Saturday, September 27, 2008

മാറുന്ന മലയാളിയും മാറാത്ത കൈയ്യിലിരിപ്പുകളും : 1


രാവിലത്തെ തിരുവന്തപുരം- ഷെര്‍ണ്ണൂര്‍ വേണാട് എക്സ്‌പ്രസ് ട്രയിന്‍. എല്ലാദിവസവും നല്ല തിരക്കാണ് ട്രയിനില്‍. ചെങ്ങന്നൂരില്‍ എത്തുമ്പോഴേക്കുംസീറ്റുകള്‍ ഒന്നും ബാക്കിയുണ്ടാവാറില്ല. ഇനി തിരക്കൊന്ന് കുറയണമെങ്കില്‍ കോട്ടയം എത്തണം. ബസ് ചാര്‍ജ് കൂട്ടിയതുകൊണ്ട് എല്ലാവരും ദീര്‍ഘദൂരയാത്രയ്ക്ക് ഇപ്പോള്‍ ട്രയിനാണ് ഉപയോഗിക്കുന്നത്. തിരുവല്ലയില്‍നിന്ന് ട്രയിന്‍ വിടുമ്പോള്‍ തിരക്ക് അസഹനീയമാകും.മൂന്ന് പേര്‍ക്കിരിക്കാവുന്ന സീറ്റില്‍ അഞ്ചുപേരൊക്കെ അഡ്‌ജസ്റ്റ് ചെയ്ത് ഇരിക്കും. തിരുവല്ലയില്‍ നിന്ന് ട്രയിനില്‍ കയറിയ ഒരു മധ്യവയസായ ഒരു സ്ത്രിക്ക് ഒന്ന് ഇരിക്കണം.സീറ്റില്‍ ഇരിക്കുന്ന സ്ത്രികളാരും അവരെ കണ്ടതായിപ്പോലും നടിക്കുന്നില്ല. മൂന്ന് പുരുഷന്മാര്‍ ഇരിക്കുന്ന സീറ്റിന്റെടുത്ത് ചെന്ന് ഒന്ന് ഒതുങ്ങിയിരിക്കാമോഎന്നവര്‍ ചോദിച്ചു. അവര്‍ ഒതുങ്ങി ഇരുന്നപ്പോള്‍ അവരുടെ ഇടയില്‍ ആ സ്ത്രി ഇരുന്നു.ട്രയിന്‍ കോട്ടയത്ത് എത്തിയപ്പോള്‍ സ്ത്രി ഇറങ്ങി.

ഉച്ചസമയം . കോട്ടയം ട്രാന്‍‌സ്പോര്‍ട്ട് ബസ് സ്റ്റാന്‍ഡ്. സ്റ്റാന്‍ഡില്‍ നിന്ന് തിരുവനന്തപുരത്തിനുള്ള ഫാസ്റ്റ് പാസഞ്ചര്‍ ബസ് വിട്ടു. മണിപ്പുഴ എത്തിയപ്പോള്‍ ബസില്‍ നിന്ന് ഒരു സ്ത്രിയുടെ ഉച്ചത്തിലുള്ള സംസാരം കേള്‍ക്കാം. അവര് വായില്‍ വന്നതല്ലാം ആരോടോ പറയുകയാണ്. അവരെ ആരക്കയോതണുപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. അവരിരിക്കുന്ന സീറ്റിന്റെടുത്ത് ഒരു ചെറുക്കന്‍ ഇപ്പോള്‍ കരയും എന്നമട്ടില്‍ നില്‍പ്പുണ്ട്. കാര്യം ഇതാണ് , സ്ത്രി ഇരിക്കുന്നഡബിള്‍ സീറ്റില്‍ മാത്രമേ ഇരിക്കാന്‍ സ്ഥലം ബാക്കിയുള്ളു. അവനാ സീറ്റില്‍ ഇരുന്നു. വണ്ടി വേഗതയില്‍ കോടിമതയിലെ പാലം ഇറങ്ങിയപ്പോള്‍അവന്റെ ശരീരം അവരുടെ ദേഹത്തൊന്ന് ഇടിച്ചു. അത്രയേയുള്ളു കാര്യം. അവന്റെ ശരീരം തന്റെ ദേഹത്തുമുട്ടി എന്ന് പറഞ്ഞാണ് സ്ത്രി ഉച്ചത്തില്‍സംസാരിക്കുന്നത്. ഞാന്‍ എന്റെ സീറ്റില്‍ നിന്നൊന്ന് എഴുന്നേറ്റ് ഉച്ചത്തില്‍ സംസാരിക്കുന്ന സ്ത്രിയെ നോക്കി. രാവിലെ ട്രയിനില്‍ പുരുഷന്മാര്‍ ഇരിക്കുന്ന സീറ്റില്‍ ഒതുങ്ങിയിരുന്ന് വന്ന സ്ത്രി. ട്രയിനില്‍ വച്ച് തോന്നാത്ത സദാചാര ബോധമാണ് അവര്‍ക്കിപ്പോള്‍ ബസില്‍ വച്ച് ഉണ്ടായിരിക്കുന്നത്.ബസിലോ ട്രയിനിലോ സീറ്റ് കിട്ടിക്കഴിഞ്ഞാല്‍ ആ സീറ്റിന് താന്മാത്രമാണ് അവകാശികള്‍ എന്നാണ് ചിലരുടെ വിചാരം.

ബസ് യാത്രയിലെ ശീലങ്ങള്‍ അവിടെ നില്‍ക്കട്ടെ. നമുക്കാദ്യം ട്രയിന്‍ യാത്രയില്‍ നിന്ന് തുടങ്ങാം. നമ്മള്‍ എന്നും കാറ്റ്കൊണ്ട് യാത്രചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ട് തന്നെ ട്രയിനിന്റെ വാതിലില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ കുറവല്ല. ട്രയിന്‍ വന്ന് നിന്നാല്‍ ചിലര്‍അതിനകത്തേക്ക് കയറുകയില്ല. ട്രയില്‍ വിട്ടു തുടങ്ങുമ്പോള്‍ ഓടിക്കയറിയാലേ ഇവര്‍ക്ക് തൃപ്തിയാവുകയുള്ളു.പിന്നീട് ഓരോ സ്റ്റേഷനില്‍ എത്തുമ്പോഴും ഇറങ്ങുകയും കയറുകയും ചെയ്തുകൊള്ളും. അകത്ത് സ്ഥലമുണ്ടങ്കിലും അകത്തോട്ട് നോക്കത്തില്ല. ഇവര്‍ ട്രയിനകത്തോട്ട് കയറത്തില്ലന്ന്വാശിയൊന്നും ഇല്ല. ജീന്‍സും ടിഷര്‍ട്ടും ഇട്ട ഒരു പെണ്‍കൊച്ച് വന്ന് നില്‍ക്കട്ടെ , വാതിലിലെ തെള്ള് അപ്പടി പെണ്ണ് നിക്കുന്നടത്ത് ആയിക്കൊള്ളും.( പ്രൈവറ്റ് ബസിന്റെ മുന്‍ഡോറിലും ട്രാന്‍സ്പോര്‍ട്ട് ബസിന്റെ പിന്‍ വാതിലിലും എന്തുകൊണ്ട് ആളുകള്‍ തിങ്ങിനില്‍ക്കുന്നു എന്ന് മനസിലായില്ലേ ?)

ഇപ്പോഴത്തെ ഒരു ശീലമാണ് , മൊബൈല്‍ പാട്ട്. ട്രയിനിലോട്ട് കയറേണ്ട താമസം മൊബൈല്‍ എടുത്ത് പാട്ട് വയ്ക്കുകയായി. ഹെഡ് ഫോണ്‍ വച്ച്കേള്‍ക്കുകയാണങ്കില്‍ വേണ്ടില്ല , ഭജനപ്പാട്ട് വയ്ക്കുന്നതുപോലെ ഫുള്‍ വോളിയത്തില്‍ . ചിലവന്മാര്‍ ഇംഗ്ലീഷ് പാട്ട് അങ്ങോട്ട് വയ്ക്കും. ട്രയിനില്‍ഇരിക്കുന്നവര്‍ക്ക് വട്ട് പിടിച്ചില്ലങ്കിലേ അതിശയമുള്ളു. ചാവടയന്തരത്തിനോ മറ്റോ പോകുന്നവന്റെ ചെവിപ്പുറകില്‍ ഈ പാട്ട് വച്ച് കേള്‍ക്കുന്നതിന്റെരസം എന്താണന്ന് മനസിലാവുന്നില്ല. പാട്ട് കേള്‍ക്കാന്‍ അത്രയ്ക്ക് മുട്ടി ഇരിക്കുവാണങ്കില്‍ ഇയര്‍ഫോണ്‍ വച്ചങ്ങ് കേട്ടാല്‍ പോരേ? വീട്ടില്‍ വച്ച്ഇവനൊക്കെ ഇങ്ങനെ പാട്ട് വച്ചാല്‍ അമ്മ തുടുപ്പ് പുറത്ത് കയറ്റം. ഇവിടെ ട്രയിനില്‍ ആകുമ്പോള്‍ ആര് ചോദിക്കാന്‍. മോനേ അതൊന്ന് കുറച്ച് വച്ച്കേള്‍ക്കടാ എന്ന് പറഞ്ഞാല്‍ , “ഞങ്ങളിങ്ങനെയൊക്കയാ യാത്രചെയ്യുന്നത് മൂപ്പിലാന്ന് സ്വസ്ഥമായിട്ട് പോകണമെങ്കില്‍ കാറ് പിടിച്ച് പോ “എന്നായിരിക്കും മറുപിടി. പാട്ടിനെക്കാള്‍ അരോചക മാകുന്നത് ചിലരുടെ ഫോണ്‍ സംസാരമാണ്.

ഫോണൊന്ന് വന്നു കഴിഞ്ഞാല്‍ ചിലര്‍ സംസാരിക്കുന്നതുകണ്ടാല്‍ ഇവനെന്തിനു ഫോണില്‍ക്കൂടി പറയുന്നു.ഫോണില്ലാതെ പറഞ്ഞാലും ഫോണ്‍വിളിക്കുന്നവന് കേള്‍ക്കാമല്ലോ എന്ന് നമ്മള്‍ ചിന്തിച്ചുപോകും.അത്രയ്ക്ക് ഉറക്കെയായിരിക്കും സംസാരം. മോനേ ഗെയ്റ്റ് അടയ്ക്കാന്‍ അച്ഛന്‍ മറന്നു,മോളേ ചോറിന്റെ കലത്തിന് അടപ്പ് ശരിക്ക് വയ്ക്കണേ , ഞാനൊരു മണിക്കൂറ് കഴിഞ്ഞിട്ട് അവിടെ എത്തും ... ഇതൊക്കെ ആയിരിക്കും അണ്ടവാകൊട്ടിവിളിച്ചു പറയുന്നത്. ചിലപെണ്‍കുട്ടികള്‍ ഉണ്ട് ട്രയിനില്‍ കയറേണ്ട താമസം ഫോണെടുത്ത് വിളിക്കാന്‍ തുടങ്ങും . താന്‍ മാത്രമേ ട്രയിനില്‍ ഉള്ളുഎന്ന മട്ടിലാണ് ഇവരില്‍ ചിലരുടെ സംസാരം. കുട്ടാ ,മോനേ .... വിശേഷങ്ങളും നാമവിശേഷണങ്ങളുമായിട്ട് പതിഞ്ഞ സ്വരത്തില്‍ ഇവരങ്ങോട്ട്സംസാരിക്കാന്‍ തുടങ്ങും. ഒരു പത്തുവര്‍ഷം കഴിയുമ്പോള്‍ നമ്മുടെ നാട്ടില്‍ കേള്‍വി ശക്തികുറയുന്നവരുടെ എണ്ണം കൂടും എന്നതില്‍ സംശയംവേണ്ട. ഇരുപത്തിനാല് മണിക്കൂറും പാട്ടും, കാളുമായി കഴിഞ്ഞാല്‍ ചെവിയുടെ ഡയഫ്രം പീസായിപോകത്തില്ലേ???

പിന്നെ, മറ്റ് ചില കൂട്ടരുണ്ട്; ഭക്ഷണപ്രിയര്‍..!! ചുമ്മാതിന്നുകൊണ്ടിരിക്കും... ചവചവാന്നുള്ള ചവകണ്ടാല്‍ ഒരു ചവിട്ടു കൊടുക്കാന്‍ തോന്നിപ്പോകും.വീട്ടില്‍ വച്ചൊങ്ങും ഒന്നും കഴിക്കാത്തതുപോലെയാണ് ഈ കൂട്ടര്‍ ട്രയനില്‍ എത്തിയാല്‍ കഴിക്കുക. ചിലരുണ്ട് കപ്പലണ്ടി തീറ്റക്കാര്‍ , കപ്പലണ്ടിയുടെതൊലി ഇരിക്കുന്നടത്തുതന്നെ ഇടും. മുകളില്‍ ബര്‍ത്തിലിരുന്ന് കപ്പലണ്ടി തിന്നിട്ട് തൊലി ഇങ്ങ് താഴോട്ടിടം.താഴെ സീറ്റിലിരിക്കുന്നവന്‍ ഇവന്റെകപ്പലണ്ടിതൊലി സഹിച്ചോളണം. മറ്റ് ചിലര്‍ കപ്പലണ്ടിയുടെ തൊലി കപ്പലണ്ടിപേപ്പറിലോട്ട് ആദ്യം തന്നെ ഞെരുടി ഇട്ടിട്ട് തിന്നുന്നതിനുമുമ്പ്പേപ്പറിലോട്ട് ഒന്നു ശക്തിയായി ഊതും .

വടക്കാരന്‍ വരുമ്പൊള്‍ വട , ഇഢലിക്കാരന്‍ വരുമ്പോള്‍ ഇഡലി ഇങ്ങനെ എത്രയും വാങ്ങിത്തിന്നാമോ അതെല്ലാം കുറഞ്ഞ സമയയാത്രകൊണ്ട്വാങ്ങികഴിക്കുന്ന ചിലരുണ്ട്. വീട്ടില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതുപോലെ അങ്ങ് കഴിച്ചുകളയും. കറികള്‍ക്കകത്തെ കറിവേപ്പലയൊക്കെഇരിക്കുന്നടത്ത് തന്നെ ഇടാന്‍ മറക്കുകയും ഇല്ല.ഭക്ഷണം കഴിച്ചിട്ട് ഒരു ശല്യവുമില്ലാതെ ഉറങ്ങിക്കോളും. അടുത്ത സ്റ്റേഷനില്‍ എത്തി വടക്കാരന്റെവിളി വരുമ്പോഴായിരിക്കും പിന്നെ എഴുന്നേല്‍ക്കുന്നത്.

ചിലര്‍ക്ക് ട്രയനില്‍ സീറ്റ് കിട്ടിയാലുടന്‍ ഉറങ്ങണം. അടങ്ങിയിരുന്ന് ഉറങ്ങുകയല്ല. അടുത്തിരിക്കുന്നവന്റെ തോള്‍ തലയിണയാക്കി ആയിരിക്കുംഉറക്കം.ഇറങ്ങാനുള്ള സ്റ്റേഷന്‍ ആകുമ്പോള്‍ ഞെട്ടിയുണര്‍ന്ന് ഇറങ്ങിയൊരു ഓട്ടം. ഹൈഹീല്‍ഡ് ചെരുപ്പ് ,ബൂട്ടുകള്‍ ഇവയുടെ ഒക്കെ ശക്തിഎന്താണന്ന് അറിയണമെങ്കില്‍ തിരക്കുള്ള ട്രയിനിലോട്ട് ഒന്ന് കയറിയാല്‍ മതി. നമ്മുടെ കാലൊക്കൊ ചവിട്ടി മെതിച്ചുകളയും ഈ ചെരുപ്പുകള്‍.അതിവേദനയോടെ ഹൈഹീല്‍ഡ് ഇട്ടവളയോ ,ബൂട്ട് ഇട്ടവനയോ നമ്മളൊന്നു നോക്കിയാല്‍ എന്റെ കാല് , എന്റെ ബൂട്ട് / ഹൈഹീല്‍ഡ് ഇതിന്റെകീഴില്‍ നിങ്ങളുടെ കാലുകൊണ്ടുവന്ന് വയ്ക്കാന്‍ ആര് പറഞ്ഞു ? എന്ന മനോഭാവമായിരിക്കും അവന്റെ / അവളുടെ മുഖത്ത്.

