Saturday, May 17, 2008

പ്രണയതന്ത്രങ്ങള്‍ :പ്രണയത്തിന്റെ രസതന്ത്രം (തന്ത്രവും രസവും) :ഭാഗം 2

പ്രണയത്തിന്റെ രസതന്ത്രം (തന്ത്രവും രസവും) :ഭാഗം 2


പ്രണയതന്ത്രങ്ങള്‍ :

ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കും എന്ന് പറയുന്നത് പ്രണായത്തിനുകൂടി അവകാശപെടാവുന്നതാണ്. ഏത് സിനിമയോ നാടകമോ എടുത്തുനോക്കിയാല്‍ അതില്‍ പ്രണയം കാണാം.ഒരു സൂപ്പര്‍ഹിറ്റ് കോമഡിസിനിമയുടെ കഥാതന്തു പ്രണയമായിരിക്കും, അത് ഒരു സാധാപ്രണയമോ,ത്രികോണ പ്രണയമോ, ച‌തുഷ്ക്കോണ പ്രണയമോ ഒക്കെ ആവാം.എന്താണങ്കിലും ആ സിനിമയുടെ ഹൈലൈറ്റ് കോമഡി സീനുകളെല്ലാംപ്രണയതന്ത്രങ്ങളുമായി ബന്ധപ്പെട്ടതായിരിക്കം.

ക്ലാസ്സില്‍ ഒന്നം സ്ഥാനമുള്ളവന് പ്രണയതന്ത്രങ്ങളെ കുറിച്ച് ഓര്‍ത്ത് തല ചിന്തിച്ച് പുണ്ണാക്കേണ്ട കാര്യമില്ല.സ്റ്റേജ് പെര്‍ഫോര്‍മന്‍സ് കലകളില്‍ കഴിവുള്ളവര്‍ക്ക് (സ്റ്റേജില്‍ കയറിനിന്ന് എന്തെങ്കിലും കാട്ടിക്കൂട്ടാന്‍ കഴിയുന്നവന്) പ്രണായമാര്‍ക്കറ്റില്‍ നല്ല മാര്‍ക്കറ്റ് ആണ്.സംഗീതം,മിമിക്രി തുടങ്ങിയവ ആണ്‍കുട്ടികള്‍ക്ക് പ്ലസ്പോയിന്റാണങ്കില്‍ നൃത്തം ആണ് പെണ്‍കുട്ടികളുടെ പ്ലസ് പോയിന്റ്.നൃത്തം ലാസ്യമാണ്,ലാസ്യം അവളുടെസൌന്ദര്യവുമായി ബ്ന്ധപെട്ടിരിക്കുന്നു.ലോകത്തിലെ ഒട്ടുമിക്ക കവികളും സ്ത്രിയുടെ സൌന്ദര്യത്തെക്കുറിച്ച്കവിത എഴുതിയിട്ടുണ്ട്.അവളുടെ നടപ്പിനെക്കൂറിച്ചും(അന്നനട),തലമുടിയെക്കുറിച്ചും(പനങ്കുലപോലത്തെ),കണ്ണുകളെക്കുറിച്ചും(മാന്മിഴിക്കണ്ണുകള്‍, പരല്‍മീന്‍ കണ്ണുകള്‍),മൂക്കിനെക്കുറിച്ചും,ചുണ്ടിനെക്കുറിച്ചും ഒക്കെ,തലതൊട്ട് അടിവരേയും,നഖം തൊട്ട് മുടിവരേയും ഉപമകളുടേയും,അലങ്കാരങ്ങളുടേയും,ചമത്ക്കാരങ്ങളുടെയുംസഹായത്തോടെ കവികള്‍ എന്തെല്ലാമാണ് എഴുതി കൂട്ടിയത്.?ഏതെങ്കിലും കവി പുരുഷന്റെ സൌന്ദര്യത്തെക്കുറിച്ച് എഴുതിയിട്ടുണ്ടോ ?

