Wednesday, May 14, 2008

പ്രണയത്തിന്റെ രസതന്ത്രം (തന്ത്രവും രസവും) :ഭാഗം 1

പ്രണയം ആര്‍ക്കും ആരോടും എപ്പോള്‍ വേണമെങ്കിലും തോന്നാം.പ്രണയത്തിനു കണ്ണും കാതും ഭാഷയും ജാതിയും മതവും ഒന്നും പ്രശ്നവും അല്ലന്ന് പണ്ടുതൊട്ടോ ആളുകള്‍ പറഞ്ഞ് കേട്ടിട്ട്.ഒരാണിന് പെണ്ണിനോട് പ്രണയം തോന്നിയാല്‍ ഇന്നത്തെക്കാലത്ത് പെണ്ണിനെ അതറിയിക്കാന്‍ മൊബൈല്‍ ടെക്‍നോളജി സഹായത്തിന് എത്തും.മിനിട്ടുകള്‍ക്കകം അതിന് മറുപടിയും ലഭിക്കും.കാത്തിരുന്ന് ടെന്‍ഷനടിക്കേണ്ട കാര്യം ഇല്ല.ഏഴെട്ടുവര്‍ഷങ്ങള്‍ക്ക് അതാ യിരുന്നില്ലല്ലോ സ്ഥിതി.മൊബൈല്‍ ടെക്‍നോളജിയുടെ കാലത്തിനുമുമ്പ് നടന്ന ചില പ്രണയം പരിചയപ്പെടുത്തുകയാണ്.

പ്രണയിക്കാന്‍ ആദ്യം വേണ്ടത് ധൈര്യം ആയതുകൊണ്ടും നമുക്ക് അത് ഇല്ലാഞ്ഞതും കൊണ്ട് അത്തരം പരിപാടിക്ക് ഇറങ്ങിതിരിച്ചില്ല.പക്ഷേ സഹായം തേടി വരുന്നവര്‍ക്ക് ഉപദേശം ഫ്രി ആയിട്ട് തന്നെ കൊടുത്തിട്ടുണ്ട്.അല്ലങ്കിലും നമ്മള്‍ മനുഷ്യരെ കുഴിയില്‍ ചാടിക്കാന്‍ പണ്ടേ മിടുക്കരാണല്ലോ?ഉപദേശം കൊടുക്കുന്നതുകൊണ്ട് നമുക്ക് ഒന്നും നഷ്ടപ്പെടാനില്ല.‘പോയാല്‍ ഒരു വാക്ക് കിട്ടിയാല്‍ ഊട്ടി’എന്ന ലൈനില്‍ ആയിരുന്നു നമ്മുടെ ഉപദേശങ്ങളില്‍ അധികവും.അതുകൊണ്ട് തല്ലുകൊള്ളേണ്ടി വന്നിട്ടില്ല.ഓടാന്‍ അല്പം വേഗതയുള്ളതുകൊണ്ട് ഓടി രക്ഷപെടാം എന്ന് ആത്മവിശ്വാസമുള്ളതുകൊണ്ടുമാണ് ഉപദേശങ്ങള്‍ നല്‍കാന്‍ തയ്യാറായത്.ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല രസം എന്ന കാഴ്ചപ്പാടില്‍ അന്യന്റെ പ്രണയം കാണാന്‍ നല്ല രസമാണ്.കരയ്ക്കിരുന്ന് കാഴ്ചകണ്ട് ആളുകളെ പ്രോത്സാഹിപ്പിക്കുക.കരക്കളി തന്നെ.കരയില്‍ ഇരുന്ന് കളികാണുന്നവന് കളിക്കാരനെ വിമര്‍ശിക്കാം എന്നതു കൊണ്ട് മാത്രമാണ് ചില പ്രണയകഥകള്‍ പറയുന്നത്.പ്രണയകഥകള്‍ പറയുന്നതിനുമുമ്പ് മറ്റൊരു കാര്യം പറയണം.