തിരക്കുള്ള ട്രയനില്‍ ഒന്നു ‘അഡജസ്റ്റ് ‘ ചെയ്ത് സീറ്റ് തരപ്പടുത്തുന്ന ചിലരുണ്ട്. ഒട്ടകത്തിന് തലവയ്ക്കാന്‍ സ്ഥലം കൊടുത്തവന്റെ കൂട്ട് ആയിരിക്കുംആ സീറ്റില്‍ ഇരിക്കുന്നവരുടെ അവസ്ഥ. തെള്ളി തെള്ളി സ്ഥലം കൊടുത്തവനെ പുറത്താക്കും. നമ്മള്‍ മലയാളികള്‍ക്ക് മദ്യം ഇല്ലാതെഒരു ആഘോഷവും ഇല്ലന്ന് പറയുന്നത് സത്യമാണ് .ആഘോഷങ്ങള്‍ മാത്രമല്ല , ചിലര്‍ക്ക് ദീര്‍ഘദൂരയാത്ര നടത്തണമെങ്കിലും അല്പം ഒന്നുഅകത്ത് ചെല്ലണം. ട്രയിനില്‍ മാത്രമല്ല ഇത്തരക്കാര്‍ ഉള്ളത് ബസിലും വിമാനത്തിലും ഒക്കെയുണ്ട്. ബസിലും ട്രയിനിലും പാമ്പായിട്ടാണ്യാത്രതുടങ്ങുന്നതെന്നും പ്ലയിനില്‍ പാമ്പായിട്ടാണ് യാത്ര അവസാനിപ്പിക്കുന്നതെന്നുമുള്ള വെത്യാസമേയുള്ളു. ഏതെങ്കിലും ബാറിലിരുന്ന് രണ്ടെണ്ണംഅടിച്ചിട്ട് സ്റ്റേഷനില്‍ എത്തുമ്പോഴേക്കും ട്രയിനതിന്റെ പാട്ടിന് പോയിട്ടുണ്ടാവും. ഉടനെ ‘റ്റാസ്കി’ വിളിച്ച് അടുത്ത സ്റ്റേഷനിലേക്ക് വച്ച് പിടിക്കും.ചിലപ്പോള്‍ എവിടെ വച്ചെങ്കിലും ട്രയിന്‍ കിട്ടും. കിട്ടിയില്ലങ്കില്‍ സ്റ്റേഷനില്‍ നിന്ന് വലിയ വായില്‍ ഒരു നിലവിളി നടത്തും.

ട്രയിനില്‍ കയറിക്കഴിഞ്ഞാല്‍ കെട്ട് ഇറങ്ങുന്നതുവരെ അല്ലറചില്ലറ കലാപരിപാടികള്‍ നടത്തിക്കൊണ്ടിരിക്കും. ചിലരുണ്ട് വെള്ളമടിച്ചിട്ട്ബര്‍ത്തില്‍ കയറി കിടന്നോളും. എത്രദിവസം കഴിഞ്ഞാണങ്കിലും ഇറങ്ങേണ്ട സ്റ്റേഷന്‍ എത്താറാകുമ്പോഴേ കണ്ണ് തുറന്നു വരൂ. ഭാര്യയും കുട്ടികളുമായി ജോലിസ്ഥലത്തേക്ക് പോകാന്‍ സ്റ്റേഷനില്‍ എത്തിയിട്ട് ട്രയിന്‍ ലേറ്റാണന്ന് അറിഞ്ഞയുടനെ യാത്രയാക്കാന്‍ വന്ന കൂട്ടുകാരോടൊത്ത്ഒരുത്തനൊന്ന് ‘രണ്ടടിക്കാന്‍ ‘ പോയി.ട്രയിന്‍ വന്നപ്പോള്‍ ഭാര്യയും പിള്ളാരും ട്രയിനില്‍ കയറി. പുള്ളിക്കാരന്‍ രണ്ടടിച്ച് വന്നപ്പോഴേക്കും ഭാര്യയേയും പിള്ളാരേയും കൊണ്ട് ട്രയിനങ്ങ് പോയി. ഇങ്ങനെ ഇടയ്ക്കിടെ ചിലര്‍ക്കുണ്ടാവാറൂണ്ട്.

നാടകം, നോവല്‍ ,കഥ ,കവിത തുടങ്ങിയ സാഹിത്യവിഭാഗം പോലെ ഉള്ള മറ്റൊരു സാഹിത്യ വിഭാഗമായിട്ട് നമുക്ക് ‘ട്രയിന്‍ സാഹിത്യ’ത്തെ കാണാന്‍പാടില്ലേ ? ചില ചിത്രകാരന്മാരൊക്കെ അഭിമുഖങ്ങളില്‍ പറയാറുണ്ട് തങ്ങള്‍ വരച്ച് തുടങ്ങിയത് കരിക്കട്ടകൊണ്ട് ഭിത്തീകളില്‍ വരച്ചാണന്ന് . നമ്മുടെനാട്ടിലൂടെ ഓടുന്ന ട്രയനുകളിലെ ലാറ്റിറിനുകളില്‍ ഒന്നു കയറി നോക്കിയാല്‍ മതി മനോഹരങ്ങളായ ചിത്രങ്ങള്‍ കാണാന്‍. ഇത്രയ്ക്ക് വലിയഭാവനയുള്ള ചിത്രകാരന്മാര്‍ നമ്മുടെ നാട്ടിലുണ്ടോ എന്നുപോലും അതിശയിച്ചുപോകും. തങ്ങളുടെ ‘അഭിപ്രായങ്ങളും അറിവുകളും‘ ചിലര്‍ പ്രദര്‍ശിപ്പിക്കുന്നത് ട്രയിന്‍ ലാറ്ററിനുകളില്‍ ആണ് . എന്നെങ്കിലും സ്വന്തം വീട്ടുകാര്‍ ട്രയിനില്‍ യാത്രചെയ്താല്‍ തങ്ങളുടെ സൃഷ്ടികള്‍ കൈയക്ഷരം കൊണ്ട്മനസിലാക്കും എന്ന് ഇവര്‍ ഓര്‍ക്കാറില്ലന്ന് മാത്രം. ഇപ്പോള്‍ ഈ സാഹിത്യസൃഷ്ടികള്‍ അല്പായുസ്സുകളാണ് . കാരണം കേരളത്തിലെ എല്ലാ ട്രയിനുകളിലേയും ലാറ്ററിനുകള്‍ ദിവസവും പെയിന്റ് ചെയ്യുന്നുണ്ടന്നാണ് തോന്നുന്നത് ....

എറണാകുളം സൌത്തില്‍ വേണാട് ചെന്ന് നിന്നു. ഒരു അന്ധനായ മനുഷ്യന്‍ ലോട്ടറി ടിക്കറ്റുമായി കയറി. അയാള്‍ ഓരോരുത്തരേയും സമീപിക്കുന്നുണ്ട്. ചിലരോക്കെ ടിക്കറ്റുകള്‍ എടുക്കുന്നുണ്ട്. ടിക്കറ്റുകളില്‍ നിന്ന് ഇഷ്ടമുള്ളത് എടുക്കാനായി അയാള്‍ എല്ലാവരുടേയും കൈകളിലേക്ക് ടിക്കറ്റുകള്‍നല്‍കുന്നുണ്ട്. തിരികെ വാങ്ങുമ്പോള്‍ അയാള്‍ വിരലുകള്‍ കൊണ്ട് അകക്കണ്ണ് ഉപയോഗിച്ച് എണ്ണുന്നുണ്ട്. സ്പര്‍ശനത്തിലൂടെ നോട്ടുകള്‍ തിരിച്ചറിഞ്ഞ് ബാക്കിയും നല്‍കുന്നുണ്ട്. ഒരുത്തന്‍ ടിക്കറ്റ് നോക്കാന്‍ എന്ന ഭാവത്തില്‍ അന്ധനായ ലോട്ടറിടിക്കറ്റുകാരന്റെ കൈയ്യില്‍ നിന്ന് ടിക്കറ്റ്വാങ്ങി അതില്‍ നിന്ന് ഒരു ടിക്കറ്റ് എടുത്തിട്ട് പോക്കറ്റില്‍ നിന്ന് പഴയ ഒരു ടിക്കറ്റ് എടുത്ത് ടിക്കറ്റുകള്‍ക്കിടയില്‍ വച്ചു. എതിര്‍വശത്തിരുന്ന ചിലപിള്ളാര്‍ ഇയാളുടെ പോക്രിത്തരം കണ്ടു. പിന്നെ ട്രയിനില്‍ കേട്ടത് സ്റ്റണ്ട് മ്യൂസിക് .....................

Thursday, September 25, 2008

ന്യൂനപക്ഷപീഡനവും കേരള രാഷ്ട്രീയവും :

ഒറീസയിലും കര്‍ണ്ണാടകയിലും നടന്ന , നടക്കുന്ന ന്യൂനപക്ഷപീഡനങ്ങള്‍ ഇങ്ങ് വടക്കേ അറ്റത്തുള്ള കേരളത്തിലെ രാഷ്ട്രീയത്തില്‍ എന്തെങ്കിലുംചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാല്‍ കേരളരാഷ്ട്രീയത്തില്‍ മത-രാഷ്ട്രീയ ബന്ധത്തില്‍ ചെറിയമാറ്റം എങ്കിലുംവരുത്താന്‍ ഓറീസയിലും കരണ്ണാടകയിലും നടന്ന ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമങ്ങള്‍ക്ക് കഴിഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചമുമ്പ് വരെഇടതുപക്ഷത്തിനെതിരെ , (പ്രധാനമായും സിപി‌എമ്മിനെതിരെ) ക്രൈസ്തവ സഭകള്‍ സ്വീകരിച്ചിരുന്ന നിലപാടില്‍ നിന്ന് പിന്നോട്ട് പോകാന്‍മുകളില്‍ പറഞ്ഞ പ്രശ്‌നത്തിനെതിരെ ഇടതുപക്ഷം എടുത്ത കടുത്ത നിലപാടുകൊണ്ട് കഴിഞ്ഞു എന്നതാണ് ശരി. ഇടതുപക്ഷത്തിനെതിരെപ്രധാനമായും സിപി‌എമ്മിനെതിരെ ഇടയലേഖനങ്ങള്‍ വഴിയും ,റാലികള്‍ സങ്കടിപ്പിച്ചും റോമന്‍‌കത്തോലിക്ക സഭ ശക്തമായ പോരാട്ടമായിരുന്നു നടത്തിയിരുന്നത് . ചങ്ങനാശേരി ബിഷപ്പ് മാര്‍ പൌവത്തില്‍ അതിശക്തമായ നിലപാടായിരുന്നു ഇടതുപക്ഷത്തിനെതിരെ എടുത്തിരുന്നത് , മറ്റ് സഭകളില്‍ നിന്നും ഇതര ബിഷപ്പുമാരില്‍ നിന്നും അദ്ദേഹത്തിന് ഇതിന് ശക്തമായ പിന്തുണയും ലഭിച്ചിരുന്നു. എന്നാല്‍ ന്യൂനപക്ഷപീഡനത്തിനെതിരെ ഇടതുപക്ഷത്തിന്റെ നിലപാടുകൊണ്ട് പല സഭകളും തങ്ങളുടെ ഇടതുപക്ഷവിരോധം തല്‍ക്കാലത്തേക്കെങ്കിലും മറക്കാന്‍തയ്യാറായിരിക്കുകയാണ്.

എന്നാല്‍ മാര്‍ പൌവത്തില്‍ പിതാവ് തന്റെ ഇടതുപക്ഷ വിരോധം ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ല. ന്യൂനപക്ഷപീഡനങ്ങള്‍ക്ക് എതിരെ പ്രതിഷേധിക്കാന്‍ ചേര്‍ന്ന ബിഷപ്പുമാരുടെ യോഗത്തിലും പൌവത്തില്‍ പിതാവ് കേരളത്തില്‍ ഇടതുപക്ഷത്തിന്റെ ക്രൈസ്തവ വിരുദ്ധ നിലപാടിനെതിരെആഞ്ഞടിച്ചെങ്കിലും അതിനു ഒരു പിന്തുണ നേടാന്‍ കഴിഞ്ഞില്ല. പൌവത്തില്‍ പിതാവിന്റെ അഭിപ്രായത്തില്‍ ന്യൂനപക്ഷപീഡനത്തോളംതന്നെ അപകടകരമായ ഒന്നാണ് സിപി‌എമ്മിന്റെ ക്രൈസ്തവ വിരുദ്ധ നിലപാടുകള്‍. (ഈ ക്രൈസ്തവ വിരുദ്ധ നിലപാടുകള്‍ എന്താണന്ന് എല്ലാവര്‍ക്കും അറിയാവുന്നതുകൊണ്ട് അതിനെക്കുറിച്ച് പറയുന്നില്ല.).

ഒറീസയിലേയും കര്‍ണ്ണാടകയിലേയും ന്യൂനപക്ഷപീഡനങ്ങള്‍ അതിന്റെ തീവ്രതയോടെ ജനങ്ങളില്‍ എത്തിച്ചത് കൈരളിയും ദേശാഭിമാനിയുംആണന്നെതില്‍ തര്‍ക്കമില്ല . ഇതിനു പിന്നില്‍ ഒരു വോട്ട് ബാങ്ക് രാഷ്ട്രീയം ഉണ്ടങ്കിലും വാര്‍ത്തയുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നത് ശരിയല്ല.തങ്ങളില്‍ നിന്ന് അകന്ന ക്രൈസ്തവരെ തങ്ങളിലേക്ക് അടുപ്പിക്കാന്‍ സിപി‌എം ഓറിസ-കര്‍ണ്ണാടക ആക്രമങ്ങളെ പ്രയോജനപ്പെടുത്തി. ഈ പ്രയോജനപ്പെടുത്തലുകളിലും ഉയര്‍ന്നു നിന്നത് സിപി‌എമ്മിന്റെ മതേതരത്വം ആണോ എന്ന് ചിന്തിക്കേണ്ടത് ജനങ്ങളാണ്. എന്റെ ചിന്തകളില്‍സിപി‌എമ്മിന്റെ മതേതരത്വം തന്നെയാണ് ഉയര്‍ന്നുനിന്നത് .അല്ലങ്കില്‍ അങ്ങനെ തോന്നിപ്പിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. രാഷ്ട്രീയം എന്ന് പറയുന്നത്ഒരു തോന്നിപ്പിക്കല്‍ ആണല്ലോ ... ജനങ്ങള്‍ക്ക് രക്ഷ തങ്ങള്‍ തന്നെ ആണന്നുള്ള ഒരു തോന്നിപ്പിക്കല്‍.!!!

ഈ ന്യൂനപക്ഷപീഡനങ്ങള്‍ക്ക് എതിരെ ശക്തമായ നിലപാട് എടുക്കാന്‍ കോണ്‍‌ഗ്രസിന് കഴിഞ്ഞില്ല. ഓരീസയിലേയും കര്‍ണ്ണാടക സര്‍ക്കാരുകളെതാക്കീത് ചെയ്തു എങ്കിലും അപ്പോഴേക്കും വളരെ താമസിച്ചിരുന്നു. കോണ്‍ഗ്രസിന്റെ ഈ നയം (ആര്‍ക്കെതിരേയും ശക്തമായ നിലപാട് എടുക്കാതിരിക്കുക.) തന്നെയാണ് പാര്‍ട്ടി എപ്പോഴും അനുവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. കാരണം വോട്ട ബാങ്ക് തന്നെ .ആരേയും പിണക്കി ഉള്ള വോട്ടില്‍ വിള്ളല്‍ഉണ്ടാക്കാന്‍ കോണ്‍‌ഗ്രസ്സ് ആഗ്രഹിക്കുന്നില്ല . കേരളത്തെ സംബന്ധിച്ച് കോണ്‍‌ഗ്രസിന് അനുകൂലമായ ഒരു വികാരം ജനങ്ങളുടെ ഇടയില്‍പ്രത്യേകിച്ച് ക്രിസ്ത്യാനികള്‍ക്കിടയില്‍ ഉണ്ടാക്കികൊടുക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചെയ്തികള്‍ക്ക് കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ സിപി‌എമ്മിന്റെഅഭിപ്രായ പ്രകടനങ്ങള്‍ക്ക് കോണ്‍‌ഗ്രസ് ചെവികൊടുത്തില്ല. പക്ഷേ ക്രിസ്ത്യാനികള്‍ക്ക് ഇടയില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പിണറായി വിജയന്റെയുംസഹപ്രവര്‍ത്തകരുടേയും ന്യൂനപക്ഷ ആക്രമണ വിരുദ്ധനിലപാടുകള്‍ക്ക് കഴിഞ്ഞു.

