Monday, June 3, 2013

ജൂണിലെ മഴയും സ്കൂൾ ഓർമ്മകളും

കേരളത്തിൽ പഠിച്ചവർക്കെല്ലാം ജൂണിനോട് ഒരിഷ്ടം തോന്നും. ഒരു ജൂണീൽ ആശാൻ പള്ളിക്കൂടത്തിൽ നിന്ന് വലിയ സ്കൂളിലേക്ക്  പോയ എനിക്കും ജൂണിനോട് ഒരിഷ്ടം ഉണ്ട്.? മണലിൽ എഴുതിയ എനിക്ക് സ്ലേറ്റിൽ എഴുതാം എന്നതുമാത്രമായിരിക്കില്ല ഒന്നാം ക്ലാസിൽ 'വലിയ സ്കൂളിൽ' പോയ എന്നെ സ്ന്തോഷിപ്പിച്ചത്. ഓലയുമായി ആശാൻ പള്ളിക്കൂടത്തിൽ പോയതിനു പകരം സ്ലേറ്റും പുസ്തകവും അലൂമിനിയം പെട്ടിയിൽ വെച്ചുകൊണ്ടു പോവുകയും ചെയ്യാം.

ഒന്നാം ക്ലാസിൽ 'തറ,പന,വര' എന്നൊക്കെ എഴുതിയ ഒരു പുസ്തകം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണോർമ്മ. അതിൽ കൂടുതൽ പുസ്ത്കങ്ങൾ കാണുമായിരിക്കുമെങ്കിലും എനിക്ക് ആ പുസ്തകം മാത്രമേ ഓർമ്മയുള്ളൂ. ഒരു പുസ്തകവും സ്ലേറ്റും സ്ലേറ്റുതുടയ്ക്കാനുള്ള കാക്കതണ്ടും അണ്ണാൻപോളയും ഇട്ട ആ പെട്ടിയുമായി 'വലിയ ആളായി' ഒന്നാം ക്ലാസിൽ പോയിതുടങ്ങിയതോടെ 'വിദ്യാഭ്യാസം' തുടങ്ങി. ഒന്നാം ക്ലാസിൽ പഠിക്കുന്നതാ വലിയ സ്കൂൾ എന്നു ആശാൻ പള്ളിക്കൂടത്തിൽ വെച്ച് കരുതിയതെങ്കിലും അടൂത്ത സ്കൂളുകളുകളിലേക്ക് അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലേക്കൂം ചാടിയപ്പോൾ ഒന്നാം ക്ലാസ്സുമുതൽ നാലാം ക്ലാസുവരെ പഠിച്ച വാഴമുട്ടം ഗവൺമെന്റ് എൽ.പി സ്കൂൾ കൊച്ചു സ്കൂളായി.

മഴയെത്തു പെട്ടിയും കുടയുമായി കൊച്ചു സ്കൂളിൽ പോകുന്ന എന്നെ ഓർത്തെടുക്കാൻ പലപ്പോഴും ശ്രമിച്ചു എങ്കിലും പരാജയപ്പെടൂകയായിരുന്നു. ഏതായാലും അന്ന് പത്ത് പന്ത്രണ്ടൂ പുസ്തകങ്ങളും അത്രയും തന്നെ ബുക്കുകളും, അതെടൂത്ത്‌വെച്ച ബാഗും ഒന്നും ഇല്ലായിരുന്നു. ഒന്നോരണ്ടോ പുസ്തകങ്ങളും സ്ലേറ്റും പെട്ടിയും മാത്രം. പെരുംമഴയത്ത് സെന്റ്.ജോർജ് കുട പലപ്പോഴും കാഴ്ചക്കാരനായി കൈയ്യിൽ തന്നെ. അലൂമിനിയം പെട്ടിയുടെ ഏതോ വിടവുകളിലൂടെ ഇറങ്ങുന്ന മഴത്തുള്ളികൾ പുസ്തകങ്ങൾ നനയ്ക്കുമ്പോൾ ഉണങ്ങാൻ അടുപ്പിനരികത്ത് കൊണ്ടു വയ്ക്കണം.

