Thursday, June 4, 2009

കൊച്ചിയുടെ ഒരു കറുത്തമുഖം :

കൊച്ചി വളരുകയാണ് ;കേരളത്തെക്കാള്‍ വേഗതയില്‍. ഇന്‍ഫര്‍മേഷന്‍ ടെക്‍നോള ജിയുടേയും വ്യവസായങ്ങളുടേയും പിന്‍ബലത്തില്‍ ഇന്ത്യയിലെ ഏതൊരു നഗരത്തേയും അതിശയിപ്പിക്കുന്ന രീതിയിലാണ് ആ വളര്‍ച്ച. ആദ്യം കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ളവരാണ് ജീവിതം തേടി കൊച്ചിയിലേക്ക് ഒഴുകിയെതെങ്കില്‍ ഇപ്പോള്‍ ആ ഒഴുക്ക് കേരളത്തിന് പുറത്ത് നിന്നാണ്. ബംഗാളി കളും ഒറീസക്കാരും ആണ് ഇപ്പോള്‍ കൂടുതലായി കൊച്ചിയിലെത്തുന്നത്. ജനങ്ങളുടെ എണ്ണം കൂടു മ്പോള്‍ മറ്റുനഗരങ്ങളിലെപ്പോലെ കൊച്ചിയിലും ‘കറുത്ത ബിസ്നസ്സ്‘ പെരുകി. നിയമപാലകരുടേയും രാഷ്ട്രീയക്കാരുടേയും തണലില്‍ കുഴല്‍പ്പണ, ക്വട്ടേഷന്‍, മദ്യ-മയക്കുമരുന്ന്, ‘വ്യാജ-ഭക്തി‘വ്യവസായ, റിയല്‍ എസ്റ്റേറ്റ് മാഫിയാകള്‍ കൊച്ചിയില്‍ പിടിമുറുക്കി കഴിഞ്ഞു. നിമിഷനേരങ്ങള്‍കൊണ്ട് കൂടുതല്‍ പണം സമ്പാദിക്കാന്‍ പറ്റുന്ന മാര്‍ഗ്ഗങ്ങളിലേക്ക് ‘ആളുകള്‍‘ തങ്ങളുടെ സാമ്രാജ്യം വളര്‍ത്താന്‍ ശ്രമി ക്കുന്നു. ‘ഉപഭോക്താവിന് ആവിശ്യമുള്ളത് എത്തിക്കുക’ എന്ന പ്രാഥമിക ബിസ്‌നസ്സ് തത്വത്തില്‍ അടിയുറച്ച് അവര്‍ തങ്ങളുടെ ‘കറുത്ത ബിസ്‌നസ്സ്‘ സാമ്രാജ്യം വളര്‍ത്തുന്നു.