പ്രണയഘട്ടങ്ങള്‍:

പ്രണയത്തിന്റെ ആദ്യപടിയില്‍ നിന്നുതന്നെ പറഞ്ഞു തുടങ്ങാം.(ആണ്‍പിള്ളാരുടെ വശത്ത് നിന്ന് പറയുന്നതുകൊണ്ട്സദയം ക്ഷമിക്കുക..നമുക്ക് അറിയാവുന്നതേ പറയാന്‍ പറ്റത്തുള്ളു.)ഒരുത്തന് ഒരു പെണ്ണിനെ കണ്ട് ഇഷ്ടപ്പെട്ടാല്‍അതിനോട് അതൊന്ന് പറയണമല്ലോ?ഈ പ്രാഥമികഘട്ടമായിരുന്നു ഏറ്റവും പ്രയാസ്സകരം.(ഇന്ന് ഈ പ്രാഥമികഘട്ടമാണ് ഏറ്റവും എളുപ്പം.പെണ്ണിന്റെ മൊബൈല്‍ നമ്പര്‍ ഒപ്പിക്കുന്ന പ്രയാസമേയുള്ളു.)പെണ്ണ് വരുന്ന വഴിയില്‍കാത്തുനിന്ന് അതിനെ ചിരിച്ചു കാണിക്കുക.ചിലപ്പോള്‍ പെണ്ണ് ആ ചിരികണ്ടില്ലന്ന്‍ നടിച്ച് നടന്നുപോയന്ന് വരും.തളരാതെ വീണ്ടും അവളെ തന്നെ കാത്തുനില്‍ക്കൂക.പിറ്റേന്നും അവള്‍ വരുമ്പോള്‍ ചിരിച്ചു കാണിക്കുക.ചിലപ്പോള്‍അഴ്ചകളോ മാസങ്ങളോ ഇങ്ങനെ കാത്തുനില്‍ക്കേണ്ടി വരാം.അവസാനം അവളൊന്നു ചിരിച്ചികാണിക്കും..ഇതോടെപ്രാഥമികഘട്ടത്തിലെ കാത്തുനില്‍പ്പിന്റെ ഘട്ടം കഴിഞ്ഞു.ഈ ഒന്നാമത്തെഘട്ടത്തെ ചിരിഘട്ടം എന്ന് പറയാം.അല്ലങ്കില്‍ വായ്‌നോട്ടം എന്നും പറയാം.ഒന്നന്നൊരമാസമായിട്ടും അവള്‍ ചിരിച്ചില്ലങ്കില്‍ അവളെ വിട്ട് അടുത്തആളെ പിടിക്കുക.അല്ലങ്കില്‍ മഴ കാത്തിരിക്കുന്ന വേഴാമ്പലിനെപോലെ അവളുടെ ചിരിക്കായി കാത്തിരിക്കുക. ഏറ്റവും അപകടമരമായ അടുത്ത ഘട്ടമാണ് അടുത്തത്.

