Sunday, April 15, 2012

അഞ്ചാം മന്ത്രിയും മടങ്ങി വരുന്ന മതഭ്രാന്തും

കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചത് സ്വാമി വിവേകാനന്ദനാണ്.  അന്നത്തെ ജീവിത സാഹചര്യങ്ങളില്‍ നിന്നും വിദ്യാഭ്യാസ നിലവാരത്തില്‍ നിന്നും കേരളം വളരെയേറെ മുന്നേറിയിരിക്കുന്നു. പക്ഷേ ജാതി-മത സങ്കുചിത ചിന്തകളിലേക്ക് കേരളം ചുരുങ്ങിയിരിക്കുകയും ചെയ്തിരിക്കുന്നു എന്നുള്ളതിന്റെ തെളിവാണ് കേരളത്തിലെ യുഡി‌എഫ് സര്‍ക്കാരിന്റെ മുസ്ലിമ്മ്ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനവും കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പ് മാറ്റവും. ജനാധിപത്യ വ്യവസ്ഥതിയില്‍ മതം-ജാതിക്കാര്‍ഡ് ഇറക്കി കളക്കുന്നത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ മാത്രം ആയിരുന്നനെങ്കില്‍ അവരെയും കടത്തി വെട്ടി മന്ത്രി സ്ഥാനങ്ങളില്‍ പോലും ജാതി-സമുദായക്കാര്‍ഡ് ഇറക്കി കളിക്കാനും സ്ഥാനങ്ങള്‍ നേടാനും നമ്മുടെ നാട്ടിലെ സമുദായ സംഘടനകള്‍ക്ക് കഴിയുന്ന തരത്തിലുള്ള ഒരു മാറ്റം ‘അതിവേഗ’ത്തില്‍ എത്തിക്കാനും ബഹുദൂരത്തില്‍ കേരള സമൂഹത്തെ പിന്നോട്ടടിക്കാനും യുഡി‌എഫ് സര്‍ക്കാരിനും അതിവേഗം തന്നെ കഴിഞ്ഞു എന്നതില്‍ സംശയം ഇല്ല.

അഞ്ചാം മന്ത്രിയും സമുദായവും
അഞ്ചാം മന്ത്രിയും സമുദായവും എന്നതിനെക്കുറിച്ച് ചിന്തിക്കുന്നതിനു മുമ്പ് സമുദായത്തില്‍ നമ്മുടെ കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ എന്തു പങ്കാണ് ഉള്ളത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അതില്‍ അധികം ചിന്തിക്കാന്‍ ഒന്നും ഇല്ല. സമുദായങ്ങളുടേത് ‘വിലപേശല്‍’ രാഷ്ട്രീയം മാത്രമാണ് എന്നു മനസിലാക്കാന്‍ പത്രം പോലും വായിക്കേണ്ട കാര്യം ഇല്ല. മുസ്ലീം ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം എങ്ങനെ മുസ്ലിം‌സമുദായത്തിന് അവകാശപ്പെടാന്‍ കഴിയുന്നു??? മുസ്ലീം‌ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം മാത്രമല്ല ഓരോ മന്ത്രിസ്ഥാനവും എങ്ങനെ ജാതിയുടേയും സമുദായത്തിന്റേയും അക്കൌണ്ടിലേക്ക് പോകും??? ജനങ്ങള്‍ ഇവരെ തിരഞ്ഞെടുക്കുന്നത് ഒരു ജാതിയുടെയും അടിസ്ഥാനത്തില്‍ അല്ലാത്തിടത്തോളം കാലം ഒരു മന്ത്രിസ്ഥാനവും അല്ലങ്കില്‍ തിരഞ്ഞെടുപ്പിലൂടെ നേടുന്ന ഒരു സ്ഥാനവും ഒരു ജാതിയുടേയും സമുദായത്തിന്റേയും പേരില്‍ ആവുന്നില്ല... ഒരു പ്രത്യേക മതത്തില്‍ പെട്ടവര്‍ മാത്രമല്ല വിജയിക്കുന്നവര്‍ക്ക് വോട്ട് ചെയ്തിട്ടുണ്ടാവുക. അവര്‍ അവര്‍ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിന്റെ ജനപ്രതിനിധിയാണ്.

