Thursday, December 2, 2010

മൃതദേഹത്തോട് അനാദരവു കാട്ടുമ്പോള്‍

ഇന്നത്തെ (ഡിസംബര്‍ 02/2010) ഒട്ടുമിക്ക മലയാള പത്രങ്ങളിലെല്ലാം ഉള്ള വാര്‍ത്ത ഏതൊരു മനുഷ്യനേയും ദുഃഖിപ്പിക്കുന്ന ഒന്നാണ്. സഭാതര്‍ക്കം: മൃതദേഹവുമായി റോഡ് ഉപരോധിച്ചു  എന്ന വാര്‍ത്തയായിരുന്നു അത്. സഭാതര്‍ക്കങ്ങളുടെ ന്യായ അന്യായങ്ങളിലേക്ക് കടക്കുക എന്നുള്ളത് ഈ പൊസ്റ്റിന്റെ ലക്ഷ്യമല്ല എന്നുള്ളതുകൊണ്ട് ആ ഭാഗം ഒഴിവാക്കി ഈ സംഭവത്തോടുള്ള പ്രതികരണം കുറിക്കുന്നു.

ഈ വാര്‍ത്ത വന്ന പത്രങ്ങളിലെ ലിങ്ക് :: മാതൃഭൂമി   മംഗളം  കൌമുദി  മാധ്യമം   ദേശാഭിമാനി മനോരമ

ഓര്‍ത്തഡോക്സ് - യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം എന്തിന്റെ പേരിലാണങ്കിലും അത് സമൂഹത്തിലെ മറ്റുള്ളവരെ ബാധിക്കുന്ന രീതിയിലേക്ക് മാറാതെ നോക്കേണ്ടത് ആ സഭയുടെ നേതൃത്വത്തില്‍ ഉള്ളവരാണ്. ഈ സഭാ തര്‍ക്കത്തില്‍ ഈ സഭകളില്‍ പെട്ട ഭൂരിപക്ഷം പേര്‍ക്കും താല്‌പര്യം ഇല്ല എന്നുള്ളതാണ് സത്യം. കഴിഞ്ഞമാസം പരുമല പള്ളിയുടെ പേരിലാണ് ഓര്‍ത്തഡോക്സ് - യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടാന്‍ തയ്യാറെടുത്തതെങ്കില്‍ ഈ മാസം അതൊരു മൃതദേഹത്തിന്റെയും ശവസംസ്‌ക്കാരത്തിന്റേയും പേരിലാണന്ന് മാത്രം. ഇത് ആദ്യമായിട്ടില്ല ഇരു സഭാവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായി മൃതശരീരത്തെ വഴിയില്‍ വെച്ച് സമരം ചെയ്യുന്നത്. കുറേ വര്‍ഷങ്ങള്‍ക്കുമുമ്പ് ഇങ്ങനെയൊരു പ്രശ്നം ഉണ്ടായപ്പോള്‍ പൊലീസിന് ലാത്തിച്ചാര്‍ജ് പോലും നടത്തേണ്ടി വന്നിട്ടൂണ്ട്. വിവേകവും മനുഷ്യത്വവും മതത്തിന്റെ പേരില്‍ നശിപ്പിക്കുന്നത് നന്നല്ല.

ഒരു മനുഷ്യന്റെ ജീവനില്ലാത്ത ശരീരത്തോടെ അനാദരവ് കാണിക്കുന്നത് എന്തിന്റെ പേരിലാണങ്കിലും ശരിയല്ല. മൃതശരീരം അടക്കം ചെയ്യുമ്പോള്‍ മറുപക്ഷം കൂവി എന്നാണ് ഒരു പത്രത്തില്‍ വായിച്ചത്. അങ്ങനെ ഒരു സംഭവം നടന്നു എങ്കില്‍ അങ്ങനെ ചെയ്തവര്‍ കാണിച്ചത് ശുദ്ധ തന്തയില്ലാത്തരം ആണന്ന് പറയുന്നതില്‍ ലജ്ജിക്കുന്നില്ല. എന്തിനു വേണ്ടിയാണ് മൃതശരീരങ്ങളെ വെച്ച് ഇങ്ങനെ വിലപേശുകയും സമരം ചെയ്യുകയും ചെയ്യുന്നത്. ആര്‍ക്കെന്ത് നേടാന്‍ ? ആര്‍ക്കെന്ത് ലഭിക്കാന്‍ ???

