Tuesday, January 12, 2010

സ്വര്‍ണ്ണവും DYFI യും സമൂഹവും

DYFI യുടെ പതിനൊന്നാം സംസ്ഥാന സമ്മേളനം തിരുവന്തപുരത്ത് അവസാനിക്കു മ്പോള്‍ കേരള സമൂഹത്തിന്റെ മുന്നിലേക്ക് ഈ സമ്മേളനം വയ്ക്കുന്ന ചിന്തകളില്‍ ഒന്ന് മഞ്ഞലോഹത്തിന്റെ മാസ്മരികവലയത്തില്‍ നിന്ന് പുറത്തുകടക്കുക‘ എന്നുള്ളതാണ്. മറ്റുള്ള യുവജന സഘടനകളില്‍ നിന്ന് DYFI വഴിമാറി ചിന്തിക്കുന്നു എന്നുള്ളത് കേരള സമൂഹത്തിന് പ്രതീക്ഷ നല്‍കുന്നു. (ചിന്തകളുടേയും പ്രവര്‍ത്തനങ്ങളുടേയും അന്തര ത്തേയും , അസഹിഷണതയേയും പരാമര്‍ശിക്കാതെ നല്ല ഒരു ചിന്തയ്ക്ക് പിന്തുണ നല്‍കുക എന്ന ഒരു ലക്ഷ്യം മാത്രമേ ഈ പോസ്റ്റിനുള്ളു.)കേരളം സ്വര്‍ണ്ണക്കടകളുടെ കേന്ദ്രമായി മാറിയിരിക്കുന്നു എന്നുള്ളത് ആര്‍ക്കാണ് അറിയാന്‍ പാടില്ലാത്തത്. ഉത്സവാന്തരീക്ഷത്തില്‍ താരങ്ങളെ അണിനിരത്തി വമ്പന്‍ പരസ്യകോലാഹല ങ്ങളോടെ തുടങ്ങുന്ന പുതിയ സ്വര്‍ണ്ണക്കടകള്‍ക്ക് നമ്മുടെ കേരളത്തില്‍ വി‌ല്പനയ്ക്ക് കുറവുണ്ടോ?? പുതിയ പരസ്യ തന്ത്രങ്ങളില്‍ ജനങ്ങളെ മയക്കി എങ്ങനെ വില്പന വര്‍ദ്ധിപ്പിക്കാം എന്ന് പ്രഫഷണല്‍ തലച്ചോറുകള്‍ ഗവേഷ്ണം നടത്തുന്ന സ്വര്‍ണ്ണ വില്പന കേന്ദ്രങ്ങളിലേക്ക് ജനങ്ങള്‍ ആകര്‍ഷിക്കപ്പെട്ടുകൊണ്ടിരിക്കുക തന്നെ ചെയ്യും. ഇത്തരം തലച്ചോറുകള്‍ കണ്ടുപിടിച്ച ഒന്നാണ് 'അക്ഷയതൃതീയ' ആഘോഷം.!!! (ഫ്ലാറ്റു വില്പനക്കാരുടെ തലച്ചോറുകള്‍ കഴിഞ്ഞ വര്‍ഷം ‘അഷ്ടപഞ്ചമി‘ കണ്ടുപിടിച്ചത് മറക്കുന്നില്ല.)

712.6 ടണ്‍‌ സ്വര്‍ണ്ണമാണ് 2008 ല്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. വിപണിയിലെ ഉയര്‍ന്ന വിലയെതുടര്‍ന്ന് 2009 ല്‍ ഇന്ത്യയിലേക്കുള്ള സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി കുറഞ്ഞു. (ഇറക്കുമതി കുറഞ്ഞിട്ടും വില്പന കുറഞ്ഞില്ല എന്ന് സ്വര്‍ണ്ണക്കടകളിലെ തിരക്ക് കാണിക്കുന്നുണ്ട്.)

