Sunday, April 21, 2013

ദിൽദാർ ഡൽഹിയിലെ പെൺ വേട്ടകൾ

ഇനി ലോകം പറയും, 'ദിൽദാർ ഡൽഹി'
ന്യൂഡൽഹി : ദൈവത്തിന്റെ സ്വന്തം നാട് - ഈയൊരു വാചകം കേട്ടാൽ പച്ചവിരിച്ച കേരളം നമ്മുടെ മനസിൽ തെളിയും. ഡൽഹിക്കും കിട്ടിയിരിക്കുന്നു ഇങ്ങനെയൊരു ഓമനപ്പേര് - മഹാമനസ്കം ഡൽഹി (ദിൽദാർ ഡൽഹി). സംസ്ഥാനസർക്കാരും ഡൽഹി ടൂറിസവും ചേർന്നു സംഘടിപ്പിച്ച മൽസരത്തിൽ ലഭിച്ച 12,000 തലവാചകങ്ങളിൽ നിന്നു വിദഗ്ദ സമിതിയാണു മഹാമൻസ്കം ഡൽഹി എന്നവാചകം തിരഞ്ഞെടുത്തത്. പരസ്യവാചകങ്ങളിലും മറ്റും ഇനി ഡൽഹി ഇങ്ങനെയാകും അറിയപ്പെടുക.ഡൽഹി സ്വദേശിയായ അമിത് ആനന്ദാണു പേര് നിർദേശിച്ചത്.
വന്നണഞ്ഞവരെയെല്ലാം പൂർണ മനസോടെ സ്വീകരിച്ച ചരിത്രമാണു ഡൽഹിക്കുള്ളതെന്നു പുതിയ തലവാചകം പ്രഖ്യാപിച്ചുകൊണ്ടു മുഖ്യമന്ത്രി ഷീല ദീക്ഷിത് പറഞ്ഞു. ..... . ഡൽഹിയെപോലെ വന്നണഞ്ഞവരെയെല്ലാം സന്തോഷിപ്പിച്ച മറ്റൊരു നഗരം രാജ്യത്തുണ്ടാകില്ലെന്നു ഷീല ദീക്ഷിത് പറഞ്ഞു.

(മലയാള മനോരമ : പേജ് 3 - ഡൽഹി എഡീഷൻ - 2013 ഏപ്രിൽ 19 വെള്ളി)

ഈ വാർത്ത വന്ന ദിവസം തന്നെയാണ് ഡൽഹിയിൽ നിന്ന് അഞ്ചുവയസുള്ള കുഞ്ഞിനെ ക്രൂരമായി പീഢിപ്പിച്ച വാർത്തകൾ വന്നത്. ഡിസംബറിലെ 'നിർഭയ' കേസിനു പിന്നാലെ അനേകം ലൈംഗിക പീഡനവാർത്തകൾ ഡൽഹിയിൽ നിന്ന് പുറത്തുവന്നു കൊണ്ടിരുന്നു. ഡിസംബർ ജനുവരി മാസങ്ങളിലെ കൊടും തണൂപ്പിൽ അതിശക്തമായ പ്രക്ഷോഭങ്ങളും സമരങ്ങളും ഡൽഹിയിൽ ഉണ്ടായി. ലൈംഗീക അതിക്രമങ്ങൾക്കുള്ള ശിക്ഷകളെകുറിച്ച് രാജവ്യാപകമായി ചർച്ചകളും മറ്റും നടക്കുകയും നിയമ നിർമ്മാണം ഉണ്ടാവുകയും ചെയ്തു.

