Tuesday, March 17, 2009

കോണ്‍ഗ്രസില്‍ തൊഴുത്തില്‍ക്കുത്ത് :രാഷ്ട്രീയം

സമുദ്രവും ബക്കറ്റും തിരയും എല്ലാം സി.പി.എം.മ്മില്‍ മാത്രമന്ന് പറഞ്ഞ് പരിഹസിച്ചു ചിരിച്ചവര്‍ കോണ്‍ഗ്രസില്‍ ഒരൊറ്റ ദിവസംകൊണ്ട് ഉണ്ടായ കോളിളക്കം കണ്ട് ഞെട്ടിക്കാണും. സി.പി.എം.മ്മില്‍ ബക്കറ്റിലെ വെള്ളം സമുദ്രത്തോട് ചേര്‍ന്ന് തിരയാകാന്‍ തീരുമാനിച്ചപ്പോള്‍ കോണ്‍ഗ്രസില്‍ കാറ്റും കോറും ഉരുണ്ടുകൂടി പ്രക്ഷുബദ്ധമായ അവസ്ഥ സംജാതമായിക്കഴിഞ്ഞു. ഉരുണ്ടുകൂടീയിരുന്ന മേഘങ്ങള്‍ നീങ്ങിപ്പോകാതെ കൂടുതല്‍ ഇരുട്ട്കോണ്‍ഗ്രസിലേക്ക് വരുത്തുകയാണ്. നീറിപ്പുകഞ്ഞിരുന്ന അഗ്നിപര്‍വ്വതം എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാം എന്ന ഒരു അവസ്ഥയില്ലങ്കിലും സമുദ്രത്തിലുണ്ടാകുന്ന അഗ്നിപര്‍വ്വതസ്ഫോടനം കടലിനെ പ്രക്ഷുബദ്ധമാക്കുന്നതുപോലെ ഉമ്മന്‍ ചാണ്ടിയുടെ നിശബ്ദ്ദമായ പൊട്ടിത്തെറി കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെതന്നെ തകിടം മറിച്ചു കഴിഞ്ഞു.
എല്ലാ പോഷക സംഘടനകളും സ്വന്തം കൈപ്പടിയില്‍ ആക്കാന്‍ വേണ്ടി രമേശ ചെന്നിത്തല നടത്തിയന്ന്‍ (?) പറയപ്പെടുന്ന നാടകത്തിനൊടുവില്‍ സിദ്ദിഖിനെ മാറ്റി ലിജുവിനെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ആക്കിയതോടെ ഉമ്മന്‍ ചാണ്ടി ഇടയുകയും ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ സിദ്ദിഖ് സ്ഥാനത്ത് തിരിച്ചെത്തുകയും ചെയ്തു. കരുണാക രന്റെ പുറത്താകലോടെ ഗ്രൂപ്പ് ഇല്ലാതായി എന്ന് നേതാക്കള്‍ മേനി ടിക്കുമ്പോഴാണ് തങ്ങളുടെ സ്തുതിപാഠകര്‍ക്ക് ‘നോമിനേറ്റട്’ സ്ഥനമാനങ്ങള്‍ നേടിക്കൊടുക്കുന്നതില്‍ നേതാക്കന്മാര്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയം എന്ന് പറയുന്നത് സ്ഥാനമാന രാഷ്ട്രീയം അല്ലങ്കില്‍ പാര്‍ലമന്റ്റി മോഹ രാഷ്ട്രീയം ആണന്ന് ആര്‍ക്കാണ് അറിയാന്‍ പാടില്ലാത്തത്. അതിനുവേണ്ടി ഏത് നാണകെട്ട കളിക്കും അവര്‍ തയ്യാറാകും. കളീക്കാവിളയിലെ തമ്മിലടിയും, മുണ്ടുരിയലും ഒക്കെ ഇതിനു ഉദാഹരണമാണ്. ഈ സംഭവങ്ങളുടെ സൂത്രധാരന്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ലന്ന് പറയാമെങ്കിലും ആ പാത പിന്തുടരുന്നവര്‍ ഇപ്പോഴും കോണ്‍ഗ്രസില്‍ ഉണ്ട്. അതുകൊണ്ടാണല്ലോ തിരുവന്തപുരത്തും തൃശ്ശൂരും കോലംകത്തിക്കല്‍ നടന്നത്.