എന്‍‌എസ്‌എസും രാഷ്ട്രീയ പരീക്ഷണവും
രാഷ്‌ട്രീയത്തില്‍ സ്വന്തമായി സമുദായ സ്ഥാനം ഉറപ്പിക്കാന്‍ വേണ്ടി  സ്വന്തമായി തന്നെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച സമുദായ സംഘടനയാണ് എന്‍‌എസ്‌എസ്. നാഷ്ണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എന്‍‌ഡി‌പി) എന്നപേരില്‍ 1972 ല്‍ രൂപം കൊണ്ട രാഷ്ട്രീയ പാര്‍ട്ടിക്ക് അകാലചരമം അടയാനായിരുന്നു വിധി. (എന്‍‌എസ്‌എസിന്റെ അനുഭവം ഇരുത്തി ചിന്തിപ്പിച്ചതുകൊണ്ടായിരിക്കണം എസ്‌എന്‍‌ഡിപി സ്വന്തമായ രാഷ്ട്രീയ പാര്‍ട്ടി എന്ന ചിന്തയില്‍ നിന്ന് ഇടയ്ക്ക് പിന്മാറിയത്.). എന്‍‌ഡി‌പി എപ്പോഴും കോണ്‍ഗ്രസിനോടപ്പം തന്നെ ആയിരുന്നു(എന്റെ പരിമിതമായ അറിവ്). നരസിംഹറാവുവിന്റെ സന്ദര്‍ശന സമയത്ത് മന്നം സമാധിയില്‍ പ്രധാനമന്ത്രിയുടെ അംഗ്ഗരക്ഷകര്‍ ഷു ഇട്ട് കയറിയ പ്രശ്നത്തോടെയാണ് എന്‍‌എസ്‌എസും കോണ്‍ഗ്രസും തമ്മിലുള്ള പ്രകട ബന്ധം അവസാനിച്ച് ‘സമദൂര‘ത്തിലേക്ക് മാറിയത്. (ഇടയ്ക്കിടയ്ക്ക് ‘സമദൂരം‘ ‘ശരിയായ ദൂരം’ ആകുമെന്ന് പറയുന്നുണ്ടങ്കിലും വിലപേശല്‍ രാഷ്ട്രീയത്തില്‍ എപ്പോഴും നല്ലത് ‘സമദൂരം’ തന്നെ). എന്‍‌ഡിപി എന്ന രാഷ്ട്രീയ പാര്‍ട്ടിയുമായി നിലനിന്നാല്‍ രാഷ്ട്രീയപരമായി ഒരു വിലപേശലും നടത്താന്‍ കഴിയില്ല എന്നുള്ളതുകൊണ്ടായിരിക്കണം പിന്നീട് എന്‍ഡിപി ഒരു ഉയര്‍ത്തെഴുന്നേല്‍പ്പിനു ശ്രമിക്കാതിരുന്നത്. 1980 -1 , 1982-4  , 1987- 1 , 1991- 2 എന്ന നിലയില്‍ ആയിരുന്നു കേരള നിയമ സഭയില്‍ എന്‍‌ഡിപി എന്ന പാര്‍ട്ടിക്ക് കിട്ടിയ എം‌എല്‍‌എ മാര്‍.