പക്ഷേ നിയമങ്ങൾ 'നിയമത്തിന്റെ വഴിക്കു' പോകുമ്പോൾ ഡൽഹിയിലും രാജ്യത്തിന്റെ മറ്റ്ഭാഗങ്ങളിലും പെൺവേട്ടകൾക്ക് ശമനം ഉണ്ടാകുന്നില്ല. സ്ത്രികൾക്ക് എതിരെയുള്ള അതിക്രമങ്ങൾക്ക് കാരണം വസ്ത്രധാരണം ആണന്ന് പറയുമ്പോൾ ഒരഞ്ചുവയസുകാരിയുടെ വസ്ത്രധാരണം എന്ത് പ്രകോപനം ആണ് സൃഷ്ടിച്ചത്?? അവളുടെ യോനിയിൽ 200 മില്ലീലിറ്റരിന്റെ ഹെയർ ഓയിലിന്റെ കുപ്പിയും മൂന്നു മെഴുകുതിരികളും കുത്തിക്കയറ്റാൻ തക്കവണ്ണം എന്ത് തെറ്റാണവൾ ചെയതത്??? അവളുടെ ചുണ്ടുകളിലും കഴുത്തുകളിലും പല്ലുകൾ ആഴ്ത്തി ഇറക്കി തന്റെ ലൈംഗിക അരാജകത്വം അവളിൽ തീർക്കുമ്പോൾ പിടിഞ്ഞ അവളുടെ കഴുത്തിൽ രക്തച്ചാലുകൾ കീറി ഓടുമ്പോൾ അവനു കിട്ടിയത് എന്ത് ലൈംഗിക സംതൃപ്തി ആണ്?? തങ്ങളുടെ മകളെ കാണാനില്ലന്ന് പറഞ്ഞ് പരാതിയുമായി പോലീസ് സ്റ്റേഷനിൽ ചെല്ലുമ്പോൾ ആ പരാതി സ്വീകരിക്കാതെ അവരെ മടക്കിയ നീതിപാലകർ ആർക്കാണ് നീതി നൽകുന്നത്? അടുത്ത ഫ്ലാറ്റിൽ നിന്ന് മൃതതുല്യമായി അവളെ കിട്ടുമ്പോൾ 2000 രൂപയുമായി വന്ന് ഉപദേശം നൽകിയ നിയമപാലകർ എന്ത് നിയമമാണ് നടത്തിയത്? അതെ ഇതാണ് ഡൽഹി പോലീസിന്റെ മഹാമനസ്കത.. കുഞ്ഞിനെ അന്വേഷിച്ചില്ലങ്കിലും വീട്ടുകാർക്ക് അവളെ  കിട്ടിയപ്പോൾ 'കുഞ്ഞിനെ ജീവനോടെ കിട്ടിയതിൽ ദൈവത്തിനു നന്ദിപറയാനും,കുഞ്ഞിന്റെ ഭാവിയെ ഓർത്ത് കേസ് പിൻവലിക്കാനും ഉപദേശിച്ച്' അവളുടെ കുഞ്ഞ് ശരീരത്തിനേറ്റ മൃഗീയ പീഡനങ്ങൾക്ക് വിലയിട്ട് 2000രൂപ നീട്ടിയ മഹാമനസ്കത...
അതെ
ദിൽദാർ ഡൽഹി...
മഹാമനസ്കം ഡൽഹി !!!