കോണ്‍ഗ്രസ്സിന്റെ പ്രധാന പ്രശ്നം അധികാരമോഹം ആണ് എന്നതില്‍ സംശയമില്ല. പാര്‍‌ട്ടിയെക്കാള്‍ നേതാക്കന്മാര്‍ വളരുമ്പോള്‍ അല്ലങ്കില്‍വളര്‍ന്നു എന്ന് അവരവര്‍ തന്നെ വിശ്വസിക്കുമ്പോള്‍ അവര്‍ക്ക് നിലനില്‍ക്കാന്‍ പാര്‍‌ലമെന്റ്രി അധികാരമോഹം ഉണ്ടാകുന്നത് സ്വാഭാവികം.അടുത്ത പാര്‍ലമെന്റ് ഇലക്ഷനിലേക്ക് സീറ്റ് ഉറപ്പിക്കാനുള്ള ഓട്ടത്തില്‍ ന്യൂനപക്ഷപീഡനങ്ങള്‍ക്ക് എതിരെ ശക്തമായ നിലപാട് എടുക്കാന്‍ കേരളത്തിലെ കോണ്‍‌ഗ്രസിനോ അവരുടെ നേതാക്കള്‍ക്കോ കഴിഞ്ഞില്ല . ചെന്നിത്തല നേത്രത്വം ഏറ്റെടുത്തതിനു ശേഷം കോണ്‍‌ഗ്രസിന്റെഅനുദിന വളര്‍ച്ച പടവലങ്ങപോലെ താഴോട്ട് തന്നെയല്ലേ ? മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ശരിയാണങ്കില്‍ അടുത്ത പാര്‍ലമെന്റ് ഇലക്ഷനില്‍പത്തനംതിട്ടയില്‍ നിന്ന് മത്സരിക്കാന്‍ ചെന്നിത്തല ശ്രമങ്ങള്‍ ആരംഭിച്ചു. ഇടതുപക്ഷത്തെ പിണറായി - വെളിയം നേതാക്കളും ചെന്നിത്തലയുംതമ്മിലുള്ള അന്തരം എത്രവലുതണന്ന് മനസിലാക്കാന്‍ ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത് ... ഇടതുപക്ഷം പാര്‍‌ട്ടിയെ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍‌ലമെന്റ്രി അധികാരം നേടാന്‍ പരമാവധി ശ്രമിക്കുന്നു. അതുകൊണ്ട് ആര്‍ക്കെതിരേയും ശക്തമായ നിലപാട്എടുക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. ന്യൂനപക്ഷപീഡനങ്ങള്‍ക്ക് എതിരെ ശക്തമായ നിലപാട് എടുക്കുകയാണങ്കില്‍ ഹിന്ദുവോട്ടുകള്‍ നഷ്ടപ്പെടുമോ എന്ന് അവര്‍ ഭയക്കുന്നുണ്ടാവാം.

എങ്ങനേയും നഷ്ടപ്പെട്ട ക്രൈസ്തവ പിന്തുണ നേടിയെടുക്കാന്‍ ശ്രമിക്കുന്ന ഇടതുപക്ഷകക്ഷി കളെയാണ് ഇപ്പോള്‍ കാണുന്നത്. പാറശാലയില്‍നടന്ന റോഡ് ഉപരോധത്തില്‍ മന്ത്രി ദിവാകരന്‍ തന്നെ പങ്കെടുത്തതും അന്ന് അദ്ദേഹം നടത്തിയ പ്രസംഗവും ഇതിന് ഉദാഹരണമാണ്. ഇടതുപക്ഷകക്ഷികളുടെ നേതൃത്വത്തില്‍ കലാപപ്രദേശങ്ങള്‍ സന്ദര്‍ശിച്ചതും അവിടിത്തെ കാഴ്ചകള്‍ കുറിപ്പുകളായി പത്രങ്ങളിലൂടെ ജനങ്ങളിലേക്ക്എത്തിക്കാനും ഇടതുപക്ഷകക്ഷികള്‍ക്ക് കഴിഞ്ഞു. കൈരളി പുറത്തുവിട്ടദൃശ്യങ്ങള്‍ കലാപങ്ങള്‍ നടക്കുന്നടത്ത് എന്തുമാത്രം കഷ്ടതകള്‍ ജനങ്ങള്‍അനുഭവിക്കുന്നുണ്ടന്ന് കാട്ടിത്തരുന്നതായിരുന്നു. ‘ജയ്‌ഹിന്ദ് ‘ കൈയ്യിലുണ്ടങ്കിലും അതിനെ കൈരളിയെപ്പോലെ തങ്ങളുടെ ആശയങ്ങള്‍ ജനങ്ങളില്‍എത്തിക്കാന്‍ കഴിയുന്ന ഒരു മാധ്യമമാക്കി തീര്‍ക്കാന്‍ ഇപ്പോഴും കോണ്‍‌ഗ്രസിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ന്യൂനപക്ഷപീഡനങ്ങള്‍ക്ക് എതിരെ ഒരു കാപ്യയില്‍ സംഘടിപ്പിക്കാനും ‘ജയ്‌ഹിന്ദിന് ‘ കഴിഞ്ഞില്ല.

ക്രൈസ്തവന്യൂനപക്ഷപീഡനങ്ങള്‍ക്ക് ക്രൈസ്തവസംഘടനകളുടെ ആരോപണം നേരിട്ട സംഘപരിവാര്‍ സംഘടനകള്‍ക്ക് ആരോപണങ്ങളില്‍നിന്ന് ജാമ്യം എടുക്കാന്‍ ശ്രമിച്ചത് യുവമോര്‍ച്ച പ്രസിഡണ്ട് ആയിരുന്നു. ഓറീസയിലെ അക്രമങ്ങള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് എതിരെഭൂരിപക്ഷസമുദായത്തിന്റെ സ്വാഭാവിക പ്രതികരണം മാത്രമായി കണ്ടാല്‍ മതിയന്ന് ബിജെപി നേതാവ് രാജഗോപാല്‍ ഉള്ളപ്പെടെയുള്ളവര്‍പറഞ്ഞതോടെ എല്ലാ വര്‍ഗീയ കലാപങ്ങളിലും ബിജെപി നടത്തുന്ന പ്രതികരണപോലെയായി ഇപ്പോഴത്തേതും. ഭീകരര്‍ നടത്തുന്ന ബോബ് സ്ഫോടനങ്ങള്‍ക്ക് ശേഷം , കോണ്‍ഗ്രസ് തീവ്രവാദം വളര്‍ത്തുന്നു എന്ന് ആരോപിക്കുന്നവര്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ക്രൈസ്തവന്യൂനപക്ഷപീഡനങ്ങള്‍ക്ക് കാരണക്കാര്‍ ആയവരെ ശിക്ഷിക്കണമെന്ന് പറയുന്നതിനു പകരം ‘ഭൂരിപക്ഷസമുദായത്തിന്റെ സ്വാഭാവിക പ്രതികരണം‘ എന്നനിലയില്‍ നിസാരവത്ക്കരിക്കുകയാണ് ചെയ്യുന്നത് .

അടുത്തവര്‍ഷം നടക്കുന്ന ലോക്‍സഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയക്ഷികളുടെ പ്രധാന പ്രചരണ ആയുധം , വികസനമുദ്രാവാക്യങ്ങള്‍ക്ക് പകരം,മത-ജാതി-വര്‍ഗ്ഗ-സമുദായ-പ്രാദേശികവാദം(മണ്ണിന്‍ മക്കള്‍ വാദം) ആയിരിക്കും. ബിജെപി വീണ്ടും ഹൈന്ദവ‌ സന്ദേശങ്ങള്‍ മുന്‍ നിര്‍ത്തിഇലക്ഷനെ നേരിടാന്‍ ശ്രമിക്കൂകയാണ്. അപ്പോള്‍ ഇത്തരം പ്രശ്നങ്ങള്‍ സജീവമായി നിലനിര്‍ത്തേണ്ടത് അവരുടെ ആവിശ്യമാണ്. ദേശീയതലത്തില്‍സ്ഥിതി പരിങ്ങലിലായി നില്‍ക്കുന്ന കോണ്‍ഗ്രസിന്റെ പ്രതീക്ഷ കേരളത്തിലെ പകുതിയിലധികമെങ്കിലും സീറ്റുകളില്‍ നേടാന്‍ കഴിയുമെന്ന്വിശ്വസിച്ചിരുന്ന വിജയമാണ്. ആണവക്കരാര്‍‌ , നാണ്യപ്പെരുപ്പം , പോലെയുള്ള ഒരു വിഷയവും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഒരു വിഷയമല്ലന്ന് എല്ലാ രാഷ്ട്രീയ നേതാക്കള്‍ക്കും അറിയാം. അതുകൊണ്ടാണ് ജനങ്ങളുടെ വിശ്വാസവികാരങ്ങളില്‍ അധിഷ്ഠിതമായ ഒരു പ്രശ്നത്തെതങ്ങള്‍ക്ക് അനുകൂലമായ ഒരു വിധിയെഴുത്തി ആക്കിമാറ്റാന്‍ എല്ലാ രാഷ്ട്രീയ കക്ഷികളും ശ്രമിക്കുന്നത്.

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് തങ്ങളുടെ മതേതരവാദത്തിന് ഉദാഹരണമായി എടുത്തുകാണിക്കാന്‍ പറ്റുന്ന സംഭവമായി ഇപ്പോള്‍ ഓറീസ-കര്‍ണ്ണാടകമേഖലകളില്‍ നടന്ന ക്രൈസ്തവന്യൂനപക്ഷപീഡനങ്ങള്‍ക്ക് എതിരെ നടന്ന ആക്രമങ്ങള്‍ക്ക് എതിരെ നടന്ന തങ്ങളുടെ നിലപാടുകള്‍.തങ്ങളില്‍നിന്ന് അകന്നപോയി എന്ന് കരുതിയിരുന്ന ക്രൈസ്തവസഭയെ തങ്ങളിലേക്ക് തിരികെ കൊണ്ടുവരാനുള്ള ദൂരം കുറയ്ക്കാന്‍ തങ്ങള്‍ എടുത്ത നിലപാടുകള്‍കൊണ്ട് കഴിഞ്ഞു എന്നുതന്നെ പിണറായി വിജയനും വൈക്കം വിശ്വനും ആശ്വസിക്കാം. കേരളരാഷ്ട്രീയത്തില്‍ തങ്ങള്‍ക്ക് കിട്ടിയ മുന്‍‌തൂക്കം കളഞ്ഞു കുളിച്ചതില്‍ കോണ്‍ഗ്രസ്സിനു ദുഃഖിക്കുകയും ചെയ്യാം.....

പിന്മൊഴി :
കോണ്‍‌ഗ്രസ്സ് നേതാക്കളാകണമെങ്കില്‍ ഇനി കുറഞ്ഞപക്ഷം വിദ്യാഭ്യാസയോഗ്യത ഡിഗ്രിയെങ്കിലും വേണമെന്ന് .....

വിദ്യാഭ്യാസയോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി ഇന്റെര്‍‌വ്യു കഴിഞ്ഞ യൂത്ത്കോണ്‍ഗ്രസ് നേതാക്കളുടെ പട്ടികപോലെആകാതിരുന്നാല്‍ മതിയായിരുന്നു.

Wednesday, September 24, 2008

മതാടിസ്ഥാനത്തില്‍ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് ???

കുട്ടികളില്‍ പോലും ജാതീയമായ വേര്‍‌തിരിവ് സൃഷ്ടിക്കാന്‍ നമ്മുടെ ഭരണാധികാരികള്‍ക്ക് കഴിഞ്ഞിരിക്കുന്നു. വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് ലഭിക്കാനുള്ളയോഗ്യത പഠനപ്രവര്‍ത്തനെ ങ്ങളെക്കാള്‍ കൂടുതല്‍ ഏത് മതത്തില്‍ ജനിച്ചു വളരുന്നു എന്നതാവുമ്പോള്‍ ഇത് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് തന്നെആണോ എന്ന് നമ്മള്‍ ചിന്തിക്കണം. വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിനുള്ള യോഗ്യത പഠനപ്രവര്‍ത്തനം തന്നെയല്ലേ ??? മതാടിസ്ഥാനത്തില്‍ സ്കൂളില്‍വച്ചുതന്നെ വേര്‍തിരിക്കപ്പെടുന്ന ഒരു കുട്ടി അവന്റെ ജീവിതാവസാനം വരേയും ഈ വേര്‍തിരിവ് അനുഭവിക്കാന്‍ തയ്യാറാകേണ്ടിയിരിക്കുന്നു.

ഇവിടെയെത്തി ബാക്കി വാ‍യിക്കുക ............

Friday, September 19, 2008

എല്ലാം മതാടിസ്ഥാനത്തില്‍ ആകുമ്പോള്‍ ...

കഴിഞ്ഞ ദിവസങ്ങളില്‍ കാണാന്‍ ഇടയായ ഒരു പോസ്‌റ്ററാണ് ഈ കുറിപ്പിന് ആധാരം . പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്ഹിന്ദു ഐക്യവേദിയാണ്. ന്യൂനപക്ഷ സമുദായത്തില്‍ പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് എതിരെയാണ് പോസ്റ്റ്‌ര്‍ .പോസ്റ്റ്‌റിന്റെ തലക്കെട്ട് ഇതാണ് . ‘ മതമില്ലാത്ത ജീവനും മതമുള്ള സ്കോളര്‍ഷിപ്പും ‘. പോസ്റ്ററില്‍ പറഞ്ഞിരിക്കൂന്നത് ഇതാണ് ‘ മതമില്ലാത്തജീവനെക്കുറിച്ച് പറയുന്നവര്‍ മതമുള്ള സ്കോളര്‍ഷിപ്പിനെക്കുറിച്ച് പറയുന്നില്ല.. ക്രിസ്ത്യന്‍ കുട്ടിയും മുസ്ലീം കുട്ടിയും സ്കോളര്‍ഷിപ്പ് വാങ്ങുമ്പോള്‍ ഹിന്ദുകുട്ടി തന്റെ മതത്തെ കുറ്റപ്പെടുത്തണമോ ...” (വാക്കുകള്‍ ഇതല്ലങ്കിലും ആശയം ഇതുതന്നെയാണ് ... )

മതങ്ങളുടെ പേരില്‍ ഓറീസയിലും കര്‍ണ്ണാടകയിലും തമ്മില്‍ തല്ലുമ്പോള്‍ ഇത്തരം പോസ്‌റ്ററുകള്‍ കുട്ടികളില്‍ എങ്ങനെയാണ് സ്വാധീനിക്കുന്നത്എന്ന് ചിന്തിക്കൂന്നത് നല്ലതാണ് .. കുട്ടികളില്‍ വരെ ജാതീയമായ വേര്‍തിരിവ് സൃഷ്ടിക്കാന്‍ ഇവയ്ക്ക് കഴിയില്ലേ? ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. നമ്മുടെ രീതി ഇതായിപ്പോയി. രാഷ്ട്രീയമായ മുതലെടുപ്പിനായി അതി വിദഗ്ദമായി മതത്തെ ഹൈജാക്ക് ചെയ്യുകയാണ് നമ്മുടെ രാഷ്ട്രീയപാര്‍ട്ടികള്‍.എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഈ ഹൈജാക്കിംങ്ങ് പുതിയരൂപത്തിലും ഭാവത്തിലും ചെയ്യുന്നു എന്ന വെത്യാസം മാത്രമേയുള്ളു.