സമുദായ സംതുലനാവസ്ഥയും മത/സമുദായ ധ്രുവീകരണവും
അഞ്ചാം മന്ത്രി സമുദായം കേരളത്തിനു എന്തു പ്രയോജനം ചെയ്തു/ചെയ്യും എന്നു ചോദിച്ചാല്‍ അതിനു ഉത്തരം നല്‍കാന്‍ മുസ്ലിം‌ലീഗിനോ യുഡീഫ് നേതൃത്വത്തിനോ കഴിയുമെന്ന് തോന്നുന്നില്ല.മുസ്ലിമ്ലീഗിലെ ആഭ്യന്തര പ്രശ്നങ്ങള്‍ക്ക് തത്ക്കാലം ഒരു പരിഹാരം ഉണ്ടായെന്ന് മാത്രം!!.പക്ഷേ ഈ ‘അഞ്ചാം മന്ത്രിസ്ഥാനം‘ പ്രയോജനം ചെയ്ത ഒരു കൂട്ടരുണ്ട് . ആശയപരമായും ചിന്താപരമായും എതിര്‍ദിശകളില്‍ നിന്ന ഒരേ മതസമുദായ സംഘടനകള്‍ക്ക് അഞ്ചാം മന്ത്രി സ്ഥാനത്തെക്കുറിച്ച് ഏക അഭിപ്രായവും പ്രതികരണവും ആയിരുന്നു.  കേരളത്തിലെ സമുദായ സംതുലനാവസ്ഥ തകര്‍ക്കുമെന്ന് പറഞ്ഞ് ഹിന്ദു മത സമുദായ സംഘടനകള്‍ മുസ്ലീമ്ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനത്തെ എതിര്‍ത്തപ്പോള്‍ മുസ്ലീം സംഘടനകള്‍ ഇതിനെ അനുകൂലിക്കൂകയും പ്രസ്താവനകള്‍ പുറപ്പെടൂവിക്കുകയും അതെല്ലാം ഒരു വകതിരവും ഇല്ലാതെ മാധ്യമങ്ങള്‍ സമൂഹമധ്യത്തില്‍ എത്തിക്കുകയും ചെയ്തു.

സമുദായങ്ങളും തിരഞ്ഞെടുപ്പും
സമുദായ/മത നേതാക്കള്‍ രാഷ്ട്രീയ പാര്‍ട്ടിക്ക് നല്‍കുന്ന തിരഞ്ഞെടുപ്പ് പിന്തുണ ആ മതത്തില്‍/സമുദായത്തില്‍ ഉള്‍പ്പെടുന്ന എല്ലാവരും വോട്ടുചെയ്യുമ്പോള്‍ ബാലറ്റ് പേപ്പറില്‍ ഉണ്ടാവും എന്ന് ആരെങ്കിലും കരുതുന്നുണ്ടോ??? സമുദായത്തിലെ/മതത്തിലെ ഒരു അഞ്ച് ശതമാനം ആളുകള്‍ പോലും സമുദായ/മത നേതാക്കളുടെ ആഹ്വാനം ഇന്ന് അനുസരിക്കില്ല. പിന്നെ എന്തിനാണ് സമുദായ നേതാക്കളുടെ ജ്വല്പന്നങ്ങള്‍ക്ക് രാഷ്ട്രീയ നേതാക്കള്‍ ചെവി കൊടുക്കുന്നത്???? കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡി‌എഫിനെയാണ് സമുദായ/മതനേതാക്കള്‍ ‘ക്ഷ’ വരപ്പിക്കുന്നത്. അതിനൊക്കെ തുള്ളാന്‍ കോണ്‍ഗ്രസിനു മടിയും ഇല്ല. കാരണം അണികളേക്കാള്‍ നേതാക്കന്മാരുള്ള കോണ്‍ഗ്രസില്‍ നേതാവാകാനുള്ള യോഗ്യതയും മത/സമുദായ പിന്തുണയും ആണല്ലോ? എന്ന് കേരളത്തില്‍ യുഡീഫ് അധികാരത്തില്‍ വന്നാലും അന്നെല്ലാം സമുദായ/മത നേതാക്കള്‍ തങ്ങളുടെ അവകാശ രാഷ്ട്രീയം പുറത്തെടുക്കും.

