Showing posts with label എന്റെ സംഭാവന. Show all posts
Showing posts with label എന്റെ സംഭാവന. Show all posts

Tuesday, December 8, 2009

പരശുറാമിലെ തുറന്ന കക്കൂസ്

ഇന്ന് (ഡിസംബര്‍ 8 ചൊവ്വ) എറണാകുളത്തേ ക്ക് വന്ന പരശുറാമിലെ ഒരു കമ്പാര്‍ട്ടു മെന്റില്‍ (അവസാനത്തുനിന്നുള്ള അഞ്ചാമത്തെ കമ്പാര്‍ട്ടു മെന്റ് ) മൂത്രം ഒഴിക്കാനായി കയറി. മൂത്രം ഒഴിക്കാന്‍ നിന്നപ്പോള്‍ നല്ല തണുത്തകാറ്റ് . നോക്കിയപ്പോള്‍ ബാത്ത് റൂമിന് ജനലില്ല.... ഇങ്ങനെയുള്ള ബാത്ത് റൂമില്‍ ഇരിക്കുന്നതും റയില്‍‌വേട്രാക്കിന്റെ സൈഡില്‍ ഇരിക്കുന്നതും തമ്മില്‍ എന്താണ് വെത്യാസം?????

റയില്‍‌വേയ്ക്ക് നല്ല ലാഭം ഉണ്ടാക്കി കൊടുക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. 99 ശതമാനം ആളുകളും ടിക്കറ്റ് എടുത്ത് തന്നെയാത്ര ചെയ്യുന്നവരാണ് . അത്യാവശം ഉള്ളവര്‍ മാത്രമാണ് ട്രയിനിലെ ബാത്ത് റൂമുകള്‍ ഉപയോഗിക്കുന്നത്. ‘പിടിച്ച് നില്‍ക്കാനാവാതെ’ ഇത്തരം ബാത്ത് റൂമില്‍ ‘അകപ്പെടേണ്ടി‘ വരുന്നവരുടെ അവസ്ഥ എന്തായിരിക്കും എന്ന് മനസിലാക്കാന്‍ വലിയ പഠിത്തം ഒന്നു വേണ്ട. .... ട്രയിനിലെ ബോഗികള്‍ ശരിക്കും പരിശോധിച്ചിട്ട് തന്നെയല്ലേ ഓടിക്കുന്നത് ?
(വീഡീയോ താഴെ കാണാം...)
നമ്മുടെ റയില്‍‌വേ മന്ത്രിയുടെ നാട്ടില്‍ക്കൂടി പോകുന്ന ട്രയിനാണ് ഇതെന്ന് ഓര്‍ക്കണം. നമ്മുടെ മലയാളികള്‍ക്ക് ഇതൊക്കെ മതിയന്ന് എല്ലാവരും കരുതിയിട്ടുണ്ടാവും... മിക്കപ്പോഴും ട്രയിനുകളിലെ ബാത്ത് റൂമില്‍ വെള്ളം ഉണ്ടാവാറില്ല. കഴിഞ്ഞ ശനിയാഴ്ച് പോയ ബാംഗ്ലൂര്‍ - കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസിലെ അവസാനത്തെ ജനറല്‍ കമ്പാര്‍ട്ടുമെന്റിലെ ബാത്ത് റൂമില്‍ വെള്ളം ഇല്ലായിരുന്നു.

നമ്മള്‍ മലയാളികള്‍ എല്ലാം സഹിക്കുമെന്ന് റയില്‍‌വേയ്ക്കും അറിയാം....

:: ഇത് ഓര്‍ക്കുക ::
ശുഭയാത്ര അശുഭയാത്ര ആകാതിരിക്കാന്‍ റയില്‍‌വേ കമ്പാര്‍ട്ടുമെന്റിലെ ബാത്ത്‌റൂമില്‍ കയറി ഇരിക്കുന്നതിനു മുമ്പ് വെള്ളവും ജനലിനു കതകും ഉണ്ടന്ന് ഉറപ്പുവരുത്തുക....

Sunday, September 27, 2009

ഓര്‍മ്മകളിലെ ആശാട്ടിയും ആശാന്‍പള്ളിക്കൂടവും



കുന്നിന്‍ മുകളിലുള്ള ആശാന്‍പള്ളിക്കൂടം. പേര് ആശാന്‍ പള്ളിക്കൂടം എന്നാണങ്കിലും പഠിപ്പിക്കുന്നത് ആശാട്ടിയാണ്. ചട്ടയും മുണ്ടും മുണ്ടിന്റെ ഞൊറു പുറകോട്ട് ഇട്ട് പുഞ്ചിരിയോട് എല്ലാ ദിവസവും സ്വീകരിച്ചിരുത്തുന്ന ആശാട്ടി. എത്രയോ അദ്ധ്യാപകര്‍ സ്കൂളിലും കോളേജുകളിലുമായിപഠിപ്പിച്ചു. പക്ഷേ എപ്പോഴും ഓര്‍മ്മയില്‍ പതിഞ്ഞു നില്‍ക്കുന്ന മുഖം ആശാട്ടി അമ്മച്ചിയുടെ മാത്രം. ആദ്യാക്ഷരം എഴുതിച്ചതുകൊണ്ടോ ,ആദ്യാക്ഷരങ്ങള്‍ ചെവിയില്‍ ചൊല്ലിത്തന്നതോ കണ്ടോ ആയിരിക്കും
ആശാട്ടിഅമ്മച്ചിയുടെ മുഖം ഇപ്പോഴും മനസ്സില്‍ നിന്ന് മായാത്തത്.പേരിന്റെ കൂടെ എഴുതാന്‍ ഡിഗ്രികളോ ഡോക്ട്‌റേറ്റുകളോ ഒന്നും ഇല്ലങ്കിലും ആശാട്ടിയമ്മച്ചിയുടെ മുഖവും ആശാന്‍ പള്ളിക്കൂടവും ഇപ്പോഴുംമനസ്സില്‍ ഉണ്ട്. ആദ്യാക്ഷരങ്ങള്‍ എഴുതിതന്ന ആ ഗുരു എന്നോ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുവെങ്കിലും ആശാട്ടിയും ആശാന്‍ പള്ളിക്കൂടവുംഇപ്പോഴും ഓര്‍മ്മകളിലേക്ക് വരാന്‍ കാരണം എന്തായിരിക്കും????