കരുണാകരന്റെ ഐ ഗ്രൂപ്പും ആന്റണിയുടെ എ ഗ്രൂപ്പും മാത്രമായി കോണ്‍ഗ്രസില്‍ സ്ഥാനങ്ങള്‍ സ്വന്തമാക്കി മുന്നേറിയപ്പോള്‍ നേതാക്കളും അണികളും പാര്‍ട്ടിയെക്കാള്‍ കൂറ് ഗ്രൂപ്പുകളോട് കാണിച്ചു. പാര്‍ട്ടിയില്‍ ഏതെങ്കിലും സ്ഥാനം വേണമെങ്കില്‍ ഏതെങ്കിലും ഒരു ഗ്രൂപ്പിന്റെ ഭാഗമാകണമെന്ന സ്ഥിതി വന്നു. പാര്‍ട്ടിയിലെ വളര്‍ച്ചയ്ക്ക് കഴിവിനെക്കാള്‍ വേണ്ടത് നേതാക്കളുടെ മൂട് താങല്‍ ആണന്ന് മനസിലാക്കി കുട്ടിനേതാക്കള്‍ ബഡാനേതാക്കളുടെ പാദസേവകരായി. കരുണാകരന്റെ കാറ് അപകടത്തോടെ കരുണാകരന്‍ പാലും തേനും കൊടുത്ത് വളര്‍ത്തിക്കൊണ്ടുവന്നവര്‍ തന്നെ മൂന്നാഗ്രൂപ്പെന്ന പേരില്‍ ഒരു ഗ്രൂപ്പായി. ഉള്‍പ്പാര്‍ട്ടി തിരഞ്ഞെടൂപ്പുകള്‍ ഒന്നും നടത്താതെ ഗ്രൂപ്പിന്റെ പേരില്‍ വീണ്ടും വീതം വച്ച് അണികള്‍ ഇല്ലാതെ നേതാക്കന്മാരുടെ പാര്‍ട്ടിയായി കോണ്‍ഗ്രസ് വളര്‍ന്നു. ഇടയ്ക്ക് വയലാര്‍ രവിയുടെ നേതൃത്വത്തീല്‍ നാലാം ഗ്രൂപ്പ് ഉയര്‍ന്നുവന്നു. സ്വന്തം സ്ഥാനം ഉറപ്പിച്ച വയലാര്‍ രവികേരളം വിട്ടതോടെ നാലാംഗ്രൂപ്പ് ഇല്ലാതായി. മൂന്ന് ഗ്രൂപ്പിലെ കാര്‍ത്തികേയ സംഘം എ ഗ്രൂപ്പിലും ആയി. കരുണാകരന്‍ പാര്‍ട്ടിവിട്ടതോടെ ഐ ഗ്രൂപ്പും ഇല്ലാതായി. സ്ഥാനങ്ങള്‍ പങ്കിട്ടെടുക്കാന്‍ മറ്റൊരു ഗ്രൂപ്പും ഇല്ലാതായാതോടെ എ ഗ്രൂപ്പ് സ്വാഭാവികമായി കോണ്‍ഗ്രസ് പാര്‍ട്ടിയായി. ആന്റണി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് കേന്ദ്രത്തിലേക്ക് പോയതോടെ കോണ്‍ഗ്രസ് ഉമ്മന്‍ കോണ്‍ഗ്രസായി. ( ഉമ്മന്‍ കോണ്‍ഗ്രസ് ഇല്ലാതായി ഇന്ദിരാ കോണ്‍ഗ്രസ് ശരിക്കുള്ള കോണ്‍ഗ്രസ് ആകുമെന്ന് പറഞ്ഞ മുരണീധരനോട് കടപ്പാട് ). ഇങ്ങനെ ഗ്രൂപ്പില്ലാതായ കോണ്‍ഗ്രസിലാണ് ഇപ്പോള്‍ നേതാക്കന്മാരുടെ വീതം വയ്പ് വാര്‍ത്തകള്‍ ഉയരുന്നത്.


വളര്‍ത്തിക്കൊണ്ട് വന്ന കരുണാകരന്റെ കൈയ്യില്‍ക്കൊത്തിയാണ് ആദ്യം ചെന്നിത്തല രാഷ്ട്രീയ ബുദ്ധി പ്രകടിപ്പിച്ചത്. ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ പിന്നില്‍ നിന്ന് കുത്തി താന്‍ തികഞ്ഞ ഒരു രാഷ്ട്രീയ നേതാവായി എന്ന് ചെന്നിത്തല കേരളരാഷ്ട്രീയത്തില്‍ പ്രഖ്യാപനം നടത്തിക്കഴിഞ്ഞു.. ഒരു കെ.പി.സി.സി പ്രസിഡണ്ട് എങ്ങനെ ആയിക്കൂടാ എന്നുള്ള ഒരുദാഹരണത്തിന് ചരിത്രം കാത്തുവച്ചിരിക്കൂന്ന ഒരു പേരായി ചെന്നിത്തല മാറിക്കൊണ്ടി രിക്കുകയാണ്. മാവേലിക്കരയിലെ ജനപിന്തുണയുടെ (?) ബലത്തില്‍ കെ.പി.സി.സി പ്രസിഡണ്ട് ആയ ആളാണ് ചെന്നിത്തല. കേരളം കണ്ട ഏറ്റവും മോശപ്പെട്ട ഭരണമായ (?) ഈ ഭരണത്തിനെതിരെ ശക്തമായ ഒരു സമരം നടത്താന്‍ പോലും ചെന്നിത്തലയ്ക്ക് ആയിട്ടില്ല. ദിവസം മൂന്ന് പത്രസമ്മേളനം നടത്തി ചാനല്‍ നിറഞ്ഞാല്‍ എല്ലാം ആയി എന്നാണ് അദ്ദേഹത്തിന്റെ ധാരണയെന്ന് തോന്നുന്നു. ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തീച്ച് ഉയര്‍ന്നു വന്ന ഉമ്മന്‍ ചാണ്ടി എവിടെ നോമിനേഷന്‍ ശീതളതയില്‍ സ്ഥാനം ഉറപ്പിച്ച ചെന്നിത്തല എവിടെ???


