Saturday, September 17, 2011

കർത്താവിന്റെ പേരില്‍ തെരുവില്‍ ചെയ്യുന്നത് .....

ഉപവാസം - ഹര്‍ത്താല്‍ - ഉപരോധം - വഴിതടയല്‍ ഇതൊരു രാഷ്ട്രിയ പാര്‍ട്ടിയുടെ ഇന്നത്തെ കാര്യപരിപാടിയുടെ വിവരണം അല്ല. "നിന്റെ ഒരു ചെകിട്ടത്ത് അടിക്കുന്നവന് മറുചെകിടും കാണിചു കൊടുക്കുക","ഞാൻ നിങ്ങൾക്ക് ചെയ്തു തരണമെന്ന് നിങ്ങൾ  ആഗ്രഹിക്കുന്നതെല്ലാം അവർക്കും ചെയ്തുകൊടുപ്പിൻ" "ഏഴല്ല ഏഴ് എഴുപത് വട്ടം ക്ഷമിക്കുവിൻ" എന്നൊക്കെ പറഞ്ഞ യേശുക്രിസ്തുവിന്റെ അനുയായികൾ എന്ന് സ്വയം പറഞ്ഞ് ക്രിസ്ത്രീയ സ്നേഹത്തിന്റെ അപ്പോസ്തോലന്മാരായി അവരോധിച്ച് ക്രിസ്തീയജീവിതത്തിന്റെ മാതൃക ലോകത്തി കാണിച്ചുകൊടുക്കുന്ന രണ്ട് ക്രിസ്തീയ സഭകളുടെ കാര്യപരിപാടികൾ ആണ് ഉപവാസം - ഹര്‍ത്താല്‍ - ഉപരോധം - വഴിതടയല്‍ !!!

ഒരേ വിശ്വാസവും ആചാരരീതികളും പിന്തുടരുന്ന രണ്ട് സഭകള്‍ ഇന്ന് തെരുവില്‍ കുടിപ്പകയുള്ള ശത്രുക്കളേപ്പോലെ മാധ്യമങ്ങളില്‍ക്കൂടിയും അല്ലാതയും ആരോപണ-പ്രത്യാരോപണങ്ങളില്‍ മുഴുകി ക്രിസ്തുവിന്റെ പേരില്‍ പോര്‍വിളി നടത്തി ക്രിസ്തീയ സ്നേഹത്തിന്റേയും ക്രൈസത്വ സാക്ഷ്യത്തിന്റേയും മാതൃക ലോകത്തിനു കാണിച്ചു കൊടുക്കുകയാണ്. ഒരു പക്ഷം കോടതിവിധിയുടെ സ്ഥാപനത്തിനും മറ്റൊരു പക്ഷം ആരാധന സ്വാതന്ത്ര്യം എന്നപേരിലും തെരുവില്‍ ഏറ്റുമുട്ടുമ്പോള്‍ ലോകത്ത് അവതാരമെടുത്തതിന് കര്‍ത്താവ് പശ്ചാത്തപിക്കുന്നുണ്ടാവും. എന്തിന്റെ പേരിലുള്ളതാണങ്കിലും തെരുവിലെ പടയൊരുക്കം ഒഴിവാക്കേണ്ടതായിരുന്നു. പക്ഷേ തങ്ങളുടെ ശക്തികാണിക്കാന്‍ ഇരുപക്ഷവും തയ്യാറായപ്പോള്‍ ഇല്ലാതായത് ക്രിസ്തുവിന്റെ അനുയായികള്‍ എന്നുള്ള പേരാണ്. രണ്ടു സഹോദരസഭകള്‍ പരസ്പരം ഏറ്റുമുട്ടുമ്പോള്‍ മറ്റു ക്രൈസ്തവ സഭകല്‍ മൌനം പാലിക്കുന്നത് അത് അവരുടെമാത്രം ആഭ്യന്തരപ്രശ്നം ആയതുകൊണ്ടാണ്. പൊതുജനങ്ങള്‍ക്ക് ഈ പോരാട്ടത്തില്‍ യാതൊരു താല്‌പര്യവും ഇല്ല എന്നുള്ളതുകൊണ്ട് മറ്റുള്ളവര്‍ക്ക് ഈ പോരാട്ടം കാണുമ്പോള്‍ ചുണ്ടില്‍ വിരിയുന്നത് പരിഹാസം ആണ്.

പള്ളിപിടിച്ചടക്കലും ശവം തടഞ്ഞു വയ്ക്കലും പള്ളിയിലുള്ള അടിയും മൃതശ്രീരം ഉപേക്ഷിക്കലും ഒക്കെ ഇന്നോ ഇന്നലയോ തുടങ്ങിയതല്ല. വര്‍ഷങ്ങളായി കുടിപ്പക കൊണ്ടുനടക്കുന്നവരെപ്പോലെ ഇടയ്ക്കിടയ്ക്ക് ഇങ്ങനെയുള്ള വാര്‍ത്തകള്‍ പലപ്പോഴും ഉണ്ടാകുന്നുണ്ട്. ഇതാണൊ ക്രിസ്തീയ സാക്ഷ്യം എന്ന് മൂന്നാമതൊരാള്‍ ചോദിച്ചാല്‍ ഞങ്ങളിങ്ങനെയൊക്കെയാണ് നിന്നോടാരുപറഞ്ഞു ഞങ്ങളേ നോക്കാന്‍ എന്ന് തിരിച്ചു ചോദിക്കേണ്ടതായി വരുന്ന ഗതികേടില്‍ എത്തിയിരിക്കുകയാണ് ഈ സഭകളില്‍ വിശ്വസിക്കുന്നവര്‍. പതിറ്റാണ്ടുകളായി തുടരുന്ന സഭാക്കേസിന്റെ ബാക്കിപത്രമാണ് ഇപ്പോള്‍ കാണുന്ന പ്രാര്‍ത്ഥനയും ഉപവാസവും വിശ്വാസ റാലിയും ഹര്‍ത്താലും മാര്‍ച്ചും ഒക്കെ. രണ്ടുപക്ഷവും തെരുവില്‍ പ്രാര്‍ത്ഥനായജ്ജം നടത്തുകയാണ്. രണ്ടു കൂട്ടരും തങ്ങളുടെ പക്ഷത്തിന്റെ വിജയത്തിനു വേണ്ടിയാണ് പ്രാര്‍ത്ഥിക്കുന്നത്. ഒരു കൂട്ടര്‍ പള്ളിയില്‍ കയറാനും മറുകൂട്ടര്‍ പള്‍ലി തങ്ങള്‍ക്ക് മാത്രം കയറാനും പ്രാര്‍ത്ഥിക്കുന്നു. ആരു വിജയിച്ചാലും തോല്‍ക്കുന്നത് ക്രിസ്തുതന്നെ ആയിരിക്കും. ഇവരുടെ രണ്ടുപേരുടേയും പ്രാര്‍ത്ഥന ദൈവത്തിനു കേള്‍ക്കാന്‍ പറ്റുമോ??? ഭൂമിയില്‍‌വച്ച് നിങ്ങളില്‍ രണ്ടുപേര്‍ യാചിക്കുന്ന ഏതു കാര്യത്തിലും ഐക്യമത്യപ്പെട്ടാല്‍, അത് സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവങ്കല്‍ നിന്ന് അവര്‍ക്ക് ലഭിക്കും (വി.മത്തായി 18:19) എന്നാണ് യേശു ക്രിസ്തു പറയുന്നത്. ഏതായാലും ഈ രണ്ടു സമുദായവും പ്രാര്‍ത്ഥിക്കുന്നത് മറ്റവന്‍ തോല്ക്കണം ഞാന്‍ ജയിക്കണം എന്നായിരിക്കുമല്ലോ? ഈ പ്രാര്‍ത്ഥന ദൈവത്തിനു എങ്ങനെ കേള്‍ക്കാന്‍ കഴിയും?????

കോലഞ്ചേരിപള്ളിയുടെ പേരില്‍ ഇപ്പോള്‍ ഏറ്റുമുട്ടൂന്നവര്‍ 2010 അവസാനത്തില്‍ പരുമലപള്ളിയുടെ പേരിലാണ് തെരുവില്‍ ഏറ്റുമുട്ടിയത്. രണ്ടു കൂട്ടരും പ്രശ്നം തെരുവുകളീലേക്ക് അധികം വലിച്ചിഴയ്ക്കാതെ പ്രശ്നങ്ങള്‍ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ കോലഞ്ചേരി തര്‍ക്കം ഇന്ന് കേരളത്തിലെ ക്രമസമാധനപ്രശ്നമായി മാറിയിരിക്കുന്നു. “സമാധാനമുണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര്‍,അവര്‍ ദൈവത്തിന്റെ പുത്രന്മാരെന്ന് വിളിക്കപ്പെടും”(വി.മത്തായി 5:9) എന്ന് യേശു ക്രിസ്തു ഗിരിപ്രഭാഷ്ണത്തില്‍ പറയുന്നുണ്ട്. സമാധാനം ഉണ്ടാക്കാന്‍ ആഹ്വാനം ചെയ്യുന്ന യേശുക്രിസ്തുവൈന്റെ അനുയായികള്‍ തന്നെ യാണ് ദൈവത്തിന്റെ ആലയത്തില്‍ ആരുകയറണം ആരു കയറേണ്ടാ എന്നും ദൈവത്തിനുള്ള ബലി ആര്‍ അര്‍പ്പിക്കണം ആര് അര്‍പ്പിക്കേണ്ടാ എന്നും പറഞ്ഞ് സമാ‍ധാനം ഇല്ലാതാക്കുന്നത് !!!! പരസ്പരം വിദ്വേഷം ഉണ്ടാക്കുന്ന സമാധാനം ആയിരുന്നോ ദൈവം നല്‍കിയത്? സമാധാനം ഞാന്‍ നിങ്ങള്‍ക്ക് തന്നേച്ചു പോകുന്നു. എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്ക് തരുന്നു. ലോകം തരുന്നതുപോലെയക്ക ഞാന്‍ നിങ്ങള്‍ക്ക് തരുന്നത് (വി.യോഹന്നാന്‍ 14:27) എന്നാണ് യേശുക്രിസ്തുപറഞ്ഞത്. യേശുക്രിസ്തുവിന്റെ ജനനസമയത്ത് ദൈവ ദൂതന്മാര്‍ ഇപ്രകാരം പറഞ്ഞു “അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി.ഭൂമിയില്‍ മനുഷ്യര്‍ക്കു സമാധാനം”(ലൂക്കോസ് 2:14). യേശുക്രിസ്തുവിന്റെ ജനനത്തിലൂടെ ഭൂമിയിലെ മനുഷ്യര്‍ക്ക്  കിട്ടി എന്ന് വിശ്വസിക്കുന്ന സമാധാനം ക്രിസ്തുവിന്റെ അനുയായികള്‍ തന്നെ ഭൂമിയിലെ മനുഷ്യരുടെ സമാധാനം ഇല്ലാതാക്കൂന്ന വിരോധാഭാസമല്ലേ ഇന്ന് കാണാന്‍ കഴിയുന്നത്???