ഇപ്പോള്‍ ഞാന്‍ ആ വഴിയിലൂടെ വല്ലപ്പോഴും പോകുമ്പോള്‍ കുന്നിന്‍ മുകളിലേക്ക് നോക്കും .. ഇല്ല , പഴയ ഓര്‍മ്മകള്‍ മാത്രം അല്ലാതെ അവിടെആശാന്‍പള്ളിക്കൂടത്തിന്റെ അവശേഷിപ്പുകള്‍ ഒന്നും ഇല്ല. എന്റെ ആശാന്‍പള്ളിക്കൂടം നിന്നിടത്ത് ഇപ്പോള്‍ റബ്ബര്‍ മരങ്ങള്‍ ആണ്. പഴയപറാങ്കിമാവ് ഇപ്പോഴും അവിടെത്തന്നെയുണ്ടന്ന് തോന്നുന്നു.റബ്ബര്‍ മരങ്ങള്‍ കാഴ്ചകളോടൊപ്പം ഓര്‍മ്മകളും മറയ്ക്കുന്നു. എത്രയോ കുരുന്നുകള്‍ കയറിപ്പോയ ഒറ്റയടിപ്പാത ഇപ്പോള്‍ പിഞ്ചുകാല്‍‌ സ്പര്‍ശനത്തിനായി കൊതിക്കുന്നുണ്ടാവും. കമ്യൂണിസ്റ്റ് പച്ച ഇപ്പോള്‍ ഈ ഇടവഴിയില്‍ഇപ്പോള്‍ വളരാറില്ല. എഴുത്തോലയ്ക്ക് തെളിച്ചം തന്ന കമ്യൂണിസ്റ്റ് പച്ചയില പൊതയിടാനായി (പൊതയിടുക : വളത്തോപ്പം ചപ്പുചവറുകള്‍കൃഷിയിടങ്ങളില്‍ തടം വെട്ടി ഇടുന്നതിന് പറയുന്നത് ) മാത്രം ആണ് ഇന്ന് വളരുന്നത്.

അമ്മയുടെ കൈയ്യില്‍ പിടിച്ച് ഒറ്റയടിപ്പാതയിലൂടെ കുന്നിന്‍ മുകളിലേക്ക്. ഒറ്റയടിപ്പാതയുടെ ഇരുവശങ്ങളിലും കോമ്പന്‍പുല്ലും കാളപ്പുല്ല്ലും വളര്‍ന്ന്‍ നിന്നിരുന്നു. പുല്ല് ശരീരത്തില്‍ കൊള്ളാതെ അമ്മയുടെ സാരിയുടെ സംരക്ഷണത്തില്‍ ആശാന്‍ പള്ളിക്കൂടത്തിലേക്ക്. എഴുത്തോല അമ്മ യുടെകൈയ്യിലായിരിക്കും. ആശാന്‍പള്ളിക്കൂടത്തിന്റെ വാതിലില്‍ ആശാട്ടിയമ്മച്ചിയുണ്ടാ‍വും. ആശാട്ടിയമ്മച്ചിയുടെ കൈയ്യില്‍ ഓലകൊടുത്തിട്ട്അമ്മ തിരികെ നടക്കും. അമ്മ പോകുന്നതും നോക്കി നില്‍ക്കും. അമ്മ കണ്ണില്‍ നിന്ന് മറയുമ്പോള്‍ ആശാന്‍പള്ളിക്കൂടത്തിനകത്തേക്ക്. നാലുതൂണുകളില്‍ ഉയര്‍ത്തിയ ഓലമേഞ്ഞ ഈ ക്ലാസ് മുറി നല്‍കിയ പഠനസുഖവും അറിവും എസിയുടെ തണുനനുത്ത ക്ലാസുമുറികള്‍ക്ക് നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ചാണകം മെഴുകിയ തറയില്‍ ചമ്രം പടഞ്ഞിരുന്ന് പഠിച്ച അക്ഷരങ്ങള്‍ ... തരിമണലില്‍ അക്ഷരവിരല്‍ കൊണ്ട് (നമ്മള്‍ഈ വിരലിനെ ചൂണ്ടുവിരല്‍ എന്നാണ് വിളിക്കുന്നത് ... ഈ വിരല്‍ കൊണ്ട് അക്ഷരങ്ങള്‍ മണലില്‍ എഴുതി പഠിച്ചതുകൊണ്ട് ഞാന്‍ചൂണ്ടുവിരലിനെ അക്ഷരവിരല്‍ എന്ന് വിളിക്കുകയാണ്.) എഴുതിയത് ജീവിതാക്ഷരങ്ങള്‍ തന്നെയല്ലേ...? ഏത് സര്‍വ്വകലാശാലയും നല്‍കിയഅറിവിലും വലിയ അറിവാണ് ഈ കുടിപ്പള്ളിക്കൂടം നമുക്ക് നല്‍കിയത് , ഇവിടിത്തെ ആശാട്ടി നമുക്ക് പകര്‍ന്ന് തന്നത് .......... കുഞ്ഞിക്കൈകള്‍ മണിലിലൂടെ നോവാതെ അക്ഷരങ്ങള്‍ ചിത്രങ്ങളാക്കി അറിവിന്റേയും ബുദ്ധിയുടേയും ബോധമണ്ഡലങ്ങളില്‍ കോറിയിടീക്കാന്‍ ആ ആശാട്ടി എത്ര ബുദ്ധിമുട്ടിയിട്ടുണ്ടാവും.? മിനിട്ടുകള്‍ക്കും മണിക്കൂറുകള്‍ക്കും വില ഈടാക്കുന്ന പുത്തന്‍ വിദ്യാഭ്യാസത്തിന്റെ കച്ചവടക്കണ്ണുകള്‍ക്ക് ആശാട്ടി ഒരു പരിഹാസകഥാപാത്രമോ കാലങ്ങള്‍ക്ക് മുമ്പ് ജനിക്കേണ്ടിയിരുന്ന അവതാരമോ ആയിരിക്കാം. പക്ഷേ അവരെ ഇപ്പോഴും ആശാട്ടിയെ ഓര്‍ക്കുന്നുണ്ടങ്കില്‍ അവര്‍ പകര്‍ന്നു നല്‍കിയ അക്ഷര വെളിച്ചത്തിന്റെ പുണ്യമാണത്. ഒന്നുമില്ലയ്കയില്‍ നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന മാന്ത്രികനെപ്പോലെ ആയിരുന്നു അവര്‍. പറഞ്ഞുശീലിച്ച അവ്യക്തമായ അക്ഷരങ്ങള്‍ക്ക് എന്നില്‍ ജീവന്‍ നല്‍കിയത് ആശാട്ടിയാണ് .ഇരുട്ടില്‍ നിന്ന് അക്ഷരങ്ങളുടേ പ്രകാശത്തിലേക്ക് നയിച്ച പുണ്യമായിരുന്നു അവര്‍.