മൂന്ന് മാസത്തിനുമുമ്പേ ഓരോ പാര്‍ലമെന്റ് മണ്ഡലങ്ങളിലും മൂന്ന് പേരുടെ സാധ്യതാ ലിസ്റ്റ് തയ്യാറാക്കി നല്‍കണമെന്ന് എ.ഐ.സി.സി കെ.പി.സി.സിക്ക് നിര്‍ദ്ദേശം നല്‍കിയതാണ്. തിരഞ്ഞെടുപ്പിന് മുപ്പതുദിവസങ്ങള്‍ ബാക്കി നില്‍ക്കേ കെ.പി.സി.സി നല്‍കിയ സാധ്യതാ ലിസ്റ്റില്‍ ഒരു മണ്ഡലത്തീല്‍ പത്തുപേര്‍ വരെയുണ്ടന്ന് അറിയുമ്പോള്‍ ചെന്നിത്തലയുടെ വൈഭവം മനസിലാക്കുക. എന്നിട്ട് എഞെങ്കിലും പ്രയോജനം ഉണ്ടായോ? സാധ്യതാ ലിസ്റ്റില്‍ കയറിക്കൂടിയവര്‍ തമ്മില്‍ അടിയാണ്. താനാണ് സര്‍വ്വധായോഗ്യന്‍ എന്ന് കാണിക്കാന്‍ ചിലര്‍ ഡല്‍ഹിയില്‍ ചെന്ന് തമ്പടിച്ചിരിക്കുകയാണ്. ഇടതുപക്ഷം രണ്ട് സീറ്റുകള്‍ ഒഴിച്ച് ബാക്കി എല്ലാ മണ്ഡലങ്ങളിലും രണ്ടാഘട്ട പ്രചരണം തുടങ്ങിയപ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍ അരക്കിലോ വരുന്ന സാധ്യതാ ലിസ്റ്റുമായി തിരുവന്തപുരം- ഡല്‍ഹി ഷട്ടില്‍ സര്‍വ്വീസ് നടത്തുകയാണ്. ലിസ്റ്റില്‍ ഉള്ളവരുടെ സാധ്യത ഇല്ലാതാക്കാന്‍ നേതാക്കന്മാര്‍ തന്നെ ശ്രമിക്കുന്നുമുണ്ട്. തൃശൂരില്‍ ടോം വടക്കന്റെ കോലം കത്തിക്കലിനു ശേഷം തിരുവന്തപുരത്ത് ശശി തരൂരിന്റെയും കോലം കത്തിക്കല്‍ നടന്നു.