നീതിയുടേയും ദൈവ ആരാധനയുടേയും പേരില്‍ തെരുവില്‍ പ്രാര്‍ത്ഥനയും ഉപവാസവും നടത്തുന്നവര്‍ ഈ വേദഭാഗം വായിച്ചിരുന്നിരിക്കണം. എനിക്ക് ഇഷ്ടമുള്ള നോമ്പും മനുഷ്യന്‍ ആത്മതപനം ചെയ്യുന്ന ദിവസവും ഇങ്ങനെയുള്ളതോ? തലയെ വേഴത്തെപ്പോലെ കുനിക്കുക, രറ്റ്ടും വെണ്ണീറും വിരിച്ച് കിടക്കുക, ഇതാകുന്നുവോ ഉപവസം? ഇതിനോ നീ നോമ്പെന്നും യഹോവയ്ക്ക് പ്രസാദമുള്ള ദിവസമെന്നും പറയുന്നത്? അന്യായ ബന്ധനങ്ങളേ അഴിക്കുക, നുകത്തിന്റെ അമിക്കയറുകളെ അഴിക്കുക, പീഡിതരെ സ്വതന്ത്രരായി വിട്ടയ്ക്കുക, എല്ലാനുകത്തേയും തകര്‍ക്കുക ഇതല്ലയോ എനിക്ക് ഇഷ്ടമുള്ള ഉപവാസം? വിശപ്പുള്ളവന് നിന്റെ അപ്പം നുറുക്കികൊടുക്കുന്നതും , അലഞ്ഞു നടക്കുന്ന സാധുക്കളെ നിന്റെ വീട്ടില്‍ ചേര്‍ത്തു കൊള്ളുന്നതും , നഗ്നനെ കണ്ടാല്‍ ഉടുപ്പിക്കുന്നതും , നിന്റെ മാംസരക്തങ്ങളായിരിക്കൂന്നവര്‍ക്ക് നിന്നെത്തന്നെ മറെയ്ക്കാതിരിക്കൂന്നതുമല്ലയോ (യെശയ്യാവ് 58 :5-7) .

ആരാധനാലയത്തിന്റെ പേരില്‍ ഇവിടെ പരസ്പരം പോരിടുന്നവര്‍ കേരളത്തിനു പുറത്ത് പലയിടങ്ങളിലും ഒരേ സ്ഥലത്ത് തങ്ങളുടെ ആരാധന നടത്തുന്നുണ്ട്. കേരളത്തിനു പുറത്ത് പരസ്പരം സ്നേഹിക്കുകയും കരുതുകയും ബഹുമാനിക്കുകയും ചെയ്യെന്നവര്‍ ഇവിടെ പിന്നെ എന്തിനാണ് പരസ്‌പരം ശണ്‌ഠകൂടുന്നത് ??? വിട്ടുവീഴ്ചയ്ക്ക് ആരും തയ്യാറാകാത്തത് എന്തുകൊണ്ടാണ്??? പരസ്പരം സ്നേഹിക്കാനും വിട്ടുവീഴചകള്‍ക്കും തയ്യാറാകാതെ നില്‍ക്കുന്നത് ദൈവീക സ്നേഹത്തിന്റെ പ്രതിഫലനം കൊണ്ടാണോ???

ഇങ്ങനെ സമരത്തിലൂടയും എതിര്‍പ്പുകളിലൂടയും ഭീക്ഷണികളിലൂടയും നേടിയെടുക്കുന്ന ആരാധനകൊണ്ട് ദൈവത്തെ സ്നേഹിക്കാന്‍ കഴിയുമോ??? ഇങ്ങനെ അര്‍പ്പിക്കുന്ന ബലി ദൈവത്തിന് സ്വീകാര്യം ആയിരിക്കുമോ??? ഗിരിപ്രഭാഷ്ണത്തില്‍ യേശുക്രിസ്തുപറയുന്നുണ്ട് , ആകയാല്‍ നിന്റെ വഴിപാടു യാഗപീഠത്തിങ്കല്‍ കൊണ്ടുവരുമ്പോള്‍ സഹോദരന്നു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഓര്‍മ്മവന്നാല്‍ നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പില്‍ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊള്‍ക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക. (വി.മത്തായി 5:23,24).

തന്റെ പേരില്‍ ചേരിതിരിഞ്ഞ് തെരുവില്‍ മത്സരിക്കുന്നത് കാണുമ്പോള്‍ കര്‍ത്താവ് തന്നെ പരിതപിക്കുന്നുണ്ടാവും. “പിതാവേ , ഇവര്‍ ചെയ്യുന്നത് ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോട് ക്ഷമിക്കേണമേ (വി.ലൂക്കോസ് 23:34)

വിശുദ്ധ വേദപുസ്ത്കത്തില്‍ യേശുക്രിസ്തു കരഞ്ഞതായി രണ്ട് സന്ദര്‍ഭങ്ങളില്‍ പറയുന്നുണ്ട്. അതിലൊന്ന് യെരുശലേമിനെ നോക്കിയാണ്. സമാധാനത്തിന്റെ വഴി എന്താണന്ന് അറിയാത്ത യരുശലേം‌മിനെ നോക്കി യേശുക്രിസ്തുകരയുന്നു. “അവന്‍ നഗരത്തിനു സമീപിച്ചപ്പോള്‍ അതിനെ കണ്ടു അതീനെക്കുറിച്ചു കരഞ്ഞു: ഈ നാളില്‍ നിന്റെ സമാധാനത്തിനുള്ളതു നീയും അറിഞ്ഞു എങ്കില്‍ കൊള്ളായിരുന്നു”(ലൂക്കോസ് 19:41,42).  മനുഷ്യന്റെ സഹകരണത്തിലൂടയും വിട്ടുവീഴ്ചകളിലൂടയും മാത്രമേ സമാധാനം ഉണ്ടാവുകയുള്ളൂ. തന്റെ ജനനത്തിലൂടെ മനുഷ്യന് സമാധാനം നല്‍കിയ ക്രിസ്തു ഇപ്പോള്‍ തന്റെ അനുയായികളെ ഓര്‍ത്തു കരയുന്നുണ്ടാവും. ഭൂമിയില്‍ തന്റെ പേരില്‍ ചെയ്യുന്ന വേലകള്‍ കാണാനാവാതെ ദൈവം സ്വര്‍ഗ്ഗത്തിന്റെ കിളിവാതില്‍ അടച്ചിട്ടൂണ്ടാവും....
ചിത്രം :: http://scoopindia.com/list_cartoons.php
 
:: ഈ പോസ്റ്റില്‍ കോടതി വിധികളെക്കുറിച്ചോ സഭാചരിത്രത്തയോ സഭാകേസുകളെക്കുറിച്ചോ പരാമര്‍ശിച്ചിട്ടില്ല. സഭാപ്രശ്നം തെരുവില്‍ എത്തിക്കാതെ പരിഹരിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരാളുടെ ചിന്തകള്‍ മാത്രമാണിത്.

കൂടംകുളത്ത് ഉപവാസസമരം നടക്കുന്നുണ്ടോ?

കൂടംകുളത്ത് ഉപവാസസമരം നടക്കുന്നുണ്ടോ? എന്നൊരു ചോദ്യം ചോദിച്ചാല്‍ ഏത് കൂടംകുളം, എന്ത് ഉപവാസം, എന്തിനാ ഉപവാസം എന്നുതുടങ്ങി കുറേ ചോദ്യങ്ങള്‍ തിരിച്ച് കേള്‍ക്കേണ്ടി വരും. തങ്ങളുടെ അതിജീവനത്തിനുവേണ്ടി ഒരുപറ്റം ആള്‍ക്കാര്‍ നടത്തുന്ന ഉപവാസസമരം കൂടംകുളം എന്ന സ്ഥലത്ത് നടക്കുന്നുണ്ട്. പക്ഷേ നമ്മളേ ബാധിക്കുന്ന ഒരു കാര്യമല്ലാത്തതുകൊണ്ട് നമുക്കത് അറിയേണ്ട കാര്യമില്ലന്ന് വേണമെങ്കില്‍ പറയാം. അണ്ണാഹസാര നടത്തുന്ന സമരങ്ങള്‍ മാത്രമേ നമുക്ക് വേണ്ടിയുള്ളതായിട്ടൂള്ളൂ എന്ന് നമുക്ക് തോന്നുന്നുണ്ടാവാം. ലോകപാല്‍ ബില്‍ എന്നൊരു സംഗതിക്കുവേണ്ടി അണ്ണാഹസാര നടത്തിയ ഉപവാസ സമരത്തിന് തൊപ്പി വെച്ചും ടിഷര്‍ട്ട് ഇട്ടും മെഴുകുതിരി കത്തിച്ചും പ്രകടനം നടത്തിയും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംങ്ങ് സൈറ്റുകളില്‍ ചര്‍ച്ച  നടത്തിയും അഴിമതിവിരുദ്ധ കുരിശുയുദ്ധം പ്രഖ്യാപിച്ച ഒരാളെങ്കിലും കൂടംകുളത്തെ സമരക്കാര്‍ക്ക് വേണ്ടി ഒരു മെഴുകുതിരി എങ്കിലും കത്തിച്ചുവോ??? പോട്ടെ കൂടംകുളത്തെ ഉപവാസ സമരം എന്തിനാണന്ന് എങ്കിലും അന്വേഷിച്ചോ??? അണ്ണാഹസാരെ ഉപവസിക്കാന്‍ വരുന്നു.ഇപ്പ്ം വരം, ദോ വണ്ടിയേന്ന് ഇറങ്ങി, വണ്ടിയേലോട്ട് ഓടീക്കയറി, സമരപ്പന്തലില്‍ കയറി, അണ്ണായുടെ ഭാരം ഒരു കിലോ കുറഞ്ഞു എന്നിങ്ങനെ മിനിട്ടിന് മിനിട്ടിന് ലൈവ് വാര്‍ത്തകളായി ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച മാധ്യമങ്ങളില്‍ നൂറ്റിഇരുപതോളം ആളുകള്‍(കൃത്യമായി പറഞ്ഞാല്‍ 127 ആളുകള്‍) ഉപവാസം കിടക്കുന്നത് ഒരു ചെറിയ വാര്‍ത്ത മാത്രമാണ്. കാരണം കൂടംകുളത്ത് ഉപവാസം കിടക്കുന്നവര്‍ക്ക് മീഡിയാകണ്‍‌സല്‍ട്ടുമാരും, സമരം സ്പോണ്‍സര്‍ചെയ്യാന്‍ മാധ്യമങ്ങളും, മാധ്യമങ്ങള്‍ക്ക് എല്ലാ സൌകര്യവും ഒരുക്കികൊടുക്കാന്‍ മീഡിയാമാനേജര്‍മാരും ഇല്ല. അന്നന്നത്തെ അന്നം തേടി കടലില്‍ പോയി അന്നം തേടുന്ന മത്സ്യത്തൊഴിലാളിചത്താലെന്ത് കിടന്നാലെന്ത്???