ഒരു വിജയിദശമി ദിനത്തില്‍ എഴുത്തിനിരുത്തിയത് ... നമ്മുടെ അക്ഷരജീവിതം തുടങ്ങുകയാണ് ഇവിടെ .... ആശാട്ടിഅമ്മച്ചിയുടെ മുന്നില്‍വച്ചിരിക്കുന്ന പാത്രത്തില്‍ അരി നിറച്ചിട്ടുണ്ടാവും ... അമ്മയുടെ കൈയ്യില്‍ നിന്ന് ആശാട്ടിയമ്മച്ചിയുടെ മടിയിലേക്ക് ... ഇളംവിരലുകള്‍പാത്രത്തിലൂടെ ‘അ’ എന്ന ചിത്രം വരയ്ക്കുമ്പോള്‍ നമ്മളുടെ വിദ്യാര്‍ത്ഥി ജീവിതം ആരംഭിക്കുന്നു.അറിവിന്റെ അക്ഷയഖനികള്‍ തേടിയുള്ളപ്രയാണം ആരംഭിക്കുകയാണ് ഇവിടെ. അമ്മ നല്‍കിയ വെറ്റിലയും ഒറ്റനാണയവും ദക്ഷിണയായി നല്‍കി ചാണകം മെഴുകിയ
തറയിലേക്ക്മാറിയിരിക്കും. മുന്നിലെ തരിമണലില്‍ അക്ഷരം എഴുതുമ്പോള്‍ ഇളം വിരലുകള്‍ വേദനിച്ചിട്ടുണ്ടാവും ... ആദ്യ ഓലയില്‍ ‘ദൈവത്തിനു സ്തുതി ‘ എന്നും‘ഹരിശ്രി ഗണപതായേ നമ: ‘ എന്ന് എഴുതി തന്നുവിടുമ്പോള്‍ മുതല്‍ നമ്മള്‍ ആദ്യ പഠന ഉപകരണത്തിന് ഉടമയായി. ആശാട്ടിയമ്മച്ചി ഓലയില്‍ നാരായം കൊണ്ട് എഴുതുമ്പോള്‍ അത്ഭുതത്തോട് നോക്കി നില്‍ക്കും. ഓലയിലെ അക്ഷരങ്ങള്‍ക്ക് കമ്യൂണിസ്റ്റ് പച്ചയിലകൊണ്ട് തെളിച്ചം നല്‍കേണ്ടത് നമ്മള്‍ തന്നെ. മണലില്‍ അക്ഷരങ്ങള്‍ എഴു തുന്നത് തെറ്റുമ്പോള്‍ ഈ ഗുരു ഒരിക്കല്‍ പോലും ദേഷ്യപെട്ടിട്ടില്ല. വീണ്ടും വീണ്ടും വിരലുകളില്‍പിടിച്ച് അക്ഷരങ്ങള്‍ എഴുതിക്കും. ഈ ആശാട്ടിയമ്മച്ചിയ്ക്ക് ഒരിക്കലും ദേഷ്യപ്പെടാന്‍ കഴിയത്തില്ലല്ലോ.. കാരണം ഈ അമ്മച്ചിക്ക് അറിവ് പകര്‍ന്ന്നല്‍കള്‍ ഒരു തൊഴില്‍ അല്ല .. ഒരു ജീവിത തപസ്യതന്നെയാണ് .. ( ഈ അമ്മച്ചിമാര്‍ , ആശാട്ടിമാര്‍ ഇപ്പോഴും തങ്ങളുടെ തപസ്യ തുടരുകയാണ്...പക്ഷേ നിലത്തിരുന്ന് മണലില്‍ എഴുതാന്‍ കുട്ടികള്‍ ഇന്നെവിടെ??????? ). പാഠം എഴുതി പൂര്‍ത്തിയാക്കുമ്പോള്‍ ആശാട്ടി പുതിയ പാഠങ്ങള്‍ഓലയില്‍ എഴുതിത്തരും ....

എന്റെ ആശാന്‍ പള്ളിക്കൂടം ഇപ്പോഴും എനിക്ക് അവ്യക്തമായ ഓര്‍മ്മയില്‍ ഉണ്ട്. ചാണകം മെഴുകിയ തറയില്‍ പുല്‍പ്പാ വിരിച്ച് മുന്നില്‍ നിരത്തിയ മണലില്‍ ആശാട്ടി വിരലില്‍ പിടിച്ച് എഴുതിക്കുന്നത് ... കെട്ടുപുള്ളിയും കെട്ടുവള്ളിയും ങ്ങ യും ഒക്കെ എനിക്ക് വഴങ്ങാതെ വന്നപ്പോള്‍ എത്രയോ പ്രാവിശ്യം അവര്‍ എഴിതിച്ചിട്ടുണ്ടാവും. ഇപ്പോള്‍ കീ ബോര്‍ഡില്‍ അക്ഷരങ്ങള്‍ ടൈപ്പ് ചെയ്യുമ്പോള്‍ പോലും എനിക്കെന്റെ വിരലുകളില്‍ ആശാട്ടിയുടെ സ്പര്‍ശനം തിരിച്ചറിയാം. അതിനെക്ക് കിട്ടിയ പുണ്യമായിരിക്കാം. പഴമയുടെ സുകൃതം ആയിരിക്കാം. മണലില്‍ എഴുതുമ്പോള്‍ അക്ഷരങ്ങള്‍ക്ക് ആകൃതി ഇല്ലാതെപോകുമ്പോള്‍ അക്ഷരങ്ങള്‍ക്ക് അവര്‍ എന്റെ വിരലുകള്‍കൊണ്ട് തന്നെ ആ‍കൃതി വരുത്തിയിരുന്നു. മണലില്‍ എഴുതി പഠിച്ചതുകൊണ്ടാവാം അക്ഷരങ്ങള്‍ ഇന്നും മായാതെ മനസില്‍ നില്‍ക്കുന്നത്.?? തന്റെ മുന്നില്‍ ഇരിക്കുന്ന ഓരോ കുരുന്നുകളേയും ആശാട്ടി വാത്സല്യത്തോടെ അക്ഷരങ്ങളുടെ പ്രപഞ്ചത്തിലേക്ക് നയിച്ചു. അറിവിന്റെ വെളിച്ചത്തിലേക്ക് നയിച്ച അവര്‍ക്ക് പ്രതിഫലം ദക്ഷിണകള്‍ മാത്രം.!