മതങ്ങളെ സ്വാധീനിച്ച് തങ്ങളുടെ വോട്ടുബാങ്കുകള്‍ സംരക്ഷിച്ച് അധികാരം നേടുക എന്നതുമാത്രമാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ലക്ഷ്യം. മതം മാത്രമല്ലഅവര്‍ ലക്ഷ്യമാക്കുന്നത് . ജാതിയും ഉപജാതിയും സമുദായവും ഒക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ തരം‌പോലെ ഉപയോഗിക്കൂന്നു. പല രാഷ്ട്രീയ പാര്‍ട്ടികളുംഇന്ന് രൂപീകരിച്ചിരിക്കുന്നത് തന്നെ സമുദായ‌ത്തിന്റേയും ജാതിയുടേയും പിന്തുണയോടെയാണ് .ഉത്തരേന്ത്യന്‍ രാഷ്ട്രീയ കക്ഷികള്‍ ജാതിക്കാര്‍ഡ്ഇറക്കി വോട്ട് തേടുന്നത് പുതുമയല്ലാത്ത കാര്യമാണ് .വോട്ട് വാങ്ങാന്‍ സ്വന്തം ജാതിയെക്കുറിച്ച് പറയുന്ന എഅത്രയോ ആളുകള്‍ ഉണ്ട്.

കുട്ടികളില്‍ പോലും ജാതീയമായ വേര്‍‌തിരിവ് സൃഷ്ടിക്കാന്‍ നമ്മുടെ ഭരണാധികാരികള്‍ക്ക് കഴിഞ്ഞിരിക്കുന്നു. വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് ലഭിക്കാനുള്ളയോഗ്യത പഠനപ്രവര്‍ത്തനെ ങ്ങളെക്കാള്‍ കൂടുതല്‍ ഏത് മതത്തില്‍ ജനിച്ചു വളരുന്നു എന്നതാവുമ്പോള്‍ ഇത് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് തന്നെആണോ എന്ന് നമ്മള്‍ ചിന്തിക്കണം. വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിനുള്ള യോഗ്യത പഠനപ്രവര്‍ത്തനം തന്നെയല്ലേ ??? മതാടിസ്ഥാനത്തില്‍ സ്കൂളില്‍വച്ചുതന്നെ വേര്‍തിരിക്കപ്പെടുന്ന ഒരു കുട്ടി അവന്റെ ജീവിതാവസാനം വരേയും ഈ വേര്‍തിരിവ് അനുഭവിക്കാന്‍ തയ്യാറാകേണ്ടിയിരിക്കുന്നു.സ്കൂളില്‍ മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കപ്പെടുന്നവര്‍ ജോലിതേടിയെത്തുമ്പോള്‍ ജാതിയുടെ അടിസ്ഥാനത്തില്‍ വേര്‍‌തിരിക്കപ്പെടുന്നു.

മതങ്ങളുടെ പേരില്‍ കുട്ടികളെ വേര്‍‌തിരിക്കുന്നതിന് എതിരേ ശബ്ദ്ദം ഉയര്‍ത്തുന്നവര്‍ക്ക് ജാതിയുടെ അടിസ്ഥാനത്തിലുള്ള സംവരണങ്ങള്‍ക്ക് എതിരേയുംശബ്ദ്ദം ഉയര്‍ത്താന്‍ ബാധ്യതയുണ്ട്. റാങ്ക്‌ലിസ്റ്റില്‍ തന്നെക്കാള്‍ റാങ്ക് കുറഞ്ഞവന് ജാതിയുടെ അടിസ്ഥാനത്തില്‍ തൊഴില്‍ ലഭിക്കുന്നത് കാണേണ്ടിവരുന്ന അനേകായിരങ്ങള്‍ ഇവിടെയില്ലേ ? ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കാന്‍ മാത്രമേ ഒരാള്‍ക്ക് അവകാശമുള്ളൂ .. ഇഷ്ടമുള്ള ജാതി തിരഞ്ഞെടുക്കാന്‍ആര്‍ക്കെങ്കിലും കഴിയുമോ?????????

എന്തിനാണ് ജാതിയുടേയും മതത്തിന്റെയും പേരിലുള്ള സംവരണം ??? ഒരുവന്‍ സ്വന്തം ഇഷ്ടപ്രകാരമല്ലല്ലോ പ്രത്യേക ജാതിയിലും മതത്തിലും ജനിക്കുന്നത് ??? സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ ഉന്നമനമാണ് ഭരണാധി കാരികളുടെ ലക്ഷ്യമെങ്കില്‍ എല്ലാ മതങ്ങളിലും ജാതിയിലും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കല്ലേ സംവരണം നല്‍കേണ്ടത് ?

എല്ലാവരും ഒരുപോലെ എന്ന നമ്മുടെ ഭരണഘടനതന്നെ പറയുമ്പോള്‍ തന്നെ ജാതി-മത സംവരണം ഒരു വിരോധാഭാസമായി ഇപ്പോഴുംനില്‍ക്കുന്നു. ജാതീയുടേയും മതത്തിന്റെയും പേരിലുള്ള വേര്‍‌തിരിവ് ഇല്ലാതാകുന്ന നമ്മുടെ രാജ്യത്തെക്കുറിച്ച് വെറുതെ ചിന്തിച്ചു നോക്കാന്‍നമുക്ക് കഴിയുമോ ??

Monday, September 15, 2008

മനസിനു മുറിവേല്‍ക്കുമ്പോള്‍ : ജീവിതം

“കൈവിട്ട ആയുധവും വാവിട്ട വാക്കും ഒരേപോലെ“ എന്ന് സത്‌ജനങ്ങള്‍ നമുക്ക് പറഞ്ഞു തന്നിട്ടുണ്ട്.കൈവിട്ട ആയുധം ശരീരത്തിനാണ് മുറിവേല്‍പ്പിക്കുന്നതെങ്കില്‍ വാവിട്ട വാക്ക് മനസ്സിനെയാണ് മുറിവേല്‍പ്പിക്കുന്നത്.ശരീരത്തിനേല്‍ക്കുന്ന മുറിവ് മരുന്നുകള്‍ക്ക് സുഖപ്പെടുത്താന്‍ കഴിയുമെങ്കില്‍മനസ്സിനേല്‍ക്കുന്ന മുറിവിന് ഒരു മരുന്നിനും സുഖപ്പെടുത്താന്‍ കഴിയുന്നതല്ല.പലരുടേയും മനസ്സിനേല്‍ക്കുന്ന മുറിവുകള്‍ ഒരിക്കലും ഉണങ്ങാതെപകയുടെ കനലുകളായി ഉള്ളില്‍ കിടക്കും.ഈ പക ശാരീരികമായ ആക്രമണത്തില്‍ അവസാനിക്കുകയാണ് പതിവ്.അതുമല്ലങ്കില്‍ മനസ്സിനേല്‍ക്കുന്നമുറിവ് കൂടുതല്‍ വൃണപ്പെട്ട് മാനസികമായ തകര്‍ച്ചയിലേക്ക് നയിച്ചെന്ന് വരാം.പ്രത്യേകിച്ച് തങ്ങളുടെ വൈകല്യങ്ങളെക്കുറിച്ച് മറ്റുള്ളവര്‍ പറയുന്നകളിയാക്കല്‍ ഒരാളിന്റെ മനസിനെ മുറിവേല്‍പ്പിക്കുകയും അയാള്‍ സമൂഹത്തില്‍ നിന്ന് ഉള്‍വലിഞ്ഞ് സ്വയം തീര്‍ത്ത ഒരു തടവറയിലേക്ക് ബന്ധനത്തില്‍ ആവുകയും ചെയ്യും.തന്റെ കുറ്റംകൊണ്ടല്ലാതെ തനിക്ക് സംഭവിച്ച വൈകല്യത്തില്‍ സ്വയം പരിതപിക്കുകയും ജീവിതത്തെ തന്നെ വെറുക്കുകയുംവൈകല്യങ്ങള്‍ ഇല്ലാത്ത ജീവിതത്തിലേക്ക് കടന്നുപോവുകയും ചെയ്യും.

നമ്മുടെ ക്രൈം റിക്കോര്‍ഡുകള്‍ പരിശോധിച്ചാല്‍ കുറ്റവാളികളില്‍ പകുതിപ്പേരയും നമ്മള്‍ തന്നെ സൃഷ്ടിച്ചെടുത്തതാണന്ന് മനസ്സിലാക്കാന്‍ പറ്റും.സമൂഹത്തിന്റെ കുത്തുവാക്കുകളില്‍ മനസ് മുറിപ്പെട്ട് സമൂഹത്തെ വെല്ലുവിളിച്ച് സമൂഹത്തെ ജയിക്കുന്നതിനായി,തന്നെ അടച്ചാ‍ക്ഷേപിക്കുന്നസമൂഹത്തിന്റെ മുന്നില്‍ താന്‍ ആരാണന്നും തനിക്ക് എന്തും ചെയ്യാന്‍ കഴിയും എന്ന് സമൂഹത്തെ കാണിക്കുന്നതിനും വേണ്ടി അവന്‍ കുറ്റകൃത്യങ്ങളിലേക്ക് തിരിയുന്നു. (നമ്മുടെ ഒട്ടുമിക്ക ആന്റിഹീറോ സിനിമകളുടേയും ഇതിവൃത്തം ഈ വണ്‍ലൈന്‍ സ്റ്റോറി ആണ്.). ദുര്‍ഗുണ പരിഹാര പാഠശാലകളില്‍ നിന്ന് ഇറങ്ങുന്ന ‘കുട്ടികുറ്റവാളികളില്‍‘ (ഇത്തരം പദപ്രയോഗം പാടില്ല എന്നും ,അവരേയും സാധാരണകുട്ടികളായി കാണണം എന്നുംപലയിടത്തു നിന്നും പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടുണ്ട്) പലരും വീണ്ടും കുറ്റകൃത്യങ്ങളില്‍ ചെന്ന് അകപ്പെടുകയാണ് പതിവ്. ദുര്‍ഗുണപരിഹാര പാഠശാലയിലും കുട്ടികളെ കുറ്റവാളികളായിട്ടാണ് പലപ്പോഴും കാണുന്നത്.അവിടെ നിന്നും സമൂഹത്തില്‍ നിന്നും ഏല്‍ക്കുന്ന കുറ്റപ്പെടുത്തലുകളും കളിയാക്കലുംഒറ്റപ്പെടുത്തലുകളും ഒക്കെ അവന്റെ മനസ്സിനെ മുറിപ്പെടുത്തുന്നു.ഒരിക്കലും ഉണങ്ങാതെവണ്ണം ആ മുറിവിനെ നമ്മുടെ സമൂഹംതന്നെ വളര്‍ത്തുകയും ചെയ്യുന്നു.

നമുക്കും നമ്മുടെ നിത്യജീവിതത്തില്‍ പലപ്പോഴും മനസ്സിന് മുറിവേല്‍ക്കാറുണ്ട്.വാക്കുകൊണ്ടോ,പ്രവൃത്തികൊണ്ടോ ഒക്കെ ഒരാളുടെ മനസ്സിനെമുറിപ്പെടുത്താവുന്നതാണ്.വാക്കുകൊണ്ട് തന്നെയുള്ള മുറിപ്പെടുത്തലുകള്‍ തന്നെ പലതുണ്ട്. കളിയാക്കല്‍, സമൂഹമധ്യത്തില്‍ ഒരാളുടെ ഇല്ലായ്മാകളെക്കുറിച്ചുള്ള പരാമര്‍ശം, ഭൂതകാലത്തില്‍ അബദ്ധത്തിലോ, അറിവില്ലായ്മകൊണ്ടോ സംഭവിച്ച കാര്യങ്ങളെക്കുറിച്ചുള്ള കുത്തികുത്തിയുള്ളഓര്‍മ്മപ്പെടുത്തലുകള്‍, ഒരാളുടെ ജീവിതത്തില്‍ ഉണ്ടായ പരാജയങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകള്‍ ഒക്കെ വാക്കുകൊണ്ടുള്ള മുറിപ്പെടുത്തലുകളില്‍ഉള്‍പ്പെടുത്താവുന്നതാണ്.പ്രവൃത്തികൊണ്ടുള്ള മുറിപ്പെടുത്തലില്‍ , ഒരാള്‍ അയാളുടെ പെരുമാറ്റം കൊണ്ട് തങ്ങളെ മനഃപൂര്‍വ്വം അവഗണിക്കുന്നുഎന്ന് മനസ്സിലാക്കുമ്പോള്‍ ഉണ്ടാകുന്ന മാനസികവിഷമം‌മൂലം ഉണ്ടാകുന്ന മനസ്സിലെ മുറിപ്പാടുകള്‍ പലപ്പോഴും കാലത്തിനുപോലും ഉണക്കാന്‍പറ്റാതെ വരും.ഈ മുറിപ്പെടുത്തല്‍ ആണ് മാനസികപിരിമുറുക്കങ്ങളില്‍ കൂടി മാനസികാരോഗ്യത്തിന്റെ തകര്‍ച്ചയില്‍ എത്തിക്കുന്നത്.ഇതില്‍ നിന്ന്ഒരു കരകയറ്റല്‍ പലപ്പോഴും വിഷമം നിറഞ്ഞതാണ്.

കുട്ടികളിലെ ആത്മഹത്യയ്ക്ക് പ്രധാനകാരണം മാനസികമായമുറിപ്പെടലുകള്‍ ആണ്.പരീക്ഷയിലെ തോല്‍വിയില്‍ മറ്റുള്ളവരുടെ പ്രതികരണത്തെക്കുറിച്ച് ചിന്തിച്ച് കുട്ടി ആത്മഹത്യയെക്കുറിച്ച് ചിന്തിക്കൂന്നു.ക്ലാസ് മുറികളില്‍ താന്‍ ചെയ്യാത്ത കുറ്റം(‘വികൃതികളെ‘ ആയിരിക്കും മിക്കവാറും കുറ്റമായിട്ട്പര്‍വ്വതീകരിക്കുന്നത്.) തന്റെമേല്‍ ആരോപിക്കപ്പെട്ടു എന്നതുകൊണ്ട് മാത്രം ആത്മഹത്യയിലേക്ക് നടന്നുപോയ അനേകം കുട്ടികളുടെ അകാലജീവിതകഥകള്‍ നമ്മുടെ ഇടയില്‍ നിന്നുതന്നെ നമുക്ക് കണ്ടെത്താവുന്നതാണ്.കുട്ടികളെ തമ്മില്‍ താരതമ്യപ്പെടുത്തുന്നതും കുട്ടികളില്‍ മാനസിക സംഘര്‍ഷംഉണ്ടാക്കുകയും മനസിന് നൊമ്പരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.ചെറിയകുട്ടികളില്‍ മാത്രമല്ല പ്രൊഫഷണല്‍ കോഴ്സ് വിദ്യാര്‍ത്ഥികളും ഇത്തരംമാനസികസംഘര്‍ഷങ്ങള്‍ക്ക് അടിമപ്പെടുകയും ആത്മഹത്യയുടെ വഴിതേടുകയും ചെയ്യുന്നു.തിരുവല്ലയിലെ ഒരു പ്രോഫഷണല്‍ കോളേജില്‍ഈ അടുത്തസമയത്ത് നടന്ന ഒരു ആത്മഹത്യയുടെ കാരണം ഹോസ്റ്റലില്‍ നിന്ന് നഷ്ടപ്പെട്ടുപോയ ഒരു ലാപ്ടോപ്പിനെക്കുറിച്ചുള്ള പരാതിയായിരുന്നു.കുട്ടികളില്‍ മാനസികസംഘര്‍ഷം വര്‍ദ്ധിക്കുകയും അവരിലെ ആത്മഹത്യ നിരക്ക് ക്രമാതീതമായ വര്‍ദ്ധനവാണ് വര്‍ഷം കഴിയുന്തോറും കാണിക്കുന്നത്.