കൂടംകുളം. 
തമിഴ്‌നാട്ടിലെ തിരു‌നെല്‍‌വേലി ജില്ലയിലെ ഒരു ഗ്രാമം ആണ് കൂടംകുളം. കന്യാകുമാരിയില്‍ നിന്ന് 25 കിലോമീറ്ററും നാഗര്‍കോവിലില്‍ നിന്ന് 35 കിലോമീറ്ററും ദൂരത്തുള്ള തീരദേശ പ്രദേശമാണ് റഷ്യന്‍(സോവിയറ്റ് യൂണിയന്‍) സഹായത്തോടെ കൂടംകുളത്ത് ആണവ വൈദ്യുതിനിലയം സ്ഥാപിക്കാന്‍ 1988 നവംബര്‍ 20 ന് രാജീവ്‌ഗാന്ധിയും ഗോര്‍ബച്ചേവും ഉടമ്പടിയില്‍ ഒപ്പിടന്നതോടുകൂടിയാണ് കൂടംകുളം എന്ന ഗ്രാമം ലോകശ്രദ്ധയില്‍ പെടുന്നത്. 1000 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ തക്കവണ്ണമുള്ള രണ്ട് യൂണിറ്റുകള്‍(ആണവറിയാകറ്ററുകള്‍) ആണ് ഇവിടെ സ്ഥാപിക്കുന്നത്. അതിലെ ആദ്യയൂണിറ്റിന്റെ പ്രവര്‍ത്തനം ആണ് ഒക്‍ടോബറില്‍ തുടങ്ങുന്നത്. രണ്ടാമത്തെ യൂണിറ്റ് 2012 ജൂണിലും പ്രവര്‍ത്തനം തുടങ്ങും. Nuclear Power Corporation of India Limited (NPCIL) ന്റെ മേല്‍‌നോട്ടത്തിലാണ് Kudankulam Nuclear Power Project (KKNPP) ന്റെ പ്രവര്‍ത്തനം



കൂടംകുളം ഉപവാസസമരം
ജപ്പാനിലെ ഫുകുഷിമ ആണവദുരന്തം ഒരു പേടി‌സ്വപ്നമായി മാറുന്നത് ജപ്പാന്‍ ജനതയ്ക്ക് മാത്രമല്ല ഇങ്ങ് ഭാരതത്തിന്റെ തെക്കുള്ള കൂടംകുളം നിവാസികള്‍ക്ക് കൂടിയാണ്. എല്ലാ സുരക്ഷയും ഉണ്ട് എന്ന് കരുതിയിരുന്ന ഫുകിഷിമ റിയാകടറിന് സുനാമിയില്‍ സംഭവിച്ച ദുരന്തം ലോകത്തെ മുഴുവന്‍ ആണവറിയാകടറുകളെകുറിച്ചുള്ള ഒരു വീണ്ടുവിചാരത്തിന് പ്രേരിപ്പിച്ചു. പല രാജ്യങ്ങളും തങ്ങളുടെ ആണവപദ്ധതികള്‍ തത്ക്കാലത്തേക്കെങ്ങിലും നിര്‍ത്തിവയക്കുകയും പുതിയവയക്കുള്ള തീരുമാനം ഉപേക്ഷിക്കുകയും ചെയ്തു. ഫുകുഷിമ ആണവദുരന്തത്തിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ മുമ്പില്‍ ഉള്ളതുകൊണ്ടായിരിക്കണം കൂടം‌കുളത്തെ ജനങ്ങള്‍ സമരമാര്‍ഗ്ഗം തീരുമാനിച്ചത്. എല്ലാ സുരക്ഷയും ഒരുക്കിയിട്ടുണ്ടന്ന് അധികാരികള്‍ അവകാശപ്പെടുന്നുണ്ടങ്കിലും അത് ജനങ്ങളുടെ ഭയം ദൂരികരിക്കാന്‍ പര്യാപ്‌തമാകുന്നില്ല. ലക്ഷക്കണക്കിന് ആളുകളേയാണ് ഫുകുഷിമ ആണവദുരന്തത്തിന് ശേഷം മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നത്. ആയിരക്കണക്കിന് കിലോമീറ്റര്‍ ദൂരംവരെ ഫുകുഷിമയില്‍ നിന്നുള്ള ആണവ വിവകരണങ്ങള്‍ എത്തിച്ചേരുകയും ചെയ്തു. ഈ ദുരന്തത്തിനു ശേഷം പ്രവര്‍ത്തനം തുടങ്ങുന്ന ആദ്യ ആണവപ്ലാന്റാണ് കൂടംകുളം. ഈ ആണവനിലയം ഭൂകമ്പബാധിതപ്രദേശത്ത് അല്ലന്നും സുനാമിയും മറ്റ് പ്രകൃതിദുരന്തങ്ങളും അതിജീവിക്കാനുള്ള സുരക്ഷ റിയാക്‍ടറിന് ഒരുക്കിയിട്ടുണ്ട് എന്ന് ജയലളിതയും ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും പറയുന്നുണ്ടങ്കിലും ജനങ്ങള്‍ അത് വിശ്വസിക്കുന്നില്ല. ഭൂകമ്പത്തെ അതിജീവിക്കാന്‍ പറ്റിയ കെട്ടിടങ്ങള്‍ ഉണ്ടാക്കി പരിചയമുള്ള ജപ്പാനില്‍ ഫുകുഷിമ ആണവനിലയത്തെ സുനാമി തകര്‍ത്ത വര്‍ത്തമാനസംഭവം കണ്‍‌മുന്നില്‍ ഉള്ളപ്പോള്‍ ജനങ്ങള്‍ ഭയപ്പെടും.

ഓഗസ്റ്റ് പതിനഞ്ചിനു ചെറിയ രീതിയില്‍ തുടങ്ങിയ പ്രതിഷേധ സമരം ഇപ്പോള്‍ ഒരു ഗ്രാമം മുഴുവന്‍ ഏറ്റെടുത്തുകഴിഞ്ഞു. ആരുടേയും നിര്‍ബന്ധം ഇല്ലാതെ തൊഴില്‍ ഉപേക്ഷിച്ചും പഠനം മുടക്കിയും ജനങ്ങള്‍ പ്രതിഷേധ സമരത്തില്‍ പങ്കെടുക്കുന്നു.കൂടംകുളത്ത് നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ഇനിന്തക്കരയില്‍ ആണ് ഉപവാസമരം. ഇരുപന്തഞ്ച് സ്ത്രികള്‍ ഉള്‍പ്പെടെ 127 ആളുകള്‍ നടത്തുന്ന ഉപവാസസമരത്തിന് എന്തുകൊണ്ട് നമ്മുടെ മാധ്യമങ്ങള്‍ ആവശ്യമായ പരിഗണന നല്‍കുന്നില്ല?

കൂടംകുളവും കേരളത്തിലെ സമരവും
കൂടംകുളത്ത് ഉല്പാദിപ്പിക്കുന്ന 2000 മെഗാവാട്ട് വൈദ്യുതിയില്‍ 266 മെഗാവാട്ട് വൈദ്യുതി കേരളത്തിന് ലഭിക്കും.കൂടംകുളം എന്ന പേര് ഉളപ്പെട്ട സമരം നമ്മുടെ കേരളത്തിലും നടന്നിരുന്നു. പക്ഷേ കൂടംകുളം ആണവവൈദ്യുതി നിലയിത്തിനെതിരെ ആയിരുന്നില്ല സമരം .കൂടംകുളം-മാടക്കത്തറ (തൃശൂരിലെ 400 കെവി സബ്‌സ്റ്റേഷന്‍)  400 കെവി വൈദ്യുതി ലൈനിന് (210 കിലോമീറ്റര്‍) എതിരെ ആയിരുന്നു കേരളത്തിലും സമരം എന്നുമാത്രം !!! ലൈന്‍ വലിക്കുന്നത് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയും അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും ആവിശ്യപ്പെട്ടായിരുന്നു കേരളത്തിലെ കൂടംകുളം സമരം. കൊല്ലം,പത്തനംതിട്ട , കോട്ടയം , എറണാകുളം ജില്ലകളിലായിരുന്നു ഈ സമരം. (ഈ സമരം ഇപ്പോള്‍ ഒരു തീര്‍പ്പായികഴിഞ്ഞന്ന് തോന്നുന്നു)

ചില ഉപവാസങ്ങള്‍മാത്രം നമുക്ക് മതി
മണിപ്പൂരിലെ പട്ടാളനിയമത്തിനെതിരെ സമരം ചെയ്യുന്ന ഇറോം ഷര്‍മ്മിളയും കൂടംകുളം ആണവപദ്ധതിക്കെതിരെ സമരം ചെയ്യുന്ന ജനങ്ങളും നമുക്ക് വെറും സമരക്കാര്‍ മാത്രമാണ്. മണിപ്പൂരിലെ പട്ടാളഭരണ ഭീകരക്കെതിരെ ഉപവാസം കിടക്കുന്ന ഇറോം ഷര്‍മ്മിളയുടെ ചിത്രവും,  ‘Indian army, come and Rape us‘ എന്ന് നിലവിളിച്ചുകൊണ്ട് വിവസ്ത്രരായി സമരം ചെയ്ത സ്ത്രികളുടെ ചിത്രവും; ആണവനിലയത്തിനെന്തിരെ ഉപവാസം അനുഷ്ഠിക്കുന്ന ജനങ്ങളുടെ ചിത്രവും നമുക്ക് വെറും ചിത്രങ്ങളാണ്. എന്നാലോ അണ്ണാഹസാരയുടെ ഉപവാസ ചിത്രം നമ്മുടെ സിരകളിലെ ചോരത്തിളപ്പിക്കും. കാരണം നമുക്ക് ആഘോഷിക്കാന്‍ അഴിമതി വിരുദ്ധസമരങ്ങളും ജനലോക്‍പാല്‍ബില്‍ ഉപവാസങ്ങളും മാത്രം മതിയല്ലോ??