ഡൽഹി !!
ഇന്ത്യയെന്ന രാജ്യത്തിന്റെ തലസ്ഥാനം. അതോടൊപ്പം ഒരു സംസ്ഥാനവും. ഈ സംസ്ഥാനത്തിന്റെ ആഭ്യന്തര സംരക്ഷണം കേന്ദ്രം നേരിട്ട് നടത്തുന്നു. എന്നിട്ടോ? ഏറ്റവും കൂടുതൽ അതിക്രമങ്ങൾ ഉണ്ടാകുന്നു. ഓരോ ദിവസവും പുലരുന്നത് മിക്കപ്പോഴും ഒന്നിൽക്കൂടുതൽ കൊലപാതക വാർത്തകളുമായിരിക്കും. ഓരോ വർഷവും തട്ടികൊണ്ട്/കാണാതെ പോകുന്ന കുട്ടികളുടെ എണ്ണം അയ്യായിരത്തിൽ(5000 ല്) അധികം. മിക്കകുട്ടികളെയും തിരികെ കിട്ടൂന്നു എങ്കിലും കാണാതെ പോകുന്നവർ എവിടെക്ക് മറയുന്നു?? ഈ വർഷം ജനുവരി ഒന്നു മുതൽ മാർച്ച് 31 വരെയുള്ള മൂന്നു മാസങ്ങളിൽ രജിസറ്റ്‌ര്‍ ചെയ്യപ്പെട്ട ബലാത്സംഗകേസുകളുടെ എണ്ണം 393. (കഴിഞ്ഞ വർഷം 152 ആയിരുന്നു.). എന്നു പറഞ്ഞാൽ ദിവസവും നാലിൽ അധികം ബലാത്സംഗ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു!!!. കേന്ദ്രസർക്കാർ നേരിട്ട് സുരക്ഷ ഒരിക്കിയിരിക്കുന്ന രാജ്യ തലസ്ഥാനത്തു നിന്നാണ് ഈ കേസുകൾ. നിയമത്തിന്റെ കുഴപ്പമല്ല ഇത്. നിയമനടത്തിപ്പിന്റെ കുഴപ്പം തന്നെയാണ് മിക്കപ്പോഴും. ഡൽഹിയിൽ 'ഓടുന്ന ബസിലെ കൂട്ട ബലാത്സംഗത്തിന്റെ' പിന്നാലെ നടന്ന പ്രക്ഷോഭങ്ങളെ തുടർന്ന് ബലാത്സംഗകേസിലെ പ്രതികൾക്ക് വധശിക്ഷ വേണം എന്ന് പറഞ്ഞ രാഷ്ട്രീയക്കാർ പിന്നോക്കം പോകുന്നത് നമ്മൾ കണ്ടൂ. അവർ വീണ്ടും ബലാത്സംഗ കുറ്റവാളികൾക്ക് വധശിക്ഷ നൽകണമെന്ന് ചാനൽക്യാമറകൾക്ക് മുന്നിൽ നിന്ന് ശക്തമായി ആവശ്യപ്പെടുകയും ചെയ്യുന്നു. 'നിയമം നിയമത്തിന്റെ വഴിയിലൂടെ പോകുമ്പോൾ' എവിടെയാണ് വഴി തെറ്റുന്നത്??  അധികം ചിന്തിക്കേണ്ട , 'ഓടുന്ന ബസിലെ കൂട്ട ബലാത്സംഗത്തിന്റെ' വിചാരണ തന്നെ ശ്രദ്ധിച്ചാൽ മതി.... 'ഓടുന്ന ബസിലെ കൂട്ട ബലാത്സംഗത്തിലെ' പ്രതികളിൽ ഒരാൾ ആവശ്യപ്പെടുന്നത് പോഷകാഹാരവും ആർമിയിലേക്കുള്ള പരീക്ഷ എഴുതാൻ ആവശ്യമായ പരിശീലനവും ആണ്. പിന്നെ യൂണിവേഴ്സിറ്റി പരീക്ഷയുടെ ടൈംടേബിൾ ഒക്കെ... പ്രതിയാണങ്കിലും അയാൾക്ക് മനുഷ്യാവകാശം ഉണ്ടങ്കിലും അയാളുടേ ഈ ആവശ്യങ്ങളെല്ലാം അനാവശ്യങ്ങൾ ആണ്. ഈ കേസിന്റെ ഇടയ്ക്ക് പ്രതിഭാഗം വക്കീലിൽ ഒരാൾ വാദിച്ചത് സിംഗപ്പൂരിൽ നിന്ന് 'നിർഭയ' യുടേ മൃതശരീരം ഇന്ത്യയിലേക്ക് കൊണ്ടുവന്നിട്ടില്ല എന്നായിരുന്നു... ഇപ്പോൾ പ്രതികളുടെ വക്കീലിൽ ഒരാൾ കേസിൽ സമയത്ത് ഹാജരാകാത്തതുമൂലം കോടതിക്ക് അമിക്കസ് ക്യൂറിയെ നിയോഗിക്കേണ്ടിവരികയും ചെയ്തു.

