Saturday, August 22, 2009

മൊബൈല്‍ ദുരുപയോഗം തടയാന്‍ :: മൊബൈല്‍ ദുരന്തങ്ങള്‍ ‍- 6

മനുഷ്യന്റെ നിലനില്‌പ് ചില അലിഖിത നിയമങ്ങളെ അടിസ്ഥാനമാക്കിയാണ്. ഈ അലിഖിത നിയമങ്ങള്‍ക്ക് ഭംഗം വന്നു തുടങ്ങുമ്പോള്‍ മനുഷ്യന്റെ ആസ്ഥിത്വം തന്നെ നഷ്‌ടപ്പെടും.മനുഷ്യന്‍ മാറുന്നതിന് അനുസരിച്ച് അല്ലങ്കില്‍ പുരോഗതി ഉണ്ടാകുന്നതിന് അനുസരിച്ച് അലിഖിത നിയമങ്ങള്‍ സമൂഹത്തില്‍ മാറുന്നുണ്ടങ്കിലും ലിഖിത നിയമങ്ങള്‍ മാറ്റങ്ങള്‍ക്ക് പുറം തിരിഞ്ഞു നില്‍ക്കുകയാണ്. കാരണം നമ്മുടെ നിയമ നിര്‍മ്മാണ സഭകള്‍ക്ക് ഇതില്‍ താല്‌പര്യം ഇല്ല എന്നതുതന്നെ കാരണം. സമൂഹത്തിന് അല്ലങ്കില്‍ ലോകത്തിന് ഉണ്ടാകുന്ന പുരോഗതിക്കനുസരിച്ച് നമ്മുടെ നിയമവും മാറേ ണ്ടിയിരിക്കുന്നു. ഒരു ഉദാഹരണം പറയുകയാണങ്കില്‍ ഇന്ത്യയില്‍ ശൈശവ വിവാഹം നിരോധിച്ചിട്ട് വര്‍ഷങ്ങളായി. പെണ്‍കുട്ടികളുടെവിവാഹ പ്രായം പതിനെട്ട് വയസാക്കിയിട്ട് ഇരുപത്തഞ്ചോളം വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇപ്പോഴും നമ്മുടെ നിയമത്തില്‍ ഒരു നിയമം ഉണ്ട് , പതിനഞ്ച് വയസ് കഴിഞ്ഞ ഭാര്യയുമായിനടത്തുന്ന ലൈംഗിക ബന്ധം കുറ്റകരമല്ല. ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നമ്മുടെ നിയമപുസ്തകത്തീല്‍ നിന്ന് ഇത് നീക്കം ചെയ്യാന്‍ ആരും ശ്രദ്ധിച്ചില്ല. കാരണം നമ്മുടെ നിയമനിര്‍മ്മാണ സഭകളില്‍ ഇരിക്കുന്നവര്‍ക്ക് നമ്മുടെ നിയമങ്ങളെക്കുറിച്ച് ഒരു അവഗാഹവും ഇല്ല. അറിവുള്ളവര്‍ അതിന് ശ്രമിക്കാറുമില്ല. ഇതുപോലെയുള്ള അനേകം ‘ലൂപ് ഹോളുകളി’ലൂടെ ആണ് വെറുക്കപെടേണ്ടിയവരും കല്‍ത്തുറങ്ങുകള്‍ക്കുള്ളിലും പെടേണ്ടിയവര്‍ സമൂഹത്തിന്റെ ഉന്നത ശ്രേണികളില്‍ വിഹരിക്കുന്നത്. നമ്മുടെ നിയമങ്ങള്‍ കാലോചിതമായി പരിഷ്‌ക്കരിക്കേണ്ടത് ഇന്നിന്റെ ആവിശ്യകതയാണ്.

