Monday, August 15, 2011

വിവാദങ്ങള്‍ സൃഷ്ടിക്കുന്ന മാധ്യമ രീതി

വിവാദങ്ങള്‍.. വിവാദങ്ങള്‍.. വിവാദങ്ങള്‍..
എവിടെ തിരിഞ്ഞാലും വിവാദങ്ങള്‍....
വിവാദങ്ങള്‍  ഇല്ലാത്ത ഒരു ദിവസം എന്ന് പറയുന്നത് മലയാളിക്ക് ചിന്തിക്കാന്‍ പോലും പറ്റാത്തതാണ്.
വെറുതെ വിവാദങ്ങള്‍ ഉണ്ടാക്കുക.. അതിനെക്കുറിച്ച് ഉള്ളി പൊളിക്കും പോലെ കുറേ ദിവസം ചര്‍ച്ചകള്‍ നടത്തുക..
അവസാനം എന്ത് വിവാദം.. ഇതാണോ വിവാദം എന്ന് പറഞ്ഞ പൊടിയും തട്ടി പോവുക..

പല തട്ടിപ്പുകാരും ശുന്യതയില്‍ നിന്ന് ഭസ്മം എടുക്കുന്നതുപോലെ പല വിവാദങ്ങളും സൃഷ്ടിക്കുന്നതും സംഹരിക്കുന്നതും മാധ്യമങ്ങള്‍ ആണ്. ഒരു സംഭവത്തിലെ വാര്‍ത്തകളെക്കാളും അതിലെ വസ്തുതകളെക്കാളും മലയാളിക്ക് ഇഷ്ടം ആ സംഭവത്തെ പറ്റി ഉണ്ടാകാന്‍ ഇടയുള്ള വിവാദങ്ങള്‍ ആണ്. വിവാദങ്ങളേ ചിലവാകൂ എന്നറിയാവുന്ന മാധ്യമങ്ങളും ആ വഴിക്കേ ചിന്തിക്കൂ.

(വിവാദം എന്ന വാക്കിന് തര്‍ക്കം;വാദപ്രതിവാദം,വ്യവഹാരം,നിലവിളി,വഴക്ക്, വാത് എന്നൊക്കെയാണ് ശബ്ദതാരാവലിയിലെ അര്‍ത്ഥം)

ചാനലുകള്‍ കൂടിയതോടെ സ്വാഭാവികമായി മത്സരങ്ങളും കൂടി. ആളെക്കാരെ കൂടുതല്‍ തങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ മനപൂര്‍വ്വമായോ അല്ലാതയോ കൂടുതല്‍ വിവദങ്ങള്‍ സൃഷ്ടിക്കാനും അവര്‍ തുടങ്ങി. ചാനല്‍ ചര്‍ച്ചകളില്‍ ഒരാള്‍ നടത്തുന്ന പരാമര്‍ശനത്തിന് എതിരേ മറ്റൊരാളോട് അഭിപ്രായം ചോദിക്കുകയും അയാള്‍ ആദ്യം പറഞ്ഞ ആളിന്റെ അഭിപ്രായത്തെ എതിര്‍ക്കുകയും ചെയ്താലുടനെ ചാനലുകളില്‍ ഫ്ലാഷ് ന്യൂസ് തെളിയും ‘ഒന്നാമത്തെ ആളിന്റെ പ്രസ്താവന വിവാദമാകുന്നു.‘ അങ്ങനെ പുതിയ ഒരു വിവാദം ഉണ്ടാകുന്നു. ആ വിവാദങ്ങളില്‍ പിടിച്ച് രണ്ടു ദിവസം വാര്‍ത്താ ചാനല്‍ ഓടിക്കാ. ഭാഗ്യമുണ്ടങ്കില്‍ ആ വിവാദം വലിയ ഒരു സംഭവമാക്കാം. ആരും തിരിഞ്ഞ് നോക്കുന്നില്ലന്ന് തോന്നിയാല്‍ എന്ത് വിവാദം ഏത് വിവാദം എന്നുള്ള രീതിയില്‍ അടുത്ത വിവാദം സൃഷ്ടിക്കാന്‍ ശ്രമിക്കാം.