രണ്ടാമത്തെ പ്രണയഘട്ടത്തിന് നമുക്ക് നടപ്പ്ഘട്ടമെന്ന് (പൂവാലത്തരമെന്നോ)പറയാം.ചിരിച്ചുകാണിച്ച പെണ്ണിന്റെപുറകെയുള്ള നടപ്പാണ് ഇത്.ഈ നടപ്പ് സക്‍സസ്സ് ആകണമെങ്കില്‍ പെണ്ണ് ഇടയ്ക്കിടെ പുറകെ നടക്കുന്നവനെനോക്കി ചിരിക്കണം.(ചിലപ്പോള്‍ ഈ ചിരി കൊലച്ചിരിയായും മാറും).പെണ്ണ് ഒളിക്കണ്ണിട്ട് നോക്കി പുറകെ നടക്കുന്നവനെ നോക്കി ചിരിക്കുന്നതോടെ രണ്ടാമത്തെ ഘട്ടവും കഴിഞ്ഞു.ചിലപ്പോള്‍ പെണ്ണൊന്നു ചിരിച്ചുകിട്ടാന്‍ആഴ്ചകളും മാസങ്ങളും പിടിക്കും.ചിലപ്പോള്‍ അവള്‍ ചിരിച്ചില്ലന്നും വരും.നടന്ന് നടന്ന് ചെരുപ്പ് തേഞ്ഞത് മാത്രംമിച്ചമാവും.ഈ ഘട്ടത്തില്‍ എവിടെനിന്ന് വേണമെങ്കിലും അടി പാഴ്സലായി കിട്ടാവുന്നതാണ്.മോളുടേ പുറകെനടക്കുന്നതിന് അപ്പന്റെ കൈയ്യില്‍ നിന്നോ , പെങ്ങളുടേ പുറകെ നടക്കുന്നതിന് ആങ്ങളമാരുടെ കൈയ്യില്‍നിന്നോ ,നാട്ടിലെ ഒരു പെണ്ണിന്റെ പുറകെ നടക്കുന്നതിന് നാട്ടുകാരുടെ കൈയ്യില്‍ നിന്നോ അടി കിട്ടാം.പഞ്ചായത്ത്വിട്ടുള്ള കളിയാണങ്കില്‍ അതൊരു കൈവിട്ടുള്ളൊരു കളിതന്നെയാകാം.പ്രണയങ്ങള്‍ അകാലത്തില്‍ പൊലിയുന്നത്ഈ ഘട്ടത്തിലാണ്.അതുപോലെ തന്നെ ചില പ്രണയങ്ങള്‍ ദൃഡമാകുന്നതും ഇപ്പോഴാണ്.സെന്റിമെന്റ്‌ല്‍ഏറ്റവും അധികം ചിലവാകുന്നത് ഇപ്പോഴാണ്.സെന്റിയടിക്കണമെങ്കില്‍ അതിന് പെണ്ണിന്റെ വീട്ടുകാരുടേയോനാട്ടുകാരുടയോ അടികിട്ടണം.ശരീരം നോവുന്ന പണിയായതുകൊണ്ട് പലരു ഇതിന് മുതിരാതില്ല.റിസ്ക്എടുത്ത് അടിവാങ്ങിവീണാല്‍ ചിലപ്പോള്‍ പെണ്ണും വീണന്ന് ഇരിക്കും.അവള്‍ ചതിവു പിടിച്ച തന്റെ ശരീരത്തില്‍തലോടുന്നതും കാത്ത് അവന് കട്ടിലില്‍ കിടക്കാം.(സിനിമാക്കാര്‍ക്ക് ഇതാണ് പിടിക്കുന്നത്.പക്ഷേ ജീവിതത്തില്‍ജിവിതം കോഞ്ഞാട്ടയാക്കുന്നത് ഇതാണ്) .

പ്രണയം മൂന്നാമത്തെ ഘട്ടത്തിലേക്ക് നീങ്ങുകയാണ്.കൈമാറ്റഘട്ടം എന്ന് ഇതിനു പറയാം.മനസ്സുകള്‍ തമ്മില്‍കൈമാറുന്നതുകൊണ്ടാണ് ഇതിനെ ഇങ്ങനെ വിളിക്കുന്നത്.പെണ്ണിന്റെ ചിരികണ്ടതുകൊണ്ടോ അവളുടെ പുറകെനടന്നതുകൊണ്ടോ കാര്യമില്ലല്ലോ?മനസ്സിലുള്ളത് അവളോട് പറയണമല്ലോ?നേരിട്ട് പറയാമെന്ന് വെച്ചാല്‍അതിനുള്ള ധൈര്യം 90%ത്തിനും കാണത്തില്ല.അതുമാത്രമല്ല പരുന്തിന്റെ കണ്ണുമായി നാട്ടുകാര്‍ എപ്പോഴാണ്പറന്നിറങ്ങുന്നതന്ന് പറയാനും പറ്റത്തില്ല.നിന്റെ മോളോട് ഇന്നാരുടെ മോന്‍ എപ്പോഴു സംസാരിച്ചോണ്ട് നടക്കുകആണല്ലോ എന്ന് ആരെങ്കിലും അവളുടെ അമ്മയോടേ അപ്പനോടോ ഒന്നു പറഞ്ഞാല്‍ അതുവരെയുള്ള അധ്വാനംപാഴാകുമെന്നുള്ളതുകൊണ്ട് സംസാരം ഒഴിവാക്കുകയേ നിവൃത്തിയുള്ളു.ഈ പ്രണയഘട്ടത്തില്‍ കൂട്ടുകാരുടെസഹായം തേടുകയേ നിവൃത്തിയുള്ളു.“എനിക്കവളെ ഇഷ്ടമാണ“ന്ന് അവളുടെ കൂട്ടുകാരിവഴിയോ അവന്റെ കൂട്ടുകാരന്‍വഴിയോ അവളെ അറിയിച്ച് അവളുടെ സമ്മതം വാങ്ങുന്നതോടെ വലിയ ഒരു കടമ്പ കടന്നു കിട്ടി.ഈ സമയംമുതലാണ് അവരുടെ പ്രണയം നാലാള്‍(കൂട്ടുകാര്‍ മാത്രം)അറിഞ്ഞു തുടങ്ങുന്നത്.