:: എന്തുകൊണ്ട് സ്വര്‍ണ്ണം ::
എന്തുകൊണ്ടാണ് സ്വര്‍ണ്ണം ആളുകള്‍ വാങ്ങിക്കൂട്ടുന്നു?? സ്വര്‍ണ്ണത്തെ ഒരു മികച്ച നിക്ഷേപമായി ജനങ്ങള്‍ കണ്ടുതുടങ്ങിയതുകൊണ്ടാണ് സ്വര്‍ണ്ണം ആളുകള്‍ വാങ്ങി കൂട്ടുന്നത്. ഓഹരികളുടെ ചാ‍ഞ്ചാട്ടം, സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് ‍ റിയല്‍ എസ്റ്റേറ്റ് ബിസ്‌നസിനുണ്ടായ തളര്‍ച്ച ഒക്കെയും നിക്ഷേപകരെ സ്വര്‍ണ്ണത്തിലേക്ക് ആകര്‍ഷിച്ചു. സ്വര്‍ണ്ണം നിക്ഷേപമാക്കി മാറ്റുമ്പോള്‍ വന്‍ നഷ്ടം വരുമെന്നുള്ള ഭയവും വേണ്ട. സ്വര്‍ണ്ണം വീണ്ടും പണമാക്കി മാറ്റാന്‍ അധികം താമസവും വേണ്ട. ഇത് നിക്ഷേപകരുടേയും സമൂഹത്തിലെ ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയുള്ളവരുടെയും കാര്യം മാത്രമല്ല മധ്യവര്‍ഗ്ഗവും അതിനു താഴെയുള്ളവരും സ്വര്‍ണ്ണത്തെ ഒരു നിക്ഷേപമായോ എളുപ്പം പണമാക്കി മാറ്റാവുന്ന ഒരു ആസ്തിയായോ കണ്ടുതുടങ്ങിയിരിക്കുന്നു. പണത്തിന് ആവിശ്യം വരുമ്പോള്‍ സ്വര്‍ണ്ണം പണയം വച്ച് കാര്യങ്ങള്‍ നടത്തുകയും പിന്നീട് പണയം തിരിച്ചെടുക്കുകയും ചെയ്യാം എന്നതുകൊണ്ടാണ് സാധാരണക്കാരും സ്വര്‍ണ്ണത്തിലേക്ക് ആകൃഷ്ടരാകുന്നത്.