ഈ അടൂത്ത സമയങ്ങളിൽ തലസ്ഥാന നഗരിയിൽ നടന്ന സ്ത്രികൾക്കെതിരെയുള്ള ചില  അതിക്രമങ്ങളിൽ പ്രതിസ്ഥാനത്ത് ഉള്ളത് പീഡനത്തിന് ഇരയായ സ്ത്രികളുടെ ബന്ധുക്കൾ/പരിചയക്കാർ ആയിരുന്നു. രാജസ്ഥാനിൽ നിന്ന് ഡൽഹിയിലേക്കുള്ളയാത്രയിൽ കാറിൽ പീഡിപ്പിക്കപെട്ട യുവതിയെ പീഡിപ്പിച്ചത് സുഹൃത്ത്, വിവാഹം രജിസ്റ്റർ ചെയ്തതായി തെറ്റിദ്ധരിപ്പിച്ചതിനു ശേഷം യുവതിയെ പീഡിപ്പച്ചത് ഭർത്താവും(?) അയാളുടെ സുഹൃത്തുക്കളും,  യുവതിയെ വാഹനത്തിൽ വെച്ച് പീഡിപ്പിച്ച സഹപ്രവർത്തകന്‍.... ഈ പട്ടിക ഇങ്ങനെ നീളുകയാണ്. കൊച്ചുകുട്ടികൾക്കും ഡൽഹിയിലെ പീഡനത്തിൽ നിന്ന് രക്ഷയില്ല. സ്കൂളിൽ വെച്ച് പീഡനത്തിന് ഇരയായി എന്ന് ബന്ധുക്കൾ ആരോപണം ഉന്നയിക്കുന്ന സംഭവത്തിൽ പെൺകുട്ടിയെ പീഡിപ്പച്ചത് ആരാണന്ന് കണ്ടത്താൻ പോലീസിനു ഇതുവരയും കഴിഞ്ഞിട്ടില്ല. ഈ മാസം തന്നെ പത്തുവയസിൽ താഴെയുള്ള പെണ്‍കുട്ടികളുടേ നേരെയുള്ള ലൈംഗീക അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടൂണ്ട്. എട്ടൂവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് അയൽക്കാരൻ , നിർത്തിയിട്ടിരുന്ന ബസിൽ കളിച്ചൂ കൊണ്ടീരുന്ന പത്തുവയസുകാരി പെൺകുട്ടിയെ പീഡിപ്പിച്ചത് ആ ബസിലെ ഡ്രൈവർ , മൂന്നുവയസുകാരിയെ പീഡിപ്പിച്ചത് അയൽക്കാരൻ, ഈ പട്ടികയിലെ അവസാനത്തെ ആയിരുന്നു അഞ്ചുവയസുകാരിക്കുനേറെയുള്ള അതിക്രൂരമായ ലൈംഗീക ആക്രമണം. മാർച്ച് 15 നു ഈസ്റ്റ് ഡൽഹിയിൽ നിന്ന് 13 വയസുള്ള പെൺകുട്ടിയെയും 10 വയസുള്ള അവളുടെ സഹോദരനെയും തട്ടിക്കൊണ്ട് പോവുകയും, സഹോദരന്റെ മുന്നിൽ വെച്ച് ആ പെൺകുട്ടിയെ എട്ടുപേർ ബലാത്സംഗം ചെയ്യുകയും ചെയ്ത ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ കേസിലും പോലീസ് കേസ് രജിസറ്റർ ചെയ്യാൻ ആദ്യം വിസമ്മതിച്ചന്ന് കുട്ടികളുടെ ബന്ധുക്കൾ ആരോപിക്കുന്നു. ഈ പെൺകുട്ടി ഇപ്പോൾ ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആണ്. കുട്ടികൾക്കും യുവതികൾക്കും നേരെമാത്രമാണ് പീഡനം/പീഡന ശ്രമങ്ങൾ എന്നു കരുതേണ്ട. 80 വയസുള്ള വൃദ്ധയെ പീഡിപ്പിച്ചത് 27 വയസുകാരൻ പീഡിപ്പിച്ചത് കഴിഞ്ഞ ബുധനാഴ്ചയാണ്.

ഡൽഹിയുടെ ഭാഗമായി തന്നെ കരുതുന്ന ഗാസിയാബാദിൽ ട്യൂഷനുപോയ പെൺകുട്ടിയുടെ മൃതശരീരം കണ്ടെത്തിയത് കഴിഞ്ഞമാസമാണ്. പീഡനത്തിനിടെ കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതശീരം വയലിൽ ഉപേക്ഷിക്കുകയായിരുന്നു. ഡൽഹിയുടെ ഭാഗമായി തന്നെ കരുതുന്ന നോയിഡയിൽ യുവതിയെ മാനഭംഗപ്പെടുത്തിയതിനു ശേഷം കൊലപ്പെടുത്തിയ നിലയിൽ കണ്ടത്തെകയും യുവതിയുടെ സുഹൃത്തിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ബലാത്സംഗങ്ങളും, തട്ടിക്കൊണ്ടു പോകലും, കൊലപാതകവും ഒക്കെ കേന്ദ്ര സർക്കാർ നേരിട്ട് 'ക്രമസമാധാനം പരിപാലിക്കുന്ന' ഡൽഹിയിൽ നിത്യസംഭവം തന്നെ ആയിരിക്കുന്നു. ഡിസംബർ പതിനാറിനു ശേഷം ധാരാളം സ്ത്രിപീഡന/അതിക്രമ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുകയുണ്ടായെങ്കിലും ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ഉണ്ടാകുന്നത് ഡിസംബറിനു ശേഷം ഇപ്പോൾ ആണ്.ഗാസിയാബാദിലും നോയിഡയിലും ജനങ്ങൾ റോഡ് ഉപരോധിക്കുകയും സമരം ചെയ്യുകയും ചെയ്തിരുന്നെങ്കിലും അധികം മാധ്യമ ശ്രദ്ധ കിട്ടിയിരുന്നില്ല. ഡൽഹിയിലെ ഇപ്പോഴത്തെ പ്രക്ഷോഭങ്ങൾക്കും മറ്റും പലകാരണങ്ങൾ ഉണ്ടാവുമെങ്കിലും 'പെൺ വേട്ടകൾ'ക്ക് എതിരെയുള്ള പ്രക്ഷോഭം എന്നുള്ള നിലയിൽ മറ്റുള്ള കാരണങ്ങളെ കണ്ടില്ലന്ന് നടിക്കാം.