നൃത്തം ഏതൊരു കഠിനഹൃദയന്റേയും ഹൃദയത്തെ മറിച്ചിട്ട് അവിടെ പ്രണയത്തെ വിരിയിക്കാന്‍ ശക്തിയുള്ളതാണ്.കേവലമൊരു കൊട്ടാര നര്‍ത്തികിയായ മേനകയ്ക്ക് വിശ്വാമിത്രന്റെ തപസ്സ് മുടക്കാനും,പ്രണയലീലകളില്‍മുങ്ങിത്താഴാനും കഴിഞ്ഞത് നൃത്തം കൊണ്ടാണല്ലോ?അതുകൊണ്ട് നമുക്കം പ്രയോജനമുണ്ടായി.ലക്ഷണമൊത്തഒരു പ്രണയകാവ്യം നമുക്ക് കിട്ടി.(നൃത്തത്തിന്റെ ശക്തി അപാരമാണ്, ഹെരോദാവിന് സ്നാപകയോഹന്നാന്റെതലവെട്ടേണ്ടി വന്നത് ഒരു പെണ്‍കൊച്ചിന്റെ നൃത്തത്തില്‍ മതിമറന്നതുകൊണ്ടാണ്.)മൂടും,ലയും കുലുക്കിയുള്ളആസുരനൃത്തത്തെക്കുറിച്ചില്ല ഞാന്‍ പറഞ്ഞത്,ലാസ്യ നൃത്തത്തെക്കുറിച്ചാണ്.നൃത്തം അതിന്റെ വഴിക്ക്നടക്കട്ടെ,നമുക്ക് നമ്മുടെ വഴിക്ക് നീങ്ങാം.

പ്രണയതന്ത്രങ്ങള്‍ എന്ന് പറയുന്നത് ഉഡായിപ്പ് പരിപാടികളെക്കുറിച്ചാണന്ന് ധരിക്കരുത്.മുട്ടിവിന്‍ തുറക്കപ്പെടുംഎന്നാണല്ലോ പ്രമാണം.ചിലവാതിലാണങ്കില്‍ മുട്ടാതെ തന്നെ ചിലരെക്കാണുമ്പോള്‍ അറിയാതങ്ങ് തുറന്നുവരും.(ആദ്യാനുരാഗം എന്നൊക്കെ ആരക്കയോ ഇതിനു പറയുന്നുണ്ട്.അതായത് അവനവളെ കാണുന്ന മാത്രയില്‍കാമദേവന്‍ തന്റെ കരിമ്പ് വില്ലില്‍ നിന്ന് അരവിന്ദമോ,അശോകമോ,ചൂതമോ,നവമാലികയോ,നീലോല്‌പലമോഅങ്ങ് അവന്റെയും അവളുടേയും മനസ്സിലോട്ട് അങ്ങ് എയ്യും.കൊള്ളേണ്ടടത്ത് അമ്പ് കൊണ്ടന്നറിഞ്ഞാല്‍ഞാനൊന്നും അറിഞ്ഞില്ല്ലേ നാമനാരായണാ എന്നമട്ടില്‍ കാമദേവന്‍ അടുത്ത സ്ഥലം പിടിക്കും).ചിലവാതിലില്‍മുട്ടിക്കൊണ്ടേ ഇരിക്കണം.ക്ലാവും തുരുമ്പും പിടച്ച് വിജാകിരിയുള്ള വാതില്‍ തുറക്കാന്‍ കുറേപാടാണ്.ചിലപ്പോള്‍ഗതികെട്ട് വാതില്‍ തുറന്ന് അകത്തി കയറ്റി ഇരിക്കും.ഇവനെ എങ്ങനെയാണ് ഒന്നു ഇറക്കിവിടുന്നത് എന്ന്ചിന്തിച്ച് വാതില്‍ തുറക്കുന്ന ചിലര്‍ കയറി ഇരുന്നവനെ ചിലപ്പോള്‍ ഇറക്കിവിടത്തേയില്ല.മൂട്ടില്‍ ഫെവിക്വിക്ക്തേച്ച് അങ്ങ് ഒട്ടിച്ചിരിത്തും.ചിലരാണങ്കില്‍ വാതിലില്‍ മുട്ടുന്നവനെ ചൂലുംകെട്ട് എടുത്ത് തല്ലിയോടിച്ച് ചാണകവെള്ളം തളിക്കും.തുറക്കാത്ത ചിലവാതില്‍ ചവിട്ടിപൊളിച്ച് അകത്ത് കടക്കണം.അവളുടെ ഹൃദയത്തിന്റെവാതില്‍ തുറക്കാനുള്ള ശ്രമങ്ങളെമാത്രമാണ് തന്ത്രങ്ങള്‍ എന്ന് ഉദ്ദേശിക്കുന്നത്.മെട്രോപ്പോലീത്തന്‍ നഗരങ്ങളില്‍വളരെക്കുറച്ചുനാളുകളേ ഞാന്‍ വായിനോക്കി നടന്നിട്ടുള്ളൂ എന്നതുകൊണ്ടും ഹിന്ദി വലിയപിടി ഇല്ലാത്തതുകൊണ്ടുംഅവിടിത്തെ തന്ത്രങ്ങള്‍ ഒന്നും മനസ്സിലാക്കാന്‍ പറ്റിയിട്ടില്ല, മെട്രോപ്പോലീത്തന്‍ പ്രണയ തന്ത്രങ്ങളെക്കുറിച്ച് പറയാന്‍ എനിക്കറിയില്ല.ലോകത്ത് എല്ലായിടത്തും തന്ത്രങ്ങള്‍ ഒന്നുതന്നെ ആയിരിക്കാനാണ് സാധ്യത.