നമ്മുടെ നാട്ടില്‍ നിയമങ്ങള്‍ക്ക് ഒരു കുറവും ഇല്ല. നിയമങ്ങള്‍ പാലിക്കപെടാനുള്ളതല്ല മറിച്ച് ലംഘിക്കാനുള്ളതാണ് എന്ന ഒരു വിചാരം നമ്മുടെ ഏവരുടേയും ഉള്ളില്‍ ഉണ്ട്. നിയമങ്ങളെക്കാള്‍ നമുക്ക് ആവിശ്യം ബോധവത്‌ക്കരണമാണ്. കുറഞ്ഞ പക്ഷം മൊബൈല്‍ ഫോണുകളുടെ ഉപയോഗത്തെക്കുറിച്ചെങ്കിലും. ഇന്ന് നമ്മുടെ ലോകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് മൊബൈല്‍ ഫോണുകളുടെ ദുരുപയോഗം.അടച്ചിട്ട ശീതീകരണ മുറിയില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കൊന്നും അതിന്റേതായ ഒരു ഫലം സമൂഹത്തിന് നല്‍കാന്‍ കഴിഞ്ഞിട്ടില്ല. നമുക്കിനി ചര്‍ച്ചകള്‍ അല്ല ആവിശ്യം. ബോധവത്ക്കരണവും നടപടികളും ആണ്. നമ്മുടെ കൊച്ചുകേരളത്തിന്റെ കാര്യം തന്നെ എടുക്കുക. മൊബൈല്‍ കുറ്റകൃത്യങ്ങളുടെ ഗ്രാഫ് മുകളിലേക്ക് ഉയരുകതന്നെയാണ്. മൊബൈല്‍ കുറ്റകൃത്യങ്ങള്‍ക്ക് നഗരമന്നോ ഗ്രാമമെന്നോ വെത്യാസം ഇല്ലാതായിരിക്കുന്നു. ഈ കുറ്റകൃത്യങ്ങള്‍ പരിശോധിച്ചാല്‍ ഇതില്‍ ഉള്‍പെട്ടിരിക്കുന്നതിന്റെ ബഹുഭൂരിഭാഗവും കുട്ടികള്‍ ആണന്ന് കാണാം.അറിവില്ലായ്മ കൊണ്ടാണ് ഈ കുറ്റകൃത്യങ്ങളില്‍ അവര്‍ ഉള്‍പ്പെ ടുന്നത് എന്ന് പറയാന്‍ സാധിക്കുകയില്ല.എന്തുകൊണ്ട് കുട്ടികള്‍ ഇതില്‍ പെട്ടുപോകുന്നു. അതിനുമുമ്പ് എന്തെല്ലാമാണ് മൊബൈല്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പെട്ടിരിക്കുന്നതെന്ന് നോക്കാം.

:: മൊബൈല്‍ കുറ്റകൃത്യങ്ങള്‍ ::
മറ്റുള്ളവരെ അപകീര്‍ത്തിപെടുത്താന്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ അത് കുറ്റകരമാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ‘അശ്ലീല‘കരമായ കണ്ടന്റുകളുടെ കൈമാറ്റം. അശ്ലീലകരമാ യ മെസേജുകള്‍ ,വീഡിയോകള്‍ ഇവ മറ്റൊരാള്‍ക്ക് അയക്കുന്നത് കുറ്റകരമാണ്. പരാതിക്കാരന്‍ ഉണ്ടങ്കിലേ ഇത് കുറ്റകൃത്യങ്ങളുടെ പരിധിയില്‍ പെടുന്നുള്ളു എന്നത് വാസ്തവം.പരാതികള്‍ഇല്ലാതെ നടപടി എടുക്കാന്‍ ആര്‍ക്കും സാധിക്കുകയില്ലല്ലോ? മറ്റുള്ളവരെ ശല്യപ്പെടുത്താന്‍ ‘മിസ്‌ഡ് കാള്‍’ മാത്രമേ ഉപയോഗിക്കു ന്നുള്ളു എങ്കിലും അതിന് പരാതി കിട്ടിയാലും ‘ മിസ്‌ഡ് കാളുകാരന്റെ’ രണ്ടു ദിവസം പോലീസ് സ്റ്റേഷനില്‍ ‘മിസ്‘ ആവും. ആരുടെ പേരിലാണ് കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ച മൊബൈല്‍ കണക്ഷന്‍ അവരായിരിക്കും ആദ്യം കുടുങ്ങുന്നത്.