സമുദായ/മത നേതാക്കള്‍ക്ക് എന്താണ് വേണ്ടത്.
സമുദായ സംതുലനാവസ്ഥയെക്കുറിച്ചെല്ലാം വാചാലരാകുന്ന സമുദായ നേതാക്കള്‍ക്ക് ആവിശ്യം തങ്ങളെ അനുസരിക്കുന്ന സമുദായത്തില്‍ പെട്ടവരെ അധികാരത്തില്‍ എത്തിക്കുക എന്നുള്ളതാണ്. സമുദായത്തില്‍ അംഗം ആണ് എന്നതിനെക്കാള്‍ സമുദായ നേതാക്കളുടെ ഇഷ്ടം അനുസരിക്കണം എന്നുള്ളതായിരിക്കണം സമുദായത്തിന്റെ പേരില്‍ അധികാരം നേടുന്ന ഒരാളുടെ അധിക യോഗ്യത. ഉദാഹരണത്തിന് കേരളത്തിലെ തിരുവനന്തപുരം ലോകസഭാ മണ്ഡലത്തില്‍ നിന്ന് ജയിച്ച് എം‌പിയായ ശശി തരൂര്‍ കേന്ദ്ര മന്ത്രിയായപ്പോള്‍ ശശിതരൂര്‍ ‘ഡല്‍ഹി നായര്‍’ ആണന്നായിരുന്നു എന്‍‌എസ്‌എസിന്റെ പ്രതികരണം. തങ്ങളുടെ ഇഷ്ടക്കാരനായ വേണുഗോപാലിനെ മന്ത്രിയാക്കുന്നതുവരെ എന്‍‌എസ്‌എസിന്റെ നീരശം നീണ്ടു നില്‍ക്കുകയും ചെയ്തു. ‘അരിയും കളഞ്ഞു ആശാരിച്ചിയും കടിച്ചു എന്നിട്ടും നായ്ക്ക് മുറുമുറുപ്പ്’ എന്നുള്ള രീതിയിലാണ് നമ്മുടെ നാട്ടിലെ ചില സമുദായ സംഘ്ടനകള്‍ രാഷ്ട്രീയ നേതൃത്വത്തെ വെല്ലു വിളിക്കുന്നത്. തങ്ങള്‍ക്ക് ആവിശ്യമായ ആനുകൂല്യങ്ങള്‍ എല്ലാം നേടിയെടുത്തിട്ട് വീണ്ടും വീണ്ടൂം പുതിയ പുതിയ സമ്മര്‍ദ്ദ തന്ത്രങ്ങളുമായി അവര്‍ ഓരോ ദിവസം രാഷ്ട്രീയ നേതൃത്വത്തെ ഭയപ്പെടുത്തുന്നു. ഈ ഭയപ്പെടുത്തലില്‍ ഭയക്കുന്നത് യുഡി‌എഫ് ആണ്. ജാതി സമുദായ സമവാക്യങ്ങളില്‍ കുരുങ്ങിക്കിടക്കുന്ന കോണ്‍ഗ്രസിനും യുഡി‌എഫിനും ഈ രീതിയില്‍ അധിക കാലം മുന്നോട്ട് പോകാന്‍ കഴിയീല്ല എന്നുറപ്പാണ്.

അഞ്ചാം മന്ത്രിസ്ഥാന വിവാദവും ദൃശ്യമാധ്യമങ്ങളും
വിദ്യാഭ്യാസവും അറിവും ഉണ്ടങ്കിലും നമ്മുടെ വാര്‍ത്താചാനകളിലെ അവതാര(അവതരണ) സിങ്കങ്ങള്‍ക്ക് വകതിരിവെന്ന് പറയുന്ന ഒരു സാധനം ഏഴയിലോക്കത്തൂടെ പോയിട്ടില്ലന്ന് തോന്നുന്ന രീതിയിലാണ് പലപ്പോഴും അവരുടെ വാര്‍ത്തകളുടെ അവതരണവും വാര്‍ത്തകളുടെ തിരഞ്ഞെടുപ്പും. ആരെങ്കിലും എവിടെയെങ്കിലും വെച്ച് മണ്ടത്തരമോ വിവരക്കേടോ പറഞ്ഞാല്‍ അത് മണ്ടത്തരമാണന്നോ വിവരക്കേട് ആണന്നോ പറയാതെ അതിനെ ഫ്ലാഷ് ന്യൂസായോ ജസ്റ്റ് ഇന്‍ ആയോ ന്യൂസ് അപ്ഡേറ്റായോ കാണിക്കൂന്നതുകൊണ്ട് തങ്ങളുടെ ചാനല്‍ രണ്ട് പേര്‍ അധികം കണ്ടാല്‍ അത്രയും ആയി എന്ന നിലയില്‍ ആണ് ന്യൂസ് ചാനലുകാര്‍. ആരുടെയെങ്കിലും മണ്ടത്തരത്തില്‍ എന്തെങ്കിലും ‘വിവാദം’ ഉണ്ടാക്കാന്‍ പറ്റുമോ എന്ന് ഗവേഷ്ണം നടത്തുന്നവരായി മാറി ന്യൂസ് ചാനലുകള്‍. ശരിയായ വാര്‍ത്തകള്‍ വകതിരിവോടെ ജനങ്ങളില്‍ എത്തിക്കുന്നതിനു പകരം തങ്ങള്‍ക്കായി വാര്‍ത്തകള്‍ സൃഷ്ടിച്ച് അത് ജനങ്ങളില്‍ എത്തിക്കുന്ന സ്ഥിതിയിലായി. ‘അഞ്ചാം മന്ത്രിസ്ഥാനത്തില്‍ ‘ അത് സമുദായത്തിന് ലഭിക്കൂന്നതാണന്ന് വരുത്താന്‍ നമ്മുടെ മാധ്യമങ്ങള്‍ കുറച്ച് സമയം ഒന്നുമല്ല മിനക്കെട്ടത്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അതിന്റെ അഭിപ്രായം എന്താണന്ന് ചോദിച്ച് ചാനലുകളില്‍ സ്ഥിരം പ്രത്യക്ഷപ്പെടുന്ന രാഷ്ട്രീയ പ്രതികരണ നേതാക്കളെ സമീപിച്ച് അവരുടെ വാക്കുകളോടെ എരിതീയില്‍ എണ്ണയൊഴിക്കാന്‍ കിട്ടൂന്ന അവസരങ്ങള്‍ ഒന്നും ചാനലുകാര്‍ പാഴാക്കാറും ഇല്ല. ജനങ്ങള്‍ തമ്മില്‍ തല്ലി കീറിയാലും തങ്ങളുടേ ചാനലിന്റെ റേറ്റിംങ്ങ് ഉയരുന്നതുകണ്ട് അവര്‍ ആത്മനിര്‍വൃതി അടയട്ടെ !!!!