അക്ഷരങ്ങള്‍ പഠിച്ചുകഴിയുമ്പോള്‍ അക്കങ്ങളിലേക്ക് ... അക്കങ്ങളില്‍ നിന്ന് ഗണിതത്തിലേക്ക് .... അ മുതല്‍ അം വരേയും ക മുതല്‍ ക്ഷ വരേയുംഎഴുതി പഠിപ്പിക്കുമ്പോഴേക്കും ആശാട്ടി നമ്മളെകൊണ്ട് ‘ക്ഷ’ പരുവം ആയിട്ടുണ്ടങ്കിലും ആ അമ്മച്ചിയുടെ മുഖത്ത് ചിരിമാത്രമേ കാണുകയുള്ളു.പാഠങ്ങള്‍ എല്ല്ലാം പഠിച്ച് കഴിയുമ്പോള്‍ മെയ് മാസം അവസാനം വേര്‍പിരിയില്‍ എത്തും. വീണ്ടും ഒരിക്കല്‍കൂടി ആശാട്ടിയ്ക്ക് ദക്ഷിണനല്‍കിഎഴുത്തോല വാങ്ങും. എഴുത്തോല തരുമ്പോള്‍ ആശാട്ടിയുടെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടാവും,.. ആ ആശാട്ടിയുടെ മടിയില്‍ ഇരുന്നായിരുന്നല്ലോഇത്രയും നാളത്തെ പഠനം .... എഴുത്തോല കൈകളിലേക്ക് തന്ന് അനുഗ്രഹിച്ച് മൂര്‍ദ്ദാവില്‍ ഒരുമ്മ നല്‍കുമ്പോള്‍ ആശാട്ടിയുടെ കണ്ണുകളില്‍നിന്ന് ഒരിറ്റ് കണ്ണീര്‍ നമ്മുടെ ശിരസില്‍ വീണിട്ടുണ്ടാവും... ഇതാണല്ലോ ആദ്യത്തെ ഗുരുകൃപാകാടാക്ഷം... ഒരിക്കലും ഈ ആശാട്ടി അമ്മ,അമ്മച്ചിഒരിക്കലും ശിഷ്യരെ ശപിച്ചിട്ടുണ്ടാവില്ല... കണ്ണീര്‍ തുടച്ച് ആശാട്ടി യമ്മ അനുഗ്രഹിക്കുമ്പോള്‍ ആശാട്ടി അമ്മച്ചിയുടെ കാലുകളില്‍ തൊട്ട് വണങ്ങികുടിപ്പള്ളിക്കൂടത്തിനോട് വിടപറയുകയായി.... ഓലയുമായി കുന്നിറങ്ങുമ്പോള്‍ തിരിഞ്ഞു നോക്കാറില്ല ... അപ്പോഴും ആശാട്ടിയമ്മച്ചി പള്ളിക്കൂടത്തിന്റെ വാതിക്കല്‍ തന്നെയുണ്ടാവും ... പറക്കമുറ്റിയ കുഞ്ഞ് പറന്നുപോകുമ്പോള്‍ ഒരു തള്ളപ്പക്ഷി സന്തോഷിക്കുന്നതുപോലെ ആശാട്ടിയമ്മച്ചിയുംസന്തോഷിക്കുകയായിരുന്നു ..... ഓരോ ശിഷ്യരും കുടിപ്പള്ളിക്കൂടത്തോട് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ആ ഗുരുനാഥയുടെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടാവും. ഒരാളെക്കൂടി അറിവിന്റെ അതിരില്ലാത്ത ലോകത്തേക്ക് പറത്തിവിട്ടത്തിലുള്ള സന്തോഷമായിരുന്നു ആ കണ്ണുകളില്‍. പിന്നീട് ഒരിക്കലും നമ്മളാവഴിക്ക് ചെന്നില്ലങ്കിലും ആ ആശാട്ടി പരിഭവം പ്രകടിപ്പിക്കാറില്ല.........

എവിടെപോയി പഠിച്ചാലും ഈ ആശാന്‍ പള്ളിക്കൂടവും ആശാട്ടിയും നല്‍കിയ പാഠങ്ങള്‍ മറക്കാന്‍ പറ്റുകയില്ല.... അറിവാണ് ശക്തി അക്ഷരമാണ് ആയുധം എന്ന് എന്നെ(നമ്മളെ) പഠിപ്പിച്ച , എന്നെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ച ... എന്റെ കുഞ്ഞിളം വിരല്‍കൊണ്ട് മണലില്‍ എഴുതി പഠിപ്പിച്ച ....അക്ഷരങ്ങളുടെ മായാപ്രപഞ്ചം എനിക്ക് പകര്‍ന്നു നല്‍കിയ എന്റെ ആശാട്ടിയമ്മച്ചിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഒരായിരം ഓര്‍മ്മകളില്‍ തീര്‍ത്ത പൂച്ചെണ്ടുകള്‍ അര്‍പ്പിച്ചുകൊണ്ട് എല്ല്ലാവര്‍ക്കും വിജയദശമി ആശംസകള്‍ നേരുന്നു ..........................................

Thursday, August 20, 2009

BSNL സെര്‍വര്‍ ഡൌണായി:: കസ്റ്റ്മര്‍ കെയര്‍ അനുഭവം

BSNL സെര്‍വര്‍ മൂന്നു ദിവസമായി ചെറിയ പണിമുടക്കിലാണ്.