:: എന്തുകൊണ്ട് കുട്ടികള്‍ മൊബൈല്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നു ?? ::
ഈ ചോദ്യത്തിന് ഉത്തരം തേടുമ്പോള്‍ കിട്ടുന്ന ഉത്തരങ്ങളെല്ലാം കൂടി അപഗ്രഥിച്ചാല്‍ കിട്ടുന്ന ഒറ്റ ഉത്തരം ഇങ്ങനെ ആയിരിക്കും. “മാനസിക സംതൃപ്‌തി”. ഇതൊരു സൈക്കളോജിക്കല്‍ ഫാക്‍റ്ററാണ്. തങ്ങളുടെ കൂട്ടുകാരുടെ മുന്നില്‍ തങ്ങള്‍ വലിയ ആളുകള്‍ ആണന്ന് കാണിച്ച് അവരുടെ മുന്നില്‍ ‘ഒരു ഷൈനിംങ്ങ് ‘ നടത്തുന്നതിനു വേണ്ടിയാണ് കുട്ടികള്‍ മൊബൈല്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടു ന്നത്. തങ്ങള്‍ ചെയ്യുന്നത് എന്തുമാത്രം കുറ്റകരമാണന്ന് അവരപ്പോള്‍ ചിന്തിക്കുന്നുണ്ടാവില്ല. ഒരു പെണ്‍കുട്ടിയുടെ നഗ്നത ഏതെങ്കിലും തരത്തില്‍ തന്റെ മൊബൈലില്‍ പകര്‍ത്തുമ്പോള്‍ ഒരുവന്റെ മനസില്‍ ഉണ്ടാകുന്ന മാനസിക വിചാരം ഈ ഫോട്ടോ/ ക്ലിപ്പിംങ്ങ് ഉപയോഗിച്ച് തന്റെ കൂട്ടുകാരുടെ മുന്നില്‍ തനിക്ക് ഹീറോ ആവാം എന്നതായിരിക്കും. തന്റെ ചുറ്റും ഈ ക്ലിപ്പിംങ്ങ് / ഫോട്ടോ കാണാന്‍ എത്തുന്ന കൂട്ടുകാരുടെ മുന്നില്‍ അല്പ‌നേരത്തേക്കെങ്കിലും താനൊരു ‘താരം’ ആകുമെന്ന് അവനറിയാം. മറ്റുള്ളവരുടെ മുന്നില്‍ ആളാകുന്നതിനു വേണ്ടി മാത്രം പകര്‍ത്തുന്ന ഈ ക്ലിപ്പിംങ്ങുകള്‍ മറ്റുള്ള ഫോണുകളിലേക്ക് പകര്‍ത്തപെടാന്‍ വളരെക്കുറച്ച് സമയം മാത്രമേ വേണ്ടി വരുന്നുള്ളു. അല്പ സമയത്തേക്ക് കൂട്ടുകാരുടെ മുന്നില്‍ കിട്ടുന്ന ഹീറോ ഇമേജ് കുറച്ചു സമയം കഴിയുമ്പോള്‍ സമൂഹ ത്തിന്റെ മുന്നില്‍ തന്റെ വീട്ടുകാര്‍ക്കുകൂടി ‘സീറോ ഇമേജ് ‘ നല്‍കുമെന്ന് അവര്‍ ഓര്‍ക്കുന്നില്ല.തങ്ങളുടേ സേവനം പ്രയോജനപ്പെടുത്തൂന്ന എല്ലാ ഉപഭോക്താക്കളുടേയും മെസേജ് ഡീറ്റയത്സ് സേവനദാതാ ക്കള്‍ തങ്ങളുടെ സെര്‍വറില്‍ സൂക്ഷിച്ചു വയ്ക്കുന്നുണ്ട്.

:: എന്തുകൊണ്ട് കുട്ടികളെ മറ്റുള്ളവര്‍ കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു ? ::
ഒരു പെണ്‍കുട്ടി കുളിക്കുന്നത് മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച ഒരാണ്‍‌കുട്ടിയെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പിടിച്ചു. ജംഗക്ഷനിലെ ചേട്ടന്മാര്‍ പറഞ്ഞിട്ടാണത്രെ അവന്‍ മൊബൈലുമായി ഇറങ്ങിയത്. ഇത് പകര്‍ത്തി കൊടുത്താല്‍ കിട്ടുന്നത് അവനൊരു സിനിമാകാണാനുള്ള കാശ്. ഈ ചിത്രങ്ങള്‍ പകര്‍ത്തുന്നതോടെ ‘ക്യാമറമാന്റെ’ ചുമതല തീര്‍ന്നു. പിന്നീടെല്ലാം ചെയ്യുന്നത്‘ചേട്ടന്മാരാണ്’. ചേട്ടന്മാര്‍ക്ക് താന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കൊണ്ട് എന്തെല്ലാം ചെയ്യാന്‍ സാധിക്കുമെന്ന് ‘കുട്ടി ക്യാമറമാന് ‘ ചിന്തിക്കാ‍നുള്ള ശേഷി ഉണ്ടാവുകയില്ല. മറ്റുള്ളവര്‍ കുട്ടികളെ സംശയത്തോടെ അധികം ശ്രദ്ധിക്കുകയില്ല എന്നതുകൊണ്ടാണ് ‘ചേട്ടന്മാര്‍’ പടം പിടിക്കാന്‍ കുട്ടികളെ ഉപയോഗിക്കുന്നത്. പിടിക്കപെട്ടാല്‍ ചേട്ടന്മാര്‍ക്ക് നിഷ്‌പ്രയാസം ഊരിപ്പോരാനും സാധിക്കും.