കൂടംകുളം അറ്റോമിക് പവര്‍ പ്രൊജക്റ്റ് വിവരം അറിയാന്‍ ക്ലിക്കുക

സമരത്തിന്റെ വീഡിയോ



Wednesday, September 14, 2011

കൈയ്യടിമാത്രം ആഗ്രഹിക്കുന്ന സംസ്‌കാരശൂന്യ മാധ്യമപ്രവര്‍ത്തനം

മിനിഞ്ഞാന്ന് രാവിലെ ചാനൽ മാറ്റി നോക്കുമ്പോൾ ഒരു ചാനലില്‍ ഒരു രംഗം. ഡോക്ടർമാരുടെ അനാസ്ഥകാരണം ഓറീസ സ്വദേശി മരിച്ചു. ദൃശ്യങ്ങൾ തങ്ങള്‍ക്ക് ലഭിച്ചു എന്നു പറഞ്ഞാണ് അധികം വ്യക്തമല്ലാത്ത ചിത്രങ്ങൾ കാണിച്ചു കൊണ്ടിരുന്നത്. രണ്ടു മണിക്കൂറിനു ശേഷവും ഈ ദൃശ്യങ്ങൾ തന്നെ കാണിച്ചുകൊണ്ട് രണ്ടുമണിക്കൂറിനു മുമ്പ് പറഞ്ഞ അതേ വാക്യങ്ങൾ തന്നെ ആവർത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു. അടുത്ത ഒരു വാർത്ത വരുന്നതുവരെ അല്ലങ്കിൽ അന്ന് വൈകുന്നേരം വരേയും ഈ വാർത്തയും ദൃശ്യങ്ങളും ആയിരിക്കണം ചാനലുകാർ കാണിച്ചിരുന്നത്. രോഗിക്ക് കൂട്ടിരുന്ന സഹായി ഉറങ്ങിപ്പോയതുകൊണ്ട് കൃത്രിമ ശ്വാസോച്ഛാസം നൽകുന്നതിനുള്ള ഉപകരണം പ്രവർത്തിപ്പിക്കാതിരുന്നതുകൊണ്ട് രോഗിക്ക് ശ്വാസം കിട്ടാതെ വരികയായിരുന്നു എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

ഈ വാർത്ത തുടർച്ചയായി പ്രക്ഷേപണം ചെയ്യുന്നതിന്റേയും ആ ദൃശ്യങ്ങൾ ശേഖരിക്കുകയും ചെയ്യുന്നതിന്റെ നാലിനൊന്ന് അധ്വാനം ഉണ്ടായിരുന്നങ്കിൽ ആ രോഗിയെ രക്ഷിക്കാൻ സാധിക്കുമായിരുന്നു. ആ രോഗിക്ക് കൂടെ ഇരുന്ന ആൾ കൃത്രിമ ശ്വാസോച്ഛാസം നൽകുന്നതും  ആ സഹായി  ഉറക്കം തുങ്ങുന്നതും ഒക്കെ ആ ക്ലിപ്പിൽ ഉണ്ടായിരുന്നു. ആ വീഡിയോ എടൂത്തവന് ഉറക്കം തൂങ്ങിയ സഹായിയെ ഒന്നു തട്ടിവിളിക്കുകയോ അവനെ ഒന്ന് സഹായിക്കൂകയോ  ചെയ്തിരുന്നാൽ ആ രോഗിയുടെ ജീവൻ നിലനിർത്താൻ സാധിക്കുകയില്ലായിരുന്നോ? വാഹന അപകടങ്ങളും മറ്റ് അപകടങ്ങളൂം നടക്കുന്ന സ്ഥലങ്ങളിൽ മൊബൈലുമായി നിന്ന് ചിത്രങ്ങൾ പകർത്തുന്ന ഒരു മാനസികരോഗാവസ്ഥയിൽ ഉള്ളഒരുവനായിരിക്കണം മേൽപ്പറഞ്ഞതിലുള്ള ചിത്രങ്ങളും പകര്‍ത്തിയത്.

തങ്ങള്‍ക്ക് മാത്രം ലഭിച്ച ആ ദൃശ്യങ്ങൾ കൊണ്ട് ചാനല്‍ രാവിലെ തന്നെ ഒരു ദിവസത്തെ വാർത്താഘോഷത്തിന് തുടക്കമിട്ടു. ചാനലുകാരന്റെ കൈയ്യിൽ ഉള്ള തങ്ങളുടെ പ്രതികരണ പ്രതിനിധികളൂടെ പ്രതികരണം അവർ ലൈവായി കാണിച്ചു തൃപ്തിയടയുമ്പോൾ  രാവിലെ പത്രം വായിച്ച് 'ഇന്നത്തെ വാർത്തയിൽ ഒരു രസവും' ഇല്ല എന്ന് കരുതിയ മലയാളി റിമോട്ടിൽ വിരൽ അമര്ത്തിയത്.കാര്യം എന്താണന്നോ സംഭവിച്ചത് എന്താണന്നോ അറിയാതെ വിളിവന്നപ്പോൾ തന്നെ 'പ്രതികരണ പ്രതിനിധികൾ' പ്രതികരിച്ചു.അല്ലങ്കിൽ തന്നെ ആ പ്രതികരണ പ്രതിനിധികൾ  പറയുന്നതാണല്ലോ കേരള മനസാസാക്ഷിയുടെ പ്രതികരണം !!! 'രസിപ്പിക്കുന്ന വാർത്ത' കിട്ടിയ സന്തോഷത്തിൽ ഞാനുൾപ്പെട്ട മലയാളി ചാനൽ മാറ്റാതെ അടുത്ത 'പ്രതികരണ പ്രതിനിധി'യുടെ പ്രതികരണത്തിനായി കാത്തിരുന്നപ്പോഴായിരിക്കണം അപ്പുറത്തെ ചാനലിൽ കൈയ്യടി നേടുന്ന വാർത്ത പോകുന്നത് മറ്റുള്ളവർ അറിഞ്ഞത്. അവരും വാർത്ത എയറിലേക്ക് തള്ളിവിട്ടു. അന്ങനെ ഒരു ദിവസം രാവിലെ തന്നെ ഉജ്വലമാക്കി ആഘോഷമായി തുടന്ങി.

ചിക്തിസാ പിഴവുമൂലം രോഗി മരിച്ചു എന്നറിഞ്ഞ ഉടനെ ഒരു സംഘടന ആരോഗ്യമന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്തി തങ്ങളുടെ ധാർമ്മിക രോഷം പ്രകടിപ്പിച്ചു. പൊട്ടിവീണ ഇലക്‌ട്രിക് ലൈനിൽ നിന്ന് ഷോക്കേറ്റ് വീഴുമ്പോൾ ലൈൻ ഓഫ് ചെയ്യാതെ വൈദ്യുതിമന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്താന്‍ പ്രേരിപ്പിക്കുന്ന വിധം നമ്മടെമേൽ ചാനലുകാർ മാനസികാധിപത്യം സ്ഥാപിക്കുന്ന ഒരു സമയം വിധൂരമല്ല. മണിക്കൂറിന്റെ ആയുസ് മാത്രമേ ഇത്തരം വാർത്തകൾക്ക് ആയുസ് ഉണ്ടാവാറുള്ളൂ. പൊങ്ങൻ തേങ്ങ പോലെയാണ് ഇത്തരം വാർത്തകൾ. അകത്ത് ഒന്നും ഉണ്ടാവാറില്ല. കുറേ സമയം ജനങ്ങളെ തങ്ങളുടെ ചാനലിന് മുന്നിൽ പിടിച്ചിരുത്തി ചാനലിന്റെ റെറ്റിംങ്ങ് കൂട്ടാന്‍ ഇത്തരം വാർത്തകൾക്ക് കഴിയും എന്ന് മലയാളിയുടെ മനസ് അറിയാവുന്ന ചാനലുകാരന് അറിയാം. 

കുറേ ദിവസമായി കാണുന്ന മറ്റൊരു വാർത്തയാണ് 'വിജിലൻസ് ജഡ്ജിക്കെതിരെ പി.സി.ജോർജ്' പരാതി നൽകിയത്. ഈ വാർത്തയാണ് കഴിഞ്ഞ നാലഞ്ച് ദിവ്സമായി ചാനലുകളിലും പത്രന്ങളിലും. ഈ വാർത്തയ്ക്ക് മലയാളി സമൂഹത്തിനുമുന്നിൽ എന്ത് വാർത്താപ്രാധാന്യമാണ് ഉള്ളത്?? ഇത് ഏതെങ്കിലും മലയാളിയെ ബാധിക്കുന്ന വിഷയമാണോ? ഇത് ഏതെങ്കിലും വികസന പ്രവർത്തനത്തിനെ ബാധിക്കൂന്ന ഒന്നാണോ? ഈ കത്ത് കേരളത്തെ ഏതെങ്കിലും രീതിയിൽ ബാധിക്കുമോ? ഏതെങ്കിലും രാഷ്‌ടീയക്കാരനെ ബാധിക്കുമോ?ഏതെങ്കിലും നീതിന്യായ വ്യവസ്ഥയെ ബാധിക്കുമോ?  ഇല്ല എന്നാണ് ഉത്തരമെങ്കിലും ഇതൊരു വൻ വാർത്തയായി ഇപ്പോഴും മാധ്യമന്ങളിൽ നിൽക്കൂന്നു. ഇതിനെ സംബന്ധിച്ച് ചിലരുടെ പ്രതികരണം കാണുമ്പോൾ മെയ്‌വഴക്കത്തോടെ ഇന്ങ്നെ മാറാൻ അഭിപ്രായം മാറ്റിപ്പറയാൻ കഴിയുന്ന രാഷ്‌ട്രീയക്കാർക്ക് എന്തുകൊണ്ട് ജിമ്നാസ്റ്റിക്കിലും ഒരു കൈ നോക്കാൻ പറ്റുന്നില്ല എന്ന് ചിന്തിച്ചു പോകും.