ഒരു മാചിക് വൌച്ചര്‍ ചാര്‍ജ് ചെയ്യാന്‍ ഇന്നലെ മുതല്‍ (അഗസ്റ്റ് 19) നോക്കിയിട്ട് ഒരു രക്ഷയും ഇല്ല. അവസാനം 9400024365 എന്ന കസ്റ്റമര്‍ കെയറിലോട്ട് വിളിച്ചു. പടപേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ അവിടെ പന്തം കൊളുത്തി പട എന്നു പറഞ്ഞതുപോലെയായി കാര്യങ്ങള്‍. ഒന്നില്‍ ഞെക്ക് രണ്ടില്‍ ഞെക്ക് മൂന്നില്‍ ഞെക്ക് എന്നോകെ പറഞ്ഞ് ഒന്നു ഞെക്കി. വീണ്ടും ഒന്നു മുതല്‍ അഞ്ചുവരെ പറഞ്ഞിട്ട് വീണ്ടും ഞെക്കാ‍ന്‍ . വീണ്ടും ഞെക്കി. മാചിക് വൌച്ചറിനെക്കുറിച്ച് ഒരു സ്റ്റ്ഡിക്ലാസ് എടുത്ത തന്നതിനുശേഷമാണ് കമ്പ്യൂട്ടര്‍ ചേച്ചി കസ്റ്റമര്‍ ചേച്ചിക്ക് ഫോണ്‍ കൈമാറിയത്. കസ്റ്റമര്‍ സെന്റ്റിലെ ചേച്ചിയോട് പരാതി ഉണര്‍ത്തിച്ചു. നമ്മുടെ പരാതിയുടെ ദൈന്യത കേട്ടറിഞ്ഞിട്ടാവണം ചേച്ചി സത്യം പറഞ്ഞു. മൂന്നു ദിവസമായി സെര്‍വറിനു ചെറിയ പ്രശ്നമുണ്ട്.( സെര്‍വറിനും പന്നിപ്പനിയോ???). ഇന്നു വൈകിട്ടോടെ ശരിയാകും എന്ന് ചേച്ചി ആശ്വസിപ്പിച്ചു. മാജിക് വൌച്ചറിന്റെ സീരിയല്‍ നമ്പര്‍ വാങ്ങിയിട്ട് ചേച്ചി പറഞ്ഞു “ആറുമണിക്കൂറിനകം ശരിയാകും“.

ആശ്വാസം കൊള്ളുമ്പോള്‍ ചേച്ചിയുടെ അടുത്ത ചോദ്യം തങ്ങളുടെ സര്‍വ്വീസിനെക്കുറിച്ച് മറ്റെന്തെങ്കിലും അറിയണോ?

ഞാനൊരു നിമിഷം സ്റ്റക്കായി. ഞാന്‍ ബി.എസ്.എന്‍.എല്‍. കസ്റ്റമര്‍ കെയറിലേക്ക് തന്നെയല്ലേ വിളിച്ചത്.?? ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലെ കസ്റ്റമര്‍ കെയറില്‍ ജോലി ചെയ്യുന്ന ആള്‍ക്ക് ഇത്രയും താഴ്‌മയോ??? സാധാരണ ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനത്തിലോട്ട് വിളിച്ചാല്‍ ഫോണെടുത്താല്‍ തന്നെ ഭാഗ്യം. എന്തെങ്കിലും ചോദിച്ചാല്‍ “നീ ആരാടാ ചോദ്യങ്ങള്‍ ചോദിക്കാന്‍“ എന്ന മട്ടിലായിരിക്കും ഉത്തരങ്ങള്‍.

“ഒന്നും അറിയേണ്ട എന്ന് “ ഞാന്‍ പറഞ്ഞു. അപ്പോള്‍ അപ്പുറത്തുനിന്നു അടുത്ത ഞെട്ടിക്കല്‍.

“താങ്കള്‍ക്ക് ശുഭദിനം ആശംസിക്കുന്നു.....”

പത്തുമിനിട്ട് നഷ്ടപ്പെടുത്തി നാലിടത്ത് ഞെക്കി കഷ്ടപെട്ടങ്കി‌ലെന്താ ഒരു ശുഭദിനം കിട്ടിയല്ലോ..



മൊബൈല്‍ ഓഫ് ചെയ്തുകഴിഞ്ഞപ്പോള്‍ മറ്റൊന്ന് ഓര്‍മ്മവന്നു. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് BSNLബ്രോഡ് ബാന്റ് കണക്ഷനുവേണ്ടി ആപ്ലിക്കേഷന്‍ കൊടുത്തപ്പോള്‍ ഒരാഴ്‌ച്ക്കകം കിട്ടുമെന്ന് ആപ്ലിക്കേഷന്‍ വാങ്ങിയ ആള്‍ പറഞ്ഞു. രണ്ടാഴ്ച്കഴിഞ്ഞിട്ടും ഒരു വിവരവും ഇല്ലാതായപ്പോള്‍ നേരിട്ട് ഓഫീസില്‍ എത്തി. അവിടെ ചെന്നപ്പോഴല്ലേ കാര്യം മനസിലായത്. രജിസ്റ്ററില്‍ ആരോ ‘പോര്‍ട്ട് നമ്പര്‍‘ അലോട്ട്മെന്റ് എഴുതിയത് തെറ്റിച്ചാണ്. നമ്മള്‍ ചെന്നപ്പോഴാണ് മടക്കി വച്ചിരുന്ന രജിസ്റ്റ്ര് അവര്‍ തുറക്കുന്നത്. “രണ്ടു ദിവസത്തി നകം ശരിയാകും എന്ന് പറഞ്ഞിട്ട് അവിടിത്തെ ഫോണ്‍ നമ്പരും അദ്ദേഹത്തിന്റെ മൊബൈല്‍ നമ്പരും തന്നിട്ട് എഞിനീയര്‍ പറഞ്ഞു, രണ്ടു ദിവസം കഴിഞ്ഞിട്ട് ഒന്നു വിളിച്ചു ചോദിച്ചേര് . ഫോണ്‍ നമ്പരും വാങ്ങി ഇറങ്ങി. മൂന്നു ദിവസം കഴിഞ്ഞിട്ടും കണക്ഷന്‍ കിട്ടാതായപ്പോള്‍ ഓഫീസിലേക്ക് ഫോണ്‍ വിളിച്ചു.


“ഹലോ... SDE ഓഫീസല്ലേ?”
“അതെ”
“.....സാറോണോ?”
“അല്ല... സാര്‍ വെളിയിലേക്ക് പോയതാണ് .. എന്താ കാര്യം?”
“ഞാനൊരു ബ്രോഡ് ബാന്റിന് ആപ്ലിക്കേഷന്‍ കൊടുത്തിരുന്നു”
“ഏതാ എക്സ്‌ചേഞ്ച് ? ഫോണ്‍ നമ്പര്‍ എത്രയാ?”
“...... എക്‍സ്ചേഞ്ചാ. ഫോണ്‍ നമ്പര്‍ 046-- ------ “
“എത്രനാളായി കൊടുത്തിട്ട്”
“മൂന്നാഴ്ചയായി....”
“മൂന്നാഴ്‌ചയായതേയുള്ളോ.... എന്നിട്ടോണോ വിളിക്കുന്നത്? ഇതിന് കുറേ സമയം എടുക്കും. ബാഗ്ലൂരിലൊക്കെ പോയി വന്നാലേ ശരിയാവത്തുള്ളൂ....”
“ഇന്നലെ ശരിയാവുമെന്ന് ...... സര്‍ പറഞ്ഞായിരുന്നു.”
“സാറങ്ങനെയൊന്നും പറയത്തില്ല. ബാഗ്ലൂരിലൊക്കെ പോയി വരാന്‍ സമയം എടുക്കും...”