നിന്റെ വഴിപാട് യാഗപീഠത്തില്‍ എത്തിക്കുമ്പോള്‍ നിന്റെനേരെ സഹോദരന് എന്തെങ്കിലും പരാതി ഉണ്ടങ്കില്‍ അവനോട് ആദ്യം ആ പരാതി പറഞ്ഞ് തീര്‍ത്തതിനുശേഷം വന്ന് വഴിപാട് കഴിക്കണം എന്നാണ് ക്രിസ്തു പഠിപ്പിച്ചത്. സഹോദരനോട് ഏഴല്ല ഏഴ് എഴുപതു വട്ടം ക്ഷമിക്കണം എന്നുമാണ്
ക്രിസ്തുപഠിപ്പിച്ചത്. ആ ക്രിസ്തുവിന്റെ പിന്‍‌ഗാമികള്‍ എന്നോ അനുയായികള്‍ എന്നോ പറയുന്നവര്‍ തന്നെയാണ് ഇങ്ങനെയുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്നത്. മറ്റുള്ള ജനങ്ങളുടെ ഇറ്റയിലും സമൂഹത്തിലും ഇവര്‍ നാണം കെടുത്തുന്നത് ക്രൈസ്തവതയെയാണ്,ഇവരാല്‍ അപമാനിക്കപ്പെടുന്നത് ക്രിസ്തുതന്നെയാണ്. വിശ്വാസപരമായ ഒരു തര്‍ക്കമല്ല ഓര്‍ത്തഡോക്സ് - യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ളത്.

കുറേ നാളുകള്‍ക്ക് മുമ്പുവരേയും ഏതെങ്കിലും കുടുംബങ്ങള്‍ പള്ളിയിലെക്ക് നല്‍കേണ്ട പണം നല്‍കാതിരുന്നാ‍ല്‍ ആ കുടുംബത്തിലെ ആരെങ്കിലും മരിച്ചാല്‍ ശവം അടക്കം ചെയ്യണമെങ്കില്‍ നല്‍കേണ്ട പണം പള്ളി ട്രസ്റ്റില്‍ അടച്ചതിനു ശേഷമേ മൃതശരീരം അടക്കം ചെയ്യുവായിരുന്നുള്ളൂ. മൃതശരീരത്തെവെച്ച് വിലപേശുന്നത് ശരിയല്ലന്നും മരിച്ചവന്റെ ബന്ധുക്കളെ വിളിച്ച് പണം ചോദിക്കുന്നതിലും ശരിയില്ലായ്മയും മനസിലാക്കി പല പള്ളികളിലും അടക്ക സമയത്ത് കുടിശ്ശിഖ ബലമായി വാങ്ങാറില്ല. മനുഷ്യനു വിദ്യാഭ്യാസവും അറിവും ഉയര്‍ന്നിട്ടും മൃതശരീരത്തോട് അനാദരവ് കാണിക്കുന്നതുപോലെയുള്ള സംഭവങ്ങള്‍ നമ്മുടെ കേരളത്തില്‍ നിന്ന് ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്നത് നന്നല്ല.

യാക്കോബായ വിഭാഗത്തില്‍ പെട്ട ചിന്നമ്മയുടെ മൃതശരീരം അടക്കാന്‍ വന്ന യാക്കോബായ പക്ഷത്തിനു മുന്നില്‍ സെമിത്തേരിയുടെ ഗെയ്റ്റ് ഓര്‍ത്തഡോക്സ് വിഭാഗം പൂട്ടിയതോടെ ആയിരുന്നത്രെ സംഘര്‍ഷം. ഇന്ന് പ്രതിസ്ഥാനത്ത് നാളെ ഓര്‍ത്തഡോക്സ് വിഭാഗം ആണങ്കില്‍ നാളെ പകരത്തിനുപകരം ചെയ്യുമ്പോള്‍ പ്രതിസ്ഥാനത്ത് യാക്കോബായ പക്ഷം ആയിരിക്കും. ഒക്‍ടോബര്‍ മാസത്തില്‍ സമാനമായ നടന്ന സംഭവത്തിന്റെ പ്രതിസ്ഥാനത്ത് യാക്കോബായ പക്ഷം ആയിരുന്നു. അന്ന് മുള്ളരിക്കോട് എന്ന സ്ഥലത്ത് ഓര്‍ത്തഡോക്സ് സഭയിലെ മത്തായി എന്ന ആളിന്റെ മൃതശരീരം സംസ്ക്കരിക്കുന്നതിന് കോടതിയുടെ ഉത്തരവ് വേണ്ടിവന്നു. കുറേ വര്‍ഷങ്ങള്‍ക്കുമുമ്പ് ശ്വമടക്ക് പ്രശ്നത്തില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ മൃതശരീരം അനാഥമായി റോഡില്‍ കിടന്നത് ഒരു ദിവസമാണ്.(എവിടെയായിരുന്നു ആ സംഭവം എന്ന് ഓര്‍ക്കുന്നില്ല). ഓര്‍ത്തഡോക്സ് പക്ഷക്കാരനായോ യാക്കൊബായ പക്ഷക്കാരനായോ ജനിച്ചതുകൊണ്ട് മാത്രം ഒരാള്‍ മരിച്ചു കഴിയുമ്പോള്‍ ഇങ്ങനെ അപമാനിക്കപ്പെടരരുത്.

