഈ ഡീസൽ വില വർദ്ധനയുടെ ആ ഇക്കണോമിക്സ്  ഇപ്പോഴും ശരിക്കും പിടികിട്ടിയിട്ടില്ല. കൂടുതൽ വാന്ങുന്ന ഉപഭോക്താക്കൾക്ക് സാധാരണ എല്ലായിടത്തും വിലകുറച്ച് സാധനം കൊടുക്കുകയാണ് ചെയ്യുന്നത്. പക്ഷേ ഡീസലിന്റെ വിലയിൽ മാത്രം വങ്കിട ഉപഭോക്താക്കൾക്ക് കൂടുതൽ നിരക്കും മറ്റുള്ളവർക്ക് സബ്സിഡി നിരക്കും. ഈ വങ്കിട ഉപഭോക്താക്കളിൽ ഏറിയ പങ്കും പൊതുമേഖല സ്ഥാപനങ്ങളോ ,ജനസേവന മേഖലയിൽ ഉള്ളതോ ആണന്നുള്ളത് മറന്നതാണോ?? അതോ വേണമെങ്കിൽ വൻകിട ഉപഭോക്താക്കൾ സ്വകാര്യ പെട്രോളിയം കമ്പ്നിയിൽ നിന്ന് വേണമെങ്കിൽ ഡീസൽ വാന്ങിചോ എന്നുള്ളതാണോ??മിക്കവാറും അതായിരിക്കാനാ സാധ്യത.. അല്ലങ്കിൽ തന്നെ കോടീശ്വരന്മാരുടെ ദുഃഖം ഇന്ത്യയുടെ ദുഃഖം ആണല്ലോ??സമ്പന്ന രാജ്യങ്ങൾ വിലക്കുറച്ച് സാധനങ്ങൾ വിൽക്കുന്നതുപോലെ ഇന്ത്യക്ക് വിലകുറച്ച് സാധനങ്ങൾ വിൽക്കാൻ പറ്റില്ലന്ന് ഒരു ആസൂത്രണക്കാരൻ പറഞ്ഞു എന്നു കേട്ടു. ഏതെങ്കിലും സമ്പന്ന രാജ്യം അപ്പിയിടാൻ 30 ലക്ഷം രൂപ മുടക്കി ഉള്ള കക്കൂസ് മോടിപിടിപ്പിച്ചതായി കേട്ടിട്ടൂണ്ടോ??  ജനങ്ങളുടെ നികുതിപ്പണത്തിലെ 30 ലക്ഷം രൂപ ആസൂത്രണക്കാരുടെ കക്കൂസ് മോടി പിടിപ്പിക്കാൻ ഉപയോഗിച്ച രാജ്യം സമ്പന്ന രാജ്യം അല്ലന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ?? ഞാൻ വീണ്ടും കാടു കയറി...

വീണ്ടും ട്രയിൻ യാത്രയിലേക്ക് വരാം.. എങ്ങനെയാണ് റയിൽവേ നഷ്ടത്തിൽ ആകുന്നത്?? എല്ലാ ട്രയിനുകളിലും നിറച്ച് ആളുകൾ ആണ്. ഇനി ഈ യാത്രക്കാർ ടിക്കറ്റ് എടുത്തല്ല യാത്ര ചെയ്യുന്നതെങ്കിൽ അവരുടെ കുത്തിനു പിടിച്ച് കാശു വാങ്ങിച്ചോളൂ.ടിക്കറ്റ് എടുക്കുന്നവൻ വീണ്ടു വീണ്ടും കാശ് കൊടുത്തോ എന്ന് പറയുന്നത് ശരിയല്ലല്ലോ? റയിൽവേയ്ക്ക് പിടിച്ചുപറിക്കാരന്റെ സ്വഭാവവും ഉണ്ടന്ന് എനിക്ക് കഴിഞ്ഞ ആഴ്ചയാണ് മനസിലായത്.

അലിഘട്ട്- ഡൽഹി ദൂരം 126 കിലോമീറ്റർ. സൂപ്പർ ഫാസ്റ്റ് ട്രയിനിലെ ചാർജ് 60 രൂപ. കഴിഞ്ഞ ആഴ്ചയിലെ ഒരു ദിവസം അലിഘട്ടിൽ നിന്ന് ഡൽഹിയിലേക്ക് വരാനായി റയിൽവേസ്റ്റേഷനിൽ ചെന്നപ്പോൾ ട്രയിനുകൾ എല്ലാം മണിക്കൂറുകൾ ലേറ്റ്. ആദ്യം വരുന്ന ട്രയിനിനു ടിക്കറ്റ് എടുക്കാൻ അറുപതു രൂപയുമായി ചെന്നപ്പോൾ 120 രൂപ വേണമെന്ന്. 12505 നോർത്ത് ഈസ്റ്റ് എക്സ്പ്രസിൽ അലിഘട്ടിൽ നിന്ന് ഡൽഹി(119 കിലോ മീറ്ററുള്ള അനന്ദ് വിഹാറിലേക്ക്) വരെ യാത്ര ചെയ്യാൻ,വേറെ ഏതോ വഴിയുള്ള 409 കിലോമീറ്റർ ദൂരമുള്ള ഏതോ സ്ഥലത്തേക്ക്  120 രൂപയുടെ ടിക്കറ്റ് എടുക്കേണ്ടി വന്നു. ട്രയിനിനാണങ്കിൽ അലിഘട്ടിൽ സ്റ്റോപ്പും ഉണ്ട്.(അതിന്റെ ഇക്കണോമിക്സും ചട്ടവും നിയമവും ഒന്നും നമുക്കറിയില്ല). ഇങ്ങനെയൊക്കെ വാന്ങിയിട്ടും കൂടുതൽ താ.. കൂടുതൽ താ എന്നു പറയുന്നത് കണ്ണിൽ ചോര ഇല്ലാത്തവർക്കേ പറ്റൂ (ഈ അക്ഷരങ്ങൾ പടർന്നിരിക്കൂന്നത് സത്യമായും എന്റെ കണ്ണിലെ കണ്ണീർ വീണാണ്)