:: പെണ്‍കുട്ടികള്‍ എന്തുകൊണ്ട് മൊബൈല്‍ വലകളില്‍ കുരുങ്ങുന്നു ? ::
1. സമൂഹത്തിന്റെ മാറ്റം അനുസരിച്ച് നമ്മുടെ കുടുംബങ്ങളിലും വലിയ മാറ്റങ്ങള്‍ തന്നെ സമ്മതിച്ചു. കൂട്ടുകുടുംബങ്ങളില്‍ നിന്ന് അപ്പനും അമ്മയും ഒന്ന് അല്ലങ്കില്‍ രണ്ട് കുട്ടികള്‍ എന്ന അണുകുടുംബങ്ങളി ലേക്ക് നമ്മള്‍ മാറി. മാതാപിതാക്കള്‍ ജോലിക്കായി പോകുന്നതോടെ കുട്ടികള്‍ ഒറ്റപെട്ട അവസ്ഥയി ലേക്ക് മാറുന്നു. ( ഒറ്റപെടുന്നില്ലങ്കിലും തങ്ങള്‍ ഒറ്റപെട്ടുപോയി എന്ന തോന്നലിലേക്ക് കുട്ടികള്‍ എത്തുന്നു.). മാതാപിതാക്കളുടെ അമിത പ്രതീക്ഷകള്‍ കുട്ടികളില്‍ അടിച്ചേല്പിക്കപെടുമ്പോള്‍ ഒരാശ്രയം അവര്‍ തേടുന്നു. പെണ്‍കുട്ടികളാവുമ്പോള്‍ അവര്‍ക്ക് വീടിനു വെളിയില്‍ പോയി മറ്റുള്ളവരോട് ഇടപഴകാനും, തങ്ങളുടെ ദുഃഖങ്ങള്‍ ‘ഷെയര്‍’ ചെയ്യാനുള്ള സാ‍ഹചര്യങ്ങളും കുറവായിരിക്കും. ഈ അവസ്ഥയില്‍ തങ്ങള്‍ക്ക് ലഭിക്കുന്ന ‘മിസ്‌ഡ് കാളിലെ’ കാണാമറയത്തു കാരനോട് അവര്‍ കൂട്ടുകൂടും.

2. കുടുംബങ്ങളിലെ അരക്ഷിതാവസ്ഥയില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയുടെ മുന്നില്‍ ദൈവദൂതനായി പ്രത്യക്ഷപെടുന്നവന്‍ അവളോട് സൌഹൃദം സ്ഥാപിച്ച് മൊബൈല്‍ നല്‍കി പിന്മാറും. കുടുംബത്തില്‍ നിന്ന് തനിക്ക് ലഭിക്കാത്ത സംരക്ഷണം ‘ദൈവദൂതനി’ല്‍ നിന്ന് ലഭിക്കുമെന്ന് സ്വപ്നം കണ്ടു തുടങ്ങുന്ന പെണ്‍കുട്ടി അയാളോട് കൂടുതല്‍ അടുക്കുന്നതോടെ അവളെ ‘നാശനരകത്തില്‍’ നിന്ന് രക്ഷിക്കാന്‍ തയ്യാറാകും. കൂടുതല്‍ നാശത്തിലേക്ക് തള്ളിവിട്ട് ‘ദൈവദൂതന്‍’ രക്ഷപെടുകയും ചെയ്യും.

3. ഒരിക്കല്‍പ്പോലും തങ്ങള്‍ ചിന്തിക്കാത്തതരത്തിലുള്ള ചതിയിലൂടെ പെണ്‍കുട്ടികള്‍ മൊബൈല്‍ ദുരന്തങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്. (ഇതിനെക്കുറിച്ച് മുമ്പ് പറഞ്ഞിട്ടുണ്ട്.)

