Friday, October 16, 2009

ട്രയിനില്‍ രതി തേടുന്ന കുട്ടികള്‍ :: രതി തേടുന്ന കുട്ടികള്‍3


എറണാകുളം സൌത്ത് റയില്‍‌വേ സ്റ്റേഷന്‍ :
അതിരാവിലെ എറണാകുളം സൌത്ത് റയില്‍‌വേ സറ്റേഷനിലെ മൂന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ തമിഴ്‌നാട്ടില്‍ നിന്ന് വരുന്ന ട്രെയിന്‍ വന്ന് നില്‍ക്കുന്നു. യാത്രക്കാരുടെ തിരക്കൊഴിഞ്ഞപ്പോള്‍ പ്ലാറ്റ്‌ഫോമില്‍ രണ്ട് പോലീസുകാരോ ടൊപ്പം ഒരാണ്‍‌കുട്ടി നില്‍ക്കുന്നു. കുറേ നേരം സംസാരിച്ചതിനുശേഷം ആണ്‍കുട്ടി പേഴ്‌സില്‍ നിന്ന് കുറേ നോട്ടുകള്‍ പോലീസുകാര്‍ക്ക് കൊടുക്കുന്നു. പോലീസുകാര്‍ അവന് ഒരു ഐഡിന്റിറ്റി കാര്‍ഡ് കൊടുത്തു. അവന്‍ ഐഡന്‍‌റ്റിറ്റി കാര്‍ഡുമായി ഓവര്‍ബ്രിഡ്‌ജ് കയറി ഒന്നാമത്തെ ഫ്ലാറ്റ്ഫോമിലേക്ക് പോകുന്നു. ഒന്നാമത്തെ
പ്ലാറ്റ്ഫോമില്‍ അവനേയും കാത്ത് അതേ ട്രയിനില്‍ വന്ന ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു.

എന്തിനാണ് അവന്‍ പോലീസുകാര്‍ക്ക് പണം കൊടുത്തത് ?
ട്രയിനിലെ റിസര്‍‌വേഷന്‍ കമ്പാര്‍ട്ടുമെന്റില്‍ കൂടി നടന്നുപോയ പോലീസുകാര്‍ ഒരു ബര്‍ത്ത് ഒഴിഞ്ഞു കിടക്കുന്നതും അതിന്റെ തൊട്ടടുത്ത ബര്‍ത്തില്‍ നാലുകാലുകള്‍ കാണുകയും ചെയ്തു.ചിലപ്പോഴെക്കെ കാണുന്ന കാഴ്ചകള്‍ ആയതുകൊണ്ട് അവര്‍ അത് ഗൌനിക്കാതെ കടന്നുപോയി. കുറച്ചു സമയത്തിനുശേഷം തിരിച്ചു വന്നപ്പോള്‍ ബര്‍ത്തുകളിലെ അവസ്ഥകള്‍ക്ക് യാതൊരു മാറ്റവും ഇല്ല. പോലീസുകാര്‍ ബര്‍ത്തില്‍ കിടന്നവരെ തട്ടിവിളിച്ചു. ബര്‍ത്തില്‍ നിന്ന് ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും എഴുന്നേറ്റു. അവരുടെ പേരില്‍ കേസ് എടുക്കുമെന്നും കേസ് എടുക്കാതിരിക്കണമെങ്കില്‍ ആയിരം രൂപാ നല്‍കണമെന്നും പോലീസുകാര്‍ പറഞ്ഞു. തന്റെ കൈയ്യില്‍ അത്രയും പണം ഇല്ലന്ന് അവന്‍ പറഞ്ഞപ്പോള്‍ കൂട്ടുകാരുടെ കൈയ്യില്‍ നിന്ന് പണം വാങ്ങി എറണാകുളത്ത് എത്തുമ്പോള്‍ നല്‍കിയാല്‍ മതിയന്ന് പറഞ്ഞ് അവന്റെ സ്റ്റുഡന്റ് ഐഡന്റിറ്റി കാര്‍ഡുമായി പോലീസുകാര്‍ പോയി. വീണ്ടും അവനും അവളും ഒരേ ബര്‍ത്തില്‍ യാത്ര തുടര്‍ന്നു. എറണാകുളത്ത് എത്തിയപ്പോള്‍ എവിടെ നിന്നക്കയോ പണം ഒപ്പിച്ച് അവന്‍ പോലീസുകാര്‍ക്ക് നല്‍കി ഐഡന്റിറ്റി കാര്‍ഡ് തിരികെ വാങ്ങി.