ഡിസംബറിലെ പ്രക്ഷോഭത്തെ അടിച്ചമർത്താൻ പോലീസ് ശ്രമിച്ചു എങ്കിലും അതിനു കഴിഞ്ഞിരുന്നില്ല.അന്ന് ഇന്ത്യാഗേറ്റിൽ പ്രഖ്യാപിച്ച നിരോധനനാഞ്ജയെ കോടതിപോലും വിമർശിക്കുകയും ചെയ്തു. അന്ന് സമരം ജന്തർമന്ദറിലേക്കും രാഷ്ടപതിയുടെ വസതി സ്ഥിതി ചെയ്യുന്ന റയ്സാൻ കുന്നിലേക്കും വ്യാപിച്ചിരുന്നു. ഇപ്പോഴത്തെ പ്രക്ഷോഭത്തെ തടയാനായി പോലീസ് ഇന്ത്യാഗേറ്റിൽ പ്രകടനങ്ങൾക്ക് വിലക്ക് ഏർപ്പെടൂത്തിയിട്ടൂണ്ട്. നിയമം പാലിക്കേണ്ട പോലീസ് നിയമം ലംഘിക്കുന്നത് കാണാൻ ഇടയാവുകയും ചെയ്തു. സ്ത്രികൾക്ക് എതിരെയുള്ള അതിക്രമം തടയാൻ പോലീസ് ശ്രമിക്കുന്നു എന്ന് പറയുമ്പോഴാണ്  സമരത്തിൽ പങ്കെടുത്ത പന്ത്രണ്ടാം ക്ലാസുകാരി ബീനു റാവിത്തിനെ ദയാനന്ദ് ആശുപത്രിയുടെ മുന്നിൽ വെച്ച്  അസി.കമ്മീഷ്ണർ ബി.എസ്.അഹ്‌ലാവത് നാലുപ്രാവിശ്യം മുഖത്ത് അടിക്കുകയും തെള്ളിമാറ്റുകയും ചെയ്തത്. ചോര ഒലിക്കുന്ന ചെവിയുആയി ആ പെൺകുട്ടി തുടർന്നും സമരത്തിൽ പങ്കെടൂത്തു. ആ പോലീസുകാരനെ  സസ്പൻഡ് ചെയ്തു എങ്കിലും ആ പെൺകുട്ടിയുടേ മുഖത്തടിക്കുകയും  തെള്ളിമാറ്റുകയും ചെയ്ത ആ നിയമപാലകൻ ആരെയാണ് തൃപ്തിപ്പെടുത്തിയത്???