വോട്ട് ചെയ്യുന്നത് ജനാധിപത്യവിശ്വാസികളോ മത/സമുദായ വിശ്വാസികളോ???
തിരഞ്ഞെടുപ്പ് സമയത്ത് കേള്‍ക്കുന്ന അനൌണ്‍സ്മെന്റില്‍ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ വോട്ട് ചെയ്യാനായി ആഹ്വാനം ചെയ്യുന്നത് ജനാധിപത്യവിശ്വാസികളെയാണ്. ഏതെങ്കിലും ഒരു സമുദായത്തിന്റെയോ മതവിശ്വാസികളയോ വോട്ട് ചെയ്യാനായി ആഹ്വാനം ചെയ്യാറില്ല. പിന്നെങ്ങനെയാണ് ജനാധിപത്യവിശ്വാസികള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധി മന്ത്രിസ്ഥാനത്തോ മറ്റ് സ്ഥാനത്തോ എത്തുമ്പോള്‍ മതവും സമുദായവും എണ്ണത്തില്‍ വരികയും സമുദായ സംതുലനാവസ്ഥ എന്ന ഒരു ‘അവസ്ഥ’ ഉണ്ടാവുകയും ചെയ്യുന്നത്. മത/സമുദായ സംതുലനാവസ്ഥയെ ബാധിക്കാതെ ഒരു ജനാധിപത്യവിശ്വാസിയായ ഒരാള്‍ യുഡി‌എഫ് ഭരണത്തില്‍ എന്നെങ്കിലും മന്ത്രിസ്ഥാനത്ത് എത്തുമോ????

ജനാധിപത്യ വ്യവസ്ഥിതിയില്‍ ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധിയെ എങ്ങനെയാണ് മതത്തിന്റെ/സമുദായത്തിന്റെ പ്രതിനിധിയായി മാറുന്നത്?? ജനാധിപത്യത്തില്‍ എങ്ങനെയാണ് ജനപ്രതിനിധി സമുദായ-മത പ്രതിനിധി ആകുന്നത് ??? നമ്മുടെ ജനാധിപത്യ ഭരണത്തെ മതാധിപത്യഭരണം എന്നോ സമുദായാധിപത്യ ഭരണം എന്നോ മാറ്റിവിളിക്കേണ്ടതുണ്ടോ???

4 comments:

Pheonix said...

കേരളം ബുദ്ധിജീവികളുടെ നാടാണെന്ന് ഇനിയാരും പറയില്ല. മതഭ്രാന്തന്മാരുടെ നാടാണെന്ന് നമുക്ക്‌ മാറ്റി പറയാം.

MOIDEEN ANGADIMUGAR said...