ഇനിയും ഞങ്ങടെ പിച്ച ചട്ടിയിൽ കൈ ഇട്ട് വാരരത് എന്ന് കെഞ്ചുകയാണ്. ഈ രീതിയിൽ ഞങ്ങൾക്ക് പൊയ്ക്കോളാം. ട്രയിൽ ലേറ്റാവുന്നതിനു ഞങ്ങൾ നഷ്ടപരിഹാരം ഒന്നും ചോദിക്കുന്നില്ലല്ലോ? ആടുന്ന ബർത്തിൽ കിടന്നിട്ടൂം പരാതി ഒന്നും പറയുന്നില്ലല്ലോ?എലി കരളുന്ന ബാഗ് ആരും കാണാതെ ഞന്ങൾ കൊണ്ടു പോകുന്നില്ലേ? ട്രയിനിലെ ഭിക്ഷക്കാരുടെ തെറിവിളി ഞങ്ങൾ കേൾക്കുന്നില്ലേ?കൊള്ളക്കാർക്ക് ഞന്ങൾ ബാഗും പണവും നൽകുന്നില്ലേ?സ്ലീപ്പർ ക്ലാസിൽ മൂന്നു പേർക്കിരിക്കാവുന്ന സീറ്റിൽ നാലും അഞ്ചും ആൾക്കാർ പോകുന്നില്ലേ?വെള്ളം തീർന്ന കക്കൂസിൽ പോകാതെ ഞങ്ങൾ പിടിച്ചിരിക്കുന്നില്ലേ?ദ്രവിച്ച ബോഗികളിൽ പരാതി പറയാതെ ഞങ്ങൾ യാത്ര ചെയ്യുന്നില്ലേ? ബാത്ത് റൂമിൽ ഫ്ല്ഷ് ചെയ്യുമ്പോൾ ഹാൻഡിലിൽ കൂടി വെള്ളം മുഴുവൻ ഞങ്ങളുടെ മുഖത്ത് വീണാലും ഞങ്ങൾ പരാതി പറയുന്നില്ലല്ലോ?? ഇങ്ങനെയൊക്കെ ചെയ്തിട്ടും നിരക്ക് കൂട്ടി ഞങ്ങളെ ഇനിയും ദ്രോഹിക്കരുത് ..പ്ലീസ്.. അപേക്ഷയാണ്.. അല്ല യാചനയാണ്...


ഒന്നും നടക്കില്ലന്ന് അറിയാമെങ്കിലും മനസിന്റെ സങ്കടം മാറ്റാൻ എഴുതിയതാണ്.
സ്നേഹപൂർവ്വം..
കേരളത്തിൽ നിന്നുള്ള ഒരു പ്രജ

Sunday, February 3, 2013

നെല്ല് അരിയാകുന്ന വിധം : വീണ്ടും നെൽകൃഷിയെക്കുറിച്ച്/അരിവിലയെക്കുറിച്ച്


വീണ്ടും നെൽകൃഷിയെക്കുറിച്ച്/അരിവിലയെക്കുറിച്ച്

അരിവില വർദ്ധനവിനെപ്പറ്റി വേവലാതിപ്പെടൂന്ന മലയാളികൾ തങ്ങൾക്ക് അന്യമാകുന്ന നെൽകൃഷിയെക്കൂറിച്ച് വേവലാതിപ്പെടുന്നില്ല എന്നുള്ളത് സത്യമാണ്. നെൽപ്പാടങ്ങളിൽ നിന്ന് വെറുതെ അരിയുണ്ടാവുന്നതല്ല. അതിന്റെ പിന്നിൽ അനേകം ആളുകളുടെ അദ്ധ്വാനം ഉണ്ട്. നെൽ ഉല്പാദനം കുറയുന്നത് കൊണ്ടുമാത്രമാണ് അരിക്ക് വിലകയറുന്നത്. അരിക്ക് വില കുറയണമെങ്കിൽ നെൽ ഉല്പാദനം കൂടണം. പക്ഷേ ഇനി ഒരിക്കലും നെൽ ഉല്പാദനം കൂടാൻ പോകുന്നില്ല എന്ന മനസിലാക്കുമ്പോൾ അരിയുടെ വില ഇനിയും മുകളിലേക്ക് തന്നെ കുതിക്കും. ആര് ഭരിച്ചാലും ഇതിനൊരു മാറ്റവും സംഭവിക്കാൻ പോകുന്നില്ല.....

അരി ഉല്പാദനത്തിന്റെ പിന്നിൽ
മലയാളികളുടെ ഭക്ഷണത്തിൽ ഏറ്റവും കൂടുതൽ ഉൾപ്പെട്ടിരിക്കുന്നത് അരിയും അരിവിഭവങ്ങളും ആണ്. പക്ഷേ കേരളത്തിൽ നെൽവയലുകളുടെ വിസ്തൃതി കുറയുകയും കർഷകർ നെൽകൃഷി ഉപേക്ഷിക്കുകയും ചെയ്യുകയാണ്. ഇപ്പോൾ കേരളത്തിനാവശ്യമുള്ള അരിക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു.കേരളത്തിലെ നെൽ കർഷകർ നഷ്ടം മൂലം നെൽകൃഷി ഉപേക്ഷിക്കുകയാണ്