പീഡനങ്ങൾ ഡൽഹിയിൽ മാത്രമല്ല
രണ്ട് ദിവസത്തിനു മുമ്പ് ഡൽഹിയിൽ നിന്ന് 120 കിലോമീറ്റർ അകലെയുള്ള അലിഘട്ടിൽ നിന്നും ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ വാർത്ത കേട്ടു. രാവിലെ കാണാതെപോയ പെൺകുട്ടിയുടേ മൃതശരീരം പിറ്റേന്ന് ചവറ്റുകൂനയിൽ നിന്ന് ലഭിച്ചു. ജനങ്ങൾ അലിഘട്ട്-ഡൽഹി പാത ഉപരോധിക്കുകയും പോലീസുമായി സംഘർഷത്തിൽ ഏർപ്പെടുകയും ചെയ്തു. സമരക്കാരിൽ ഉള്‍പ്പെട്ട വൃദ്ധയായ സ്ത്രിയെ മർദ്ദിച്ച ഇൻസ്പകടറെ സസ്പെൻഡു ചെയ്യുകയും ചെയ്തു. മധ്യപ്രദേശിൽ, മുപ്പത്തഞ്ചുകാരന്റെ ക്രൂരമായ ബലാത്സംഗത്തിനു ഇരയായ ഒരു അഞ്ചുവയസുകാരിയെ വിദഗ്ദ്ധചികിത്സയ്ക്ക് നാഗ്പൂരിലേക്ക് കൊണ്ടുപോയത് കഴിഞ്ഞ ദിവസമാണ്. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറി പെൺകുട്ടിയെ സഹോദരന്മാർ ബലാത്സംഗം ചെയ്ത വാർത്തയും പുറത്ത് വന്നിട്ട് അധിക കാലമായില്ല. ആഗ്രയിലെ ഹോട്ടല്മുറിയിൽ പീഡനശ്രമത്തെ ചെറുക്കാൻ ഹോട്ടല്മുറിയിൽ നിന്ന് ചാടിയ വിദേശ വനിതയുടെ കാലൊടിഞ്ഞതും പ്രതിയായ ഹോട്ടൽ ഉടമസ്ഥനെ അറസ്റ്റ് ചെയ്തതും കഴിഞ്ഞ മാസമാണ്.ഭർത്താവിനോടൊപ്പം ഇന്ത്യകാണാൻവന്ന വിദേശവനിതയെ, രാത്രിയിൽ ഭർത്താവിനോടൊപ്പം ടെന്റ് അടിച്ച് വിശ്രമിക്കുമ്പോൾ ഭർത്താവിനെ ആക്രമിച്ചതിനുശേഷം  ബലാത്സംഗം ചെയ്തതും കഴിഞ്ഞമാസമാണ്. ഇന്ത്യ സന്ദർശിക്കുന്ന തങ്ങളുടെ രാജ്യത്തുള്ള സ്ത്രികൾക്ക് വിദേശരാജ്യങ്ങൾ സുരക്ഷാമുന്നറിയിപ്പ് വരെ നൽകി എന്നുള്ളത് ഇന്ത്യാ രാജ്യത്തിന്റെ പ്രതിച്ഛായ എത്രമാത്രം മറ്റ് രാജ്യങ്ങളിൽ ഉണ്ടാവും എന്ന് കരുതുക.(ഇന്ത്യയ്ക്ക് എന്ത് പ്രതിച്ഛായ എന്നും , സ്വന്തം രാജ്യത്തെ സ്ത്രികളെ സംരക്ഷിക്കാൻ പറ്റുന്നില്ല, പിന്നല്ലേ വിദേശ സ്ത്രികളുടെ സുരക്ഷ എന്നും നമുക്ക് മനസിൽ പറയാം) . മഹാരാഷ്‌ട്രയിൽ മൂന്നു സഹോദരിമാരെ കൊല്ലപ്പെട്ടനിലയിൽ കിണറ്റിൽ നിന്ന് കിട്ടിയ 'ദുരന്തം' ഇപ്പോൾ നമ്മൾ മറന്നു തുടങ്ങിയിരിക്കുന്നു. ആ കേസ് അന്വേഷ്ണത്തിന്റെ പുരോഗതി എന്താണ്?

ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സ്ത്രികളുടെ സുരക്ഷ ഒരു പ്രശ്നം തന്നെയായി മാറുകയാണ്.കുട്ടികൾക്കെതിരെ പത്തുവർഷത്തിനുള്ളിൽ നടന്ന ബലാത്സംഗശ്രമത്തിനെടുത്ത് കേസുകളുടെ താഴെയുള്ള ലിസ്റ്റ് നോക്കുക. എത്രമാത്രം ഭീകരമാണ് അവസ്ഥ എന്ന് മനസിലാക്കാൻ പറ്റും.
 (പട്ടിക ഹിന്ദുസ്ഥാൻ ടൈംസിൽ നിന്ന്) 
കേസ് രജിസ്റ്റർ ചെയ്യപ്പെടാതെ പോകുന്ന സംഭവങ്ങൾ ഇത്രയുമോ ഇതിൽ അധികമോ വരും എന്നും കൂടി ചിന്തിക്കുക. ഡൽഹിക്കും രാജസ്ഥാനം തൊട്ടുപുറകിൽ എട്ടാം സ്ഥാനത്ത് നമ്മുടെ കേരളവും ഉണ്ട്. 'ദൈവത്തിന്റെ സ്വന്തം നാട്ടിൽ' പെൺകുട്ടികളെ ബലാത്സംഗം ചെയ്തതിന് പത്തുവർഷത്തിനുള്ളിൽ 2,101 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു.