നമുക്കും പലപ്പോഴും മനസ്സിന് മുറിവേല്‍ക്കാറുണ്ട്.നമ്മടെ ഏറ്റവും അടുത്ത ബന്ധുക്കള്‍, കൂട്ടുകാര്‍ തുടങ്ങിയവരില്‍ നിന്നുള്ള പ്രവര്‍ത്തികളോ വാക്കുകളോ ആണോ കൂടുതലും മനസ്സില്‍ മുറിവുകള്‍ സൃഷ്ടിക്കുന്നത്. വാക്കുകൊണ്ട് ഉണ്ടാകുന്ന മുറിപ്പെടുത്തലുകളെക്കാള്‍ പ്രവൃത്തികൊണ്ട് ഉണ്ടാകുന്ന മുറിപ്പാടുകള്‍ പലപ്പോഴും ഉണങ്ങാറില്ല.സ്വാന്തനങ്ങള്‍ക്കോ ,ആശ്വാസവാക്കുകള്‍ കൊണ്ടോ ,പശ്ചാത്താപം കൊണ്ടോ ,ഫോണ്‍കോളുകള്‍ കൊണ്ടോഒന്നും ഇത്തരം മുറിപ്പാടുകള്‍ ഉണക്കാന്‍ സാധിക്കാറില്ല.നമ്മളെ മനഃപൂര്‍വ്വം ഒഴിവാക്കി എന്ന തോന്നല്‍ നമുക്ക് എപ്പോള്‍ ഉണ്ടാകുന്നോ ആ സമയംമുതല്‍ ആ പ്രവൃത്തി ചെയ്ത വ്യക്തിയില്‍ നിന്ന് മാനസികമായി അകലാന്‍ തുടങ്ങുന്നു.നമ്മളെ എന്തുകൊണ്ട് അയാള്‍ ഒഴിവാക്കി എന്ന് ചിന്തിച്ചുതുടങ്ങുകയും, നമുക്ക് പകരം ആരാണ് ആ സ്ഥാനത്ത് എത്തിയത് എന്ന് അറിയുകയും ചെയ്തുകഴിയുമ്പോള്‍ ആണ് നമ്മുടെ മനസ്സില്‍ നീറ്റല്‍ ഉണ്ടാകുന്നതുംമാനസികമായ ഒരു അകലം പാലിക്കാന്‍ നമ്മള്‍ നിര്‍ബന്ധിതമാവുകയും ചെയ്യുന്നത്. ഉദാഹരണമായി നമ്മുടെ അടുത്ത ബന്ധുവീട്ടിലെ ഒരുവിവാഹം നടക്കുന്നു.വിവാഹംവരെ എല്ലാറ്റിനും മുന്നില്‍ നിന്ന നമ്മളെ വിവാഹശേഷമുള്ള ചടങ്ങുകളില്‍ നിന്ന് ഒഴിവാക്കുമ്പോള്‍ ആ സമയത്ത്വിഷമം തോന്നുന്നില്ല എങ്കിലും നമുക്ക് പകരം അകന്ന ബന്ധമുള്ള ഒരാളെ വിവാഹനന്തരചടങ്ങുകളില്‍ ക്ഷണീച്ചു എന്നറിയുമ്പോഴാണ് മനസ്സ് പിടയുന്നത്.എന്തുകൊണ്ട് നമ്മളെ ഒഴിവാക്കി എന്ന ചിന്തകള്‍ക്ക് നമുക്ക് ഒരു ഉത്തരം ലഭിക്കുകയും ഇല്ല.ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളംകണ്ടാലും അറയ്ക്കും എന്ന് പറയുന്നതുപോലെ ഇത്തരം ഒഴിവാക്കല്‍ നടത്തിയ വ്യക്തിയുമായി പിന്നീടുള്ള പെരുമാറ്റങ്ങള്‍ നമ്മള്‍ പലപ്പോഴുംഒഴിവാക്കാന്‍ ശ്രമിക്കും.

ഭാര്യ-ഭര്‍ത്തൃ ബന്ധത്തിലും കാമുകി-കാമുക പെരുമാറ്റങ്ങളിലും ഇത്തരം മുറിപ്പെടുത്തലുകള്‍ പലപ്പോഴും അപകടകരമായ നിലയില്‍ മനുഷ്യരെഎത്തിക്കാറുണ്ട്. തന്നെ മറ്റെയാള്‍ ഒഴിവാക്കിത്തുടങ്ങി അല്ലങ്കില്‍ തന്നില്‍ നിന്ന് പലതും മറച്ചുവയ്ക്കുന്നു എന്നതോന്നലില്‍ നിന്ന് ഉണ്ടാകുന്നമാനസികവികാരങ്ങളില്‍ നിന്ന് ഉണ്ടാകുന്ന പൊട്ടിത്തെറികള്‍ വേര്‍പിരിയലില്‍വരെ എത്തിച്ചേരാം.അടുത്തകൂട്ടുകാരന്‍ / കൂട്ടുകാരി നടുത്തുന്നചിലകുറ്റപ്പെടുത്തലുകള്‍ മനസ്സിനെ ആഴമായി മുറിവേല്‍പ്പിക്കാറുണ്ട്. ഒന്നും ആലോചിക്കാതെ നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ സുഹൃദ് ബന്ധംതകര്‍ക്കുക തന്നെ ചെയ്യും.

മാനസിക മുറിപ്പെടലുകളില്‍ നിന്ന് പെട്ടന്നൊരു വിടുതല്‍ ഉണ്ടാകാറില്ല.കാലത്തിനു മാത്രമേ ഇത്തരം മുറിപ്പാടുകള്‍ ഉണക്കാന്‍ പറ്റുകയുള്ളു.ഈശ്വരന്‍ കനിഞ്ഞു നല്‍കിയ മറവിയും കാലവും ചേര്‍ന്ന് മാനസികമായി ഉണ്ടായ മുറിവുകള്‍ ഉണക്കാന്‍ ശ്രമിക്കുമെങ്കിലും പലപ്പോഴുംജീവിതാവസാനം വരെ ഈ മുറിപ്പാടുകള്‍ ഉണങ്ങാതെ ഇടയ്ക്കിടെ പൊട്ടിക്കൊണ്ടിരിക്കും. നമ്മുടെ സുഹൃത്തിനയോ ബന്ധുവിനയോ .... ഒക്കെനമുക്ക് നഷ്ടപ്പെടാതിരിക്കണമെങ്കില്‍ നമ്മുടെ വാക്കും പ്രവൃത്തിയും സൂക്ഷിക്കുക.“കൈവിട്ട ആയുധവും വാവിട്ട വാക്കും“തിരിച്ചെടുക്കാന്‍പറ്റുകയില്ലന്ന് ഓര്‍ക്കുക.

Thursday, September 11, 2008

ഉത്രാടപാച്ചില്‍ :

ഇന്ന് ഉത്രാടം.തിരുവോണത്തിന് എത്തുന്ന മാവേലിയെ വരവേല്‍ക്കാന്‍ മലയാളികള്‍ ഒരുങ്ങിയിറങ്ങിയ ദിവസം.അടുക്കളയിലേക്കും,മറ്റും ഓണത്തിന്വേണ്ടതെല്ലാം കൈയ്യെത്തും ദൂരത്ത് എത്തിച്ചതിനുശേഷം ക്ഷീണത്തോടെ തളര്‍ന്ന് ഉറങ്ങിയതിനുശേഷം നാളെ വെളുപ്പിനെ എഴുന്നേറ്റ് അടുക്കളയില്‍കയറേണ്ട അമ്മമാര്‍,കുട്ടികള്‍,കഴിഞ്ഞ ഒരു വര്‍ഷം സ്വരൂപിച്ചതും,മിച്ചംപ്പിടച്ചതുമെല്ലാം ഓണവിപണിയില്‍ ചിലവഴിച്ച ഗൃഹനാഥന്മാര്‍,എല്ലാവരുംഇന്ന് ഉറങ്ങി എഴുന്നേല്‍ക്കുന്നത് മാവേലി മന്നനെ എതിരേല്‍ക്കുന്ന പ്രഭാതത്തിലേക്കാണ്.സന്തോഷവും,സമാധാനവും,സംമൃദ്ധിയും നിറഞ്ഞ ഒരുഭൂതകാലത്തിന്റെ ബാക്കിപത്രത്തിന്റെ സമരണകള്‍ ഉയര്‍ത്തി എത്തുന്ന തിരുവോണം.

ഇന്ന് ഉത്രാടമായിരുന്നു.മലയാളികള്‍ ഓണത്തിനുവേണ്ടതെല്ലാം വാങ്ങിക്കൂട്ടുന്ന ദിവസം.വിപണിയില്‍ ഇന്ന് നല്ല തിരക്കുതന്നെ ആയിരുന്നു.കൊച്ചു പട്ടണമായ ഞങ്ങളുടെ പത്തനംതിട്ടയില്‍ പോലും ഇന്നത്തെ ഉത്രാടപാച്ചിലിന്റെ തിരക്കില്‍ ഗതാഗതതടസ്സത്തില്‍ വാഹനങ്ങളുടെ നീണ്ടനിരതന്നെയുണ്ടായിരുന്നു.ഠൌണില്‍ നിന്ന് പത്തുമിനിട്ട് കൊണ്ട് വീട്ടില്‍ എത്തുന്ന ഞാനിന്ന് ഠൌണ്‍ കടക്കാന്‍ തന്നെ ഇരുപതുമിനിട്ട് എടുത്തു.അപ്പോള്‍ ബാക്കിയുള്ള പട്ടണങ്ങളുടെ തിരക്കിന്റെ കാര്യം പറയണോ ?ഇടവിട്ട് പെയ്യുന്ന കനത്തമഴ തിരക്ക് അല്പം കുറഞ്ഞാലും വെയില്‍ എത്തുമ്പോള്‍ തിരക്ക് ഇരട്ടിയിലധികം ആയി.ചന്തയില്‍ നല്ലതിരക്ക്.പച്ചക്കറിക്ക് തീപിടിച്ച വില.പാവയ്ക്കായോ പയറോ വാങ്ങന്നവര്‍ വിലകേട്ട് ഞെട്ടാതിരിക്കില്ല.അമ്പതുരൂപായുടെ അടുത്തായിരുന്നു വില.എല്ലാ പച്ചക്കറികള്‍ക്കും നല്ല വില.കഴിഞ്ഞവര്‍ഷം അമ്പതുരൂപായ്ക്ക് നല്‍കിയ ഓണപച്ചക്കറികിറ്റ് ഇന്ന് ചന്തയില്‍ നിന്ന് അപ്രത്യക്ഷമായി.അവിയലിനോ സാമ്പാറിനോ പച്ചക്കറിവാങ്ങണമെങ്കില്‍ കുറഞ്ഞത് നൂറു രൂപായെങ്കിലും വേണമായിരുന്നു.

പച്ചക്കറിക്ക് മാത്രമല്ല വില ,ഏത്തക്കുലയ്ക്കും നല്ല വിലതന്നെ.തോന്നിയവിലയായിരുന്നു ഏത്തക്കുലയ്ക്ക്.പതിനഞ്ച് രൂപാമുതല്‍ ഇരുപത്തഞ്ച് രൂപാവരെആയിരുന്നു ശരാശരി വില.ഗവണ്‍‌മെന്റ് എത്രപിടിച്ചു നിര്‍ത്താല്‍ ശ്രമിച്ചുവെങ്കിലും വിലക്കയറ്റത്തിന് യാതൊരു കുറവും ഇല്ല.അരിക്കും കിലോയ്ക്ക്21-24 രൂപാ നിരക്ക്.ഗവണ്‍‌മെന്റ് വിതരണം ചെയ്ത് 14 രൂപായുടെ അരി ഓണച്ചോറിന് പറ്റിയതല്ലന്ന് പറഞ്ഞ് പലരും അരി വാങ്ങുന്നത് കാണാമായിരുന്നു.ആര്‍ക്കും വേണ്ടാത്ത ഓമയ്ക്കായ്ക്ക് വരെ നല്ല വില.ഒരു കഷ്ണം ചേനയ്ക്കും മത്തയങ്ങായ്ക്കും വില 20!!!

വസ്ത്രവിപണിയിലും നല്ല തിരക്ക് തന്നെ ആയിരുന്നു.വഴിവക്കുകളില്‍ ഇട്ട് വില്‍ക്കുന്നവരുടെ അടുത്ത് തന്നെ ആയിരുന്നു നല്ല തിരക്ക്.ഈവഴിക്കച്ചവടക്കാരുടെ മുന്നിലെ തിരക്ക് പലപ്പോഴും ഗതാഗതതടസ്സത്തിനും കാരണമായി.ഗുണനിലവാരം കുറവാണങ്കിലും കളര്‍ഫുള്ളും എടുപ്പുള്ളതുമായതുണിത്തരങ്ങളുടെ വലിയ ശേഖരവുമായിരുന്നു വഴികച്ചവടക്കാരുടെ വരവ്.വിലക്കുറവിനോടൊപ്പം ഗുണനിലവാരം കുറവാണന്ന് ആരും ഓര്‍ക്കാറില്ലഎന്നതുകൊണ്ട് വഴിക്കച്ചവടക്കാര്‍ക്ക് നല്ല വില്പന തന്നെ ആയിരുന്നു.ഓണക്കോടി എന്നത് മലയാളിയുടെ വിശ്വാസത്തിന്റെ ഭാഗമായതുകൊണ്ട് ഓണക്കോടി ഇല്ലാതെ വീട്ടില്‍ ചെന്ന് കയറാന്‍ ഒരു മലയാളി ഗൃഹനാഥനും തയ്യാറാവില്ലല്ലോ?

ഉത്രാടദിവസം ഉച്ചയ്ക്കുള്ള ആഹാരത്തിനും ഉണ്ട് പ്രത്യേകത.(ഞങ്ങളുടെ നാട്ടിലെ കാര്യമാണേ.).ഉച്ചയ്ക്ക് കഞ്ഞിയും ചേന‌അസ്ത്രവും.(ചേനകഷ്ണങ്ങളായിമുറിച്ചിട്ട് കുറുക്കി കറിവയ്ക്കുന്നതാണ് അസ്ത്രം.).ഉത്രാടപാച്ചില്‍ കഴിഞ്ഞ് വരുന്നവര്‍ക്ക് ക്ഷീണം മാറാന്‍ കഞ്ഞിയും അസ്ത്രവും അല്ലാതെ എന്താണ്കൊടുക്കേണ്ടത്.മറ്റൊരു സംഗതി ഇതിന്റെ പിന്നിലുണ്ട്.വീട്ടില്‍ പ്രായമായവര്‍ ഓണത്തിന് ആവിശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ പോയാല്‍വീട്ടില്‍ ബാക്കിയാവുന്നത് കുട്ടികളാണ്.അവര്‍ക്ക് ഏറ്റവുമ്ം പെട്ടന്ന് അധികം അധ്വാനം ഇല്ലാതെ വയ്ക്കാന്‍ പറ്റുന്ന ആഹാരമാണല്ലോ കഞ്ഞിയുംഅസ്ത്രവും.ഉത്രാടപാച്ചില്‍ കഴിഞ്ഞ് വന്ന് കഞ്ഞിയും അസ്ത്രവും കുടിച്ച് അല്പം വിശ്രമം.അതിനുശേഷം നാളത്തേക്കുള്ള തയ്യാറെടുപ്പ്.

ചെറുപയര്‍ വറുത്ത് അലകാക്കണം(പരിപ്പിനാണ്),ഇഞ്ചിക്കറി വയ്ക്കണം,തൈര് ഉടക്കണം,പച്ചടി വയ്ക്കണം ഇങ്ങനെ പോകുന്നകാര്യങ്ങള്‍ സ്ത്രികള്‍ചെയ്യുമ്പോള്‍ പുരുഷന്മാര്‍ പറമ്പിലേക്ക് ഇറങ്ങും.വാഴപ്പിണ്ടി വെട്ടി ഒരുക്കി വീടിനുമുന്നില്‍ സ്ഥാപിച്ച് വിളക്കുകള്‍ (പണ്ട് ഈ വിളക്കൂകള്‍ മാരോട്ടിക്കാകൊണ്ടായിരുന്നു,ഇപ്പോള്‍ അത് മണ്‍ ചട്ടികള്‍ ആയി)വെക്കും.സ്ത്രികള്‍ പണീകള്‍ ഒതുക്കി കുളിച്ചുവരുമ്പോഴേക്കും സന്ധ്യ ആയിട്ടുണ്ടാവും.വീടിനുമുന്നിലെ വിളക്കുകള്‍ തെളിയിക്കുകയാണ് അടുത്തതായി ചെയ്യുന്നത്.ചിലരാണങ്കില്‍ ഈ വിളക്ക് കെടുത്തിയിട്ട് പിറ്റേന്ന്(തിരുവോണനാളില്‍)വെളുപ്പിനെ കത്തിക്കും.ചിലര്‍ ഈ വിളക്ക് ഉത്രാട സന്ധ്യയില്‍ കൊളുത്തിയാല്‍ കെടുത്താറില്ല.മാവേലിയെ വരവേല്‍ക്കാനാണ് ഈ വിളക്ക്കത്തിക്കല്‍.