നെൽകൃഷി
നെൽകൃഷി കേരളത്തിൽ പൂർണ്ണമായും കാലാവസ്ഥയെ ആശ്രയിച്ചു നടത്തുന്ന ഒന്നാണ്. കാലവർഷം/കാലാവസ്ഥ ചതിച്ചാൽ നെൽകൃഷി നഷ്ടത്തിൽ അവസാനിക്കും. കാലം തെറ്റി വരുന്ന മഴയും കാലാവസ്ഥ വ്യതിയാനവും കർഷകർക്ക് ദുരിതം മാത്രമാണ് സമ്മാനിക്കുന്നത്. നിലം ഒരുക്കുമ്പഴും വിത്തെറിയുമ്പോഴും പാടത്ത് ആവശ്യത്തിനു വെള്ളം ഉണ്ടാവുകയും(ആവശ്യത്തിലധികം വെള്ളം ഉണ്ടായാൽ വിത്ത് അഴുകുകയും ചെയ്യും) കൊയ്യാറാകുമ്പോൾ പാടത്തെ വെള്ളം ഒഴുക്ക് ഇല്ലാതെയാവുകയും ചെയ്തെങ്കിൽ മാത്രമേ കൃഷി അതിന്റെ പൂർണ്ണമായ തോതിൽ ഉപയോഗത്തിൽ എത്തിക്കാൻ സാധിക്കൂ.(നെല്ലിനോടൊപ്പം കിട്ടൂന്ന വൈക്കോല് /കച്ചിയും കൂടി വില്പനയ്ക്ക്/ഉപയോഗത്തിനു ആവശ്യമായ രീതിയിൽ സംസ്കരിച്ചെടുക്കാൻ പറ്റുക എന്നതാണ് 'പൂർണ്ണമായ തോതിൽ' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വിതയ്ക്കൂന്ന സമയത്ത് മഴ പെയ്യാതയും/വെള്ളം ലഭിക്കാതയും കൊയ്യുന്ന സമയത്ത് മഴ പെയ്യുകയും ചെയ്താൽ കൃഷി നശിക്കുകയും നഷ്ടം ഉണ്ടാവുകയും ചെയ്യും.

നെൽകൃഷി കേരളത്തിൽ നഷ്ടം ആവാൻ കാരണം
തൊഴിലാളികളുടെ ക്ഷാമവും ഉയർന്ന കൂലിയും.
കാലാവസ്ഥ വ്യതിയാനം.
നടീൽ ,കൊയ്ത്ത് യന്ത്രങ്ങൾ ഉണ്ടങ്കിലും യഥാസമയത്ത് ഉപയോഗിക്കാൻ പറ്റാത്തത്


തൊഴിലാളികളുടെ ക്ഷാമവും ഉയർന്ന കൂലിയും.
ഇപ്പോൾ നെൽപ്പാടങ്ങളിലെ പണികൾക്ക് തൊഴിലാളി ക്ഷാമം രൂക്ഷമാണ്. ഈ തൊഴിൽ ചെയ്തു വന്നവർ ഇതുപോലെ ബുദ്ധിമുട്ടില്ലാത്ത മറ്റ് പണികൾക്ക് തിരിഞ്ഞതും തൊഴിൽ ചെയ്യാൻ തയ്യാറാവുന്ന തൊഴിലാളികൾ ആവശ്യപ്പെടൂന്ന കൂലി കൂടുതൽ ആയതുകൊണ്ട് കർഷകർക്ക് അത് നൽകാൻ കഴിയാത്തതുമാണ് കാരണം. കുറേകാലം മുമ്പ് വരെ നെല്പാടങ്ങളിൽ പണിയെടുക്കുന്നവർക്ക് കൊയ്ത്ത് ഒഴികെയുള്ള പണികൾക്ക് വേതനം പണമായും കൊയ്ത്തിനുള്ള വേതനം നെല്ലായുമ്നൽകുകയായിരുന്നു. പക്ഷേ ഇപ്പോൾ എല്ലാ പണികൾക്കുമുള്ള വേതനം പണമായി നൽകേണ്ടി വരുന്നു പക്ഷേ അതിനനുസരിച്ച് ഉല്പദനം വർദ്ധിക്കൂന്നുമില്ല. 

കാലാവസ്ഥ വ്യതിയാനം
നെൽകൃഷി വെള്ളത്തെ അടിസ്ഥാനമാക്കിയുള്ളതാണന്ന് പറഞ്ഞല്ലോ.. കാലം തെറ്റി വരുന്ന മഴ എങ്ങനെ നെൽകൃഷിയെ ദോഷകരമായി ബാധിക്കൂന്നു എന്നുള്ളതിനു ഉദാഹരണമാണ് മൂന്നാലു വർഷം മുമ്പുള്ള വേനൽ മഴ. കൊയ്യാൻ സമയം ആകുമ്പോൾ മഴ പെയ്ത് നെല്ല് വെള്ളത്തിൽ ആയാൽ നെൽച്ചെടി ഒടിഞ്ഞു വെള്ളത്തിൽ മുങ്ങുകയും നെല്ല് കിളിച്ചു തുടങ്ങുകയും ചെയ്യും. കൂടാതെ നെൽച്ചെടി അഴുകി വൈക്കോല്  ഉപയോഗ്യശൂന്യമാവുകയും ചെയ്യും. നമ്മുടെ നാട്ടിലെ വെയിൽ(ചൂട്) കൂടുന്നതും നെൽകൃഷിക്ക് ദോഷകരമായി തീരുന്നു. ചൂടുകൊണ്ട് നെൽച്ചെടികൾ കരിയുന്നു.