മൂന്നാമത്തെ ഘട്ടത്തിലെ സന്ദേശങ്ങളുടെ കൈമാറ്റങ്ങള്‍ ആരംഭിക്കുകയാണ് അടുത്ത നടപടി.എഴുത്ത് എഴുതല്‍അല്ലങ്കില്‍ പ്രേമലേഖനം എഴുതല്‍ എന്നൊക്കെ പറയുന്ന അസുഖം ഇവിടെ തുടങ്ങുകയാണ്.(ഈ അവസരത്തില്‍ആണ് എന്നെപോലുള്ളവരുടെ രംഗപ്രവേശനം)ആദ്യത്തെ എഴുത്ത് സ്വന്തമായിട്ട് എഴുതുന്നവര്‍ ചുരുക്കമാണ്.എഴുത്ത് എഴുതി പിടിപ്പിക്കാന്‍ കഴിവുള്ളവര്‍ തന്നെ വേണം എഴുതാന്‍.ആദ്യ എഴുത്തില്‍ തന്നെ അവള്‍ വീഴണം.ഒറ്റ ഇരുപ്പിന് വായിച്ചു തീര്‍ക്കാന്‍ പറ്റുന്നതായിരിക്കണം ആദ്യത്തെ എഴുത്ത്.ആദ്യത്തെ എഴുത്തില്‍ തന്നെ അവളുടെ സൌന്ദര്യത്തെക്കുറിച്ച് തീര്‍ച്ചയായും എഴുതിയിരിക്കണം.അവളില്ലാത്ത ജീവിതം ഗ്യാസ് ഇല്ലാത്ത സോഡപോലെയാണന്ന് അവളെ മനസ്സിലാക്കിച്ച് കൊടുക്കണം.(മുഖസ്തുതിയില്‍ വീഴാത്തപെണ്‍പിള്ളാ‍ര്‍ ഉണ്ടാവുമോ?).എഴുത്തില്‍ അല്പം സാഹിത്യമൊക്കെ ആവാം; എന്നുവെച്ച് വായിച്ചാല്‍ പൊട്ടാത്തതും മനിസിലാവാത്ത വാക്കുംഒക്കെ ആണങ്കില്‍ പെണ്ണ് പെണ്ണിന്റെ വഴിക്ക് പോകും.എഴുത്തില്‍ സുഹൃത്തിനെ അധികം ആശ്രയിച്ചാല്‍ ചിലപ്പോള്‍ പെണ്ണിനേയുംകൊണ്ടവനങ്ങ് പോകും.(അങ്ങനേയും സംഭവിച്ചിട്ടുണ്ട്.)എഴുത്തിന്റെ ഒരു ‘ഇത് ‘ പിടികിട്ടിക്കഴിഞ്ഞാല്‍ എല്ലാ കാമുകന്മാരും സുഹൃത്തുക്കളെ എഴുതിക്കല്‍ പരിപാടിയില്‍ നിന്നങ്ങ് ഒഴിവാക്കും.