പി.സി.ജോർജ് നൽകിയപരാതിയും -പാമോയിലിൻ കേസും- അച്യുതാനന്ദനും ഒക്കെ സമാസമം ചേർത്ത് വാർത്ത അവതാരകനും/അവതാരകയും റിപ്പോർട്ടറും ഒക്കെ ചേർന്ന് കേരളത്തിന് നൽകിയ 'ന്യൂസ് വാല്യു' വാർത്ത സൂപർ ഹിറ്റായി. ഒരു വാർത്ത എന്ങനെ മാർക്കറ്റ് ചെയ്യണമെന്ന് ചാനലുകാർക്ക് അറിയാം. ഭരണപക്ഷത്തുനിന്നുള്ള ആരെങ്കിലും ഉൾപ്പെട്ട/അവരെ ബാധിക്കുന്ന ഏതെങ്കിലും പ്രശന്മാണ് ഉള്ളതെങ്കിലും ആദ്യ പ്രതികരണം തേടൂന്നത് പ്രതിപക്ഷ നേതാവായ വിഎസിനോടായിരിക്കും. കിട്ടിയ മൈക്ക് പാഴാക്കാതെ വിഎസ് 'ശക്തമായി പ്രതികരിക്കും'. കിട്ടിയ വെടുമരുന്നിൽ പലയിടത്തും കൊണ്ടുപോയി തീകൊടുക്കേണ്ടകാര്യമേയുള്ളൂ പിന്നീട് ചാനൽ റിപ്പോർട്ടർക്ക്.

ചാനല്‍ വാര്‍ത്താവിതരണത്തിന്റെ അങ്ങേയറ്റത്തെ നാണംകെട്ട തറപ്പരിപാടിയായിപ്പോയി ‘എം.ബി.രാജേഷിന്റെ വി>എസിന്റെ നേരെയുള്ള ഒളിയമ്പ്’. തന്റെ തലയില്‍ വിവരക്കേടിന്റെ വാക്കുകളേ വരികയുള്ളൂ എന്ന് കാണിക്കുന്ന വാര്‍ത്തയായിരുന്നു ആ പ്രസംഗത്തിന് അത്തരം ഒരു വ്യാഖ്യാനം നല്‍കിയ റിപ്പോര്‍ട്ടര്‍ നല്‍കിയത്. താന്‍ നല്‍കുന്നതാണ് വാര്‍ത്ത, താന്‍ പറയുന്നതാണ് സത്യം എന്ന് മൈക്കിനു മുന്നില്‍ വാര്‍ത്താവതാരകനെ നോക്കി അധരവ്യായാമം ചെയ്യുന്ന ഒരു ചാനല്‍ റിപ്പോര്‍ട്ടര്‍ക്ക് ഇത്തരം വളച്ചൊടിക്കലും വ്യാഖ്യാനങ്ങളും ആണ് നല്‍കാനുള്ളത് എങ്കില്‍ അവന്‍ ആ പണി നിര്‍ത്തി വീട്ടില്‍ പോയിരിക്കുന്നതാണ് നല്ലത്. ഒരു റിപ്പോര്‍ട്ടര്‍ വാര്‍ത്ത ജനങ്ങളേ അറിയിക്കുകയാണ് ചെയ്യേണ്ടത്. അല്ലാതെ വാര്‍ത്തകള്‍ സ്വയം സൃഷ്ടിച്ച് അതിന് വ്യാഖാനങ്ങള്‍ ചമച്ച് സ്വന്തം രഷ്ട്രീയവും ചാനല്‍ രാഷ്ട്രീയവും കൂടി കൂട്ടിക്കുഴച്ച് ജനങ്ങളുടെ മുന്നിലേക്ക് എത്തിക്കുകയല്ല വേണ്ടത്. എം.ബി രാജേഷിന്റെ പ്രസംഗം കേട്ട് ആര്‍ക്കേങ്കിലും എത് വി‌എസിന് എതിരെയുള്ള ഒളിയമ്പായി തോന്നിക്കാണില്ല. സ്വന്തം അഭിപ്രായം പറയുന്നത് ഒളിയമ്പാണങ്കില്‍ ഈ നാട്ടില്‍ എവിടെയാണ് അഭിപ്രായ സ്വാതന്ത്ര്യം???? എതോ തങ്ങള്‍ക്ക് മാത്രമേ അഭിപ്രായ സ്വാതന്ത്ര്യം പാടുള്ളൂ എന്ന് ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് തോന്നുന്നുണ്ടോ???  ചാനല്‍ റേറ്റിംങ്ങില്‍ നിലനില്‍ക്കാനാണങ്കില്‍ ചാനലുകാര്‍ക്ക് വേറെ എന്തെങ്കിലും വഴിനോക്കിക്കൂടേ????

താനുള്‍പ്പെടെയുള്ള യുവാക്കളെ തന്റെ പ്രസംഗത്തിലൂടെ വിമര്‍ശിച്ച രാജേഷ് പറഞ്ഞത് എങ്ങനെയാണ് വി‌എസിന് എതിരെ ഒളിയമ്പ് അയച്ചത്??
ഉദാരീകരണം വഴിയുണ്ടായ പ്രശ്‌നങ്ങളും അരാഷ്ട്രീയ പ്രവണതകളും ചര്‍ച്ച ചെയ്യുന്നതിനു പകരം ബാലകൃഷ്ണ പിള്ളയെയും കുഞ്ഞാലിക്കുട്ടിയേയും കുറിച്ചുള്ള കഥകള്‍ പൊടിപ്പും തൊങ്ങലുംവെച്ച് പറയുന്നത് കൂടുതല്‍ കൈയടി കിട്ടാനാണെന്ന രാജേഷിന്റെ പ്രസംഗഭാഗമാണ് വിവാദമായത്. പ്രസംഗം ഇങ്ങനെ തുടരുന്നു; 'ബാലകൃഷ്ണ പിള്ളയും കുഞ്ഞാലിക്കുട്ടിയും ഉള്ളിടത്തോളം കാലം എത്ര മണിക്കൂര്‍ പ്രസംഗിക്കാനുമുള്ള വക കിട്ടും. ഇതൊരു അരാഷ്ട്രീയ സമീപനമാണ്. പകരം പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ സംഘടിപ്പിക്കാന്‍ ഡി.വൈ.എഫ്.ഐക്ക് കഴിയണം.'
ഇത്തരം വിഷയങ്ങള്‍ എരിവും പുളിയും ചേര്‍ത്തു ചര്‍ച്ചചെയ്യാനാണു യുവജനങ്ങള്‍ക്കുപോലും താല്‍പര്യം. എത്ര മണിക്കൂറുകള്‍ വേണമെങ്കിലും ഇക്കാര്യങ്ങള്‍ പ്രസംഗിച്ചു നടക്കും. വലിയ അധ്വാനമില്ല എന്നതാണു കാര്യം. തൊഴിലില്ലായ്‌മയും മുതലാളിത്തവുമാണു രാജ്യത്തിന്റെ ഭീഷണി. ഇത്തരം കാര്യങ്ങളില്‍ ഡി.വൈ.എഫ്‌.ഐയെപ്പോലുള്ള സംഘടനകള്‍ ഇടപെട്ടില്ലെങ്കില്‍ അണ്ണാ ഹസാരേയും നവനിര്‍മാണ്‍ സേനയുമൊക്കെ കാര്യങ്ങള്‍ വഷളാക്കും. ഐസ്‌ക്രീം കേസിലും പാമോയില്‍ കേസിലും മാത്രമൊതുങ്ങുന്നതായിരിക്കരുതു നമ്മുടെ ചര്‍ച്ചകള്‍. ഗൗരവമേറിയ വിഷയങ്ങളും ഡി.വൈ.എഫ്‌.ഐ. ചര്‍ച്ചയാക്കണം-


ഇത് ചാനലുകാരന്‍ വി‌എസിന് എതിരെയുള്ള ഒളിയമ്പാക്കിമാറ്റി. തങ്ങള്‍ പറയുന്നത് ജനങ്ങളേല്ലാം വിശ്വസിക്കും എന്ന് കരുതുന്ന ഒരു കൂട്ടം ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ ഇപ്പോഴും ടെലിവിഷന്‍ ചാനലുകളില്‍ ജോലിചെയ്യുന്നുണ്ട് എന്നതില്‍ സംശയം ഇല്ല. തങ്ങള്‍ വിമര്‍ശനത്തിന് അധീനരാണന്നും അവര്‍ കരുതുന്നുണ്ട് എന്ന് തോന്നുന്നു. ഇങ്ങനെ തോന്നാന്‍ കാരണം ഉണ്ട്. തന്നെ വിമര്‍ശിക്കുന്നവര്‍ ‘സോഷ്യല്‍ നെറ്റ് വര്‍ക്കിലെ ക്വട്ടേഷന്‍ സംഘ‘ത്തില്‍ പെട്ടവനാണന്ന് പത്രപ്രവര്‍ത്തകന് തോന്നിയെങ്കില്‍ കണ്ണാടി ‘തങ്ങള്‍ക്ക്‘ നേരെയും ഒന്ന് തിരിഞ്ഞു പിടിച്ചാല്‍ നന്നായിരിക്കും. ചാനലില്‍ മൈക്കിനുമുന്നില്‍ നടത്തുന്ന പ്രസംഗത്തിന് ഒരു പ്രേക്ഷകന് സമയവും സന്ദര്‍ഭവും കിട്ടാറില്ലല്ലോ? അതിന് അവസരം കിട്ടുന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിലെ സ്പേസില്‍ പ്രേക്ഷകന് ശക്തമായി പ്രതികരിച്ചെന്നിരിക്കും. ആ പ്രതികരണത്തെ അസഹിഷ്ണതയോടെ നേരിട്ട് എന്നെ അവന്‍ ഞോണ്ടി എന്ന് വിലപിക്കുന്ന ആള്‍ താനെങ്ങനെയാണ് വാര്‍ത്തകള്‍ അവതരിപ്പിക്കുന്നത് എന്നു കൂടി ശ്രദ്ധിക്കണം. (ഇത് പറയാന്‍ കാരണം ‘സോഷ്യല്‍ നെറ്റ് വര്‍ക്കിലെ ക്വട്ടേഷന്‍ സംഘങ്ങള്‍‘ എന്ന തലക്കെട്ടില്‍ ഷാജഹാന്‍ കാളീയത്ത് എന്ന ദൃശ്യ മാധ്യമ പ്രവര്‍ത്തകന്‍ നാലാമിടം എന്ന സൈറ്റില്‍ എഴുതിയ ലേഖനം കണ്ടിട്ടാണ്).