നടീൽ ,കൊയ്ത്ത് യന്ത്രങ്ങൾ ഉണ്ടങ്കിലും യഥാസമയത്ത് ഉപയോഗിക്കാൻ പറ്റാത്തത്

നെൽകൃഷിയിൽ യന്ത്രങ്ങൾ വന്ന കാലത്ത് കേരളത്തിൽ യന്ത്രം ഉപയോഗിച്ച് കൃഷി ചെയ്യുന്നതിൽ പല എതിർപ്പുകളും ഉണ്ടായിരുന്നു. പക്ഷേ തൊഴിലാളി ക്ഷാമം രൂക്ഷമായതോടെ ആ എതിർപ്പുകൾ ഇല്ലാതയി എങ്കിലും യഥാസമയത്ത് യന്ത്രങ്ങൾ നെൽപ്പാടങ്ങളിൽ എത്തിക്കാൻ കഴിയാത്തതുകൊണ്ട് കൊയ്ത്ത് പലപ്പോഴും താമസിക്കാറുണ്ട്. ഇപ്പോൾ കേരളത്തിൽ കൂടുതൽ കൊയ്ത്തു യന്ത്രങ്ങൾ  വരുന്നത് തമിഴ്നാട്ടിൽ നിന്നാണ്. പക്ഷേ അവിടെ കൊയ്ത്ത് കഴിഞ്ഞതിനു ശേഷമേ ഇവിടേക്ക് യന്ത്രങ്ങൾ എത്താറുള്ളൂ. ആവശ്യത്തിനു കൊയ്ത്ത് യന്ത്രങ്ങൾ ഇല്ലാത്തതുകൊണ്ട് നെല്ല് സമയത്ത് കൊയ്ത് എടുക്കാൻ പറ്റാതെ നെൽച്ചെടി വീണുപോകുന്നു.

നെൽകൃഷി എങ്ങനെ?

വയൽ ഒരുക്കൽ
ആദ്യം വയൽ(കണ്ടം) ഒരുക്കുക എന്നുള്ളതാണ്.പാടത്ത് വെള്ളം നിറച്ച് ഉഴുതു മറിക്കുന്നു.ട്രാകടർ വരുന്നതിനു മുമ്പ് കലപ്പയും കാളയും ഉപയോഗിച്ചായിരുന്നു കണ്ടം ഉഴുത് മറിക്കുന്നത്. ഇതിന് 'പൂട്ടൂക' എന്നാണ് പേര് ('കണ്ടം പൂട്ടൂക' , 'പൂട്ടാൻ പോയി', പൂട്ടുന്ന ആളെ പൂട്ടുകാരൻ എന്ന് പറയുന്നു). ഉഴുതിട്ടിരിക്കൂന്ന ചേറ് കട്ടകളെ(ചേറ്റിൻ കട്ടകളെ) ഉടച്ച്  (കണ്ടത്തിലെ മണ്ണിനെ ചേറ് എന്നാണ് പറയുന്നത്) നിരപ്പാക്കൂന്നു. കലപ്പയുടേ സ്ഥാനത്ത് നിരപ്പ് പലക ഉപയോഗിച്ച് ആണ് നിരപ്പാക്കൽ നടത്തുന്നത്.(പലകയുടേ പുറത്ത് നിന്ന് കാളയെ ഓടിച്ചാണ് നിരപ്പാക്കൽ ചെയ്തിരുന്നത്).

ഇത് ചെയ്യുന്ന സമയത്ത് തന്നെ 'വരമ്പ് കോരുക' എന്നുള്ള സംഗതിയും ചെയ്യുന്നു. (വരമ്പ്- കൃഷിക്കാരുടെ വയലിന്റെ അതിർത്തിയാണ് വരമ്പ്.). കൊയ്ത്ത് കഴിയുന്നതോടെ ആളുകൾ നടന്നും/യന്ത്രങ്ങൾ കയറിയും മറ്റും വരമ്പുകൾ തകരുന്നു. വരമ്പ് പഴയ സ്ഥിതിയിലേക്ക് ആക്കുന്നതിനെ ആണ് വരമ്പ് കോരുക എന്ന് പറയുന്നത്. കണ്ടതിലെ ചേറ് തന്നെ വെട്ടിക്കോറി മിനുസപ്പെടൂത്തിയാണ് വരമ്പ് ഉണ്ടാക്കുന്നത്. ഉയർന്ന് സ്ഥലത്ത് നിന്ന് വെള്ളം കൊണ്ടൂ വരാനും താഴ്ന്ന ഇടത്തേക്ക്(വയലിലേക്ക്) വെള്ളം പോകാനായും ഈ വരമ്പുകളിൽ ഇടയ്ക്ക് അലപം മുറിയ്ക്കാറുണ്ട്. ഇതിനെ പാത്തി തിരിക്കുക എന്ന് പറയുന്നു.

വിത്തുണ്ടാക്കൽ

നല്ലയിനം നെല്ല് ആദ്യം വെള്ളത്തിൽ (ചരുവത്തിലോ കുട്ടകത്തിലോ ) കുതിർത്ത് ഇടുന്നു. രണ്ടാം ദിവസം വെള്ളം ഊറ്റിക്കളഞ്ഞ് ചണച്ചാക്കിൽ വാരി കെട്ടി  വയ്ക്കൂന്നു. ചാക്ക് ചരുവത്തിലോ കുട്ടകത്തിലോ തന്നെ ഇറക്കി ഉയർത്തി വയ്ക്കുന്നു.(ഇഷ്ടികയോ കൊരണ്ടിയോ സ്റ്റൂളോ ഒക്കെ ഉയർത്തി വയ്ക്കാനായി ഉപയോഗിക്കുന്നു).ചാക്ക് ഇടയ്ക്കിടയ്ക്ക് നനച്ച് കൊടുക്കുകയും വേണം .രണ്ട് ദിവസം ആകുമ്പോഴേക്കൂം നെല്ല് മുള പൊട്ടി ചണചാക്കിലൂടെ മുള വെളിയിലേക്ക് വരും.ഇങ്ങനെ മുളപ്പിച്ച നെല്ലാണ് വിത്തായി ഉപയോഗിക്കുന്നത്.