എഴുത്ത് എഴുതി കൈയ്യില്‍ വച്ചിട്ട് കാര്യമില്ലല്ലോ?അതവളെ ഏല്‍പ്പിക്കണം.നേരിട്ട് കൊടുക്കാ‍മെന്ന് വെച്ചാല്‍അവള്‍ക്കത് വാങ്ങാന്‍ മടി.ഹംസത്തേയും മേഘത്തേയും ഒക്കെ കൂട്ടുപിടിക്കുകയേ നിവൃത്തിയുള്ളൂ.എന്നു വെച്ചാല്‍കൂട്ടുകാരെ ആരെയെങ്കിലും ഹംസവും മേഘവും ഒക്കെ ആക്കണം.എഴുത്ത് എഴുതിക്കുന്നതില്‍ മുതല്‍ പെണ്ണിന്അത് എത്തിക്കുന്നതില്‍ വരെ പരിപൂര്‍ണ്ണമായ റിസ്ക് ചെറുക്കന്‍ തന്നെ ഏറ്റെടുക്കണം.എഴുത്ത് കൈമാറുന്നതില്‍സാമ്പ്രദായികമായ ചില മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചു വന്നിരുന്നു.

ബുക്കിലൂടെയുള്ള കൈമാറ്റം :
ഹോം വര്‍ക്ക് എന്ന പരിപാടി ഉള്ളടത്തോളം കാലം ബുക്കിലൂടെയുള്ള എഴുത്ത് കൈമാറ്റം നടക്കും.കണക്കിലാണങ്കില്‍ എന്നും ഹോം വര്‍ക്ക് നല്‍കുന്നതുകൊണ്ട് അവളുടെ കണക്ക് ബുക്ക് കണക്ക് നോക്കിചെയ്യാന്‍ വേണ്ടിയിട്ട്വാങ്ങിയിട്ട് അതിന്റെ പൊതിച്ചിലിന് ഇടയില്‍ എഴുത്ത് തിരുകി വിടാം.വലിയ പ്രശ്നങ്ങള്‍ ഇല്ലാതെ കാര്യങ്ങള്‍നടത്താം.ഈ രീതിയുടെ ഏറ്റവും വലിയ പോരായ്‌മ എന്താണന്ന് വച്ചാല്‍ പെണ്‍കുട്ടി സ്വന്തം ക്ലാസ്സില്‍ തന്നെപഠിക്കുന്നതായിരിക്കണം എന്നതായിരുന്നു.

കൈയ്യാലപോട്ടിലെ പ്രണയലേഖനങ്ങള്‍ :
പെണ്‍കുട്ടി സ്വന്തം ക്ലാസില്‍ അല്ലങ്കില്‍ ഈ മാര്‍ഗ്ഗമാണ് ഉപയോഗിച്ചിരുന്നത്.അതായത് പെണ്‍കുട്ടി പോകുന്നവഴിയിലെ ഏതെങ്കിലും കൈയ്യാലയുടെ പോട്ടില്‍ എഴുത്ത് വയ്ക്കുക.അവളത് എടുത്ത് കൊണ്ട് പോയിട്ട് മറുപിടിയുംഏതെങ്കിലും കൈയ്യാല പോട്ടില്‍ വയ്ക്കും.ഈ രീതിയുടെ പ്രധാന പ്രശ്‌നം എന്നത് ,ആദ്യത്തെ എഴുത്ത്(കന്നിയെഴുത്ത്)ഈ രീതിയില്‍ കൈമാറാന്‍ പറ്റില്ല എന്നതാണ്.ഏറ്റവും വലിയ പോരായ്‌മ എന്താണന്ന് വച്ചാല്‍ കൈയ്യാലപോട്ടില്‍മൂത്രം ഒഴിക്കാന്‍ വരുന്ന ഏതെങ്കിലും കുരുത്തം കെട്ടവന്മാര്‍ ഒന്നുകില്‍ എഴുത്ത് മുക്കും അല്ലങ്കില്‍ വേറെ എഴുത്ത്കൊണ്ടുവയ്ക്കും.ഒരു പോടിനു തന്നെ രണ്ട് അവകാശികള്‍ വന്നാലും പ്രശ്നമാണ്.എഴുത്ത് അവള്‍ക്ക് തന്നെ കിട്ടിയോഎന്നറിയാനും കുറേ സമയം എടുക്കും.