ഇന്ന് ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ഭയപ്പെടുന്നത് ‘സോഷ്യല്‍ നെറ്റ് വര്‍ക്ക് സ്പേസുകളേ’ ആയിരക്കണം. അവര്‍ ഒളിഞ്ഞും തെളിഞ്ഞും പറയാറുണ്ട്. തങ്ങളുടെ കണ്ടത്തലുകള്‍ ‘സോഷ്യല്‍ നെറ്റ് വര്‍ക്ക് സ്പേസുകളില്‍’ ക്വട്ടേഷന്‍ സംഘത്തില്‍ പെട്ട ഒരുത്തന്‍ കീബോര്‍ഡിനു മുന്നില്‍ ഇരുന്ന് പൊളിച്ചടുക്കുമ്പോഴും വിമര്‍ശിക്കുമ്പോഴും കണ്ടത്തലുകള്‍ നടത്തിയ പത്രപ്രവര്‍ത്തകന് നഷ്ടപ്പെടൂന്നത് താന്‍ ഇതുവരെ ഉണ്ടാക്കിയെടുത്ത ഇമേജും ആരും ചോദ്യംചെയ്യാനില്ല എന്ന ധാരണയും ആയിരിക്കും. എപ്പോഴും തങ്ങളുടെ വാര്‍ത്തകള്‍ കേട്ട് വിമര്‍ശിക്കാതെ അതിന് കൈയ്യടിക്കണം എന്ന് ഏതെങ്കിലും മാധ്യമം കരുതുന്നുണ്ടങ്കില്‍  ‘സോഷ്യല്‍ നെറ്റ് വര്‍ക്ക് സ്പേസുകള്‍’ സജീവമായ ഇക്കാലത്ത് അതൊരു മലര്‍പ്പൊടിക്കാരന്റെ സ്വപനമായി മാത്രം അവശേഷിക്കും. വാര്‍ത്തകളെ കീറിമുറിച്ച് സ്വയം വിശകലം ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ വാര്‍ത്തകളിലെ നെല്ലും പതിരും തിരിച്ചറിയാനും അത് മറ്റുള്ളവരെ അറിയിക്കാനും ‘സോഷ്യല്‍ നെറ്റ് വര്‍ക്ക് സ്പേസുകളിലെ ‍’ ക്വട്ടേഷന്‍ സംഘത്തില്‍ പെട്ട ഒരുത്തനെങ്കിലും കീബോര്‍ഡിനു മുന്നില്‍  എപ്പോഴും ഉണ്ടാവും. ഇന്നത്തെ  മാധ്യമപ്രവര്‍ത്തനത്തിന് എപ്പോഴും കൈയ്യടിക്കാന്‍ ആളുണ്ടാവില്ലന്ന് ചുരുക്കം.

ഒരു വാര്‍ഷികപ്പതിപ്പ് കാഴ്ച :: മനോരമയുടെ വാര്‍ഷികപ്പതിപ്പില്‍ കാവ്യസദസ്സ് എന്ന തലക്കെട്ടില്‍ എന്‍.ജയചന്ദ്രന്‍ എഴുതിയതില്‍ ഒരു വാചകം (പേജ് 68) . അന്യന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുന്ന മലയാളിയുടെ യു ട്യൂബ് ജീവിതം , ആദ്യ പോസ്‌റ്ററിന്റെ ആഹ്ലാദം തുടങ്ങി ഉത്തരം തൊടാത്ത ഒരു ചോദ്യവും അവര്‍ക്കിടയില്‍ ഇല്ലായിരുന്നു.      
വിക്രം,ബാലചന്ദ്രമേനോന്‍, പ്രിയങ്കഗാന്ധി ,സില്‍ക്ക് സ്മിത, കാവ്യ തുടങ്ങിയവരുടെ സ്വകാര്യത അച്ചടിച്ച വാര്‍ഷിക പതിപ്പിലെ ഒരു പേജിലാണ്  എന്‍.ജയചന്ദ്രന്റെ ‘അന്യന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുന്ന മലയാളിയുടെ യു ട്യൂബ് ജീവിതം‘ എന്ന പ്രയോഗം. അന്യന്റെ സ്വകാര്യത ഒളിഞ്ഞുനോക്കാതെ പേജ് മറിച്ചു നോക്കാനാണല്ലോ വായനക്കാരന്‍ കാശ് കൊടുത്ത് വാര്‍ഷികപ്പതിപ്പ്  വാങ്ങിയത് !!!!!!

Wednesday, September 7, 2011

മാവേലിയുടെ കിരീടം അഥവാ തൊപ്പി ചിന്തകള്‍

പാതാളത്തില്‍ ആകെ ബഹളം ആണ്. രണ്ടു ദിവസം കഴിഞ്ഞിട്ട് മാവേലിക്ക് കേരളത്തില്‍ പ്രജകളെ കാണാന്‍ പോകാനുള്ളതാ. ഇതുവരെ അതിനൊരു പ്രോഗ്രാം തയ്യാറാക്കാന്‍ മാവേലിക്ക് പറ്റിയിട്ടില്ല. മാവേലിയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഈ വര്‍ഷം കേരളത്തില്‍ ഓണപരിപാടികളെക്കാള്‍ കൂടുതല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ന്‍ഊറാം ദിവസപരിപാടികള്‍ ആണത്രെ!!! സര്‍ക്കാര്‍ കെട്ടിടത്തിന്റെ മതിലിന് വെള്ള അടിക്കുന്നതുവരെ നൂറാം ദിവസ പരിപാടിയാണാന്ന് പറഞ്ഞ് കണ്ട പത്രങ്ങളിലെല്ലാം ഫുള്‍‌പേജ് പരസ്യങ്ങളാ. ഈ ഓണക്കാലത്ത് ഇത്തരം പരിപാടികള്‍ ജനങ്ങളേ ഇതു ഒരുമാതിരി ഊ..ഊ.. ഊ.. ഊഞ്ഞാലാട്ടിക്കുന്ന പരിപാടിയായിപ്പോയി എന്ന് പാതാളവാസികള്‍ക്ക് അഭിപ്രായം ഉണ്ടങ്കിലും ഇപ്പോള്‍ രാജഭരണം അല്ലാത്തതുകൊണ്ടും രാജാവെന്നോ രാജാ‍ാശ്രിതനന്നോ പറഞ്ഞാല്‍ തെറിവിളി പാഴ്‌സലായി മൈക്ക് വഴി ചാനല്‍ കൈവശം കൊടുത്തുവിടും എന്നുള്ളതുകൊണ്ട് മിണ്ടാതിരിക്കുന്നതാ നല്ലത്. അല്ല ജനങ്ങള്‍ക്ക് ആവിശ്യമുള്ളത് ചെയ്ത് കൊടുക്കാനല്ലേ ജനങ്ങള്‍ അഞ്ചുവര്‍ഷം അഞ്ചുവര്‍‌ഷം കൂടുമ്പോള്‍ കുറേപ്പേരെ തിരഞ്ഞേടുക്കുന്നത്? .സര്‍ക്കാരിനെ എന്തിന് കുറ്റം പറയണം. ടൂറിസം വകുപ്പ് എന്നൊരു വകുപ്പ് ആ മലയാള കേരളത്തില്‍ പണ്ട് ഉണ്ടായിരുന്നു. (ഇപ്പോള്‍ ഉണ്ടങ്കിലും അത് പണ്ടത്തേതിണ്ടേയും അത്രയും വരില്ലല്ലോ?). ആ വകുപ്പ് കുറേക്കാലം മുമ്പ് വരേയും ഒരാഴ്ച ഓണംവാരാഘോഷം-ടൂറിസം വാരാഘോഷം എന്നൊക്കെ പറഞ്ഞ് കേരളത്തിന്റേ തെക്ക് തൊട്ട് വടക്കു വരെ ഭയങ്കര പരിപാടികള്‍ ആയിരുന്നു. കൊല്ലംകാരന്‍ പ്രസിഡണ്ടിനെ കൊണ്ടുവരുന്നതുപോലെ ആ വകുപ്പ് ആയിരുന്നു കേരളത്തിലേക്ക് മാവേലിയെ കൊണ്ടു പോകുന്നതും കൊണ്ടുവരുന്നതും ചെയ്തിരുന്നത്. പ്രസിഡണ്ടിനെ വള്ളംകളി കാണിക്കുന്നതുപോലെ ടൂറിസം വകുപ്പ് മാവേലിയെ കൊണ്ട് നടന്ന് പുലികളിയും തുമ്പിതുള്ളലും ഒക്കേ കാണിപ്പിച്ച് ഗസ്റ്റ്‌ഹൌസില്‍ താമസിപ്പിച്ച് , അടുത്ത വര്‍ഷവും വരണേ എന്ന് പറഞ്ഞ് തിരിച്ചയിക്കുമായിരുന്നു. ഇപ്പോള്‍ ടൂറിസം വകുപ്പിന് ഗ്രാന്റ്‌ഷോപ്പിംങ്ങ് ഫെസ്റ്റിവെല്ലിനോടാണത്രെ താ‌ത്പര്യം. അല്ലങ്കില്‍ തന്നെ രണ്ട് തുട്ട് അധികത്തില്‍ കിലുങ്ങുന്ന പരിപാടിക്കല്ലാതെ ആരെങ്കിലും ഇക്കാലത്ത് ഇറങ്ങിത്തിരിക്കുമോ? അല്ല ഇതൊക്കെ ആരോട് പറയാന്‍ !!!!!