ഇരകള്‍ എല്ലാം തുല്യരല്ല ???
മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വാർത്തകളിൽ 'ഉൾപ്പെടുന്ന' ഇരകൾക്ക് മാത്രം നഷ്ടപരിഹാരവും നീതിയും കിട്ടിയാൽ മതിയോ?? ഡിസംബറിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കളെ സന്ദർശിക്കാൻ രാഷ്ട്രീയ നേതാക്കളുടെ ഒഴുക്കായിരുന്നു. അവളുടെ പേരിൽ സ്ഥാപനങ്ങൾ തുടങ്ങാനും,ട്രെയിനിനു ആ പെൺകുട്ടിയുടെ പേര് നൽകാനും രാഷ്ട്രീയ നേതാക്കൾ ആവശ്യപ്പെട്ടു. ആ കുട്ടിയുടെ ബന്ധുക്കൾ നഷ്ടപരിഹാരവും സഹോദരനു തൊഴിൽ വാഗദാനവും നൽകി. ഡൽഹിയിൽ തന്നെ ഫ്ലാറ്റും നൽകാമെന്ന് സർക്കാർ പറഞ്ഞു.വിദേശരാജ്യത്തിൽ നിന്നുപോലും ആളുകൾ ആ പെൺകുട്ടിയുടെ ബന്ധുക്കളെ സഹായിക്കാനായി ഇന്ത്യയിലേക്ക് വന്നു .നഷ്ടപ്പെട്ട ആളിനു പകരം ഇതൊന്നും ആകില്ലങ്കിലും ഇതൊക്കെ നൽകുന്നത് നല്ലതു തന്നെ. പക്ഷേ അതൊടൊപ്പം തന്നെ മറ്റൊരു കാര്യം കൂടിയുണ്ട്. ബലാത്സംഗത്തിനു ഇരയായി കൊല്ലപ്പെട്ട മറ്റ് 'ഇരകൾക്കായി' സർക്കാരും സംഘടനകളും എന്ത് ചെയ്തു??? മാധ്യമങ്ങളിലെ പ്രാദേശിക കോളത്തിൽ മാത്രം ഒതുങ്ങിപ്പോയ ആ ഇരകൾക്കും നഷ്ടപരിഹാരം കിട്ടേണ്ടതല്ലേ.?? മഹാരാഷ്ട്രയിൽ കൊല്ലപ്പെട്ട മൂന്നു കുഞ്ഞുങ്ങളുടെ അമ്മ സർക്കാർ നൽകാമെന്ന് പറഞ്ഞ ധനസഹായം നിരസിച്ചുകൊണ്ട് പറഞ്ഞത് ഓർക്കുക, "എന്റെ കുഞ്ഞുങ്ങൾക്ക് പകരം കുറേ പണം തന്നതുകൊണ്ട് എന്ത് പ്രയോജനം. നിങ്ങൾ ആ പണം കൊണ്ട് എന്റെ കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയവരെ പിടികൂടുക. മറ്റൊരു അമ്മയ്ക്കും ഇങ്ങനെയൊരു ദുർവിധി ഉണ്ടാകാതിരിക്കാൻ ശ്രമിക്കുക".
ഡൽഹിയിൽ ഉണ്ടാകുന്ന ചില 'ബലാത്സംഗശ്രമത്തിനെതിരെ' വൻ ജനരോഷം ഉണ്ടാവുകയും ചിലത് കണ്ടില്ലന്ന് നടിക്കുന്നതിനും,ചില വാർത്തകൾ കൂടുതൽ മാധ്യമപ്രാധാന്യം ലഭിക്കുന്നതിനും ഒക്കെ പലപലകാരണങ്ങൾ ഉണ്ടാവും. അരുന്ധതി റോയ് ചൂണ്ടികാണിച്ച കാരണങ്ങൾ ഒക്കെ ഇതിലുണ്ടാവാം.