ഉത്രാടത്തിലെ പണീകളൊക്കെ തീര്‍ത്ത് ഉറങ്ങാന്‍ പോവുകയാണ്.നാളെ തിരുവോണം.പ്രതീക്ഷകളുമായി തിരുവോണം.ഓണം ആഘോഷിക്കാന്‍ഉത്രാടദിനത്തില്‍ സുഖമുറക്കം.നാളെ വെളുപ്പിനെ എഴുന്നേറ്റ് കുളിച്ച് അടുക്കളയില്‍ കയറാന്‍ ഉള്ളതാണ്.നമുക്ക് ഓണം വെറും ഉത്സവവും ആഘോഷവും മാത്രവുമല്ലല്ലോ..........................

മാവേലി വരുമോ???

അങ്ങ് പാതാളത്തില്‍ ആകെ ബഹളമാണ്.പൂരാടം ആയിട്ടും മാവേലിക്ക് കേരളഠിലേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ടില്ല.മാവേലിഎന്തെങ്കിലും ഒന്നും പറഞ്ഞിട്ടുവേണ്ടേ ഒരുക്കങ്ങല്‍ തുടങ്ങാന്‍.ഒരു ഐഡിയായും ഇല്ല്ലാതെ നടത്തുന്ന സ്റ്റാ(താ)ര്‍ സിംങ്ങറിലെജഡ്‌ജിയെപ്പോലെ വെറുതെയങ്ങ് ചവച്ചുകൊണ്ടിരിക്കുകയാണ് മാവേലി.ചവയൊന്നു നിര്‍ത്തിയിട്ടുവേണ്ടേ എന്തെങ്കിലും ഒന്നു പറയാന്‍.പാതാളവാസികള്‍ പലരും പോയി മാവേലിയെ മുഖം കാണിച്ചു.മുഖങ്ങള്‍ കണ്ടിട്ടും ചവയ്‌ക്കൊരു കുറവും വന്നില്ലന്നമാത്രമല്ല വായൊട്ടു തുറന്നതുമില്ല.നാളെ ഉത്രാടവും കഴിഞ്ഞ് തിരുവോണനാളില്‍ നാട്ടിലോട്ട് വെറുതെയങ്ങ് ചെല്ലാന്‍ പറ്റുമോ?ആഭരണങ്ങളും രത്നകിരീടവും ഒക്കെവേണം.പണയത്തില്‍ വച്ചിരിക്കുന്ന ആഭരണങ്ങളും കിരീടവും പണയമെടുക്കാന്‍ തന്നെ നല്ലൊരു തുകവേണം.പാതാളത്തില്‍ കൃഷിയിറക്കാന്‍ആഭരണവും കിറീടവും പണയം വച്ചതാണ്.കാലം തെറ്റിവന്ന മഴയില്‍ നെല്ലുമില്ല കിരീടവും ഇല്ല എന്ന അവസ്ഥയായി.പട്ടിണിയും‌പരിവട്ടവുമാണങ്കിലുംഇല്ലായ്‌മ വെളിയില്‍ കാണിക്കാന്‍ പറ്റുമോ?ആനമെലിഞ്ഞാലും ആരും അതിനെ തൊഴുത്തില്‍ കെട്ടാറില്ലല്ലോ?

കേരളത്തിലാണങ്കില്‍ ഓണാഘോഷവും ടൂറിസവാരവും പായിസ്സമേളയും ഒക്കെതുടങ്ങുകയും ചെയ്തു.ഏതായാലും കേരളത്തില്‍ പോകാതിരിക്കാന്‍മാവേലിക്ക് പറ്റത്തില്ല.പണ്ട് വാമനനുമായി ഉണ്ടാക്കിയ കാരാറനുസരിച്ച് ആണ്ടില്‍ ഒരു പ്രാവിശ്യം പ്രജകളെ കാണാന്‍ പോകാമെന്നാണ്.ഈവര്‍ഷം പോകേണ്ടാ എന്ന് വച്ചാ‍ല്‍ അത് കരാര്‍ ലംഘനമാകും.കരാര്‍ ലംഘിച്ചാല്‍ കരാറ് തന്നെ ഇല്ലാതെയാകും.പിന്നെ തനിക്ക് എന്നെങ്കിലുംരണ്ട് കാശ്‌വരുന്ന സമയത്ത് പ്രജകളെ കാണാമെന്ന് വച്ചാല്‍ അത് നടക്കത്തില്ല.അതുകൊണ്ട് എവിടെ നിന്നെങ്കിലും വട്ടിപ്പലിശയ്ക്ക് പണംവങ്ങി പണയത്തിലിരിക്കുന്ന അടയാഭരണങ്ങള്‍ എടുത്തുകൊണ്ട് നാട്ടില്‍ പോകാം.തിരിച്ചുവരുമ്പോള്‍ വീണ്ടും പണയത്തിനുവച്ച് വട്ടിക്കാരന്റെകടംതീര്‍ക്കാം.കിരീടവും ആഭരണങ്ങളും ഇല്ലാതെചെന്നാല്‍ തന്നെ ഒറ്റൊഅരുത്തനും തിരിഞ്ഞുനോക്കത്തില്ല.അല്ലങ്കില്‍ തന്നെ താനിപ്പോള്‍കേരളത്തിന് ഒരു അധികപറ്റാണ്.തന്റെ പേരില്‍ മൂന്നാലുദിവസം അവിധികിട്ടും എന്നതുകൊണ്ടുമാത്രമാണ് തന്നെ ആളുകള്‍ സഹിക്കുന്നത്.ഏതായാലും കേരളത്തിലേക്ക് പോവുകതന്നെ.മാവേലിയുടെ ഉത്തരവ് കിട്ടേണ്ട താമസം പോകാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.

മാവേലിയുടെ പാതാള കവടിക്കാരന്‍ എത്തി കവടി നിരത്തി കേരളത്തിലേക്ക് പോകാനുള്ള സമയം കുറിച്ചു.സമയം കുറിച്ചതിന് പണംലഭിച്ചിട്ടും കവടിക്കാരന്റെ മുഖത്തൊരു തെളിച്ചം വന്നില്ല.”യാത്രയ്ക്ക് എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടോ കവടിക്കാരാ?”മാവേലിചോദിച്ചു.“കവടിയില്‍ പ്രശ്നങ്ങളൊന്നുംതെളിയുന്നില്ല തിരുമനസ്സേ..പക്ഷേ...” “എന്താണൊരു പക്ഷേ..????” “തിരുമനസ്സിനറിയാമല്ലോ കേരളത്തില്‍എപ്പോഴാ ,എങ്ങനയാ ഹര്‍ത്താല്‍ വരുന്നതന്ന് അറിയാന്‍ പറ്റത്തില്ലല്ലോ..ഈശ്വരനുപോലും ഇപ്പോള്‍ നിശ്ചയമില്ലാത്തത് കേരളത്തിലെഹര്‍ത്താലിന്റെ കാര്യത്തിലാ...”കവടിക്കാരന്‍ പറഞ്ഞപ്പോഴാണ് തന്റെ യാത്രയ്ക്ക് അങ്ങനെയൊരു തടസ്സം ഉണ്ടാകാം എന്ന് മാവേലിഓര്‍ത്തത്.ഏതായാലും ഹര്‍ത്താലാണന്ന് പറഞ്ഞ് കേരളത്തിലേക്കുള്ള യാത്രയ്ക്ക് ഭംഗം ഒന്നും വരുത്തേണ്ടാ..മോട്ടോര്‍ സൈക്കിളില്‍ പോയിട്ട്ആണങ്കിലും തന്റെ പ്രജകളുടെ ക്ഷേമം അന്വേഷിക്കണം.കിരീടം വയ്ക്കുന്ന താന്‍ ഹെല്‍മറ്റില്ലാതെ യാത്രചെയ്താല്‍ പോലീസ് പിടിക്കുമോ എന്ന്ആശങ്കമാത്രമേ മാവേലിക്ക് ഉണ്ടായിരുന്നുള്ളു.തന്നെ ഒരു ടൂറിസ്റ്റ് ആയി കണക്കാക്കണമന്ന് പറഞ്ഞ് മാവേലി ടൂറിസം‌മന്ത്രിക്ക് ഒരു ഫാക്സ്ചെയ്തു.(ഓണം കൊണ്ട് നാലുകാശ് ഉണ്ടാക്കുന്നത് ടൂറിസം വകുപ്പ് ആണല്ലോ?).ടൂറിസ്റ്റുകളെ ഹര്‍ത്താലോ പണിമുടക്കോ ബാധിക്കുകയില്ലന്ന്ടൂറിസംവകുപ്പ് മന്ത്രിപറഞ്ഞത് മാവേലിക്ക് ഒരു ഓര്‍മ്മയുണ്ടായിരുന്നു.ഫാക്സ് അയച്ചതിനുശേഷം ടിവി വച്ചപ്പോള്‍ അതാവരുന്നു ഞെട്ടിക്കുന്ന വാര്‍ത്തപണിമുടക്കുകാര്‍ വിദേശടൂറിസ്റ്റുകാരുടെ ഹൌസ്‌ബോട്ട് നടുകായലില്‍ കെട്ടിയിട്ടന്ന്.സ്വന്തം കുഴിതോണ്ടോന്‍ മലയാളികളെക്കാള്‍ മിടുക്കര്‍ ആരുമില്ലന്ന് ഒരുക്കല്‍ക്കൂടി മലയാളികള്‍ തെളിയിച്ചുവെന്ന് മാവേലി ചിന്തിച്ചു.

തന്റെ പ്രജകളെ കാണാന്‍ വെറുതെയങ്ങ് കൈയും വീശിയങ്ങ് ചെല്ലാന്‍ പറ്റുമോ?എന്തെങ്കിലും ആര്‍ക്കെങ്കിലും ഒക്കെ ഓണസമ്മാനം നല്‍കേണ്ടതല്ലേ?ഓണസമ്മാനമായി എന്ത് കൊടുക്കണം എന്ന് മാവേലി ചിന്തിച്ചു.കേരളത്തില്‍ ഉപ്പുതൊട്ട് കര്‍പ്പൂരം വരെ എല്ലാത്തിനും തീപിടിച്ച വിലയാണന്നാ പറയുന്നത്.പെട്രോളിന്റെ വിലകൂട്ടിയതുകൊണ്ടാണ് സാധനങ്ങള്‍ക്ക് വിലകൂടുന്നതന്ന് മന്ത്രിമാര്‍ പറയുന്നുണ്ട്.അപ്പോള്‍ പാലിനും വൈദ്യുതിക്കുംവിലകൂട്ടിയത് എന്തികൊണ്ടായിരിക്കും?മാവേലി ചിന്തിച്ചു.കേരളത്തിലെ കാര്യങ്ങളും പാതാളത്തിലെ ധനകാര്യവും ചിന്തകള്‍‌കൊണ്ട് അളക്കാനുംമനസ്സിലാക്കാനും പാടാണ്.അതു രണ്ടും ഒന്നും മനസ്സിലാക്കി എടുക്കണമെങ്കില്‍ പെടാപ്പാടുതന്നെ പെടണം.ചന്തയില്‍ ഒരുകിലോ പാവയ്ക്കായിക്ക്അമ്പതുരൂപയാണ്.പയറിനാണങ്കില്‍ നാല്പതും.അതുകൊണ്ട് പാതാളകൊട്ടാരത്തില്‍ ഇപ്പോള്‍ മൂന്നുനേരവും കഞ്ഞിയും പപ്പടം ചുട്ടതുമാണ്.അമേരിക്കയുടെ സാമ്പത്തികമാന്ദ്യം പാതാളത്തേയും ബാധിച്ചോ?അമേരിക്കയുടെ പുത്തന്‍ സാമ്പത്തിക സിദ്ധാന്തത്തിന്റെ ഫലമായിട്ടാ‍ണോഈ വിലക്കയറ്റം എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.അമേരിക്കയ്ക്ക് ഇതല്ലാതെ വേറെ പണിയൊന്നും ഇല്ല്ലേ എന്നും മാവേലി ചിന്തിച്ചു.കേരളത്തിലാണങ്കില്‍ അരിയാണങ്കില്‍ കണികാണാനും ഇല്ല.തമിഴന്റെ ലോറി വന്നില്ലങ്കില്‍ കേരളം പട്ടണിയിലാണ്.തന്റെ നാടിന് വന്ന വികസനം.!! അരിക്ക് പോലുംമറ്റുള്ളവന്റെ മുന്നില്‍ കൈ നീട്ടുന്നവര്‍‍.!!!!!!!!!!!

ഉത്രാടവെളുപ്പിനെ പാതാളത്തില്‍ ആഭ്യന്തരവകുപ്പിന്റെ ഫാക്സ് എത്തി.മാവേലിക്ക് ബോംബ് ഭീക്ഷണി ലഭിച്ചതിനാല്‍ യാത്രമാറ്റിവയ്ക്കണമെന്നുംഅല്ലങ്കില്‍ സ്വന്തം അംഗരക്ഷകരുടെ സംരക്ഷണത്തില്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ വേണമെങ്കില്‍ കേരളം സന്ദര്‍ശിക്കാം.ജീവനുംസ്വത്തിനും കേരളസര്‍ക്കാര്‍ ഉത്തരവാദികള്‍ അല്ല.Zക്യാറ്റഗറി സംരക്ഷണം ലഭിക്കാവുന്ന മാവേലിക്ക് ഈ പ്രാവിശ്യം ബ്ലാക്ക് ക്യാറ്റുകളുടെസംരക്ഷണം ഉറപ്പ് നല്‍കാന്‍ പറ്റുകയില്ല.കേരളത്തിലുള്ള പത്തിരുപ്പത്തിരണ്ട് ബ്ലാക്ക്ക്യാറ്റുകളില്‍ പത്തുപതിനെട്ട് പേര്‍ മുഖ്യമന്ത്രിക്ക്സംരക്ഷണം നല്‍കുകയാണന്ന്!!.ഫാക്സ് വായിച്ചിട്ടും മാവേലി തന്റെ തീരുമാനത്തില്‍ നിന്ന് മാറിയില്ല.പണ്ടേ വാക്ക് മാറാത്തവന്‍ ആണല്ലോമാവേലി.അതുകൊണ്ടാണല്ലോ വാമനന് ചവിട്ടാന്‍ തന്റെ തലതന്നെ കാണിച്ച് കൊടുത്തത്.കഴിഞ്ഞ ആഴ്ച മാവേലിക്ക് മലയാളിപ്പോലീസിലുള്ളഎല്ല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടതാണ്.എവിടയോ പോലീസ് സ്റ്റേഷനില്‍ കയറി ലോക്കപ്പില്‍ കിടന്നവനെ ആളുകള്‍ ഇറക്കികൊണ്ടുപോയന്ന്വായിച്ചതാണ്.