:: കുട്ടികളുടെ മൊബൈല്‍ ദുരുപയോഗം എങ്ങനെ തടയാം?? ::
മൊബൈല്‍ എന്ന ഇലക്‍ട്രോണിക് ഉപകരണത്തെ ഇന്ന് ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യുന്നതും മൊബൈല്‍ ചതിക്കുഴികളില്‍ പെടുന്നതും കുട്ടികളാണ്. കേരളത്തിലെ സ്കൂളുകളില്‍ മൊബൈല്‍ നിരോധിച്ചുകൊണ്ട് നമ്മുടെ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടങ്കിലും അത് കര്‍ശനമായിനടപ്പാക്കാന്‍ നമ്മുടെ ഒരു സ്കൂളിനും കഴിഞ്ഞിട്ടില്ല. ഇടിയ്ക്കിടയ്ക്ക് മൊബൈല്‍ നിരോധനം എന്ന ആവിശ്യം ഉയരാറുണ്ടങ്കിലും അത് ശരിയായ രീതിയില്‍ നമുക്ക് നടപ്പാക്കാന്‍ കഴിയുന്നില്ല. സി.ബി.എസ്.സി സ്കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിച്ചു കൊണ്ട് ഉത്തരവിറങ്ങിയെങ്കിലും ആ ഉത്തരവിലും അവ്യക്തയുണ്ട്.

ഉത്തരവുകളോ അറിയിപ്പ് ബോര്‍ഡുകളോ അല്ല നമുക്കാവിശ്യം. ചില സ്കൂളുകളില്‍ ഒരു അറിയിപ്പ് ബോര്‍ഡ് ഇപ്പോഴും അവശേഷിക്കുന്നുണ്ട് ; ‘പുകവലിയും വെറ്റിലമുറുക്കും നിരോധിച്ചിരിക്കൂന്നു.’. ഈ ബോര്‍ഡുകള്‍ ഉള്ളടത്ത് പുകവലിയും വെറ്റിലമുറുക്കും നടക്കാതിരിക്കൂന്നുണ്ടോ? സ്കൂളുകളില്‍ മൊബൈല്‍ നിരോധിച്ചു കൊണ്ടുള്ള ബോര്‍ഡ് വച്ചതുകൊണ്ട് കാര്യമില്ല. കര്‍ശനമായി തന്നെ മൊബൈല്‍ ഫോണുകള്‍ സ്കൂള്‍ കോളേജുകളില്‍ നിരോധിക്കണം. ക്ലാസെടുക്കാന്‍ വരുന്ന അദ്ധ്യാപകര്‍ മൊബൈല്‍ ഫോണുമായി ക്ലാസില്‍ വരുമ്പോള്‍ മൊബൈല്‍ ഫോണുകള്‍ സ്കൂളിലോ
കോളേജിലോ കൊണ്ടുവരാന്‍ പാടില്ല എന്ന് എങ്ങനെ പറയും??

ഇന്നത്തെ നമ്മുടെ വിദ്യാഭ്യാസം കുട്ടികള്‍ വീടുകളില്‍ നിന്ന് മാറിനിന്ന് ഹോസ്റ്റലുകളില്‍ നിന്നുള്ള പഠനം ആണ്. വീട്ടുകാര്‍ക്ക് കുട്ടികളെ വിളിക്കണമെങ്കില്‍ ഫോണ്‍ ആവിശ്യമാണ്. സ്കൂള്‍ കോളേജ് കാമ്പസുകളില്‍ ഫോണ്‍ നിരോധിക്കുകയും ഹോസറ്റലുകളില്‍ വേണാമെങ്കില്‍ ഫോണ്‍ ഉപയോഗി ക്കാനുള്ള അനുവാദം കൊടുക്കുകയും ആവാം. ഹോസറ്റലുകളില്‍ ഉപയോഗിക്കുന്ന ഫോണുകള്‍ സാദാ മൊബൈല്‍ ഫോണുകള്‍ ആയിരിക്കണം. ഒട്ടുമിക്ക നേഴ്‌സിംങ്ങ് കോളേജുകളിലും മൊബൈല്‍ ഫോണുകള്‍ നിരോധിച്ചിട്ടുണ്ട്.