:: സ്വര്‍ണ്ണവും കേരള സമൂഹവും ::
കേരളത്തില്‍ എന്തുകൊണ്ട് ഇത്രയും സ്വര്‍ണ്ണക്കടകള്‍? ഇന്ന് സ്വര്‍ണ്ണം പോലും ‘ബ്രാന്‍ഡ്’ ചെയ്യപെട്ടുകഴിഞ്ഞു. (പരസ്യങ്ങളിലെ ‘ടാഗ് ‘ യുദ്ധം നിരീക്ഷിക്കുക). ചെറിയ ചെറിയ സ്വര്‍ണ്ണക്കടകള്‍ ഇന്ന് അപ്രത്യക്ഷമായി വന്‍‌കിട സ്വര്‍ണ്ണഹാളുകള്‍ നമ്മുടെ ഇടയില്‍ സ്ഥാനം നേടിയിരിക്കുന്നു. പണ്ട് സ്വര്‍ണ്ണക്കടകളുടെ മുന്നില്‍ ആളുകളെ ആകര്‍ഷിച്ചു കൊണ്ടിരുന്നിരുന്ന തട്ടാന്‍‌മാര്‍ ഇന്ന് എവിടെയാണ്? തട്ടാന്മാരുടെ സ്ഥാനം പരസ്യങ്ങളും കണ്ണാടിവാതില്‍ തുറന്നു തരാന്‍ നില്‍കുന്ന സുന്ദരന്മാരും സുന്ദരിമാരും കൈയ്യടക്കിയിരി ക്കുന്നു.
ഒരു പെണ്‍കുട്ടിയുടെ വിവാഹം ഇന്ന് രക്ഷകര്‍ത്താക്കള്‍ക്ക് പേടിസ്വപ്നമായി മാറുന്നു. സ്വര്‍ണ്ണ വിലയില്‍ ഉണ്ടാകുന്ന ഓരോ രൂപയുടേയും വര്‍ദ്ധന പെണ്‍കുട്ടികളുടെ രക്ഷകര്‍ത്താക്കളുടെ ഹൃദയമിടുപ്പിനെ കൂട്ടുന്നു. പെണ്‍കുട്ടിയുടെ വിവാഹത്തിന് സ്വര്‍ണ്ണം ഒരു ആവിശ്യമായി മാറിയിരിക്കുന്നു. തങ്ങള്‍ നല്‍കുന്ന സ്വര്‍ണ്ണത്തിന്റെ അളവ് പെണ്‍കുട്ടിയുടെ ജീവിതം സ്വര്‍ഗ്ഗതുല്യമാക്കുമെന്ന് എല്ലാമാതാപിതാക്കളും കരുതുന്നു. പെണ്‍‌കുട്ടിയെപ്പോലെ (സ്ത്രിയെപ്പോലെ) സ്വര്‍ണ്ണത്തേയും ഒരു ഉപഭാഗവസ്തുവായി നമ്മുടെ സമൂഹം കാണുന്നു. പെണ്‍കുട്ടിക്ക് നല്‍കുന്ന സ്വര്‍ണ്ണം സമൂഹത്തില്‍ തങ്ങളുടെ സ്ഥാനവും അന്തസും ഉയര്‍ത്തുമെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കളും തന്നളുടെ പുത്രവധുവിന് ലഭിച്ച സ്വര്‍ണ്ണം സമൂഹത്തില്‍ തങ്ങളുടെ സ്ഥാനവും അന്തസും ഉയര്‍ത്തുമെന്ന് ആണ്‍കുട്ടികളുടെ മാതാപിതാക്കളും കരുതുന്നു. ഈ അന്തസും സ്ഥാനവും നേടാനും നിലനിര്‍ത്താനും രണ്ടുകൂട്ടരും ശ്രമിക്കുമ്പോള്‍ സ്വര്‍ണ്ണക്കടകളിലെ വില്പന കുതിച്ചുയരും. ഈ ശ്രമത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാജയപ്പെടുന്നതിന്റെ ഫലമായിട്ടാണ് പത്രത്താളുകളില്‍ ആത്മഹത്യകളും സ്ത്രിധനപീഡന മരണങ്ങളും നിറയുന്നത്.

:: സ്വര്‍ണ്ണവും സര്‍ക്കാരും ::

കേരളത്തിലെ സ്വര്‍ണ്ണഭ്രമം സമര്‍ദ്ധമായി ഉപയോഗിക്കുന്നത് സ്വര്‍ണ്ണക്കടക്കാര്‍ മാത്രമാണന്ന് കരുതിയെങ്കില്‍ തെറ്റി. നമ്മുടെ സര്‍ക്കാരും മലയാളികളുടെ (ആളുകളുടെ) സ്വര്‍ണ്ണ ഭ്രമത്തെ ചൂഷ്ണം ചെയ്യുന്നുണ്ട്. ഉദാഹരണത്തിന് നമ്മുടെ സര്‍ക്കാരിന്റെ ലോട്ടറി ഘടനയുടെ പരിഷ്‌കരണം ശ്രദ്ധിക്കുക. തിങ്കളാഴ്ച നറുക്കെടുപ്പ് നടത്തുന്ന MEGA - WIN Weekly Lottery യുടെ ഒന്നാം സമ്മാനം 30,00,000 രൂപ +100 പവന്‍ ആ‍ണ്. ബുധനാഴ്ച നറക്കെടുപ്പ് നടത്തുന്ന WIN-WIN Weekly Lottery യുടെ ഒന്നാം സമ്മാനംരു. 40,00,000 + 50 പവന്‍. സ്വര്‍ണ്ണം മാത്രം സമ്മാനമായി നല്‍കുന്ന KANAKADHARA BI-WEEKLY LOTTERY യുടെ നറുക്കെടുപ്പ് എല്ലാമാസവും 10 ആം തീയതിയും 25 ആം തീയതിയും ആണ് . ഈ ലോട്ടറീയുടെ ഒന്നാം സമ്മാനം 201 പവന്‍ ആണ്. ബമ്പറുകളിലും സ്വര്‍ണ്ണ സമ്മാനം ഉള്‍പ്പെടുത്തി സമ്മാനഘടനയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