മാവേലി പാതാളമന്ത്രിസഭവിളിച്ചുകൂട്ടി.ആഭ്യന്തരവകുപ്പിന്റെ ഫാക്സ് അവര്‍ അടിയന്തരമായി ചര്‍ച്ചചെയ്തു.മൂക്കറ്റം കടത്തില്‍ നില്‍ക്കുന്ന പാതാളത്തിന്മാവേലിയുടെ കൂടെ അംഗരക്ഷകരെ അയിക്കാന്‍ ഒരുവഴിയുംപരഗതിയും ഇല്ല.മാവേലിയെ തനിയെ അയക്കാനും വയ്യ.മാവേലിക്ക് എന്തങ്കിലുംസംഭവിച്ചാല്‍ പാതാളത്തില്‍ വിവരം അറിയിക്കാന്‍ ഒരാളെങ്കിലും കൂടെ വേണമല്ലോ...മാവേലിയുടെ കൂടെ പാതാളത്തിലെ അഡ്മിനിസ്‌ട്രേഷന്‍മാനേജര്‍ നാണിയമ്മയെക്കൂടി കേരളത്തിലേക്ക് വിടാന്‍ പാതാളമന്ത്രിസഭ തീരുമാനിച്ചു പിരിഞ്ഞു.നാണിത്തള്ളയുടെ യാത്രാരേഖകള്‍ പെട്ടന്ന്ശരിയാക്കി.നാണിത്തള്ള വേഗം യാത്രയ്ക്ക് ആവിശ്യമായ കാര്യങ്ങള്‍ പൂര്‍ത്തിയാക്കി.കേരളത്തില്‍ നിന്ന് അടുത്ത വാര്‍ത്തയെത്തി.കേരളത്തില്‍പരക്കെമഴ.ഓലക്കുടയും‌കൊണ്ട് വന്നിട്ട് ഒരു കാര്യവും ഇല്ല.ഇനി ശീലക്കുടയ്ക്ക് എവിടെ നിന്ന് കടം വാങ്ങും എന്ന് മാവേലിമന്ത്രിസഭയ്ക്ക് ഒരു പിടിയുംകിട്ടിയില്ല.കാലാവസ്ഥവകുപ്പുമായി ബന്ധപ്പെട്ട് മഴതുടരുമോ എന്നറിയാന്‍ അവര്‍ തീരുമാനിച്ചതനുസരിച്ച് കാലാവസ്ഥാവകുപ്പുമായി ഫോണില്‍ബന്ധപ്പെട്ടു.“കാര്‍‌മേഘം വന്നാല്‍ മഴപെയ്യും കാര്‍മേഘം നിറഞ്ഞില്ലങ്കില്‍ മഴപെയ്യത്തില്ല.മഴക്കോള്‍ ഇല്ലങ്കില്‍ മേഘാവൃതമായ ആകാശവുംമഴക്കോള്‍ ആണങ്കില്‍ കാര്‍മേഘാവൃതമായ ആകാശവും ആയിരിക്കും.കാറ്റടിക്കാനും അടിക്കാതിരിക്കാനും സാധ്യതയുണ്ട്”.ഇതായിരുന്നുകാലാവസ്ഥാവകുപ്പിന്റെ നിലപാട്.

മാവേലി ഒരുങ്ങി കുട്ടപ്പനായിട്ടിരുന്നു.ഒരു വര്‍ഷത്തിനുശേഷം തന്റെ പ്രജകളെ കാണാന്‍ പോവുകയാണ്.മലയാളിക്ക് ഇപ്പോള്‍ എന്തെല്ലാംമാറ്റം വന്നിട്ടുണ്ടാവും.ഓരോന്ന് ചിന്തിച്ചിരിക്കുമ്പോള്‍ നാണിത്തള്ള കയറിവന്നു.ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായന്ന് പറയാന്‍ വന്നതാണവര്‍.നാണിത്തള്ളയുടെ വസ്ത്രധാരണം കണ്ട മാവേലി പൊട്ടിത്തെറിച്ചു.സെറ്റ് സാരിക്ക് പകരം ടൈറ്റ്ജീന്‍സും ടീഷര്‍ട്ടും.മര്യാദയ്ക്ക് വസ്ത്രം ഇട്ടോട്ട്നടന്നിട്ട് കേരളത്തിലെ പെണ്ണുങ്ങള്‍ക്ക് തിരക്കിനിടയില്‍ രക്ഷയില്ല.അപ്പോള്‍ നാണിത്തള്ള ഈ ഡ്രസ്സ് ഇട്ടോണ്ട് ഓണത്തിരക്കിലങ്ങാണം പെട്ട് പോയാല്‍ചാനലുകാരായി,പോലീസായി,തെളുവെടുപ്പായി.......മാവേലിയുടെ കോപം ഒന്ന് തണുത്തപ്പോള്‍ നാണിത്തള്ള താന്‍ എന്തുകൊണ്ട് സാരിയുടുത്തില്ലഎന്ന് പറഞ്ഞു.കേരളത്തില്‍ എത്തുമ്പോള്‍ വല്ല ഹര്‍ത്താലങ്ങാണം കയറിവന്നാല്‍ യാത്രയ്ക്ക് ബൈക്കുകളാണ് ശരണം.സാരിയുടുത്തുകൊണ്ട്ബൈക്കുകളുടെ പുറകില്‍ വശം തിരിഞ്ഞുള്ള യാത്ര നിരോധിക്കാന്‍ നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാരിനോട് കോടതി ആവിശ്യപ്പെട്ടിട്ടുണ്ട്.മലയാളിക്ക് ഓണസമ്മാനമായി ഈ നിയമം സര്‍ക്കാര്‍ നല്‍കിയാല്‍ തങ്ങളുടെ യാത്ര നടക്കാതെ വരും.അതുകൊണ്ടാണ് താന്‍ ടീഷര്‍ട്ടുംജീന്‍സും ഇട്ടിരിക്കുന്നത്.ഒരു നീക്ക്‍പോക്കിന് മാവേലിയും തയ്യാറായി.ഒരു ഷാളുംകൂടി നാണിത്തള്ള ഇടണം.ഷാളില്ലാത്തതാണ് കേരളത്തിലിപ്പോള്‍ഫാഷനെന്ന്‍ നാളിത്തള്ള പറഞ്ഞുനോക്കിയെങ്കിലും മാവേലി കുലുങ്ങിയില്ല.അവസാനം മനസ്സില്ലാമനസ്സോടെ ഷാളിടാന്‍ നാണിത്തള്ള സമ്മതിച്ചു.

മാവേലിക്കും നാണിത്തള്ളയ്ക്കും പാതാളവാസികള്‍ യാത്രയയപ്പ് നല്‍കാനായികൂടി.ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി കഴിഞ്ഞിരുന്നു.യാത്രയയപ്പ്കഴിഞ്ഞയുടനെ കേരളത്തില്‍ നിന്ന് മറ്റൊരു വാര്‍ത്ത് എത്തി.കാലം തെറ്റിപ്പെയ്യുന്ന മഴയില്‍ കേരളത്തില്‍ പലയിടത്തും വെള്ളപ്പൊക്കം.ഉത്രാടത്തിനും ആരോടുള്ള വാശി തീര്‍ക്കുന്നതുപോലെ മഴപെയ്തു തകര്‍ക്കുകയാണ്..ഓണവെയില്‍ പരക്കേണ്ടിടത്ത് തോരാമഴയാണ്.തന്റെ പ്രജകളുടെ സന്തോഷം കാണാന്‍ യാത്രതിരിക്കാന്‍ തയ്യാ‍റായി നില്‍ക്കുന്ന മാവേലി പൊട്ടിക്കരഞ്ഞുകൊണ്ട് തന്റെ മുറിയിലേക്ക് പോയി.എന്തുചെയ്യണമെന്ന് അറിയാതെ പാതാളവാസികള്‍ നിന്നു.കേരളത്തില്‍ ഓണവെയില്‍ പരക്കുന്നതും നോക്കി.................................................




Sunday, September 7, 2008

നടുമുറ്റത്ത് എത്തിയപ്പോള്‍ ....(കവിത)

വീണ്ടും ഞാനിതാ എത്തുന്നു
ബാല്യകാല സ്മരണകള്‍ ഉണരുന്ന നടുമുറ്റത്ത്
പൂക്കളം പോയി മറഞ്ഞു
ഓണത്തപ്പനും മറഞ്ഞു
നടുമുറ്റം ശൂന്യമായി തീര്‍ന്നു.


അമ്മതന്‍ കയ്യില്‍ പിടിച്ച്
പൂക്കളിറുക്കാന്‍ പോയ ദിനങ്ങള്‍
ചാണകം മെഴുകിയ നിലത്ത്
പൂക്കളം തീര്‍ത്ത നാളുകള്‍
എല്ലാം എനിക്ക് അന്യമായി തീര്‍ന്നു

ഞാനിതാ അമ്മേ വീണ്ടും വരുന്നു
നഷ്ടമായ സ്മരണകള്‍ പുതുക്കാനായ്
എന്റെ മുന്നിലെ തൂശനിലയില്‍
നിറയുന്ന ചോറും അവിയലും തോരനും
ഞാന്‍ സ്വപ്നം കാണുന്നു

ഇഴയുന്ന കാലചക്രത്തില്‍
ബന്ധങ്ങള്‍ മുറിയുന്നില്ല സ്വന്തങ്ങള്‍ മാറുന്നില്ല
എങ്കിലും അമ്മേ ഈ മകന്‍
നിന്റെ സ്വപ്നങ്ങള്‍ തകര്‍ത്തെറിഞ്ഞ്
എവിടയോ പോയി മറഞ്ഞു

സൂര്യതാപമേറ്റ് തളരുന്ന എന്റെ ദേഹത്ത്
നിന്റെ കൈകള്‍ ചലിക്കുന്നത്
ഞാനിതാ സ്വപ്നം കാണുന്നു
നിന്റെ അരികില്‍ എത്താന്
‍എന്‍ മനം തുടിക്കുന്നു

അപരിചിതമായ കണ്ണുകള്‍ ദേഹത്ത് തറയ്ക്കുമ്പോള്‍
വേഗതയില്‍ ഞാനിതാ നടുമുറ്റത്ത് എത്തുന്നു
തെക്കേപറമ്പിലെ മുത്തശ്ശിമാവിന്‍
ശിഖിരങ്ങള്‍ താഴേക്ക് പതിക്കുമ്പോള്‍
എന്റെ മനസ്സിലെ സ്വപ്നങ്ങള്‍ തകരുന്നു

അഗ്നിനാളങ്ങള്‍ അമ്മയെ ഏറ്റുവാങ്ങുമ്പോള്‍
നഷ്ടമായ ബാല്യസ്മരണകള്‍ വീണ്ടുമുണരുന്നു
നിന്റെ സ്വപ്നങ്ങള്‍ തച്ചുടച്ച ഈ മകന്
മാപ്പു തരൂ അമ്മേ
ഏകനായ ഈ മകന് മാപ്പു തരൂ

Friday, September 5, 2008

കേരളത്തില്‍ സാരി നിരോധിക്കുമോ????????..... :സാരിമഹിമ

കേരളത്തിന്റെ മലയാളി സ്ത്രിയുടെ ഔദ്യോഗികവേഷമെന്ന് നമ്മള്‍ എന്നാളും കരുതിപ്പോന്ന സാരിയെന്ന അപകടകാരിയായ(?)വസ്ത്രത്തെ നമ്മുടെ സര്‍ക്കാര്‍ നിരോധിക്കുമോ? കഴിഞ്ഞ ആഴ്ച ഹൈക്കോടതിയുടെ ഒരു പരാമര്‍ശത്തില്‍ ഇരുചക്രവാഹനങ്ങളില്‍ സ്ത്രികള്‍ സാരിയുടുത്തുകൊണ്ട് വശംത്തിരിഞ്ഞിരുന്ന്‍ യാത്ര ചെയ്യുന്നത് തടയാന്‍ നിയമനിര്‍മ്മാണം നടത്താന്‍ ഗവണ്മെന്റിനോട് ആവിശ്യപ്പെട്ടിരിക്കുകയാണ്.കഴിഞ്ഞ കാലങ്ങളില്‍ നടന്ന് മൂന്നാലുറോഡപകടങ്ങളില്‍ സാരി ഇരുചക്രവാഹനങ്ങളുടെ ചക്രങ്ങളില്‍ കുരുങ്ങി സ്ത്രികള്‍ റോഡില്‍ വീണ് മരിച്ചതിനെത്തുടര്‍ന്നാണ് ഈ പരാമര്‍ശം.

സാരിക്കകത്ത് തങ്ങള്‍ സുരക്ഷിതമാണ് എന്നൊരു തോന്നല്‍ എന്നും സ്ത്രിക്ക് ഉണ്ടായിരുന്നു.പക്ഷേ കലികാലത്തിന്റെ കൊണംകൊണ്ട് ഇതൊരു തോന്നല്‍മാത്രമായിത്തീര്‍ന്നിരിക്കുന്നു.ഒളിഞ്ഞിരിക്കുന്ന മൊബൈലിന്റെ ക്യാമറക്കണ്ണുകള്‍ക്ക് പകര്‍ത്താന്‍ഏറ്റവും ഇഷ്ടമുള്ളത് ‘സാരി‘കളെ ആണല്ലോ?എന്തൊക്കെ കുണ്ടാമണ്ടികള്‍ ആയാലും സാരി സ്ത്രിക്ക് എന്നും ഒരു സുരക്ഷിതംതന്നെ ആയിരുന്നു.ഇതുവരെ സാരിയുടുക്കാത്ത ഒരു പെണ്‍കുട്ടി സാരിയുടത്തുകൊണ്ട് റോഡിലോട്ട് ഇറങ്ങിയാല്‍ ‘അവളങ്ങ്വളര്‍ന്ന് കെട്ടിക്കാറായല്ലോ” എന്നൊരു കമന്റ് നാട്ടിന്‍പുറത്ത് ഇപ്പോഴും കേള്‍ക്കാറുണ്ട്.മകള്‍ ആദ്യമായിട്ട് സാരിയുടുത്തുകൊണ്ട്മുന്നില്‍ നിന്നുവന്നാല്‍ ചില അപ്പന്റേയും അമ്മയുടേയും ചങ്കുപൊടിയും.ഞാന്‍ വളര്‍ന്നച്ഛാ,അമ്മേ,എന്നെ കെട്ടിച്ചുവിടാന്‍ ആലോചിച്ചുതുടങ്ങിക്കോ എന്നൊരു ധ്വനി ഈ സാരിയുടുപ്പിലൂടെ പെണ്‍കുട്ടികള്‍ മാതാപിതാക്കളോട് പറയാതെ പറയും.

സാരിയുടുക്കണമെങ്കില്‍ എന്തൊരു പെടാപാടാണ്.അതിലും പാടാണ് സാരിയുന്ന് ഉടുക്കാന്‍ പഠിക്കാന്‍.സാരിയുടുക്കാന്‍പഠിച്ചുകഴിഞ്ഞ് ആദ്യമായിട്ടൊന്നു സാരിയുടുത്തുകൊണ്ട് എവിടെയെങ്കിലും പോകണമെങ്കില്‍ ആരുടെയെല്ലാം സഹായം തേടണം.അമ്മ,ചേച്ചി,അയല്‍‌വക്കത്തെ ചേച്ചിമാര്‍ തുടങ്ങിയവരുടെയൊക്കെ മേല്‍നോട്ടത്തിലായിരിക്കും സാരിയൊന്നു ഉടുക്കുന്നത്.ഞൊറുപിടിച്ച്തുമ്പൊക്കെപിടിച്ച് സാരിയൊന്നു ഉടുക്കണമെങ്കില്‍ ഒന്നന്നൊര മണിക്കൂര്‍ വേണമെങ്കിലും സമയനഷ്ടം ഒരു നഷ്ടമെ അല്ലാതാവുന്നു.കാരണം ഉടുക്കുന്നത് സാരിയാണ്,ചിലപ്പോള്‍ ഇതൊക്കെ ഒന്നു ഉടുത്തുവരണമെങ്കില്‍ നാലഞ്ചുമണിക്കൂറൊക്കെ എടുത്തെന്ന് വരും.സാരിയുടുക്കുന്നതുമാത്രമല്ല പ്രശ്നം.നടപ്പ് ,കാറ്റ് ഒക്കെ പ്രശ്നമാണ്.തോളഠുനിന്ന് തുമ്പൊന്ന് ഊര്‍ന്നുപോയാല്‍ തീര്‍ന്നു ജീവിതം.നടക്കുമ്പോള്‍സാരിത്തുമ്പ് ചെരുപ്പിനിടയില്‍ കയറിയാല്‍ ബാലന്‍സൊന്നു തെറ്റിയാല്‍... എന്നാലും എത്രറിസ്ക് എടുത്താണങ്കിലും സാരിയൊന്നു ഉടുത്തുകൊണ്ട് നടക്കുന്നതിന്റെ ഗമ ചുരിദാറോ,ജീന്‍സോ,മിഡിയോ വലിച്ചുകേറ്റിയിട്ടാല്‍ കിട്ടുമോ?