കേരളം കേരളത്തിന്റെ ദേശീയ ഉത്സവം ആണന്നായിരുന്നു പണ്ട് പിള്ളാരെല്ലാം രചന എഴുതി പഠിച്ചിരുന്നത്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംങ്ങ് സൈറ്റുകള്‍ വന്നതോടുകൂടി കേരളത്തിന് എന്ത് ദേശീയ ഉത്സവം , എന്ത് രാജ്യഭരണം!!! മഹാബലിയെ ചവിട്ടിതാഴ്ത്തിയത് വാമനന്‍ ആയതുകൊണ്ട് അതു ഹിന്ദുക്കള്‍ മാത്രം ആഘോഷിച്ചാ മതിയന്ന് ചില സോഷ്യല്‍‌നെറ്റ്വര്‍ക്കിംങ്ങ് ബുദ്ധിജീവികള്‍ പറയുന്നത്. ഹോ!ലവന്മാരെ സമ്മതിക്കണം. പരശുരാമന്‍ മഴു എറിഞ്ഞ് കേരളത്തെ ഉയര്‍ത്തിയന്ന് പറഞ്ഞ് ആ ബുദ്ധിജീവി ടീമുകളേല്ലാം കൂടി തമിഴ്നാട്ടിലെങ്ങാണം കുടിയേറിയെങ്കില്‍ തമിഴ്‌നാട്ടുകാരുടെ പൊങ്കലിന് ഒരു തീരുമാനം ആയേനെ. ഈ മഹാബലിയെ ഏതെങ്കിലും തോമായോ, സൈനുദ്ദീനോ ചവിട്ടിതാഴ്ത്തിയായിരുന്നെങ്കില്‍ ഇത്രയ്ക്ക് പുകിലെന്തെങ്കിലും ഉണ്ടാവുമായിരുന്നോ? അല്ലങ്കില്‍ തന്നെ ഇപ്പോള്‍ ഭൂലോകത്തിന്റെ സ്പന്ദനം സോഷ്യല്‍ നെറ്റ്‌വര്‍ക്കിംങ്ങ് സൈറ്റുകളില്‍ ആണല്ലോ!!! അല്ല ഇതൊക്കെ ആരോട് പറയാന്‍ !!!!!

മഹാബലിക്കാണങ്കില്‍ ഇപ്പോള്‍ ഒന്നിനും ഒരു പഴയ പ്രസരിപ്പ് ഇല്ല. ആര്‍ക്കോ വേണ്ടി കേരളത്തില്‍ പോകുന്നതുപോലെയാണ് കുറേ വര്‍ഷങ്ങളായി പോക്ക്. വാമനന്‍ ചവിട്ടി താഴ്‌ത്തിയപ്പോള്‍ ഞാന്‍ എല്ലാവര്‍ഷവും വന്ന് എന്റെ പ്രജകളെ കണ്ടോട്ടേ എന്ന് അനുവാദം ചോദിച്ച പുള്ളിക്കാരനാ. എന്നിട്ടിപ്പോ പോകണോ വേണ്ടായോ എന്നുള്ള ചിന്തിയില്‍ പാതാള കൊട്ടാരത്തിലെ കൊരണ്ടിയില്‍ കുത്തിയിരുന്ന് ചിന്തിക്കുകയാണ്. സ്വര്‍ണ്ണസിംഹാസത്തില്‍ ഇരുന്ന് വിശാലമായി ചിന്തിച്ചിരുന്ന മഹാബലി ഇപ്പോള്‍ ചിന്തിക്കാന്‍ ഇരിക്കുന്നത് തടി കൊരണ്ടിയില്‍. സാമ്പത്തിക പ്രതിസന്ധിവന്നാല്‍ ഒബാമവരെ തറയില്‍ പാ വിരിച്ച് കിടക്കുന്ന കാലത്ത് മഹാബലി കൊരണ്ടിയില്‍ ഇരുന്നാല്‍ അത് വാര്‍ത്ത് ആവത്തില്ലല്ലോ? അല്ലങ്കില്‍ തന്നെ പത്രക്കാര്‍ക്കും ചാനലുകാര്‍ക്കും പെണ്ണുപിടിയും പെണ്വാണിഭവും അതിരുമാന്തലും ആണല്ലോ വാര്‍ത്താപ്രാധാന്യമുള്ള വിഷയങ്ങള്‍. ചുമ്മാ ഇരുന്ന് തളേന്ന് കുടിഞ്ഞ കഞ്ഞി അയവിറക്കി വെറുതെ ഓരോന്നോരോന്ന് ചിന്തിച്ചു കൊണ്ടിരിക്കുമ്പോഴാണ് പാതാളത്തിന്റെ പി‌ആര്‍‌ഒ കം അഡ്‌മിനിസ്‌ട്രേഷന്‍ കം നാവിഗേറ്റര്‍ ആയ മാവേലിയുടെ ബോഡിഗാര്‍ഡ് മാവേലിയുടെ മുന്നില്‍ എത്തിയത്.

“മഹാബലി തിരുമനസ്സേ, ഇങ്ങനെ വെറുതെ ഇരുന്ന് ചിന്തിച്ച് ചിന്തിച്ച് സമയം കളയാതെ എഴുന്നേറ്റ് ഒരുങ്ങി കേരളത്തില്‍ പോകാന്‍ നോക്ക്. നാളെ കഴിഞ്ഞ് തിരു‌വോണമാ.. അല്ല അങ്ങെന്താണ് ഇങ്ങനെ ചിന്തിക്കുന്നത്?” ബോഡി ഗാര്‍ഡ് ചോദിച്ചു.

“എടേ, ഞാനിനി കേരളത്തില്‍ ചെന്നാല്‍ എന്നെ നാട്ടുകാര്‍ കണ്ടാല്‍ തിരിച്ചറിയുമോ എന്ന് സംശയമാ എനിക്ക്?” മാവേലി പറഞ്ഞു.

“ഇപ്പോള്‍ ഇങ്ങനെ ഒരു സംശയം തോന്നാന്‍ കാരണം എന്താ തിരുമേനി?”

മാവേലി കുറേ പത്രങ്ങള്‍ എടുത്ത് ബോഡിഗാര്‍ഡിന്റെ മുന്നിലേക്കിട്ടു.
“നീ ഈ പത്രങ്ങളൊക്കെ ഒന്നു നോക്കിക്കേ, എല്ലാ പരസ്യത്തിലും മാവേലിയുണ്ട്. സ്വര്‍ണ്ണപരസ്യത്തിലേയും ടിവി പരസ്യത്തിലേയും ഫ്രിഡ്ജപരസ്യത്തിളേയും മൊബൈല്‍ ഫോണ്‍ പരസ്യത്തിലും എന്തിന് ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള എല്ലാ പരസ്യത്തിലും മാവേലിയുണ്ട്. എല്ലാ മാവേലിയും ഒന്നിനൊന്ന് വെത്യാസം. എല്ലാ മാവേലിയും തമ്മില്‍ കുടവയറിലും മീശയിലും മാത്രമുണ്ട് സാമ്യം.ഇതൊക്കെ കാണുമ്പോള്‍ എനിക്ക് തന്നെ സംശയമാ. ആരാ ശരിക്കും ഉള്ള മാവേലിയെന്ന്” മാവേലി പറഞ്ഞു.

“അതു തിരുമേനി, ഏതോ പടം വരപ്പുകാരന്‍ ഏതോ പോലീസുകാരനെ അങ്ങയുടെ മേക്കപ്പിടീച്ചിട്ട് നോക്കി വരച്ചതുകൊണ്ടായിരിക്കും ഈ കുടവയറും കപ്പടാ മീശയും” ബോഡിഗാര്‍ഡ് പറഞ്ഞു.

“ആറുമലയാളിക്ക് നൂറു മലയാളം എന്ന് പറഞ്ഞതുപോലെയായി മാവേലിയുടെ കാര്യത്തിലും” മഹാബലി തന്റെ നിരാശ മറച്ചു വെച്ചില്ല.

“അങ്ങ് മലയാളത്തെക്കുറിച്ച് ഓര്‍ത്ത് വിഷമിക്കേണ്ട സീസണ്‍ പതിനഞ്ച് ആകുമ്പോഴേക്കും ആ ഭൂമി മലയാളത്തില്‍ രജ്ജ്നിമലയാളം എന്ന ഒരൊറ്റ മലയാളം മാത്രമേ കാണത്തൊള്ളൂ...” ബോഡിഗാര്‍ഡ് തന്റെ അഭിപ്രായം അങ്ങ് പറഞ്ഞു.

ചിന്തകള്‍ എല്ലാം തത്‌ക്കാലത്തേക്ക് മാറ്റിവെച്ച് മഹാബലി എഴുന്നേറ്റു. ഏതായാലും വാമനോട് ചോദിച്ചു വാങ്ങിയ വരം ആണല്ലോ ആണ്ടില്‍ ഒരു ദിവസം പ്രജകളേ കാണാനുള്ള അനുവാദം. അത് ഏതായാലും വേണ്ടാന്ന് വയ്ക്കേണ്ട. വാതിലിലേക്ക് തിരിഞ്ഞു നടന്ന ബോഡിഗാര്‍ഡിനെ മാവേലി തിരിച്ചു വിളിച്ചു.

“ഏടേ, നമ്മുടെ നിലവറകളുടെ പൂട്ടു തുറന്ന് നമ്മുടെ ആഭരണങ്ങളും കിരീടവും ഇങ്ങ് എടുക്കൂ...”

“പൊന്നു തിരുമേനി ഏത് നിലവറകളെ കുറിച്ചാണ് പറയുന്നത്. നമ്മുടെ ഏത് നിലവറയാ പൂട്ടിയിട്ടിരിക്കുന്നത്?”

“ങ്ങേ!!! നമ്മുടെ നിലവറകളൊന്നും പൂട്ടിയിടാറില്ലന്നോ? നമ്മുടെ വിലപ്പെട്ട കിരീടങ്ങളും ആഭരണങ്ങളും...”

“പൂട്ടി ഇടാന്‍ നിലവറകള്‍ക്കകത്ത് എന്തിരിക്കുന്നു. നിലവറകള്‍ തുറന്നിട്ടിരിക്കുന്നതുകൊണ്ട് അതിന്റെകത്ത് കയറി മാളം ഉണ്ടാക്കിയിരിക്കുന്ന കുഴിമുയലുകളെ കെണിവെച്ച് പിടിച്ചിട്ടാണ് വല്ലപ്പോഴും നോണ്‍‌വെജ് കഴിക്കുന്നത്?”

“നമ്മുടെ കിരീടം എവിടെ?” മാവേലിയുടെ ശബ്ദ്ദം ഉയര്‍ന്നു.

“അത് ഞാന്‍ പണയം വെച്ചു” ബോഡിഗാര്‍ഡ് സ മട്ടില്‍ പറഞ്ഞു.

“എന്ത് നമ്മുടെ സ്വര്‍ണ്ണകിരീടം പണയം വെച്ചന്നോ..?”

“പണയം വെയ്ക്കാതെ ഒരു നിവൃത്തിയും ഇല്ലായിരുന്നു പ്രഭോ? പട്ടിണികിടക്കാതെ നമ്മുള്‍ കഞ്ഞി കുടിക്കുന്നത് ആ കിരീടം പണയം വെച്ചതുകൊണ്ടാണ്..”