സ്വന്തം അച്ഛൻ പറഞ്ഞത് അനുസരിക്കാത്ത മന്ത്രി വാഴുന്ന നാടാണു നമ്മുടെത്.പിന്നയല്ലേ ഈ സമുദായ നേതാക്കൾ.
നല്ല ലേഖനം,അഭിനന്ദനങ്ങൾ !

നിസ്സഹായന്‍ said...
This comment has been removed by the author.
നിസ്സഹായന്‍ said...

ശ്രീ. ഷി. മാ. ഈശോ തെക്കേടത്തേ,

മലയാളികളുടെയോ ഇന്ത്യക്കാരുടെയാകയോ ജിവിതം രാഷ്ട്രീയമായോ സാമ്പത്തികമായോ സാംസ്ക്കാരികമായോ ആത്മീയമായോ മത-ജാതി വിമുക്തമല്ല എന്നതാണു് യാഥാര്‍ത്ഥ്യം. ഈ പച്ചപ്പരമയാഥാര്‍ഥ്യത്തെ മറച്ചു പിടിച്ചു്, തങ്ങളുടെ രാഷ്ട്രീയം മത-ജാതി വിമുക്തമാണെന്ന ആത്മവഞ്ചന പ്രകടിപ്പിച്ചുകൊണ്ട്, താങ്കളുള്‍പ്പെടുന്ന മലയാളി ജാടക്കാര്‍ ജീവിക്കുന്നത്. അതുകൊണ്ടാണു് ഇമ്മാതിരിപ്പോസ്റ്റുകള്‍ അസംഖ്യം മുസ്ലീംലീഗിനു് അഞ്ചാം മന്ത്രിയെ ലഭിച്ചയുടനെ ഇറങ്ങിയത്.

ജാതികളായും മതങ്ങളായും വേറിട്ടു ജീവിക്കുന്നവരെല്ലാം ചേര്‍ന്നു്, ജനാധിപത്യഭരണകൂടം നിര്‍മ്മിക്കുമ്പോള്‍ അതില്‍ കൃത്യമായ ജനസംഖ്യാനുപാതിക പ്രാതിനിധ്യം എല്ലാ വിഭാഗങ്ങള്‍ക്കും ലഭിക്കുന്നതാണു് സാമൂഹികസന്തുലനാവസ്ഥ. അതുണ്ടാകുമ്പോള്‍ സാമൂഹികനീതി ഭാഗികമായെങ്കിലും നടപ്പായെന്നു പറയാം.

കേരളത്തിലെ തിരെഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ജാതി-മത സമുദായങ്ങള്‍ക്ക് നിര്‍ണായക സ്വാധീനം തന്നെയാണുള്ളത്. സമുദായതാല്പര്യം സംരക്ഷിക്കുന്ന തരത്തില്‍ മാത്രമാണു് മതേതര കക്ഷികളെന്നു് മേനി നടിക്കുന്ന കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റുകളും മറ്റ് ജാതി-മത പാര്‍ട്ടികളും സ്ഥാനാര്‍ഥി നിര്‍ണയം നടത്തുന്നത്. അത് അങ്ങിനെ തന്നെയാകുന്നതില്‍ എന്താണു് തെറ്റ് ? കേരളത്തിലെ മുസ്ലീങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി ആറു മന്ത്രിമാരെ വരെ അവകാശപ്പെടാവുന്ന സ്ഥിതിയ്ക്ക് അവര്‍ അഞ്ചുമന്ത്രിമാരെയെങ്കിലും നേടിയെടുത്തില്‍ മാത്രം ചിലര്‍ രോഷാകുലരാകുന്നത് അധികാരത്തിലെ സവര്‍ണാധിപത്യകുത്തക വെല്ലുവിളിക്കപ്പെടുന്നതു കൊണ്ടാണു്. സവര്‍ണരായ സുറിയാനികൃസ്ത്യാനികള്‍ക്കും നായന്മാര്‍ക്കും അവരുടെ ജനസംഖ്യാനുപാതത്തേക്കാള്‍ അധികം പ്രാതിനിധ്യം എന്നും ഉണ്ടായിരുന്നു. ഇന്നുമുണ്ട്. അതില്‍ താങ്കളെപ്പോലുള്ളവര്‍ക്ക് യാതൊരു അലോഗ്യവുമില്ല. കാരണം അത് നിങ്ങളുടെ സ്വന്തം മതവിഭാഗമല്ലേ.