പാഞ്ചിചോട്ടിലെ പ്രണയലേഖനങ്ങള്‍ :
ഞങ്ങളോക്കെ സ്കൂളില്‍ പോകുന്നതിനു മുമ്പ് പാഞ്ചിയില കെട്ടിയിട്ടിട്ട് ആണ് പോയിരുന്നത്.പാഞ്ചിയില കെട്ടിയിട്ടിട്ട്പോയാല്‍ അടികിട്ടത്തില്ലന്നാണ് വിശ്വാസം.പെണ്‍കുട്ടികളോടൊപ്പം പോകുമ്പോള്‍ പാഞ്ചിയിലകെട്ടുന്ന വഴിയില്‍ പാഞ്ചിചോട്ടില്‍ എഴുത്ത് ഒളിപ്പിച്ചാല്‍ അവള്‍ പാഞ്ചിയില കെട്ടാന്‍ വരുമ്പോള്‍ അതങ്ങ് എടുത്തോളും.ഇതിനുംചില അല്ലറചില്ലറ പ്രശ്നങ്ങള്‍ ഉണ്ട്.

ആദ്യ പ്രണയലേഖനം അവളുടെ കൈയ്യില്‍ കിട്ടിയാല്‍ അതിനു മറുപിടി കിട്ടുന്നതു വരെ മുള്ളിന്മേലാണ് നടപ്പ്.എഴുത്ത് കൊടുത്തതിന്റെ പിറ്റേദിവസം അവളെ കണ്ടില്ലങ്കില്‍ എഴുത്ത് കൊടുത്തന്റെ ശ്വാസം നിലയ്ക്കാറാകും.അവള്‍വീട്ടില്‍ പറഞ്ഞുകാണുമോ?അടി വീഴുമോ എന്നൊക്കെ പേടിച്ച് നടക്കുകയായിരിക്കും കക്ഷി.എഴുത്ത് കിട്ടിയിട്ടുംഅവള്‍ ചിരിച്ചുകാണിക്കുകയാണങ്കില്‍ എല്ലാം ശരിയായി എന്ന് അര്‍ത്ഥം.

ആദ്യമായിട്ട് ഒരു എഴുത്ത് അവള്‍ക്ക് ആരുടെ എങ്കിലും കൊടുത്ത് വിട്ടു.അതവള്‍ വങ്ങുന്നതും കണ്ടു.എന്നിട്ടവള്‍കാലിലെ ചെരുപ്പിന്റെ തേയ്മാനം നോക്കുകയാണന്നുള്ള ഭാവത്തില്‍ ചെരുപ്പ് എടുത്താല്‍ ആ പരിപ്പവിടെ വേവത്തില്ലന്ന് അര്‍ത്ഥം.യുദ്ധം ആണങ്കിലും പ്രേമം ആണങ്കിലും ദൂതന്മാരെ ഉപദ്രവിക്കാന്‍ പാടില്ല എന്നത് ഒരുനിയമമായിട്ട് കാണേണ്ടതാണ്.എഴുത്ത് ഏതുവഴിയെങ്കിലും പെണ്ണിന്റെ കൈയ്യില്‍ കിട്ടിയിട്ട് അതിനു ഒരു മറുപിടികിട്ടണം.പച്ചക്കൊടി അവള്‍ വീശിക്കാണിച്ചാലേ പ്രണയട്രയിനിനു മുന്നോട്ട് നീങ്ങാന്‍ പറ്റുകയുള്ളു.ഇനി ഒരുപക്ഷേ അവള്‍ ചുവന്ന കൊടിയാണ് വീശുന്നതെങ്കില്‍ അടുത്ത് സ്ഥലം പിടിച്ച് പച്ചക്കൊടി വീശുന്നവരെ കണ്ടെത്തണം.അല്ലങ്കില്‍ പ്രണയപ്പണി പറ്റിയതല്ലന്ന് വിചാരിച്ച് പണിനിര്‍ത്തണം.