കൊച്ചുസ്ക്കൂളില്‍ പഠിക്കുമ്പോള്‍ സ്കൂളിലേക്കുള്ള യാത്രകളില്‍ കണ്ണ് വല്ലവന്റേയും കശുമാവിലും കവുങ്ങിലുംആയിരിക്കും.എറിഞ്ഞും കുലുക്കിയും ഇടുന്ന പറങ്കാണ്ടിയും പാക്കും കൊടുത്ത് മാടക്കടയില്‍ നിന്ന് വാങ്ങുന്നകല്ലുണ്ടയും നാരങ്ങാമുട്ടായിയും പേപ്പറില്‍ പൊതിഞ്ഞ് മൂടുപോയ നിക്കറിന്റെ പോക്കറ്റില്‍ ഇട്ടിരിക്കൂം.അവളെഒന്നു ഒത്തുകിട്ടിയാല്‍(പിഞ്ചുമനസിലെ വാക്കാണേ!)മുട്ടായിപ്പൊതി അവള്‍ക്ക് നേരെ നീട്ടും.വിറയ്ക്കുന്ന കൈകള്‍കൊണ്ട് അവളത് വാങ്ങുമ്പോള്‍ വലയെറിഞ്ഞവന് വലനിറയെ ചാള കിട്ടുന്ന സന്തോഷമാണ്.ഹൈസ്ക്കൂളില്‍ എത്തിയാല്‍ കല്ലുണ്ടയും നാരങ്ങാമുട്ടായിയും ഫൈവ്സ്റ്റാറിനു വഴിമാറും.ഖരരൂപത്തിലുള്ള ഫൈവ്സ്റ്റാര്‍ അവളുടെ കൈയ്യില്‍ എത്തുമ്പോഴേക്കും ചിലപ്പോള്‍ ദ്രാവകരൂപത്തില്‍ ആയിട്ടുണ്ടാവും.പിഡിസിക്ക് എത്തുമ്പോള്‍ ഫൈവ്സ്റ്റാര്‍ ഐസ്ക്രീമിന് വഴിമാറും.ഐസ്‌ക്രീം പാര്‍‌ലറില്‍ ഇരിക്കുമ്പോള്‍ ഐസ്‌ക്രീംപോലെ മനസ്സുകളും ഒരുകി ഒഅലിക്കും.ഡിഗ്രിക്ക് എത്തുമ്പോള്‍ ഐസ്‌ക്രീം മാത്രമല്ല പഫ്‌സും ചായയുംകൂടി ആവാം.(ശരീരവും മനസ്സും കൂടി ചൂടാകുമത്രെ!).പിജിക്ക് എത്തിയാല്‍ എല്ലാം കഴിഞ്ഞു.നശ്വരമായ ഈലോകത്തില്‍ ഒന്നും ശാശ്വതമല്ല എന്ന ചിന്ത ആയിരിക്കും മനസ്സില്‍.

പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ അവനവളോട് പ്രണയം തോന്നുന്നു.താന്‍ പണ്ട് ഒടിഞ്ഞ കല്ലുപെന്‍സിലും,സ്ലേറ്റ് തുടയ്ക്കാന്‍ അണ്ണാന്‍‌പോളയും,കാക്കത്തണ്ടും നിനക്ക് പറിച്ച് തന്നതുതന്നെ നിന്നോട് ഇഷ്ട്‌മുള്ളതുകൊണ്ടാണന്ന് അവനവളോട് പറഞ്ഞു.അവള്‍ക്ക് മൂവാണ്ടന്‍ മാവില്‍ നിന്ന് മാങ്ങ പറിച്ച് കൊടുത്തതും,മഴയത്ത്ഒരുമിച്ച് വാഴയിലക്കീഴില്‍ പോയതും,വാഴക്കൂമ്പില്‍ നിന്ന് തേന്‍ എടുത്തുകൊടുത്തതും ഒക്കെ അവനവളെഓര്‍മ്മിപ്പിച്ച് ഒരെഴുത്തും കൊടുത്തു.അവളത് വാങ്ങിയപ്പോള്‍ തന്റെ തന്ത്രങ്ങളില്‍ അവളെ വീഴ്ത്തിയസന്തോഷമായിരുന്നു.പിറ്റേന്ന് അവള്‍ എല്ലാവരുടേയും മുന്നില്‍ വച്ച് ഒരു പേപ്പര്‍ പൊതി നീട്ടിയപ്പോള്‍ അവനത്വിറയ്ക്കുന്ന കൈകള്‍ കൊണ്ട് വാങ്ങി തുറന്നു നോക്കി.അതില്‍ കുറേ കല്ലുപെന്‍സിലും,അണ്ണാന്‍ പോളയും,കാക്കത്തണ്ടും,വളപ്പൊട്ടുകളും ഒക്കെ.’‘നീ എനിക്ക് പണ്ട് തന്നതിന്റെ പലിശ സഹിതം ചേര്‍ത്ത് ഞാനങ്ങ്തിരിച്ച് തന്നേ “എന്നു പറഞ്ഞ് അവള്‍ തിരിഞ്ഞ് നടക്കുമ്പോള്‍ ഭൂമിയിലേക്ക് അങ്ങ് താണുപോയാല്‍നന്നായേനേ എന്നവന്‍ ആഗ്രഹിക്കും.വീണിടം വിഷ്‌ണുലോകം ആക്കുന്ന ചിലവന്മാര്‍ തിരഞ്ഞു നടക്കുന്നഅവളെ വിളിക്കും.അവള്‍ നില്‍ക്കുമ്പോള്‍ അവളെ അടുത്തേക്ക് ചെല്ലും.ഞാന്‍ നിന്നെ പണ്ട് കുറേ എടുത്തോണ്ട്നടന്നിട്ടുണ്ട്.കുടിപള്ളിക്കൂടത്തില്‍ പഠിക്കുമ്പോള്‍ പത്തുനൂറ് ഉമ്മയും തന്നിട്ടുണ്ട്.അതെപ്പോഴാണ് പലിശസഹിതം തിരിച്ച് തരുന്നത്.പാവം പെണ്‍കുട്ടി!അവളുടെ കണ്ണില്‍ നിന്ന് കണ്ണീര്‍ ഒഴുകുമ്പോള്‍ അവന്റെമനസ്സ് പിടയും.പിന്നെ എന്തും സംഭവിക്കാം.

പ്രണയതന്ത്രങ്ങളില്‍ ഏറ്റവും പ്രധാനപെട്ട ഒന്നാണ് ഭക്തിമാര്‍ഗ്ഗം.പള്ളിയിലും അമ്പലത്തിലും പോകാത്തവന്‍ഒരു സുപ്രഭാതത്തില്‍ എഴുന്നേറ്റ് അമ്പലത്തിലും പള്ളിയിലും പോകുമ്പോള്‍ തീര്‍ച്ചയായും മനസിലാ‍ക്കണംഅവനെന്തോ സംഭവിച്ചിട്ടുണ്ട്.പ്രണയം വെളുപ്പെടുത്താനും പലരും ദൈവസന്നധിയാണ് തിരഞ്ഞെടുക്കുന്നത്.അവളെക്കാണാന്‍ അമ്പലമുറ്റത്തെ അരയാലിന്‍ ചുവട്ടില്‍ എത്രയോ ദിവസങ്ങള്‍ കാത്തുനിന്നിട്ടുണ്ട്.രാവിലെ എഴുന്നേല്‍ക്കാ‍നുള്ള മടികൊണ്ട് വൈകിട്ടാണ് ഈ മാതിരിയുള്ളവര്‍ ഇറങ്ങുന്നത്.പോക്കുവെയിലിന്റെഅവസാന കിരണങ്ങളും മറയുമ്പോള്‍ ഈറനണിഞ്ഞ് മുടിയില്‍ തുളസിക്കതിരുമായി അവള്‍ വരുന്നു.ദീപാരാധനകണ്ട് തൊഴുന്ന അവളെ കാണാന്‍ എന്ത് ഭംഗിയാണ്.അവളുടെ കണ്‍‌വെട്ടത്തുതന്നെ ചെന്നു നില്‍ക്കും.താനുംഒരു ഭക്തനാണന്ന് അവള്‍ അറിയണമല്ലോ.എത്രയോ പ്രണയങ്ങള്‍ അമ്പലമുറ്റത്ത് വളരുകയും പട്ടുപോവുകയുംചെയ്തിട്ടുണ്ട്.