നായര്‍ക്ക് അധികാരക്കുത്തക ആനുഭവിക്കാന്‍ സ്വന്തം രാഷ്ട്രീയകക്ഷികയുടെ ആവശ്യമേയില്ല. എല്ലാമതേതരകക്ഷികളിലൂടെയും സവര്‍ണനേതൃത്വം തന്നെ പതിവായി അധികാരത്തിലെത്തുമ്പോള്‍ അത്തരം രപാഷ്ട്രീയ കക്ഷികളുടെ ആവശ്യമേയില്ല. കൂടാതെ മതേതരത്വമേനി പറച്ചില്‍ തുടരുകയും ചെയ്യാം. കേരള കോണ്‍ഗ്രസ്സുകളെന്ന നസ്രാണി മതപ്പാര്‍ട്ടികളിലൂടെയും മതേരരകക്ഷികളിലൂടെയും ആവശ്യത്തിലധികം സവര്‍ണനസ്രാണികള്‍ ആനുപാതികമായതിനേക്കാളധികം അധികാരം അനുഭവിക്കുന്നതിനെ ആരും ചോദ്യം ചെയ്യുന്നില്ലല്ലോ ?

സംഘടിത മതസമൂഹങ്ങളിലെയും സവര്‍ണജാതിസമുദായങ്ങളിലെയും അംഗങ്ങള്‍ അവരുടെ ജാതി-മത താല്പര്യങ്ങള്‍ നോക്കിത്തന്നെയാണു് തിരെഞ്ഞടുപ്പില്‍ വോട്ടു കുത്തുന്നത്. അതിനാലാണു് അതാതുവിഭാഗങ്ങളിലെ സ്ഥാനാര്‍ഥികളെ തന്നെ മത്സരിപ്പിക്കുന്നതും. ഈ കാര്യം മനസ്സിലാക്കാതെ മതേതരത്വത്തിനുവേണ്ടി ചാകാന്‍ നടക്കുന്നത് ഒ.ബി.സി ജാതിക്കാരും പട്ടികജാതി- പട്ടിക വര്‍ഗക്കാരുമാണു്. ഫലത്തില്‍ മതേതരത്വത്തിന്റെ പേരില്‍ അധികാരത്തില്‍ യാതൊരു പങ്കും ഈ മഠയന്മാര്‍ക്കു ലഭിക്കുന്നില്ല. ഹിന്ദുമതത്തില്‍ പെട്ട കീഴാളജാതിക്കാരുടെ തലയെണ്ണി സ്ഥാനങ്ങള്‍ മുഴുവന്‍ നായര്‍ തട്ടിയെടുക്കുന്നു. അര്‍ഹതപ്പെട്ട വിഹിതം ചോദിച്ചുവാങ്ങണമെങ്കില്‍ ഈ കിഴങ്ങന്മാര്‍ക്കു് ജാതിബോധമുണ്ടാകണം. അവര്‍ ജാതിയമായി സംഘടിക്കണം. ജാതീയമായി ചിന്തിക്കണം. അങ്ങിനെ ജാതി പറയുന്നത് മോശമാണു്, സങ്കുചിത്വമാണു്, അശ്ലീലമാണു് എന്നൊക്കെ സവര്‍ണജതി- മതക്കാര്‍ ഉല്‍ബോധിപ്പിച്ചു കൊണ്ടിരിക്കുന്നത് അവരുടെ അധികാരകുത്തക നിലനിര്‍ത്തുന്നതിനു വേണ്ടിയാണു്. ഇവറ്റകളെ വെറകുവെട്ടികളായി നിലനിര്‍ത്തുകയും ചെയ്യാം. സ്വന്തം ജാതിയുടെ പ്രാതിനിധ്യാവകാശം നേടിയെടുക്കാന്‍ കഴിവില്ലാത്ത വെള്ളാപ്പള്ളിമാര്‍ അത് ഭാഗികമായെങ്കിലും നേടുന്ന മുസ്ലീങ്ങള്‍ക്കെതിരെ കുരച്ചു കൊണ്ടിരിക്കും.