ഈ വര്‍ഷം മുതല്‍ ഗ്രാന്‍ഡ് കേരള ഷോപ്പിംങ്ങ് ഫെസ്റ്റ്‌വെലിന് നല്‍കുന്ന സമ്മാനങ്ങള്‍ എല്ലാം തന്നെ സ്വര്‍ണ്ണമാണ്.(സമ്മാനഘടന ഇവിടെ). കഴിഞ്ഞ ഷോപ്പിംങ്ങ് മാമാങ്കത്തില്‍ സമ്മാനമായി കാറുകളും ഫ്ലാറ്റുകളും ഉണ്ടായിരുന്നു. പഴയതുപോലെ ഫ്ലാറ്റും കാറും കൊടുത്താല്‍ ജനങ്ങള്‍ വീഴില്ലന്ന് തോന്നിയതു കൊണ്ടായിരിക്കണം മലയാളിയുടെ വീക്‌നസില്‍ തന്നെ പിടിച്ച് സമ്മാനങ്ങള്‍ എല്ലാം സ്വര്‍ണ്ണമാക്കിയത്. ഗ്രാന്‍ഡ് കേരള ഷോപ്പിംങ്ങ് ഫെസ്റ്റ്‌വെലിന്റെ പരസ്യങ്ങളില്‍ ഹൈലൈറ്റ് ചെയ്തിരിക്കുന്നത് 40കിലോ സ്വര്‍ണ്ണമാണ്. (ഗ്രാന്‍ഡ് കേരള ഷോപ്പിംങ്ങ് ഫെസ്റ്റ്‌വെലിന്റെ സൈറ്റ് ഹോംപേജ് ) . [ഗ്രാന്‍ഡ് കേരള ഷോപ്പിംങ്ങ് ഫെസ്റ്റ്‌വെലിന്റെ പഴയ രണ്ട് പരസ്യങ്ങള്‍ ഇവിടെയും ഇവിടയും കാണാം].


:: സ്വര്‍ണ്ണക്കടകളും മാധ്യമങ്ങളും ::
ഏതൊരു മാധ്യമത്തിന്റെയും പ്രഥമ കര്‍‌ത്തവ്യം എന്നത് ജനപക്ഷത്തുനിന്ന് വാര്‍ത്തകള്‍ നല്‍കുക അല്ലങ്കില്‍ അവതരിപ്പിക്കുക എന്നുള്ളതാണ്. വാര്‍ത്ത നല്‍കുമ്പോള്‍ മാധ്യമ ങ്ങള്‍ക്ക് തങ്ങളുടെ മാനേജ്‌മെന്റിനോടും അവര്‍ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയത്തോടും സമുദായത്തോടുമുള്ള കൂറ് ഉറപ്പിക്കുകയും വേണം. വാര്‍ത്തമാത്രം നല്‍കി ഒരു മാധ്യമത്തിനും നില്‍‌നില്‍ക്കാന്‍ കഴിയാത്തതുകൊണ്ട് മാധ്യമങ്ങള്‍ക്ക് പരസ്യങ്ങള്‍ ആവിശ്യമാണ്. വിപണിയില്‍ നിലനില്‍ക്കാന്‍ വേണ്ടിയും ലാഭത്തിനുവേണ്ടിയും മാധ്യമങ്ങള്‍ക്ക് പരസ്യങ്ങള്‍ സ്വീകരിക്കുകയെ വഴിയുള്ളു. ഈ വഴിയിലൂടെയാണ് മറ്റ് പരസ്യങ്ങളോടൊപ്പം സ്വര്‍ണ്ണ പരസ്യങ്ങളും നമ്മുടെ മുന്നില്‍ എത്തുന്നത്. പരസ്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സ്വര്‍ണ്ണപരസ്യങ്ങളുടെ ‘തീം‘ ഒന്നുതന്നെയാണന്ന് മനസിലാക്കം. ഒരു പെണ്ണ് സുന്ദരിയാകണമെങ്കില്‍ അവള്‍ സ്വര്‍ണ്ണം അണിയണമെന്നും വിവാഹത്തിന് ശരീരം നിറച്ച് സ്വര്‍ണ്ണമണിഞ്ഞ് അവളെ വിവാഹപന്തലില്‍ കയറ്റണമെന്നുമാണ് എല്ലാ സ്വര്‍ണ്ണ പരസ്യങ്ങളും പറയുന്നത്.