പ്രണയിക്കാന്‍ പള്ളിമേട അത്രയ്ക്ക് അങ്ങ പോരാ.പള്ളിയ്ക്കകത്ത് നിന്ന് ഒളികണ്ണിട്ട് നോക്കാന്‍ സൌകര്യം പോരാഎന്നത് തന്നെ കാര്യം.വല്ലഭനും പുല്ലും ആയുധം എന്നതുകൊണ്ട് ചിലരൊക്കെ പള്ളിയില്‍ നിന്നും പ്രണയത്തിന്റെ ആദ്യാക്ഷരം കുറിച്ചിട്ടുണ്ട്.എത്രയാണങ്കിലും പ്രണയിക്കാന്‍ പോകുന്നവര്‍ക്കും പ്രണായിക്കുന്നവര്‍ക്കുംഅമ്പലമുറ്റത്തോളം സെയ്‌ഫല്ല പള്ളിമേട.ഒന്നാമത്തെ കാരണം പള്ളിമേടയില്‍ സ്വസ്ഥമായിട്ടിരിക്കാന്‍മരച്ചുവടൊന്നും കാണത്തില്ല എന്നതു തന്നെ.

ചിലരാണങ്കില്‍ സെന്റിഅടിച്ച് പെണ്ണിനെ വീഴ്‌ത്തും.നീ ഇല്ലാതെ എനിക്കൊരു നിമിഷം പോലും ജീവിക്കാന്‍ഒക്കത്തില്ല,നിന്നെയാണ് ഞാന്‍ സ്വപ്നം കാണുന്നത്,നീ എന്നെ പ്രേമിച്ചില്ലങ്കില്‍ ഞാന്‍ മരിക്കും എന്ന് പറഞ്ഞപോയ അവനെ നാലഞ്ച് ദിവസം കണ്ടില്ലങ്കില്‍ അവനെവിടെയെന്ന് അവള്‍ തിരക്കും.അവന്‍ ഞരമ്പ് മുറിച്ചന്നോ,ഉറക്ക ഗുളിക കഴിച്ചന്നോ ഒക്കെ ഒരു തട്ടങ്ങ് അവന്റെ കൂട്ടുകാര്‍ തട്ടും.താന്‍ മൂലമാണല്ലോ അവനങ്ങനെസംഭവിച്ചതന്ന് ഓര്‍ക്കുമ്പോള്‍ പെണ്‍കുട്ടിക്ക് വിഷമം.വിഷമിച്ചിരിക്കുന്ന അവളുടെ മുന്നിലേക്ക് ഒരു സുപ്രഭാതത്തില്‍ കുടത്തില്‍ നിന്ന് പ്രത്യക്ഷപെടുന്ന ഭൂതം പോലെ അവന്‍ വരും.പിന്നെ ഏങ്ങലടിയായി,കണ്ണീരായിഎല്ലാം അവന്‍ ഉദ്ദേശിച്ചതു പോലെ തന്നെ നടന്നുതുടങ്ങും.

വീരനായകന്റെ പരിവേഷത്തില്‍ ചിലര്‍ പെണ്ണിന്റെ മനസ്സിലേക്ക് ഇടിച്ചുകയറാന്‍ ശ്രമിക്കും.പൂവാലമാരുടെകൈയ്യില്‍ നിന്ന് രക്ഷിച്ചോ,അവളെ സൈക്കിള്‍ ഇടിച്ചവന്റെ താടിക്ക് രണ്ട് തട്ട് കൊടുത്തോ ഒക്കെവീരനായകനാകും.

ചിലരാണങ്കില്‍ ഭീക്ഷണിപ്പെടുത്തി പെണ്ണിനെകൊണ്ട് പ്രേമിപ്പിക്കുന്നത് കണ്ടിട്ടുണ്ട്.ഞാന്‍ തമിഴ്‌നാട്ടില്‍ പഠിക്കുമ്പോള്‍ ഇങ്ങനെ ഒരു പ്രണയം കണ്ടിട്ടുണ്ട്.നീ എന്നെ പ്രേമിച്ചില്ലങ്കില്‍ ട്രയിനില്‍ പോകുമ്പോള്‍ നിനക്ക്ഞാന്‍ കൊട്ട്വേഷന്‍ തരും എന്നുള്ള ഒരൊറ്റ ഭീക്ഷണിയില്‍ അവളവനെ പ്രേമിച്ചു തുടങ്ങി.കുറച്ചു നാളുകഴിഞ്ഞപ്പോള്‍ ഭീക്ഷണിപ്രണയം ഫോണ്‍ബില്ലില്‍ അക്കങ്ങള്‍ കൂട്ടിയപ്പോള്‍ പെണ്ണിന്റെ വീട്ടുകാര്‍ കാര്യം അറിഞ്ഞു.അതോടെ രണ്ടും രണ്ടു വഴിക്കായി.