കൊച്ചി സ്മാര്‍ട്ട് ആവുന്നതും കാത്തിരിക്കുന്നവരെ ഇളഭര്യാക്കി കൊച്ചി ഇന്ന് ചില കാര്യ ങ്ങളില്‍ ഓവര്‍സ്മാര്‍ട്ട് ആയിരിക്കുന്നു. കാമാത്തിപ്പുരയുടേയും ചുവന്നതെരുവിന്റേയും ഒക്കെ അടുത്ത് വരുന്നില്ലങ്കിലും കൊച്ചിയും രാത്രിയില്‍ തന്റെകണ്ണുകളില്‍ മദ്യത്തിന്റെ ചുവപ്പും സിരകളില്‍ രതിയുടെ അനുഭൂതിയുമായി ആളുകളെ മാടിവിളിക്കുന്നു. മാടിവിളിക്കുന്നു എന്നതിന് അപ്പുറം ആളുകളിലേക്ക് രതിയുടെ ചഷുകവുമായി കടന്നു ചെല്ലുന്നു. ഒരു മൊബൈല്‍ റിംങ്ങിനുപ്പുറത്തേക്ക് ആളുകളെ തേടി നില്‍ക്കേണ്ട. ആളുകളെ തിരഞ്ഞ് അലഞ്ഞ് തിരിയേണ്ട. പറയുന്ന സമയത്ത് പറഞ്ഞുറപ്പിച്ച വിലയില്‍ രതിയുടെ സാമ്രാജ്യ ത്തിലേക്ക് ആളുകളെ എത്തിക്കാന്‍ അവരെത്തും. ‘ഉപഭോക്താക്കള്‍ക്ക്‘ ഉല്പന്നങ്ങള്‍ എത്തിച്ചു കൊടുക്കുന്നതിനെക്കുറിച്ചോ ഉപഭാക്താക്കളെക്കുറിച്ചോ ഉല്പ്ന്നങ്ങളെക്കുറിച്ചോ അല്ല നമ്മുടെ ചിന്ത. ഈ ‘ഉല്പന്ന’ങ്ങള്‍ എങ്ങനെ സൃഷ്ടിക്കപ്പെടുന്നു??. എങ്ങനെ കൊച്ചി യിലെ ലൈംഗീക കച്ചവട മാഫിയ പ്രവര്‍ത്തിക്കുന്നു. (പെണ്‍ വാണിഭം അല്ലങ്കില്‍ സ്ത്രി പീഡനം എന്ന വാക്ക് മന:പൂര്‍വ്വം ഉപയോഗിക്കുന്നില്ല.). [ ഉല്പനങ്ങള്‍ വെറും ‘കച്ചവടവസ്തുവായി’ മാത്രം ആകുമ്പോഴാണ് കച്ചവടം അഥവാ വാണിഭം എന്ന പേര് ചേരുന്നത് . അതായത് ‘കച്ചവടവസ്തു‘വിന് സാമ്പത്തികമായി ഒരു പ്രയോജനവും ഉണ്ടാവുന്നില്ല. രണ്ടാമത് പീഡനം ; ഒരു കൂട്ടരുടെ സമ്മതമില്ലാതെ നടക്കൂന്ന ഏകപക്ഷീയമായത് ]. കൊച്ചിയിലെ ലൈംഗീക കച്ചവടമാഫിയയ്ക്ക് പെണ്‍ വാണിഭം എന്ന വാക്ക് ഒരിക്കലും ചേരില്ല. കൊച്ചിക്ക് ലൈംഗീക കച്ചവടത്തിന് മറ്റൊരു മുഖമാണ്. ഒരു സിനിമാനടി മാസങ്ങളോളം സ്വയം ഉല്പ്ന്നമായി ഉപഭോക്താക്കളെത്തേടിയത് നമ്മുടെ കൊച്ചിയിലാണ്. മാസങ്ങള്‍ക്ക് ശേഷമാണ് അവരുള്‍പ്പെട്ട ലൈംഗീക കച്ചവട സംഘത്തെ പോലീസ് പിടിച്ചത്. ഇത് നമ്മള്‍ അറിഞ്ഞ കഥ. എത്രയോ അറിയപ്പെടാത്ത കഥകള്‍. ഇന്ന് രാത്രിയിലും ലക്ഷക്കണക്കിന് രൂ‍പയുടെ ബിസ്നസ്സ് ആയിരിക്കും കൊച്ചിയില്‍ നടക്കുന്നത്.

മൂന്ന് പെണ്‍കുട്ടികള്‍ . മൂന്ന് പേരും കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാര്‍. തങ്ങള്‍ താമസിക്കുന്ന ഹോസ്റ്റലിലെ ആഹാരം ശരിയല്ലന്ന് പറഞ്ഞ് മൂന്നുപേരും ഹോസ്റ്റല്‍ വിടാന്‍ ശ്രമിക്കുന്നു. ഒന്നാം തീയതി മുതല്‍ പുതിയ സ്ഥലത്ത് താമസം തുടങ്ങണമെന്ന് വച്ച് അവര്‍ പുതിയ ഹോസ്റ്റ്‌ല്‍ തിരക്കി ഇറങ്ങി. ശനിയാഴ്ച് ലീവെടുത്ത് മൂന്നുപേരും അന്വേഷണം നടത്തി. കൊച്ചിയല്ലേ സ്ത്രികള്‍ക്ക് താമസിക്കാനുള്ള സ്ഥലത്തിനാണോ പ്രയാസം ? പത്ത്പതിനഞ്ച് ഹോസ്റ്റലുകളില്‍ ചെന്നിട്ടും എങ്ങും ഒഴുവില്ല. ഇനി എന്ത് എന്നുള്ള ചിന്തയില്‍ നില്‍ക്കുമ്പോള്‍ ഒരു പെണ്‍കുട്ടി അവരുടെ അടുത്തേക്ക് വന്നു.
“ഹോസ്റ്റ്‌ല്‍ അന്വേഷിച്ച് ഇറങ്ങിയതാണോ...?”
“അതെ”
“എവിടെയെങ്കിലും ശരിയായോ???”
“ഇല്ല”
“ഞാനിവിടെയടുത്ത് ചേച്ചിയുടെ കൂടെ പേയിംങ്ങ് ഗസ്റ്റ് ആയിട്ട് താമസിക്കുകയാണ്... രണ്ട് പേര്‍ക്കുള്ള സ്ഥലം ഉണ്ടന്നാ തോന്നുന്നത് ...നിങ്ങളിപ്പോള്‍ മൂന്നുപേരില്ലേ? ചേച്ചിയോടൊന്ന് ചോദിച്ച് നോക്ക്.....”