:: സ്വര്‍ണ്ണ പരസ്യങ്ങള്‍ ::
ടെലിവിഷന്‍ ചാനലുകള്‍ക്ക് ഇന്ന് കൂടുതല്‍ വരുമാനം ലഭിക്കുന്നത് ഫ്ലാറ്റ് നിര്‍മ്മാതാക്കളില്‍ നിന്നും സ്വര്‍ണ്ണക്കട പരസ്യങ്ങളില്‍ നിന്നുമാണ്. പരസ്യമോഡലുകള്‍ക്ക് കുറച്ചു വസ്ത്രങ്ങളും കൂടുതല്‍ സ്വര്‍ണ്ണാഭരങ്ങളും ധരിപ്പിച്ച് ഡാന്‍സ് ചെയ്യിപ്പിക്കുമ്പോള്‍ അവള്‍ ഓരോ സ്വര്‍ണ്ണാഭരണവും ക്യാമറ ഒപ്പിയെടുത്ത് കാഴ്ചക്കാരന്റെ മുന്നിലേക്ക് എത്തിക്കുന്നു. 916 ന്റെയും പ്രൈസ് ടാഗുകളുടേയും സെയില്‍‌സ്‌മാന്മാരുടേയും പേരില്‍ സ്വര്‍ണ്ണക്കടകളില്‍ കൊമ്പുകോര്‍ത്ത് പരസ്യങ്ങള്‍ തയ്യാറാക്കുമ്പോള്‍ ലാഭം ടെലിവിഷന്‍ ചാനലുകള്‍ക്ക് തന്നെയാണ്. ( രാത്രിയില്‍ കാമുകനോടൊപ്പം ഒളിച്ചോടിപ്പോകാന്‍ ഇറങ്ങിയ മകള്‍ തിരിച്ചു വരുന്നതിലും ഒരു സ്വര്‍ണ്ണപ്പരസ്യം ഒളിഞ്ഞിരിപ്പുണ്ട് എന്ന് മനസിലാക്കിയ കോപ്പി റൈറ്റര്‍ക്കും പരസ്യഏജന്‍സിക്കും ഒരഭിനന്ദനം കൊടുക്കാതിരിക്കുന്നത് ശരിയല്ലല്ലോ?).

:: സ്വര്‍ണ്ണ പരസ്യങ്ങളും താരങ്ങളും ::
“കേരളം കൊണ്ടുനടക്കുന്ന വലിയ താരങ്ങളില്‍ സംസ്‌കാരത്തിന്റെയും ജീവിതമൂല്യങ്ങളുടെയും അമ്പാസിഡര്‍മാരാകേണ്ടതിനു പകരം സ്വര്‍ണ്ണക്കടകളുടെ അമ്പാസിഡര്‍മാരാകുന്ന കാഴ്ച അങ്ങേയറ്റം ദയനീയമാണ്. “ ഈ സത്യം വിളിച്ചു പറയാന്‍ DYFI യുണ്ടായി എന്നത് നല്ല കാര്യം.(നമ്മളാരും ഇതൊന്നും വിളിച്ചു പറയാന്‍ നില്‍‌ക്കേണ്ട. കുറച്ചുനാളുകള്‍ക്ക് മുമ്പ് മമ്മൂട്ടി ഭൂമി കൈയ്യേറി എന്ന് വിളിച്ചു പറഞ്ഞ കേരളഹൌസ് ജീവനക്കാരന് കിട്ടിയത് ഓര്‍ത്തതുകൊണ്ടാണ് ഈ പറഞ്ഞത്) . സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍‌ലാലും , മുകേഷ് , അന്തരിച്ച മുരളി തുടങ്ങിയവര്‍ സ്വര്‍ണ്ണപരസ്യങ്ങളില്‍ ഉണ്ട്. DYFI യുടെകൂടെ ചാനല്‍ എന്ന് വിളിക്കാവുന്ന കൈരളിയുടെ ചെയര്‍മാനായ മമ്മൂട്ടി കല്യാണ്‍ ജൂവലറിയുടെ പരസ്യത്തിലാണ്.