ചില പാരമ്പര്യ പ്രണയവാസികള്‍ ഇപ്പോഴു മുട്ടായിയും വാങ്ങികൊടുത്ത് പെണ്ണിന്റെ പുറകെ നടക്കും.ഇവനേത്കോത്താഴത്ത്കാരനാണ് എന്നരീതിയി അവളവനെയൊന്ന് നോക്കും.വേണമെങ്കില്‍ ട്രാക്ക് മാറിക്കോളണം.തന്ത്രങ്ങള്‍ കുതന്ത്രങ്ങളാവുമ്പോഴാണ് നാട്ടുകാര്‍ കൈ വയ്ക്കുന്നത്. വാതില്‍ തുറക്കുന്നതുവരെ മുട്ടിക്കൊണ്ടിരിക്കുക.ബോബനും മോളിയിലേയും ഹിപ്പിച്ചേട്ടന്‍ എത്രയോ വാതിലുകളില്‍ മുട്ടുന്നു.തല്ലല്ലാതെ വേറെ ഒന്നും കിട്ടിയിട്ടില്ല.ഹിപ്പിച്ചേട്ടന്‍ എന്നെങ്കിലും വാതില്‍ മുട്ടാതിരിന്നിട്ടുണ്ടോ?ശുഭാപ്തി വിശ്വാസത്തോടെയങ്ങ് മുട്ടികൊണ്ടേഅങ്ങ് ഇരിക്കുക.

തന്ത്രങ്ങല്‍ പിഴക്കാതെ അവര്‍ പ്രണയിച്ചു തുടങ്ങി.പരസ്പരം മിണ്ടാതെ എന്തു പ്രണയം.കാണാതെയുംമിണ്ടാതയും എത്ര ദിവസമാണ് കഴിയുക.‌നേരിട്ട് സംസാരിക്കണമല്ലോ?അവനവളെ കാത്തുനില്‍ക്കും.പാടവരമ്പത്തോ ,റബ്ബര്‍ തോട്ടത്തിലോ,തെങ്ങിന്‍ തോപ്പിലോ ഒക്കെ അവള്‍ വരുന്നതും കാത്ത് അവന്‍കാത്തു നില്‍ക്കുന്നു.സ്വപനങ്ങളും കിനാവുകളും പങ്കുവച്ച് അവര്‍ നടന്നകലുകയാണ്.ബ്ലാക്ക് ആന്‍ഡ് വൈറ്റ്യുഗത്തിലേക്ക് അവര്‍ നടന്ന് കയറി മൊബൈല്‍ ഫോണില്‍ക്കൂടിയും, ചാറ്റിങ്ങിലൂടയും,വെബ് ക്യാമിലൂടയും സ്വപ്നങ്ങള്‍ പങ്കുവെച്ച് ഡിജിറ്റല്‍ യുഗത്തിലേക്ക് അവര്‍ ഇറങ്ങി വരുന്നു.നമുക്ക് അവരുടെപിന്നാലെ നടക്കാം...എന്തെങ്കിലും തമാശകള്‍ കിട്ടാതിരിക്കില്ല.

2 comments:

പി.ജംഷാദ് said...

ENTE JEVITHA PUSTHAKATHIL NEYENNUM,ORU NASHTAKANAKKAYIRIKKUM..
MOHA VILA PARANJU AVASANAM MULADANAM POLUM LABIKKADE VANNA ORU NASHTAKANAKK..SWAYAM NEYUM NINTE PUSTHAKATHIL A KANAKKANU EYUDIYAD ENNARIYAM..
SWAYAM NASHTANGAL SAHIKKANENGIL NAM ENDINU A UHA KACHAVADATHINNIRANGI
...PRANAAYAM....JAMSHAD KVK

siva // ശിവ said...

വായിച്ചു....നല്ല പോസ്റ്റ്....