:: എ.സി. കമ്പാര്‍ട്ടുമെന്റില്‍ ഒരു യാത്ര ::
റിസര്‍‌വേഷന്‍ കമ്പാര്‍ട്ടുമെന്റുകളിലെ ‘റിസ്ക്’ ഒഴുവാക്കി യാത്ര ചെയ്യാവുന്നത് എ.സി. കമ്പാര്‍ട്ടുമെന്റുകളില്‍ ആണത്രെ. ടിക്കറ്റ് നോക്കിയിട്ട് റ്റിറ്റിആര്‍ പോയിക്കഴിഞ്ഞാല്‍ ഒരാളും അവിടേക്ക് വരില്ല. ‘കൂപ്പ‘കളുടെ വാതില്‍ അടഞ്ഞുകഴിഞ്ഞാല്‍ അത് എപ്പോള്‍ തുറക്കണമെന്ന് തീരുമാനിക്കേണ്ടത് അകത്ത് യാത്ര ചെയ്യുന്നവരാണല്ലോ? തനിക്ക് ഇറങ്ങേണ്ട സ്ഥലം ആകുമ്പോള്‍ തുറന്ന് ഇറങ്ങിപോകുമ്പോള്‍ പ്ലാറ്റ്ഫോമില്‍ നില്‍ക്കുന്നവര്‍ക്ക് എസി കമ്പാര്‍ട്ടുമെന്റില്‍ ഉള്ളവരെ കാണാനും കഴിയില്ല. കുറച്ച് കാശ് പോയാലും പോലീസിനെ പേടിക്കേണ്ടാത്ത
‘സുഖ’കരമായ യാത്ര.

:: റയി‌ല്‍‌വേ സ്റ്റേഷനില്‍ നിന്ന്... ::
ഒരു തിരുവതാംകൂര്‍ ജില്ലയിലെ ഒരു റയി‌ല്‍‌വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രയിനില്‍ നിന്ന് ‘പ്രണയ’ത്തില്‍ ഏര്‍പ്പെട്ടിരുന്ന കാമുകനേയും കാമുകിയേയും പോലീസ് അറസ്റ്റു ചെയ്തത് പത്രങ്ങള്‍ എല്ലാവരേയും അറിയിച്ചതാണ്. ഈ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ട്രയിനുകളില്‍ നിന്നുള്ള ‘പ്രണയം’ മറ്റുള്ളവര്‍ക്ക് ഭീകരമായി തുടങ്ങിയപ്പോഴാണ് പോലീസ് ട്രയിനില്‍ ‘പ്രണയി‘ക്കുന്നവരെ പിടിക്കാന്‍ തുടങ്ങിയത്. താക്കീതും പിഴയും ഒക്കെ നല്‍കി പലരേയും വിട്ടയ്ക്കുകയും ചെയ്തു. ഇതുകൊണ്ട് ബുദ്ധുമുട്ട് ഉണ്ടായത് സാധാരണക്കാരായ യാത്രക്കാരാണ് ട്രയിന്‍ പ്ലാറ്റ്‌ഫോമില്‍ കിടക്കുന്നതുകണ്ട് കയറി ഇരിക്കുന്ന പലര്‍ക്കും ‘ട്രയിനില്‍ അതിക്രമിച്ചു കയറി’ എന്ന കുറ്റത്തിന് പിഴ നല്‍കേണ്ടി വന്നു.

:: പാസഞ്ചര്‍ ട്രയിനില്‍ നിന്ന് ::
പാസഞ്ചര്‍ ട്രയിനുകളിലെ തിരക്കൊഴിഞ്ഞ കമ്പാര്‍ട്ടുമെന്റില്‍ ചിലപ്പോള്‍ ‘പ്രണയിക്കുന്ന‘വരെ കാണാറുണ്ട്. മറ്റുള്ളവര്‍ ആ ബോഗികളില്‍ ഉണ്ടന്നുള്ള ചിന്തകളൊന്നും ഇവര്‍ക്ക് പലപ്പോഴും കാണാറില്ല. കുറച്ചു സ്റ്റേഷനുകള്‍ പിന്നിട്ട് ഒരു സ്റ്റേഷനില്‍ ഇറങ്ങി അടുത്ത ട്രയിനിനു കയറി അവര്‍ തിരികെ എത്തും.

:: ട്രയിനിലെ അതിക്രമങ്ങള്‍ ::
ട്രയിനില്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും വര്‍ദ്ധിച്ചു വരുന്നുണ്ട്. ആരും പരാതിപ്പെടാറില്ലന്ന് മാത്രം. കേരളത്തിനുവെളിയിലുള്ള ചില കോളേജുകളിലെ കുട്ടികള്‍ പരസ്പരം ‘കുടിപ്പക’യോടെയാണ് പെരുമാറുന്നത്. റയില്‍‌വേ സ്റ്റേഷനുകളില്‍ വച്ച് സംഘര്‍ഷം ഉണ്ടാക്കുന്ന മലയാളിവിദ്യാര്‍ത്ഥികള്‍ ട്രയിനുകളിലും അടി തുടരും. മറ്റ് കോളേജുകളിലെ പെണ്‍കുട്ടികളെ ‘പിടി‘ക്കുന്നതും ഭയപ്പെടുത്തുന്നതും പലര്‍ക്കും ഹരമാണ്.