ഇപ്പോള്‍ ഈ കാര്യങ്ങള്‍ പറയാന്‍ ഉണ്ടായ കാരണം എന്താണന്ന് വെച്ചാല്‍ മംഗളം വാരികയില്‍ മുന്‍‌ ആരോഗ്യ മന്ത്രിയായ ശ്രീമതി ടീച്ചറുമായി നടന്ന ഒരു അഭിമുഖത്തിലെ ഒരു വാചകം വിവാദമായി എന്ന് ആ മാധ്യമം തന്നെ പറയുന്നു. ( മംഗളം വാരികയിലെ അഭിമുഖം വിവാദമാകുന്നു :മഹിളാ കോണ്‍ഗ്രസ്‌ ശ്രീമതിയുടെ കോലം കത്തിച്ചു ) ഈ വാര്‍ത്ത വായിച്ചപ്പോഴാണ് ഇങ്ങനെ ഒരു വിവാദം ഉണ്ടായോ എന്ന് ചിന്തിക്കുന്നത്. മംഗളത്തിന് സ്വന്തമായി ചാനല്‍ ഇല്ലാത്തത് കഷ്ടമായി.!! ഒരാഴ്ച ഓടിക്കാവുന്ന ഒരു വിവാദമാണ് മിസായത്.. (ഏഷ്യാനെറ്റ് മംഗളം വാങ്ങാനോ മറ്റോ പോവുകയാണന്ന് കുറേക്കാലം മുമ്പ് കേട്ടായിരുന്നു. ചാനലിന് സ്വന്ത്മായി പത്രവും പത്രത്തിന് സ്വന്ത്മായി ഒരു ചാനലും ഉണ്ടങ്കിലേ വിവാദങ്ങളെ നില നിര്‍ത്താന്‍ പറ്റൂ.)
മംഗളം തന്നെ വിവാദമായി എന്ന് പറയുന്ന അഭിമുഖം ഇവിടെയുണ്ട്.

വിവാദമായ(?) അഭിപ്രായം പറഞ്ഞിരിക്കുന്ന ഭാഗം ഇതാണ്.
? പക്ഷേ പി. ശശിയെപ്പോലെയുള്ള നേതാക്കള്‍ക്കെതിരേ സ്വഭാവദൂഷ്യത്തിനു നടപടിയുണ്ടാകുന്നു. മറ്റു ചിലര്‍ക്കെതിരേ ആരോപണമുയരുന്നു...

ഒരുപാട്‌ ആളുകളുള്ള ബഹുജന പാര്‍ട്ടിയാണു സി.പി.എം. സദാചാരത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്‌ചയില്ലാത്ത നിലപാടാണു പാര്‍ട്ടിക്കുള്ളതെങ്കിലും അതില്‍ പ്രവര്‍ത്തിക്കുന്നതു ചോരയും നീരുമുള്ള മനുഷ്യരായതുകൊണ്ടു ചിലര്‍ക്കൊക്കെ തെറ്റുപറ്റാം. തെറ്റുചെയ്‌തവര്‍ക്കെതിരേ മുഖംനോക്കാതെ നടപടിയെടുക്കുമെന്നതിനു തെളിവാണു നിങ്ങള്‍ സൂചിപ്പിച്ച സംഭവം. പക്ഷേ കാളപെറ്റു എന്നു കേട്ടാലുടന്‍ കയറെടുക്കുന്നതല്ല പാര്‍ട്ടി രീതി. അന്വേഷണം നടത്തി തെറ്റു ബോധ്യപ്പെടുമ്പോഴാണു ശിക്ഷാനടപടിയുണ്ടാവുക.

ചോരയും നീരുമുള്ള മനുഷ്യരായതുകൊണ്ടു ചിലര്‍ക്കൊക്കെ തെറ്റുപറ്റാം എന്ന് അഭിമുഖത്തില്‍ ശ്രീമതി ടീച്ചര്‍ പറഞ്ഞതാണ് വിവാദം. ഈ അഭിപ്രായത്തില്‍ ഞാന്‍ നോക്കിയിട്ട് എന്തെങ്കിലും പ്രശ്നമുള്ളതായി തോന്നിയില്ല. ഒറ്റവായനയിലോ ചിന്തയിലോ ഈ വാചകത്തിന് എന്തെങ്കിലും തെറ്റുള്ളതായി കണ്ടെത്താനും പറ്റില്ല. ഒരു ചോദ്യത്തിന് ഒരുത്തരം നല്‍കുന്നു. ആ ഉത്തരത്തിലെ മൊത്തം വാചകങ്ങളും വായിക്കാതെ ഒരു വാചകത്തിലെ ചില വാക്കുകള്‍ മാത്രം ഹൈലൈറ്റ് ആക്കിയതാണ് പ്രശ്നമെന്ന് മലയാളം മനസിലാക്കാന്‍ പറ്റുന്ന ഏതൊരാള്‍ക്കും മനസിലാകും. തെറ്റുചെയ്‌തവര്‍ക്കെതിരേ മുഖംനോക്കാതെ നടപടിയെടുക്കുമെന്നതിനു തെളിവാണു നിങ്ങള്‍ സൂചിപ്പിച്ച സംഭവം എന്ന് ശ്രീമതി ടീച്ചര്‍ പറഞ്ഞത് വിവാദം ഉണ്ടാക്കിയവന്മാരോ കോലം കത്തിച്ച ചേച്ചിമാരോ വായിച്ചോ എന്നറിയാന്‍ പാടില്ല. വിവാദം എന്ന് കേട്ട ഉടനെ കോലം കത്തിക്കാന്‍ ഇറങ്ങി പുറപ്പെട്ടി ചേച്ചിമാര്‍ അടുത്ത വാചകം വായിക്കുന്നത് നന്നായിരിക്കും. കാളപെറ്റു എന്നു കേട്ടാലുടന്‍ കയറെടുക്കരുത് !!!!!