വിതയ്ക്കൽ
പൂട്ടി ഒരുക്കിയ നിലത്ത്/പാടത്ത്/കണ്ടത്തിൽ മുളപ്പിച്ചെടുത്ത വിത്ത് കൃഷിക്കായി എറിയുന്നതിനെ ആണ് വിതയ്ക്കൽ എന്ന് പറയുന്നത്. മുളപ്പിച്ചെടുത്ത വിത്ത് കൈയ്യിൽ വാരി കൈക്കുഴയുടെ  പ്രത്യേക ചലനത്തോടെ എറിഞ്ഞാൽ മാത്രമേ എല്ലായിടത്തും ഒരുപോലെ നെല്ല് വീഴുകയുള്ളൂ. അല്ലങ്കിൽ കുറച്ച് ഭാഗത്ത് കൂടുതൽ നെല്ലും ചിലയിടത്ത് കുറച്ച് നെല്ലും വീഴും. ഉള്ളം കൈ മുകളിലേക്കാക്കിയാണ് നെല്ല് വിതയ്ക്കുന്നത് (വളം ഇടുന്നത് ഉള്ളം കൈ അകത്തേക്ക് മടക്കിപ്പിടിച്ചും ആണ്. നെല്ല് 'വിതയ്ക്കു'മ്പോൾ വളം 'ചേറുകയാണ്' ചെയ്യുന്നത്.)

ഞാർ നടൽ/നടീൽ
നെല്ല് മുളപ്പിച്ച് പൂട്ടി ഒരുക്കിയ നിലത്ത് എല്ലായിടത്തും എറിയുന്നതിനു പകരം ഒരു പ്രത്യേക സ്ഥലത്ത് വിത്ത് പാകി കിളിപ്പിച്ച് കുറച്ച് പ്രായം ആകുമ്പോൾ അത് പറിച്ച് (ഞാർ) പാടത്ത് എല്ലായിടത്തും നടൂന്നതിനെ ആണ് ഞാർ നടീൽ എന്ന് പറയുന്നത്. ഇത് തുല്യ ദൂരത്തിൽ ആണ് നടുന്നത്. ഞാർ പറിച്ച്, ഒരു ഞാർ തള്ള വിരലിലും നടുവിരലിലും എടുത്ത് ചൂണ്ടു വിരൽ കൊണ്ട് കണ്ടത്തിലെ ചേറിൽ കുഴി ഉണ്ടാക്കിയാണ് ഞാർ നടുന്നത്. (പണീ അറിയാത്തവർ ഈ പണി ചെയ്തില്ലങ്കിൽ കൃഷിക്കാരന് പണി കിട്ടും. ഈ പണി എന്നല്ല നെൽ കൃഷിയുമായി ബന്ധപ്പെട്ട ഏത് ജോലിയും അറിയാവുന്നവർ ചെയ്തില്ലങ്കിൽ കൃഷിക്കാരന് 'അതി നഷ്ടം' തന്നെ ആയിരിക്കും)

വെള്ളം തിരിക്കൽ
നമ്മുടെ കേരളത്തിലെ നെൽപ്പാടങ്ങളിൽ ജലസേചനത്തിനുള്ള സൗകര്യം വളരെ കുറവാണ്. തോടുകളിൽ നിന്നോ മറ്റോ വെള്ളം തടഞ്ഞ് നിർത്തി നെൽപ്പാടങ്ങളിലേക്ക് വെള്ളം ഒഴുക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും താണ പ്രദേശത്തെ നിലങ്ങളിൽ ആവശ്യ സമയത്ത് വെള്ളം തിരിച്ച് കൊണ്ടൂ വരാൻ കഴിയാറില്ല. മുകളിലെ നിലങ്ങളിലെ കർഷകർ വെള്ളം താഴേക്ക് ഒഴുകാതെ വരമ്പ് അടയ്ക്കുകയും ചെയ്യും. വളം ചേറിയിട്ട് വെള്ളം ഇല്ലങ്കിൽ നെല്ല് ഉണങ്ങിപ്പോകാനുള്ള സാധ്യത കൂടുതലാണ്.

കള പറിക്കലും മരുന്നടിയും
നെല്ല് വളരുന്നതിനോടൊപ്പം കളകളും വളരും. മരുന്നടിച്ച് കളകളെ നശിപ്പിക്കുക എളുപ്പമല്ല. നെല്ലിനെ ആക്രമിക്കൂന്ന കീടങ്ങൾക്കെതിരെയാണ് കീടനാശിനികൾ ഉപയോഗിക്കുന്നത്.(പണ്ടൊക്കെ പനാമറൊക്കെ നേർപ്പിച്ച് കലക്കി അടിക്കൂമായിരുന്നു). നെല്ല് വളർന്ന് കഴിഞ്ഞതിനുശേഷമേ കള പറിക്കൽ നടക്കുകയുള്ളൂ. നെൽച്ചെടിയും കളയും തമ്മിലുള്ള സാമ്യം തന്നെ കാരണം. കള പറക്കാനും പരിചയ സമ്പന്നർ തന്നെ വേണം. ഇല്ലങ്കിൽ കള അവിടെ നിൽക്കുകയും നെൽച്ചെടി പറിച്ചു കളയുകയും ചെയ്യും. പരിചയമുള്ളവർ കള പറിക്കൽ നടത്തിയില്ലങ്കിൽ നിലം 'ആന കയറിയ കരിമ്പിൻ കാടു'പോലെ ആവുകയും ചെയ്യും.