കൊച്ചുസ്കൂളിൽ പഠിക്കുന്ന സമയത്ത് ഒരു മഴക്കാലത്ത് സ്കൂൾ വിട്ടൂ  വരുമ്പോൾ വീടിനടുത്ത തോട്ടിൽ ഞാനും കൂട്ടുകാരനും ഒഴുക്കിൽ പെട്ടതാണ്.ഒരു ദിവസം സ്കൂൾ വിട്ടൂ വരുമ്പോൾ പെരും മഴ.മഴയൊക്കെ നനഞ്ഞ് രസിച്ചു പിള്ളാരെല്ലാവരും കൂടിയാണ് വരവ്.അന്ന് റോഡിൽ കൂടി മാത്രമേ സ്കൂളിൽ പോവുകയും വരികയും ചെയ്യാവൂ എന്ന് അലിഖിത നിയമം ഒന്നും ഇല്ലാത്തതുകൊണ്ട് വീടുകളുടെ മുറ്റത്ത് കൂടിയും പറമ്പിൽ കൂടിയൊക്കെയാണ് പോകൂം വരവും. കൂട്ടുകാരന്റെ വീട് തോടിന്റെ തൊട്ടടുത്താണ്. തോട് എന്ന് പറയുമ്പോൾ വലിയതൊന്നും അല്ല. തോടിന്റെ ഒരു കയ്യാലയിൽ നിന്ന് ചാടിയാൽ തോടിന്റെ അപ്പുറത്ത് അവന്റെ വീടിന്റെ പറമ്പിന്റെ കയ്യാലയിൽ എത്താം. പെരും മഴയത്ത് തോട് നിറഞ്ഞ് ഒഴുകുകയാണ്. തോട്ടിൽ നിന്ന് വെള്ളം പറമ്പിൽ എല്ലാം കയറിയിട്ടുണ്ട്. പതിവുപോലെ തോട് ചാടിക്കടക്കാം എന്ന് പറഞ്ഞ് ഞങ്ങളിൽ ആരോ ഒരാൾ തോടിന്റെ മറുകരയിലേക്ക് ചാടിയതും ചാട്ടം പിഴച്ച് തോട്ടിൽ വീണു. വീണവൻ തോട്ടിൽ ഒഴുക്കിൽ പെട്ട് ഒഴുകി തുടങ്ങിയതും അടുത്തവൻ അവനെ പിടിക്കാൻ കൂടെ ചാടി. രണ്ടുപേരും ഒഴുകി തുടങ്ങി.ഞങ്ങടെ നിലവിളി കേട്ട് കൂട്ടൂകാരന്റെ അച്ഛന്‍ വന്ന് ഞങ്ങളെ തോട്ടിൽ നിന്ന് വലിച്ചു കയറ്റി. 

കൊച്ചു സ്കൂളിൽ നിന്ന് യുപി സ്കൂളിലേക്ക്. റബറുംതോട്ടവും പാറയും ഒക്കെ കടന്നു വേണം സ്കൂളിൽ എത്താൻ. റോഡിൽ കൂടി മാത്രം പോയാൽ സ്കൂളിൽ എത്താൻ അരമണിക്കൂർ എടുക്കൂമെങ്കിൽ പറയൊക്കെ കയറാമെങ്കിൽ പതിനഞ്ച് മിനിട്ടു ലാഭിക്കാം. ആ ലാഭത്തിനായി തെന്നൽ ഉള്ള പാറകളിലൂടെ തന്നെ സഞ്ചരിച്ചു. മഴക്കോളു നിറയുമ്പോഴും മഴപെയ്യുമ്പോഴും ക്ലാസുമുറികളിൽ ഇരുട്ടാവും എന്നതുകൊണ്ടും എറിച്ചിൽ അടിക്കാതിരിക്കാൻ ജനൽ അടയ്ക്കും എന്നതും കൊണ്ടും മഴപെയ്യുമ്പോൾ ക്ലാസ് ഒന്നും ഉണ്ടാവില്ല. കൂനിപ്പിടിച്ച് കൊച്ചുവർത്തമാനങ്ങളുമായി ക്ലാസിൽ ഇരിക്കും....

മഴയുടെ സൗന്ദര്യം ശരിക്കും കണ്ടതും അനുഭവിച്ചതും ഹൈസ്ക്കൂൾ ക്ലാസിൽ എത്തിയപ്പോഴാണ്. സ്കൂളിലേക്കുള്ള വരവും പോക്കും രണ്ട് കിലോമീറ്റർ ദൂരം പാടത്തൂടെ ആയിരുന്നു. പൂട്ടിയവയലിലും നെല്ല് വളർന്ന വയലിലും ഉള്ള മഴ രണ്ട് അനുഭവങ്ങൾ ആയിരുന്നു. നോക്കത്താ ദൂരത്തോളം നെല്ല് വളർന്ന് നിൽക്കുന്ന വയലിലെ മഴകാണാൻ പ്രത്യേക ചന്തം തന്നെയാണ്. കാറ്റത്തും മഴയത്തും കൈത്തോടുകളിലെ വരമ്പുകളിലൂടെ പുസ്തകവുമായി ബാലൻസ് ചെയ്ത് നടക്കാൻ രസമാണ്. കാറ്റ് പലപ്പോഴും കുടയെ മടക്കി കളയും.കാറ്റിനെ വെല്ലുവിളിച്ച് കുടയെ പിടിക്കാൻ നോക്കിയാൽ ചിലപ്പോൾ ബാലസ് തെറ്റ് കൈത്തോട്ടിലോ കണ്ടത്തിലോ വീഴും.ഹൈസ്കൂളിൽ എത്തിയപ്പോൾ പുസ്തകവും ബുക്കും പ്ലാസ്റ്റിക കവറിലേക്ക് മാറ്റി. മഴയത്ത് അതാണ് സൗകര്യം. പുസ്തകം ഒക്കെ കവറിൽവെച്ച് റബർബാൻഡ് വലിച്ചിട്ട് അതിന്റെ മുകളിൽ ചോറ്റുപാത്രവും(വട്ടപാത്രം) വെച്ചാൽ പുസ്തകവും പാത്രവും കൈയ്യിലായി.