ശെടാ, ഈ വാചകം എങ്ങനാ വിവാദം ആകുന്നത്.. കോലം കത്തിക്കാന്‍ തക്കവണ്ണം ഈ വാചകത്തിലോ അഭിമുഖത്തിലോ എന്തോ ഇരിക്കുന്നു എന്ന് ആലോചിച്ച് ഇരിക്കുമ്പോഴാണ് സ്കൂപ്പ് ഐ യിലെ ഈ വാര്‍ത്ത ‘ശ്രീമതി തിരുത്തില്ല, വാരിക തെളിവു നല്‍കേണ്ടിവരും ‘ എന്ന വാര്‍ത്ത വായിക്കുന്നത്. അത് വായിച്ച് കഴിഞ്ഞപ്പോള്‍ വിവാദത്തിന്റെ നാള്‍‌വഴി മനസിലായി.  ആ വാര്‍ത്തയില്‍ നിന്ന്

പ്രമുഖ മലയാള പത്രത്തിന്റെ വാരികയ്‌ക്ക്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവു കൂടിയായ ശ്രീമതിയുടെ വാക്കുകള്‍ പിഴച്ചത്‌. ഇത്‌ ആരും കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ വാരിക തന്നെ അവരുടെ പത്രത്തിലെ ലേഖകര്‍ മുഖേന പ്രശ്‌നം യുഡിഎഫ്‌ നേതാക്കളുടെ ശ്രദ്‌ധയില്‍പെടുത്തി. മഹിളാ കോണ്‍ഗ്രസ്‌ ഇത്‌ പെട്ടെന്നുതന്നെ ഏറ്റെടുത്ത്‌ രംഗത്തിറങ്ങുകയും ചെയ്‌തു.

ഇപ്പോള്‍ മനസിലായല്ലോ ഒരു വിവാദം എങ്ങനെ ഉണ്ടാക്കാം എന്ന്. എന്നാലും ഇങ്ങനെ ഒരു വിവാദം സ്വന്തമായി സൃഷ്ടിച്ച് അതിനെ വാര്‍ത്തയാക്കിയത് ശുദ്ധ ചെറ്റത്തരം ആയന്നേ വിവാദങ്ങള്‍ വായിച്ച് രസിക്കുകയും വിവാദങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ കണ്ട് രസിക്കുകയും ചെയ്യുന്ന ഒരു മലയാളി എന്ന നിലയില്‍ എന്റെ അഭിപ്രായം. (ഈ അഭിപ്രായത്തെ ഇനി വിവാദമാക്കരുത് )

നമ്മള്‍ മലയാളിക്ക് വിവാദങ്ങള്‍ ഇല്ലാത്ത ഒരു ദിവസം പോലും ഇല്ല... സാധാരണയായ ചില വിവാദങ്ങള്‍
അവാര്‍ഡ് വിവാദം
നിയമന വിവാദം
സ്ഥാലമാറ്റ വിവാദം
കത്തയക്കല്‍ വിവാദം
അഭിപ്രായ വിവാദം
പ്രസ്താവന വിവാദം ....
ഇങ്ങനെ വിവാദങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്...

എല്ലാ വിവാദങ്ങളും കണ്ട് കേട്ട് വായിച്ച് രസിക്കാന്‍ നമ്മളെ പോലുള്ളവര്‍ ഈ ഭൂമി മലയാളത്തില്‍ ഉള്ളപ്പോള്‍ വിവാദങ്ങള്‍ തുടരും...