കൊയ്ത്ത്
വിളഞ്ഞ നെല്ല് പാടത്തു നിന്നു മുറിച്ചെടുക്കൂന്നതിനെയാണ് കൊയ്ത്ത് (കൊയ്യൽ)എന്ന് പറയുന്നത്.(90-120 ദിവസം കൊണ്ട് നെൽച്ചെടി പൂർണ്ണ വളർച്ചയെത്തും) നെൽച്ചെടി അടിഭാഗത്ത് നിന്നാണ് മുറിച്ചെടുക്കുന്നത്.ഇങ്ങനെ മുറിച്ചെടുക്കുന്ന നെൽച്ചെടികളെ കുറച്ച് കുറച്ചായി നെൽച്ചെടികൊണ്ട് തന്നെ കെട്ടി ഇടൂന്നു. ഇതിനെ 'കറ്റ' എന്ന് പറയുന്നു. നെല്ല് കൊയ്യുന്ന ആളെ കൊയ്ത്താൾ എന്ന് പറയുന്നു. നെല്ല് കൊയ്യുന്ന സംഘത്തോടൊപ്പം ഉള്ള സ്ത്രി തൊഴിലാളികളെ പെണ്ണാൾ എന്നും പുരുഷ തൊഴിലാളികളെ ആണാൾ എന്നും പറയുന്നു(എല്ലാ പണി ചെയ്യുമ്പോഴും ഈ വർഗ്ഗീകരണം ഉണ്ടാവും.) കൊയ്ത് ഇടുന്ന കറ്റകൾ ആണാൾ ചുവന്ന് പ്രത്യേകമായി ഒരുക്കിയ സ്ഥലത്ത് അടുക്കി വയ്ക്കുന്നു. വെള്ളം ഇല്ലാത്ത സമയത്ത് പാടത്ത് തന്നെ ആയിരിക്കും കറ്റ അടുക്കുന്നത്.

കറ്റ അടിക്കലും മെതിക്കലും
കറ്റയിൽ നിന്ന് നെല്ല് വേർതിരിക്കുന്നതിനുള്ള രണ്ട് മാർഗ്ഗങ്ങൾ ആണ് കറ്റ അടിക്കലും മെതിക്കലും.
പ്രത്യേകമായി ഒരുക്കിയ സ്ഥലത്ത്, കറ്റകൾ കല്ലിൽ അടിച്ച് നെല്മണി വേർതിരിക്കുന്നതിനെ ആണ് കറ്റ അടിക്കൽ എന്ന് പറയുന്നത്. പനമ്പിലേ(പരമ്പിലോ),ചാക്ക് വിരിച്ചതിലോ ആണോ  കറ്റ അടിക്കുന്നത്. (നെല്ല് കൊയ്ത് കറ്റ അടിക്കൂന്നതോടെ  കൊയ്ത്താളുകളുടെ ജോലി കഴിഞ്ഞു).

മെതിക്കൽ :   പ്രത്യേകമായി ഒരുക്കിയ സ്ഥലത്ത് നെടുകെ വെച്ച് ഊന്നുകൾക്ക് കുറെകെ വെച്ച കഴയിൽ പിടിച്ച് കാലുകൊണ്ട് കറ്റകളിലെ നെല്ല് പൊഴിക്കുന്നതിനെ ആണ് മെതിക്കൽ എന്ന് പറയുന്നത്.

ഈ രണ്ട് രീതിയിലും നെൽച്ചെടികളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന നെല്ലിനെ 'പൊലി' എന്നാണ് പറയുന്നത്. കറ്റ അടിച്ചതിനു/മെതിച്ചതിനു ശേഷം പൊലി അളക്കുകയും കൊയ്ത്തുകാർക്ക് പൊലിയിൽ നിന്ന് കൂലി നൽകുകയും ചെയ്യുന്നു. (ഇപ്പോൾ കൂലിയായി പണം നൽകണം). പൊലി അളക്കുന്നത് പറ കണക്കിലാണ്. കറ്റ അടിച്ച്/മെതിച്ച് കഴിയുന്നതോടെ കൊയ്ത്തുകാർ പിൻവാന്ങുകയും ചുമട്ടുകാർ വരുകയും ചെയ്യുന്നു. ഇനിയുള്ള കാര്യങ്ങൾ ചെയ്യുന്നത് ചുമട്ടുകാർ ആണ്.

ഏറു മാടവും പൊലി ഉണക്കലും
പൊലി ഉണങ്ങി കളത്തിൽ നിന്ന് കൊണ്ടു പോകുന്നത് വരെ എപ്പോഴും പൊലി ഉണക്കുന്നിടത്ത് ആൾ വേണം. കളം പാടത്ത് തന്നെയാണങ്കിൽ പൊലിക്ക് കാവലിരിക്കുന്ന ആൾക്ക് വിശ്രമിക്കാനായി കമ്പുകൾ കൊണ്ട് കുത്തിമറച്ച് വൈക്കൊല് ഇട്ട് വിശ്രമസ്ഥലം ഉണ്ടാക്കും. ഇതിനെയാണ് ഏറുമാടം എന്ന് പറയുന്നത്. പൊലി ആരെങ്കിലും കട്ടൂ കൊണ്ടു പോകുമെങ്കിൽ മാടത്തിൽ കാവലു കിടക്കുകയും വേണം. മാടത്തിൽ വെളിച്ചത്തിനായി ചിമ്മിനി വിളക്കുകൾ ആണ് ഉപയോഗിക്കുന്നത്.

പൊലി ഉണക്കൽ :: വിരിച്ച പനമ്പിൽ/ചാക്കിൽ  വെയിലത്ത് ഇട്ടാണ് പൊലി ഉണക്കുന്നത്. വെയിൽ ചായുമ്പോൾ പൊലി പനമ്പിന്റെ/ചാക്കിന്റെ നടുക്ക് കൂട്ടീ പനമ്പ്/ചാക്ക് മടക്കി അതിന്റെ മുകളിൽ പൊലിയിൽ മഞ്ഞ് വീഴാതിരിക്കാൻ കച്ചി/വൈക്കോൾ ഇടുകയും മഴ ഉണ്ടങ്കിൽ മഴ കൊള്ളാതിരിക്കാൻ ടാർപ്പ ഇട്ട് മൂടുകയും ചെയ്യും. പൊലി ഉണക്കൂന്നതിനോടൊപ്പം കച്ചിയും ഉണക്കി എടുക്കണം. കച്ചി ഇളക്കിയിടൂന്നതും പൊലി തുറക്കുകയും അടയ്ക്കുകയും ഒക്കെ ചെയ്യുന്നത് ചുമട്ടുകാരാണ്. പൊലിയുടെ ഉണക്കൽ ഒരേ പോലെയാകാൻ വെയിലത്ത് പൊലി ഇടയ്ക്കിടയ്ക്ക് കാലുകൊണ്ട് 'ചിക്കി' കൊടുക്കണം.