ചിരിച്ച മുഖത്തോടെ അവള്‍ മറുപിടി എത്തിക്കുമ്പോള്‍ ,ചറപറാ ഇടിക്കുന്ന ഹൃദയത്തോടെ എഴുത്ത് പൊട്ടിക്കുമ്പോള്‍ചിലപ്പോള്‍ ഹൃദയം പൊട്ടിപ്പോകും.”ഞാന്‍ നിന്നെ ഒരു സഹോദരനായി മാത്രമാണ് കരുതുന്നത് “ എന്നവള്‍വെണ്ടയ്ക്കാ വലുപ്പത്തില്‍ എഴുതിയത് വായിക്കുമ്പോള്‍ കാമുകഹൃദയം നിന്നാല്‍ അതിശയിക്കേണ്ട.“എനിക്കുംനിന്നോട് ഏതാണ്ടൊരു ഇതാണ് “എന്നാണ് അവളുടെ മറുപിടി എങ്കില്‍ അതൊരു തുടക്കമാണ് ; പ്രണയസാഹിത്യത്തിലേക്ക് മുതല്‍കൂട്ടാനുള്ള അനേകം സൃഷ്ടികളുടെ ആരംഭം.ഈ സമയം മുതല്‍ അവനേയും അവളേയുംകാമുകനായും കാമുകിയായും ഉറക്കെ പ്രഖ്യാപിക്കുകയാണ്.ഇവരുടെ പരിപാവനമായ പ്രണയത്തിന് സെറ്റപ്പെന്നോ,ലൈനെന്നോ,ലപ്പ് എന്നോ ഒക്കെ പേരിട്ട് വിളിക്കാം.ഒരു പേരില്‍ എന്തിരിക്കുന്നു.കൈമാറ്റഘട്ടമെന്നപ്രണയത്തിലെ മൂന്നാമത്തെ ഘട്ടം അവസാനിച്ച് നാലാമത്തെ പ്രണയഘട്ടം ആരംഭിക്കുകയായ്.

നാലാമത്തെ പ്രണയഘട്ടത്തെ സ്വപ്‌നഘട്ടം എന്നു വിളിക്കാം.പേരില്‍ തന്നെയുണ്ടല്ലോ എല്ലം.അതുകൊണ്ട്ഞാനിതിനെക്കുറിച്ച് എന്ത് പറയാന്‍.സ്വപ്‌നങ്ങള്‍ എല്ലാവരേയും കാണിച്ചുകൊണ്ടല്ല കാ‍ണുന്നത് എന്നുള്ളതുകൊണ്ട് എനിക്കതിനെക്കുറിച്ച് കൂടുതല്‍ പറയാന്‍ അറിയില്ല.ഈ അവസ്ഥയില്‍ കൂടി കടന്നുപോയിട്ടില്ലഎന്നുള്ളതുകൊണ്ട് പ്രണയത്തിന്റെ നാലാമത്തെ ഘട്ടത്തിലൂടെ കടന്നുപോയ ആരെങ്കിലും നമുക്ക് പറഞ്ഞ്തരാതിരിക്കില്ല.

നാലാമത്തെ ഘട്ട വിജയകരമാക്കി കടന്നാല്‍ അഞ്ചാമത്തേതും അവസാനത്തേതുമായ പ്രണയ ഘട്ടത്തിലേക്ക്കടക്കുന്നു.ഈ പ്രണയഘട്ടത്തീന് പ്രത്യേകിച്ചൊരു പേരില്ല.ഈ ഘട്ടത്തിലാണ് എല്ലാ പ്രണയങ്ങളുംഅവസാനിക്കുന്നത്.ചിലത് ദുഃഖപര്യവസാനമായിത്തീരാം.തൊണ്ണൂറ് ശതമാനവും ഇങ്ങനെ തന്നെ ആയിരിക്കുംഅവസാനിക്കുന്നത്.പത്തുശതമാനം ശുഭപര്യവസാനി ആയിരിക്കും.ഈ അഞ്ചാമത്തെ ഘട്ടത്തിലാണ് അടി,തൊഴിചവിട്ട്,എന്നിവയൊക്കെ അരങ്ങേറുന്നത്.ഈ ഘട്ടത്തില്‍ ചിലര്‍ കടാപ്പുറത്തൂടെ അങ്ങനെയങ്ങ് പാടിപ്പാടിനടക്കും,ഒരു രാത്രികൊണ്ട് ലോകം ഇല്ലാതാവുന്നില്ല എന്ന് ചിന്തിച്ച് ചിലര്‍ അടുത്ത പകലിലേക്ക് കാത്തിരിക്കും.