പെണ്‍കുട്ടി പറഞ്ഞ വീട്ടിലേക്ക് അവര്‍ ചെന്നു. വലിയ രണ്ടുനില വീട്. അവിടെ കുറേ പെണ്‍കുട്ടികള്‍ താമസിക്കുന്നുണ്ട്. ചേച്ചിയുടെ ഭര്‍ത്താവ് ഗള്‍ഫില്‍. ചേച്ചിയുടേത് മാന്യമായ പെരുമാറ്റം. ഇനി മറ്റൊരു സ്ഥലം അന്വേഷിക്കേണ്ട എന്ന് തീരുമാനിച്ച് ഞായറാഴ്ച് എത്താം എന്ന് പറഞ്ഞ് അവര്‍ മൂന്നുപേരും തിരിച്ചു പോന്നു. ഞായറാഴ്ച് ഉച്ചയ്ക്ക് മൂന്നുപേരും സാധനങ്ങളുമായി ചേച്ചിയുടെ വീട്ടിലെത്തി. മുകളിലത്തെ നിലയിലെ ഒരു മുറി അവര്‍ക്കായി നല്‍കി . വൈകുന്നേരത്തോടെ മറ്റ് മുറിയിലുള്ളവരും എത്തി. താഴത്തെ നിലയിലെ ഒച്ചയനക്കങ്ങള്‍ ശ്രദ്ധിക്കാതെ മൂന്നുപേരും
മുറിയില്‍ തന്നെ അടുക്കിപ്പറക്കലുമായി കഴിഞ്ഞു. സന്ധ്യയോടെ താഴത്തെ നിലയില്‍ എത്തിയ മൂന്നുപേരും ചേച്ചിയെ കണ്ട് അമ്പരന്നു. ഉറങ്ങാന്‍ പോകുന്ന സമയത്ത് ആരെങ്കിലും ഇങ്ങനെ ഒരുങ്ങി ഇരിക്കുമോ?????? ചേച്ചി ഒരാളോട് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ചേച്ചി അയാളെ അവര്‍ക്ക് പരിചപ്പെടുത്തി. “എന്റെ ആങ്ങളയുടെ മകനാണ്...”. അയാള്‍ ആരാണങ്കിലും ഞങ്ങളെന്താ എന്ന് പറയാതെ പറഞ്ഞ് അവര്‍ തങ്ങളുടെ റൂമിലേക്ക് തിരിച്ചുപോയി. അങ്ങനെ ഞായറാഴ്ച് കഴിഞ്ഞു......

തിങ്കളാഴ്ച് സന്ധ്യയ്ക്കാണ് മൂന്നുപേരും ജോലികഴിഞ്ഞെത്തിയത്. ചേച്ചിയുടെ ആങ്ങളയുടെ മകനവിടെയുണ്ട് .ഭക്ഷണം കഴിഞ്ഞ് മുകളിലേക്ക് പോകാന്‍ തുടങ്ങിയപ്പോള്‍ ചേച്ചിയുടെ ആങ്ങളയുടെ മകന്‍ അവരുടെ അടുത്തേക്ക് വന്നു... “ഉറങ്ങുമ്പോള്‍ മുറി കുറ്റി ഇടേണ്ട...” അയാളുടെ പറച്ചില്‍ കേട്ട് അവര്‍ സ്തബദ്ദരായി. എന്താണ് അയാള്‍ ഉദ്ദേശിക്കുന്നത്???? മൂവരും പെട്ടന്ന് മുറിയിലേക്ക് കയറി വാതിലടച്ചു. സമയം ഒന്‍‌പതര കഴിഞ്ഞിരിക്കുന്നു.
എന്താണ് ചെയ്യേണ്ടത്??? സുഹൃത്തുക്കളെ വിളിച്ചു പറഞ്ഞാല്‍ അവര്‍ക്ക് സഹായിക്കാന്‍ പറ്റുമോ???