പത്താംക്ലാസൊന്നു കഴിഞ്ഞുകിട്ടിയിട്ടുവേണം സാരിയൊന്നു ഉടുക്കാന്‍ എന്ന് മാത്രം വിചാരിച്ച് പത്താംക്ലാസ് എന്ന കടമ്പ ചാടിക്കടന്ന എത്രയോതരുണീമണികള്‍ ഉണ്ടായിരുന്നു.ഗ്ലാമറും,സെക്സിലുക്കും,ആഭിജാത്യവും ഒക്കെ ധരിക്കുന്നതിന്റെ മനോധര്‍മ്മം അനുസരിച്ച് വെളിപ്പെടുത്തുന്ന ഒരുവസ്ത്രം സാരിയല്ലാതെ ഏതുണ്ട്???പത്താം ക്ലാസില്‍ സാരിയുടുത്തുകൊണ്ട് സ്കൂളില്‍ ചെല്ലാന്‍ ഒരു നിര്‍വ്വാഹവും ഇല്ല.കോളേജില്‍(ഇന്നത്തെ +2)എത്തുമ്പോള്‍ വരുന്ന ആദ്യ ഓണമാണ് സാരിയുടുപ്പിന്റെ ആദ്യത്തെ പരീക്ഷണം.പരീക്ഷണം സക്‍സസ് ആയാല്‍ നന്ന് .അല്ലങ്കില്‍ എന്നന്നേക്കുമായിസാരിയെത്തന്നെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചവര്‍ എത്രയോ?വിലയില്‍ ഏറ്റക്കുറച്ചില്‍ ഇത്രയധികമുള്ള മറ്റൊരു വസ്ത്രവും ഈ ഭൂമിയില്‍ ഇല്ല.നൂരു രൂപമുതല്‍ ലക്ഷം രൂപ വരെയുള്ള സാരികള്‍ വിപണിയില്‍ ഉള്ളപ്പോള്‍ നമ്മളുടെ ഇടയില്‍ സാരിയെന്ന വസ്ത്രത്തില്‍ എത്രമാത്രംസ്വീകാരതയുണ്ടന്നുള്ളതിന് മറ്റെന്തങ്കിലും തെളിവു വേണോ?

കഞ്ഞിമുക്കി വടിപോലെ ഉടുത്തുകൊണ്ട് നടക്കാവുന്ന കോട്ടണ്‍സാരിയും അലസമായി ഒഴുക്കിഉടുക്കാവുന്ന ഷിഫോണും കാഞ്ചീപുരം ബനാറസ് പട്ട്തുടങ്ങിയ എന്തുമാത്രം വൈവിധ്യങ്ങളാണ് സാരികളില്‍.എവിടെയെങ്കിലും ശവമടക്കിന് പോയാലും പെണ്ണിന്റെ കണ്ണ് പുതിയതരം സാരിയില്‍ കണ്ടാല്‍ഒന്ന് ഒടക്കും.കാമുകി സാരിയുടത്തുകൊണ്ട് വരുമ്പോള്‍ “നിന്നെ ഈ സാരിയില്‍ കാണാന്‍ എന്ത് ഭംഗിയാണ്”എന്ന് പറയാത്ത ഏതെങ്കിലും കാമുകന്മാര്‍ ഉണ്ടോ?സാരിയെ ചൊല്ലി എത്രയോ കുടുംബങ്ങള്‍ തകര്‍ന്നിട്ടുണ്ട്!!വിവാഹവാര്‍ഷികത്തിന് സാരിതന്നെ വാങ്ങിത്തരണമെന്ന് വാശിപിടിക്കുന്ന ഭാര്യയുടെ മുന്നില്‍ പലിശയുംകൂട്ടുപലിശയും നോക്കാതെ കടം വാങ്ങിയാണങ്കിലും സാരി വാങ്ങിക്കൊടുക്കുന്ന ഭര്‍ത്താവിനറിയാം അവളുംസാരിയുമായിട്ടുള്ള ബന്ധം.

ജീവിതത്തില്‍ രണ്ടുപ്രാവിശ്യം മാത്രം ഉടുക്കുന്ന(കല്യാണത്തിനും ശവമടക്കിനും) മന്ത്രകോടി വാങ്ങുമ്പോള്‍ അവനവന് വാങ്ങാന്‍ കഴിവുള്ളതിന്റെപരമാവധി വിലയുള്ളതല്ലേ വാങ്ങുന്നത്.!!മിന്നുകെട്ടുന്നവന്‍ തന്റെ ഭാര്യയാകാന്‍ പോകുന്നവളുടെ വസ്ത്രത്തില്‍ ആദ്യമായിട്ട്(ഓദ്യോഗികമായിട്ട്)ഒന്നു തൊടുന്നത് മന്ത്രകോടിയില്‍ പിടിച്ചാണ്.ചില അച്ചന്മാരാണങ്കില്‍ മിന്നുകെട്ടുന്നവന്‍ പിടിക്കുന്നതിനുമുമ്പേ മന്ത്രകോടി പെണ്ണിന്റെ തലയില്‍ഇട്ടിരിക്കും.(നീ വീട്ടില്‍ ചെന്നിട്ട് സാരിക്ക് പിടിച്ചാല്‍ മതിയന്നായിരിക്കും അച്ചന്റെ ചിന്ത).ഒരു പെണ്ണ് ഏറ്റവും പെട്ടന്ന് സാരിയുടുക്കുന്നത്കല്യാണശേഷം മന്ത്രകോടി ഉടുക്കുമ്പോഴാണ്.കല്യാണം കഴിഞ്ഞ് ഫോട്ടോയ്ക്ക് പോസ് ചെയ്ത് സാരിയുടുത്തുതുടാങ്ങുമ്പോള്‍ ആഡിറ്റോറിയത്തില്‍നിന്ന് വിളിവരും,പെട്ടന്ന് വാ എല്ലാവരും വിശന്നിരിപ്പാണ് .പെട്ടന്ന് മന്ത്രകോടി വാരിചുറ്റി ആഡിറ്റോറിയത്തില്‍ എത്തി കേക്കും തിന്ന് വിളക്കുംകത്തീച്ച് കഴിയുമ്പോഴാണ് ശ്വാസം നേരെ വീഴുന്നത്.കല്യാണപിറ്റേന്ന് പെട്ടിയില്‍ കയറ്റുന്ന മന്ത്രകോടി പിന്നെ വെളിയില്‍ എടുക്കുന്നത് മരണനാളിലായിരിക്കും.പ്രായമായി കഴിയുമ്പോള്‍ ഭര്‍ത്താവിന്റെ മരണശേഷം പഴയ ഓര്‍മ്മകളില്‍ മനസ്സ് കലങ്ങുമ്പോള്‍ മന്ത്രകോടി എടുത്ത് നോക്കികണ്ണീര്‍ തൂകുന്ന എത്രയോ അമ്മച്ചിമാര്‍...തുണികള്‍ക്കിടയില്‍ മന്ത്രകോടി കാണുന്നത് എത്ര സന്തോഷമാണ്.

സാരിയുടുക്കാന്‍ അറിയാത്തവളും കല്യാണനാളില്‍ സാരിയുടത്തേ പറ്റൂ.തനിക്ക് സാരിയുടുക്കാന്‍ അറിയാത്തതുകൊണ്ട് വിലകുറഞ്ഞ സാരിമതിയന്ന്ഒരു മകളും അച്ഛനോട് പറഞ്ഞിട്ടുണ്ടാവില്ല.തമിഴ്നാട് തലൈവി ജയലളിതയുടെ കൈവശം ആയിരക്കണക്കിന് സാരികളുടെ ശേഖരം ഉണ്ട്.അവര്കളര്‍‌ഫുള്‍ സാരി മെനയ്ക്കുടത്ത് ആരെങ്കിലും ഇതുവരെ കണ്ടിട്ടുണ്ടോ?എന്നിട്ടും അവര്‍ സാരിവാങ്ങിക്കൂട്ടുന്നു. സാരിയും പെണ്ണും തമ്മില്‍ എന്തോഒരു ആത്മബന്ധമില്ലേ.....

ഒരു പെണ്‍കുട്ടി ആദ്യമായിട്ട് വാങ്ങുന്ന സാരി - സെറ്റ് സാരി. ചിങ്ങം ഒന്നിനോ ,തിരുവോണത്തിനോ ,നവംബര്‍ ഒന്നിനോ സ്കൂളിലെ ഓണാഘോഷത്തിനോ,ആയിരിക്കും അവള്‍ ആദ്യമായിട്ട് സാരിയുടുക്കുന്നത്.ഇത്തരം ദിവസങ്ങളില്‍ ബസ്‌സ്റ്റാന്‍‌ഡിലും വഴിവക്കിലും ഒക്കെ ആണ്‍കുട്ടികളുടെ തിരക്ക്അധികമായിരിക്കും.ഇത്തരം ദിവസങ്ങളില്‍ ക്ലാസില്‍ വരാത്തവനും താമസിച്ച് വരുന്നവനെല്ലാം കാലേക്കൂട്ടി ഒന്നാമത്തെ ബഞ്ചില്‍ സ്ഥാനംപിടിച്ചിരിക്കുന്നത് ക്ലാസിനോടോ ആഘോഷങ്ങളോടോ ഉള്ള പ്രതിപത്തികൊണ്ടല്ലന്നറിയില്ലേ????സാരിയുടുക്കാന്‍ അറിയില്ല എന്നതുകൊണ്ട്മാത്രം ആഘോഷങ്ങളില്‍ പങ്കെടുക്കാതിരിക്കുന്ന എത്രയോ പെണ്‍കുട്ടികള്‍.ആദ്യമായിട്ട് സാരിയുടുത്തുകൊണ്ട് ക്ലാസില്‍ പോയത് ഏതെങ്കിലുംപെണ്‍കുട്ടി ജീവിതത്തില്‍ മറക്കുമോ?വായിനോക്കികളുടെ കണ്ണിനേയും,കാറ്റിനേയും,യാത്രയേയും ഒക്കെ തോല്പിച്ച് വീട്ടില്‍ വന്ന് കയറുമ്പോള്‍ഉണ്ടാകുന്ന ദീര്‍ഘശ്വാസം പിന്നീട് ഒരിക്കലും ഉണ്ടാവില്ല.

ചിലരെ സാരിയുടുത്തല്ലാതെ കാണുന്നത് നമുക്ക് ഇഷ്ടമാവില്ല.ഇങ്ങനെയൊക്കെ നമ്മുടെ ജീവനെപ്പോലെ നമ്മള്‍ കരുതുന്ന സാരിയാണ് നമ്മള്‍ക്ക്ചിലപ്പോള്‍ ഉപേക്ഷിക്കേണ്ടി വരുന്നത്.സാരിയുടുത്തുകൊണ്ട് ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നത് തടയണമെന്ന് മാത്രമാണ് ഇപ്പോള്‍ ആവിശ്യപ്പെട്ടിരിക്കുന്നതെങ്കിലും കലികാലപ്രഭാവത്തില്‍ സാരിതന്നെ നിരോധിക്കണമെന്ന് ആവിശ്യപ്പെടുകയില്ലന്ന് ആരറിഞ്ഞു.??!!!(ഇരുചക്രവാഹനങ്ങളില്‍സാരിഗാര്‍ഡ് എന്നൊരു സാധനം തന്നെ വച്ചിട്ടുണ്ട് ).ഇരുചക്രവാഹനങ്ങളില്‍ സാരിയുടുത്തുകൊണ്ട് സഞ്ചരിക്കുമ്പോള്‍ ചക്രങ്ങളില്‍ കുരുങ്ങിചിലര്‍ താഴെവീഴുന്നതുകൊണ്ടാണല്ലോ നിരോധന പരാമര്‍ശം ഉണ്ടായത്?ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുമ്പോഴാണ് അപകടങ്ങള്‍ഉണ്ടാവുന്നത് എന്നതുകൊണ്ട് ഇരുചക്രവാഹനം തന്നെ നിരോധിക്കണമെന്ന് പറയത്തില്ലന്ന് ആരുകണ്ടു.

ചിലരോക്കെ സാരികളില്‍ തൂങ്ങിമരിക്കുന്നത് കൊണ്ട് സാരിതന്നെ നിരോധിക്കണമെന്ന് പറഞ്ഞുകൂടാ എന്നില്ല.(തൂങ്ങിമരണം സ്വീകരിക്കുന്ന കുടുംബആത്മഹത്യകളില്‍ പലരും തൂങ്ങാന്‍ ഉപയോഗിക്കുന്നത് മന്ത്രകോടിയാണ് ...മരണം തിരഞ്ഞെടുക്കുമ്പോഴും മന്ത്രകോടി വിട്ടൊരു മാര്‍ഗ്ഗം ഇല്ലാത്തത്ഈ സാരി ജീവിതത്തിന്റെ ഒരു തുടക്കം ആയതുകൊണ്ടായിരിക്കും.ഭര്‍ത്താവ് ആദ്യമായിട്ട് മന്ത്രകോടിയില്‍ തൊടുന്നതുകൊണ്ടാവും).സാരികൊണ്ട്എത്രയോ ഇടത്തുകൊണ്ട് രക്ഷപെടുന്നത് നമ്മള്‍ കണ്ടു.അഞ്ചുമീറ്ററിലെ ഈ സാധനത്തിന് മറ്റുവസ്ത്രങ്ങളെ അപേക്ഷിച്ച് നല്ല ബലവുമാണ്.

ജീവിതത്തില്‍ ഏറ്റൊവും പ്രധാനപ്പെട്ട സംഭവം സാരിയുമായിട്ട് ബന്ധപ്പെട്ടാണല്ലോ?ഒരു പെണ്‍കുട്ടിയെ പുടവകൊടുത്ത് ആണ്‍കുട്ടി സ്വീകരിക്കുന്നതോടെ അവരായി അവരുടെ പാടായി.വിവാഹ ഉറപ്പിക്കുമ്പോഴും ഒരു ഉറപ്പിനുവേണ്ടി സാരിമാറ്റല്‍ ചടങ്ങ് നടത്താറുണ്ട്.ഇങ്ങനെയൊക്കെയുള്ളസാരിയാണ് നമുക്ക് നഷ്ടപ്പെടുന്നത്...

വിദ്യുതികമ്പി പൊട്ടിവീണ് ഷോക്കെറ്റ് മരണങ്ങള്‍ സംഭവിക്കുന്നതുകൊണ്ട് വിദ്യുതികമ്പി നിരോധിക്കണമെന്ന് പറയുമോ?ട്രയിനിനുമുന്നില്‍ ചാടിആളുകള്‍ മരിക്കുന്നതുകൊണ്ട് ട്രയിനോ റെയില്‍‌ പാളങ്ങളോ വേണ്ടാ എന്ന് പറയുമോ?നമ്മുടെ റോഡിലെ പാതാളക്കുഴികളില്‍ ചാടി എത്രയോആയിരങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.എന്നിട്ട് കുഴികള്‍ നികത്താന്‍ ആരെങ്കിലും തയ്യാറായോ?

സാരിയെന്ന അഞ്ചുമീറ്റര്‍ തുണി വെറും ഒരു വസ്ത്രം മാത്രമല്ല നമുക്ക്.സ്നേഹവും കരുതലും ഒക്കെ നല്‍കുന്ന ,പറഞ്ഞറിയാക്കാനാവാത്ത എന്തക്കയോവികാരങ്ങളോ അനുഭൂതികളോ നല്‍കുന്ന ഒന്നാണ് അത്.മാറ് മറയ്ക്കാന്‍ സമരം നടത്തിയതുപോലെ സാരിയുടുക്കാന്‍ വേണ്ടിയും നമ്മുടെ സ്ത്രിജനങ്ങള്‍ക്ക്സമരം നടത്തേണ്ടി വരുമോ?അപകടങ്ങള്‍ ഉണ്ടാവാതെ സൂക്ഷിക്കുന്നതിനു പകരം സാരിതന്നെ ഇരുചക്രവാഹന യാത്രയില്‍ നിരോധിക്കേണ്ട ആവിശ്യമുണ്ടോ?എഴുപത്തഞ്ച് വയസ്സുള്ള അന്നച്ചേടത്തി ചുരുദാറിട്ട് കാ‍ലുകള്‍ രണ്ടും ഇരുവശങ്ങളിലേക്ക് ഇട്ട് കൊച്ചുമകന്റെ ‘പള്‍സറില്‍’പോകുന്നത് ഒന്നു ആലോചിച്ചു നോക്കിയേ........