വീണ്ടും ബാംഗ്ലൂര്‍. ഈ ബാംഗ്ലൂരൊന്ന് പറയുന്ന സ്ഥലം അങ്ങ് ഉഗാണ്ടയിലൊന്നും അല്ലല്ലോ? എന്ത് പറയണമെന്ന് ഒരു നിമിഷം ആലോചിച്ചിട്ട് ഞാന്‍ പറഞ്ഞു.

“സാറെ.. ഈ ബാംഗ്ലൂരിലോട്ട് പോകുന്നത് പോസ്റ്റല്‍ വഴിയൊന്നും അല്ലല്ലോ? അമേരിക്കയി ലാണങ്കിലും പോയി വരാനുള്ള സാദനം പോയിട്ട് വരാന്‍ സമയം കഴിഞ്ഞല്ലോ?”

പെട്ടന്ന് അപ്പുറത്ത് ഫോണ്‍ വച്ചു. ഞാനുടനെ ......സാറിന്റെ മൊബൈലിലേക്ക് വിളിച്ചു. ....സാറിനോട് കണക്ഷനെക്കുറിച്ച് ചോദിച്ചു ചോദിച്ചു. അദ്ദേഹത്തിന്റെ മറുപിടി ഇങനെ..
“അത് മിനിഞ്ഞാന്നേ ശരിയായതാണ്. മോഡത്തിന്റെ ഷോട്ടേജുള്ളതുകൊണ്ടാണ് കണക്ഷന്‍ വൈകുന്നത് . 7 മണിക്ക് മുമ്പ് മോഡം വരികയാണങ്കില്‍ ഇന്നു തന്നെ ആളുവന്ന് കണക്ഷന്‍ തരും. ഞാന്‍ നിങ്ങളുടെ അവിടെയുള്ള ....... നെ പറഞ്ഞേല്‍പ്പിച്ചിട്ടുണ്ട്.“

ഏതായാലും അന്ന് സന്ധ്യയ്ക്ക് തന്നെ മോഡവുമായി ആള്‍ വീട്ടിലെത്തി.

എങ്ങനെയുണ്ട് നമ്മുടെ പൊതുമേഖല സ്ഥാപനങ്ങളുടെ വിവരം നല്‍കല്‍‍.

ഗുണപാഠം :: അറിയാന്‍ വയ്യാത്ത കാര്യങ്ങളില്‍ തലയിട്ട് ഉപദേശം നല്‍കരുത്.

ഷേക്ക് ഹാന്‍ഡ് :: BSNL കസ്റ്റമര്‍ സെന്റ്‌റിന് ഒരു ഷേക്ക്ഹാന്‍ഡ് ഇരിക്കട്ടെ. ഒരപേക്ഷയും കൂടി നല്‍കുന്നു, അവിടെ ഞെക്ക് ഇവിടെ ഞെക്ക് എന്നൊക്കെ പറയാതെ നേരിട്ട് ആരെങ്കിലും കോള്‍ എടുത്താല്‍ വളരെയേറെ സഹായമായിരുന്നേനെ.


Sunday, July 19, 2009

ആനയ്ക്കും ചൊറിച്ചില്‍ :

ചൊറിച്ചില്‍ മാറാന്‍ ചൊറിയുക തന്നെ വേണം. ആനയ്ക്ക് ചൊറിയാന്‍ തോന്നിയാലോ?

പിന്‍ കാലില്‍ചങ്ങല ഇല്ലാത്തതുകൊണ്ട് ഒരു കാലെടുത്ത് മറ്റേ കാല്‍ ചൊറിയാം.



മുന്‍ കാലില്‍ ചങ്ങല കിടക്കുന്നതുകൊണ്ട് ചൊറിച്ചില്‍ മാറാന്‍ കമ്പു തന്നെ ശരണം.
കോന്നി ആനക്കൂട്ടില്‍ നിന്നും.
"പടത്തില്‍ ക്ലിക്കിയാല്‍ ചൊറിച്ചില്‍ ശരിക്ക് കാണാം"

Friday, June 19, 2009

രക്തദാനം :: blood donation


:: എന്താണ് രക്തം ?? ::
ഏതൊരുജീവന്റേയും അടിസ്ഥാനമായ ജീവനദ്രവം എന്ന് രക്തത്തെ നിര്‍വചിക്കാം. 60 ശതമാനം ദ്രാവകഭാഗവും 40 ശതമാനം ഖരഭാഗവും അടങ്ങിയതാണ് രക്തം. ഈ ദ്രാവക ഭാഗത്തെ പ്ലാസ്‌മ (Plasma) എന്ന് പറയുന്നു. 90 ശതമാനം ജലവും 10 ശതമാനം ന്യൂട്രിയന്റ് , ഹോര്‍മോണുകള്‍ തുടങ്ങിയവയാല്‍ നിര്‍മ്മിതമാണ് പ്ലാസ്മ്. രക്തത്തില്‍ പ്ലാസ്‌മയുടെ കുറവുണ്ടായാല്‍ ആഹാരംകൊണ്ടും മരുന്നുകൊണ്ടും ആ കുറവ് നികത്താം. എന്നാല്‍ രക്തത്തിലെ 40 ശതമാനമായ ഖരഭാഗത്തിന് (അരുണ രക്താണുക്കള്‍ (RBC (red blood cells)), ശ്വേതരക്താണുക്കള്‍ (WBC (white blood cells)) ,പ്ലേറ്റ്ലറ്റ്സ് (Platelets)) എന്തെങ്കിലും കുറവ് സംഭവിച്ചാല്‍ ആ കുറവ് പരിഹരിക്കാന്‍ അവയുടെ മാറ്റിവയ്ക്കല്‍ കൊണ്ട് മാത്രമേ കഴിയുകയുള്ളു.മാത്രമേ കഴിയുകയുള്ളു.