യാക്കോബായ വിഭാഗം പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ചില വാര്‍ത്തകള്‍ :: ഒന്ന്   രണ്ട്

മരിച്ച ഒരാളുടെ ശവശരീരത്തോടു പോലും എന്തിനിങ്ങനെ അസഹിഷ്ണതയോടെ അക്രൈസ്തവമായി പെരുമാറുന്നു എന്ന് മനസിലാകുന്നില്ല. നിയമം നിയമത്തിന്റെ വഴിക്കൂടെ പോകട്ടെ എന്ന് പറയുന്നതോടൊപ്പം ചില മാനുഷികമായ കരുതലുകളും വിട്ടുവീഴചകളും സഭകളില്‍ നിന്ന് ഉണ്ടാകണം. മരണം എപ്പോള്‍ വെണമെങ്കിലും കടന്നുവരാം. സഭാതര്‍ക്കം തീര്‍ന്നിട്ടേ മരിക്കാവൂ എന്നു മനുഷ്യരായ നമുക്ക് ദൈവത്തോട് പറയാന്‍ പറ്റില്ലല്ലോ??? മൃതദേഹത്തോട് അനാദരവുകാണിക്കുന്ന ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഓര്‍ത്തഡോക്സ് - യാക്കോബായ സഭാ നേതൃത്വം കുടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

മനുഷ്യനായി ഭൂമിയില്‍ ജീവിക്കുമ്പോള്‍ മാനുഷികമായ ചില പരിഗണനകള്‍ സഹജീവികളോടു നല്‍കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. ചെയ്യാത്ത കുറ്റത്തിനു ശിക്ഷിക്കപ്പെടുന്നതിലും ക്രൂരമാണ്മരണശേഷം ജീവനില്ലാത്ത ശരീരത്തോട് ചെയ്യുന്ന അനാദരവ്. ഓര്‍ത്തഡോക്സ് / യാക്കൊബായ വിഭാഗത്തില്‍ ജനിച്ചു എന്നൊരു തെറ്റുകൊണ്ട് മാത്രം ഇനി ആരുടേയും മൃതശരീരങ്ങള്‍  വഴിവക്കിലും സെമിത്തേരിക്കു മുമ്പിലും കാത്തുകിടക്കാന്‍ പാടില്ല. മനുഷ്യന്‍ മനുഷ്യനാവുന്നത്  വിവേകപൂര്‍ണ്ണമായ പെരുമാറ്റത്തിലൂടെ യാണല്ലോ ..... ശത്രുവിനെ സ്‌നേഹിക്കാന്‍ പഠിപ്പിച്ച ക്രിസ്തുവിന്റെ അനുയായികള്‍ ഇനിയെങ്കിലും തെരുവില്‍ മൃതശരീരങ്ങളുമായി സമരം നടത്താന്‍ ഇടയാകരുത്.... കായം‌കുളത്ത് നടന്നത് ഇത്തരം സംഭവങ്ങളിലെ അവസാനത്തേത് ആയിരിക്കട്ടെ .നൂറ്റാണ്ടുകള്‍ക്കുമുമ്പ് യേശുദേവന്‍ യെരുശലേം ദേവാലയത്തില്‍ നടക്കുന്ന കൊള്ളരുതായമകള്‍ക്ക് എതിരെയാണ് ചാട്ടവാറെടുത്തത്. അന്ന് യേശുദേവന്‍ ദേവാലയത്തില്‍ നിന്ന് ചാട്ടകൊണ്ട് അടിച്ച് പുറത്താക്കിയത് ദേവാലയത്തില്‍ വില്‍ക്കുന്നവരേയും വാങ്ങുന്നവറെയും ആയിരുന്നു. ദേവാലയത്തെ വാണിഭശാല ആക്കരുതെന്ന് പറഞ്ഞായിരുന്നു അന്ന് യെശുദേവന്‍ ചാട്ടവാറെടുത്തതെങ്കില്‍ ഇനിയും യേശുദേവന്‍ വന്നാല് ‍(വരുമെന്നാണ് ക്രിസ്ത്യാനികളുടെ പ്രത്യാശ)  ചാട്ടവാറെടുക്കുന്നത് തന്റെ അനുയായികള്‍ നടത്തുന്ന ഇത്തരം കൊള്ളരുതായ്മകള്‍ക്കെതിരെ ആയിരിക്കും എന്നതില്‍ സംശയിക്കേണ്ട കാര്യമില്ല. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതെ നോക്കാന്‍ ഇരു സഭവിഭാഗങ്ങളുടേയും നേതൃത്വത്തിനു കഴിയും എന്ന് പ്രതീക്ഷിച്ചു കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.