:: ആര്‍ക്കൊക്കെ (കുട്ടികളുടെ) മൊബൈല്‍ ദുരുപയോഗം തടയാം ::
1. മാതാപിതാക്കള്‍ :
1. കുട്ടികളുടെ മൊബൈല്‍ ദുരുപയോഗം തടയാന്‍ കഴിയുന്നത് അവരുടെ മാതാപിതാക്കള്‍ക്ക് തന്നെയാണ്. തങ്ങള്‍ വാങി നല്‍കുന്ന മൊബൈല്‍ ഫോണുകൊണ്ട് കുട്ടികള്‍ എന്തൊക്കെ ചെയ്യുന്നു എന്ന് അറിയേണ്ടത് മാതാപിതാക്കളാണ്. വീട്ടില്‍ വച്ചും തങ്ങളുടെ കുട്ടികള്‍ സെക്യൂരിറ്റി കോഡു കൊണ്ട് ഫോണിന് സംരക്ഷണം തീര്‍ത്തിട്ടുണ്ടങ്കില്‍ സംശയത്തിന്റെ തീപ്പൊരി അവരുടെ മനസില്‍ ഉണ്ടാവണം.
2. കുട്ടികള്‍ക്ക് വാങ്ങിച്ച് നല്‍കുന്ന ഫോണ്‍കൊണ്ട് എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് മാതാപിതാ ക്കള്‍ അറിഞ്ഞിരിക്കണം. തങ്ങള്‍ നല്‍കുന്ന ഫോണുകളിലെ ഫംഗഷനുകള്‍ കുട്ടികള്‍ക്ക് ആവിശ്യമുള്ളതാണോ എന്നുകൂടി മാതാപിതാക്കള്‍ ചിന്തിക്കണം. അതിലുമുപരി കുട്ടിക്ക് മൊബൈല്‍ കൊണ്ട് ആവിശ്യമുണ്ടോ എന്നുകൂടി ചിന്തിക്കണം.
3. കുട്ടി ഉപയോഗിക്കുന്ന സിം ആരുടെ പേരിലുള്ളതാണന്നും മാതാപിതാക്കള്‍ ശ്രദ്ധിക്കണം.
4. വീട്ടിലുള്ളപ്പോള്‍ കുട്ടി രഹസ്യമായി ഫോണ്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ ആ സമയം തന്നെ അതിനെക്കുറിച്ച് ചോദിക്കണം.

2. അദ്ധ്യാപകര്‍ ::
1. വിദ്യാലയങ്ങളില്‍ കര്‍ശനമായി മൊബൈല്‍ നിരോധനം ഏര്‍പ്പെടുത്തണം
2. മൊബൈല്‍ ഫോണുകളുടെ ദുരുപയോഗത്തെക്കുറിച്ച് കുട്ടികള്‍ക്ക് ബോധവത്ക്കരണം നടത്തണം.
3. കുട്ടി വിദ്യാലയത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടങ്കില്‍ ആ കാര്യം മാതാപിതാക്കളെ അറിയിക്കണം.
4. എന്തെങ്കിലും തരത്തിലുള്ള മൊബൈല്‍ ദുരുപയോഗം ശ്രദ്ധയില്‍ പെടുകയാണങ്കില്‍ ബുദ്ധിപര മായ ഇടപെടലിലൂടെ അവയുടെ ഗൌരവതരതയ്ക്ക് ഒത്തവണ്ണം പ്രവര്‍ത്തിക്കണം. ആവിശ്യമെങ്കില്‍ നിയപപാലകരുടെ സഹായവും തേടണം.

3. മൊബൈല്‍ സേവനദാതാക്കള്‍ :
1. ഉപഭോക്താക്കള്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡുകള്‍ ശരിയായതാണന്ന് തന്നെ ഉറപ്പാക്കുക.
2. അനാവിശ്യമായും അസമയങ്ങളിലും നല്‍കുന്ന സൌജന്യങ്ങള്‍ നിര്‍ത്തലാക്കുക.
3. ഉപഭോക്താക്കളുടെ ഡേറ്റാബേസ് തയ്യാറാക്കി തങ്ങളുടെ സൈറ്റുകളില്‍ പ്രദര്‍ശിപ്പിക്കുക. (ലാന്‍ഡ് ഫോണ്‍ നമ്പരുകള്‍ ഇപ്പോള്‍ ഇങ്ങനെ ലഭ്യമാണ് .) മൊബൈലില്‍ നിന്ന് വരുന്ന മിസ്‌ഡ് കോള്‍ ഉറവിടം പെട്ടന്ന് മനസിലാക്കാന്‍ ഇത് ഉപകാരമായിരിക്കും.
4. സ്റ്റുഡന്റ് സിമ്മുകള്‍ നല്‍കുമ്പോള്‍ മാതാപിതാക്കള്‍ വഴിമാത്രം നല്‍കുക. (BSNL സ്റ്റുഡന്റ് സിമ്മുകള്‍ക്ക് അപേക്ഷ സ്വീകരിക്കുമ്പോള്‍മാതാപിതാക്കളുടെ സാനിധ്യവും ആവിശ്യപ്പെടുന്നുണ്ട്.)