രാവിലത്തെ മഴയിൽ നനഞ്ഞ് കുതിർന്ന് ക്ലാസിൽ ചെന്നിരിക്കുമ്പോൾ ക്ലാസിലെ അരഭിത്തികളുടെ മുകളിലൂടെ വരുന്ന കാറ്റ് ശരീരത്തെ തണുപ്പിക്കും. കാന്തം കറുത്ത് മണ്ണിനെ പിടിക്കുന്നതുപോലെ ബഞ്ചിലിരിക്കുന്നവന്മാരെല്ലാം കൂടി ഈ കാറ്റ് അടിക്കുമ്പോൾ ഒട്ടിയിരിക്കും.ക്ലാസ് സമയത്ത് മഴയുടെ ഭംഗി കണ്ടത് പ്രമാടത്ത് ഹൈസ്കൂളിൽ പഠിച്ചപ്പോഴാണ്. ക്ലാസിൽ ഇരുന്നാൽ അരഭിത്തിക്ക് മുകളീലൂടെ നോക്കിയാൽ ചുറ്റിനും മഴപെയ്യുന്നത് കാണാം. 

സ്കൂളിന്റെ പുറകിൽ, ഞങ്ങൾ പോവുകയും വരികയും ചെയ്യുന്ന പാടത്ത് വരമ്പ് കോരിവയ്ക്കുമെങ്കിലും മഴയത്ത് ആ വരമ്പൊക്കെ ഒഴുകിപ്പോകും. പിന്നെ മുട്ടറ്റം വെള്ളത്തിൽ നടന്നു കയറണം. മഴയുടെ ശക്തി കൂടിയാൽ വെള്ളത്തിന്റെ ഒഴുക്കും കൂടും. മുട്ടറ്റം വെള്ളം എന്നുള്ളത് മുകളിലേക്ക് കയറും. മുണ്ട് ഉടുത്തവന്മാർക്ക് മുണ്ട് പൊക്കി പൊക്കി മുണ്ടിനെ നനയാതെ സംരക്ഷിക്കാം. പാന്റാണങ്കിൽ നനഞ്ഞതുതന്നെ. വേണമെങ്കിൽ പാടത്തു നിന്ന് കുടകൊണ്ട് മീനിനെ പിടിച്ച് തൂക്കുപാത്രത്തിൽ ഇട്ട് അടൂത്ത തോട്ടിലോ അപ്പുറത്തുള്ള വയലിലോ കൊണ്ടിടാം..... അമ്മൂമ്മത്തോട് കടക്കാൻ ഉണ്ടായിരുന്നത് ഒരു കോൺക്രീറ്റ് പോസ്റ്റ് ആയിരുന്നു. അതിലൂടെ തോട്ടിൽ വീഴാതെ ട്രിപ്പീസുകളിക്കാരനെപ്പോലെ ഞങ്ങൾ തോടു കടന്നു.....

ജൂണിലെ ഈ ദിവസത്തിൽ ചാരുകസേരയിൽ കിടന്ന് മഴകാണുമ്പോൾ പഴയ ഓർമ്മകൾ വീണ്ടും വരുന്നു..... നമ്മുടെ കുട്ടികൾക്ക് ഈ മഴക്കാഴചകളും മഴനനയലുകളും അന്യമായിപ്പോവുകയാണല്ലേ? 'അമ്മാവൻ സിൻഡ്രോം' ആണന്ന് അറിയാമെങ്കിലും മഴയും സ്കൂളും ഓർമ്മകളിൽ എവിടയോ പൊട്ടിപ്പോകാതെ നിൽക്കുന്നു. മഴയത്ത് പൊട്ടിപ്പോകുന്ന വലവീണ്ടൂം നെയ്യുന്ന എട്ടുകാലിയെപ്പോലെ പൊട്ടിപ്പോകുന്ന മഴ ഓർമ്മകൾ ഞാൻ വീണ്ടൂം നെയ്യുകയാണ്. പെരുഴയത്ത് ചിലന്തിവലകൾ ഇല്ലാതാകുംപോലെ എന്റെ മഴഓർമ്മകള്‍ ഓർമ്മകളിൽ നിന്ന് ഇല്ലാതാകുമോ എന്ന് ഞാൻ ഭയപ്പെടൂന്നു....