ചിത്രങ്ങള്‍ :: മാതൃഭൂമിartmight

ഈ വിഷയത്തോട് അനുബന്ധിച്ച് വായിക്കാവുന്ന ഒരു കഥ :: വെറോനിക്ക

10 comments:

ഐക്കരപ്പടിയന്‍ said...

മരിച്ചാല്‍ പിന്നെ യക്കൊബയുമില്ല, ഓര്‍ത്തോഡോക്സ്മില്ല ...കാരണം പേര് പോലും മാറി...മൃതദേഹം..!

saifu kcl said...

Polappan!

Anonymous said...

മധ്യഹാനം....
ഒരു പുതിയ പേപ്പര്‍ എന്ന് കരുതി ക്ലിക്കിയപ്പോള്‍ എത്തിപ്പെട്ടത് മാധ്യമം

ഷിബു മാത്യു ഈശോ തെക്കേടത്ത് said...

‌@അനോണി :: മധ്യഹാനത്തെ മാധ്യമം ആക്കിയിട്ടൂണ്ട്.. തെറ്റ്ചൂണ്ടിക്കാണിച്ചതിനു നന്ദി..
അവിടേയും ഇവിടേയും ഒക്കെ കറങ്ങിനടന്നിട്ട് വന്ന് എഴുതുമ്പോള്‍ സംഭവിച്ചു പോകുന്നതാണ്. എഴുതിയത് രന്റാമതൊന്നുകൂടി വായിച്ചു നോക്കുന്ന ശീലമില്ലാത്തതുകൊണ്ടുകൂടി സംഭവിക്കുന്ന തെറ്റുകളാണ് അധികവും.. ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുന്നതാണ്

പട്ടേപ്പാടം റാംജി said...

മരിച്ച ഒരാളുടെ ശവശരീരത്തോടു പോലും എന്തിനിങ്ങനെ അസഹിഷ്ണതയോടെ അക്രൈസ്തവമായി പെരുമാറുന്നു എന്ന് മനസിലാകുന്നില്ല.

മനുഷ്യത്വമില്ലാത്ത ഇത്തരം പ്രവൃത്തിയെ ഒരു മനുഷ്യന്‍ എന്ന നിലക്ക് എതിര്‍ക്കപ്പെടേണ്ടത് തന്നെ.

Anonymous said...

She is an orphan as per papers. May b thats the reason they play with it. Shame to Xtian community...

K@nn(())raan*خلي ولي said...

shame.. shame..!

ഷൈജൻ കാക്കര said...

മൃദദേഹം വെച്ചുള്ള അടിപിടിയിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടത്‌... കുറച്ച്‌ കൊല്ലം മുൻപ്‌ വെള്ളികുള്ളങ്ങരയിലുണ്ടായ (ത്രിശ്ശൂർ) അടിയാണ്‌... ടി.വി യിൽ ലൈവായി ഉണ്ടായിരുന്നു...

പൊലിസ് ലാത്തിചാർജ്ജിന്‌ ശേഷം ശവമഞ്ചം പൊലിസ് എടുത്ത്‌ നേരെ കല്ലറയിലേക്ക്‌... പൂർണ്ണസംസ്ഥാന ബഹുമതി!

Irshad said...

വിശ്വസികളായ വിഡ്ഡികള്‍ ......

ഗുല്‍മോഹര്‍ said...

ഈ വിഷയത്തോട് എനിക്ക് പറയാനുള്ള മറുപടി ബാലചന്ദ്രന്‍ മാഷിന്റെ ഒരു കവിതയാണ് "
ഒരു അഭ്യര്‍ത്ഥന"

http://balachandranchullikkad.blogspot.com/2010/10/blog-post_24.html