പ്രണയഘട്ടങ്ങളെക്കൂറിച്ച് മനസിലാക്കിയ സ്ഥിതിക്ക് അടുത്ത ബ്ലോഗില്‍ പ്രണയ തന്ത്രങ്ങളെക്കുറിച്ച് പറയാം.ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കട്ടെ ഈമെയിലും മൊബൈലും വരുന്നതിനു മുമ്പുള്ള കാലഘട്ടത്തിലെ പ്രണയത്തെക്കുറിച്ചാണ് ഞാനിവിടെ പറയുന്നത്.അതായത് വിരഹം കരഞ്ഞു തീര്‍ത്തിരുന്ന ഒരു സമയത്തെക്കുറിച്ച്...









5 comments:

Linesh Narayanan said...

അമ്പല്ലമുറ്റത്തെ പ്രണയം മറന്നതാണോ...?
ദാവണിയുമുടുത്ത്, അതിരാവിലെ പുഷ്പാഞ്ജലി കഴിപ്പിച്ച്, ചുണ്ടിലൊരു പുഞ്ചിരിയുമായിവരുന്നവളെ ആരായിരുന്നു പ്രേമിക്കാത്തത്...!

ഷിബു മാത്യു ഈശോ തെക്കേടത്ത് said...

അമ്പല്ലമുറ്റത്തെ പ്രണയത്തെക്കുറിച്ച് പറഞ്ഞ് കേട്ടിട്ടുണ്ട്.ഞാന്‍ ആരോടെങ്കിലും ചോദിച്ചിട്ട് ഇതിനെക്കുറിച്ച് എഴുതാം.ഞാന്‍ മറന്നുപോയാലും നിങ്ങളൊക്കെ ഓര്‍മ്മിപ്പിച്ചാല്‍ മതി.ഇതൊരു തുടക്കം മാത്രമല്ലേ ആയിട്ടുള്ളൂ... തീരാറുവുമ്പോഴേക്കും എല്ലാ പ്രണയങ്ങളെക്കുറിച്ചും
എഴുതാം....
നന്ദി...

Anonymous said...

പഴയ ഓര്മകളിലേക്കു കൊണ്ടു പോയി. ഇനിയും പോരട്ടേ

നവരുചിയന്‍ said...

ഇതൊക്കെ മരിച്ചു മാഷെ ..ഇപ്പൊ ഒരു ബൈക്ക് (കാര്‍ ആണെന്കില്‍ വെരി ഗുഡ് ) ആയി ബസ്സ് സ്റ്റോപ്പില്‍ ചെല്ലുക .... രണ്ടു ദിവസം വെയിറ്റ് ചെയ്യുക ... മുനമതെ ദിവസം അവള്‍ കേറില്ല എങ്കില്‍ വിധി .... അടുത്ത സ്റ്റോപ്പ് നോക്കുക ..

Ponmaan™ പൊന്‍മാന്‍™ said...

ഞാന്‍ പണ്ട് ഒരു സഹപ്രവര്ത്തകയോട് ഇഷ്ടാണ് എന്ന് പറഞ്ഞപ്പോള്‍ അവളെന്നോട് ഒരു മറുചോദ്യം ചോദിച്ചു .........എന്നെ ഒരു സഹോദരിയെപോലെ കണ്ടൂടെ എന്ന് !!!!!!!!!!
ഞാന്‍ വിടുമോ ..........ഞാനാരാ മോന്‍ ???

സ്വന്തമായും ,ബന്ധത്തിലുള്ളതും ഒക്കെ കൂട്ടി ഒരു ഏഴെട്ടു സഹോദരിമാര്‍ എനിക്കുണ്ട് .ഇനി ഒരെണ്ണം കൂടി താങ്ങാനുള്ള ആവതെനിക്കില്ലാ എന്നൊരു കാച്ചു കാച്ചി ..........ഇനിയിപ്പോ ഇയാളെന്തൊക്കെ പറഞ്ഞാലും കൊള്ളാം ...എനിക്കിങ്ങനെ മാത്രമേ ഇയാളെ കാണാന്‍ കഴിയൂ എന്നും കൂടി പറഞ്ഞതോടെ ആള് ഫ്ലാറ്റ്