പൊലി വീശൽ
ഉണങ്ങിയ പൊലിയിൽ നിന്ന് മങ്കും നെല്ലും വേർതിരിക്കുന്നതിനെയാണ് പൊലി വീശൽ എന്ന് പറയുന്നത്.ഒരാൾ കുറച്ച് പൊലി മുറത്തിൽ/കൊട്ടയിൽ എടൂത്ത് അല്പം ഉയരത്തിൽ നിന്ന് ഇടുമ്പോൾ മറ്റുള്ളവർ നിലത്തേക്ക് വീഴുന്ന പോലിയിലേക്ക് മുറം കൊണ്ട് വീശുന്നു. വീശലിൽ മങ്ക് നെല്ലിൽ നിന്ന് മാറി വീഴും.(അകത്ത് അരിമണിയില്ലാത്ത നെല്ലാണ് മങ്ക്).(കരണ്ട് കിട്ടാൻ വഴിയുണ്ടങ്കിൽ ഫാൻ ഉപയോഗിച്ച് പൊലി വീശി/പാറ്റി എടുക്കാം) പൊലി വീശി നെല്ല് മാത്രം എടുത്ത് അളക്കുന്നു. ഈ നെല്ലിൽ നിന്നാണ് ചുമട്ടൂകാർക്കുള്ള വീതം(കൂലി) നൽകുന്നത്. നെല്ല് അളന്ന് ചാക്കിലാക്കി കളത്തിൽ നിന്ന് കൃഷിക്കാരന്റെ വീട്ടിലേക്ക് (സംഭരണകേന്ദ്രത്തിലേക്ക്) മാറ്റുന്നു. ചെറുകിട കർഷകർ നെല്ല് സൂക്ഷിക്കൂന്നത് പത്തായത്തിൽ ആയിരിക്കൂം.

നെല്ല് കളത്തിൽ നിന്ന് മാറ്റുന്നതോടൊപ്പം കച്ചിയും/വൈക്കോലും കെട്ടാക്കി മാറ്റുന്നു. ആവശ്യകാർക്ക് അത് വിൽക്കുകയോ നെൽ കർഷകന് പശുവുണ്ടങ്കിൽ 'തുറു' ഉണ്ടാക്കാനായി അത് കർഷകന്റെ വീട്ടിൽ എത്തിച്ച് തുറു ഉണ്ടാക്കുകയും ചെയ്യുന്നു. ഇതും ചുമട്ടുകാർ ആണ് ചെയ്യുന്നത്.

ഇവിടയും കൊണ്ട് നെല്ലിന്റെ സംഭരണം അവസാനിച്ചു....

ഇനി നെല്ല് അരിയാകുന്നത്

നെല്ല് വേവിച്ച് പുഴുങ്ങി ഉണക്കി കുത്തിച്ചാണ് അരി ഉണ്ടാക്കൂന്നത്. ഒറ്റവാക്യത്തിൽ വേവിക്കലും പുഴുങ്ങലും ഉണങ്ങലും കുത്തിക്കലും കഴിഞ്ഞു എങ്കിലും പറയുന്നതുപോലെ എളുപ്പമല്ല കാര്യങ്ങൾ.

വലിയ ചരുവത്തിലോ കുട്ടകത്തിലോ ആണ് നെല്ല് വേവിക്കൂന്നത്. ചരുവത്തിലോ/കുട്ടകത്തിലോ വെള്ളം നിറച്ച് അതിലേക്ക് നെല്ല് ഇടൂന്നു. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന മങ്കിനെ വാരിക്കളഞ്ഞതിനു ശേഷം നെല്ല് വേവിക്കുന്നു. കരിയില ഉപയോഗിച്ചാണ്  വേവിക്കൽ. നെല്ല് വെന്തുപോയാലോ വേവ് കുറവായാലോ അരി പന്നലാകും. നെല്ല് വെന്ത് കഴിഞ്ഞാൽ തീ കെടുത്ത് പാത്രം അടച്ച് വയ്ക്കും. പിന്നീട് പാത്രത്തിലെ വെള്ളം ഊറ്റിക്കളഞ്ഞ് നെല്ല് പുഴുന്ങും. നെല്ലിന്റെ പാളി പൊട്ടുന്നത് നോക്കി പുഴുങ്ങലിന്റെ 'പുഴുക്കം'/വേവ് മനസിലാക്കാം. പുഴുങ്ങൽ ശരിയായില്ലങ്കിലും അരി മോശമാകും.  പുഴുങ്ങിക്കഴിഞ്ഞ നെല്ല് വെയിലത്ത് ഇട്ട് ശരിയായ രീതിയിൽ ഉണക്കി എടുക്കണം. ഈ ഉണക്കലിൽ ഉണക്കൽ കൂടിയാലും കുറഞ്ഞാലും കുഴപ്പം തന്നെയാണ്.

പുഴുങ്ങി ഉണങ്ങിയ നെല്ല് മില്ലിൽ എത്തിച്ച് കുത്തിച്ച് എടുക്കുന്നു.നെല്ല് കുത്തുമ്പോൾ അരിയോടൊപ്പം ഉമിയും തവിടൂം കിട്ടൂം. (തവിടും ഉമിയും വേറയും രി വേറയും ആണ് പുറത്തേക്ക് വരുന്നത്. തവിട് കന്നുകാലികൾക്ക് കാടിയിൽ കലക്കി കൊടുക്കാം. ഉമി അടുപ്പിൽ ഇട്ട് കത്തിക്കാനും ഉമുക്കിരി ഉണ്ടാക്കാനും ഉപയോഗിക്കുന്നു.).കുത്തികൊണ്ടുവന്ന അരി പാറ്റി അരിയിൽ നിന്ന് ഉമി മാറ്റി സൂക്ഷിക്കൂന്നു....