“കണക്കുകള്‍ കൊണ്ടുപോലും നാലണ എടുക്കാന്‍ കഴിയാത്ത നമ്മുടെ ഖജനാവില്‍ നിന്ന് പണം മുടക്കി നമ്മള്‍ എങ്ങനെ ആ കിരീടം തിരിച്ചെടുക്കും. കിരീടം പണയം വെച്ച് കിട്ടിയ പണം തീരുമ്പോള്‍ നമ്മള്‍ എന്ത് ചെയ്യും ?”

“അങ്ങ് വിഷമിക്കരുത്. ഞാന്‍ കിരീടം പണയം വെച്ച് സ്വര്‍ണ്ണ ലോണാണ് എടുത്തത്. വേറൊരു ബാങ്കില്‍ നിന്ന് നമ്മുടെ പേരില്‍ കേരളത്തില്‍ കിടക്കുന്ന തരിശ് നിലം കാ‍ണിച്ച് കാര്‍ഷിക വായ്പയും എടൂത്തു. എന്നിട്ട് ഈ പണം എടുത്ത് വേറൊരു ബാങ്കില്‍ സീനിയര്‍ സിറ്റിസണ്‍ അക്കൌണ്ടില്‍  ഡിപ്പോസിറ്റ് ഇട്ടു. മാസം മാസം ഇതില്‍ നിന്ന് കിട്ടൂന്ന പലിശയില്‍ നിന്ന് സ്വര്‍ണ്ണ പണയത്തിന്റേയും കാര്‍ഷിക വായ്‌പയുടേയും പലിശ അടച്ചുകഴഞ്ഞിട്ട് മാസം പത്താറായിരം രൂപ നമുക്ക് ലാഭം കിട്ടും. നമുക്ക് ഭാഗ്യമുണ്ടങ്കില്‍ എന്നെങ്കിലും ആ കാര്‍ഷിക വായ്‌പ കേരളാ സര്‍ക്കാരങ്ങ് എഴുതി തള്ളുകയും ചെയ്യും..” ബോഡിഗാര്‍ഡ് പറഞ്ഞു.

“എടോ ധര്‍മ്മിഷ്‌ഠനും നീതിമാനും ആയ ഞാന്‍ ഇങ്ങനെയോക്കെ ചെയ്‌തന്ന് മലയാളികള്‍ അറിഞ്ഞാല്‍ ഞാന്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ?” മാവേലി ചോദിച്ചു.

“അടപ്പത്ത് കഞ്ഞിക്കുള്ള വെള്ളം തിളയ്ക്കുമ്പോള്‍ ധര്‍മ്മവും നീതിയും ഇട്ടാല്‍ കഞ്ഞി ആവത്തില്ല. അതിന് അരി തന്നെ ഇടണം. അരി വാങ്ങണമെങ്കില്‍ കാശ് കൊടുക്കണം. ഇതല്ലാതെ വേറെ ഒരു വഴിയും ഇല്ലായിരുന്നു കാശ് ഉണ്ടാക്കാന്‍”

“പട്ടിണി കിടന്നാലും കുഴപ്പമില്ലായിരുന്നു.. ഇതിപ്പോള്‍..”

“എന്നാ മാവേലി ഒരു കാര്യം ചെയ്യ്. ഈ പ്രാവിശ്യം നാട്ടില്‍ പോകുമ്പോള്‍ ഒരു ബി‌പി‌എല്‍ റേഷന്‍ കാര്‍ഡ് വാങ്ങ്. അതാകുമ്പോള്‍ ഒരു രൂപയക്ക് അരി കിട്ടും”

“ഒരു രാജാവായ എനിക്ക് ബി‌പി‌എല്‍ റേഷന്‍ കാര്‍ഡ് കിട്ടുമോ?”

“ദിവസം ഇരുപത്തഞ്ച് റബര്‍ ഷീറ്റ് കിട്ടൂന്നവനുവരെ ബി‌പി‌എല്‍ റേഷന്‍ കാര്‍ഡ് ഉള്ള സ്ഥലമാ അത്. പിന്നാണോ അങ്ങേയ്ക്ക് കിട്ടാന്‍ പാട്” ബോഡി ഗാര്‍ഡ് പറഞ്ഞു.

“എടോ ഗാര്‍ഡേ, അതൊക്കെ നമുക്ക് രണ്ടു ദിവസം കഴിഞ്ഞിട്ട് ആലോചിക്കാം. എനിക്കിപ്പോള്‍ കേരളത്തില്‍ പോകണമെങ്കില്‍ കിരീടം വേണം. അതില്ലാതെ അങ്ങോട്റ്റ് ചെന്നാല്‍ എന്തെല്ലാം പുകിലാ ഉണ്ടാകുന്നതെന്ന് അറിയാമോ? കിരീടം കണ്ടില്ലങ്കില്‍ ഞാനത് എടുത്ത് ഒരുക്കി പുട്ടടിച്ചന്ന് ഓരോരുത്തന്മാര്‍ പറയും. ഒരു ഗ്രാം തങ്കത്തിന്റെ മാലയും വളയും ഒക്കെ ഇടാമെന്ന് വെച്ചാലും ഒരുഗ്രാം തങ്കത്തില്‍ പൊതിഞ്ഞ കിരീടം എവിടെയെങ്കിലും വാങ്ങാന്‍ കിട്ടുമോ. ഇനി കിരീടം ഇല്ലാതെ കേരളത്തില്‍ ചെന്നാല്‍? അവിടെ ഒരാള്‍ക്കാണങ്കില്‍ രാജാവിന്റെ പേരില്‍ കുറ്റം നടപ്പില്‍ കുറ്റം, എടുപ്പില്‍ കുറ്റം എന്നൊക്കെ പറഞ്ഞ് ഇരിക്കുകയും കൂടി ആണ്”

“മഹാബലി രാജാവേ ഈ പ്രാവിശ്യം അങ്ങ് കിരീടം ഇല്ലാതെ പോവുകയേ വഴിയുള്ളൂ. കിരീടം എടുക്കാന്‍ വ്ഴിയൊന്നും ഇല്ല. ഇന്ന് കാശുണ്ടാക്കി നാളെ ബാങ്കീന്ന് കിരീടം എടുക്കാമെന്ന് വെച്ചാല്‍ നാളെ ബാങ്ക് അവധിയാ”

“പിന്നെ എന്താണ് ഒരു വഴി?”

“ഞാന്‍ നോക്കിയിട്ട് ഒരൊറ്റ വഴിയേ ഉള്ളൂ.”

“എന്താണാവഴി.. അല്ലങ്കില്‍ തന്നെ നീ ഒക്കെ പറഞ്ഞ വഴികളില്‍ കൂടി നടന്ന് പെരുവഴിയില്‍ എത്തിയിട്ടെ ഉള്ളൂ. പെരുവഴിയിലേക്കൂള്ള വഴിയാണങ്കില്‍ നീ പറയണം എന്നില്ല” മാവേലി പറഞ്ഞു. പാതാളത്തിന്റെ പി‌ആര്‍‌ഒ കം അഡ്‌മിനിസ്‌ട്രേഷന്‍ കം നാവിഗേറ്റര്‍ ആയ മാവേലിയുടെ ബോഡിഗാര്‍ഡ് പെട്ടന്ന് മുറിയില്‍ നിന്ന് പുറത്തേക്ക് പോയിട്ട് തിരിച്ചു വന്നു. അയാള്‍ ഒരു വെള്ളതൊപ്പി മാവേലിക്കു നേരെ നീട്ടി. മാവേലി അത് വാങ്ങി.

“എന്താണിത്..” മാവേലി ചോദിച്ചു.

“പ്രഭോ, ഈ തൊപ്പി വെച്ചുകൊണ്ട് ചെന്നാല്‍ അങ്ങയുടെ കിരീടത്തെക്കുറിച്ച് ആരും ചോദിക്കത്തില്ല. ദേശീയ ചാനലുകള്‍ വരെ അങ്ങയുടെ കേരള യാത്ര ലൈവായി കാണിക്കും. ഇപ്പോള്‍ ഈ തൊപ്പിയാണ് ട്രെ‌ന്‍ഡ്...”

മാവേലി തൊപ്പി വെച്ചിട്ട് കണ്ണാടിയില്‍ നോക്കി.
“കൊള്ളാം. ഈ തൊപ്പി വെച്ചാല്‍ ആരും കിരീടം എവിടെയെന്ന് ചോദിക്കത്തില്ല.”

അങ്ങനെ ആ തൊപ്പി വെച്ചുകൊണ്ട് ഓണത്തിന് കേരളത്തില്‍ പോകാന്‍ മഹാബലി തീരുമാനിച്ചു. തിരുവോണത്തില്‍ മാവേലി കിരീടത്തിന് പകരം ആ തൊപ്പി വെച്ചുകൊണ്ട് ആയിരിക്കും മലയാളികളെ കാണാന്‍ എത്തുന്നത്.

ദേ ഇതാണ് തൊപ്പി വെച്ച മാവേലി


ചിത്രങ്ങള്‍ : മാവേലി,മഹാബലി, maveli, mahabali എന്നിങ്ങനെ സേര്‍ച്ച് ചെയത്പ്പോള്‍ കിട്ടിയത്. അവസാന പടത്തിന്റെ തലയില്‍ ഒരു തൊപ്പി ഒട്ടിച്ച് വയ്ക്കൂക എന്നുള്ളതേ ഞാന്‍ ചെയ്തിട്ടൂള്ളൂ

Saturday, September 3, 2011

ഓണം ബംബര്‍ ലോട്ടറിക്കും ഫ്രി

2011 ഓണം ബംബര്‍ ലോട്ടറിക്ക് വില 200 രൂപ.
ബംബര്‍ ‌ടിക്കറ്റ് വില്പന കുറഞ്ഞപ്പോള്‍ കച്ചവടക്കാര്‍ കണ്ട് പിടിച്ച വഴിയാണ് ഒരു ബംബര്‍ ടിക്കറ്റ് വാങ്ങുന്നവന് രണ്ട് വിന്‍ വിന്‍ ടിക്കറ്റ് ഫ്രി ആയി കൊടുക്കുക എന്നുള്ളത്. എന്നിട്ടും വില്പന പോരാ എന്നാണ് കച്ചവടക്കാര്‍ പറയുന്നത്. (എല്ലാ ബംബര്‍ ലോട്ടറിക്കും ഇതുവരെ ടിക്കറ്റ് വില 100 ആയിരുന്നു. ഓണത്തിന്റെ ബമ്പറിന്‍ വില 200. അതിനനുസരിച്ച് സമ്മാന ഘടനയിലും മാറ്റമുണ്ട്)