ഇടതുപക്ഷത്തേക്കാള്‍ രണ്ടാഴ്ചമുമ്പ് സീറ്റ് വിഭജനം നടന്ന കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥികളെ കണ്ടത്താനാവുന്നില്ല എന്ന് പറയുമ്പോള്‍ എന്താണ് മനസിലാക്കേണ്ടത് ? ഇടതുപക്ഷത്ത് ഇപ്പോഴും സീറ്റ് വിഭജനം പൂര്‍ത്തിയായിട്ടല്ലന്ന് നമുക്കറിയാം. ഇടതുപക്ഷത്തിലെ ഈ പ്രശ്‌നങ്ങള്‍ പറഞ്ഞ് പരിഹസിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തങ്ങളുടെ മണ്ഡലങ്ങളില്‍ എന്തുകൊണ്ട് സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ കഴിയുന്നില്ല. കേരളത്തില്‍എറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ഒരു തിരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടക്കാന്‍ പോകുന്നത് എന്നുള്ള ഒരു പൊതുവികാരം ഉയര്‍ന്നു നില്‍ക്കുമ്പോഴാണ് കോണ്‍ഗ്രസിലെ പടലപ്പിണക്കങ്ങള്‍ പുറത്തുവരുന്നത്. തങ്ങള്‍ മത്സരിക്കാന്‍ വേണ്ടി മാത്രം ജനിച്ചവരാണ ന്നാണ് ഒട്ടുമിക്ക കോണ്‍ഗ്രസ് നേതാക്കളുടേയും വിചാരം. അതുകൊണ്ടുതന്നെ പാര്‍ട്ടിസ്ഥാന ങ്ങളെക്കാള്‍ വലുത് അവര്‍ക്ക് പാര്‍ല‌മന്റെറി സ്ഥാനങ്ങളാണ്. കോണ്‍ഗ്രസിന്റെ സാധ്യതാ ലിസ്റ്റില്‍ നോക്കുക. തുടര്‍ച്ചയായി മത്സരിച്ച് പരാജയപ്പെട്ടവര്‍ പോലും ആ ലിസ്റ്റില്‍ ഉണ്ട്. കഴിഞ്ഞ ഇലക്ഷനില്‍ പരാജയപ്പെട്ട് ജനങ്ങളുടെ ഇടയില്‍ യാതൊരുവിധ പ്രവര്‍ത്തനവും നടത്താതെ മാറിനിന്നവര്‍ പോലും സ്ഥാനാര്‍ത്ഥിക്കുപ്പായം തുന്നിച്ച് തയ്യാറായിക്കഴിഞ്ഞു. ഇതില്‍ രണ്ടുമൂന്ന് പേര്‍ക്കെങ്കിലും ഹൈക്കമാന്‍ഡിന്റെ പച്ചക്കൊടി കിട്ടുകയും ചെയ്യും.


ഇങ്ങനെയുള്ള ഒരവസ്ഥയാണങ്കില്‍ താന്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുകയില്ലന്ന് ഉമ്മന്‍ ചാണ്ടി പറയുന്ന അവസ്ഥയിലേക്ക് വരെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയം വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. സ്വന്തം ആളുകള്‍ക്ക് സീറ്റ് ഉറപ്പിച്ചു കൊടുക്കാന്‍ നേതാക്കന്മാരും സ്വന്തം സീറ്റ് ഉറപ്പിക്കാന്‍ നേതാക്കന്മാരും ഡല്‍ഹിയിലേക്ക് വണ്ടികയറിയിട്ട് കുറേ ദിവസങ്ങളായി. ഇപ്പോഴത്തെ സ്ഥിതി തുടരുകയാണങ്കില്‍ കോണ്‍ഗ്രസിന്റെ പകുതി സീറ്റുകളിലധികവും കാലുവാരലും വോട്ട് മറിക്കലും നടക്കും. അണികളെക്കാള്‍ നേതാക്കന്മാരുടെ എണ്ണം കൂടുതലായ ഒരു പാര്‍ട്ടിയില്‍ ഇങ്ങനെയൊക്കയോ സംഭവിക്കൂ. മെത്രാന്മാരുടേയും സമുദായനേതാക്കളുടേയും കല്പനകള്‍കൊണ്ടൊന്നും വോട്ട് പെട്ടിയില്‍ വീഴുകയില്ലന്ന്കോണ്‍ഗ്രസ് നേതാക്കന്മാര്‍ മറന്നില്ലങ്കില്‍ ആ പാര്‍ട്ടിക്ക് കൊള്ളാം. അല്ലങ്കില്‍ അനികൂലമായ കാലാവസ്ഥയിലും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആവര്‍ത്തനമായിരിക്കും കേരളത്തില്‍ നടക്കുന്നത്.

1 comment:

ajeeshmathew karukayil said...

പ്രവര്‍ത്തകരെക്കള്‍ നേതാക്കന്മാരുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പാര്‍ടിക്ക് ഇക്കുറി ഈസി വാക് ഓവര്‍ ആകുമെന്ന് സ്വപ്നം കാണുന്നത് കൊണ്ടാവാം ടിക്കെടിനു വേണ്ടി ഇത്ര തള്ള്.എന്തായാലും വി എം സുധീരനും , തെന്നലയും,ഹൈബി ഈടനെയും പോലുള്ളവര്‍ ആണ് മല്സരിക്കുന്നതിന്കില്‍ സ്വപ്നം യാഥാര്‍ത്ഥ്യവും ആകും . അല്ലാതെ പ്രവര്‍ത്തകര്‍ക്ക് മുകളിലൂടെ പോക്കെടിന്റെ കനത്തിനോപ്പിച്ചു സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയാല്‍ മലര്‍ പൊടിക്കാരന്റെ സ്വപ്നമാകനെ തരമുള്ളൂ ,എന്തായാലും കാത്തിരുന്നു കാണാം .