ഇങ്ങനെയാണ് നെല്ലിൽ നിന്ന് അരി ഉണ്ടാവുന്നത്....

യന്ത്രവത്ക്കരണം ആകുമ്പോൾ തൊഴിലാളിയുടെ ക്ഷാമം പരിഹരിക്കപ്പെടുമെങ്കിലും നെൽകൃഷിയിലെ 'റിസ്ക് ഫാക്ടർ' അതേപോലെ തന്നെ നിലനിൽക്കുന്നു

മാസങ്ങളോളം അനേകം ആളുകളുടെ പ്രയത്നവും കരുതലും കൊണ്ട് സൃഷ്ടിക്കപ്പെടൂന്ന അരിയാണ് ഒരു രൂപയ്ക്കും രണ്ടു രൂപയ്ക്കും വിതരണം ചെയ്യപ്പെടൂന്നത്....

ഇങ്ങനെ ഒരു രൂപയ്ക്കും രണ്ടു രൂപയ്ക്കും തങ്ങൾക്ക് ആവശ്യമുള്ള അരി ലഭിക്കൂം എന്നുണ്ടങ്കിൽ ആരാണ് നെൽകൃഷിക്കായി നഷ്ടം സഹിച്ച് തയ്യാറാകുന്നത്..??? കണ്ടത്തിലെ ചേറിലെയും കച്ചിയുടെ ചൊറിച്ചിലും സഹിച്ച് ആരാണ് നെൽകൃഷിക്കായും പണിക്കായും തയ്യാറാകുന്നത്.??... കൂലിയിലെ വർദ്ധന നെൽകർഷകനു ബാധ്യത ആകാതിരിക്കാൻ സർക്കാർ അവിടെയാണ് നടപടി സ്വീകരിക്കേണ്ടത്.. തൊഴിലാളികളെ ലഭ്യമാക്കാൻ സാധിക്കുന്നില്ലങ്കിൽ യന്ത്രങ്ങൾ ലഭ്യമാക്കണം. ഞാറു നടാനും കൊയ്യാനും മെതിക്കാനും യന്ത്രങ്ങള് ഉണ്ടങ്കിലും നെല്ലു വിതച്ച്  കൊയ്യുന്ന സമയം വരെയുള്ള ജോലികൾ ചെയ്യാൻ തൊഴിലാളികൾ തന്നെ വേണം.


ഒരു രൂപയ്ക്കും രണ്ട് രൂപയ്ക്കും അരി വാന്ങുമ്പോഴും അരിക്ക് വിലകൂടുന്നു എന്ന് വിലപിക്കൂമ്പോഴും പാടത്ത് നിന്ന് എങ്ങനെ നെല്ല് ഉല്പാദിപ്പിച്ച് അരി ഉണ്ടാക്കൂന്നു എന്ന് നമ്മൾ മറക്കാൻ പാടില്ല. അരി വിലക്ക് സബ്സിഡി നൽകുന്നതിനെക്കാൾ നല്ലത് നെൽകൃഷി പ്രോത്സാഹിപ്പിച്ച് നെൽ ഉല്പാദനം വർദ്ധിപ്പിക്കൂന്നതാണ്. എന്നാലേ നമുക്ക് ഭാവിയിൽ 'അരി ആഹാരം' കഴിച്ച് ജീവിക്കാൻ കഴിയൂ.

നെൽകൃഷി ഇടത്തിലേക്ക് ജലസേചനത്തിനുള്ള സൗകര്യവും ഏർപ്പെടുത്തണം.വർഷത്തിലെ രണ്ട് പ്രാവശ്യത്തെ നെൽകൃഷിക്ക് ശേഷം നെൽപ്പാടങ്ങൾ വെറുതെ ഇടാൻ മാത്രമേ കർഷകനു കഴിയാറുള്ളൂ. വെള്ളം ലഭിക്കുകയാണങ്കിൽ പച്ചക്കറിയോ നെൽകൃഷിയോ നടത്താൻ കഴിയും (പച്ചക്കറി കൃഷി ചെയ്യുകയാണങ്കിൽ തടം കോരണം. വീണ്ടും അവിടെ നെൽകൃഷി നടത്തണമെങ്കിൽ വളരെ പ്രയാസം ആകും.)...

അരിയുടെ വിലക്കയറ്റം നിയന്ത്രിക്കണമെങ്കിൽ ഉല്പാദനം കൂട്ടണം. കൃഷിഭവനുകളുടേ നേതൃത്വത്തിൽ അതിനു വേണ്ട ക്രമീകരണങ്ങൾ ചെയ്താൽ മതിയാകും. നെൽകൃഷി ചെയ്യാതെ കിടക്കുന്ന പാടങ്ങൾ കൃഷിഭവനുകൾ ഏറ്റെടുത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉള്ളവരുടെ സഹായത്തോടെ കൃഷി ഇറക്കി(റബർ തോട്ടത്തിലേയും വഴിവക്കിലേയും പോച്ച ചെത്തുന്നതിനെക്കാളും പ്രയോജനമാണ് നെൽകൃഷിക്കായി തൊഴിലുറപ്പ് പദ്ധതി ഉപയോഗിക്കുന്നത്) നെല്ല് ഉല്പാദിപ്പിക്കൂന്നത്. അയൽ കൂട്ടങ്ങളുടെ സഹായവും ഇതിനായി ഉപയോഗിക്കാവുന്നതാണ്. അങ്ങനെയെങ്കിലും നെൽ ഉല്പാദനം കൂട്ടാൻ കഴിഞ്ഞങ്കിൽ മാത്രമേ നമുക്ക് ഭാവിയിൽ സർക്കാർ വക പത്തുരൂപയ്ക്കെങ്കിലും അരി വാന്ങാൻ കഴിയൂ...

(പലതും ഓർമ്മയിൽ നിന്ന് എഴുതിയതുകൊണ്ട് പാകപ്പിഴകൾ ഉണ്ടാവാം)