[രക്തത്തിന്റെ നിര്‍വചനം വിക്കിമലയാളത്തില്‍ നിന്ന് :: പരിണാമപരമ്പരയില്‍ ഉന്നതങ്ങളായ ജീവികളില്‍ മാത്രം കാണുന്നതും പ്രത്യേക രീതിയില്‍ സം‌വിധാനം ചെയ്തിട്ടുള്ളതുമായ ഒരു ദ്രാവകമാണ്‌ രക്തം. പ്രാണവായു, വെള്ളം, ഭക്ഷണം എന്നിവ യെ ശരിരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുകയും, അവിടെ നിന്നും വിസര്‍ജജന വസ്തുക്കളെ നീക്കുന്നതും രക്തമാണ്. ഹോര്‍മോണുകളെ കൊണ്ടുപോകുക, ദേഹരക്ഷ നടത്തുക, താപനില നിര്‍ത്തുക എന്നിവയും രക്തത്തിന്‍റെ പ്രവൃത്തിക ളില്‍പെടും.]
:: എന്തുകൊണ്ട് രക്തദാനം ?? ::
രക്തം ആവിശ്യമുള്ളവര്‍ക്ക് അവരുടെ ജീവന്‍ നിലനിര്‍ത്താന്‍ രക്തം മറ്റൊരാള്‍ നല്‍കിയാല്‍ മാത്രമേ കഴിയൂ. പരീക്ഷണശാലകളില്‍ കൃത്രിമമായി ഉണ്ടാക്കാന്‍ പറ്റാത്തതാണ് രക്തം. അതായത് മനുഷ്യരക്തത്തിന് പകരംവയ്ക്കാന്‍ മനുഷ്യരക്തം മാത്രമേയുള്ളു. ഓര്‍ക്കുക അപകടങ്ങളില്‍ മരിക്കുന്ന പകുതിയിലധികം പേര്‍ക്കും ശരിയായ സമയത്ത് രക്തം നല്‍കിയാല്‍ അവര്‍ക്ക് ജീവിതത്തിലേക്ക് തിരികെവരാന്‍ സാധിക്കും. മരണത്തില്‍ നിന്ന് ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞാല്‍ അതാണ് നമുക്ക് സമൂഹത്തിനുവേണ്ടി ചെയ്യാന്‍ കഴിയുന്ന സംഭാവന. ഒരു തുള്ളി രക്തത്തിന് ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത് നല്‍കുക; അതാണ് ഏറ്റവും വലിയ പുണ്യംരക്തദാനദിനമായ ജൂണ്‍ 14 നമ്മെ ഓര്‍മ്മിപ്പിക്കുന്ന സന്ദേശമാണിത്.
:: ആ‍ര്‍ക്കാ‍ണ് രക്തം വേണ്ടത് ?? ::
*അപകടങ്ങളില്‍ പെട്ട് രക്തം നഷ്‌ടപെടുന്നവര്‍ക്ക്
* അപകടങ്ങളില്‍ പെട്ട് രക്തസഞ്ചാരത്തിന് ഭംഗം വരുന്നവര്‍ക്ക്
*മാരകമായി പൊള്ളല്‍ ഏല്‍ക്കുന്നവര്‍ക്ക്
* മേജര്‍ ഓപ്പറേഷന് വിധേയമാകുന്നവര്‍ക്ക്
* പ്രസവസമയങ്ങളില്‍ അമ്മമാര്‍ക്ക്
*പൂര്‍ണ്ണവളര്‍ച്ച എത്താത്ത കുഞ്ഞുങ്ങള്‍ക്ക്
* അനീമിയ രോഗികളായവര്‍ക്ക്
* കീമോതെറാപ്പി ചെയ്യുന്ന രോഗികള്‍ക്ക്
* രക്താര്‍ബുദം ബാധിച്ചവര്‍ക്ക്
* രക്തത്തിലെ ഘടകങ്ങള്‍ മാറ്റേണ്ടവര്‍ക്ക്
* ഡയാലിസ് ചെയ്യുന്ന രോഗികള്‍ക്ക്
:: ആര്‍ക്കൊക്കെ രക്തദാനം നടത്താം ?? ::
* ആരോഗ്യമുള്ള ഏതൊരു സ്ത്രിക്കും പുരുഷനും രക്തദാനം നടത്താം.
രക്തദാതാവ് .....
* 18 വയസിനും 60 വയസിനും ഇടയിലുള്ള ആളായിരിക്കണം
* കുറഞ്ഞത് 45 കിലോ ശരീര ഭാരമെങ്കിലും ഉള്ള ആളായിരിക്കണം.
* രക്തസമ്മര്‍ദ്ദം സാദാരണ നിലയില്‍ ഉള്ള ആളായിരിക്കണം.
* ഹീമോഗ്ലോബിലിന്റെ അളവ് കുറഞ്ഞത്12.5 gm% ഉള്ള ആളായിരിക്കണം.
* മുന്‍ രക്തദാനം മൂന്നുമാസത്തിനു മുന്നില്‍ നടത്തിയ ആളായിരിക്കണം.
* മഞ്ഞപ്പിത്തം ബാധിച്ച ഒരാള്‍ രോഗം മാറി മൂന്നുവര്‍ഷത്തിനുശേഷമേ രക്തദാനം നടത്താവൂ.
:: ആരൊക്കെ രക്തദാനം നടത്തരുത് ??? ::
* മൂന്നുമാസത്തിനുള്ളില്‍ രക്തദാനം നടത്തിയവര്‍.
* ഹൃദയസംബന്ധമായ രോഗമുള്ളവര്‍ , ഇന്‍സുലില്‍ ചികിത്സനടത്തുന്നവര്‍.
* എന്തങ്കിലും ആന്റിബയോട്ടിക് ചികിത്സ നടത്തുന്നവര്‍.
* മഞ്ഞപ്പിത്തം മാറിയിട്ട് മൂന്നുവര്‍ഷം ആകാത്തവര്‍
* ടൈഫോയിഡ് മാറിയിട്ട് രണ്ടു വര്‍ഷം ആകാത്തവരും , മലേറിയ ബാധിതരും
* മേജര്‍ സര്‍ജറിക്ക് ശേഷം ആറുമാസം ആകാത്തവര്‍.
* ഉയര്‍ന്നതോ കുറഞ്ഞതോ ആയ രക്തസമ്മര്‍ദ്ദം ഉള്ളവര്‍.
* ഏതെങ്കിലും തരത്തിലുള്ള വാക്സിനേഷന്‍ ഇരുപത്തീനാല് മണിക്കൂറിനുള്ളില്‍ എടുത്തവര്‍.
* ഗര്‍ഭിണികള്‍, മുലയൂട്ടല്‍ നിര്‍ത്തി ഒരു വര്‍ഷം ആകാത്തവര്‍ , ഏതെങ്കിലും തരത്തില്‍ ഗര്‍ഭഛിദ്രം നടന്ന് ആറുമാസം ആകാത്തവര്‍
* ആര്‍ത്തവാവസ്ഥയില്‍ ഉള്ള സ്ത്രികള്‍ (ആര്‍ത്തവത്തിന് മൂന്ന് ദിവസത്തിന് മുന്‍പും ശേഷവും രക്തദാനം നല്‍കാം)
* കിഡ്‌നി, കരള്‍ സംബന്ധമായ രോഗമുള്ളവരും , ആസ്ത്മാ രോഗികളും
* പലരുമായി ലൈംഗിക ബന്ധം പുലര്‍ത്തുന്നവര്‍ , എയിഡ്‌സ് രോഗികള്‍
* ലഹരിവസ്തുക്കള്‍ക്ക് അടിമയായവര്‍.
* ക്ഷയരോഗികള്‍
* പനിയോ, ശാരീരകമായ എന്തെങ്കിലും അസ്വസ്ഥതകള്‍ ഉള്ളവര്‍.
* പല്ലെടുത്തതിനുശേഷം രണ്ടാഴ്ച് ആകാത്തവര്‍.
* ശരീരത്തില്‍ പച്ചകുത്തിയതിനുശേഷം ആറുമാസം ആകാത്തവര്‍