:: മാതാപിതാക്കള്‍ ഇത് അറിയുന്നുണ്ടോ ?? ::
തങ്ങളുടെ മക്കള്‍ എവിടേക്ക് എങ്ങനെപോകുന്നു എന്ന് പലരും അന്വേഷിക്കാറില്ല. .മൊബൈല്‍ ഫോണ്‍ ഉള്ളതുകൊണ്ട് തങ്ങളുടെ മക്കള്‍ തങ്ങളുടെ വിളിപ്പുറത്ത് തന്നെയുണ്ടന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാല്‍ ആ വിശ്വാസം പലപ്പോഴും തകിടം മറിയുന്നത് എപ്പോഴാണ് ? ഇന്ന് എവിടയും മൊബൈല്‍ സിഗ്നല്‍ ലഭ്യമായതുകൊണ്ട് എവിടെനിന്ന് വേണമെങ്കിലും സംസാരിക്കാം. കോട്ടയത്ത് പോകുന്നു എന്ന് പറഞ്ഞ ആള്‍ക്ക് കൊടേക്കനാലില്‍ നിന്ന് വേണമെങ്കിലും സംസാരിക്കാം. കൌമുദി പ്ലസില്‍ വന്ന ഈ വാര്‍ത്തയൊന്ന് വായിച്ചു നോക്കുക.

അടുത്ത പോസ്റ്റില്‍ :: സ്റ്റഡി ടൂറും ടൂര്‍ പാക്കേജും.

4 comments:

mini//മിനി said...

കേരളം വളരുന്നു ഇങ്ങനെയും ???

chithrakaran:ചിത്രകാരന്‍ said...

കല്ലും മണ്ണുമിട്ട് നന്നാക്കേണ്ട റോഡുപോലും ശരിക്ക് ഭംഗിയായി സൂക്ഷിക്കാന്‍ നമുക്കാകുന്നില്ല.
പിന്നെയാണോ പോടുവീണ സമൂഹത്തിന്റെ സാംസ്ക്കാരികതയുടേയും സദാചാരത്തിന്റേയും
നമുക്ക് പരിഹരിക്കാനാകുക !!!
ഈ സാധനങ്ങളൊക്കെ എന്തുകൊണ്ട്/എവിടെക്കൊണ്ട് അടക്കും എന്നുപോലും മനസ്സിലാക്കാനുള്ള സാമൂഹ്യ ശാസ്ത്രജ്ഞന്മാര്‍ നമ്മുടെ സമൂഹത്തിലില്ല.
രാഷ്ട്രീയക്കാരുടെ ആത്മാര്‍ത്ഥശൂന്യമായ
പ്രസ്താവനകള്‍ മാത്രമേ നമുക്ക് സംബാദ്യമായുള്ളു !!!

ഷെരീഫ് കൊട്ടാരക്കര said...

എന്റെ പോസ്റ്റുകളിൽ കോടതിക്കഥകൾ എന്ന തലക്കെട്ടിൽ ഞാൻ കൂടുതലും പോസ്റ്റു ചെയ്തതു താങ്കൾ ചൂണ്ടിക്കാണിച്ച വിഷയങ്ങളാണു. നമ്മുടെ പെൺകുട്ടികൾക്കെന്തു പറ്റിയെന്നു അന്തം വിട്ടു പോകുന്ന വിധത്തിലുള്ള അനുഭവങ്ങൾ എന്റെ മുൻപിൽ എത്തിയിരുന്നു. ഏതോ കോഴ്സ്സുകളെന്നും പറഞ്ഞു വീട്ടിൽ നിന്നിറങ്ങുക, ആണുങ്ങളുമായി ചുറ്റി കറങ്ങുക, പിന്നെ പലതും....... പണ്ടു ഉരൽ വിഴുങ്ങുമ്പോഴും വിരൽ കൊണ്ടു മറച്ചു പിടിക്കാനുള്ള പ്രവണത പെൺകുട്ടികൾക്കുണ്ടായിരുന്നു.ഇന്നതു നഷ്ടപ്പെട്ടിരിക്കുന്നു. ആൺകുട്ടികളും മോശമല്ലാ.....വിസ്താരഭയത്താൽ ചുരുക്കുന്നു.

ഭായി said...

ഇതൊക്കെ ആര് നന്നാക്കാന്‍ എന്നു നന്നാകാന്‍
തലവിധി എന്നല്ലാതെന്താ...
നല്ല ഒബ്സര്‍വേഷന്‍!!!