വൈകിട്ടത്തെ പരിപാടിക്ക് ആളെ ക്ഷണിച്ച മോഹന്‍ലാല്‍ മലബാര്‍ഗോള്‍ഡിന്റെ അമ്പാസിഡറായി എല്ലാ പരസ്യത്തിലും സജീവമായിട്ടുണ്ട്.

ഈ രണ്ട് താരങ്ങളെ ആയിരിക്കുമോ DYFI ഉദ്ദേശിച്ചത്.?? നടിമാരില്‍ ഒട്ടുമിക്കവരും സ്വര്‍ണ്ണ പരസ്യങ്ങളില്‍ ഉണ്ട്.

:: ഭരത് മുരളിയെ വേട്ടയാടിയ പരസ്യം ::
സ്വര്‍ണ്ണപരസ്യത്തില്‍ അഭിനയിച്ചു എന്നതിന് ക്രൂരമായി വിമര്‍ശനത്തിന് ഇരയായ ആളാണ് മുരളി. മുരളിയെപ്പോലെ ഇടതുപക്ഷ സഹയാത്രികനായ ഒരാള്‍ ഇത്തരം പരസ്യത്തില്‍ അഭിനയിച്ചതിനെ പാര്‍ട്ടി അനുഭാവികളില്‍ നിന്നും അല്ലാതയും അദ്ദേഹത്തിന് വിമര്‍ശനങ്ങള്‍ ഏല്‍‌ക്കേണ്ടിവന്നു. (മമ്മൂട്ടിയുടെ കാര്യത്തില്‍ ഇങ്ങനെയുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നില്ല). താന്‍ എന്തുകൊണ്ടാണ് ആ പരസ്യത്തില്‍ അഭിനയച്ചതെന്ന് അദ്ദേഹം പറഞ്ഞതോടെ വിമര്‍ശനങ്ങളുടെ തീവ്രത കുറഞ്ഞു.



തമിള്‍ ഇവിടെ കാണാം

:: വീണ്ടും DYFI യിലേക്ക് ::
കേരളം കൊണ്ടുനടക്കുന്ന വലിയ താരങ്ങളില്‍ സംസ്‌കാരത്തിന്റെയും ജീവിതമൂല്യങ്ങളുടെയും അമ്പാസിഡര്‍മാരാകേണ്ടതിനു പകരം സ്വര്‍ണ്ണക്കടകളുടെ അമ്പാസിഡര്‍മാരാകുന്ന കാഴ്ച അങ്ങേയറ്റം ദയനീയമാണ്. ഈ കെണിയില്‍ നിന്ന് കേരളീയസമൂഹത്തിന് പുറത്തുകടന്നേ പറ്റൂ. അതിന് നിരന്തരമായ പ്രചരണവും ബോധവല്‍ക്കരണവും അത്യാവശ്യമാണ്. സ്വയം മാതൃക കാണിച്ച് അത്തരം പ്രചരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനും, സ്വര്‍ണ്ണവ്യാമോഹത്തിന്റെ മായികലോകത്തു നിന്ന് പുറത്തുകടക്കാന്‍ നമ്മുടെ സമൂഹത്തെ പ്രാപ്തമാക്കാനും മുന്നിട്ടിറങ്ങണമെന്ന് കേരളീയ യുവത്വത്തോടെ ഡിവൈഎഫ്‌ഐ പതിനൊന്നാം സംസ്ഥാനസമ്മേളനം ആഹ്വാനം ചെയ്യുന്നു.