::: രക്തദാനത്തിന് മുമ്പ് :::
* ഒഴിഞ്ഞ വയറോടെയോ, കൂടുതല്‍ കൊഴുപ്പ് നിറഞ്ഞ ഭക്ഷണം കഴിച്ചതിനു ശേഷമോ രക്തദാനം നടത്തരുത്.
* രക്തദാനത്തിനു മൂന്നുമണിക്കൂര്‍ മുമ്പ് നല്ല ഭക്ഷണം കഴിക്കണം
* രക്തദാനത്തിനു മുമ്പ് 48 മണിക്കൂറിനുള്ളില്‍ മദ്യം ഉപയോഗിക്കരുത്.
* രക്തദാനത്തിനു മുമ്പ് 24 മണിക്കൂറിനുള്ളില്‍ പുകവലിക്കരുത്.
* രക്തദാനത്തിനു മുമ്പ് ഏതെങ്കിലും തരത്തിലുള്ള മെഡിസിന്‍ 48 മണിക്കൂറി നുള്ളില്‍ ഉപയോഗിക്കരുത്.
* രക്തദാനസമയത്ത് ശരീരതാപവും , രക്ത സമ്മര്‍ദ്ദവും നോര്‍മല്‍ ആയിരിക്കണം.
* രക്തദാനസമയത്ത് എന്തങ്കിലും തരത്തിലുള്ള അസുഖങ്ങളും ഉണ്ടാവരുത്.
* ഉറക്കളച്ച് ഡ്രൈവ് ചെയ്ത്‌വന്ന് രക്തദാനം നടത്തരുത്.
* രണ്ട് രക്തദാനസമയങ്ങള്‍ തമ്മില്‍ കുറഞ്ഞത് മൂന്നുമാസത്തെ വെത്യാസം ഉണ്ടായിരിക്കണം.

::: എത്രമാത്രം രക്തമാണ് ശേഖരിക്കുന്നത് :::
നമ്മുടെ ശരീരത്തിലുള്ള 5.5-6 ലിറ്റര്‍ രക്തത്തില്‍ നിന്ന് 350 - 450 മില്ലിലിറ്റര്‍ രക്തം മാത്രമാണ് ഒരു പ്രാവിശ്യം ശേഖരിക്കുന്നത്. അതും ദാതാവിന്റെ ശാരീരികമായ അവസ്ഥയെ (ഭാരം) അവലംബിച്ച് മാത്രം. രക്തം നല്‍കിയതിന് ഇരുപത്തിനാല് മണിക്കൂറിനകം എത്രമാത്രം രക്തം നല്‍കിയോ അത്രമാത്രം രക്തം ശരീരം വീണ്ടും ഉല്പാദിപ്പിക്കും. രക്തദാനത്തിനുശേഷം 56- 60 ദിവസത്തിനുള്ളില്‍ ഹീമോഗ്ലോബിന്‍ , രക്താണുക്കള്‍(ചുവപ്പ്,വെള്ള) എന്നിവയുടെ അളവും പഴയതുപോലെയാകും.
5-6 മിനിട്ട് വരെ സമയം മാത്രമേ രക്തശേഖരണത്തിന് വേണ്ടിവരൂ. രക്ത ദാനത്തിനുമുമ്പുള്ള പരിശോധന , രക്തദാനത്തിനുശേഷമുള്ള വിശ്രമം എന്നിവ യെല്ലാം ചേര്‍ത്ത് അരമണിക്കൂര്‍ മാത്രമേ ഒരു പ്രാവിശ്യത്തെ രക്തദാനത്തിന് വേണ്ടിവരികയുള്ളു.
:: രക്തദാനത്തിനുശേഷം ::
* രക്തദാനത്തിനുശേഷം ഉടന്‍ തന്നെ ജ്യൂസ്, ഷുഗര്‍ സ്‌നാക്സ് കഴിക്കണം.
* രക്തദാനത്തിനുശേഷം പ്രോട്ടിനുകള്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണമായിരിക്കണം കഴിക്കേണ്ടത്.
* തുടര്‍ച്ചയായി ശുദ്ധമായ വെള്ളം കുടിക്കണം.
* രക്തദാനത്തിനുശേഷം സാധാരണ ജോലികള്‍ ചെയ്യാമെങ്കിലും ഭാരം ഉയര്‍ത്തല്‍ പോലുള്ള ജോലികള്‍ 12 മണിക്കൂറിനുശേഷമേ ചെയ്യാവൂ.
* രക്തദാനം ചെയ്തതിന് മൂന്നുമണിക്കൂറിനുശേഷമേ പുകവലിക്കാവൂ.
* രക്തദാനം ചെയ്തതിന് ഒരു ദിവസത്തിനുശേഷമേ മദ്യം ഉപയോഗിക്കാവൂ.

ഒരു തുള്ളി രക്തത്തിന് ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത് നല്‍കുക; അതാണ് ഏറ്റവും വലിയ പുണ്യം