4. സര്‍ക്കാര്‍ :
1. മൊബൈല്‍ ദുരുപയോഗം തടയാന്‍ വേണ്ടി കര്‍ശനമായ നിയമങ്ങള്‍ സൃഷ്ടിക്കുക. ആ നിയമങ്ങള്‍ പാലിക്കപെടുന്നുണ്ടന്നും ഉറപ്പാക്കുക.
2. വിദ്യാലയങ്ങളില്‍ ക്യാമറ ഫോണുകള്‍ നിരോധിക്കുക.

5. ഉപഭോക്താക്കള്‍
1. തങ്ങളുടെ ഫോണുകള്‍ മറ്റാരും ദുരുപയോഗം ചെയ്യുന്നില്ലന്ന് ഉറപ്പാക്കുക.
2. സിമ്മുകള്‍ (ഫോണുകള്‍) നഷ്ടപെട്ടാല്‍ സേവനദാതാക്കളുമായി ബന്ധപ്പെട്ട് ആ സിം ബ്ലോക്ക് ചെയ്യുക.
3. കഴിവതും മറ്റുള്ളവര്‍ക്ക് വേണ്ടി തങ്ങളുടെ പേരില്‍ കളക്ഷന്‍ എടുത്ത് നല്‍കാതിരിക്കുക.

കര്‍ശന നിയമങ്ങളോടൊപ്പം ബോധവത്‌ക്കരണം കൂടി ഉണ്ടങ്കിലേ മൊബൈല്‍ ഫോണുകളു ടെ ദുരുപയോഗം തടയാന്‍ സാധിക്കൂ. ഇന്ന് ആവിശ്യത്തെക്കാള്‍ ഉപരിയായി അനാവിശ്യമായി ഉപയോഗിക്കുന്ന ഒരു വസ്തുവായി മൊബൈല്‍ ഫോണുകള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. സൈബര്‍ കുറ്റകൃത്യങ്ങളോ ടൊപ്പം മൊബൈല്‍ കുറ്റകൃത്യങ്ങളുടേയും എണ്ണം ഇന്ന് കൂടുകയാണ്. നമ്മുടെ കുട്ടികള്‍ ചതിക്കുഴികളില്‍ പെട്ട് അവരുടെ ജീവിതംഹോമിക്കപെടാതിരിക്കാന്‍ നമുക്ക് നമ്മുടെ കണ്ണുകള്‍ തുറന്നുവയ്ക്കാം.


ഈ പരമ്പര ഇവിടെ അവസാനിക്കുന്നു. കമന്റുകളിലൂടയും മെയിലുകളില്‍ക്കൂടിയും ഫോണില്‍ക്കൂടിയും അഭിപ്രായങ്ങള്‍ അറിയച്ചവര്‍ക്ക് നന്ദി.
.

3 comments:

ചാണക്യന്‍ said...

കൊള്ളാം..നല്ല പോസ്റ്റ്....
അഭിനന്ദനങ്ങൾ....

PONNUS said...

എല്ലാവരും വായിച്ചിരിക്കേണ്ട പോസ്റ്റാണിത് .
കൊള്ളാം!!!!!!!!!!!

Joker said...

നല്ല പോസ്റ്റ്,

ഈ അവസാനം നടന്ന , പെണ്‍ കുട്ടിയെ വെട്ടികൊന്ന പ്രശ്നത്തിലും മൊബൈല്‍ ഫോണാണ് വില്ലന്‍. ക്യമറയും ബ്ലൂ ടൂത്തും ഇല്ലാത്ത മൊബൈല്‍ കുട്ടികള്‍ക്ക് വേണ്ട എന്നതാണ് സത്യം (എന്റെ അനുഭവം).

ഓടോ : ആവശ്യം എന്നല്ലേ..ആവിശ്യം എന്നത് തെറ്റല്ലേ.