::: സഹായം എവിടെ :::
കൊച്ചി നഗരത്തിലെ ചില്‍ സ്ഥലങ്ങളില്‍ അപരിചിതര്‍ക്ക് രാത്രി സമയങ്ങളില്‍ എത്താന്‍ കഴിയില്ല. ‘എത്താന്‍ കഴിയില്ല‘ എന്നതില്‍ പലതും ഉള്‍ക്കൊള്ളുന്നുണ്ട്. നമ്മള്‍ സംസാരിക്കുമ്പോള്‍ ‘ആ സ്ഥലം അത്ര ശരിയല്ല’ എന്ന് പറയാറില്ലേ? പകല്‍ വെളിച്ചത്തില്‍ കാണുന്ന കൊച്ചി ഇരുട്ട് വീണു കഴിഞ്ഞാല്‍ മറ്റൊരു കൊച്ചി ആവുകയാണ്. ‘തങ്ങളുടെ സ്ഥലത്തേക്ക് ‘ അപരിചിതര്‍ കടന്നുവരാന്‍ ‘ആ സ്ഥലങ്ങളുടെ അവകാശികള്‍’ സമ്മതിക്കാറില്ല. അപകടഘട്ടത്തിലാണന്ന് ഉറപ്പായാല്‍ പോലീസിന്റെ സഹായം തേടുകതന്നെയാണ് ഉചിതം. പുതിയ താമസ സ്ഥലം തിരഞ്ഞെടുക്കുന്നതിനു മുമ്പ് ആ സ്ഥലത്തെക്കുറിച്ച് അന്വേഷിക്കുകയും വേണം. കഴിവതും സുഹൃത്തുക്കള്‍ വഴി താമസസ്ഥലം തിരഞ്ഞെടുക്കാനും ശ്രമിക്കുക.

5 comments:

പ്രിയ said...

പത്ത് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്നേ പോലും കൊച്ചിയിലെ ചില പ്രത്യേകസ്ഥലങ്ങള്‍ (സൌത്ത് റെയില്‍‌വേ സ്റ്റേഷന്‍, കെഎസ്ആര്‍റ്റീസി ഏരിയ പോലുള്ളവ) ഒട്ടും സുരക്ഷിതമല്ല എന്ന മുന്നറിയിപ്പ് എറണാകുളത്തെക്ക് പോയിവരുന്ന കുട്ടികള്‍ക്ക് കൊടുക്കാറുണ്ട്. രാത്രി മാത്രമല്ല, ഞായര്‍ പോലുള്ള അവധി ദിവസങ്ങളിലെ ആളോഴിഞ്ഞ പകലുകള്‍ പോലും. (അതിനു ബലം കൊടുക്കുന്നതെന്ന് സംശയിക്കാവുന്ന ഒരു അനുഭവം ഒരിക്കല്‍ ഉണ്ടാവുകയും ചെയ്തു.)

എത്ര ഹോസ്റ്റല്‍ ഉണ്ടെങ്കിലും അതില്‍ പ്രവേശനം കിട്ടാന്‍ ഉള്ള ചടങ്ങുകള്‍ ചില്ലറ അല്ല. സുരക്ഷാകാരണങ്ങള്‍ കൊണ്ടാണ് ഹോസ്റ്റല്‍ അധിക്യതര്‍ അവ പാലിക്കുന്നതെന്നറിയാഞ്ഞിട്ടല്ല. പക്ഷെ അവിടെ പുതുതായി എത്തുന്ന, പരിചയം ഇല്ലാത്ത കുട്ടികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ആരോട് പറയാന്‍.

അപകടസാധ്യത എവിടെയും ഉണ്ടെന്ന് മനസ്സിനുള്ളില്‍ സൂക്ഷിക്കുന്നത് നന്ന്.(സഹായത്തിനായി ഏതു നമ്പറില്‍ വിളിക്കാം? മൊബൈല്‍ പോലുള്ള സൌകര്യങ്ങള്‍ ഉണ്ടെങ്കില്‍ അതു വിനിയോഗിക്കാമല്ലോ.)

അരുണ്‍ കരിമുട്ടം said...

കൊച്ചിയുടെ മുഖം എന്ന് പറഞ്ഞാല്‍ മതി, കറുത്തതാണെന്നത് അണ്ടര്‍സ്റ്റുഡ്ഡാ.
കഷ്ടം!

ദീപക് രാജ്|Deepak Raj said...

മിനി മുംബൈ ..അത്ര തന്നെ

ഹന്‍ല്ലലത്ത് Hanllalath said...

വ്യവശായങ്ങളുടേയും എന്നത് വ്യവസായങ്ങളുടെയും എന്ന് തിരുത്തുമല്ലോ..

കൊച്ചിക്കെന്നല്ല കേരളത്തിനു മൊത്തം ഇപ്പോള്‍ കറുത്ത മുഖമാണ്...

ഷിബു മാത്യു ഈശോ തെക്കേടത്ത് said...

സ്ത്രികള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുവേണ്ടിയുള്ള :: 9947000100 :: എന്ന നമ്പരില്‍ വിളിച്ച് സഹായം തേടാവുന്നതാണ്.