4 comments:

ajeeshmathew karukayil said...

ഉദരനിമിത്തം ബഹുകൃത വേഷം . പത്തിന് മുകളില്‍ ചാനലുകളും അവയിലെ ജീവനക്കാര്‍ക്കും ജീവിച്ചു പോകണ്ടേ .ആവശ്യം സൃഷ്ടിയുടെ മാതാവാണ് എന്ന് കേട്ടിടില്ലേ പണ്ട് ചെറിയകോളം വാര്‍ത്തകള്‍ പോലും ആകാതിരുന്ന പലതും ഫ്ലാഷും ഇടിവെട്ടും വാര്‍ത്തകള്‍ ആക്കിയാലേ രേട്ടിങ്ങില്‍ നിലനില്‍ക്കാന്‍ കഴിയു . അപ്പോള്‍ കൊള്ളേണ്ടത്‌ കൊള്ളാനും വേണ്ടാത്തവ തള്ളാനും നമ്മള്‍ മലയാളികള്‍ ശീലിക്കേണ്ടി ഇരിക്കുന്നു .

അനില്‍ഫില്‍ (തോമാ) said...

മനോരമ കുടുംബക്കാര്‍ക്ക് സ്വിസ്സ് ബാങ്കില്‍ കള്ളപ്പണ നിക്ഷേപം എന്ന വാര്‍ത്ത മുക്കിയതും ഇവന്മാരൊക്കെത്തന്നെ.

ആരാന്റമ്മക്കു ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല ചേല്.

കൂതറ ടിന്റുമോന്‍ said...

അതില്‍ പ്രവര്‍ത്തിക്കുന്നതു ചോരയും നീരുമുള്ള മനുഷ്യരായതുകൊണ്ടു ചിലര്‍ക്കൊക്കെ തെറ്റുപറ്റാം.

ചോരയും നീരുമുള്ള മനുഷ്യരായതുകൊണ്ടാണ് തെറ്റുപറ്റുന്നത് ...
ചോരയും നീരുമുള്ള മനുഷ്യനായതുകൊണ്ടാണ് ശശിക്ക് തെറ്റ് പറ്റിയത്...
ചോരയും നീരുമുള്ള മനുഷ്യനല്ലാത്തതുകൊണ്ടാണ് അച്ചുതാന്താണ് തെറ്റ് പറ്റാത്തത് ...
ചോരയും നീരുമുള്ള മനുഷ്യര്‍ക്കെല്ലാം തെറ്റ് പറ്റും ....
ചോരയും നീരുമുള്ള മനുഷ്യരെല്ലാം പീഡിപ്പിക്കും...
ചോരയും നീരുമില്ലാത്തവര്‍ക്ക് പീഡിപ്പിക്കാന്‍ കഴിയില്ല ...
ചോരയും നീരുമുള്ളത്തിന്റെ ലക്ഷണമാണ് പീഡനം ...
ചോരയും നീരുമുള്ള വര്‍ക്കെല്ലാം പീഡിപ്പിക്കാം ..
എത്രത്തോളം പീഡനം ഉണ്ടാകുന്നോ അത്രത്തോളം ചോരയും നീരുമുള്ളവരൂണ്ട് എന്നാണു മനസ്സിലാക്കേണ്ടത് ..

ബാക്കി സമയം പോലെ പൂരിപ്പിച്ചോളുക ...


ഒരു നേതാവ് ഷിബു വിന്റെ ഭാര്യയെ പീഡിപ്പിച്ചു എന്ന് കരുതുക ..."ചോരയും നീരുമുള്ള മനുഷ്യരായതുകൊണ്ടു ചിലര്‍ക്കൊക്കെ തെറ്റുപറ്റാം "എന്ന് താങ്കള്‍ ആശ്വസിക്കുമോ ...

msntekurippukal said...

കൂതറക്കൊരു മറുപടി എഴുതിയാല്‍ കൊള്ളാമെന്നുണ്ടായിരുന്നു.പക്ഷെ എന്റെ ബോധം,സംസ്കാരം എന്നെ അതില്‍ നിന്നും തടയുന്നു.എങ്കിലും ഇത്ര മാത്രം: -കേരളക്കാരുടെ സാമാന്യബോധം ആണ് കൂതറയും കാണിക്കുന്നത്.ഇവരൊക്കെയുള്ള നാട്ടില്‍ എങ്ങനെ പിതാവ് മകളേയും മാതാവിനെ മകനും പീഡിപ്പിക്കാതിരിക്കും?