മാറേണ്ടത് പോലീസ്
സ്ത്രികൾക്കെതിരെയുള്ള അതിക്രമങ്ങൾ കൂടാനും കുറ്റവാളികൾ രക്ഷപെടാനും കാരണമാകുന്നത് പോലീസിന്റെ അലംഭാവവും നിസംഗതയും ആണ്. പരാതിനൽകാനായി വരുന്നവരോട് കേസ് ഒഴിവാക്കാനും നിർദ്ദേശിക്കുന്ന പലസംഭവങ്ങളും തുടർച്ചയായി ഉണ്ടാകുന്നു. പരാതിപോലും വാന്ങാൻ പലപ്പോഴും പോലീസ് തയ്യാറാവുന്നില്ല.

ഇപ്പോൾ ഡൽഹിയിൽ ഉണ്ടായതും അതുതന്നെയാണ്. കുഞ്ഞിനെ കാണാനില്ലന്ന് പരാതി നൽകാൻ ബന്ധുക്കൾ എത്തിയപ്പോൾ അത് വാന്ങാൻ പോലീസ് തയാറയില്ലത്രെ. ബന്ധുക്കൾ തന്നെ കുഞ്ഞിനെ കണ്ടെത്തിയപ്പോൾ കുഞ്ഞിന്റെ ഭാവിയെ ഓർത്ത് കേസ് ഒഴിവാക്കാൻ പോലീസ് ഉപദേശിക്കുകയും 2000 രൂപ നൽകാൻ ശ്രമിക്കുകയും ചെയ്തു. നിയമപാലകർ തന്നെ നിയമലംഘകർക്ക് കൂട്ടൂനിൽക്കുന്നു. അന്വേഷ്ണം നടത്തി എന്തിനു സമയം മിനക്കെടുത്തണമെന്നുള്ള ചിന്തയായിരിക്കും പോലിസിനു. പോലീസിന്റെ ഈ മനോഭാവം ആണ് മാറേണ്ടത്. ഉന്നത ഉദ്യോഗസ്ഥർ മുതൽ താഴെ കോൺസറ്റബിൾ വരെയുള്ളവർക്ക് തങ്ങൾ ജനങ്ങളുടെ സേവകർ ആണന്നും അവർക്കു നീതി നടത്തികൊടുക്കേണ്ടിയവർ തങ്ങളാണനും നിയമം നടത്തേണ്ടവരാണ് തങ്ങൾ എന്നും ബോധം ഉണ്ടാകേണ്ടത് ആവശ്യമാണ്. ഡൽഹിയിലെ പോലീസിനുമാത്രമല്ല എല്ലായിടത്തെ പോലീസിനും ഈ ബോധം ഉണ്ടാകണം. ഡൽഹിയിലെ പോലീസ് കേന്ദ്രസർക്കാരിന്റെ കീഴിൽ ആയതുകൊണ്ട് അവർക്കു സംസ്ഥാന സർക്കാരിന്റെ നിയന്ത്രണമില്ല. ഡൽഹി പോലീസിന് പാവങ്ങളുടെ ജീവന്റെ സംരക്ഷണത്തെക്കാൾ വലുത് വി.ഐ.പി കളുടെ സംരക്ഷണമാണ്.

കുറ്റവാളികളെ സംരക്ഷിക്കുന്ന, അവരെ രക്ഷപെടാൻ സഹായിക്കുന്ന, നിയമം നടത്താൻ കൂട്ടാക്കാത്ത പോലീസുകാർക്ക് സ്ഥലമാറ്റമോ സസ്പനഷനോ നൽകി ജനങ്ങളുടെ പ്രതിഷേധം കുറയ്ക്കും. കുറേ നാളുകൾക്ക് ശേഷം അവർ വീണ്ടും ഇത് ആവർത്തിക്കും. സ്ഥലമാറ്റമോ സസ്‌പൻഷനോ നൽകാതെ ഇത്തരം പോലീസുകാരെ ഡിപ്പാർട്ടിമെന്റിൽ നിന്നു തന്നെ പുറത്താക്കുകയാണ് വേണ്ടത്. പോലീസിലുള്ള ക്രിമനലുകളെ പുറത്താക്കിയാൽ മാത്രമേ ജനങ്ങൾക്ക് നീതി ലഭ്യമാകൂ.

1 comment:

ajith said...

ലേഖനം സശ്രദ്ധം വായിച്ചു
നോ കമന്റ്സ്.
അല്ലെങ്കില്‍ കമന്റുകൊണ്ട് എന്ത് ചെയ്യാന്‍ സാധിക്കും?