ആശയപരമായും പ്രവര്‍ത്തനപരമായും DYFI യോട് വിയോജനം ഉണ്ടങ്കിലും DYFI യുടെ ഈ ആഹ്വാനത്തിന് പിന്തുണ നല്‍കേണ്ടത് ഇന്നത്തെ കേരളസമൂഹത്തിന് ആവിശ്യമാണ്. യോജിച്ച് പ്രവര്‍ത്തിക്കാവുന്ന എല്ലാ മേഖലകളിലും എല്ലാ യുവജനസംഘടനകളും യോജിച്ച് പ്രവര്‍ത്തിക്കേണ്ടതുതന്നെയാണ്.

8 comments:

ഷാ said...

എന്ത് പറഞ്ഞു എന്നതിനേക്കാള്‍ ആര് പറഞ്ഞു എന്നത് മാത്രം നോക്കുന്ന സമൂഹത്തില്‍ ഡി വൈ എഫ് ഐ യുടെ ആഹ്വാനത്തിന് എത്ര പേര്‍ ചെവി കൊടുക്കുമെന്നത് തന്നെ കണ്ടറിയണം.................!!

chithrakaran:ചിത്രകാരന്‍ said...

ഡിഫിയുടെ ജാഗ്രത ഒരു വഴിപാട് അല്ലെങ്കില്‍ കണ്ണില്‍ പൊടിയിടല്‍ എന്ന പ്രകടനപ്പുറത്തേക്ക് സഞ്ചരിക്കുമെന്ന്
പ്രതീക്ഷിക്കേണ്ടതില്ല. കാരണം, അത്രക്കൊന്നും പ്രബുദ്ധമോ,ശക്തമോ,ആദര്‍ശ ശുദ്ധമോ ആയ നേതൃത്വ ഇച്ഛാശക്തിയൊന്നും ഡിഫിക്കുണ്ടെന്ന് പ്രതീക്ഷിച്ചുകൂട.
മാത്രമല്ല, സ്വര്‍ണ്ണം എന്ന ഉപയോഗരഹിതമായ മഞ്ഞലോഹത്തിന്റെ ദുരഭിമാനത്തിന്റെ രഥം വലിക്കുന്നത്
നമ്മുടെ നാട്ടിലെ പണച്ചാക്കുകളായ വെറും ജ്വല്ലറി ഉടമകളാണെന്ന് ധരിക്കരുത്.
ഗവണ്മെന്റിനെപ്പോലും വിലക്കെടുക്കാന്‍ ശേഷിയുള്ള അന്താരാഷ്ട്ര സ്വര്‍ണ്ണ ഖനി ഉടമകളുടെ സംഘടനയാണ്
നമ്മുടെ ഗ്രാന്‍ഡ് കേരള ഷോപ്പിങ്ങ് ഫെസ്റ്റിവലിന്റെ പോലും സംഘാടകരില്‍ പ്രമുഖര്‍ എന്ന സത്യം ഡിഫിക്കാരേയും, ഇടതുപക്ഷ നേതാക്കളെയും കണ്ണുതുറപ്പിക്കുന്നില്ല !നമ്മളുടെ പത്ര മാധ്യമങ്ങള്‍ പോലും ഈ ഭീകര സത്യം മിണ്ടുകയില്ല. കേരളത്തിലെ ജ്വല്ലറികള്‍ പരസ്യം ചെയ്യുന്നതിന്റെ 33 ശതമാനം ചിലവ് ഈ അന്താരാഷ്ട്ര സംഘടന വഹിക്കുന്നുണ്ടെങ്കില്‍ (ഒരു സത്യം!)നമ്മുടെ ഭരണ കേന്ദ്രങ്ങളില്‍ വാരിവിതറുന്ന കോടികള്‍ എത്രയായിരിക്കുമെന്ന് ഊഹിക്കാവുന്നതല്ലേയുള്ളു.പത്രമാധ്യമങ്ങളുടെ വരുമാനത്തിന്റെ നട്ടെല്ലുതന്നെ ഈ സംഘടനയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിനനുസരിച്ചാണിരിക്കുന്നത് !

ഇതൊക്കെ മനസ്സിലാക്കാനുള്ള കഴിവോ,അതിനെതിരെ ശക്തമായ നിലപാടുകളെടുക്കാനുള്ള ആത്മശുദ്ധിയോ ഇടതുപക്ഷ പ്രസ്ഥാനത്തിന് ഇന്ന് ഉണ്ടെന്ന് ചിത്രകാരന്‍ പ്രതീക്ഷിക്കുന്നില്ല.
ചിത്രകാരന്റെ ഈ പോസ്റ്റ് നോക്കുക: അക്ഷയതൃതീയക്കുപിന്നിലെ ഭൂതം!

Anonymous said...

ഊത് ഊത് അണ്ണാ ഡിഫിക്കു തന്നെ കുഴലൂത്... കല്ല്യാണ്‍ ബിഗ്ഗ് ആണെന്നു പറയുന്ന അണ്ണനെ ചുമന്ന് നടക്കുന്നവരാ വേദമോതുന്നത്... ആരു പറഞ്ഞു എന്നതിനു വളരെ പ്രസക്തിയുണ്ട് സാര്‍... രാത്രി മോഷണം നടത്തുന്നവന്‍ പകല്‍ സത്യവേദാന്തം പറഞ്ഞാല്‍ കേള്‍ക്കാന്‍ ആളുകാണീല്ല അത്ര തന്നെ.

Typist | എഴുത്തുകാരി said...

പറഞ്ഞത് ആരാണെങ്കിലും, പറഞ്ഞതു നടപ്പിലാക്കുമോ എന്നറിയില്ലെങ്കിലും, പറഞ്ഞതു കാര്യം തന്നെയാണ്, അതിനു സംശയമില്ല.

Pheonix said...

മനുഷ്യന്റെ അമിതമായ സ്വര്‍ണ്ണാസക്തിയെ നിയന്ത്രിക്കുവാന്‍ ഒരു ബോധവല്‍ക്കരണം ആരെങ്കിലും നടത്തേണ്ടിയിരിക്കുന്നു.

ഷൈജൻ കാക്കര said...

തത്വത്തിൽ ഡി.വൈ.എഫ്‌.ഐ. യോട്‌ യോജിക്കാമെങ്ങിലും, ഒരു പ്രസ്താവനയിൽ അപ്പുറം ഒന്നുമില്ല. എന്നാലും ഒരു സഘടനയെങ്ങിലും ഇത്‌ കാണുന്നുണ്ട്‌ എന്നത്‌ തന്നെ നല്ല കാര്യം.

റിസർവ്‌ ബാങ്കും സ്വർണ്ണം ഉറപ്പുള്ള ലോഹമായി കാണുന്നു, അപ്പോൾ ഒരു സാധാരണക്കാരൻ, സ്വർണ്ണം നിക്ഷേപമായി കണ്ടാൽ കുറ്റം പറയാമോ?

മറ്റു നിക്ഷേപ സാധ്യതകൾ ഉണ്ടായാൽ ഒരു പക്ഷെ ജനം മാറി ചിന്തിക്കാൻ സാധ്യതയുണ്ട്‌.

Free Birthday Cards said...

Very good Blog. Very intersting to read.

Why cant you put some google adsense.

Cheers
Sajith

സുനില്‍ പെഴുംകാട്‌ said...

കേരളത്തില്‍ യുവാക്കളോട് മാനവികതയിലൂന്നിയ ഏതെങ്കിലും ആശയങ്ങള്‍ പങ്കുവെക്കാന്‍ ഡി വൈ എഫ് ഐ അല്ലാതെ ആരാണുള്ളത് ഡി വൈ എഫ് ഐ യുടെ സ്വര്‍ണത്തിന് എതിരായുള്ള ആഹ്വാനം ആവേശത്തോടെ കേരള സമൂഹം സ്വീകരിക്കണം